Wednesday, October 14, 2015

അന്തിക്കള്ളാരൊ കമഴ്ത്തിയ മത്ത്‌...

ഇന്ന് നമുക്ക്‌ രാവുറങ്ങാമെന്നു
പറഞ്ഞ കണ്ണുകളിൽ
അന്തിക്കള്ളാരൊ കമഴ്ത്തിയ മത്ത്‌..
ഒരു കവിൾ ആർത്തിയാൽ മോന്തിക്കുടിച്ച്‌
പ്രണയം പിഴിഞ്ഞ്‌ ദാഹിക്കും
ചുണ്ടുകളിലൊപ്പി
അമ്പിളിത്തോണിയിൽ തുഴഞ്ഞു തുടങ്ങിയതും
' അരുത്‌ ', നീ തിരിഞ്ഞു നോക്കരുതെന്ന്
പരിചിത ശബ്ദങ്ങൾ ആർത്തു വിളിക്കുന്നു.

എവിടെ ജലരഹിത പാനീയമെന്ന്
ഉന്മാദ തീർത്ഥം പകർക്കും
രാവിനോട്‌ ചോദിച്ചതും
മുടിയിഴകൾ പകുത്ത നീല യാമിനി
കണ്ണുതുറിച്ച്‌ സ്വരമുയർത്തി അട്ടഹസിച്ചു,
"മുറിമൊഴിയും പാതിമിഴിയും
തുറക്കാത്തവളെ നിന്റെ
തലയ്ക്കകത്തും പുറത്തും ജര ബാധിച്ചിരിക്കുന്നു.
ഉന്മാദമൊ സംഭ്രമമൊ എന്തുമാകട്ടെ
കാട്ടുപോത്തിനെ വേട്ടയാടും
കുന്തമുനകൾക്കിടയിൽപ്പെടാതെ
ഒരു തുള്ളി സംഭാരം കാച്ചി കുടിക്കുക."

തലയിളക്കി തോളനക്കി " ആ "എന്ന് മൂളി
ഒരു മുടുക്ക്‌ കണ്ണിറുക്കിയിറക്കീയെന്നു വരുത്തി
ഓർമ്മകൾ നൊമ്പരങ്ങൾ വാരിപ്പുണർന്ന്
ശരറാന്തൽ കത്തിയമരുന്നതും നോക്കി
പിന്നെയും ഉമ്മറക്കോലായിൽ കാത്തിരുന്നു.

വാലില്ലാ പല്ലിയും ചിറകറ്റ പാറ്റയും
മച്ചിൽനിന്നെന്നെ സൂക്ഷ്മം നിരീക്ഷിക്കുന്നു
പാതിരാ നേരത്ത്‌ അന്തിക്കള്ളേന്തിയ
മുജ്ജന്മ സുകൃതങ്ങളെ കെട്ടണക്കുവാൻ..

Monday, May 4, 2015

വിചാരണ


"വികാരങ്ങളെ അനശ്വരമാക്കുകയാണ് നിന്നിലൂടെ ജനിയ്ക്കുന്ന അക്ഷരകുഞ്ഞുങ്ങൾ..

താളുകളിൽ പിറന്നു വീഴുന്ന ഈ കുഞ്ഞുങ്ങൾക്ക്‌ പിന്നീടൊരിയ്ക്കൽ പറയാനുള്ള കഥ നിന്നെക്കുറിച്ചു മാത്രമായിരിക്കും..

അമ്മയെ കാണുന്ന ശിശുവിന്റെ മുഖവുരയായിരിയ്ക്കും നിന്റെ വരികവിതകളിലോരോന്നിലും.. "

ഞാൻ അംഗീകരിയ്ക്കപ്പെട്ടിരിക്കുന്നു..

"എന്റെ വരികളിൽ നിന്റെ സ്പർശമുണ്ട്‌..
അതെന്റെ അഹങ്കാരമാണ്..

നീയെന്ന ധിക്കാരിയുടെ ഒപ്പ്‌.. "

അവൻ ചുമലുകൾ കുലുക്കി ചിരിക്കുന്നതും അവന്റെ കവിളുകൾ തുടിക്കുന്നതും ഫോണിന്റെ ഇങ്ങേതലയ്ക്കലിരുന്നു അവൾക്ക്‌ കാണുവാനായി.

"ഒരിയ്ക്കലും നീയെന്റെ പേരു വിളിച്ചിരുന്നില്ല. ഞാൻ നിനക്ക്‌ എപ്പോഴും പെൺകുട്ടി മാത്രമായിരുന്നു.
എന്റെ വിവാഹം കഴിഞ്ഞതാണെന്നും ഒരമ്മയാണെന്നുമൊക്കെ അറിയിച്ചിട്ടും നിന്റെ ആ വിളിയുടെ ആക്കം കൂടിയെന്നല്ലാതെ കുറഞ്ഞിട്ടേയില്ല.
പിന്നെ പിന്നെ ആ വിളി കേൾക്കാതാവുമ്പൊ വല്ലാത്തൊരു വിമ്മിഷ്ടം അനുഭവപ്പെട്ടു തുടങ്ങി.
അതറിഞ്ഞ നീ ആദ്യമായിട്ടെന്റെ കള്ളത്തരത്തിനു പെരുംകള്ളീയെന്ന് വിളിച്ചപ്പോൾ ന്റെ ജാള്യമൊഖം മറയ്ക്കുവാനായി എന്റെ കൊച്ചു മൊബൈൽ ഫോൺ കൈകൊണ്ട്‌ മറച്ചു പിടിച്ച്‌ ഏറെ നേരം ചിരിച്ചുകൊണ്ടിരുന്നു.
അത്രയും നേരം നീ എന്റെ ശ്വാസത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നുണ്ടെന്ന കാര്യം പോലുംഞാൻ മറന്നുപോയിരുന്നു.

ഓർമ്മകളിലപ്പോൾ  കുഞ്ഞു പാവടയണിഞ്ഞ്‌ കൊലുസ്സ്സിന്റെ കിലുക്കം കേൾപ്പിച്ച്‌ അഞ്ചാംക്ലാസ്സിന്റെ വരാന്തയിലൂടെ ഓടിയടുക്കുന്ന നന്ദിനിയായിരുന്നു.

"നിന്നെപോലൊരു സുന്ദരി കള്ളം പറഞ്ഞാൽ ഈശ്വരൻ ശിക്ഷിയ്ക്കും ട്ടൊ. "
ഉണ്ടകണ്ണുകളുരുട്ടി നന്ദിനി ചെവിയിൽ സ്വകാര്യം പറഞ്ഞപ്പോൾ അത്രയ്ക്കും ഗൗരവം കൊടുക്കാതെ അവളുടെ മുഖത്ത്‌ തറപ്പിച്ചു നോക്കിക്കൊണ്ട്‌ പറഞ്ഞു,
"ആയ്ക്കോട്ടെ, എന്നെ ശിക്ഷിച്ചോട്ടെ, നിയ്ക്കെന്റെ അമ്മയെ ഇഷ്ടല്ലാന്ന് പറഞ്ഞതോണ്ട്‌ ആകാശം ഇടിഞ്ഞ്‌ വീഴേയ്ച്ചാലു ആയ്ക്കോട്ടെ..
അത്‌ ന്റെ സത്യമല്ലേ..കളവായിട്ടെന്തിരിയ്ക്കുന്നു,? "

നന്ദിനിയ്ക്കത്‌ സഹിക്കുന്നതിനപ്പുറമായിരുന്നു..
"അതേപ്പൊ..പെൺകുട്ടികൾക്ക്‌ അമ്മയെ ഇഷ്ടല്ലാണ്ടാവൊ..?
ഒക്കെ നിന്റെ കള്ളത്തരങ്ങളാ.."
ചുണ്ടുകൾ കോട്ടി നന്ദിനി ഓടി മറയുമ്പോഴറിഞ്ഞില്ല, ഒരേ ഏടിൽനിന്ന് കവിത ചൊല്ലിപഠിച്ചിരുന്ന സ്വന്തം ഭാഗം നഷ്ടമാവുകയായിരുന്നുവെന്ന്.

പിന്നേയും ഓർമ്മകൾ പിറകിലോട്ട്‌ സഞ്ചരിയ്ക്കുന്നു..

"ശ്ശോ.. ഈ പെണ്ണിന്റെയൊരു കാര്യം.
നിന്നെ ഇഷ്ടപ്പെടുന്ന ഒരു സുന്ദരനോട്‌ മുഖത്ത്‌ നോക്കി കള്ളം പറയുവാൻ നിനക്കെങ്ങനെ സാധിച്ചു..?
അതും നിന്റെ കല്യാണം ഉറപ്പിച്ചു വെച്ചതാണെന്നൊക്കെ,
ഈശ്വരകോപം കിട്ടും ട്ടൊ..മാത്രല്ല അവന്റെ ആ വേദനയുണ്ടൊ നിന്റെ ദേഹത്തീന്ന് പിരിഞ്ഞു പോണൂ..
നുണച്ചിയാണു നീ..സ്നേഹിയ്ക്കുന്നവരെ വേദനിപ്പിക്കാൻ മാത്രമറിയുന്ന പെരുംകള്ളി..നുണച്ചി പാറു..ഹും "

കൂട്ടുകാരിയുടെ ഈർഷ്യയിൽ വെന്ത മുഖം എത്ര ശ്രമിച്ചിട്ടും ഇതുവരെ മറക്കുവാനായിട്ടില്ല.

എത്രയൊക്കെ എത്തിപ്പിടിച്ചാലും ഇന്നലെകളേക്കാൾ ഓടിയടുക്കുന്നത്‌  ഇന്നുകളാണെന്ന സത്യം നെഞ്ചിണകളെ പെരുപ്പിച്ചു.
മറക്കുവാനും പൊറുക്കുവാനുമാവാത്ത സത്യങ്ങൾ.

"പുക മണക്കുന്നതൊക്കെ സാധാരണം.പിന്നെ ഇക്കാലത്ത്‌, മദ്യം..അതൊക്കെ സർവ്വസാധാരണമല്ലേ.
ഉള്ളി മണക്കുന്ന വായയാണു നിന്റെ പ്രശ്നമെങ്കിൽ അയാളോടത്‌ തുറന്ന് പറയൂ.. അതുമല്ലെങ്കിൽ രണ്ടുരുള ചോറും വറുത്ത രണ്ടു കഷ്ണം മാന്തളും വായിലിട്ട്‌ പുതച്ചു മൂടി കിടന്നൊ..നേരം തനിയേയങ്ങ്‌ വെളുത്തോളും, ഹല്ലാപിന്നെ 
അല്ലാതെ ഭർത്താവിനെ സ്വീകരിയ്ക്കാതിരിക്കാനായി ഇങ്ങനെയോരൊ കാരണങ്ങൾ എഴുന്നള്ളിയ്ക്കാൻ ഒരുമ്പിടുകയാണെങ്കിൽ , മനുഷ്യവിശ്വാസങ്ങളെ പരീക്ഷിക്കുന്ന ഒരു പെരുംകള്ളിയായി പോകും നീ "

കള്ളത്തരങ്ങളെയും കാപട്യങ്ങളെയും അംഗീകരിയ്ക്കുവാനാവാതെ ഉരുകുമ്പോഴും ഒരു പെരുംകള്ളിയായി കൽപ്പിക്കപ്പെടുമ്പോഴുള്ള വേദന കാലങ്ങളോളം മനസ്സിനെ വേദനിപ്പിച്ചോണ്ടിരുന്നതെല്ലാം..ദാ..എത്രപെട്ടെന്നാണ് ഒരു കൽപനയും കൂടാതെ നേർത്തില്ലാതായത്‌.
ഇമകൾ വെട്ടാതെ രണ്ടു കണ്ണുകൾ നിരീക്ഷിക്കുന്നുവെന്ന അനുഭവമായിരുന്നു അപ്പോൾ.
"എന്തിനാണെന്നെയിങ്ങനെ തറച്ചു നോക്കണത്‌.. നിയ്ക്കെന്തോ പോലെ തോന്നണുണ്ട്‌ ട്ടൊ ""
ആ കണ്ണുകളെ അഭിമുഖീകരിക്കുവാനാവാത്ത പോലെ ഞാൻ ഫോൺ ചെവിയോടടുപ്പിച്ച്‌ നിലത്തും നോക്കി നിൽക്കുമ്പോൾ അപ്പുറത്തെ ശ്വാസനിശ്വാസങ്ങൾ എന്നെ അങ്ങോട്ട്‌ വലിച്ചു കൊണ്ടുപോകുന്നത്‌ അറിയുന്നുണ്ടായിരുന്നു.

നിഴലെന്നു വെച്ചാല്‍ എന്താമ്മേ..?
എട്ടു വയസ്സുകാരന്‍ വിച്ചൂന്‍റെ ചോദ്യം..
എപ്പഴും എന്നെ വേട്ടയാടുന്ന, തട്ടിയുണര്‍ത്തുന്ന ആ നിഴല്‍ രൂപാണ് മനസ്സില്‍ തെളിഞ്ഞത്..
പക്ഷേ അവനുണ്ടോ എന്റ്റെ പ്രാന്തുകള്‍ പറഞ്ഞാല്‍ മനസ്സിലാവുണൂ..
നിഴലെന്നു വെച്ചാല്‍‍…
നിഴലിനെ കുറിച്ച് അമ്മേടെ മോന്‍ എന്താ അറിയാ..?
ഒരു ചോദ്യത്തിന്‍ മറു ചോദ്യം,ഇഷ്ടല്ലാത്തതാണ്..പക്ഷേ, ഇപ്പൊ ആ രൂപത്തില്‍ നിന്നൊരു മോചനം..അതിന്‍ ഇതേ തരമുള്ളൂ..
അവന്‍ തലയാട്ടിയും തല ചൊറിഞ്ഞും ആ കൊച്ചു തലയ്ക്കുള്ളില്‍ ശേഖരിച്ച് കൂട്ടിയിരിയ്ക്കണ അറിവുകള്‍ അതേ പടി വിളമ്പാണ്..
ഇതെല്ലാം മോന്‍ എങ്ങനേയാ അറിഞ്ഞേ..?
കൌതുകം തോന്നി അവന്‍റെ വിശദീകരണങ്ങള്‍ കേട്ടപ്പോള്‍..
അതമ്മേ..മോന്‍റെ ടീച്ചറും പിന്നെ മോന്‍റെ കൂട്ടുകാരും പറഞ്ഞതാമ്മേ..
മുറിയ്ക്കകത്തെ ലൈയ്റ്റ് അണപ്പിയ്ക്കുന്നതിന്നിടെ അവന്‍ കൊഞ്ചി.
പിന്നെ മെഴുകുതിരി വെട്ടത്തില്‍ കൈത്തണ്ട വെച്ചും വിരലുകള്‍ കൊണ്ടും കുഞ്ഞു രൂപങ്ങള്‍  ഉണ്ടാക്കി കാണിച്ച് ഓരോന്നിനെ കുറിച്ചും വിവരിച്ചോണ്ടിരുന്നൂ..
നിഴലിനെ കുറിച്ച് അവന്‍ ഒരുപാട് അറിഞ്ഞു കഴിഞ്ഞിരിയ്ക്കുണൂ..ഇനി അവന്‍ അമ്മയില്‍ നിന്നറിയാനായി ഒന്നും ഇല്ലാ..
അവന്‍ തുടര്‍ന്നു കൊണ്ടേ ഇരിയ്ക്കാണ്..
താത്പര്യമുള്ള ഒരു വിഷയം കിട്ടിയാല്‍ അവന്‍ അതില്‍ പിടിച്ചു കേറി കൊള്ളും,
ങാ..അവനെ എന്തിന് പറയുന്നൂ..ഞാനും അങ്ങനെയാ..വായ് തോരാതെ  സംസാരിച്ചോണ്ടിരിയ്ക്കും, എന്തിനെ കുറിച്ചും..
പഠിയ്ക്കണ കാലത്ത് ഞാന്‍ പറയണത് കേട്ടോണ്ടിരിയ്ക്കാൻ കൂട്ടുകാരികള്‍ക്കും നല്ല ഇഷ്ടായിരുന്നൂ..
വിച്ചൂന്‍റെ അച്ഛനുമതെ,….ഇപ്പഴില്ലാ..
ഇപ്പഴ്….ഒന്ന് നിര്‍ത്തുണുണ്ടോന്ന് കണ്ണ് തുറിപ്പിച്ച് നോക്കും, അപ്പഴയ്ക്കും ഞാന്‍ നിര്‍ത്തും, എന്തിനാ വെറുതെ..

മോന്‍  സംസാരിച്ചോണ്ടങ്ങനേ ആ മെഴുകുതിരി വെട്ടത്തില്‍ ഉറങ്ങിപോയി.
പാവം, ഇപ്പൊ അമ്മ കുട്ടിയായിരിയ്ക്കുണൂ..

പ്രണയമെന്ന പെരുവെള്ള പാച്ചലില്‍ കെട്ടിപ്പടുത്ത നാലു ചുവരുകള്‍ക്കുള്ളില്‍ ഒരു പണതൂക്ക താലിയില്‍ കൊരുത്ത രണ്ടാത്മാക്കളും, അവര്‍ക്കിടയിലെ എട്ടു വയസ്സുകാരനും..പത്തു വര്‍ഷത്തെ ദാമ്പത്യ ജീവിതം ഒറ്റ വരിയില്‍..
ഒരു പ്രണയകാലത്തിന്‍റെ ഔദാര്യം..

ഉറക്കം കിട്ടുന്നില്ലാ.. തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി..ഊഹും, ഇല്ലാ…എന്നത്തേയും പോലെ തന്നെ ഇന്നും ആ  നിഴല്‍ ചുറ്റി പുണരുന്ന പോലെ..വലിഞ്ഞു മുറുക്കുന്നൂ..ശ്വാസം മുട്ടിച്ച് ഇറുക്കുന്നൂ..
അറിയാതെ ചുമച്ചു പോയി, തൊണ്ട വരളുന്നു..മോന്‍റെ കൈകള്‍ മാറ്റി ഭിത്തിയിലോട്ട് തിരിഞ്ഞ് കിടന്നൂ..
അതാ അവന്‍, ആ നിഴല്‍..ഇപ്പോഴവനെ വളരെ വ്യക്തമായി കാണാം..
എന്തൊരു അഹങ്കാരമാണ് ആ മുഖത്ത്,
അഹന്തയോടെ കാലിന്മേല്‍ കാല്‍ കയറ്റി വെച്ച് പരിഹാസ ചുണ്ടുകള്‍ കോട്ടുന്നൂ..
ആ കണ്ണുകളിലെ തിളക്കം ..അത് ഈ കണ്ണുകളിലെ ഉറക്കം കെടുത്തുന്നതിന്‍റെ പ്രകാശമാണ്..
അസഹ്യമയി തോന്നുന്നൂ, വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍..
ഇരമ്പുന്ന ഫാനിന്‍റെ ശബ്ദത്തില്‍ നല്ല പോലെ കേള്‍ക്കാനാകാം അവന്‍റെ ശബ്ദമില്ലാത്ത സ്വരം..
നീ തോറ്റിരിയ്ക്കുന്നൂ..
പൂര്‍വ്വാധികം ശക്തിയോടെ ഞാന്‍ നിന്നില്‍ പ്രവേശിക്കാന്‍ പല വട്ടം ശ്രമിച്ചു,
പക്ഷേ നിന്നിലെ പ്രണയത്തിന്‍റെ നിറം മങ്ങിയിരിയ്ക്കുന്നൂ..
എന്‍റെ ഓരോ വിരല്‍ സ്പര്‍ശനത്തിലും സ്വപ്ന സാമ്രാജ്യം കെട്ടിപ്പടുത്തിയിരുന്ന നിന്നില്‍ ഇപ്പോള്‍ ഞാന്‍ എന്ന വികാരം അന്യമായിരിയ്ക്കുന്നൂ..
പ്രണയമെന്ന വികാരം അസ്തമിച്ചിരിയ്ക്കുന്നൂ..
എന്നെ കൈവെടിയരുതേ എന്ന് യാചിച്ചിരുന്ന നാളുകളെ നീ കുഴിച്ചു മൂടിയിരിയ്ക്കുന്നൂ..
ഈ കണ്ട നാളുകള്‍ ഞാന്‍ നിനക്കു വേണ്ടി പൊരുതി, ഇനി വയ്യാ..
നീ നിനക്കു ചുറ്റും സ്വയം എടുത്തണിഞ്ഞിരിയ്ക്കുന്ന വെറുപ്പെന്ന ആവരണത്തെ എടുത്ത് ദൂരേയ്ക്കെറിയൂ..സ്വയം മോചിതയാകൂ, ആ കവചത്തില്‍ നിന്നും..
ആ നിഴല്‍ അട്ടഹസിയ്ക്കുകയാണ്..
അവന്‍റെ കണ്ണുകളില്‍ ചോര പൊടിയും പോലെ, ക്രമേണ തീ ജ്വാലകളായി ആളി കത്തും പോലെ..
ഭീതിയാല്‍ ചുറ്റും നോക്കി..
മോന്‍ സുഖ നിദ്രയില്‍, ..ആ കുഞ്ഞു മുഖത്ത് പുഞ്ചിരി വിരിയുന്നൂ..
അച്ഛാ, മോനൂന്‍ കളിപ്പാട്ടം കൊണ്ട് എപ്പഴാ വരാ…മോനൂനെ പാര്‍ക്കിലും, സിനിമയ്ക്കുമൊക്കെ കൊണ്ടു പോകില്ലേ..അവന്‍ തലയാട്ടി പിറുപിറുക്കുന്നൂ…
പാവം എന്റ്റെ മോന്‍, അവന്‍റെ മനസ്സില്‍  സമ്മാനങ്ങളുമായി ഓടി വരുന്ന അച്ഛന്‍ മാത്രേ ഉള്ളൂ..

ആ കുഞ്ഞു മനസ്സിന്‍റെ സങ്കടം എനിയ്ക്കു അറിയാന്‍ കഴിയുന്നിലല്ലോ ദൈവമേ..
എന്റ്റെ കുഞ്ഞിനു വേണ്ടി നിയ്ക്ക് എന്തു ചെയ്യാനാകും..
മനസ്സ് പിടയ്ക്കുന്നൂ…കൈ കാലുകള്‍ തളരുന്നൂ..ദാഹിയ്ക്കുന്നൂ..
ഈശ്വരാ, കിടന്നിടത്തു നിന്ന് എണീയ്ക്കാന്‍ ആകുന്നില്ലല്ലോ..
അതെ, എനിയ്ക്കാ ആവരണത്തെ ഊരി കളയണം…ഓരോ നിമിഷവും എന്നെ ചുറ്റി മുറുക്കന്ന അവനില്‍ നിന്നും മോചിതയാകണം..
ഏകാന്തതയില്‍ എന്നെ കീഴ്പ്പെടുത്താന്‍ ശ്രമിയ്ക്കുന്ന ആ രൂപത്തെ, നിഴലിനെ…എന്‍റെ ചൊൽപ്പടിയില്‍ കൊണ്ടു വരണം..
എന്‍റെ പ്രണയത്തെ തിരിച്ചു പിടിയ്ക്കണം..
എന്തിന്…
ഈ നാല്‍ചുവരുകള്‍ക്കുള്ളില്‍ സന്തോഷം വിതറാന്‍…

പുറത്ത് രാമഴ അരങ്ങേറുന്നൂ…
മുറ്റത്തെ നനവിലോട്ട് ഒന്നിറങ്ങി നിന്നു..
ഞാനറിയാതെ എന്‍റെ മുഖത്ത് വന്നു തലോടിയ ആ മഴത്തുള്ളികള്‍ നീര്‍ ചാലുകളായി ഒലിച്ചിറങ്ങുന്നൂ..
ഈ മഴ രാപകലില്ലാതെ പെയ്തിരുന്നെങ്കില്‍….
ഞാന്‍  കരയുന്നത് എന്‍റെ മകന്‍ കാണാതിരിയ്ക്കാന്‍, ഒരു പ്രാര്‍ത്ഥന..!


 

Saturday, April 4, 2015

പാതിരാമയക്കം

നാട്ടില്‍ എനിയ്ക്ക് വലിയ വീടുണ്ട്..
വീടിനു ചുറ്റും പച്ചപ്പുണ്ട്, തോടുണ്ട്, ക്ഷേത്രമുണ്ട്, പള്ളിക്കൂടമുണ്ട്..
പിന്നെയോ…പിന്നേയും എന്തെല്ലാമോ ഉണ്ട്..
വീട്ടിനകത്ത് അച്ഛനുണ്ട് ,അമ്മയുണ്ട്, പണിയ്ക്ക് വരുന്ന ശാന്തേടത്തിയുണ്ട്..
പിന്നെ അവധിയ്ക്ക് മാത്രം വരുന്ന ചേച്ചീം കുട്ട്യോളും..
ആങ്ങളേം നാത്തൂനും കുട്ട്യോളും..
പിന്നേം ഉണ്ട് …
ന്റ്റെ നിധി…
ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരിയ്ക്കുന്ന എടുത്താല്‍ പൊങ്ങാത്ത എന്റ്റെ പെട്ടി. അതിന്നകത്തെ സാധനങ്ങളുടെ കണക്കെടുക്കുന്നതിലും എളുപ്പോം സുഖോം മുറ്റത്തെ കള പറിയ്ക്കുന്നതായിരിയ്ക്കും..
മഴ പെയ്താല്‍ തോട്ടത്തിലെ കള പറിയ്ക്കാനേ നേരം ഉള്ളൂന്നാ അമ്മേടെ ആവലാതി..
അതോണ്ട് നമുക്ക് കള പറിയ്ക്കാം…പെട്ടി അവിടെ ഇരിയ്ക്കട്ടെ.

അകത്തെ ഇരുട്ടിനെ മൂടാന്‍ പോന്ന ഇച്ചിരി മെഴുകുതിരി വെട്ടത്തില്‍,
ചൂളാന്‍ കൊതിയ്ക്കണ അക്ഷര മണികളെ നുള്ളിപ്പെറുക്കി എടുക്കുന്നതിനിടെ ആ നനയാന്‍ വെമ്പുന്ന മിഴികളും പരുപരുത്ത വിരല്‍ത്തുമ്പുകളും..അഴിയാന്‍ തുടങ്ങിയിരുന്ന തലമുടിയിലൂടെ എങ്ങോട്ടെന്നില്ലാതെ പരതി നടക്കുന്നത് അറിഞ്ഞു…
അമ്മയാണ്..!

"കേരളത്തില് മുഴുവന്‍ നല്ല മഴയാത്രെ..കുറച്ചീസം കൂടി ഇങ്ങനെ നീളുമത്രെ…
പത്രത്തില കണ്ടതാ..അല്ലാണ്ട് ഈ മുക്കില്‍ കിടക്കണ ഞാന്‍ എങ്ങനെ അറിയാനാ..
അതോണ്ടാ ഇടയ്ക്കിടയ്ക്കുള്ള ഈ വൈദ്യുതി തകരാറ്.."

ആരംഭ ശൂന്യത..എന്നത്തേയും പോലെ..ഇന്ന് എന്താണാവൊ..?

ഉം..മൂളി കൊടുത്തു.

ന്താ..കുട്ട്യേ…നിനക്ക് വ്യസനം വല്ലതും ഉണ്ടോ..?

നുറുങ്ങ് വെട്ടത്തില്‍ തിളങ്ങുന്ന നെറ്റിയിലെ നിരച്ച തലനാരിഴകളെ എണ്ണിയെടുക്കാന്‍ ശ്രമിയ്ക്കാണ‍വര്‍..

"നെന്‍റെ   പുതിയ വൈരകല്ല് മൂക്കുത്തിയ്ക്ക് ഈ മങ്ങിയ വെട്ടത്തിലും നല്ല തെളക്കം.."

പ്രതികരിയ്ക്കാതെയുള്ള പുസ്തകത്തില്‍ തല പൂഴ്ത്തി കൊണ്ടുള്ള ഇരുത്തം നോക്കി കൊണ്ടുള്ള അടുത്ത തട്ടല്‍..

"നീ ഇന്നലെ പുറത്ത് പോണൂന്ന് വിളിച്ച് പറഞ്ഞപ്പഴേ ഞാന്‍ ഓര്‍ത്തു എന്തേലും ഒപ്പിയ്ക്കാനായിരിയ്ക്കും ന്ന്…
ഇതിപ്പോ..ഇത്രേം കാശ് മൊടക്കി മൂന്ന് കല്ല് വാങ്ങണ്ട എന്താവശ്ശ്യായിരുന്നു..
പഴയതിന്‍ ഒരു കേടും ഉണ്ടായിരുന്നില്ലല്ലോ..ഒറ്റകല്ലായിരുന്നേലും നല്ല തെളക്കം ഉണ്ടായിരുന്നല്ലോ..
ന്തായലും, അതിനു മൊടക്കിയ അത്രേം കാശൊന്നും വേണ്ടല്ലൊ കുട്ട്യേ ഈ നെരച്ചത് മറയ്ക്കാന്‍, കൊറച്ച് കറപ്പ് വാങ്ങി തേയ്ക്കായിരുന്നില്ലേ നെനക്ക്..?"

ഓ..അപ്പൊ ഇതിനാണപ്പൊ വൈരക്കല്ലിനെ കൊണ്ടുവന്ന് നടുക്കിട്ടത്..

"ഇതൊക്കെ എന്തിനാ അമ്മേ കറുപ്പിയ്ക്കുന്നത്..?"
കണ്ണാടി മെല്ലെ ഊരി പുസ്തകത്തിനകത്ത് തിരുകി തലയുയര്‍ത്തി അമ്മയുടെ നേരെ തിരിഞ്ഞു.

"നിയ്ക്ക് അതൊക്കെ തേച്ച് മാച്ച് നടക്കണ്ട പ്രായം ആയൊ അമ്മേ…
നിയ്ക്കു ഇഷ്ടല്ലാ…അതിന്‍റ് ആവശ്യോം ഇല്ലാ.."

ആ ദയനീയ മുഖം കണ്ടപ്പൊ ചിരി വന്നു..
പിന്നെ എന്നത്തേം പോലെ അമ്മയെ കുഴയ്ക്കുന്ന തുറുപ്പുകള്‍ പുറത്തെടുത്തു..

"അമ്മേ…നിങ്ങള്‍ക്കറിയോ..ഈ നരച്ച തലനാരിഴകള്‍ ഓരോന്നും നിയ്ക്ക് വളരെ വേണ്ടപ്പെട്ടവയാണ്..
ന്റ്റെ വെള്ളിക്കമ്പിയിഴകളാണിത്‌‍..!
ഞാനിത് ഓരോന്നും ചേര്‍ത്ത് വെച്ച് പെയ്തു വീഴുന്ന പളുങ്ക് മണികളെ കോര്‍ത്ത് മണിമാല തീര്‍ക്കും..
പിന്നെ അതിന്‍റെ തുമ്പത്ത് ഒരു അരളിപ്പൂ പറിച്ചെടുത്ത് ലോക്കറ്റ് പണിയും..
എന്നിട്ട് ഞാനത് സൂക്ഷിച്ച് വെയ്ക്കും..
പിന്നെ ന്റ്റെ മൂക്കുത്തി..
ഇത്രേം നാള്‍ ന്റ്റെ പ്രണയം മാത്രായിരുന്നു അത്..
ഇപ്പൊ ഞാനതില്‍ ന്റ്റെ ജീവനും, ശ്വാസവും ചേര്‍ത്തു വെച്ചു…
രണ്ടും നിയ്ക്ക് പ്രിയപ്പെട്ടവ….
മനസ്സിലായോ..?"

"പ്രായം കൂടുന്തോറും ഈ കുട്ടീടെ നൊസ്സ് കൂടല്ല്യാണ്ട് കൊറയണില്ലല്ലോ..ഇതിനൊക്കെ ഞാനിപ്പൊ ന്താ പറയാ…!!"

പുരികങ്ങള്‍ ഉയര്‍ത്തി ഒരു കള്ളച്ചിരിയോടെ അമ്മയെ അടുത്ത് പിടിച്ചിരുത്തി ആശ്വാസിപ്പിച്ചു..

"ഞാന്‍ ഇങ്ങനെയല്ലേ അമ്മേ…മാറാനൊക്കൊ നിയ്ക്ക്‌..?
അമ്മയ്ക്കു അറിയണതല്ലേ…ഈ പാറൂനെ..?
മനുഷ്യ വികാരങ്ങള്‍ മറച്ച് വെയ്ക്കാനുള്ളതല്ല അമ്മേ…
രാത്രി മുഴുവന്‍ വര്‍ണ്ണശബളമായ സ്വപ്നങ്ങളില്‍ മയങ്ങി ഉണര്‍ന്നിരിയ്ക്കാ..
പകല്‍ മുഴുവന്‍ പ്രണയവര്‍ണ്ണ ശോഭയില്‍ മതിമറന്ന് ഉറങ്ങാ…
രാപകലെന്നില്ലാതെ ഈ വികാരങ്ങളെ നമ്മളിലേയ്ക്ക് അടുപ്പിയ്ക്കുന്നത് ഒരു മഴയോ, കാറ്റോ, അലയോ, ഒഴുക്കോ ആകാം…
ഇവയില്‍ നിന്നെല്ലാം മോചനം കാംക്ഷിയ്ക്കുന്നതിലും സാധിയ്ക്കുന്നതിലും ആഹ്ലാദം ഇവയെ കാത്ത് സൂക്ഷിച്ച് പോരുന്നതിലല്ലേ..?"

ആ കുഞ്ഞ് മുറിയ്ക്കുള്ളില്‍ അമ്മയുടെ വിയര്‍പ്പും നിശ്വാസവും അനുഭവപ്പെട്ടു..
ഇമവെട്ടാതെ നോക്കി ഇരിയ്ക്കുന്ന തളര്‍ന്ന കണ്ണുകള്‍..
"നിയ്ക്ക് ഇതൊന്നും സഹിയ്ക്കണില്ലാ, ദഹിയ്ക്കണില്ലാ.."അവര്‍ പിറുപിറുത്തു.
മഴ തുടങ്ങിയിരിയ്ക്കുന്നു..ആഞ്ഞ് പെയ്യണ മഴ ജനല്‍ പാളികളില്‍ വന്നടിയ്ക്കണത് കേള്‍ക്കാം..
നേര്‍ത്ത മഴത്തുള്ളികള്‍  വന്ന് അമ്മയുടെ മുഖത്ത് പതിച്ച് തിളങ്ങുന്നു..
അവരത് അറിഞ്ഞിട്ടേ ഇല്ല..

"നീ വരുണൂന്നും പറഞ്ഞ് നിനക്കിഷ്ടള്ള കൊഴിക്കറി  ഉണ്ടാക്കി വെച്ചിരിയ്ക്കുണൂ.
മേശപ്പൊറത്ത് എല്ലാം തയ്യാറാണ്, നീ വന്ന് കഴിച്ച് കിടന്നോളു.."

ആ വാത്സല്ല്യം ഒട്ടും വക വെയ്ക്കാതെ..പെട്ടെന്ന് മിന്നിയ മിന്നല്പിണര്‍പ്പിനെ ചൂളിപ്പിടിച്ച് തല വെട്ടിച്ച് അമ്മയോട് ശഠിച്ചു,
"നിയ്ക്ക് അതൊന്നും വേണ്ട..നിങ്ങള്‍ക്കിപ്പൊ ഇച്ചിരി മോര് കറീം, പപ്പടോം അച്ഛാറും കൂട്ടി ചോറ് തരാന്‍ ഒക്കോ..?
ഇല്ലേയ്ച്ചാല്‍ നിയ്ക്ക് ഒന്നും വേണ്ട.."

"എന്താ ഈ കുട്ടിയ്ക്ക്..
അത്താഴപട്ടിണി കിടക്കേ..
നീ വായിച്ചോ..ഞാനിപ്പൊ ന്താ വേണ്ടേയ്ച്ചാല്‍ കൊണ്ട് വരാം.."

അമ്മ പെട്ടെന്ന് അടുക്കള ഭാഗത്തേയ്ക്ക് അപ്രത്യക്ഷയായി.
പാവം അങ്ങനെയൊക്കെ പറയണ്ടായിരുന്നു..
എന്താ ചെയ്യാ..നാവിനെ തളച്ചിടാന്‍ ഭയങ്കര പാടായിരിയ്ക്കുന്നൂ..
കട്ടിലില്‍ ചാരി, ചുവരിനെ നോക്കി അങ്ങനേ ഇരുന്നു…മഴയെ കേട്ടു, പിന്നെ കണ്ണുകളടച്ച് മഴയെ കണ്ടു..
മനസ്സ് നിറയെ ആ ഗന്ധം വ്യാപിയ്ക്കും പോലെ..
ഉള്ളം കാല്‍ തണുത്ത് വിറയ്ക്കുന്നു..
എഴുന്നേറ്റിരുന്ന് കാല്‍ വിരലുകള്‍ തിരുമ്മി ചൂട് പിടിപ്പിയ്ക്കുന്നതിനിടെ താലവുമായി അമ്മയുടെ സാരിത്തലപ്പ് കാല്‍ നീട്ടി..
നല്ല കാച്ചിയ മോര്കറിയുടെ മണം..
ചമ്രം പടിഞ്ഞിരുന്ന് കൊതിയോടെ, ആര്‍ത്തിയോടെ വാരി ഉണ്ടു.
അതിനിടെ അമ്മ ഇരുളിലേയ്ക്ക് പിന്നേം മറഞ്ഞു..
തിരികെ വന്നത് കയ്യില്‍ എന്തോ ചുരുട്ടി പിടിച്ചോണ്ട്
,…ന്താത്..?
ആ പൊതി മെല്ലെ ചമ്രം പടിഞ്ഞ കാലുകള്‍ക്കിടയില്‍ തിരുകുന്നതിനിടെ അമ്മ സ്വകാര്യം പറഞ്ഞു,

"ഇത് നീ വെച്ചോ..ഇത്രേം നാളായിട്ട് കരുതി വെച്ചതാ..
എത്ര വല്യേ ജോലിക്കാരിയാണേലും പുറം നാട്ടില്‍ നിക്കായ്ച്ചാല്‍ ചെലവ് നല്ലോണം ഉണ്ടാവും.."

ഒന്ന് പോണുണ്ടോ..
വാരി ഉരുളയാക്കിയ ചോറ് താലത്തില്‍ വിതറി ഈര്‍ഷ്യ പ്രകടിപ്പിച്ചു..
"എത്ര തവണ പറഞ്ഞിരിയ്ക്കുണൂ ഇതാവര്‍ത്തിയ്ക്കരുതെന്ന്,
ന്നാലും വരും നോട്ടും കെട്ടുമായിട്ട് ഒരു മുതലാളിച്ചി..
ന്റ്റെ ചിലവിനുള്ള സമ്പാദ്യൊക്കെ നിയ്ക്ക് കിട്ടുന്നുണ്ടെന്ന് എത്ര പറഞ്ഞിരിയ്ക്കുണൂ…
കഴിയ്ക്കാനും വിടില്ലാന്ന് വെച്ചാല്‍…"

ഈര്‍ഷ്യ തലപ്പില്‍ കയറിയപ്പൊ ഒരു ഗ്ലാസ്സ് വെള്ളം നീട്ടി ആ വിറയ്ക്കുന്ന കരങ്ങള്‍..
"ന്റ്റെ ഒരു സമാധാനത്തിനല്ലേ മോളെ.."

മഴയില്‍ ആ വിറയ്ക്കുന്ന ശബ്ദം നേര്‍ത്തില്ലാതായി..

"ന്റ്റെ പ്രവര്‍ത്തികളും, വാക്കുകളും നെനക്ക് വെഷമം തരുന്നുണ്ടേല്‍ സഹിയ്ക്കാ..
അമ്മയായി പോയില്ലേ ഞാന്‍..
ഇനി സമയം കളയെണ്ട…
ഇവിടെ ആണോ അന്തിയുറക്കം..?
ഞാനും കുട്ടീടെ കൂടെ ഈ തെറ്റത്ത് ഒതുങ്ങി കൂടിയാലൊ?"

അതേപ്പൊ..ഇനി ഈ വയസ്സാന്‍ കാലത്ത് നിങ്ങക്ക് വീണ് നടു ഒടിയ്ക്കണോ..?
അതോ നിങ്ങക്ക് പേടിയാണൊ…?
എന്നെ ആരേലും പിടിച്ച് കൊണ്ട് പോകുംന്ന്..
നിങ്ങള്‍ ഭയക്കെണ്ട..
മാനസിക ശാരീരിക ശല്ല്യങ്ങളില്ലാതെ മനം വിട്ടുറങ്ങാനും..
ഒച്ച ഇല്ലാതെ പതിഞ്ഞ കാല് വെപ്പുകളിലൂടെ അന്ധകാരത്തെ മറി കടന്ന് ഉലാത്താനും..
സ്വപ്നം  കാണാനും.. ന്റ്റെ മുറി വല്ലപ്പോഴുമല്ലേ നിയ്ക്ക് കിട്ടൂ..
ഞാനൊന്ന് ഈ ഇട്ടാവെട്ട ഇരുട്ടിനെ ആശ്ലേഷിച്ച് ഉറങ്ങിക്കോട്ടെ അമ്മേ..
എന്നെ വെറുതെ വിടൂ.."

"ന്നാലും കുട്ട്യേ…..
മഴ ചാറാന്‍ കാത്ത് നിക്കാ കള്ളന്മാര്, ഇപ്പൊ ശല്ല്യം കൂടിയിരിയ്ക്കുണൂന്ന് പറയുണു…
സൂക്ഷിയ്ക്കേണ്ടിരിയ്ക്കുണൂ.."

"നിയ്ക്ക് കള്ളന്മാരില്‍ നിന്ന് രക്ഷപ്പെടെണ്ടാ…
വേണേയ്ച്ചാല്‍ കള്ളന്മാര്‍ എന്‍റേടുത്ത് നിന്ന് രക്ഷപ്പെട്ടോട്ടെ..
ഞാനെന്തിന്‍ മനുഷ്യരെ പേടിയ്ക്കണം അമ്മേ..?
ന്റ്റെ വൈരം ലാക്കാക്കി വരുന്ന കള്ളനാണവനെങ്കില്‍ ഞാനവ്നറ്റെ കൈകള്‍ രണ്ടും കെട്ടി വെറും നിലത്തിരുത്തി  ഗര്‍വ്വോടെ പറയും,
ഡ്ഡോ..ന്റ്റെ മേനിയില്‍ വിലപ്പെട്ടത് ഇത് മാത്രമേയുള്ളു…
നിനക്കിതു വേണമെങ്കില്‍ ഞാന്‍ ന്റ്റെ വെള്ളികമ്പിയിഴകളില്‍ കെട്ടി തീര്‍ക്കാന്‍ മോഹിയ്ക്കുന്ന അരളിപ്പൂ മാല കോര്‍ത്ത് തീരും വരെ കാത്തിരിയ്ക്കാ…
അതല്ലാ നിനക്കെന്റ്റെ സ്വത്തുക്കളും, മുതലുകളുമാണ് ആവശ്യമെങ്കില്‍ ഞാന്‍ ദീര്‍ഘമായി നിശ്വസിയ്ക്കുമ്പോള്‍ ഉതിര്‍ന്ന് വീഴുന്ന അക്ഷരമണികളെ സ്വരുംകൂട്ടി വെയ്ക്കുന്ന താളുകളും തൂലികയും നിനക്ക് സ്വന്തമാക്കാം..
അതിനായി ഞാനെന്‍റെ കിടപ്പ് മുറിയില്‍ മതിമറന്നുറങ്ങുന്ന നാള്‍ വരേയ്ക്കും കാത്തിരിയ്ക്കാ..
അതല്ലാ, നിനക്ക് എന്നെയാണ്‍ ആവശ്യമെങ്കില്‍ ,
ദാ…ന്റ്റെ തൊട്ടരികിലിരിയ്ക്കാ..
കൈവരലുകള്‍ കോര്‍ത്ത് ചെവി വട്ടം പിടിച്ച് ന്നെ ചേര്‍ന്നിരിയ്ക്കാ..
ഞാന്‍ വായ്തോരാതെ പറഞ്ഞ് തീര്‍ക്കും കഥകളുടെ അന്ത്യത്തിനായി കാതോര്‍ത്തിരിയ്ക്കാ.."

"അറിയാണ്ട് ചോയിയ്ക്കാ കുട്ട്യേ..ഇനി എന്നാ ഇതിനൊക്കെ ഒരു അന്ത്യം..?
ന്താ നീ ഇങ്ങനെ..?"

"എന്തു ചെയ്യാം അമ്മേ…
നൊസ്സുകള്‍ എന്നെ കീഴടക്കിയിരിയ്ക്കുന്നു,
ആ കീഴടങ്ങലുകള്‍ എന്നില്‍ ലജ്ജയോ, സഹതാപമോ, അവjnjaയോ ഉണ്ടാക്കുന്നില്ല..
സന്തുഷ്ടി മാത്രമേ നല്‍കുന്നുള്ളൂ..
ഞാനീ ഭ്രാന്തിന്‍റെ ലാളനയേറ്റ്…
ഈ ആലസ്യത്തില്‍ മതി മറന്ന് കഴിഞ്ഞോട്ടെ…
എന്നോട് ദയ കാണിയ്ക്കാ….!"

"ഉം..കുട്ടി ഉറങ്ങിക്കോളു, പുലരേ ഇറങ്ങേണ്ടതല്ലേ.
ഇക്കുറി ഈ ഒരു രാത്രി മാത്രേ നിയ്ക്ക് നിന്നെ കിട്ട്യോളു..
ഇക്കുറീം തിരുവോണം ഉണ്ണാന്‍ അമ്മേടെ കൂടെ ഇല്ലാന്ന് ഓര്‍ത്ത് വെയ്ക്കാ.."

വെട്ടം അണച്ച്  മുറ്യ്ക്കുള്ളില്‍ അന്ധകാരം നിറച്ച് അമ്മയുടെ നിഴലും മുറി വിട്ടിറങ്ങി.
ആ രൂപം നേര്‍ത്ത്  അവ്യക്തതയിലേയ്ക്ക് നീങ്ങുന്നത് ചുവര്‍ ചാരി നോക്കിയിരുന്നു.

പൊടുന്നനെ ജനല്‍ പാളികള്‍ തള്ളി തുറന്ന് ധൈര്യത്തോടെ, സൌമ്യതയോടെ ആ കണ്ണുകള്‍ ശബ്ദിച്ചു..
"എന്നെ ഓര്‍ക്കുന്നുണ്ടോ നീ…?"
വാക്കകള്‍ക്കിടയിലൂടെ ഇരച്ചു കയറിയ അവന്‍റെ പൊട്ടിച്ചിരി മുഴങ്ങുന്നതായി തോന്നി.
പിന്നെ തെല്ല് ശാന്തതയോടെ ആ സ്വരം ചൊദിച്ചു,
"പോരുന്നോ…നീ…ന്റ്റെ കൂടെ…?"
ഹാ….എത്ര സുന്ദര വാക്കുകള്‍…..
ഒന്നു കൂടെ ആ കണ്ണുകളിലേയ്ക്ക് തിരിഞ്ഞ് നോക്കി..
പിന്നെ സ്വരം താഴ്ത്തി ചോദിച്ചു,
"നീ എന്നെ ഇപ്പഴും ഓര്‍ക്കുന്നുണ്ടോ..?
നിനക്ക് എന്നെ ഇപ്പഴും ഇഷ്ടമാണൊ..?"
അവന്‍ യാതൊരു ഭാവഭേദവും ഇല്ലാതെ മൊഴിഞ്ഞു
"വിഡ്ഡിത്തം വിളമ്പാതെ…
നേരം പുലര്‍ന്നാല്‍  തിരുവോണ നാളില്‍ മുറ്റത്ത് പൂക്കളം ഒരുക്കാനുള്ള പൂ പറിയ്ക്കാന്‍ കൂട്ട് വരുന്നോ എന്ന് ചോദിച്ചതിന്‍ നീ ഇത്ര വികാരപ്പെടുന്നത് എന്തിന്…?
ഓര്‍ക്കുന്നോ നീ….നമ്മള്‍ കണ്ട് മുട്ടിയത് ഒരു തിരുവോണ പുലര്‍ക്കാല നാളില്‍.."?

"ഉവ്വ്…ഞാന്‍ ഓര്‍ക്കുന്നു..
വിധിയില്‍ വിശ്വസിയ്ക്കുന്നു..
എന്തു കൊണ്ട് നീ ഇപ്പോഴും എന്നെ വിഡ്ഡിവേഷം കെട്ടിയ്ക്കുന്നു..?
ആ ജനൽപ്പാളികള്‍ കൊട്ടിയടച്ച് നീ പോകൂ….
ഞാന്‍ ഉറങ്ങട്ടെ.
എല്ലാ രാത്രിയും പോലെ സ്വപ്നങ്ങളുടെ സമ്പന്ന ലോകത്ത് ഒരു രാജ്നി കണക്കെ ഞാന്‍ വിഹരിയ്ക്കട്ടെ."

അനുസരണയുള്ള കുഞ്ഞിനെ പോലെ അവന്‍ തിരിഞ്ഞ് നടന്നു..
ആ ചലനം എനിയ്ക്ക് സുപരിചിതമാ.‍..
ഒരു രാത്രിമഴയുടെ തേങ്ങല്‍ പോലെ….!

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...