Wednesday, December 22, 2010

ക്രിസ്തുമസ് വന്നാല്‍...


ക്രിസ്മസ്സ് വന്നല്ലോ ല്ലെ..
കുട്ടിക്കാലാത്തെ ക്രിസ്മസ്സ് നാളുകളെ കുറിച്ച് പറയാണേല് ഇപ്പഴൊന്നും പറഞ്ഞ് തീരില്ലാ…
അത്രയ്ക്കുണ്ട് ചറപറാന്ന് പറയാന്..
ഇനീപ്പൊ ങ്ങാനും പറയാന് തൊടങ്ങ്യാല് എല്ലാരും കൂടി ന്നെ തല്ലാന് വരില്ലേ..
ഒന്ന് പോ പെണ്ണേ, ഞങ്ങളെ കൊല്ലാന് നടക്കാന്നും ചോയച്ചോണ്ട്.
അതോണ്ടിപ്പൊ അതൊന്നും പറയണില്ല്യാ..
ന്നാലും…എന്തേലുമൊക്കെയായി പറയണം നിയ്ക്ക്.
ക്രിസ്മസ്സ്, പുതുവര്‍ഷം ന്നൊക്കെ പറഞ്ഞാല്‍ ആദ്യന്നെ മനസ്സില് വരാ നക്ഷത്രോം, കേക്കും,പുല്‍വീടും, ക്രിസ്മസ്സ് അപ്പൂപ്പാനൊക്കെല്ലേ..
ന്റ്റെ മാത്രല്ലാ, എല്ലാരുടേം കാര്യാ ഞാന് പറയണത്.
ന്റ്റെ കാര്യത്തില് നിയ്ക്ക് ഒരൂട്ടം കൂടി പറയാന്ണ്ട്.
നവംബറിന്‍റെ 31 മാച്ച് ബോര്‍ഡില് ഡിസംബറിന്റ്റെ 1ന് സ്ഥാനം കൊടുത്താല് പിന്നെ ന്റ്റെ മനസ്സില് മഞ്ഞ് പെയ്യണ രാത്രികളും, തൂവെള്ള മാലാഖമാരും ഉറക്കം കെടുത്തല് പതിവായിക്കോളും..
ആ മഞ്ഞു മഴയ്ക്ക് കുത്തി തുളയ്ക്കുന്ന തണുപ്പാന്ന് ഒരു രാത്രി മഴേടെ തണുപ്പ് കൂടി സഹിയ്ക്കാന് വയ്യാത്ത ഞാനങ്ങ് മറക്കും.
നനുത്ത വെളുത്ത രാത്രികളേം, സുന്ദര വെളുത്ത രൂപങ്ങളേം ഇങ്ങനെ മനസ്സില് കൊണ്ട് നടക്കാന് ന്താ പ്രത്യേകിച്ച് ന്ന് നിയ്ക്ക് അറിഞ്ഞൂടാ..
ചൈല്‍ഡ് സൈക്കോളജീല് പറയണ പോലെ, അല്ലേല് പഠിച്ച പോലെ ,
അതിന്‍റെ അടിസ്ഥാന കരണങ്ങളിലൊന്ന് ,
ഓര്‍മ്മ വെച്ചപ്പൊ ന്റ്റെ അടുത്ത കൂട്ടുകാരീന്ന് കിട്ടിയ ഗ്റ്റീറ്റിംഗ് കാര്‍ഡ് ആയിരിയ്ക്കുംന്നാ ന്റ്റെ വിശ്വാസം..
ആ മായാചിത്രം മനസ്സില് അങ്ങനേങ്ങ് പതിഞ്ഞ ചിത്രായി.
കുഞ്ഞുകാലത്തെ കൌതുകങ്ങളില്ലേ..
കൂട്ടുകാരോട് എത്ര പറഞ്ഞാലും വര്‍ണ്ണിച്ചാലും തീരാത്ത കാര്യങ്ങള്,
ഹായ് നോക്കിക്കേ…ഇവിടെ മഴ പെയ്യണ പോലെ അവിടെ മഞ്ഞ് പെയ്യണത് കണ്ടോ..
ശ്ശൊ ന്ത് രസാല്ലേ..,മഴത്തുള്ളികള് പറ്റി പിടിച്ചിരിയ്ക്കണ പോലെ മഞ്ഞ് കണങ്ങള് തൂവി കിടക്കണത് കാണാന്..
രാത്രീല് പൊറത്ത് നോക്ക്യാല് വെറും വെളുത്ത രൂപങ്ങളല്ലേ എവിടേം ..
റോഡും , മരോം , വീടും , വാഹനോം…ഒക്കെ തൂവെള്ള മയം.
ആ സ്ഥലത്തിന്‍റെ പേരൊന്നും അറിയാന് ശ്രമിച്ചീല്ലാ..
അറിഞ്ഞിട്ടും വല്യേ കാര്യല്ലാന്ന് തിരിയാം…അതോണ്ടെന്നെ..
നിയ്ക്ക് അങ്ങട്ട് പോണംന്നും പറഞ്ഞോണ്ട് കരഞ്ഞ് വാശി പിടിച്ചാല് അവിടെ പെട്ടെന്നൊന്നും എത്തിപ്പെടാന് സായിയ്ക്കില്ലാന്ന് ആ ചിത്രങ്ങള് കണ്ടെന്നെ ഒരൂഹം ഉണ്ടായിരുന്നൂ..
മഴത്തുള്ളികളീന്ന് മഞ്ഞു കണങ്ങളിലേയ്ക്ക്ള്ള ദൂരം എത്രങ്ങാണ്ട് വരുംന്ന് അന്നെന്നെ ഒരു ധാരണയില് എത്തീരുന്നൂ..
അതൊര് സ്വയ സമാധാനിയ്ക്കലല്ലേന്ന് ചോയ്ച്ചാല് ആന്ന് പറയും ട്ടൊ.
അങ്ങനെ പെട്ടെന്നൊന്നും അങ്കട് എത്തിപ്പെടാന് പറ്റില്ല്യാ ന്റ്റെ കുട്ട്യേന്ന് അമ്മാളുവമ്മ പറയണ പോലെ.
മനസ്സിന്‍റെ ഓരോ കോപ്രായങ്ങള് അല്ലണ്ടെന്താ…ല്ലേ..?
ആ സാധനത്തിനെ എത്രൊക്കെ പാകപ്പെടുത്ത്യാലും ഡിസംബറായാല് പിന്നേം..പിന്നേം തേട്ടി വരും പഞ്ഞി കെട്ടോളും, ചിറകോളും..
അപ്പഴത്തെ നിര്‍വ്ര്തിയ്ക്ക്ന്ന് പറയാം, അങ്ങെന്നെന്നല്ലേ പറയാ,
കാണാന് സായിയ്ക്കാത്തത് കാണാന് ശ്രമിയ്കാണെങ്കില്…
ങാ...അതിന് വേണ്ടീട്ടെന്നെ ഗൂഗിളില് തപ്പീട്ട് ചെറകുള്ള സുന്ദരികളുടേം ,വെളുത്ത രാവുകളുടേം കൊറേ ചിത്രങ്ങള് തപ്പി എടുത്ത് കണ്‍കുളിര്‍ക്കെ കാണും..
ന്നിട്ട് അവരെയെല്ലാം അവടെന്നെ ഇട്ട് പോരും,
നിയ്കിപ്പൊ എന്തിനാ ഇങ്ങളെയൊക്കേന്ന് പറയണ പോലെ..
അവരുടെ അഹങ്കാരം നിയ്ക്ക് സഹിയ്ക്കാന് പറ്റില്ല്യാ…അതോണ്ടാ..
സത്യത്തില് കുശുമ്പാ അവരോട്..
അവരുടെ മാന്ത്രിക വടി കണ്ടിട്ടോ, മായ ചിറകുകള് കണ്ടിട്ടോ അല്ലാ ട്ടൊ..
ആ ചിരിയ്ക്കണ മൊഖങ്ങള് കണ്ടിട്ട്..
ശ്ശ്ശ്ശ്ശ്ശ്ശ്,,,ഒര് സ്വാകാര്യം…
മാലാഖമാരെ എവിടേലും , എപ്പഴേലും പല്ലുകള് കാണിച്ച് ചിരിയ്ക്കണത് കണ്ടിട്ടുണ്ടാ..?
എന്ത് രസള്ള പുഞ്ചിരികളാല്ലേ, ആ കള്ളി പെങ്കൊച്ചുങ്ങള്‍ക്ക്..
നല്ല ഒതുക്കള്ള ചിരി..
നല്ല കുടുംബത്തിലെ പെങ്കുട്ട്യോളടെ ചിരീന്ന് അമ്മാളുവമ്മ പറയണ പോലെ.
ആ പ്രസന്ന മൊഖങ്ങള് കാണുമ്പൊ തന്നെ ഒരു സന്തോഷാ , അറിയാതെ കണ്ണുകള് വിടരും..മനസ്സിലൊര് കുളിര്‍മ്മ വരും, പിന്നേം പറഞ്ഞറീയ്ക്കാന് പറ്റാത്ത കൊറേ വികാരങ്ങള്..
തെളങ്ങണ കണ്ണുകളിലൂടേം വിടരണ ചുണ്ടുകളിലൂടേം ഒഴുകി വരണ വികാരങ്ങള്..
എപ്പഴും അങ്ങനെ മാത്രേ അവരെ കണ്ടിട്ടുള്ളൂ..
മോന്ത വീര്‍പ്പിച്ചിരിയ്ക്കാതെ നേരാം വണ്ണം മൊഖം പിടിയ്ക്ക് പെണ്ണേന്ന് ഞാനൊക്കെ കേക്കണ പോലെ എതേലുമൊരു മാലാഖ പെണ്ണിന് കേക്കേണ്ടി വന്നിട്ടുണ്ടാവോ..?
ഇല്ലാല്ലോ…
അതോണ്ടൊക്കെന്നെയാ ഞാന് പറയണത്,
അവരെ നിയ്ക്ക് ഇഷ്ടാന്ന്..
ഒരു മാലാഖയാകാന് കൊത്യാന്ന്..
ഹും..കളിയാക്കണ്ടാ..,അതിമോഹൊന്നും അല്ലാത്..
ഒരു ….കുഞ്ഞ്….കുഞ്ഞ്…സ്വപ്നം മാത്രാ

ക്രിസ്സ്മസ്സ് അവധിയാ.....ഇനി പത്തീസ്സം കഴിഞ്ഞ് കാണാം ട്ടൊ.

Monday, December 20, 2010

മുല്ലേ...നിന്നോടു ,


ഇലകളിലിറ്റ് വീഴുന്നുവോ തുള്ളികൾ ..
പിന്നെയാ ഞെട്ടറ്റു വീണ പൂവിലും..
ആദ്യ സ്പര്‍ശനത്തിനായ് വെമ്പുമാ മൊട്ടില്ലും
കണ്ടു ഞാന്‍ ആഗ്രഹ മഞ്ഞിൻകണങ്ങള്‍.

ഇറയത്തു ഓരം ചേര്‍ന്നു നില്ക്കുമെന്നുള്ളില്‍
നൂറായിരം ചോദ്യാവലികള്‍ മിന്നി മാഞ്ഞൂ
പെണ്ണിൻ മണമായ്...രാഗ ഭാവന്ങ്ങളായ്...
വെണ്‍ ദലങ്ങളാല്‍ വര്‍ണ്ണിക്കപ്പെടും നിന്നെ
അരിമുല്ല എന്ന് പേരിടട്ടെ എൻ ഓമലേ..?

ഇന്നലെ സന്ധ്യയിൽ പെയ്തു തോർന്നാ മഴയില്‍
നിന്നിലെ ആശകള്‍ക്കു മങ്ങലേൽക്കിലും..
കണ്‍പീലികളിലിറ്റു നില്‍ക്കുമാ തുള്ളിയില്‍ കാണ്മൂ
ഇന്നിൻ മുഹൂര്‍ത്തത്തിനായുള്ള കാത്തിരുപ്പ്..

അന്നത്തെ രാത്രിയില്‍ ഒളികണ്ണെറിഞ്ഞ പൌര്‍ണ്ണമിയില്‍
അഹങ്കരിച്ചൂ നിന്‍ ചൊടികള്‍ ഞാനെന്ന ഭാവത്തിൽ...
ഇന്നത്തെ പുലരിയില്‍ പുഞ്ചിരിക്കുമാ പൊന്നുഷസ്സില്‍
കാണുന്നൂ വലിച്ചെറിയപ്പെടും നിൻ കൊടും ദു:ഖവും...

പൂവേ......നിന്നെ ഞാന്‍ പെണ്ണെന്നുപമിച്ചിടട്ടെ..
നൂറ്റാണ്ടുകളായ് കൊടുത്തുവെച്ചതല്ലയോ ഈ വിലാപം.

Thursday, December 16, 2010

മൌന നൊമ്പരങ്ങള്....

ന്റ്റെ മോളൊരു പാവാ..
അടുക്കള കിണറ്റില് ഒരു നിഴല് കണ്ടാല്, അയ്യോ ..പൂതം ന്ന് പേടിച്ച് കരയണ കുട്ടി.
മനോരാജ്യ കോട്ടയില് അന്തിയുറങ്ങണ,
രാമഴ ഗന്ധം മൂക്കില് തുളച്ചാല് ഞെട്ടി ഉണരണ ,
ഈറന് മിഴികള്‍ക്ക് വിശ്രമം കൊടുക്കാത്ത ന്റ്റെ കുട്ടി.

“താമര കണ്ണുകള് പൂട്ടിയുറങ്ങെന് പൈതലേ..
പുലര്‍ക്കാല സ്വപ്നം കണ്ടുണരെന് കുഞ്ഞേ..”
 കുഞ്ഞു നാള്‍ക്ക് മുതല്‍ക്കേ ഈ മാറില്, ന്റ്റെ താരാട്ട് കേട്ടാലേ അവള് ഉറങ്ങൂ..

“മഴവില്ലിന്റെ നെറോം, കണ്ണാടി ചില്ലിന്‍റെ ചെറകും ,
പിന്നെ പല പല പൂക്കളോട് കിന്നരിച്ച്,
പാറി രസിയ്ക്കണ ഒരു പൂമ്പാറ്റ…
അതാണമ്മേ, ന്റ്റെ പുലര്‍ക്കാല സ്വപ്നം.“
 അവളടെ ആ കിളി കൊഞ്ചലുകള് കേക്കുമ്പൊ ഞാന് ചിരിയ്ക്കും
.
ഒരിക്കല് ഒരു പുലര്‍ക്കാലത്ത് , ഇത്തിരി പോന്ന ഷിമ്മീസ്സും ഇട്ടോണ്ട് ആര്‍ത്തലച്ച് കരഞ്ഞോണ്ട് അവള് മടിയില് വീണു..
“അമ്മേ..ന്റ്റെ പുലര്‍ക്കാല സ്വപ്നം കൊള്ളൂല്ലാമ്മേ…
നിനയ്ക്കാതെ വന്ന ചാറ്റല് മഴയില്,
ആ ചില്ലു വര്‍ണ്ണ ചിറകുകള് തകര്‍ന്നുടഞ്ഞു പോയമ്മേ..“
“കരയല്ലെന്‍റെ കണ്മണിയേ..
അമ്മേടെ കുഞ്ഞു ശലഭം നീ തന്നെയല്ലയോ. .“.
ന്റ്റെ മാറീടം കുതിര്‍ത്ത ആ കണ്ണീര് ഈ വാത്സല്ല്യത്തില് അടങ്ങ്യല്ലോന്ന് ഞാന് ആശ്വാസിച്ചു..

കൌമാരത്തില് മുഴുപാവാടയും, വെള്ളി കൊലുസ്സും അണിഞ്ഞ് തുള്ളി തുള്ളി നടന്നിരുന്ന അവളെ അടുക്കോം ഒതുക്കോം പഠിപ്പിയ്കാന് ഞാന് പെട്ട പാട് ..
ഈശ്വരാ..ചില്ലറയൊന്നുമല്ലാ..
അന്നവളടെ പുലര്‍ക്കാല സ്വപ്ന കൂട്ട് നന്ദിനീം പുതുമഴേം മാത്രായിരുന്നൂ..
രണ്ടിന്‍റേം  കളികള് അധികായിച്ചാല്.. ഞാന് എങ്ങാന് ശകരിച്ചാല് അപ്പവള് മൊഴിയും...

“അമ്മേ..നിന്ദിനീടെ കൂടെ മഴയില് കളിയ്ക്കാന് എന്ത് രസാന്നറിയോ..
അവളേം അവളടെ ചിരീം..
മഴേം മഴേടേ മണോം നിയ്ക്ക് ഇഷ്ടാണമ്മേ..ന്ന്.“
ആ പൊന്നു മോളു ഒരു പുലരിയില് പൊതച്ചതും എടുത്തോണ്ട് കിടക്കപ്പായീന്ന് ഓടി വന്ന് ഉള്ള് തകര്‍ക്കും വിധം പൊട്ടി കരഞ്ഞു..
“അമ്മേ..നോക്കൂ, നന്ദിനിയോടൊത്ത് പുതു മഴ നനയാന് പോയ പൊന് പുലരിയില്,
നീ എന്‍റെ പട്ടു പാവാടയില് വെള്ളം തെറിപ്പിച്ചില്ലേ..
നീ എന്‍റെ തങ്ക കൊലുസ്സില് ചെളി പുരളിച്ചില്ലേ..
ഇത്രേം പറഞ്ഞവള് പിണങ്ങിയോടി പോയമ്മേ.“
“അമ്മേടെ കിലുക്കാം പെട്ടി കരയല്ലേ..
ന്റ്റെ ഈ മുത്തല്ലേ, അമ്മേടെ തങ്ക കൊലുസ്സ്…“
അത്രേം പറഞ്ഞ് ഞാന് നിര്ത്തീ..
ആ തേങ്ങലുകള് നിര്‍ത്താന് നിയ്ക്ക് വാക്കുകള് കിട്ടണില്ലായിരുന്നൂ.

കാലം…...
അവനും, ന്റ്റെ കുട്ടീടെ കൂടെ പിച്ചവെച്ചു.
പ്രണയത്തെ ഉണര്‍ത്തും നാലു വരി കവിതകളും,
നാണത്തില് കുതിര്‍ന്ന മന്ദഹാസങ്ങളും ന്റ്റെ മോളെ കൂടുതല് സുന്ദരിയാക്കി.
അവളടെ പുലര്‍ക്കാല സ്വപ്നങ്ങള് പകല് കിനാവുകളിലേയ്ക്ക് വഴി മാറണത് സന്തോഷത്തോടേം, നേരിയ ഉള്‍ഭയത്തോടെം ഈ അമ്മ കണ്ടറിഞ്ഞു...
പകല് കിനാക്കള് രാത്രി സ്വപ്നങ്ങളില് അവളെ തട്ടി ഉണര്‍ത്തീരുന്നൂന്ന് അവള് പറഞ്ഞില്ലേലും ഞാന് മനസ്സിലാക്കി.
കനിവ് തിളങ്ങും മിഴികളുമായി അന്ധകാരങ്ങള്‍ക്കിടയില് ന്റ്റെ മോള് വിങ്ങിപ്പൊട്ടുന്നത് ഞാന് നിശ്ശബ്ദയായി കേട്ട് കിടന്നൂ..
ഒരു പ്രഭാതത്തില് വരണ്ട കണ്ണുകളും വരണ്ട ചുണ്ടുകളുമായി ന്റ്റെ കുട്ടി അടക്കം പറഞ്ഞു,.

“വേലിയ്ക്കരികില് അവനെ ഞാന് കാത്ത് നിന്നമ്മേ..
ഇന്നലെ പെയ്ത പെരുമഴയില് …
ന്റ്റെ കണ്ണീരിലെഴുതിയ അക്ഷരങ്ങള് പടര്ന്ന് ഒലിച്ചിറങ്ങുന്നതും,
അവന് നല്‍കിയ ചെമ്പനീര് കുതിര്‍ന്ന് പൊഴിയുന്നതും ,
നിസ്സംഗയായി ഞാന് നോക്കി നിന്നമ്മേ.“
“കരയല്ലെന്‍റെ പൂമകളെ..
നീയല്ലേ, ഈ അമ്മേടെ ചെമ്പനീര് ..
നല്ലോരു മണമുള്ള മുല്ല മൊട്ട്,
അമ്മേടെ മാത്രം വാടാ മലര്.
കുതിര്‍ന്ന് പൊഴിയാത്തൊര് സുന്ദരി പൂവ്.“
ഇങ്ങനെ പറയാനേ നിയ്ക്ക് തരമുണ്ടായുള്ളൂ..
പിന്നെ ഞാന് നിശ്ശബ്ദയായ് എങ്ങോട്ടോ നോക്കി നിന്നൂ..
ന്റ്റെ കുട്ടീടെ മൊഖം നിയ്ക്ക് കാണാന് വയ്യാഞ്ഞിട്ട്..

ഇന്നെന്‍റെ മോള് കൂടെയില്ലാ..
അന്നു പെയ്ത പെരുമഴേടെ പിറ്റേന്ന് ന്റ്റെ മുല്ല മൊട്ട് ഉതിര്‍ന്ന് പോയി.
ന്നാലും, ഓരോ രാത്രി മഴയിലും പരിമളം വീശി കൊണ്ട് അവളെന്‍റെ അരികില് വരും..
ഓരോ പുലര്‍ക്കാല സ്വപ്നങ്ങളും അയവിറക്കുവാന്..
എത്രയോ വട്ടം ആ കഥകള് ആവര്‍ത്തിച്ച് കേട്ടതാണേലും,
പിന്നേം പിന്നേം അവള്‍ക്ക് ചെവി കൂര്‍പ്പിച്ചിരിയ്ക്കും ഞാന്.
പാതിരാവില് മിഴികള് നിദ്രയെ തേടി അലയുമ്പോള് ,പൊടുന്നനെ ചാരത്ത് വന്നണയും ന്റ്റെ കുട്ടി..
അരികില് ഇരുന്ന് അമ്മേടെ പൊള്ളുന്ന മാറില് തണുത്ത കരം ചേര്ത്ത് ഉറങ്ങാതെ പുലര്‍ക്കാലം വിരിയിച്ചു തരും ന്റ്റെ കുട്ടി....
അവളടെ ആ തലോടലില് ഉറങ്ങും ഞാന് ശാന്തം,
ഒരു കുഞ്ഞിനെ പോലെ..
പക്ഷേ, നേരം പുലര്‍ന്നാല് ന്റ്റെ മനസ്സ് പിടയും..
“നിയ്ക്കെന്‍റെ കുട്ട്യേ ഇല്ലാതായല്ലോ ഈശ്വരാ..“
ആരെ ഞാന് പഴിയ്ക്കും..
അവള് ഭയന്നോടി ഒളിച്ചിരുന്ന പുലര്‍ക്കാല സ്വപ്നങ്ങളേയോ..
ഈ നെഞ്ചില് ചാഞ്ഞുറങ്ങാന് ഞാന് മൂളിയ താരാട്ട് പാട്ടുകളേയോ..
അതോ..
ഇരുട്ടു മുറ്റിയ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്,
ഒന്നും…ഒന്നും…അറിയാത്തവളെ പോലെ കണ്മിഴിച്ച് നിന്നിരുന്ന ഈ അമ്മയെ തന്നെയോ..?
അല്ലമ്മേ…ഒരിയ്ക്കലുമല്ലാന്ന് ന്റെ കുട്ടി പറയണണ്ടേലും,
നിയ്ക്കറിയാം ഞെട്ടറ്റു വീണ ന്റ്റെ മുല്ല മൊട്ട് ,
അവളുടെ  അമ്മേടെ ആയുസ്സ് കൂട്ടി കിട്ടാന്..
നൊണ പറയാന്ന്..

വിരിയാന് വെമ്പി നിക്കണ ന്റ്റെ മുല്ല മൊട്ടിനെ നോക്കിയിരിയ്ക്കാണേല് എങ്ങനേ ന്റ്റെ ഈശ്വരാ, നിയ്ക്ക് ഈ വിചാരങ്ങളീന്ന് മോചനം കിട്ടാ..

Tuesday, December 14, 2010

കിനാക്കൂട്..




മലയോരത്ത്..വയലിനക്കരെ
ഇറയത്തൊരു തൂക്കു വിളക്ക്..
നാലു ചുവരുള്ള വെറുമൊരു കൂര,
ഹര്‍ഷങ്ങള്‍ വര്‍ണ്ണങ്ങളാക്കുമൊരു ചെപ്പ്.


കഴുത്തോളം വെള്ളത്തില്‍ കൈതത്തോട്ടം
മുട്ടോളം ചെളിയില്‍ ചുഴി കുത്തും വരമ്പുകള്‍
ഉമ്മറത്തെ ഇളകുന്ന കല്‍ പ്പടവുകള്‍
വഴുക്കുന്നുണ്ടേ... സൂക്ഷിയ്ക്കാ,


മഴക്കാല ഇരുള്‍ മൂടും മാനം പോലെ
ഉറക്കമില്ലാ ചുവന്നു വീര്‍ത്ത മുഖമില്ലാ
ദുഖത്തെ എയ്തു വീഴ്ത്താനാവില്ലാ
ശഠിക്കുന്ന പ്രസന്ന മുഖം മാത്രം.

ജന്നലഴിയില് എത്തിപ്പടരും
വള്ളിയില് കണ്ണയച്ച്
ചാഞ്ഞും ചെരിഞ്ഞും കണ്ണു നട്ട്
ചുവരു ചാരി കാത്തിരിയ്ക്ക മാത്രം.

എങ്ങെല്ലാം പോയ് രസിച്ചാലും
മെല്ലെ ആ കരം ഗ്രഹിച്ച് മന്ത്രിയ്ക്കും
മടങ്ങിപ്പോകാം നമ്മുടെ വീട്ടിലേയ്ക്കു
മുങ്ങിത്താണാ വരമ്പിലൂടെ..

Friday, December 10, 2010

ന്റ്റെ ഗ്രാമം ...



മനോരാജ്യം കാണാന്‍ എന്ത് രസാല്ലേ..?
അല്ലേല്ലേ..ന്ന്..?
ആ..ന്ന് പറയും വരെ ഞാന്‍ ചോയിച്ചോണ്ടേ ഇരിയ്ക്കും, അതെന്‍റെ ദുര്‍വാശ്ശികളില്‍ ഒന്നാന്ന് അറിഞ്ഞൂടെ..?
അതോണ്ട് സമ്മയിയ്ക്കേ തരള്ളൂ..
ഇതിപ്പൊ എന്താന്നോ പറയാന്‍,
ഇപ്പഴും, എപ്പഴും കാണുണൂ ഞാന്, അതെന്നെന്നേ..മനോരാജ്യം.
അതൊരു രോഗാ..?
ആണെന്നാ കൂട്ടുകാര്യേള്‍ പറയണത്,
നെനക്കെന്നെ ഇങ്ങനെ ഓരോന്ന് കടന്ന് ചിന്തിയ്ക്കാനും കാണാനും പറ്റൂ..
ഞങ്ങളൊക്കെ നെന്‍റെ തരക്കാരല്ലേ..
ഞങ്ങക്ക് കാണാത്തതും കേക്കാത്തതും ന്താ നെനക്ക് മാത്രം..?
എല്ലാം ഒരു വകയാ..കളിയാക്കി കൊല്ലും
അതു പോലെന്നെ ട്ടൊ, സ്നേഹിച്ചും കൊല്ലും.

അപ്പഴ്  ഞാനെന്താ പറഞ്ഞോണ്ടിര്‍ന്നത്..?
ങാ..മനോരാജ്യം ല്ലേ..?
അതെന്താ പറയാനെയ്ച്ചാല്‍..
ഇന്നലെല്ലേ, ഒര്‍ മനോരാജ്യ കോട്ടേല്‍ ചെന്ന് കേറി ഞാന്‍.
പെയ്തൊഴിഞ്ഞ് കിട്ടാന്‍ നേരം ഇല്ലാത്ത ഒര്‍ ഗ്രാമത്തില്‍..
മഴയില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചെടുത്തോരു ഗ്രാമത്തില്‍..
വര്‍ണ്ണങ്ങളെന്ന് പറയുമ്പോ മാരിവില്ല് നിറങ്ങള്‍..
അതില്‍ ഏഴ് നിറങ്ങള്ള്ള കറുപ്പും പെടും ട്ടൊന്റ്റെ നിറം.

കണ്ണടച്ച് കിടന്ന് ആ പെരുമഴ നനയാന്‍ ഒര്‍ രസോം തോന്നീല്ലാ..
മെല്ലെ കണ്ണ് തുറന്നൂ..
അപ്പഴതാ മുന്നില്‍ ന്റ്റെ സാധനങ്ങള്‍ കുത്തി നെറച്ച മര അല്‍മാര.
അതൊര്‍ ആല്‍മരമായിരുന്നെങ്കില്‍..
ന്റ്റെ ഈ മുറി ആ ഗ്രാമം ആയിരുന്നെങ്കില്‍..
ഇപ്പഴ് ന്റ്റെ മുന്നില്‍ പടര്‍ന്ന് പന്തലിച്ചങ്ങനേ നിക്കാണ്‍  ആല്‍മരം
അടുക്കോം ചിട്ടേം ഇല്ലാതെ ചിതറി കിടക്കണ പുസ്തകങ്ങളൂം മറ്റും , ഇലകളും തൂങ്ങി കിടക്കണ വള്ളികളൂം.
ന്താ പെണ്ണേത്..ന്ന്..
ന്നെ ഇങ്ങനെ കണ്ണ് തുറിച്ച് നോക്കണ്ടാ..
ഇതെല്ലാം ന്റ്റെ അവകാശങ്ങളാ പറയുണൂ ഞാന്‍..ഹ്മ്.

ഓരോ  ഇലകളീന്നും ഞാന്നു കിടക്കാണ്‍  മണിമുത്ത് മാലകള്‍.
എന്ത് രസാന്നൊ ആ പളുങ്കു മണികള്‍ കാണാന്‍..
ഓരോ പളുങ്കിലും ഓരോ മുഖങ്ങള്‍.
ഓരോ മഴതുള്ളിയിലും ഓരോ മുഖങ്ങള്‍..
ഒന്ന് സൂക്ഷിച്ച് നോക്കിയ്ക്കേആ മുഖങ്ങള്‍ ന്റ്റെ കൂട്ടുകാരുടേതല്ലേന്ന്..ന്റ്റെ പ്രിയരുടെ..
ആത്മാവുള്ള തുള്ളികള്‍..
പ്രാണനുള്ള തുള്ളികള്‍..
ആ ആല്‍മരത്തിന്‍ ചുറ്റും കൈകള്‍ കോര്‍ത്ത്  കളിയ്ക്കാണ്‍ ചിലര്‍..
കണ്ണാരം പൊത്തി കളിയ്ക്കുണൂ മറ്റ് ചിലര്‍..
പിന്നെയതാ പളുങ്ക്മാലകള്‍ക്കിടയില്‍ ഊഞ്ഞാല്‍ ആടി രസിയ്ക്കുണൂ..
കടംകഥ പറഞ്ഞും പാട്ട് പാടീം രസിയ്ക്കുന്നവരതാ ആല്‍ത്തരയില്‍  വട്ടമിട്ട് ഇരിയ്ക്കുണൂ..
പിന്നെ, ദേ..അപ്രത്ത് ചിലര്‍ പ്രണയ മഴ പൊഴിയ്ക്കുണൂ.
ആരും കാണണില്ലാന്നാ അവരുടെ വിചാരം.,
ഉവ്വ്..പൂച്ച പാല്‍ കുടിയ്ക്കും പോലെ.

ഇനി നീയൊന്ന് കണ്ണടച്ച് ന്റ്റെ ഗ്രാമം കാണാന്‍ ശ്രമിച്ചേ..
മനസ്സിനെ പിടിച്ചാ കിട്ടുവേങ്കില്‍ കണ്ണ് തുറന്നെന്നെ കണ്ടോ ട്ടൊ..
പണ്ട് നമ്മള്‍ ആത്മാവിനെ കാണാന്‍ ഇരുട്ടിലെ വെട്ടത്തിന്‍ മുന്നില്‍ ഇരുന്നേര്‍ന്ന പൊലെ..
കാണുണുണ്ടൊ..?
ഉണ്ടോന്ന്..?
ഇല്ലാല്ലേ..?
ഇതെന്നെ ഞാന്‍ ചോയിച്ചത്
ന്തേ ഇതെല്ലാം ഞാന്‍ മാത്രം കാണുണൂന്ന്..
അപ്പൊ ഇതൊരു അസുഖാ..?
മനോരാജ്യം കാണലേയ്..
ഊഹും..ഞാന്‍ സമ്മയിയ്ക്കില്ലാ..
രോഗല്ലാത്നൊസ്സല്ലാന്ന്
നല്ല മനസ്സുള്ളോര്‍ക്ക്, നിഷ്കളങ്ക മനസ്സുള്ളോര്‍ക്ക് , എന്നു വെച്ചാല്‍ കുട്ട്യോളുടെ മനുസ്സുള്ളോര്‍ക്ക്  മാത്രം കിട്ടണ കഴിവാത്രെ,ത്..
എവിടേം ചോയ്ക്കാതേം പറയാതേം കേറി ചെല്ലാനുള്ള  സ്വാതന്ത്ര്യം, തന്‍റേടം ,അവകാശംഅതാത്രെ ത്..
ഹ്മ്..ചിരിയ്കെണ്ടാ..ഇത് പറയണത് ഞാനല്ലാ..
ന്റ്റെ വിനോദിനി ടീച്ചറാ...
ഫാന്‍റസി കഥകള്ടെ ലോകത്തേയ്ക്ക് ഞങ്ങളെ കൊണ്ടുപോയിരുന്നപ്പഴ്.
കഥകളില്‍ കൌതുകം തേടി അലഞ്ഞിരുന്നപ്പോഴ്.
ഇപ്പൊ നിയ്ക്ക് എന്ത് സന്തോഷാന്നറിയോ..
എന്തൊര്‍ ആത്മസംതൃപ്ത്യാന്ന് അറിയ്യോ..,
എന്തിനാന്നോ..
അത് പോലെ നിയ്ക്കും കഴിയുന്നുണ്ടല്ലോന്ന്..
പിഞ്ചോമനകളെ ആ ലോകത്തേയ്ക്ക് കൊണ്ട് പോകുമ്പഴ് ,
ആ കുഞ്ഞു മുഖങ്ങള്‍ കഥകള്‍ കേട്ട് വായ് തുറന്നിരിയ്ക്കമ്പഴ് ..
ഞാനും അവരോട് പറഞ്ഞ് പോവാണ്‍,
നമുക്കിങ്ങനെ ലോകം ചുറ്റാം..ആരേം പേടിയ്ക്കാതെ എല്ലായിടും ചുറ്റി കറങ്ങാം ,
എത്തിപ്പെടാന്‍ സാധിയ്കില്ലാന്ന് തോന്നിടത്തൊക്കെ കേറി കളിച്ച് രസിച്ച് ഇറങ്ങി വരാംന്ന്..
അങ്ങനെ ഞാനും ന്റ്റെ കുട്ട്യോളും ഇന്ന് മഴത്തുള്ളി ഗ്രാമത്തില്‍ ഒര്‍ മണിക്കൂറ് ചെലവഴിച്ചൂ..
ആ നാല്‍ ചുവരുകള്‍ക്കുള്ളില്‍ ഗ്രാമം കെട്ടിപൊക്കി,
ഞങ്ങടെ കൊച്ച് മരഅല്‍മാരയെ ഉന്തി തള്ളി നടുക്കിട്ട്  ആല്‍മരമാക്കി..
പിന്നെ അങ്ക്ട് ഞങ്ങടെ പാട്ടും, കൂത്തും കളീം ആയിരുന്നൂ
എന്ത് രസായിരുന്നീച്ചിട്ടാ..
മിഴിനീര്‍ തുള്ളികളെ പോലെ പരിശുദ്ദരായിട്ട്ള്ള ആ പിഞ്ചോമനകളില് ഓരോ മഴത്തുള്ളിയേം കണ്ടു ഞാന്‍..
ഞങ്ങടെ കളികള്‍ ആഘോഷായി കണ്ട് രസിയ്ക്കണ ന്റ്റെ വിനോദിന്യേം കണ്ടു ഞാന്‍..
ഇനി പറയ്..
പറയാന്‍
മനോരാജ്യം കാണല്‍ അസുഖാ..?

Wednesday, December 8, 2010

വിഗ്രഹം..


വഴിയൊട്ടേറെ നടന്നാല്‍  ന്റ്റെ വീട്ടില്‍ എത്താം
വലിയതല്ലാത്തൊരു മാളിക മുറ്റത്ത്
താളമൊപ്പിച്ച് പടികള്‍ കയറിയാല്‍
കമനീയമായ് അലങ്കരിച്ച മുറികള്‍ കാണാം .
ഉമ്മറത്തീന്നു വടക്കായൊരു പൂജാ മുറിയാണ്‍
പട്ടു വിരിയില്‍ പൂമാലകള്‍ കോര്‍ത്തൊരു  സന്നിധി.
ഇതെന്‍റെ മതമല്ലാ മഹാക്ഷേത്രമാണ്‍
നിയ്ക്കിന്നും തുണ നില്‍ക്കുമെന്‍ മഹാ തണല്‍.
ഇതെന്‍റെ വിശ്വാസമല്ലാ ജീവിത ശൈലിയാണ്‍
വിവാദ കാലത്തെ നേരിടാനുള്ള ശക്തി.
അവസാന അലയും അകന്നു പോയിരിയ്ക്കുമ്പോള്‍
ഗാഡമായൊരു ആശ്ലേഷത്തില്‍  പുണര്‍ന്ന് ഞാനിറുക്കും
ശബ്ദമില്ലാ രൂപമില്ലാ പടനായകനെ
ജീവിതാഭിലാഷങ്ങളോടുള്ള മോചനമില്ലാ പ്രണയമാണെനിയ്ക്ക്.

Wednesday, December 1, 2010

ന്റ്റെ വിനോദിനി..


അറിയില്ലേ..ന്റ്റെ വിനോദിനിയേ..?

കഷ്ടാണ്‍ ട്ടൊ..എത്ര തവണ പറഞ്ഞിരിയ്ക്കുണൂ ഞാന്‍..
ഇപ്പൊ, പിന്നേം ചോദിയ്ക്കാന്‍ മാത്രം ന്താ ഉണ്ടായേ..?
അവളെ ന്റ്റെ കൂടെ കൂട്ടിയതാണോ..?
ന്താന്നറിയില്ലാ, ഈ അടുത്ത നാളുകളിലായിട്ട് അവളാണെന്റ്റെ ശ്വാസത്തില്‍ , ഊണില്‍ , ഉറക്കില്‍ , എഴുത്തില്‍,
‘ന്നെ മറക്കരുത് ട്ടൊ ‘ന്ന്  പറയും പോലെ ..
നിനക്ക് കൂട്ട് ഞാനുണ്ട് ന്ന് പറയും പൊലെ..
ഓരോ നിമിഷോം ആ സാമിപ്യം അറിഞ്ഞോണ്ടിരിയ്ക്കാണ്‍ ഞാന്‍..
ഇനി അവളെ മാറ്റി നിര്‍ത്താന്‍ നിയ്ക്ക് വയ്യാ,
ന്റ്റെ പ്രാണനല്ലേ അവള്‍..

ന്റ്റെ കുട്ടിക്കാലം മുതല്‍ക്ക് ‘അവരു‘ണ്ട് കൂടെ..മൂന്നു വയസ്സു മുതല്‍..
കളിക്കൂട്ടുകാരിയോ, കൂടപ്പിറപ്പോ ആയിട്ടല്ലാ ട്ടൊ,
ന്റ്റെ ഗുരുനാഥയായിട്ട്..
അവര്‍ക്ക് ന്നെ നല്ല ഇഷ്ടായിരുന്നൂ..നിയ്ക്കും..
അതോണ്ടല്ലേ അമ്മ എപ്പഴും പറയാറ് , ‘അവള്‍ക്ക്  ആ വിനോദിനീടെ മട്ടും ഭാവോം അങ്ങനേ കിട്ടീട്ട്ണ്ട് ന്ന്..
ഒരിയ്ക്കല്‍ അമ്മ അതവരോട് പറയേം ചെയ്തു..
അപ്പഴത്തെ ആ മുഖം ഓര്‍മ്മ വരുണൂ..എന്തു പ്രാസാദായിരുന്നീച്ചിട്ടാ
വാത്സല്ല്യത്തോടെ ന്നെ കൂട്ടി പിടിയ്ക്കേം ചെയ്തൂ.
അപ്പഴവര്‍ക്ക് ഞാനൊരു സൂത്രം കാണിച്ച് കൊടുത്തൂ, ഒരു രഹസ്യം..ന്താന്നറിയോ..?
ന്റ്റെ വലത്തേ കയ്യിലെ ഇച്ചിരി പോന്ന കറുത്ത പൊട്ട് , കുഞ്ഞു കാക്കാപുള്ളി,
അങ്ങനെ ഒരെണ്ണം അവിടായിട്ട് അവര്‍ക്കും ഉണ്ടല്ലോ...
അവിടെ മാത്രല്ലാ, കഴുത്തിന്‍ താഴേം ഉണ്ട് അതു പോലൊരെണ്ണം ഞങ്ങക്ക്.
ഒരിയ്ക്കല്‍ ആ സാരി ഇച്ചിരി താഴെ ഇറങ്ങി പോയപ്പഴാ കണ്ടത് ഞാന്‍,
അത് ഞങ്ങടെ സ്വകാരായിട്ട് മനസില്‍ സൂക്ഷിച്ചൂ ഞാന്‍..

പൊന്നിന്‍റെ രണ്ട് വളകളും ഒരീള്‍ മാലേം, ആലില ക്ര്ഷ്ണന്‍റെ ലോക്കറ്റാണ്‍ ട്ടൊ..
അതാണവരുടെ ആഭരണങ്ങള്‍..
പിന്നെ ഇടത്തേ കയ്യില്‍ കറുത്ത സ്ടാപ്പ് വാച്ചും ..ഇത്രയൊക്കെ ഉള്ളൂ അവരുടെ ആഭരണങ്ങള്‍..
ഒരാഴ്ചയില്‍  വീണ്ടും മാറ്റി ഉടുക്കേണ്ടി വരുന്നത്രേം സാരികളും..
എങ്ങനത്തെ ചെരിപ്പായിരുന്നൂന്ന് ഓര്‍മ്മ വരണില്ലാ..
നനഞ്ഞ് കുതിരന്ന പാടത്തൂടെ നടക്കുമ്പോ കറുത്ത വാറുകള്‍ വഴുക്കുണൂന്ന് പറഞ്ഞത് ഓര്‍മ്മയ്ണ്ട്..
പിന്നെ ഒരു കറുത്ത ബാഗും, കുടേം..ഇതൊക്കെയല്ലാണ്ട് അവര്‍ക്ക് സ്വന്തായി വേറെന്തെങ്കിലും ഉണ്ടായിരുന്നൊന്ന് അറിഞ്ഞൂടാ.

നിയ്ക്ക് പ്രായം തികയണ വരെ അവരെന്‍റെ കൂടെ ഉണ്ടായിരുന്നൂ,
ഒരു വെളുത്ത പൂവിന്‍റെ ഇതളിനോട് തോന്നുന്ന ഇഷ്ടം,സ്നേഹം, കൌതുകം നിയ്ക്ക് എപ്പഴും അവരോട് തോന്നീരുന്നൂ..
ഒരു ചെമ്പകപ്പൂ കിട്ടിയാല്‍ തൊട്ടു തൊട്ട് അത് പെട്ടെന്ന് വാടാതിരിയ്ക്കാന്‍ കയ്യില്‍ പിടിയ്ക്കാതെ ഒരിടത്ത് വെച്ച് അതിന്‍റെ മണവും ഭംഗിയും ആസ്വാദിയ്ക്കുണ പോലെയായിരുന്നൂ അവരോടും, എത്ര അടുപ്പമാണേലും ഒരിഞ്ച് അകലം, എപ്പഴും സൂക്ഷിച്ച്
ആ വിരലുകളിലൂടെ ചോക്കുകള്‍ ചെമ്പരത്തിപ്പൂവിനേം, പച്ചകുതിരനേം, മനുഷ്യായവങ്ങളേം വരഞ്ഞപ്പൊ ,ഞാനും ന്റ്റെ ഭാവി അവിടെ ഇരുന്ന് വരച്ചൂ..
ഒരു അദ്ധ്യാപികയാവാന്‍..
കൂട്ടുകാരനൊത്തുള്ള അവരുടെ പൊട്ടിച്ചിരികള്‍ , തമാശകള്‍, ..അതില്‍ ഞങ്ങള്‍ കുട്ട്യോളെം ഉള്‍പ്പെടുത്താന്‍ അവര്‍ ശ്രമിച്ചിരുന്നൂ..
പിന്നെ പിന്നെ ആ ചിരികള്‍ കണ്ണീരില്‍ കുതിരണത് കണ്ടൂ..
അതെന്തിനായിരുന്നൂന്ന് ഞങ്ങക്ക് ഒരു പിടീം കിട്ടീല്ലാ..
അതേയ് സാറ് വേറെ ജാതിയാ, അതോണ്ടാ..
ന്റ്റെ അടുത്തൊരു കൂട്ടുകാരി സ്വകാര്യം പറഞ്ഞൂ..
അതായിരിയ്ക്കോ..നിയ്ക്കു ഒരു നിശ്ച്യോം ഇല്ലായിരുന്നൂ..
കൂടെ കൂടെ അവരെ കാണാതായപ്പഴ്  ആശങ്കകള്‍ കൂടി..
അടുത്ത വീട്ടിലെ അമ്മാളുവമ്മയോട് അമ്മ എന്തെല്ലാമോ പറയണത് കേട്ടൂ,
ഒന്നും നിയ്ക്കു തിരിഞ്ഞില്ല്യാഅതിന്‍ ശ്രമിച്ചൂം ഇല്ല്യ്യാ..
ഒരു പുലര്‍ച്ചെ അമ്മ പറഞ്ഞൂ, ഇന്ന് സ്കൂളില്‍ പോണ്ടാ, നമ്മടെ വിനോദിനി ടീച്ചര്‍
ഒന്നും മിണ്ടീല്ല്യാ ഞാന്‍.. ശരി അമ്മേന്നും പറഞ്ഞോണ്ട് നടന്നൂ ആ മരണ വീട്ടിലിയ്ക്ക്.
അതെന്താ നിയ്ക്ക് ഒരു വികാരോം വരാഞ്ഞതെന്ന് ഇപ്പഴും അറിയണില്ലാ..
ആ വേര്പ്പാട് ഞാന്‍  പ്രതീക്ഷിച്ചിരുന്നോന്ന് അറിയില്ലാ
മണ്ണിനും മണ്ണിരയ്ക്കും തന്നെ വിട്ടു കൊടുക്കരുതെന്ന അവരുടെ നിര്‍ബന്ധം,
ആ ദേഹം ബസ്മായി തീരും വരെ നോക്കി നിന്നു ഞാനാ മുറ്റത്ത്..


ഒരു രാമഴയില്‍ പുതപ്പിന്നടിയില്‍ സാമ്രാജ്യം കെട്ടിപ്പടുത്തു കൊണ്ട് കിടക്കായിരുന്ന ന്നെ പെട്ടെന്നാരൊ തട്ടി ണീപ്പിച്ചൂ,
അതവളായിരുന്നൂ..
നേര്‍ത്ത ശബ്ദത്തില്‍ ന്നോട് ചോയിച്ചൂ,
നീ എന്താ ന്റ്റെ കൂട്ടുകാരനെ പണ്ടത്തെ പോലെ സ്നേഹിയ്ക്കാത്തത്..,ആദരിയ്കാത്തത്..?
മറുപടിയ്ക്കായി നിയ്ക്ക് ചിന്തിയ്ക്കണ്ട ആവശ്യംന്നെ ഇല്ലായിരുന്നൂ,
കിടന്ന കിടപ്പില്‍ കണ്ണിറുക്ക അടച്ചു കൊണ്ടെന്നെ ഈര്‍ഷ്യത്തോടെ പറഞ്ഞൂ,
നിയ്ക്കിപ്പൊ അയാളെ ഇഷ്ടല്ല്യാ..
നിനക്കറിയോ, അയാളിപ്പൊ രണ്ട് കുട്ട്യോള്‍ടെ അച്ഛനാ,
അയാള്ടെ അന്നത്തെ കണ്ണീര്‍ മുതല കണ്ണീരായിരുന്നൂ,
നീയൊരു പൊട്ടി, നിന്‍റെ മാറാദീനത്തിന്‍റെ കഥയും കേപ്പിച്ച്  നിന്നു മോങ്ങാന്‍,
ആ കണ്ണീരിന്‍ ആറു മാസത്തെ ചൂടു പോലും കൊടുത്തില്ലാ ആ ദുഷ്ടന്‍, സ്നേഹം ഇല്ലാത്തോന്‍..
വേണ്ട കുട്ട്യ്യേ,,അങ്ങനെ പറയാതേ..
സാഹചര്യങ്ങള്‍ , സമൂഹം, കുടുംബം..ഇതെല്ലാം നോക്കണ്ടെ, കണ്ടറിയണ്ടേ അദ്ദേഹത്തിന്‍?
അവള്‍ടെ ഇത്തരം വര്‍ത്താനങ്ങള്‍ കേട്ടാല്‍ അപ്പൊ നിയ്ക്ക് ദേഷ്യം വരും..
ഒരു പുണ്ണ്യാളത്തി വന്നിരിയ്ക്കുണൂ..
ഒരു ഉന്ത് കൊടുത്തു ഞാനവള്‍ക്ക്..
കെട്ടി മറിഞ്ഞ്  വീഴണ അവളെ നോക്കിട്ട്  ബഹളം കൂട്ടി..
ഇനീം നീ പറയണ്ടാ അയാളെ കുറിച്ച്,
ഇതന്നെയാണെയ്ച്ചാല്‍ പൊയ്ക്കോ നീ.,
നിയ്ക്ക് കേക്കണ്ടാ..

അന്നു പോയതാ അവള്‍..
പിന്നെ , ദാഇപ്പള്‍,
 ന്നെ ചുറ്റിപറ്റി നടക്കാന്‍ തുടങ്ങീരിയ്ക്കുണൂ..
ന്നെ കാക്കാന്‍ പോലെ..
എവിടെയ്ക്കോ നയിയ്ക്കും പോലെ
ന്റ്റെ വിനോദിനി.

Friday, November 26, 2010

ജീവിത ഗ്രന്ഥം..


കറുത്തു മിന്നും മിന്നാമിന്നി വെട്ടത്തില്‍
തിളങ്ങുന്നൂ നിഷ്കളങ്ക പുഞ്ചിരികള്‍

മണം വിടാത്ത കൈതപ്പൂ കീറുകളില്‍
പരക്കുന്നൂ പല മലര്‍ ഗന്ധങ്ങള്‍

ഇമ പൂട്ടാത്ത മയിൽപ്പീലി തുണ്ടുകളില്‍
കാണുന്നൂ വര്‍ണ്ണ പ്രണയ കൌതുകങ്ങള്‍

മുഖവുരയില്ലാത്ത ജീവിത ഗ്രന്ഥത്തില്‍
പുലരികള്‍ വിടര്‍ന്ന് കൊഴിഞ്ഞൂ ആമുഖത്തില്‍.


അദ്ധ്യായങ്ങള്‍ ഓരോന്ന് പിന്നിടുന്നൂ..
മങ്ങുന്നൂ..ചിതല്‍  കേറുന്നൂ ഏടുകളില്‍

തീരങ്ങള്‍ തേടുന്ന  അപ്പൂപ്പന്‍ താടികളും..
നിഴലിനായ് അലയുന്ന ഭ്രാന്ത രൂപങ്ങളും

ഉന്മാദ ലഹരി  തുടിയ്ക്കും മനസ്സുകളും
അണിയാനൊരു മറ തേടും ദേഹങ്ങളും

ഘോരമായ് പടരും  മഷി തുള്ളികളും
തിളയ്ക്കും അക്ഷരങ്ങളില്‍ പിടയും ജീവനും


താളുകള്‍ എത്രയോ പിന്നിട്ടുവെങ്കിലും
ഉദാസീനതയോടിനി ഒഴിഞ്ഞു മാറാന്‍  വയ്യാ

ഇരുളിനു വെട്ടമുണ്ട്, വരള്‍ച്ചയ്കൊരു മഴയുണ്ട്
വരും പരീക്ഷയെ നേരിട്ടു തന്നെ കാര്യം..!


Sunday, November 7, 2010

മുക്കുറ്റിപ്പൂ സാരി..


കുഞ്ഞു മുക്കുറ്റിപ്പൂക്കള്‍ കരിം പച്ചയില്‍ അങ്ങനേ നിറഞ്ഞു വിരിഞ്ഞു നിക്കാ,സ്വര്‍ണ്ണ നൂലിന്‍റെ നേരിയ കസവോടു കൂടിയ ബോര്‍ഡറും..

അമ്മേടെ സാരിയാ,ഒരു വൈകുന്നേരം അച്ഛന്‍  അങ്ങാടീല്‍ പോയി തിരിച്ച് വരുമ്പോള്‍ കയ്യില്‍ ഉണ്ടായിരുന്ന പൊതികളുടെ കൂട്ടത്തില്‍ ,സ്വകാര്യായി അമ്മയെ ഏല്പിയ്ക്കുന്നതു കണ്ടതാ..
നിയ്ക്ക് ഒരു ഡസ്സന്‍  കുപ്പി വളകളും.
നിങ്ങക്ക് എന്തിന്‍റെ കേടാ, ഇപ്പഴെന്തിനാ  നിയ്ക്കൊരു പുതിയൊരെണ്ണം..
അമ്മേടെ പതിഞ്ഞ സ്വരം അപ്പറത്തീന്ന്  കേള്‍ക്കായിരുന്നൂ.
ഞാനപ്പഴ്  വള ഇട്ടു നോക്കണ തന്ത്രപ്പാടിലായിരുന്നൂ
 രണ്ടെണ്ണം  പൊട്ടി, സോപ്പിട്ടപ്പഴാ ബാക്കി പൊട്ടാതെ കിട്ട്യേത്.

സാരി ഉടുക്കാന്‍ ആശ തോന്നുമ്പോഴൊക്കെ ആ സാരിയെ മനസ്സില്‍ വരൂ, ന്താന്നറിയില്ലാ ആ കുഞ്ഞു മഞ്ഞപ്പൂക്കളോട് ഒരു താത്പര്യ കൂടുതല്‍.
അമ്മയ്ക്ക് കുറെ സാരികളുണ്ട് , ന്നിട്ടും..
കുട്ടിയ്ക്ക് അതിനുള്ള പ്രായായിട്ടില്ലാന്നാ ഇപ്പഴും അച്ഛന്‍  പറയണത് , അമ്മേടെ മറുപടി ഇതായിരിയ്ക്കും, ന്റ്റെ ആശ അറിയിച്ചാല്‍.
അവസാനം അമ്മയായിട്ടു തന്നെ പറഞ്ഞു ,മോളേ സിന്ധൂന്‍റെ കല്ല്യാണത്തിന് നീ  അതുടുത്ത് ഉടുത്തോ ട്ടൊ.
ജാക്കറ്റ് വേണ്ടെ..?
അപ്രത്തെ ശങ്കരേട്ടന്‍റടുത്ത്  അളവെടുക്കാന്‍ പോകാന്ന് പറഞ്ഞപ്പഴ് അമ്മ കൂട്ടാക്കീല്ല.
അതേപ്പൊ, അയാള്‍ടെ മുന്നില്‍ നിന്നു കൊടുക്കൊന്നും വേണ്ട നീയ്,
അമ്മിണികുട്ടി ഇന്നലെ ഒരെണ്ണം തുന്നിച്ചിട്ട്ണ്ട്, നീയും അവളും കുട്ടിക്കാലം മുതല്‍ മാറ്റി ഉടുക്കണതല്ലേ.അതു വാങ്ങി അളവു കാണിച്ച് വേഗം തിരിച്ച് കൊട്ക്കാന്‍ നോക്ക്..
ഈ അമ്മേടെ ഓരോ കാര്യങ്ങള്‍..
ജാക്കറ്റ് തയ്പ്പിച്ചു വന്നപ്പോഴുള്ള അമ്മേടെ ചിരി ഒന്നു കാണണായിരുന്നൂ, കുലുങ്ങി കുലുങ്ങി ചിരിച്ചോണ്ടിരുന്നൂ..
പണ്ടത്തെ പെണ്ണങ്ങള്‍ടെ റൌക്ക പോലുണ്ട്..കൂടെ കളിയാക്കലും.
നിയ്ക്കും ചിരിയ്ക്കാതിരിയ്ക്കാനായില്ലാ..കൂടെ വായ് പൊത്തി ചിരിച്ചു.

സിന്ധു ചേച്ചീടെ കല്ല്യാണ ദിവസം ന്റ്റേം മറക്കാന്‍ പറ്റാത്ത ദിവസ്സായി.;ആദ്യായി സാരി ഉടുത്ത ദിവസം.
അമ്മ തന്നെയാ സാരി ഉടുപ്പിച്ച് തന്നത്.
സാരി ഉടുക്കുമ്പഴ് ഇടാനെന്നും പറഞ്ഞ് ഉയരം കൂടിയ ചെരിപ്പും വാങ്ങി വെച്ചിരുന്നൂ അമ്മ.
അമ്മേടെ കയ്യും വായും ഒരു പോലെ  മിണ്ടീം പറഞ്ഞും അനങ്ങീം കൊണ്ടേയിരുന്നൂ.
ഒരു കാര്യം ഞാന്‍ പറയ്യാ, ന്റ്റെ കുട്ട്യേ..
ഈ തുണിയ്ക്ക് ഇത്രേം നീളോം വിതീം കൊടുത്തിരിയ്ക്കണത് എന്തിനാന്നാ, ശരീരത്തിലെ എല്ലാ ഭാഗങ്ങളും ഇട്ടു മൂടാനാ, അല്ലാണ്ട് അവിടേം ഇവിടേം കാണിച്ച് നടക്കാനല്ലാ.
നാലും അഞ്ചും ഞെറികളെടുത്ത് തോളില്‍ സൂചി കുത്താനാണേങ്കില്‍  അതവിടെ ഇടണ്ട ആവശ്യം ന്താ..കുട്ടി രണ്ട്  എണ്ണം എടുത്ത് കുത്ത്യാല്‍ മതി, ന്നാലെ വയറും മാറും ഒരു പോലെ മറയു..
ങാ..പിന്നെ മുന്താണിയ്ക്ക് ഇത്തിരി ഇറക്കം കൂടിയ്ക്കോട്ടെ ,അധികം ഉയരം ഇല്ലാത്തതല്ലേ മുടീം കുറവ്. ഉയരം തോന്നിയ്ക്കാന്‍ നല്ലതാ..
മുന്നിലെ  ഞെറികള്‍ നിലത്തടിച്ച് നടക്കാതിരിയ്ക്കാന്‍ കയറ്റി കുത്തിയ്ക്കോ, സാരീടെ അടി പൊട്ടി കീറാന്‍ അതു മതി..,അന്നേ പറഞ്ഞതല്ലേ  സാരി ഫോള്‍ വെയ്ക്കാന്‍ കൊടുക്കാന്‍..മടിച്ചി പറഞ്ഞാല്‍ കൂട്ടാക്കില്ലാ.
എന്നു വെച്ച് അധികം കയറ്റി കുത്തണ്ടാ ട്ടൊ, ചന്തം ഉണ്ടാവില്ല്യാ.
സാരി ഉടുക്കാന്‍ ഇത്രേം കാര്യങ്ങള്‍ അറിയണംന്ന് അന്നാണ്‍ ഞാന്‍ മനസ്സിലാക്കിയത്.

സിന്ധു ചേച്ചീടെ കല്ല്യാണത്തിന്‍ ശേഷം പിന്നെയാ മുക്കുറ്റിപ്പൂ സാരി ചുറ്റിയത് കാവിലെ ഉത്സവത്തിനാ..
മദ്രാസില്‍ ആയിരുന്ന ഹരിയേട്ടനും വന്നിരുന്നു ഉത്സവത്തിന്‍.
ഹരിയേട്ടന്‍റ് നോട്ടം കണ്ടപ്പഴ് ചൂളിപ്പോയി..നിന്ന നിൽപ്പില്‍ ഇല്ലാണ്ടാവണ പോലെ..
ഒന്നും പറയൊന്നും ഉണ്ടയില്ല്യാ,ന്നാല് എല്ലം പറഞ്ഞു താനും.
ഞങ്ങടെ കല്ല്യാണ കാര്യായിരുന്നു അന്നു മുഴുവം അമ്മേടെ നാവില്‍.

അപ്പഴയ്ക്കും മുക്കുറ്റിപ്പൂ സാരി ന്റ്റെ സ്വന്തായി കഴിഞ്ഞിരുന്നൂ.
ലിലേട്ത്തിയെ കൊണ്ട്  അളവെടുപ്പിച്ച് പാകത്തിനൊത്ത  ജാക്കറ്റ് തയ്പ്പിച്ച് തന്നൂ അമ്മ..ആദ്യത്തെ പെണ്ണു കാണലിന്‍.
എപ്പഴും സുന്ദരിയായി ന്നെ കാണാന്‍ അമ്മയ്ക്ക് ഉത്സാഹാ..
സാരി ഉടുക്കുമ്പഴ് മുടി ഒതുക്കി കെട്ടണം , കുങ്കുമം കൊണ്ടെന്നെ പൊട്ട് കുത്തണം ,ചന്ദനക്കുറി വരയ്ക്കണം , കണ്ണെഴുതണം ന്നൊക്കെ നിര്‍ബന്ധിച്ച് ശിലിപ്പിച്ചു അമ്മ.
പെണ്‍കുട്ട്യ്യൊളായ്ച എപ്പഴും ഉടുത്തൊരുങ്ങി നടക്കണംന്നാ അമ്മ പറയണത്.

അങ്ങനെ എത്ര കല്ല്യാണങ്ങള്‍ , ഉത്സവങ്ങള്‍ , പെണ്ണുകാണലുകള്‍..

പിന്നീടെപ്പോഴൊ മുക്കുറ്റിപ്പൂ സാരി പെട്ടിയ്ക്കുള്ളില്‍, അടീലായി സ്ഥാനം പിടിച്ചു..
കുങ്കുമവും, ചന്ദനവും , കണ്മഷിയെല്ലാം എന്നത്തേയും ദിനചര്യകളില്‍ മുഖത്ത്  വരച്ചു കൊണ്ടേ ഇരുന്നൂ..ഈറന്‍ വിട്ടാല്‍ മുടി ഒതുക്കി കെട്ടി വെച്ചൂ..
എന്താന്നറിയില്ലാ..ഇന്നു മുക്കുറ്റിപ്പൂക്കളെ ചുറ്റാന്‍ തോന്നിച്ചത്..
കണ്ണാടീടെ മുന്നില്‍ അങ്ങനേ നിന്നൂ കുറേ നേരം.
ഇപ്പഴെങ്ങാനും അമ്മ കണ്ടേയ്ച്ചാല്‍ പറയും ,
അന്നും..ഇന്നും..ന്റ്റെ കുട്ടിയ്ക്ക്  ഒരു മാറ്റോം ഇല്ല്യാ,
ന്റ്റെ കുട്ടി സുന്ദരിയാ..
ന്നാലും ന്റ്റെ കുട്ടി എത്ര നാളെന്നു വെച്ചാ ഇങ്ങനെ..
പിന്നെ ഒരു നെടുവീര്‍പ്പും..

ഒരു യന്ത്രം കണക്കെ സാരി ഉഴിഞ്ഞു മടക്കി പെട്ടിയില്‍ തിരികെ വയ്കുമ്പോള്‍ ആദ്യായി ആ മുക്കുറ്റിപ്പൂക്കളോട് പിറുപിറുത്തു..
മുക്കുറ്റിപ്പൂക്കളേ..കുറുഞ്ഞിപ്പൂക്കളേ..ഇനി നിങ്ങള്‍ ഈ ഇരുട്ടിന്‍ സ്വന്തം..ഈ ഇരുട്ടറ നിങ്ങള്‍ക്ക് സ്വന്തം.
നൊമ്പരങ്ങള്‍ക്കും, അനുകമ്പകള്‍ക്കും പ്രവേശനമില്ലാതെ ഈ മുറി എനിയ്ക്കും സ്വന്തം.



Monday, November 1, 2010

ഇനി..


ചുരുണ്ടു കനത്ത മുടിയിഴകളില്‍ വെള്ളിനൂലുകള്‍..
കറുത്തതും വെളുത്തതും കുളിമുറിയില്‍ അടിഞ്ഞൊഴുകി.
കൊഴിഞ്ഞു തുടങ്ങും കൂന്തലിന്‍ മിനുപ്പ് മങ്ങിയാല്‍
കാത്തിരുപ്പിന്‍റെ അന്ത്യമെന്ന കരുതല്‍ വിരുദ്ധമാകുമോ..?

നീണ്ടു മെലിഞ്ഞ വിരലുകളില്‍ കൂര്‍ത്തനഖങ്ങള്‍..
ചായം പൂശാതെ ഭംഗിയില്‍ രാകി രൂപപ്പെടുത്തി.
ഇന്നതു വെട്ടി കുപ്പയിലിടാന്‍ തുനിഞ്ഞാല്‍
പ്രതീക്ഷകളുടെ അസ്തമയമെന്ന മറുപടി ചിരി പൊട്ടിക്കുമോ..?

ചെറുവിരലിലൂടെഴുതിയാ മിഴികളിലെ തിളക്കം കുറഞ്ഞതും
ഇപ്പൊ ചാലിച്ചെടുത്ത കണ്മഷിയുടെ മണം മാഞ്ഞതും
രാപ്പകല്‍ അടയാത്ത കണ്‍ പോളകളിലെ ഭാരവും
സ്വപ്നങ്ങളെ തടവിലക്കാനെന്നു ഭയന്നാല്‍ സഹതാപമാകുമോ..?

മായ്കാനാവാത്ത മുറിപ്പാടുകള്‍ മറച്ചു പിടിച്ച്
അനുകൂല ചിന്തകളും ആശകളും ഒളിച്ചു വെച്ച്
ഇന്നോളമെടുത്ത മുന്‍ വിധികളും അനുഭവ ചൂടുകളും
സാഹചര്യങ്ങളെ ചങ്ങലക്കിട്ടെന്നു കുറിച്ചാല്‍ സ്വാര്‍ത്ഥമാകുമോ..?

കൊഴിഞ്ഞു പോകും നഖങ്ങളും രോമങ്ങളും
മാഞ്ഞു പോകും കണ്മഷി കൂട്ടുകളും
അപ്പുറം കൂരിരുട്ടാണെന്ന തിരിച്ചറിയലുകളും
അന്യമാകും ജീവിതാഭിലാഷങ്ങള്‍ക്കു വെല്ലുവിളിയാകുമോ..?

Saturday, October 30, 2010

മായക്കാഴ്ച്ചകള്‍..

ആകാശം വിളറി വെളുത്താല്‍, എങ്ങും പ്രഭാത ഗന്ധം പടര്‍ന്നാല്‍ ഒരു കുരുത്തോല വാലന്‍ കിളി വര്‍ണ്ണ ചിറകുകള്‍ ഒതുക്കാന്‍ ഈ മാക്കൊമ്പില്‍ സ്ഥലം പിടിയ്ക്കാറുണ്ട്. 
എന്നും തല വെട്ടിച്ച് , വാലാട്ടി ഗര്‍വ്വോടെ അലസനായി ഇരിയ്ക്കാറുള്ള ഇവനെന്തേ .... 
തിടുക്കത്തില്‍ പെയ്യണ ഒരു മഴ മേഘം പോലെ,മേഘ രാഗം പോലെ.. നിര്‍ത്താതെ ചിലയ്ക്കുന്നു..?

അതവന്‍റെ പാട്ടാണെന്നു തോന്നുണൂ..
ഇപ്പഴാ കണ്ടതു അവന്‍റെ അരികില്‍ പരുങ്ങി ഇരിയ്ക്കണ ആ നാണം കുണുങ്ങി പെണ്ണിനെ,
സുറുമ കണ്ണെഴുതിയ സുന്ദരി മഞ്ഞക്കിളി പെണ്ണിനെ.
നിയ്ക്കു തിരിയില്ലാന്നൊരു ഉദ്ധേശത്തോടെ ആണെന്നു തോന്നുണു അവന്‍റെ ഉച്ചത്തിലുള്ള ശൃംഗാരങ്ങള്‍.
ആ വാലു പിടിച്ചു വലിച്ചു വേദനിപ്പിയ്ക്കാനുള്ള ദേഷ്യം വരുണുണ്ട്..ഹും.

അതിനവനെ എങ്ങനെ കിട്ടാന്‍..?
ഓരോ ദുര്‍മോഹങ്ങള്‍..അല്ലാതെന്താ..
വിഡ്ഡി, അവനെന്തറിയാം
നിയ്ക്കു അവനെ കേള്‍ക്കാന്‍ പറ്റില്ലാന്നുള്ള അവന്‍റെ വിശ്വാസം അവനെ കാക്കട്ടെ.
പ്രണയത്തിന്‍റെ ഈണത്തിനപ്പുറത്തെങ്ങു നിന്നോ അവന്‍റെ ലോകവിവരം കണ്ണു തുറക്കുന്നുണ്ട്.
അതു ചെവിയോര്‍ത്തു പിടിച്ചെടുക്കാന്‍  കൌതുകം തോന്നുന്നൂ..അവന്‍റെ കഥ കേള്‍ക്കാന്‍.

മഞ്ഞപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കും
മഞ്ഞിമ കണങ്ങള്‍ തിളങ്ങി നില്‍ക്കും
മഞ്ഞ പെണ്ണു നാണിച്ചു നില്‍ക്കും
മഞ്ഞ പുലരി ഉണര്‍ന്നു നില്‍ക്കുമീ വേളയില്‍..
മഞ്ഞ പെണ്ണേ, മിഴിയാളേ..
നിനക്കറിയോ,
മഴക്കാലങ്ങളും, മാമ്പഴകാലങ്ങളും ഒരു പാടു പൊഴിഞ്ഞിട്ടില്ലാത്ത, വളരെ കാലം പിറകിലോട്ടല്ലാത്ത ഒരു കാലത്ത്..
ഇങ്ങനെ ഒരു വൃക്ഷ ചുവട്ടില്‍, എന്തു  വൃക്ഷാണെന്നു നിശ്ചയല്ലാ..
ഒരു ചാരുകസേര എപ്പഴും കാണുംത്രെ, മീതെ കുറച്ചു പുസ്തകങ്ങളും, ഒരു മഷി പേനയും, കണ്ണടയും..
തൊട്ടരികില്  മരത്തിന്‍റെ ഒരു കൊച്ചു മേശയും, പാടാന്‍ റെഡിയായി നിക്കണ പാട്ടു പെട്ടിയും.
അദ്ദേഹം ഇരുത്തം ഉറപ്പിച്ചാല്‍ പിന്നെ വായനയും എഴുത്തും തകൃതിയായി ..
ആ നേരങ്ങാനും തിരുമാലി കാറ്റ് ഇച്ചിരി കുളിര്‍മ്മ വീശിയാല്‍ ,പിന്നെ ആ പാട്ടുപെട്ടി തിരിയാന്‍ തുടങ്ങിക്കോളും.

ആ ചാരി കിടക്കണ അദ്ദേഹം ഇമ്മിണി വല്ല്യ ഒരു എഴുത്തുകാരനാത്രെ..
പൂവമ്പഴവും, ബാല്യകാല സഖിയും , പാത്തുമ്മായുടെ ആടുമൊക്കെ അദ്ദേഹത്തിന്‍റെ ജീവിതാത്രെ..
അങ്ങനെ എത്രണ്ണംന്നാ കരുതിയിരിക്കണേ..
ഒരു പറ്റം കഥകള്‍,
ബഹുമതികളോ..ഒട്ടനവധി.
വൃത്തികെട്ട ആഡമ്പരങ്ങളും, പരിഷ്കാരങ്ങളൊന്നും എത്തി നോക്കാത്ത ഒരു പച്ച മനുഷ്യന്‍..
എഴുതാനിരിയ്ക്കുമ്പോള്‍ ഒരു കുപ്പായം പോലും ധരിയ്ക്കാറില്ലന്നെയ്...

ഇതു പറഞ്ഞപ്പോള്‍ അവന്‍ ചിരിച്ചോ..?
ഒരു പരിഹാസ ചിരി പൊട്ടി വീണോ..?
ഹേയ്, അല്ലാ..അവനവന്‍റെ പെണ്ണിനോട് കഥ പറയുന്ന രസത്തിലാ..കാമുക വേഷ ലഹരിയിലാ..
കാറ്റില്‍ പറന്നടിയുന്ന മാമ്പൂക്കളെ ഗൌനിയ്ക്കാതെ , മിഴികളിലൂടെ അവന്‍റെ കഥ കേട്ടിരിയ്ക്കണ അവള്‍ പതിഞ്ഞ സ്വരത്തില്‍ ഇപ്പോള്‍ എന്തോ പറയാന്‍ തുടങ്ങിയിരിയ്ക്കുണൂ.
പേരറിയാത്ത ഏതോ ഒരു പക്ഷീടെ കിളി നാദം കാതില്‍  തുളച്ചു കയറി കേള്‍വി തടസ്സം ഉണ്ടാക്കുണൂ..അതോണ്ട് കിളി ബഹളംന്നേ ഞാന്‍  ഇപ്പൊ പറയൂ..
അവനെ പോലയേ അല്ല അവളെ കേള്ക്കാന്‍,
ആരുമറിയാതെ ഒളിഞ്ഞു പെയ്യണ പുതു മഴയുടെ നാദം പോലെ,സ്വര്‍ഗ്ഗ രാഗം പോലെ..മധുരം.

നാഥാ, ഇന്നലെ വെയില്‍ മൂത്തു വരും നേരം
കാവിലെ ഉത്സവം കണ്ടു മടങ്ങും നേരം
ഓരോന്നു ചിന്തിച്ചങ്ങനെ തിരിക്കും നേരം
ഈ പൊന്‍ ചിറകുകള്‍ക്കു അല്പം വിശ്രമം കൊടുക്കാനായ്.....
പൊന്ന് വിളയും പാടത്തിന്‍റെ പടിഞ്ഞാറെ ദിക്കിലെ, കല്പടവുകള്‍ പാകിയ ആ വീടിന്‍റെ ഉമ്മറതിണ്ണയില്‍ ഇരിയ്ക്കാനിടയായി.

വെണ്‍പ്പൂക്കളാല്‍ വിടര്‍ന്നു തുടിച്ചു നിക്കണ അവിടുത്തെ തോട്ടത്തില് ഒരു ചെമ്പക മരം പൂത്തുലഞ്ഞു നിപ്പുണ്ടെന്നു കുറുമ്പന്‍ കാറ്റ് വന്ന് സ്വകാര്യം പറഞ്ഞപ്പോഴാണറിയണത്.
ആ സുഗന്ധത്തില്‍ ഒന്നു മയങ്ങാന്നു കരുത്യാണ് ആ പൂമര ചില്ലകള്‍ ലക്ഷ്യട്ട് പറന്നത്,
അപ്പോള്  ഞാനുംകണ്ടു,
ആ ചെറുമരത്തിനു കീഴെ , പച്ച പുല്ലു ഒരുക്കിയ പരവതാനിയില്‍ കണ്ണടച്ച് ചാരി ഇരുന്നു മനോരാജ്യം കാണണ ഒരു മനുഷ്യനെ,
ആ മനോകാഴ്ച്ചകള്‍  അവ്യക്ത ചിത്രങ്ങളായിരുന്നെങ്കിലും,
നേര്‍ത്ത കസവു സാരിയും , വെള്ളി കൊലുസുകളും, മുല്ല മാലയും വ്യക്തായി തന്നെ കണ്ടു ഞാന്‍.
സമീപത്തുള്ള കിളി നാദങ്ങളെല്ലാം മൂളി കേള്‍പ്പിയ്ക്കാനെന്ന പോലെ ആ താന്തോന്നി കാറ്റ് അവിടെയും പാഞ്ഞെത്തി,
പിന്നെ ഈശ്വര കാരുണ്യം  പോലെ  മഴത്തുള്ളികള്‍ വാരി ചിതറിച്ചു കൊണ്ടവന്‍ അവിടെ തന്നെ ചുറ്റി കറങ്ങി നിപ്പുണ്ടായിരുന്നൂ.
ങാ..പിന്നെ പറയാന്‍ വിട്ടു പോയി,
ഈ പച്ച മനുഷ്യനും കുപ്പായം ഇട്ടിരുന്നില്ല്യാ..
പക്ഷേങ്കില്‍ ഒരു തൂവെള്ള കൈ ബനിയന്‍ ആ ദേഹത്ത് പറ്റിചേര്ന്നു ഉറങ്ങണുണ്ടായിരുന്നൂ.
കഥകളും കവിതകളും അധികം കുറിച്ചിട്ടില്ലെങ്കിലും , കുറെ ജീവിത കഥകള്‍ ആ നെഞ്ചില്‍ കുറിച്ചിട്ടുണ്ടെന്നു ആ സൌമ്യനെ കണ്ടാലറിയാം..

ഇനി എന്താണവള്‍ അവനോട് രഹസ്യം പറയണത്.., അവന്‍റെ സ്വപ്നങ്ങളെ കുറിച്ചായിരിയ്ക്കോ..?
ഒന്നും കേള്‍ക്കാന്‍ വയ്യാ, ആ കറുമ്പന്‍ പക്ഷിയില്ലേ...കാക്ക തമ്പുരാന്‍,
അവന്‍റെ അസഹ്യ പുലമ്പുലകള്‍ കാത് പൊട്ടിയ്ക്കുണൂ
ന്നാലും വേണ്ടില്ലാ, ഇത്രയും അറിഞ്ഞല്ലോ..
മനസ്സു നിറഞ്ഞ പോലെ,
ആ  വൃക്ഷ തണലിലും, പൂമര ചോട്ടിലും എത്തിപ്പെട്ട പോലെ.
ആ ഇണ കുരുവികള്‍ക്കു  മനസ്സു കൊണ്ട് മംഗളം നേരുന്നൂ ഞാന്‍,
വേറോന്നും കൊടുക്കാന്‍ ന്റെ കയ്യില്‍ ഇല്ല്യാ..


സൂര്യവെട്ടം അഴികളിലൂടെ മുഖത്തടിയ്ക്കാന്‍ തുടങ്ങീട്ടു ഇച്ചിരി നേരായിരിയ്ക്കുണൂ, ഇടത്തേ കവിളു പൊള്ളാനും...ഒന്നും അറിഞ്ഞില്ല ഞാന്‍,,
അല്ലാ, ഒന്നും അറിയിച്ചില്ലാ ആ ഇണകള്‍.
ഊണു കാലായെന്നു തോന്നുണൂ..
കുട്ട്യേ..
നിന്‍റെ അപൂര്‍ണ്ണ കഥകളും, പൊട്ടി തകരണ സ്വപ്നങ്ങളും, വേദാന്ത ചിന്തകളും, ആര്‍ക്കും മനസ്സിലാവാത്ത ഭാഷയും ആ ജാലകത്തിന്നപ്പുറത്തേയ്കിട്ടു ഒന്നു വന്നു ഉണ്ടിട്ടു പോകുന്നുണ്ടോ..?
ഉം..തുടങ്ങീ...ഈ..അമ്മ.........

ഒരു തൂണ്‍..



ഉള്ളിലെ പരാതികളും, രോഷവും കടിച്ചമര്‍ത്തി
ഒരു തൂണിനപ്പുറത്തു  നീയും ഇപ്പുറത്തു ഞാനും 
അറിയാതെ പുറപ്പെടീച്ച നിശ്വാസങ്ങള്‍ പോലും
കരിങ്കല്ലുകളെ പൊടിച്ചു തരിപ്പണമാക്കി
അതിലെയൊരു കൂര്‍ത്ത കല്ലു കാല്‍ക്കല്‍ വീണു
ഉള്ളിലെ നിന്ദയും, ദേഷ്യവും അടിച്ചമര്‍ത്തി
കുനിഞ്ഞ്, മുഖം താഴ്ത്തി അതിനെ സൂഷ്മം നോക്കി.
ആ മുഖത്തിലെ പ്രതിമുഖം പരിഹാസമാണു,
ഇത്തിരി പോന്നവനേം കേള്‍ക്കണമെന്നു സാരം.

“പെണ്ണിന്‍റെ ഹൃദയം കരിങ്കല്ലെന്നു കേട്ടു
അതിലെ ഓരൊ അറയിലും ഓരൊ പ്രതിഷ്ഠയെന്നും
ആണിന്‍റെ ഹൃദയം പരുത്ത പാറയെന്നു കേട്ടു
പൊറുത്തു പോകാന്‍ പറ്റാത്ത വന്‍ മതിലെന്നും.”
വൈരം പുലര്‍ത്തും മനസ്സുകള്‍ അങ്ങനെ പലതും പറയും
മനുഷ്യനു സ്വബോധം നഷ്ടപ്പെടാന്‍ നിമിഷം മതി.
ഞാനൊരു കല്ലാണെങ്കിലും എന്‍റെ ഹൃദയമതല്ലാ
എന്‍റെ മനസ്സ് ശാന്തമാണു, വിദ്വേഷത്തിനതില്‍ സ്ഥാനമില്ലാ.
ഓരോ മണ് തരിയിലും സ്നേഹം നിറച്ച്
പ്രത്യാശയോടെ കരുത്തുറ്റ രൂപം നേടി
പിന്നെയതില്‍ സ്നേഹവും സൗഹൃദവും കൂട്ടി കുഴച്ച്
പ്രയത്നം വിജയത്തിലെത്തിച്ചൊരു തൂണ്‍ വാര്‍ത്തു.
ഭാരിച്ചതും ഉത്തരവാദിത്വമുള്ളതുമായ സ്വപ്നങ്ങള്‍ വഹിച്ച്
സ്വന്തം കടമകള്‍ സ്വയം നിര്‍വഹിച്ച് പോന്നു

ഈ തോളുകളിലെ സുന്ദര സ്വപ്നങ്ങള്‍ തകര്‍ത്ത
ക്രൂര ഹൃദയങ്ങളെലജ്ജയുണ്ട്  നിങ്ങളോട്
ആ കുമിഞ്ഞു കൂടിയ സ്നേഹ തരികളെ മാന്തി
സ്വയംകുഴിച്ചു മൂടിയാലും അടങ്ങുമോ
മനുഷ്യഹൃദയങ്ങളില്‍ തിളയ്ക്കും വിഷങ്ങളും, പോര്‍ വിളികളും..?

Saturday, October 23, 2010

വെറുപ്പ്.......






അറിയുമോ വെറുപ്പെന്ന വികാരത്തെ
മനോവേദനയും മനസ്സംഘർഷവുമൊന്നുമല്ലിത്
നവരസങ്ങളിലെ ഭാവമെന്നു ഉറപ്പിയ്ക്കാനും വയ്യ
ബീഭത്സത്തിലെ ഒരു വിഭാഗമത്രെ വെറുപ്പ്
ഇതിന്‍റെ നിറം നീലയും ,ദേവൻ മഹാകാലനുമത്രെ.
പെയ്തിറങ്ങും മഴയിലുമുണ്ട് നവരസങ്ങൾ
ചാറ്റലിൽ നിന്നും ദുരിത പ്രളയംവരേയ്ക്കും
മിന്നൽ  പിണരുകൾ ഉള്ളു കാളിയ്ക്കുമെങ്കിലും
പുതുമഴ നനവ്  ഉള്ളു കുളിരണിയിക്കാറുണ്ട്.

ഇടിനാദമെന്നാൽ  ദാ  ദാ  ദാ  ശബ്ദമാണ്
ദാമ്യത  ദത്ത  ദയത്വം എന്നര്‍ത്ഥമാക്കുന്നത്
ഈ മേഘ ഗര്‍ജ്ജന സം‌വേദം
ശാസ്ത്ര നിഷ്ഠമെന്നു ഉപനിഷത്ത് പറയുന്നു.
ഇവിടെവിടെങ്ങും വിചിത്ര വെറുപ്പില്ല
മര്‍ത്ത്യ സൃഷ്ടി വഴിവിട്ടു മാറി നില്‍ക്കുമെന്നു സ്പഷ്ടം.

പുകയുന്ന സത്യത്തിലേയ്ക്കൊന്നു ഉറ്റു നോക്കിയാൽ
അമ്പരപ്പിയ്ക്കും സത്യങ്ങൾ തൊട്ടറിയാം
അകത്തേയ്ക്കു  വലിയുന്ന കൃഷ്ണമണികളും,ജ്വലിയ്ക്കുന്ന തീ കണ്ണുകളും
താഴ്മ ഭവിയ്ക്കും കവിൾത്തടങ്ങളും, വീർത്ത മൂക്കു പുടവും..
ഈ ഭാവം ഭയാനകം, നാവിന്‍റെ ക്രൂര വിനോദം
കഴുമരത്തിലേറും പിടയും ജീവൻ പോലെ.

പ്രാണനെടുക്കും പ്രപഞ്ച നിഗൂഡ്ഡ നിന്ദയാണൊ വെറുപ്പ്
ഓരൊ നിശ്വാസത്തിലും വിഷം കലർന്ന പ്രാണവായുവാണൊ വെറുപ്പ്..?

Sunday, October 17, 2010

രാത്രി മഴയില്......



രാത്രി മുഴുവന്‍ ഉറക്കല്ല്യാ..
മഴ പെയ്യുന്നൂ..ചാറി കൊണ്ടേ ഇരിക്കുന്നൂ
കാറ്റും വീശുന്നുണ്ട്..ഈര്പ്പമുള്ള കാറ്റ്.
നരച്ച ഇരുട്ടിന്‍റേയും
തിളങ്ങുന്ന രാത്രിയുടേയും
നനഞ്ഞ മണ്ണിന്‍റേയും
ഈറന്‍ വായുവിന്‍റേയും ഗന്ധങ്ങള്‍..
സന്ധ്യക്കു വിരിഞ്ഞ അരിമുല്ലയുടേയും
പാതിരായ്ക്കു വിരിഞ്ഞ നിശാഗന്ധിയുടേയും ഗന്ധങ്ങള്‍..
നിറഞ്ഞൊലിയ്ക്കുന്നൂ.
പിന്നെ പറയണ്ടാ..
കശയ്ക്കുന്ന കഷായത്തിന്‍റേയും
ചവര്‍പ്പുള്ള അരിഷ്ടത്തിന്‍റേയും
ഇളം ചൂടു തൈലത്തിന്‍റേയും
മൂപ്പിച്ച എണ്ണയുടേയും ഗന്ധങ്ങള്‍..
ഗന്ധങ്ങളുടെ ഒരു ഘോഷയാത്ര..
ഈ മഴ തുടങ്ങുമ്പോള്‍ പ്രകൃതിയുടെ മണവും മരുന്നിന്‍റെ മണവും ഒറ്റയായും കൂട്ടായും മൂക്കില്‍ തുളച്ചു കയറുന്നു
ഇങ്ങനെ നിരവധി ഗന്ധങ്ങളില്‍ മുങ്ങിത്താണ് കൊണ്ടിരിയ്ക്കാന്‍ വയ്യാ..
ദൈവമേ..ഗന്ധങ്ങള്‍ ആവിയായി പൊങ്ങുന്നൂ..
ഈ രാത്രി മഴയിലും ആവിയായി തീരുന്നതു പോലെ.
ഉറങ്ങാന്‍ തോന്നുന്നു.
ന്നാലും മിഴിച്ചു പിടിയ്ക്കാണു കണ്ണുകള്‍
തുരുമ്പിച്ച കട്ടില്‍ ഞരങ്ങുന്നൂ
അത് ഉള്ളില്‍ നടുക്കം ഉണ്ടാക്കുന്നു ഇടയ്ക്ക്..
ഒന്നു നീണ്ടു നിവര്‍ന്നു കിടക്കാനും ഈ നാല്‍ക്കാലി സമ്മതിക്കില്ല്യാന്നു വെച്ചാ..
മഴക്കാലമാണത്രെ
പ്രകൃതിയുടെ ഓരോ വിളയാട്ടങ്ങള്‍, അവന്‍റെ ഓരോ ലീലകള്‍
കാണാച്ചരട്  കൊണ്ട് ബന്ധിപ്പിച്ചിരിയ്ക്കല്ലേ ഈ ജന്നലഴികളില്‍..
ഏകാന്തത എന്ന ദിവാസ്വപ്നം, അതിമോഹം ..എല്ലാം അവസാനിപ്പിച്ചിരിയ്ക്കല്ലെ..
ഈ തലയില്‍, ഓരൊ മുടിയിഴയിലൂടെയും ഇറ്റിറ്റു വീഴാണ് ഓരോ തുള്ളികളും
ധാന്യാമ്ലം ധാരയായി ഒഴുകയാണ്‍ ഈ ദേഹത്തില്‍
ന്നാലും മനസ്സിന്‍റെ കാര്യാണ് കഷ്ടം
മൂടി കെട്ടിയ മാനം എത്ര പെയ്തു തോര്‍ന്നാലും,
തളം കെട്ടി നില്‍ക്കണ കലക്ക വെള്ളം മാതിരിയാ
ഒന്നു കണ്ണടഞ്ഞു മനസ്സടഞ്ഞു ഉറങ്ങാന്‍ സാധിയ്ക്കണില്ല്യാ.
ഉറങ്ങിയ്ക്കോ ന്റ്റെ മോളേ..ഈ ഭ്രാന്തന്‍ കാറ്റിലും കണ്ണു തിരുമ്മി വരണ അമ്മയെ കേള്‍ക്കാം.
കരിയിലകളെ പറത്തിച്ച്
അട്ടഹസിച്ച് കുലുങ്ങി 
പുളച്ചുപായുന്ന ഇവന്‍ സത്യത്തില്‍ മഴയുടെ ആരാണു..?
അവനെത്ര പേടിപ്പിച്ചാലും ആ ഭ്രാന്തില്‍ ഉലയുന്ന പൂത്ത മാവിന്‍ തലപ്പുകളുടേയും,
ഉണങ്ങിയ മരക്കൊമ്പുകളുടേയും ശീല്കാരം കേട്ടു മതിവരാത്ത പോലെ..
തോട്ടത്തില്‍ ചരല്‍ വഴി അവസാനിയ്ക്കുന്നിടത്ത് എന്‍റെ തോഴന്‍ ഒരു ചെമ്പക ചെടി നട്ടിട്ടുണ്ട്..
അത് ഒരു നാള്‍ പൂക്കും..
അന്നും ഇവന് ഈ കളി തുടര്‍ന്നാല്‍..
ചെമ്പകപ്പൂക്കള്‍ ഉതിര്‍ത്ത് ആനന്ദിച്ചാല്‍..
പിന്നെ എനിയ്ക്കു ഈ ഇഷ്ടം ഉണ്ടാവോന്നു തോന്നണില്ല്യാ.
ഇനി എത്ര നാള്‍..ഞങ്ങടെ സ്നേഹപ്പൂക്കളൊന്നു പൂക്കാന്‍..
അന്നു ഞാന്‍ ഓരോ രാത്രി മഴയിലും,..
ചെമ്പക മരത്തിലൂടെ ഊര്‍ന്നിറങ്ങുന്ന തുള്ളികളോടു കിന്നാരം പറയും
ഓരോ പൂവിലും ഇറ്റിറ്റു നില്‍ക്കുന്ന ഓരോ തുള്ളികളെയും ചുമ്പിച്ചുണര്‍ത്തും.
..ഓരോ സ്വപ്നങ്ങള്‍ ...... അല്ലാതെന്താ പറയാ...

നിയ്ക്കു വയ്യാ..എത്ര നേരായി ഞാനിങ്ങനെ പിറുപിറുക്കാന്‍ തുടങ്ങീട്ട്
മനസ്സു ഇങ്ങനേയാ..പിടിച്ച് നിര്‍ത്താന്‍ ആവണില്ല്യാ.
ആലോചനകളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിയ്ക്കണില്ല്യാ..
മഴ മേഘങ്ങള്‍  തിങ്ങി പാര്‍ക്കും പോലെ..
നിഴലുകള്‍ കനത്തു കിടക്കും പോലെ..
അതിനു എങ്ങനെയാ ഇച്ചിരി സൂര്യ വെട്ടം കിട്ടാ,
ഈ ശീതക്കാറ്റ് ശരീരത്തില്‍ എത്ര നുഴഞ്ഞു കയറിയാലും
ഞരമ്പുകളില്‍ എത്ര തുളഞ്ഞു കയറിയാലും
തലച്ചോറില്‍ എത്ര കടന്നു കയറിയാലും..
ഈ കോരിച്ചൊരിയുന്ന മഴ 
അതെനിയ്ക്കു അനുഭവിയ്ക്കാനിഷ്ടാ..
ഈ തോന്ന്യവാസി മഴയെ 
താളം തെറ്റിയ മഴയെ 
തോരത്ത മഴയെ
ഇരുട്ടിന്‍റെ മഴയെ..
എത്ര കണ്ടാലും മതിവെരാത്ത പോലെ..!

Saturday, October 2, 2010

വറ്റാത്ത ഉറവകള്‍

കനിവിന്‍റെ നീരുറവകള്‍ വറ്റാതിരുന്നാല്‍
ആര്‍ദ്രതന്‍ ഓര്‍മ്മകള്‍ ചാവാതിരുന്നാല്‍

വിശ്വാസത്തിന്‍ ആവലാതികള്‍ പൊങ്ങാതിരുന്നാല്‍
വിഷാദത്തിന്‍ കണ്ണുനീര്‍ പൊഴിയാതിരുന്നാല്‍

ഭ്രാന്തമാം ചിന്തകള്‍ ചുമക്കാതിരുന്നാല്‍
നിശ്ശബ്ദമാം മനസ്സുകള്‍ പുലമ്പതിരുന്നാല്‍....

മഴ ആര്‍ത്തു പെയ്ത് പുല്‍നാമ്പുകള്‍ കിളിര്‍ക്കും
വെയില്‍ മൂത്ത് വന്ന് പൂമരങ്ങള്‍ പൂക്കും

ഞെട്ടറ്റ ദളങ്ങളില്‍ പുതു ജീവന്‍ തുടിക്കും
ഈ വരണ്ട ഭൂമിയെല്ലാം പച്ച പുതക്കും.

ഇക്കഥ പഴയതു തന്നെ, തേഞ്ഞതും മാഞ്ഞതും
ഈ നാളയെപ്പറ്റി പറഞ്ഞതാരായാലും

ഞാന്‍ ചെവി പൊത്തുന്നൂ..കണ്ണടക്കുന്നൂ..
ഈ ദേശത്ത് ലഹള നടന്നാലും, ഇല്ലേലും.

Thursday, August 26, 2010

എന്‍റെ ഭൂതം..


ഞാനൊരു കഥ പറയാം..
ഒരു ഭൂതത്താന്‍റെ ..
ഭയക്കുന്നതെന്തിനു, സംഭ്രമിയ്ക്കുന്നതെന്തിനു ?
ഇതു ദന്തങളും നഖങളുമില്ലാത്ത
പാവമാം ,ബാലരവിപോല്‍ മുഖകാന്തിയുള്ളവന്‍.
ചിന്തകള്‍ നൊന്തുഴറി മണ്‍പാവപോല്‍ മിഴിചു നില്‍ക്കുമിവളെ
പൂക്കള്‍ വിടരുമീ പൊയ്കയും,
തീരവും വഴികളും കാണിചു
 മനോഹരമീ സ്നേഹ ഗേഹത്തിലേയ്ക്കു നയിച്ചവന്‍.
വിജനമാം പാതിരാപ്പാതകളില്‍
പ്രണയ  നൃത്തം ചവുട്ടി
പാതിരാത്തെരുവുകുള്‍ ഉണര്‍ത്തിയ
കരുണനാം ,ശാന്ത സ്വരൂപനാം ഭൂതം..

Tuesday, August 24, 2010

സ്നേഹത്തോടെ.........


നീ എനിക്ക് ആരാണ് ....?
എനിക്ക് നിന്നോട് ഉള്ളത് എന്താണ്...?
പ്രണയമെന്ന് പേരു വിളിച്ച് അതിനെ ചെറുതാക്കാന്‍ വയ്യെനിക്ക്...
ഭര്‍ത്താവിന് ഭാര്യയോട് തോന്നുന്ന കരുതലാണോ...?
കാമുകകനു കാമുകിയോട് തോന്നുന്ന അനുരാഗമാണോ...?
സഹോദരന് സഹോദരിയോട് തോന്നുന്ന സ്നേഹമാണോ...?
മകന് അമ്മയോട് തോന്നുന്ന ആദരവ് ആണോ...?
അച്ഛന് മകളോട് തോന്നുന്ന വാത്സല്യമാണോ...?
ഇതെല്ലാം കൂടിയോ...? അതിനുമപ്പുറമോ...?
എന്തായാലും ഒന്നുറപ്പ്...
അതാ ശരീരത്തോടുള്ള ആസക്തിയല്ല....!!
ആ സൌന്ദര്യത്തോടുള്ള അഭിനിവേശവും അല്ല....!!
എനിക്ക് നിന്നോട് തോന്നുന്നത് എന്താണ്...?
എന്തു പേരിട്ട് വിളിക്കണം ഞാനിതിനെ...?
പരിപാവനമെന്നോ....?
ദൈവികമെന്നോ...?
ഉത്തരമറിയാതെ ഉഴറുന്നു ഞാന്‍...
എന്നാലും ഒന്നുറപ്പ്....
ഇങ്ങിനെ നമ്മള്‍ മാത്രമേയുള്ളൂ....
നമുക്ക് മാത്രന്മേ ഇങ്ങിനെ ആകാനും കഴിയൂ...
അതെ ഈ ലോകത്ത് നമ്മള്‍ മാത്രം...
എനിക്കും നിനക്കുമിടയില്‍ മറയായി ഒന്നുമില്ല....
നിഴലും നിലാവും നക്ഷത്രങ്ങളും നമൂക്കായ് മാത്രം..
പെയ്തു വീഴുന്ന രാത്രിമഴകളും....
വേനല്‍ മഴകളും....
തുലാവര്‍ഷ പെരുമഴയും നമുക്കായ് മാത്രം...!!
മഞ്ഞ് നമുക്കായ് പൊഴിയുന്നു...!!
പൂക്കള്‍ നമുക്കായ് ചിരിക്കുന്നു...!!
പറവകളും പൂത്തുമ്പികളും നമുക്കായ് പാറുന്നു...!!
അപ്പൂപ്പന്‍ താടികള്‍ കണക്കേ നമ്മളും ഒഴുകി നീങ്ങുന്നു..
അനന്തമായ്...
ഒരിക്കലും അവസാനിക്കാതിരിക്കട്ടെ ഈ യാത്ര...!!
ആഗ്രഹവും , സ്വപ്നവും , പ്രാര്‍ത്ഥനയും അതു മാത്രമാണ്.......


Friday, August 20, 2010

വാവേ...

എത്ര മധുരമീ പുഞ്ചിരി പൈതലേ ...
ആരും കൊതിപ്പൂ നിന്നെ മാറോടണക്കാന്‍..
നീ എന്‍ മടിയില്‍ ലാളനയേറ്റു കൊഞ്ചീടുമ്പോള്‍,
ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്...??
കാണ്മൂ ഞാന്‍ നൂറു പൊന്നോമനകളെ മുന്നില്‍,
എങ്കിലും തൊട്ടിലും, കളിപ്പാട്ടവും, കിലുക്കവും ഒന്നു മതി....

തോല്‍വി..

പറയാം എന്തും....
അനുസരിക്കാം ഞാന്‍ .....
തോല്‍ക്കപ്പെടുന്നവന്‍റെ വിധി അതാണല്ലൊ...
ഒഴുകിപ്പറക്കുന്ന അപ്പൂപ്പന്‍ താടിയല്ല ഞാനിന്ന്...
സ്നേഹക്കൂട്ടിലകപ്പെട്ട പച്ചപനംതത്ത...
കരിമ്പനയോലകളുമായ് വന്നൊളൂ...
നാക്കു രാകി മയപ്പെടുത്താം....
കേള്‍ക്കാന്‍ സുഖമുള്ള വാക്കുകള്‍ പഠിയ്ക്കാം...

ഞാന്‍ സ്വപ്നങ്ങള്‍ കണ്ടുകൊണ്ടേയിരിക്കും....
മുത്തും പവിഴവും മത്സ്യകന്യകയുടെ കൊട്ടാരവും.......
അറ്റമില്ലാതെ അതങ്ങിനെ തുടരും....
തോറ്റവനാണെങ്കിലും സ്വപ്നം കാണാന്‍ അവകാശമുള്ളിടത്തോളം കാലം...

പുതിയ വസന്തങ്ങള്‍ക്കായ്.....
അടുത്ത വിളവെടുപ്പുകാലത്തിനായ്....
വെമ്പുന്നൊരു മനസ്സ് എപ്പോഴും മിടിച്ചുകൊണ്ടിരിക്കുന്നുണ്ടാവും....
ചിറകു തല്ലിക്കരയാനെനിക്കു വയ്യ ഇനി....
ഈ ചിറകിനടിയില്‍ തണലുകൊതിക്കുന്നൊരാള്‍
പുറത്ത് കാത്തു നില്പുണ്ടല്ലൊ...

എങ്ങനെ നീ മറക്കും.....?


മുത്തേ...ഒന്നുചിരിക്കൂ നീ, കൂടേയുണ്ട് ഓരോ അണുവിലും ഞാന്‍.
തേന്‍ പുരട്ടിയ വാചകങ്ങള്‍ വേണ്ടാ. കേട്ടു മടുത്തു.

അടഞ്ഞ വാതിലുകളിലൂടെ കടന്നെത്താനാവാതെ നീ ,പാതി അടഞ്ഞ ജാലകവാതിലൂടെ
എത്തിനോക്കി പുഞ്ചിരി തൂകുന്നതു കണ്ടപ്പോള്‍ ദേഷ്യമാണു തോന്നിയത്.
ഒപ്പം സങ്കടവും.
ഈ രാത്രി എന്‍റെ മോഹങ്ങളെല്ല്ലാം തന്നെ ഞാന്‍ ഉപേക്ഷിക്കുകയാണ്.
പ്രണയിക്കുന്നതിലും മനോഹരമാണ് എനിക്ക് നിന്‍റെ മിഴികളില്‍ നോക്കി കിടക്കുന്നത്..
വിരസമായ രാത്രികള്‍ എന്‍റേതാകുന്നതും ഈ നിമിഷങ്ങളില്‍ തന്നെയാണ്.
നിന്‍റെ പുഞ്ചിരി . അതെനിക്കു നല്‍കുന്നത് മിന്നിത്തിളങ്ങുന ആയിരമായിരം
നക്ഷത്രങ്ങളുടെ ഭംഗിയാണ്..
എന്നും ഞാന്‍ കൊതിക്കുന്നതു; നീ പുഞ്ചിരി തൂകുമ്പോള്‍ തെളിയുന്ന ആ നുണക്കുഴികളിലൊന്നു തൊടാനായിരുന്നു..
പക്ഷേ നിന്‍റെ മുഖത്തെ ആ കലകള്‍ കാണുമ്പോള്‍ എനിക്കരിശം വരും..
നിന്‍റെ കൊഴിഞ്ഞു വീണ പ്രണയത്തിന്‍റെ
മായാത്ത പാടുകളായി അതു കിടക്കുന്നതു കാണുമ്പോള്‍..
ആ പ്രണയം നിനക്കായ് നല്‍കിയ സമ്മാനങ്ങളിലൊന്നായിരുന്നില്ലെ അത്..
കുഞ്ഞു നാളില്‍ മുത്തശ്ശി പറഞ്ഞിട്ടുണ്ട്..അതു നിന്നുള്ളിലെ കുന്നുകളും കാടുകളുമാണെന്ന്..
എന്നാലും എനിക്കു വിശ്വസിക്കാന്‍ വയ്യ.
എങ്കിലും പാതി തുറന്ന ഈ ജാലകവാതിലൂടെ എനിക്കു കാണാന്‍ കഴിയുന്നത് ആ കലകള്‍ മാത്രമാണല്ലോ..?
നീ പറയൂ...എങ്ങിനെയെനിക്ക് അരിശം വരാതിരിക്കും.......?
എന്നിട്ടും മിഴിയിണകള്‍ ചേര്‍ത്തു വെക്കാതെ ഞാന്‍ പിന്നെയും പിന്നെയും നിന്നെ നോക്കി
കിടക്കും.
നിന്‍റെ ചിരികാണുമ്പോള്‍ ഞാന്‍ വെറുതെ ആശിക്കുമായിരുന്നു..
ആ തേന്‍‍ചുണ്ടുകള്‍ക്കിടയിലൂടെ നിന്‍റെവെളുത്ത കൊച്ചരി പല്ലുകള്‍ തെല്ലെങ്കിലും കണ്ടിരുന്നെങ്കില്‍..
നിന്‍റെ അധരത്തിന് ഇത്തിരി കൂടി കനം വെച്ചിരുന്നെങ്കില്‍.?
എങ്ങിനെയായിരുക്കും നിന്‍റെ മുഖം..?
നീ ചിരിക്കുമ്പോള്‍ ആ മിഴികള്‍ ഇറകിയടയുന്നത് കാണാന്‍ എന്തു രസമായിരുന്നു.
ഓരോ ചെറിയ മാറ്റങ്ങളും ഞാന്‍ എന്‍റെ മനസ്സില്‍
കണ്ടുകൊണ്ടേയിരിക്കുന്നു.
ആരും കാണാത്ത , ആരും സങ്കൽപ്പിക്കാത്ത നിന്‍റെ രൂപം ഞാന്‍ എന്‍റെ ഉള്‍ക്കണ്ണിലൂടേ കണ്ടു..
അല്ലെങ്കില്‍ ഞാന്‍ സങ്കൽപ്പിച്ചു..!
ദേവു ചേച്ചി കുഞ്ഞുവാവക്ക് മാമുണ്ണാന്‍ നിന്നെ ചൂണ്ടി കാണിക്കുമ്പോള്‍ ആ വിരല്‍ തുമ്പ് ചെന്നവസാനിക്കുന്നിടത്തു ഞാനും
ഒളികണ്ണിട്ടു നോക്കാറുണ്ടായിരുന്നു.
കുഞ്ഞുവാവ നിന്നെ നോക്കി വായ് തുറക്കുമ്പോള്‍ നീയും അറിയാതെ വായ് തുറന്നു
പോകാറുണ്ടായിരുന്നില്ലെ....?
അപ്പോള്‍ എനിക്കു കാണാമായിരുന്നു നിന്‍റെ വെണ്മ നിറഞ്ഞ
കുഞ്ഞരിപ്പല്ലുകള്‍..
പാതി അടയുന്ന മിഴികള്‍..!
നിന്‍റെ വെണ്‍പല്ലുകളുടെ രഹസ്യം മാവിലയാണെന്നും,നിന്‍റെ കണ്ണിറുക്കിയുള്ള ചിരി ആരാധികമാരുടെ നീണ്ട നിരയാണെന്നും നീ പറഞ്ഞിരുന്നതു പോലെ എനിക്കു
തോന്നാറുണായിരുന്നു,
എപ്പോഴോക്കെയോ അതോര്‍ത്തു ഞാന്‍ പൊട്ടിച്ചിരിക്കുന്നതു നീ അറിഞ്ഞിരുന്നുവോ?
പിന്നിടെപ്പോഴാണ് ആ പൊട്ടിച്ചിരികള്‍ പൊട്ടിക്കരച്ചിലുകളിലെത്തിയത്?
ഈ നിശ്ശബ്ദതയുടെ ആവരണം , അതു ഞാന്‍ സ്വയം എടുത്തണിഞ്ഞതാണ്.
അതെടുത്തണിയുന്നതിനു മുന്നേ എന്തിനൊ വേണ്ടി തുടിക്കുന്ന ഒരു
ഹൃദയമുണ്ടായിരുന്നു എനിക്ക്.
സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ഒരു മനസ്സും..കളങ്കമില്ലാത്ത ഒരാത്മാവും.
എന്തുകൊണ്ടു അതുമാത്രം നീ കാണാന്‍ ശ്രമിച്ചില്ല..അല്ലെങ്കില്‍
ശ്രമിക്കുന്നില്ല.?
ഞാന്‍ നിനക്കു തന്നത് എന്നെ മാത്രമല്ലല്ലോ.എന്‍റെ ആത്മാവും, ഹൃദയവും എല്ലാം
നിനക്കായ് മാത്രമല്ലെ ഞാന്‍ തന്നതു?
നിന്‍റെ ചുണ്ടുകള്‍ക്കിടയിലൂടെ എനിക്കു മേല്‍ വര്‍ഷിച്ച
ശകാരങ്ങള്‍...
അതെന്നില്‍ നിറച്ച മാനസിക സംഘര്‍ഷങ്ങള്‍.
എല്ലാം നീ ഒരു പുഞ്ചിരിയിലൂടെ അലിയിച്ചു കളഞ്ഞു.
ഒറ്റപ്പെടല്‍ എന്നേ എന്നെ പുണര്‍ന്നു കഴിഞ്ഞിരിക്കുന്നു.
എന്നാലും ജനല്‍ പാളിയിലൂടെ നിന്നെയും കൂട്ടു പിടിച്ച് ഓരോ രാത്രികളും ഞാന്‍
ഉറങ്ങാതെ തീര്‍ത്തു.
ഓരോ രാത്രിമഴകള്‍ക്കും കാതോര്‍ത്തു
ചുരുണ്ടു കൂടി കിടന്നു.
എന്‍റെ വേദന ഇരട്ടിച്ചു കൊണ്ടേയിരിക്കുന്നു.
വേണ്ട പോലെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ളവ്യഗ്രത.
സ്നേഹം പിടിച്ചു വാങ്ങേണ്ടി വരുമോയെന്ന അവസ്ഥ..
നേരിയ പരിഗണനക്കായുള്ള മോഹം.
ഇതെല്ലാം നിന്നില്‍ നിന്നും നേടാന്‍ വേണ്ടി കലഹിക്കേണ്ടി വരുന്ന അവസ്ഥ,.
രാവുകള്‍ പുലരിയിലേക്ക് വഴിമാറുമ്പോള്‍ നിനക്കു കേള്‍ക്കാന്‍ കഴീയുന്നില്ലെ..
നിന്‍റെ കാതുകളില്‍ എന്‍റെ തേങ്ങലുകള്‍.?
നിന്‍റെ ഏകാന്തതയില്‍ എന്‍റെ പ്രണയം നിനക്കനിവാര്യമായിരുന്നു.
ഒരിക്കല്‍ നിന്‍റെ സന്തോഷം ഞാന്‍ മാത്രമായിരുന്നു.
ഇന്ന് നിനക്കു ചുറ്റും മിന്നിത്തിളങ്ങുന്ന അനേകം താരങ്ങളുണ്ട്..
വെള്ള വസ്ത്രമണിഞ്ഞ മാലാഖമാരുണ്ട്.
ചിലപ്പോഴൊക്കെ ഞാനും അറിയാതെ ആശിച്ചു പോകുമായിരുന്നു.
ഒരു മാലാഖയോ.. താരമോ ആയിരുന്നെങ്കില്‍...
നിന്‍റെ സാമീപ്യമെങ്കിലും എനിക്ക് കിട്ടുമായിരുന്നു.
നിന്‍റെ സ്നേഹത്തെയോ ആത്മാര്‍ത്ഥതയെയോ അളക്കാനല്ല ഞാന്‍ നിന്നെ ഉറ്റു
നോക്കുന്നത്.
എന്നെ നീ തെറ്റിദ്ധരിക്കരുത്,
ഞാന്‍ നിന്നെ പ്രണയിച്ചു കൊള്ളാം.മതിവരുവോളം.തിരിച്ചൊന്നുമേ പ്രതീക്ഷിക്കാതെ.
ഒരിക്കലും നിന്‍റെ പ്രണയത്തിനു വേണ്ടി ഞാന്‍ കരയില്ല. തിരിച്ചു
ആവശ്യപ്പെടുകയുമില്ല.
നിന്റ്റെ ഓരോ നീക്കവും കാണാനായ് മാത്രം ഇനിയുള്ള നിമിഷങ്ങള്‍ ഞാന്‍ കാത്തിരുന്നോട്ടെ....?

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...