Wednesday, December 22, 2010

ക്രിസ്തുമസ് വന്നാല്‍...


ക്രിസ്മസ്സ് വന്നല്ലോ ല്ലെ..
കുട്ടിക്കാലാത്തെ ക്രിസ്മസ്സ് നാളുകളെ കുറിച്ച് പറയാണേല് ഇപ്പഴൊന്നും പറഞ്ഞ് തീരില്ലാ…
അത്രയ്ക്കുണ്ട് ചറപറാന്ന് പറയാന്..
ഇനീപ്പൊ ങ്ങാനും പറയാന് തൊടങ്ങ്യാല് എല്ലാരും കൂടി ന്നെ തല്ലാന് വരില്ലേ..
ഒന്ന് പോ പെണ്ണേ, ഞങ്ങളെ കൊല്ലാന് നടക്കാന്നും ചോയച്ചോണ്ട്.
അതോണ്ടിപ്പൊ അതൊന്നും പറയണില്ല്യാ..
ന്നാലും…എന്തേലുമൊക്കെയായി പറയണം നിയ്ക്ക്.
ക്രിസ്മസ്സ്, പുതുവര്‍ഷം ന്നൊക്കെ പറഞ്ഞാല്‍ ആദ്യന്നെ മനസ്സില് വരാ നക്ഷത്രോം, കേക്കും,പുല്‍വീടും, ക്രിസ്മസ്സ് അപ്പൂപ്പാനൊക്കെല്ലേ..
ന്റ്റെ മാത്രല്ലാ, എല്ലാരുടേം കാര്യാ ഞാന് പറയണത്.
ന്റ്റെ കാര്യത്തില് നിയ്ക്ക് ഒരൂട്ടം കൂടി പറയാന്ണ്ട്.
നവംബറിന്‍റെ 31 മാച്ച് ബോര്‍ഡില് ഡിസംബറിന്റ്റെ 1ന് സ്ഥാനം കൊടുത്താല് പിന്നെ ന്റ്റെ മനസ്സില് മഞ്ഞ് പെയ്യണ രാത്രികളും, തൂവെള്ള മാലാഖമാരും ഉറക്കം കെടുത്തല് പതിവായിക്കോളും..
ആ മഞ്ഞു മഴയ്ക്ക് കുത്തി തുളയ്ക്കുന്ന തണുപ്പാന്ന് ഒരു രാത്രി മഴേടെ തണുപ്പ് കൂടി സഹിയ്ക്കാന് വയ്യാത്ത ഞാനങ്ങ് മറക്കും.
നനുത്ത വെളുത്ത രാത്രികളേം, സുന്ദര വെളുത്ത രൂപങ്ങളേം ഇങ്ങനെ മനസ്സില് കൊണ്ട് നടക്കാന് ന്താ പ്രത്യേകിച്ച് ന്ന് നിയ്ക്ക് അറിഞ്ഞൂടാ..
ചൈല്‍ഡ് സൈക്കോളജീല് പറയണ പോലെ, അല്ലേല് പഠിച്ച പോലെ ,
അതിന്‍റെ അടിസ്ഥാന കരണങ്ങളിലൊന്ന് ,
ഓര്‍മ്മ വെച്ചപ്പൊ ന്റ്റെ അടുത്ത കൂട്ടുകാരീന്ന് കിട്ടിയ ഗ്റ്റീറ്റിംഗ് കാര്‍ഡ് ആയിരിയ്ക്കുംന്നാ ന്റ്റെ വിശ്വാസം..
ആ മായാചിത്രം മനസ്സില് അങ്ങനേങ്ങ് പതിഞ്ഞ ചിത്രായി.
കുഞ്ഞുകാലത്തെ കൌതുകങ്ങളില്ലേ..
കൂട്ടുകാരോട് എത്ര പറഞ്ഞാലും വര്‍ണ്ണിച്ചാലും തീരാത്ത കാര്യങ്ങള്,
ഹായ് നോക്കിക്കേ…ഇവിടെ മഴ പെയ്യണ പോലെ അവിടെ മഞ്ഞ് പെയ്യണത് കണ്ടോ..
ശ്ശൊ ന്ത് രസാല്ലേ..,മഴത്തുള്ളികള് പറ്റി പിടിച്ചിരിയ്ക്കണ പോലെ മഞ്ഞ് കണങ്ങള് തൂവി കിടക്കണത് കാണാന്..
രാത്രീല് പൊറത്ത് നോക്ക്യാല് വെറും വെളുത്ത രൂപങ്ങളല്ലേ എവിടേം ..
റോഡും , മരോം , വീടും , വാഹനോം…ഒക്കെ തൂവെള്ള മയം.
ആ സ്ഥലത്തിന്‍റെ പേരൊന്നും അറിയാന് ശ്രമിച്ചീല്ലാ..
അറിഞ്ഞിട്ടും വല്യേ കാര്യല്ലാന്ന് തിരിയാം…അതോണ്ടെന്നെ..
നിയ്ക്ക് അങ്ങട്ട് പോണംന്നും പറഞ്ഞോണ്ട് കരഞ്ഞ് വാശി പിടിച്ചാല് അവിടെ പെട്ടെന്നൊന്നും എത്തിപ്പെടാന് സായിയ്ക്കില്ലാന്ന് ആ ചിത്രങ്ങള് കണ്ടെന്നെ ഒരൂഹം ഉണ്ടായിരുന്നൂ..
മഴത്തുള്ളികളീന്ന് മഞ്ഞു കണങ്ങളിലേയ്ക്ക്ള്ള ദൂരം എത്രങ്ങാണ്ട് വരുംന്ന് അന്നെന്നെ ഒരു ധാരണയില് എത്തീരുന്നൂ..
അതൊര് സ്വയ സമാധാനിയ്ക്കലല്ലേന്ന് ചോയ്ച്ചാല് ആന്ന് പറയും ട്ടൊ.
അങ്ങനെ പെട്ടെന്നൊന്നും അങ്കട് എത്തിപ്പെടാന് പറ്റില്ല്യാ ന്റ്റെ കുട്ട്യേന്ന് അമ്മാളുവമ്മ പറയണ പോലെ.
മനസ്സിന്‍റെ ഓരോ കോപ്രായങ്ങള് അല്ലണ്ടെന്താ…ല്ലേ..?
ആ സാധനത്തിനെ എത്രൊക്കെ പാകപ്പെടുത്ത്യാലും ഡിസംബറായാല് പിന്നേം..പിന്നേം തേട്ടി വരും പഞ്ഞി കെട്ടോളും, ചിറകോളും..
അപ്പഴത്തെ നിര്‍വ്ര്തിയ്ക്ക്ന്ന് പറയാം, അങ്ങെന്നെന്നല്ലേ പറയാ,
കാണാന് സായിയ്ക്കാത്തത് കാണാന് ശ്രമിയ്കാണെങ്കില്…
ങാ...അതിന് വേണ്ടീട്ടെന്നെ ഗൂഗിളില് തപ്പീട്ട് ചെറകുള്ള സുന്ദരികളുടേം ,വെളുത്ത രാവുകളുടേം കൊറേ ചിത്രങ്ങള് തപ്പി എടുത്ത് കണ്‍കുളിര്‍ക്കെ കാണും..
ന്നിട്ട് അവരെയെല്ലാം അവടെന്നെ ഇട്ട് പോരും,
നിയ്കിപ്പൊ എന്തിനാ ഇങ്ങളെയൊക്കേന്ന് പറയണ പോലെ..
അവരുടെ അഹങ്കാരം നിയ്ക്ക് സഹിയ്ക്കാന് പറ്റില്ല്യാ…അതോണ്ടാ..
സത്യത്തില് കുശുമ്പാ അവരോട്..
അവരുടെ മാന്ത്രിക വടി കണ്ടിട്ടോ, മായ ചിറകുകള് കണ്ടിട്ടോ അല്ലാ ട്ടൊ..
ആ ചിരിയ്ക്കണ മൊഖങ്ങള് കണ്ടിട്ട്..
ശ്ശ്ശ്ശ്ശ്ശ്ശ്,,,ഒര് സ്വാകാര്യം…
മാലാഖമാരെ എവിടേലും , എപ്പഴേലും പല്ലുകള് കാണിച്ച് ചിരിയ്ക്കണത് കണ്ടിട്ടുണ്ടാ..?
എന്ത് രസള്ള പുഞ്ചിരികളാല്ലേ, ആ കള്ളി പെങ്കൊച്ചുങ്ങള്‍ക്ക്..
നല്ല ഒതുക്കള്ള ചിരി..
നല്ല കുടുംബത്തിലെ പെങ്കുട്ട്യോളടെ ചിരീന്ന് അമ്മാളുവമ്മ പറയണ പോലെ.
ആ പ്രസന്ന മൊഖങ്ങള് കാണുമ്പൊ തന്നെ ഒരു സന്തോഷാ , അറിയാതെ കണ്ണുകള് വിടരും..മനസ്സിലൊര് കുളിര്‍മ്മ വരും, പിന്നേം പറഞ്ഞറീയ്ക്കാന് പറ്റാത്ത കൊറേ വികാരങ്ങള്..
തെളങ്ങണ കണ്ണുകളിലൂടേം വിടരണ ചുണ്ടുകളിലൂടേം ഒഴുകി വരണ വികാരങ്ങള്..
എപ്പഴും അങ്ങനെ മാത്രേ അവരെ കണ്ടിട്ടുള്ളൂ..
മോന്ത വീര്‍പ്പിച്ചിരിയ്ക്കാതെ നേരാം വണ്ണം മൊഖം പിടിയ്ക്ക് പെണ്ണേന്ന് ഞാനൊക്കെ കേക്കണ പോലെ എതേലുമൊരു മാലാഖ പെണ്ണിന് കേക്കേണ്ടി വന്നിട്ടുണ്ടാവോ..?
ഇല്ലാല്ലോ…
അതോണ്ടൊക്കെന്നെയാ ഞാന് പറയണത്,
അവരെ നിയ്ക്ക് ഇഷ്ടാന്ന്..
ഒരു മാലാഖയാകാന് കൊത്യാന്ന്..
ഹും..കളിയാക്കണ്ടാ..,അതിമോഹൊന്നും അല്ലാത്..
ഒരു ….കുഞ്ഞ്….കുഞ്ഞ്…സ്വപ്നം മാത്രാ

ക്രിസ്സ്മസ്സ് അവധിയാ.....ഇനി പത്തീസ്സം കഴിഞ്ഞ് കാണാം ട്ടൊ.

Monday, December 20, 2010

മുല്ലേ...നിന്നോടു ,


ഇലകളിലിറ്റ് വീഴുന്നുവോ തുള്ളികൾ ..
പിന്നെയാ ഞെട്ടറ്റു വീണ പൂവിലും..
ആദ്യ സ്പര്‍ശനത്തിനായ് വെമ്പുമാ മൊട്ടില്ലും
കണ്ടു ഞാന്‍ ആഗ്രഹ മഞ്ഞിൻകണങ്ങള്‍.

ഇറയത്തു ഓരം ചേര്‍ന്നു നില്ക്കുമെന്നുള്ളില്‍
നൂറായിരം ചോദ്യാവലികള്‍ മിന്നി മാഞ്ഞൂ
പെണ്ണിൻ മണമായ്...രാഗ ഭാവന്ങ്ങളായ്...
വെണ്‍ ദലങ്ങളാല്‍ വര്‍ണ്ണിക്കപ്പെടും നിന്നെ
അരിമുല്ല എന്ന് പേരിടട്ടെ എൻ ഓമലേ..?

ഇന്നലെ സന്ധ്യയിൽ പെയ്തു തോർന്നാ മഴയില്‍
നിന്നിലെ ആശകള്‍ക്കു മങ്ങലേൽക്കിലും..
കണ്‍പീലികളിലിറ്റു നില്‍ക്കുമാ തുള്ളിയില്‍ കാണ്മൂ
ഇന്നിൻ മുഹൂര്‍ത്തത്തിനായുള്ള കാത്തിരുപ്പ്..

അന്നത്തെ രാത്രിയില്‍ ഒളികണ്ണെറിഞ്ഞ പൌര്‍ണ്ണമിയില്‍
അഹങ്കരിച്ചൂ നിന്‍ ചൊടികള്‍ ഞാനെന്ന ഭാവത്തിൽ...
ഇന്നത്തെ പുലരിയില്‍ പുഞ്ചിരിക്കുമാ പൊന്നുഷസ്സില്‍
കാണുന്നൂ വലിച്ചെറിയപ്പെടും നിൻ കൊടും ദു:ഖവും...

പൂവേ......നിന്നെ ഞാന്‍ പെണ്ണെന്നുപമിച്ചിടട്ടെ..
നൂറ്റാണ്ടുകളായ് കൊടുത്തുവെച്ചതല്ലയോ ഈ വിലാപം.

Thursday, December 16, 2010

മൌന നൊമ്പരങ്ങള്....

ന്റ്റെ മോളൊരു പാവാ..
അടുക്കള കിണറ്റില് ഒരു നിഴല് കണ്ടാല്, അയ്യോ ..പൂതം ന്ന് പേടിച്ച് കരയണ കുട്ടി.
മനോരാജ്യ കോട്ടയില് അന്തിയുറങ്ങണ,
രാമഴ ഗന്ധം മൂക്കില് തുളച്ചാല് ഞെട്ടി ഉണരണ ,
ഈറന് മിഴികള്‍ക്ക് വിശ്രമം കൊടുക്കാത്ത ന്റ്റെ കുട്ടി.

“താമര കണ്ണുകള് പൂട്ടിയുറങ്ങെന് പൈതലേ..
പുലര്‍ക്കാല സ്വപ്നം കണ്ടുണരെന് കുഞ്ഞേ..”
 കുഞ്ഞു നാള്‍ക്ക് മുതല്‍ക്കേ ഈ മാറില്, ന്റ്റെ താരാട്ട് കേട്ടാലേ അവള് ഉറങ്ങൂ..

“മഴവില്ലിന്റെ നെറോം, കണ്ണാടി ചില്ലിന്‍റെ ചെറകും ,
പിന്നെ പല പല പൂക്കളോട് കിന്നരിച്ച്,
പാറി രസിയ്ക്കണ ഒരു പൂമ്പാറ്റ…
അതാണമ്മേ, ന്റ്റെ പുലര്‍ക്കാല സ്വപ്നം.“
 അവളടെ ആ കിളി കൊഞ്ചലുകള് കേക്കുമ്പൊ ഞാന് ചിരിയ്ക്കും
.
ഒരിക്കല് ഒരു പുലര്‍ക്കാലത്ത് , ഇത്തിരി പോന്ന ഷിമ്മീസ്സും ഇട്ടോണ്ട് ആര്‍ത്തലച്ച് കരഞ്ഞോണ്ട് അവള് മടിയില് വീണു..
“അമ്മേ..ന്റ്റെ പുലര്‍ക്കാല സ്വപ്നം കൊള്ളൂല്ലാമ്മേ…
നിനയ്ക്കാതെ വന്ന ചാറ്റല് മഴയില്,
ആ ചില്ലു വര്‍ണ്ണ ചിറകുകള് തകര്‍ന്നുടഞ്ഞു പോയമ്മേ..“
“കരയല്ലെന്‍റെ കണ്മണിയേ..
അമ്മേടെ കുഞ്ഞു ശലഭം നീ തന്നെയല്ലയോ. .“.
ന്റ്റെ മാറീടം കുതിര്‍ത്ത ആ കണ്ണീര് ഈ വാത്സല്ല്യത്തില് അടങ്ങ്യല്ലോന്ന് ഞാന് ആശ്വാസിച്ചു..

കൌമാരത്തില് മുഴുപാവാടയും, വെള്ളി കൊലുസ്സും അണിഞ്ഞ് തുള്ളി തുള്ളി നടന്നിരുന്ന അവളെ അടുക്കോം ഒതുക്കോം പഠിപ്പിയ്കാന് ഞാന് പെട്ട പാട് ..
ഈശ്വരാ..ചില്ലറയൊന്നുമല്ലാ..
അന്നവളടെ പുലര്‍ക്കാല സ്വപ്ന കൂട്ട് നന്ദിനീം പുതുമഴേം മാത്രായിരുന്നൂ..
രണ്ടിന്‍റേം  കളികള് അധികായിച്ചാല്.. ഞാന് എങ്ങാന് ശകരിച്ചാല് അപ്പവള് മൊഴിയും...

“അമ്മേ..നിന്ദിനീടെ കൂടെ മഴയില് കളിയ്ക്കാന് എന്ത് രസാന്നറിയോ..
അവളേം അവളടെ ചിരീം..
മഴേം മഴേടേ മണോം നിയ്ക്ക് ഇഷ്ടാണമ്മേ..ന്ന്.“
ആ പൊന്നു മോളു ഒരു പുലരിയില് പൊതച്ചതും എടുത്തോണ്ട് കിടക്കപ്പായീന്ന് ഓടി വന്ന് ഉള്ള് തകര്‍ക്കും വിധം പൊട്ടി കരഞ്ഞു..
“അമ്മേ..നോക്കൂ, നന്ദിനിയോടൊത്ത് പുതു മഴ നനയാന് പോയ പൊന് പുലരിയില്,
നീ എന്‍റെ പട്ടു പാവാടയില് വെള്ളം തെറിപ്പിച്ചില്ലേ..
നീ എന്‍റെ തങ്ക കൊലുസ്സില് ചെളി പുരളിച്ചില്ലേ..
ഇത്രേം പറഞ്ഞവള് പിണങ്ങിയോടി പോയമ്മേ.“
“അമ്മേടെ കിലുക്കാം പെട്ടി കരയല്ലേ..
ന്റ്റെ ഈ മുത്തല്ലേ, അമ്മേടെ തങ്ക കൊലുസ്സ്…“
അത്രേം പറഞ്ഞ് ഞാന് നിര്ത്തീ..
ആ തേങ്ങലുകള് നിര്‍ത്താന് നിയ്ക്ക് വാക്കുകള് കിട്ടണില്ലായിരുന്നൂ.

കാലം…...
അവനും, ന്റ്റെ കുട്ടീടെ കൂടെ പിച്ചവെച്ചു.
പ്രണയത്തെ ഉണര്‍ത്തും നാലു വരി കവിതകളും,
നാണത്തില് കുതിര്‍ന്ന മന്ദഹാസങ്ങളും ന്റ്റെ മോളെ കൂടുതല് സുന്ദരിയാക്കി.
അവളടെ പുലര്‍ക്കാല സ്വപ്നങ്ങള് പകല് കിനാവുകളിലേയ്ക്ക് വഴി മാറണത് സന്തോഷത്തോടേം, നേരിയ ഉള്‍ഭയത്തോടെം ഈ അമ്മ കണ്ടറിഞ്ഞു...
പകല് കിനാക്കള് രാത്രി സ്വപ്നങ്ങളില് അവളെ തട്ടി ഉണര്‍ത്തീരുന്നൂന്ന് അവള് പറഞ്ഞില്ലേലും ഞാന് മനസ്സിലാക്കി.
കനിവ് തിളങ്ങും മിഴികളുമായി അന്ധകാരങ്ങള്‍ക്കിടയില് ന്റ്റെ മോള് വിങ്ങിപ്പൊട്ടുന്നത് ഞാന് നിശ്ശബ്ദയായി കേട്ട് കിടന്നൂ..
ഒരു പ്രഭാതത്തില് വരണ്ട കണ്ണുകളും വരണ്ട ചുണ്ടുകളുമായി ന്റ്റെ കുട്ടി അടക്കം പറഞ്ഞു,.

“വേലിയ്ക്കരികില് അവനെ ഞാന് കാത്ത് നിന്നമ്മേ..
ഇന്നലെ പെയ്ത പെരുമഴയില് …
ന്റ്റെ കണ്ണീരിലെഴുതിയ അക്ഷരങ്ങള് പടര്ന്ന് ഒലിച്ചിറങ്ങുന്നതും,
അവന് നല്‍കിയ ചെമ്പനീര് കുതിര്‍ന്ന് പൊഴിയുന്നതും ,
നിസ്സംഗയായി ഞാന് നോക്കി നിന്നമ്മേ.“
“കരയല്ലെന്‍റെ പൂമകളെ..
നീയല്ലേ, ഈ അമ്മേടെ ചെമ്പനീര് ..
നല്ലോരു മണമുള്ള മുല്ല മൊട്ട്,
അമ്മേടെ മാത്രം വാടാ മലര്.
കുതിര്‍ന്ന് പൊഴിയാത്തൊര് സുന്ദരി പൂവ്.“
ഇങ്ങനെ പറയാനേ നിയ്ക്ക് തരമുണ്ടായുള്ളൂ..
പിന്നെ ഞാന് നിശ്ശബ്ദയായ് എങ്ങോട്ടോ നോക്കി നിന്നൂ..
ന്റ്റെ കുട്ടീടെ മൊഖം നിയ്ക്ക് കാണാന് വയ്യാഞ്ഞിട്ട്..

ഇന്നെന്‍റെ മോള് കൂടെയില്ലാ..
അന്നു പെയ്ത പെരുമഴേടെ പിറ്റേന്ന് ന്റ്റെ മുല്ല മൊട്ട് ഉതിര്‍ന്ന് പോയി.
ന്നാലും, ഓരോ രാത്രി മഴയിലും പരിമളം വീശി കൊണ്ട് അവളെന്‍റെ അരികില് വരും..
ഓരോ പുലര്‍ക്കാല സ്വപ്നങ്ങളും അയവിറക്കുവാന്..
എത്രയോ വട്ടം ആ കഥകള് ആവര്‍ത്തിച്ച് കേട്ടതാണേലും,
പിന്നേം പിന്നേം അവള്‍ക്ക് ചെവി കൂര്‍പ്പിച്ചിരിയ്ക്കും ഞാന്.
പാതിരാവില് മിഴികള് നിദ്രയെ തേടി അലയുമ്പോള് ,പൊടുന്നനെ ചാരത്ത് വന്നണയും ന്റ്റെ കുട്ടി..
അരികില് ഇരുന്ന് അമ്മേടെ പൊള്ളുന്ന മാറില് തണുത്ത കരം ചേര്ത്ത് ഉറങ്ങാതെ പുലര്‍ക്കാലം വിരിയിച്ചു തരും ന്റ്റെ കുട്ടി....
അവളടെ ആ തലോടലില് ഉറങ്ങും ഞാന് ശാന്തം,
ഒരു കുഞ്ഞിനെ പോലെ..
പക്ഷേ, നേരം പുലര്‍ന്നാല് ന്റ്റെ മനസ്സ് പിടയും..
“നിയ്ക്കെന്‍റെ കുട്ട്യേ ഇല്ലാതായല്ലോ ഈശ്വരാ..“
ആരെ ഞാന് പഴിയ്ക്കും..
അവള് ഭയന്നോടി ഒളിച്ചിരുന്ന പുലര്‍ക്കാല സ്വപ്നങ്ങളേയോ..
ഈ നെഞ്ചില് ചാഞ്ഞുറങ്ങാന് ഞാന് മൂളിയ താരാട്ട് പാട്ടുകളേയോ..
അതോ..
ഇരുട്ടു മുറ്റിയ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്,
ഒന്നും…ഒന്നും…അറിയാത്തവളെ പോലെ കണ്മിഴിച്ച് നിന്നിരുന്ന ഈ അമ്മയെ തന്നെയോ..?
അല്ലമ്മേ…ഒരിയ്ക്കലുമല്ലാന്ന് ന്റെ കുട്ടി പറയണണ്ടേലും,
നിയ്ക്കറിയാം ഞെട്ടറ്റു വീണ ന്റ്റെ മുല്ല മൊട്ട് ,
അവളുടെ  അമ്മേടെ ആയുസ്സ് കൂട്ടി കിട്ടാന്..
നൊണ പറയാന്ന്..

വിരിയാന് വെമ്പി നിക്കണ ന്റ്റെ മുല്ല മൊട്ടിനെ നോക്കിയിരിയ്ക്കാണേല് എങ്ങനേ ന്റ്റെ ഈശ്വരാ, നിയ്ക്ക് ഈ വിചാരങ്ങളീന്ന് മോചനം കിട്ടാ..

Tuesday, December 14, 2010

കിനാക്കൂട്..




മലയോരത്ത്..വയലിനക്കരെ
ഇറയത്തൊരു തൂക്കു വിളക്ക്..
നാലു ചുവരുള്ള വെറുമൊരു കൂര,
ഹര്‍ഷങ്ങള്‍ വര്‍ണ്ണങ്ങളാക്കുമൊരു ചെപ്പ്.


കഴുത്തോളം വെള്ളത്തില്‍ കൈതത്തോട്ടം
മുട്ടോളം ചെളിയില്‍ ചുഴി കുത്തും വരമ്പുകള്‍
ഉമ്മറത്തെ ഇളകുന്ന കല്‍ പ്പടവുകള്‍
വഴുക്കുന്നുണ്ടേ... സൂക്ഷിയ്ക്കാ,


മഴക്കാല ഇരുള്‍ മൂടും മാനം പോലെ
ഉറക്കമില്ലാ ചുവന്നു വീര്‍ത്ത മുഖമില്ലാ
ദുഖത്തെ എയ്തു വീഴ്ത്താനാവില്ലാ
ശഠിക്കുന്ന പ്രസന്ന മുഖം മാത്രം.

ജന്നലഴിയില് എത്തിപ്പടരും
വള്ളിയില് കണ്ണയച്ച്
ചാഞ്ഞും ചെരിഞ്ഞും കണ്ണു നട്ട്
ചുവരു ചാരി കാത്തിരിയ്ക്ക മാത്രം.

എങ്ങെല്ലാം പോയ് രസിച്ചാലും
മെല്ലെ ആ കരം ഗ്രഹിച്ച് മന്ത്രിയ്ക്കും
മടങ്ങിപ്പോകാം നമ്മുടെ വീട്ടിലേയ്ക്കു
മുങ്ങിത്താണാ വരമ്പിലൂടെ..

Friday, December 10, 2010

ന്റ്റെ ഗ്രാമം ...



മനോരാജ്യം കാണാന്‍ എന്ത് രസാല്ലേ..?
അല്ലേല്ലേ..ന്ന്..?
ആ..ന്ന് പറയും വരെ ഞാന്‍ ചോയിച്ചോണ്ടേ ഇരിയ്ക്കും, അതെന്‍റെ ദുര്‍വാശ്ശികളില്‍ ഒന്നാന്ന് അറിഞ്ഞൂടെ..?
അതോണ്ട് സമ്മയിയ്ക്കേ തരള്ളൂ..
ഇതിപ്പൊ എന്താന്നോ പറയാന്‍,
ഇപ്പഴും, എപ്പഴും കാണുണൂ ഞാന്, അതെന്നെന്നേ..മനോരാജ്യം.
അതൊരു രോഗാ..?
ആണെന്നാ കൂട്ടുകാര്യേള്‍ പറയണത്,
നെനക്കെന്നെ ഇങ്ങനെ ഓരോന്ന് കടന്ന് ചിന്തിയ്ക്കാനും കാണാനും പറ്റൂ..
ഞങ്ങളൊക്കെ നെന്‍റെ തരക്കാരല്ലേ..
ഞങ്ങക്ക് കാണാത്തതും കേക്കാത്തതും ന്താ നെനക്ക് മാത്രം..?
എല്ലാം ഒരു വകയാ..കളിയാക്കി കൊല്ലും
അതു പോലെന്നെ ട്ടൊ, സ്നേഹിച്ചും കൊല്ലും.

അപ്പഴ്  ഞാനെന്താ പറഞ്ഞോണ്ടിര്‍ന്നത്..?
ങാ..മനോരാജ്യം ല്ലേ..?
അതെന്താ പറയാനെയ്ച്ചാല്‍..
ഇന്നലെല്ലേ, ഒര്‍ മനോരാജ്യ കോട്ടേല്‍ ചെന്ന് കേറി ഞാന്‍.
പെയ്തൊഴിഞ്ഞ് കിട്ടാന്‍ നേരം ഇല്ലാത്ത ഒര്‍ ഗ്രാമത്തില്‍..
മഴയില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചെടുത്തോരു ഗ്രാമത്തില്‍..
വര്‍ണ്ണങ്ങളെന്ന് പറയുമ്പോ മാരിവില്ല് നിറങ്ങള്‍..
അതില്‍ ഏഴ് നിറങ്ങള്ള്ള കറുപ്പും പെടും ട്ടൊന്റ്റെ നിറം.

കണ്ണടച്ച് കിടന്ന് ആ പെരുമഴ നനയാന്‍ ഒര്‍ രസോം തോന്നീല്ലാ..
മെല്ലെ കണ്ണ് തുറന്നൂ..
അപ്പഴതാ മുന്നില്‍ ന്റ്റെ സാധനങ്ങള്‍ കുത്തി നെറച്ച മര അല്‍മാര.
അതൊര്‍ ആല്‍മരമായിരുന്നെങ്കില്‍..
ന്റ്റെ ഈ മുറി ആ ഗ്രാമം ആയിരുന്നെങ്കില്‍..
ഇപ്പഴ് ന്റ്റെ മുന്നില്‍ പടര്‍ന്ന് പന്തലിച്ചങ്ങനേ നിക്കാണ്‍  ആല്‍മരം
അടുക്കോം ചിട്ടേം ഇല്ലാതെ ചിതറി കിടക്കണ പുസ്തകങ്ങളൂം മറ്റും , ഇലകളും തൂങ്ങി കിടക്കണ വള്ളികളൂം.
ന്താ പെണ്ണേത്..ന്ന്..
ന്നെ ഇങ്ങനെ കണ്ണ് തുറിച്ച് നോക്കണ്ടാ..
ഇതെല്ലാം ന്റ്റെ അവകാശങ്ങളാ പറയുണൂ ഞാന്‍..ഹ്മ്.

ഓരോ  ഇലകളീന്നും ഞാന്നു കിടക്കാണ്‍  മണിമുത്ത് മാലകള്‍.
എന്ത് രസാന്നൊ ആ പളുങ്കു മണികള്‍ കാണാന്‍..
ഓരോ പളുങ്കിലും ഓരോ മുഖങ്ങള്‍.
ഓരോ മഴതുള്ളിയിലും ഓരോ മുഖങ്ങള്‍..
ഒന്ന് സൂക്ഷിച്ച് നോക്കിയ്ക്കേആ മുഖങ്ങള്‍ ന്റ്റെ കൂട്ടുകാരുടേതല്ലേന്ന്..ന്റ്റെ പ്രിയരുടെ..
ആത്മാവുള്ള തുള്ളികള്‍..
പ്രാണനുള്ള തുള്ളികള്‍..
ആ ആല്‍മരത്തിന്‍ ചുറ്റും കൈകള്‍ കോര്‍ത്ത്  കളിയ്ക്കാണ്‍ ചിലര്‍..
കണ്ണാരം പൊത്തി കളിയ്ക്കുണൂ മറ്റ് ചിലര്‍..
പിന്നെയതാ പളുങ്ക്മാലകള്‍ക്കിടയില്‍ ഊഞ്ഞാല്‍ ആടി രസിയ്ക്കുണൂ..
കടംകഥ പറഞ്ഞും പാട്ട് പാടീം രസിയ്ക്കുന്നവരതാ ആല്‍ത്തരയില്‍  വട്ടമിട്ട് ഇരിയ്ക്കുണൂ..
പിന്നെ, ദേ..അപ്രത്ത് ചിലര്‍ പ്രണയ മഴ പൊഴിയ്ക്കുണൂ.
ആരും കാണണില്ലാന്നാ അവരുടെ വിചാരം.,
ഉവ്വ്..പൂച്ച പാല്‍ കുടിയ്ക്കും പോലെ.

ഇനി നീയൊന്ന് കണ്ണടച്ച് ന്റ്റെ ഗ്രാമം കാണാന്‍ ശ്രമിച്ചേ..
മനസ്സിനെ പിടിച്ചാ കിട്ടുവേങ്കില്‍ കണ്ണ് തുറന്നെന്നെ കണ്ടോ ട്ടൊ..
പണ്ട് നമ്മള്‍ ആത്മാവിനെ കാണാന്‍ ഇരുട്ടിലെ വെട്ടത്തിന്‍ മുന്നില്‍ ഇരുന്നേര്‍ന്ന പൊലെ..
കാണുണുണ്ടൊ..?
ഉണ്ടോന്ന്..?
ഇല്ലാല്ലേ..?
ഇതെന്നെ ഞാന്‍ ചോയിച്ചത്
ന്തേ ഇതെല്ലാം ഞാന്‍ മാത്രം കാണുണൂന്ന്..
അപ്പൊ ഇതൊരു അസുഖാ..?
മനോരാജ്യം കാണലേയ്..
ഊഹും..ഞാന്‍ സമ്മയിയ്ക്കില്ലാ..
രോഗല്ലാത്നൊസ്സല്ലാന്ന്
നല്ല മനസ്സുള്ളോര്‍ക്ക്, നിഷ്കളങ്ക മനസ്സുള്ളോര്‍ക്ക് , എന്നു വെച്ചാല്‍ കുട്ട്യോളുടെ മനുസ്സുള്ളോര്‍ക്ക്  മാത്രം കിട്ടണ കഴിവാത്രെ,ത്..
എവിടേം ചോയ്ക്കാതേം പറയാതേം കേറി ചെല്ലാനുള്ള  സ്വാതന്ത്ര്യം, തന്‍റേടം ,അവകാശംഅതാത്രെ ത്..
ഹ്മ്..ചിരിയ്കെണ്ടാ..ഇത് പറയണത് ഞാനല്ലാ..
ന്റ്റെ വിനോദിനി ടീച്ചറാ...
ഫാന്‍റസി കഥകള്ടെ ലോകത്തേയ്ക്ക് ഞങ്ങളെ കൊണ്ടുപോയിരുന്നപ്പഴ്.
കഥകളില്‍ കൌതുകം തേടി അലഞ്ഞിരുന്നപ്പോഴ്.
ഇപ്പൊ നിയ്ക്ക് എന്ത് സന്തോഷാന്നറിയോ..
എന്തൊര്‍ ആത്മസംതൃപ്ത്യാന്ന് അറിയ്യോ..,
എന്തിനാന്നോ..
അത് പോലെ നിയ്ക്കും കഴിയുന്നുണ്ടല്ലോന്ന്..
പിഞ്ചോമനകളെ ആ ലോകത്തേയ്ക്ക് കൊണ്ട് പോകുമ്പഴ് ,
ആ കുഞ്ഞു മുഖങ്ങള്‍ കഥകള്‍ കേട്ട് വായ് തുറന്നിരിയ്ക്കമ്പഴ് ..
ഞാനും അവരോട് പറഞ്ഞ് പോവാണ്‍,
നമുക്കിങ്ങനെ ലോകം ചുറ്റാം..ആരേം പേടിയ്ക്കാതെ എല്ലായിടും ചുറ്റി കറങ്ങാം ,
എത്തിപ്പെടാന്‍ സാധിയ്കില്ലാന്ന് തോന്നിടത്തൊക്കെ കേറി കളിച്ച് രസിച്ച് ഇറങ്ങി വരാംന്ന്..
അങ്ങനെ ഞാനും ന്റ്റെ കുട്ട്യോളും ഇന്ന് മഴത്തുള്ളി ഗ്രാമത്തില്‍ ഒര്‍ മണിക്കൂറ് ചെലവഴിച്ചൂ..
ആ നാല്‍ ചുവരുകള്‍ക്കുള്ളില്‍ ഗ്രാമം കെട്ടിപൊക്കി,
ഞങ്ങടെ കൊച്ച് മരഅല്‍മാരയെ ഉന്തി തള്ളി നടുക്കിട്ട്  ആല്‍മരമാക്കി..
പിന്നെ അങ്ക്ട് ഞങ്ങടെ പാട്ടും, കൂത്തും കളീം ആയിരുന്നൂ
എന്ത് രസായിരുന്നീച്ചിട്ടാ..
മിഴിനീര്‍ തുള്ളികളെ പോലെ പരിശുദ്ദരായിട്ട്ള്ള ആ പിഞ്ചോമനകളില് ഓരോ മഴത്തുള്ളിയേം കണ്ടു ഞാന്‍..
ഞങ്ങടെ കളികള്‍ ആഘോഷായി കണ്ട് രസിയ്ക്കണ ന്റ്റെ വിനോദിന്യേം കണ്ടു ഞാന്‍..
ഇനി പറയ്..
പറയാന്‍
മനോരാജ്യം കാണല്‍ അസുഖാ..?

Wednesday, December 8, 2010

വിഗ്രഹം..


വഴിയൊട്ടേറെ നടന്നാല്‍  ന്റ്റെ വീട്ടില്‍ എത്താം
വലിയതല്ലാത്തൊരു മാളിക മുറ്റത്ത്
താളമൊപ്പിച്ച് പടികള്‍ കയറിയാല്‍
കമനീയമായ് അലങ്കരിച്ച മുറികള്‍ കാണാം .
ഉമ്മറത്തീന്നു വടക്കായൊരു പൂജാ മുറിയാണ്‍
പട്ടു വിരിയില്‍ പൂമാലകള്‍ കോര്‍ത്തൊരു  സന്നിധി.
ഇതെന്‍റെ മതമല്ലാ മഹാക്ഷേത്രമാണ്‍
നിയ്ക്കിന്നും തുണ നില്‍ക്കുമെന്‍ മഹാ തണല്‍.
ഇതെന്‍റെ വിശ്വാസമല്ലാ ജീവിത ശൈലിയാണ്‍
വിവാദ കാലത്തെ നേരിടാനുള്ള ശക്തി.
അവസാന അലയും അകന്നു പോയിരിയ്ക്കുമ്പോള്‍
ഗാഡമായൊരു ആശ്ലേഷത്തില്‍  പുണര്‍ന്ന് ഞാനിറുക്കും
ശബ്ദമില്ലാ രൂപമില്ലാ പടനായകനെ
ജീവിതാഭിലാഷങ്ങളോടുള്ള മോചനമില്ലാ പ്രണയമാണെനിയ്ക്ക്.

Wednesday, December 1, 2010

ന്റ്റെ വിനോദിനി..


അറിയില്ലേ..ന്റ്റെ വിനോദിനിയേ..?

കഷ്ടാണ്‍ ട്ടൊ..എത്ര തവണ പറഞ്ഞിരിയ്ക്കുണൂ ഞാന്‍..
ഇപ്പൊ, പിന്നേം ചോദിയ്ക്കാന്‍ മാത്രം ന്താ ഉണ്ടായേ..?
അവളെ ന്റ്റെ കൂടെ കൂട്ടിയതാണോ..?
ന്താന്നറിയില്ലാ, ഈ അടുത്ത നാളുകളിലായിട്ട് അവളാണെന്റ്റെ ശ്വാസത്തില്‍ , ഊണില്‍ , ഉറക്കില്‍ , എഴുത്തില്‍,
‘ന്നെ മറക്കരുത് ട്ടൊ ‘ന്ന്  പറയും പോലെ ..
നിനക്ക് കൂട്ട് ഞാനുണ്ട് ന്ന് പറയും പൊലെ..
ഓരോ നിമിഷോം ആ സാമിപ്യം അറിഞ്ഞോണ്ടിരിയ്ക്കാണ്‍ ഞാന്‍..
ഇനി അവളെ മാറ്റി നിര്‍ത്താന്‍ നിയ്ക്ക് വയ്യാ,
ന്റ്റെ പ്രാണനല്ലേ അവള്‍..

ന്റ്റെ കുട്ടിക്കാലം മുതല്‍ക്ക് ‘അവരു‘ണ്ട് കൂടെ..മൂന്നു വയസ്സു മുതല്‍..
കളിക്കൂട്ടുകാരിയോ, കൂടപ്പിറപ്പോ ആയിട്ടല്ലാ ട്ടൊ,
ന്റ്റെ ഗുരുനാഥയായിട്ട്..
അവര്‍ക്ക് ന്നെ നല്ല ഇഷ്ടായിരുന്നൂ..നിയ്ക്കും..
അതോണ്ടല്ലേ അമ്മ എപ്പഴും പറയാറ് , ‘അവള്‍ക്ക്  ആ വിനോദിനീടെ മട്ടും ഭാവോം അങ്ങനേ കിട്ടീട്ട്ണ്ട് ന്ന്..
ഒരിയ്ക്കല്‍ അമ്മ അതവരോട് പറയേം ചെയ്തു..
അപ്പഴത്തെ ആ മുഖം ഓര്‍മ്മ വരുണൂ..എന്തു പ്രാസാദായിരുന്നീച്ചിട്ടാ
വാത്സല്ല്യത്തോടെ ന്നെ കൂട്ടി പിടിയ്ക്കേം ചെയ്തൂ.
അപ്പഴവര്‍ക്ക് ഞാനൊരു സൂത്രം കാണിച്ച് കൊടുത്തൂ, ഒരു രഹസ്യം..ന്താന്നറിയോ..?
ന്റ്റെ വലത്തേ കയ്യിലെ ഇച്ചിരി പോന്ന കറുത്ത പൊട്ട് , കുഞ്ഞു കാക്കാപുള്ളി,
അങ്ങനെ ഒരെണ്ണം അവിടായിട്ട് അവര്‍ക്കും ഉണ്ടല്ലോ...
അവിടെ മാത്രല്ലാ, കഴുത്തിന്‍ താഴേം ഉണ്ട് അതു പോലൊരെണ്ണം ഞങ്ങക്ക്.
ഒരിയ്ക്കല്‍ ആ സാരി ഇച്ചിരി താഴെ ഇറങ്ങി പോയപ്പഴാ കണ്ടത് ഞാന്‍,
അത് ഞങ്ങടെ സ്വകാരായിട്ട് മനസില്‍ സൂക്ഷിച്ചൂ ഞാന്‍..

പൊന്നിന്‍റെ രണ്ട് വളകളും ഒരീള്‍ മാലേം, ആലില ക്ര്ഷ്ണന്‍റെ ലോക്കറ്റാണ്‍ ട്ടൊ..
അതാണവരുടെ ആഭരണങ്ങള്‍..
പിന്നെ ഇടത്തേ കയ്യില്‍ കറുത്ത സ്ടാപ്പ് വാച്ചും ..ഇത്രയൊക്കെ ഉള്ളൂ അവരുടെ ആഭരണങ്ങള്‍..
ഒരാഴ്ചയില്‍  വീണ്ടും മാറ്റി ഉടുക്കേണ്ടി വരുന്നത്രേം സാരികളും..
എങ്ങനത്തെ ചെരിപ്പായിരുന്നൂന്ന് ഓര്‍മ്മ വരണില്ലാ..
നനഞ്ഞ് കുതിരന്ന പാടത്തൂടെ നടക്കുമ്പോ കറുത്ത വാറുകള്‍ വഴുക്കുണൂന്ന് പറഞ്ഞത് ഓര്‍മ്മയ്ണ്ട്..
പിന്നെ ഒരു കറുത്ത ബാഗും, കുടേം..ഇതൊക്കെയല്ലാണ്ട് അവര്‍ക്ക് സ്വന്തായി വേറെന്തെങ്കിലും ഉണ്ടായിരുന്നൊന്ന് അറിഞ്ഞൂടാ.

നിയ്ക്ക് പ്രായം തികയണ വരെ അവരെന്‍റെ കൂടെ ഉണ്ടായിരുന്നൂ,
ഒരു വെളുത്ത പൂവിന്‍റെ ഇതളിനോട് തോന്നുന്ന ഇഷ്ടം,സ്നേഹം, കൌതുകം നിയ്ക്ക് എപ്പഴും അവരോട് തോന്നീരുന്നൂ..
ഒരു ചെമ്പകപ്പൂ കിട്ടിയാല്‍ തൊട്ടു തൊട്ട് അത് പെട്ടെന്ന് വാടാതിരിയ്ക്കാന്‍ കയ്യില്‍ പിടിയ്ക്കാതെ ഒരിടത്ത് വെച്ച് അതിന്‍റെ മണവും ഭംഗിയും ആസ്വാദിയ്ക്കുണ പോലെയായിരുന്നൂ അവരോടും, എത്ര അടുപ്പമാണേലും ഒരിഞ്ച് അകലം, എപ്പഴും സൂക്ഷിച്ച്
ആ വിരലുകളിലൂടെ ചോക്കുകള്‍ ചെമ്പരത്തിപ്പൂവിനേം, പച്ചകുതിരനേം, മനുഷ്യായവങ്ങളേം വരഞ്ഞപ്പൊ ,ഞാനും ന്റ്റെ ഭാവി അവിടെ ഇരുന്ന് വരച്ചൂ..
ഒരു അദ്ധ്യാപികയാവാന്‍..
കൂട്ടുകാരനൊത്തുള്ള അവരുടെ പൊട്ടിച്ചിരികള്‍ , തമാശകള്‍, ..അതില്‍ ഞങ്ങള്‍ കുട്ട്യോളെം ഉള്‍പ്പെടുത്താന്‍ അവര്‍ ശ്രമിച്ചിരുന്നൂ..
പിന്നെ പിന്നെ ആ ചിരികള്‍ കണ്ണീരില്‍ കുതിരണത് കണ്ടൂ..
അതെന്തിനായിരുന്നൂന്ന് ഞങ്ങക്ക് ഒരു പിടീം കിട്ടീല്ലാ..
അതേയ് സാറ് വേറെ ജാതിയാ, അതോണ്ടാ..
ന്റ്റെ അടുത്തൊരു കൂട്ടുകാരി സ്വകാര്യം പറഞ്ഞൂ..
അതായിരിയ്ക്കോ..നിയ്ക്കു ഒരു നിശ്ച്യോം ഇല്ലായിരുന്നൂ..
കൂടെ കൂടെ അവരെ കാണാതായപ്പഴ്  ആശങ്കകള്‍ കൂടി..
അടുത്ത വീട്ടിലെ അമ്മാളുവമ്മയോട് അമ്മ എന്തെല്ലാമോ പറയണത് കേട്ടൂ,
ഒന്നും നിയ്ക്കു തിരിഞ്ഞില്ല്യാഅതിന്‍ ശ്രമിച്ചൂം ഇല്ല്യ്യാ..
ഒരു പുലര്‍ച്ചെ അമ്മ പറഞ്ഞൂ, ഇന്ന് സ്കൂളില്‍ പോണ്ടാ, നമ്മടെ വിനോദിനി ടീച്ചര്‍
ഒന്നും മിണ്ടീല്ല്യാ ഞാന്‍.. ശരി അമ്മേന്നും പറഞ്ഞോണ്ട് നടന്നൂ ആ മരണ വീട്ടിലിയ്ക്ക്.
അതെന്താ നിയ്ക്ക് ഒരു വികാരോം വരാഞ്ഞതെന്ന് ഇപ്പഴും അറിയണില്ലാ..
ആ വേര്പ്പാട് ഞാന്‍  പ്രതീക്ഷിച്ചിരുന്നോന്ന് അറിയില്ലാ
മണ്ണിനും മണ്ണിരയ്ക്കും തന്നെ വിട്ടു കൊടുക്കരുതെന്ന അവരുടെ നിര്‍ബന്ധം,
ആ ദേഹം ബസ്മായി തീരും വരെ നോക്കി നിന്നു ഞാനാ മുറ്റത്ത്..


ഒരു രാമഴയില്‍ പുതപ്പിന്നടിയില്‍ സാമ്രാജ്യം കെട്ടിപ്പടുത്തു കൊണ്ട് കിടക്കായിരുന്ന ന്നെ പെട്ടെന്നാരൊ തട്ടി ണീപ്പിച്ചൂ,
അതവളായിരുന്നൂ..
നേര്‍ത്ത ശബ്ദത്തില്‍ ന്നോട് ചോയിച്ചൂ,
നീ എന്താ ന്റ്റെ കൂട്ടുകാരനെ പണ്ടത്തെ പോലെ സ്നേഹിയ്ക്കാത്തത്..,ആദരിയ്കാത്തത്..?
മറുപടിയ്ക്കായി നിയ്ക്ക് ചിന്തിയ്ക്കണ്ട ആവശ്യംന്നെ ഇല്ലായിരുന്നൂ,
കിടന്ന കിടപ്പില്‍ കണ്ണിറുക്ക അടച്ചു കൊണ്ടെന്നെ ഈര്‍ഷ്യത്തോടെ പറഞ്ഞൂ,
നിയ്ക്കിപ്പൊ അയാളെ ഇഷ്ടല്ല്യാ..
നിനക്കറിയോ, അയാളിപ്പൊ രണ്ട് കുട്ട്യോള്‍ടെ അച്ഛനാ,
അയാള്ടെ അന്നത്തെ കണ്ണീര്‍ മുതല കണ്ണീരായിരുന്നൂ,
നീയൊരു പൊട്ടി, നിന്‍റെ മാറാദീനത്തിന്‍റെ കഥയും കേപ്പിച്ച്  നിന്നു മോങ്ങാന്‍,
ആ കണ്ണീരിന്‍ ആറു മാസത്തെ ചൂടു പോലും കൊടുത്തില്ലാ ആ ദുഷ്ടന്‍, സ്നേഹം ഇല്ലാത്തോന്‍..
വേണ്ട കുട്ട്യ്യേ,,അങ്ങനെ പറയാതേ..
സാഹചര്യങ്ങള്‍ , സമൂഹം, കുടുംബം..ഇതെല്ലാം നോക്കണ്ടെ, കണ്ടറിയണ്ടേ അദ്ദേഹത്തിന്‍?
അവള്‍ടെ ഇത്തരം വര്‍ത്താനങ്ങള്‍ കേട്ടാല്‍ അപ്പൊ നിയ്ക്ക് ദേഷ്യം വരും..
ഒരു പുണ്ണ്യാളത്തി വന്നിരിയ്ക്കുണൂ..
ഒരു ഉന്ത് കൊടുത്തു ഞാനവള്‍ക്ക്..
കെട്ടി മറിഞ്ഞ്  വീഴണ അവളെ നോക്കിട്ട്  ബഹളം കൂട്ടി..
ഇനീം നീ പറയണ്ടാ അയാളെ കുറിച്ച്,
ഇതന്നെയാണെയ്ച്ചാല്‍ പൊയ്ക്കോ നീ.,
നിയ്ക്ക് കേക്കണ്ടാ..

അന്നു പോയതാ അവള്‍..
പിന്നെ , ദാഇപ്പള്‍,
 ന്നെ ചുറ്റിപറ്റി നടക്കാന്‍ തുടങ്ങീരിയ്ക്കുണൂ..
ന്നെ കാക്കാന്‍ പോലെ..
എവിടെയ്ക്കോ നയിയ്ക്കും പോലെ
ന്റ്റെ വിനോദിനി.

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...