Monday, July 16, 2012

സീമന്തിനി....!


 
നിയ്ക്ക് അഭയം വേണം

കിലുകിലെ പൊട്ടിച്ചിരിച്ചിരുന്നവള്‍ നിസ്സഹായയായി കേഴുന്നു

അരുത്.. നീ ഇങ്ങനെ നിര്‍ത്താതെ കരയരുത്. ആരുടെയെങ്കിലും ചെവിയില്‍ പെട്ടാലോ..? നിറഞ്ഞ കണ്ണുകള്‍ ആരും കാണാതെ ഒളിപ്പിച്ചു വെക്കാനുള്ള വിരുത് നീ അറിഞ്ഞിരിയ്ക്കണം..

എത്രയോ ദൂരെ നിന്നാണ് ദയാപൂര്‍വ്വം നോക്കിക്കൊണ്ടുള്ള കണ്ണുനീര്‍ ഒഴുക്ക്..
ഒടുവില്‍ പറഞ്ഞതൊന്നും തൊണ്ട ഇടറിയതുകൊണ്ടു കേള്‍ക്കാനാവുന്നില്ല.

സുഖമായി കിടന്നുറങ്ങി

എത്രയോ നാളുകള്‍ക്ക് ശേഷമുള്ള മനസ്സു നിറഞ്ഞ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയാണ് ഹൃദയത്തെ കുത്തിമുറിക്കുന്ന തരത്തില്‍ അവളുടെ നില്‍പ്പ്.

മനോരാജ്യമാണ്, സ്വപ്നമാണ് എന്നെല്ലാം വിചാരിച്ചു
ഭീതിയും, അപമാനവും, അനുകമ്പയും വഴിമാറി തെളിയുന്ന മുഖം
കണ്ണുകളില്‍ വിഷാദം മാത്രം തങ്ങി നില്‍ക്കുന്ന ഇവള്‍ ആരാണ്..?
പ്രിയപ്പെട്ട മുഖങ്ങളെല്ലാം മനസ്സില്‍ തെളിയിയ്ക്കാന്‍ ശ്രമിച്ചു

വിവിധ വര്‍ണ്ണങ്ങള്‍ കലഹം കൂട്ടുന്ന കുപ്പിവളകളുടയും, കൊലുസ്സുകളുടേയും കിലുക്കങ്ങളുണര്‍ത്തുന്ന വ്യത്യസ്ത താളങ്ങള്‍
പട്ടിന്റെയും, ഷിഫോണ്‍, കോട്ടണ്‍ ഉടയടകളുടേയും തിളക്കങ്ങള്‍.. ഉരസലുകള്‍

- ഇല്ല.. ഇവള്‍ അവിടെ എവിടെയും ദൃശ്യമല്ല..

- പിന്നെ…?

വിസ്മൃതികളുടെ ലോകത്ത് പേക്കൂത്തുകള്‍ അനുവദിച്ചു കൂടാ..
മാത്രമല്ല അവളെ രക്ഷിയ്ക്കേണ്ടതുണ്ട്

താനിപ്പോള്‍ നിദ്രയുടെ ചൂണ്ടക്കൊളുത്തില്‍ നിന്നും മോചിതയാണ് താനും

ഒരു നിഴലിന്‍റെ അകമ്പടിക്കുപോലും ഇനി മിഴികള്‍ കൂമ്പുകയില്ല..
വേറെ ശല്ല്യങ്ങളും ഇല്ല..!

കതകില്‍ തട്ട് കേള്‍ക്കുന്നു…!!!
അതെ, നിരാലംബയുടേത് തന്നെ..!!!

ഞെരിയാണിക്കു മുകളിലായി അലസമായി സ്ഥാനം തെറ്റിക്കിടന്നിരുന്ന തൂവെള്ള നിശാവസ്ത്രം തട്ടിയിറക്കി കാല്‍പ്പെരുമാറ്റമറിയിയ്ക്കാതെ പതിയെ ഉമ്മറത്തെത്തിയപ്പോഴേയ്ക്കും അവള്‍ കുഷ്യനില്‍ തലചായ്ച്ച് സോഫയില്‍ ഇരിപ്പുറപ്പിച്ചിരിയ്ക്കുന്നു.

പെട്ടന്ന് പൊട്ടിവിടര്‍ന്ന ഒരു പൂവിനെപ്പോലെ അവള്‍ സുന്ദരിയാണ്, കന്മഷിക്കൂട്ടുകളുടേയും, ചാന്തിന്റേയും ഗന്ധം..
 
ചകിരിനാരുപോലെ., മിനുസമല്ലാത്ത, അധികം നീട്ടമില്ലാത്ത മുടി ഇടത്തെ തോളിലേയ്ക്ക് വലിച്ചു നീട്ടിക്കൊണ്ട് പരിചയം കാണിച്ചു..
 
സ്വരം ഒരിയ്ക്കല്‍ കേട്ടുമറന്നതാണ്..
പെട്ടന്ന് ഒരു സന്ദേശം കിട്ടിയ പോലെ..

അറിയുമോ..? അല്ല ഓര്‍ക്കുന്നുവോ എന്നു ചോദിയ്ക്കുന്നതായിരിയ്ക്കും അഭികാമ്യം…  ഇത് നോക്കൂ, ഞാന്‍ ധരിയ്ക്കുന്ന മഞ്ഞ ഉടുപ്പും കാലുറയും ഒരിയ്ക്കല്‍ നിനക്കും പ്രിയപ്പെട്ടതായിരുന്നു..

മിഴികള്‍ മേല്‍പ്പോട്ടുയര്‍ത്തി ചികഞ്ഞു..

ഓഹ്..! ഓര്‍ക്കുന്നു ഞാന്‍..!
ഇവള്‍ സീമന്തിനി..

സത്യമാണ് ഇവള്‍ പറയുന്നത്..
എത്രയോ തവണ താനും അണിഞ്ഞിട്ടുണ്ട് മുക്കിറ്റിപ്പൂവിന്റെ നിറമുള്ള അവള്‍ ഉടുത്തിരിയ്ക്കുന്ന വസ്ത്രം..,

അന്ന് തനിയ്ക്ക് പതിനെട്ട് തികഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ
ജനലിന്റെ അഴികളില്‍ തല ചേര്‍ത്തു താന്‍ ഏങ്ങിക്കരഞ്ഞ് നില്‍ക്കുന്ന കാഴ്ച ഉള്‍ക്കണ്ണില്‍ തെളിയുന്നു..
വരാന്‍ പോകുന്ന ആപത്തിനു സൂചനകളൊന്നും നല്‍കാതെ, വീട്ടുകാരെ ഞെട്ടിച്ചുള്ള ആദ്യത്തെ ആത്മഹത്യാശ്രമം....

ആശുപത്രിയിലേക്കെത്തിക്കാൻ‍  ഓടിക്കൂടിയവര്‍ പരസ്പരം ചെറുങ്ങനെ പറഞ്ഞു:
ഇടത്തേക്കയ്യിലെ ഞരമ്പു മുറിച്ചതാ, പ്രേമനൈരാശ്യമാണു പോലും… 
പ്രായത്തിന്റെ പക്വതയില്ലായ്മയുടെ ഓരോരോ പൊട്ടത്തരങ്ങള്‍, തോന്ന്യാസങ്ങള്‍ എന്നല്ലാതെ എന്താ പറയാ…”

ഓര്‍മ്മപ്പെടുത്തലുകള്‍ അലോസരപ്പെടുത്തുന്നു..

നീയിപ്പോള്‍ ഇവിടെയെങ്ങിനെ എത്തിപ്പെട്ടു.. നീണ്ട പതിനെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം..?”

സ്വരത്തിലെ ഈര്‍ഷ്യ ശ്രദ്ധിയ്ക്കാതെ അടുക്കളവാതിലിലേക്ക് സീമന്തിനി വിരല്‍ ചൂണ്ടി..

ഞാന്‍ മാത്രമാണെന്ന് കരുതിയോ.., അതാരാണെന്ന് നോക്കൂ..,
അവള്‍ നമുക്കെല്ലാം ഏലക്കായ് പൊടിച്ചു ചേര്‍ത്ത കടുപ്പത്തിലുള്ള ചായ തിളപ്പിയ്ക്കുകയാണ്.., നമുക്ക് ആവി പോകുംമുന്നെ അതെടുത്ത് കുടിയ്ക്കാം.., നല്ല ഉന്മേഷമുണ്ടാകും
കാതില്‍ തുളച്ചു കയറുന്നവിധം കുത്തിക്കീറുന്ന പൊട്ടിച്ചിരിയില്‍ അവള്‍ മൊഴിഞ്ഞ അവസാന വാക്കുകള്‍ അവ്യക്തമായിരുന്നു

ഈ വീട്ടില്‍ വന്നു കയറിയ അന്നു തന്നെ അടുക്കളയില്‍ പ്രവേശിച്ചതും., താന്‍ തന്റെ അനിഷ്ടം അഭിപ്രായപ്പെട്ടിരുന്നു...

"അടുപ്പോ, സ്റ്റൗവോ എന്തും ആയിക്കൊള്ളട്ടെ ദര്‍ശനം കിഴക്കു ദിശയിലോട്ട് തന്നെ നിര്‍ബന്ധമാണ്..
അഭികാമ്യം എന്ന് തെറ്റിദ്ധരിയ്ക്കണ്ട..
ശാസ്ത്രം കൽപ്പിക്കുന്ന സംഗതിയതാണ്..
അത് സത്യം തന്നെയാണ്..
ആധുനിക സൌകര്യങ്ങളോടേ ചിട്ടപ്പെടുത്തിയതെങ്കിലും ഇത്തരം നിഷ്ടകള്‍ പാലിച്ചേ മതിയാകൂ..
അഗ്നിയുടെ കോപത്തിനിരയായിക്കൂടാ..
വിശ്വാസങ്ങള്‍ എപ്പോഴും നല്ലതേ വരുത്തൂ.."

അവസാനം തന്റെ നിര്‍ബന്ധം തന്നെ പൊരുതി ജയിച്ചു

ഉം.. തട്ടിപ്പൊളിച്ച് വീണ്ടും അടുക്കളയില്‍ തീ പൂട്ടേണ്ട താമസം....
രണ്ട് ആഴച തികഞ്ഞില്ല..., ഭയമായത് സംഭവിച്ചു അല്ലേ..?
അതാ പറയുന്നത് ചില നിയതികള്‍ മായ്ച്ചു കളയാനോ തട്ടിപ്പൊളിക്കുവാനോ ശ്രമിച്ചാലും ഒഴിഞ്ഞു പോവുകയില്ലെന്ന്..

- കയ്യില്‍ ആവി പറക്കുന്ന ചായക്കോപ്പകളുമായി സീമന്തിനി..
- ആ പൊള്ളുന്ന വാക്കുകളെ തുടര്‍ന്ന് പൊള്ളുന്ന ചിരിയും..
 
പൊള്ളലിന്റെ നോവ് അല്ലെങ്കില്‍ പൊള്ളലിന്റെ സുഖമറിഞ്ഞ് ഒരറ്റം കത്തിത്തുടങ്ങിയതും ആരോ തന്റെ ദേഹത്ത് കാണാത്തത് എന്തോകൊണ്ട് പൊതിഞ്ഞത് ഓര്‍മ്മയുണ്ട്.. 

ആ അവ്യക്തതയിലും കേട്ടു

- “ദാമ്പത്യം സുഖമല്ലാന്ന് വെച്ച് പെണ്‍കുട്ട്യോള് ഇങ്ങനെ ഒരുമ്പിട്ടിറങ്ങിയാലെന്തു ചെയ്യും..?”
- “കഷ്ടം തന്നെ…!”

അവളുടെ വായില്‍ നിന്നോ അതോ ശരീരത്തില്‍ നിന്നോ കര്‍പ്പൂരത്തിന്റേയും തുളസിയുടേയും മണം അടുക്കളയില്‍ വ്യാപിക്കുന്നു
ചകിരിനാര് പോലെ., മിനുസമില്ലാത്ത മുടി വിടര്‍ത്തി ഇട്ടിരിയ്ക്കുന്നു
അടുക്കളയില്‍ മുടി വിടര്‍ത്തരുതെന്ന് ആര്‍ക്കാണ് അറിയാത്തത്..?

"സീമന്തിനി നീയിത് എന്ത് ഭാവിച്ചാണ്…???"

കണ്ണുകള്‍ക്ക് മങ്ങിച്ച തോന്നുന്നു..
മേലാസകലം പരവേശം അനുഭവപ്പെടുന്നു..

നീ എന്തൊക്കെയാണ് എന്നെ ഓര്‍മ്മപ്പെടുത്തിയത് ഈ ചുരുങ്ങിയ നേരം കൊണ്ട്എനിയ്ക്ക് നിന്റെ മേലുള്ള പ്രിയങ്ങളെല്ലാം തന്നെ അപ്രിയങ്ങളായിത്തീര്‍ന്നുനീ മാത്രേ ഉള്ളോ..? അതോ ഇനി വേറെ ആരെങ്കിലും കൂട്ടു വന്നിട്ടുണ്ടോ..?”

കൊച്ചു പീഠത്തില്‍ ശ്രീകൃഷ്ണന്റെ കാര്‍വര്‍ണ്ണ വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ള പൂജാമുറിയിലേയ്ക്ക് ദൃഷ്ടിപായിച്ച് സീമന്തിനി വീണ്ടും പുഞ്ചിരിക്കുന്നു..

ഞാന്‍ പറയുന്നില്ലനീ തന്നെ പോയി നോക്കൂ..
അവള്‍ അഭിപ്രായപ്പെട്ടു..!

തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ചന്ദനം മണക്കുന്ന കൊച്ചു പൂജാമുറിയില്‍ ഉണ്ണിക്കണ്ണന്‍ തന്നെ മുഖ്യ പ്രതിഷ്ഠ...

ആ ഓടക്കുഴലില്‍ നിന്നാണ് ചന്ദനമണം ഓരോ മുറികളിലേക്കും പരക്കുന്നത് എന്നു താനും…, അല്ല്ല..., അത് നിന്റെ മേനിയില്‍ നിന്ന് ഒഴുകുന്നതാണെന്ന് അവനും രഹസ്യങ്ങള്‍ പങ്കുവെക്കുമായിരുന്നു..

പൂജാ മുറിയുടെ കതകിന്റെ കൊത്തുപണികളും, ആളുക്കുകളും, വെള്ളിമണികളുമെല്ലാം താന്‍തന്നെ പറഞ്ഞ് പ്രത്യേകം പണിയിച്ചതാണ്

അവളെ ഗൌനിക്കാതെ ഏലക്കായ് മണക്കുന്ന ചായ തിരസ്ക്കരിച്ച് ഒന്നും മിണ്ടാതെ സാവകാശം പൂജാമുറിയുടെ കതക് തള്ളിത്തുറന്നു..

കൈത്തറിയില്‍ നെയ്ത മുണ്ടും, നേര്യതും, ചകിരിനാര് പോലെയുള്ള., അധികം നീളമില്ലാത്ത മുടിയിഴകളില്‍ ഒരു മുഴം മുല്ലപ്പൂവും തിരുകി അവള്‍ കുമ്പിട്ടിരിയ്ക്കുന്നു

കൃഷ്ണ വിഗ്രഹത്തിലും ഒരുമുഴം മുല്ലപ്പൂ ചാര്‍ത്തിയിരിക്കുന്നു..
മുല്ലപ്പൂവിന്റേയും ചന്ദനത്തിന്റേയും മണങ്ങള്‍ വെവ്വേറെയായി ശ്വസിയ്ക്കാം..

ഹോ..! എല്ലാം തന്റെ പ്രിയങ്ങള്‍..!

പുറകില്‍., തന്നെ പ്രതീക്ഷിച്ചിരിയ്ക്കുന്നു എന്നപോലെ അവള്‍ പെട്ടന്ന് തിരിഞ്ഞ് നോക്കി..

കഴുത്തിനും, മാറിനും ഇടയ്ക്കുള്ള മറുക് തെളിഞ്ഞ് കാണാം..
അവളുടെ ചുണ്ടുകള്‍ വിടര്‍ന്നിരുന്നു..

"ഇതാഇതെടുത്തോളൂ.. ഇപ്പോള്‍ പ്രാര്‍ത്ഥിച്ചെടുത്ത പ്രസാദമാണ്.."

ഒരു വെള്ളിത്താലത്തില്‍ ഒരു തുണ്ടു തേങ്ങപ്പൂളും, കൊത്ത്ശര്‍ക്കരയും, മലര്‍ അവിലും അവള്‍ നീട്ടി

മൃത്യുവിന്റെ ഭയപ്പെടുത്തുന്ന സ്പര്‍ശം അവളുടെ വിരലുകളിലൂടെ ശരീരത്തില്‍ ഇരച്ചു കയറി....

ദേഹമാസകലം തണുപ്പനുഭവപ്പെടുന്നു..

സീമന്തിനിനീയെന്താ ഇവിടെ..?”
പരിസരബോധം വന്നപ്പോള്‍ ഞെട്ടിത്തെറിച്ചു ചോദിച്ചു പോയി..

ഞാന്‍ നിന്നെ എത്ര വിളിച്ചു..
പിന്നെ.. ദാ ഈ കള്ളന്‍ എന്നെ സഹായിച്ചു.."
കൃഷ്ണ വിഗ്രഹത്തെ ചൂണ്ടി അവള്‍ ലഞ്ജിച്ചു..

പാതി തുറന്നു കിടക്കുന്ന ജനല്‍പ്പാളികളിലേക്ക് അറിയാതെ കണ്ണുകള്‍ തറച്ചു.. താനെല്ലാ വാതിലുകളും ജനലുകളും അഴികളിട്ടു കൊട്ടി അടച്ചിരുന്നുവല്ലോ

നീണ്ട  താടി പെട്ടന്നുയര്‍ത്തി അവള്‍ ചോദിച്ചു:
"നിനക്ക് സുഖമല്ലേ..?. ഇദ്ധേഹത്തിന് ഏകാന്തത അനുഭവപ്പെടുന്നു എന്ന അറിയിപ്പ് കിട്ടിയതുകൊണ്ട് മാത്രം ഞാന്‍ വന്നതാണ്..
എന്താ നീ കാലങ്ങളായ് പൂജാമുറിയില്‍ വിളക്ക് കത്തിയ്ക്കുന്നില്ല എന്ന പരാതി വരാന്‍ കാരണംങ്ഹേ..?
ഉണ്ണിക്കണന്‍ തന്നെ എന്നെ നേരിട്ട് ബോധിപ്പിയ്ക്കണമെങ്കില്‍ നിനക്ക് മനസ്സിലാക്കിക്കൂടെ ആ വ്യസനം..?"

കൊഴിഞ്ഞുപോയ കര്‍ക്കടക സന്ധ്യകളെക്കുറിച്ച് ഓര്‍ത്തു..,

ഒരു സംക്രാന്തിയ്ക്ക് അമ്പലമണികളുടേയും, ഉടുക്കിന്റേയും അലകളില്‍ തെളിയാതെ കേട്ട പരിചിത സ്വരങ്ങള്‍....
പൂജാമുറിയില്‍ ബോധം കെട്ട് കിടക്കായിരുന്നു
വിഷമുള്ളതെന്തോ അകത്തെത്തിപ്പെട്ടിട്ടുണ്ട്,
പിളര്‍ന്ന ചുണ്ടുകളിലൂടെ നുരയും, പതയും ഒലിക്കുന്നുണ്ട്..
സമയത്തിന് കണ്ടത് ഭാഗ്യായിഅല്ലാച്ചാല്ലോന്റെ കൃഷ്ണാ.. നീ തന്നെ തുണ
കുറച്ചു കാലായി അലോപ്പതിയും ആയുര്‍വേദവും മാറി മാറി കാണിയ്ക്കുന്നുണ്ടത്രെ..
എന്നിട്ടിപ്പോ എന്താ.. ഇതെന്നെ കഥ..
- മിടിപ്പുള്ള നിശ്ചല ദേഹം വണ്ടിയില്‍ കയറ്റുവാന്‍ കൂടിയവരില്‍ നിന്നാരോ മാറിനിന്ന് താടിയ്ക്ക് കൈവെച്ച് ഇരുന്നു പോയി..

നിന്റെ ആഗമനോദ്ദേശ്യം എന്താണ്..
ഇത്രയും ഓര്‍മ്മപ്പെടുത്തലുകളെക്കൊണ്ട് നിയ്ക്ക് വേദന നല്‍കുന്നതിന്റെ ഉദ്ദേശ്യം എന്താണെന്ന് കൂടി വ്യക്തമാക്കൂ നീ..
താന്‍ അസ്വസ്ഥത പ്രകടിപ്പിച്ചു..

കെടാന്‍ പൊകുന്ന വിളക്കിന്റെ തിരികള്‍ മുറിഞ്ഞ് പോകുന്നുണ്ട്..
തിരികളെ ഒന്നു കൂടെ ഉഴിഞ്ഞ് കൊച്ചു സ്റ്റീല്‍ ഗ്ലാസ്സിലെ വെളിച്ചെണ്ണയിലേയ്ക്ക് മുക്കിയെടുത്ത് വീണ്ടും തിരിതെളിയിക്കുന്നതില്‍ ശ്രദ്ധിച്ചു കൊണ്ട് അവള്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു:
ആവലാതികളും, ചോദ്യങ്ങളും, പരിഭവങ്ങളുമെല്ലാം പിന്നീടാകാം..
നീ നിന്റെ കിടപ്പുമുറിയില്‍ പോയി വിശ്രമിയ്ക്കൂ..
ഇനി ഉറക്കം വേണ്ടകുറെ ഉറങ്ങി തീര്‍ത്തതുമാണ് അല്ലേ....
ഒരു കാര്യം ചെയ്യൂ, നിനക്ക് പ്രിയപ്പെട്ട രാഗങ്ങള്‍ മൂളിക്കൊള്ളുക.. ഏറ്റുമൂളാന്‍ ദാ ഞാന്‍ എത്തിക്കഴിഞ്ഞു..

ഇളം പിങ്ക്നിറം പൂശിയ ചുവരുകളും, വെളുത്ത മേല്‍ത്തട്ടും, മരപ്പലകയെന്ന് തോന്നിപ്പിയ്ക്കുന്ന തറയും..

വാസ്തു പ്രകാരം എല്ലാം താന്‍ തന്നെ സമയമെടുത്തു ചിട്ടപ്പെടുത്തിയ കിടപ്പുമുറി..
മുറിയ്ക്കു യോജിയ്ക്കും വിധമുള്ള കിടക്ക വിരിയും, തലയിണ കവറും, കോസടിയും..
തന്റെ ഓരോ ദിനവും അവസാനിപ്പിക്കുന്നവയില്‍ ഓടിവരുന്ന സ്വര്‍ഗ്ഗം..

ഞൊറികള്‍ തുന്നിപ്പിടിപ്പിച്ച റോസാപ്പൂക്കളുടെ എംബ്രോയിഡറിയോടു കൂടിയ നെറ്റിന്റെ കര്‍ട്ടന്‍ വകഞ്ഞു അത്ഭുതത്തോടെ ചുറ്റും നോക്കി..

മുറിയില്‍ വിദേശ മണം കലര്‍ന്ന റോസ്സാപ്പൂവിന്റെ വാസന..
വളരെ ശ്രദ്ധയോടെ കാതുകള്‍ കൂര്‍പ്പിച്ചാല്‍ മാത്രം കേള്‍ക്കുന്ന ത്യാഗരാജ കീര്‍ത്തനത്തിന്‍ വരികള്‍..

തൂവെള്ള നിശാവസ്ത്രം..

ചകിരിനാരു പോലെയുള്ള മിനുസമില്ലാത്ത മുടി., ചിത്രശലഭമെന്നു തോന്നിപ്പിക്കുന്ന മുടിപ്പിന്നുകൊണ്ടുയര്‍ത്തി വെച്ചിരിയ്ക്കുന്നു....
തന്റെ  ഇളംപിങ്കു കിടക്കവിരികളില്‍., സ്വര്‍ണ്ണക്കൊലുസ്സുകള്‍ കാണത്തക്ക രീതിയില്‍., കാലുകള്‍ നീട്ടി കണ്ണടച്ച്  ചുവര്‍  ചാരി കീര്‍ത്തനം ആസ്വദിയ്ക്കുന്നു  സീമന്തിനി

എനിയ്ക്കു പ്രിയപ്പെട്ട കിടപ്പറയില്‍ നിനക്കെന്ത് കാര്യം..?
എന്റെ ഭര്‍ത്താവിനേയും നിനക്ക് ഏല്‍പ്പിക്കണോ ഞാന്‍..?” 
അരിശം അടക്കാനായില്ല…!

ഒരു നര്‍മ്മം കേട്ടപോലെ അവൾ ആര്‍ത്തു ചിരിയ്ക്കുന്നു..
പെട്ടന്ന് ചിരി നിര്‍ത്തി അവള്‍ തനിയ്ക്ക് നേരെ തിരിഞ്ഞു..

നോക്കൂ സീമന്തിനി…, നീ നിന്റെ അബോധതാളങ്ങളിലൂടെയുള്ള സഞ്ചാരം മതിയാക്കൂ...
നിനക്ക് ഒന്നും വെളിപ്പെടുത്താന്‍ ധൈര്യപ്പെടാത്തത് എന്തുകൊണ്ട്..?
നീ തുണികൊണ്ട് മറച്ചുവെച്ചിരിയ്ക്കുന്ന നിലക്കണ്ണാടിയുടെ തുണിമാറ്റി സ്വന്തം രൂപം കാണൂ..
അധികം നീണ്ടതല്ലാത്ത., ചകിരി നാരുപോലെയുള്ള മുടി., ചിത്രശലഭ അലങ്കാരം കൊണ്ട് ഉയര്‍ത്തിക്കെട്ടി തൂവെള്ള നിശാവസ്ത്രം ധരിച്ച സീമന്തിനി., ഞാന്‍ എന്ന നീ തന്നെ അല്ലേ..?”

അതെയാദൃശ്ചികമോ, സത്യമോഅരണ്ട നിശാവെളിച്ചത്തില്‍ കണ്ണാടിയിലെ മറ നീക്കിയപ്പോള്‍ താന്‍ തന്നെത്തന്നെ കാണുന്നു..

അപ്പോള്‍ ഇരുപ്പുമുറിയിലും, അടുക്കളയിലും, പൂജാമുറിയിലും കണ്ട സീമന്തിനി താന്‍ തന്നെ  എന്ന് അറിയുന്നു… തലച്ചോറിലെ നാഡികള്‍ ശരിയെന്ന് അംഗീകരിച്ചിരിയ്ക്കുന്നു..

അതെഞാന്‍ അവളെന്ന സീമന്തിനിയാണ്..

കാച്ചിയ എണ്ണയുടേയും, കര്‍പ്പൂരത്തിന്റേയും, ചന്ദനത്തിന്റേയും ഗന്ധം ഉണര്‍ത്താത്ത, വിദേശമണം കലര്‍ന്ന റോസ്സാപ്പൂവിന്റെ വാസനയുള്ള സീമന്തിനി.

വെളുപ്പിന് നിറമുണ്ടോ എന്നറിയില്ല....

എന്നാല്‍ ശുഭദിനങ്ങളില്‍ വെളുത്ത വസ്ത്രം ധരിയ്ക്കുന്നത് വാസ്തു പ്രകാരം ഐശ്വര്യം പ്രധാനം ചെയ്യുന്നു..

മൂന്നു നാള്‍ മുന്നെ വിവാഹ വാര്‍ഷികം ആഘോഷിച്ച ഒട്ടും അലങ്കാരങ്ങള്‍ ഇല്ലാത്ത മണിയറയിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ എടുത്തണിയിച്ചതാണ് ഈ തൂവെള്ള നിശാ വസ്ത്രം...

പുലരും മുന്നെ കുളിച്ചുതോര്‍ത്തി കുളിമുറിയില്‍ നിന്ന് കയറിയതാണ്..
വീണ്ടും അതേ തൂവെള്ള നിശാവസ്ത്രങ്ങള്‍ തന്നെ എടുത്തണിഞ്ഞു..
ഒരു തരി കറയൊ, ചുവന്ന നിറമോ പടരാതിരിയ്ക്കാന്‍ താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു..

കാലിലിട്ടിരിയ്ക്കുന്ന കൊലുസുകള്‍ വേറെപറയാന്‍ ആഭരണങ്ങള്‍ ഒന്നുമില്ല
നഷ്ടപ്പെടാന്‍ പ്രണയിയ്ക്കുന്നവനും ഇല്ല..

കണ്ണീര്‍ ഉറവകളില്‍ കിനിയാത്ത മൂന്നു നാളുകള്‍..
ഒരു തുള്ളി വെള്ളം മുഖത്തു തളിക്കുവാനോ, കയ്യും കാലും കഴുകി ഉണര്‍വ് വരുത്തുവാനോ തോന്നിച്ചില്ല..

കുളിമുറിയുടെ വാതില്‍ വലിച്ചടച്ച് താഴിടുമ്പോള്‍ വീണ്ടും വീണ്ടും പരിശോധിച്ചു....

ഒരു തരി വെട്ടമോ, വാസനയോ പുറത്ത് വരില്ലെന്നുറപ്പ് വരുത്തി..
 
എന്നിട്ടും അതിനകത്ത് നിന്നും ദുര്‍ഗന്ധം വമിക്കുന്നു..
ന്റെ റോസ്സാപ്പൂക്കളുടെ മണത്തിന് കോട്ടം തട്ടുന്നു..
 
ഇന്നു പുലര്‍ന്നതോടെ നാലാം നാളിന് തുടക്കമായി..
മെലിഞ്ഞ് ശോഷിച്ച രൂപം ഇപ്പോള്‍ ചീര്‍ത്തു നീലച്ച് കാണും..
നാലാം നാള്‍ വീര്‍ത്തു കെട്ടിയ വയര്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ പൊട്ടുമെന്ന് പറഞ്ഞ് കേട്ട അറിവുണ്ട്..
ചിലപ്പോള്‍ ആ സ്ഥിതിയില്‍ എത്തിക്കാണും.. അതിന്റെ മുന്നറിയിപ്പായിരിയ്ക്കാം ഈ ഓക്കാനം വരുത്തുന്ന വാസന..!
 
ഇനി എത്ര നാള്‍ ഈ മുറിയ്ക്കകത്ത് തനിയ്ക്ക് അഭയം ലഭിയ്ക്കും..?

താന്‍ അന്നേ പറഞ്ഞതാണ്...
വാസ്തു പ്രകാരം കിടപ്പുമുറിയില്‍ നിലക്കണ്ണാടി പാടുള്ളതല്ലെന്ന്..
ദാമ്പത്യ ലീലകളില്‍ എടുപെടുമ്പോള്‍ കണ്ണാടിയിലൂടെ തങ്ങളുടെ പ്രതിരൂപങ്ങള്‍ പോലും ദര്‍ശിക്കാന്‍ അരുതാത്തതായ മുഹൂര്‍ത്തങ്ങള്‍..
മറ്റൊരാളുടെ സാന്നിധ്യമാണ് ആ രൂപങ്ങള്‍ അന്നേരം കാഴ്ചക്കാരായി പോകുന്നത്

എത്ര പറഞ്ഞാലും മനസ്സിലാക്കില്ലെന്ന് വെച്ചാല്‍
ഇനിയും മുന്നറിയിപ്പുകള്‍ തരാന്‍ എന്നെക്കൊണ്ട് ആവില്ല..
കുളിമുറിയുടെ  താഴ് ആവര്‍ത്തിച്ചു പരിശോധിയ്ക്കുന്നതിനിടയില്‍ അവസാനമായിട്ടെന്നോണം പിറുപിറുത്തു

തൂവെള്ള നിശാവസ്ത്രം വീണ്ടും ഉഴിഞ്ഞിറക്കി കറകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തി...

മനസ്സാലെ നമ്മള്‍ നിനച്ചിരിയ്ക്കില്ല, എന്നാലും ഓരോന്നും അതാത് സമയത്ത് സംഭവിച്ചിരിയ്ക്കും..
അലക്ഷ്യമായ് മരണം പോലും!

സീമന്തിനിയ്ക്ക് ഇനിയും മനസ്സ് വിട്ട് ഉറങ്ങണം..!


ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...