Monday, October 5, 2020

മരപ്രണയം

ഒരു മരമുണ്ട്‌,
ആ മരത്തെ പ്രണയിക്കും
എതിർ മറ്റൊരു മരവും.

അരികിലെങ്കിലും
എത്ര ദൂരമെന്ന് ,
മുഖം പൂഴ്ത്തി
മരച്ചില്ലകൾ കൂമ്പി വിരഹിച്ചവർ.
അപ്പോഴവർക്ക്‌ സാന്ത്വനമായി
നിലയ്ക്കാതെ പെയ്യും ആകാശം.

ഒരു മഴ നനഞ്ഞ രാത്രിയിൽ
നിലാവുറങ്ങാത്ത രാവിൽ
ഇലമഴകൾ ചാഞ്ഞു പെയ്തു
നിഗൂഢതകളിലിറങ്ങി പെയ്യും പോലെ.

ഇരുളിൻ മാറിൽ മഴഗന്ധങ്ങൾ വമിക്കുന്നു
തൊട്ടു തലോടുന്നു മൺതരികൾ
ശൈത്യ രാവുണരുന്നു
വേരുകൾ പടർന്നിറങ്ങുന്നു.

സ്പർശിക്കുന്നുണ്ടവർ
ആഴ്‌ന്നിറങ്ങും മുന്നെ
ഒന്നാകാൻ
തണുത്ത വേരിൻ ഞരമ്പുകളിൽ
പ്രണയം അറിയിച്ചുകൊണ്ട്‌.

അവർ പങ്കുവെയ്ക്കപ്പെട്ട നിമിഷങ്ങൾ
വേരുകൾ ആഴ്‌ന്നിറങ്ങി പ്രണയിച്ചത്‌
വെയിൽ മറന്ന മരച്ചില്ലകളോട്‌ - പറഞ്ഞതേയില്ല..

#പെയ്തൊഴിയാൻ

Sunday, October 4, 2020

ഒരു വള്ളുവനാടൻ കഥ..നൊസ്സത്തിയുടെ നാട്‌!

ഒരു വള്ളുവനാടന്‍ കഥ..

നിന്റെ നാടും വീടും എത്ര അകലയാണെന്ന് ആരെന്നോട്‌ ചോദിച്ചാലും ഞാൻ പറയും,


"ഏയ്‌..അത്രക്ക്‌ ദൂരമൊന്നുമില്ല..ദാ ഈ കടലാസ്സും തൂലികയും തമ്മിൽ കൂട്ടിമുട്ടുന്ന ദൂരമത്രക്കും "

എന്റെ എഴുത്തുകളുടെ ഉത്ഭവങ്ങളും അനുഭൂതികളും കാഴ്ച്ചവെക്കുവാൻ എന്റെ നാടിനായിട്ടുണ്ടെന്നാണ് ന്റെ വിശ്വാസം. ഈ ഉദ്യാന നഗരമെനിക്ക്‌ അന്നത്തേതായ സന്തോഷങ്ങൾ മാത്രം നൽകുമ്പോൾ എന്നത്തേക്കുമായി ഞാൻ ചേർത്തുവെക്കുവാൻ വെമ്പുന്ന ആനന്ദം ന്റെ നാടിന്റെ കുളിർമ്മ തന്നെ. ഇവിടുത്തെ തിരക്കുകൾക്കും ഒച്ചപ്പാടുകൾക്കുമിടയിലും ആരൊ എന്നെ തട്ടിയുണർത്തുന്നുണ്ട്‌. എനിക്കൊന്നും നഷ്ടമായിട്ടില്ലെന്ന് ആശ്വസിപ്പിക്കുന്നുണ്ട്‌. നാടിന്റെയും വീടിന്റെയും ചിന്തകളുടെയും ഓർമ്മകളുടെയും കടന്നുകയറ്റത്തിന്മേലാണു എന്റെ നാടെന്നെ പുണരുന്നതെന്ന ബോധ്യമോടെ ഞാനെന്റെ ബാല്യകാല സ്മരണകളിലേക്ക്‌ ഊളിയിടുകയാണ്...

ഒരു വള്ളുവനാടൻ കൊച്ചുഗ്രാമം... അല്ല, പടർന്നു കിടക്കുന്ന ദേശം തന്നെ, ചേലക്കര ..!

പണ്ടിവിടെ ധാരാളം ചേലവൃക്ഷങ്ങൾ തിങ്ങി വളർന്നിരുന്നുവത്രെ.. ചേലമരങ്ങളുടെ കര എന്ന പ്രയോഗത്തിൽനിന്നാണത്രെ ചേലക്കര എന്ന സ്ഥലനാമം ഉണ്ടായത്‌. മലകളും, നദീപ്രവാഹങ്ങളും, രാക്ഷസ പാറകളും, കാവുകളും, കുളങ്ങളും, വിശാലമായ കൃഷിയിടങ്ങളും, അധികം അകലെയല്ലാതെ അസുരന്‍ കുണ്ട് റിസര്‍വ്വോയറും, നിർത്താതെ ആർത്തലയ്ക്കുന്ന പെരുമഴയിൽ നിറഞ്ഞു കവിഞ്ഞ്‌ റോഡും തോടും ഒന്നാകുന്ന പൊതുപ്പാലവുമെല്ലാം...ചേർന്ന് പ്രകൃതിരമണീയമായ ഭൂപ്രകൃതി സ്വായത്തമാക്കിയ ചേലക്കരക്ക്‌ തൃശ്ശൂർ ജില്ലയുടെ നെല്ലറ എന്ന വിശേഷണം തീർത്തും അർഹിക്കുന്നുണ്ട്‌. കാളിയാ റോഡ് , മേപ്പാടം, കുറുമല, തോന്നൂർക്കര,കിള്ളിമംഗലം,വെങ്ങനല്ലൂർ...ഏത്‌ ദേശക്കാരുമാവട്ടെ അഭിമാനത്തോടെ സ്വയം പരിചയപ്പെടുത്തും " അതേല്ലോ..ഞാൻ ചേലക്കരക്കാരനാ.."

ചേലക്കരയുടെ മാറിൽനിന്ന് അഞ്ചുമിനിറ്റ്‌ നടക്കാവുന്ന ദൂരം.. അത്രേയുള്ളു ചെട്ടിത്തെരുവിലേക്ക്‌. തമിഴും തെലുങ്കും കലർന്ന നാടൻഭാഷ സംസാരിക്കുന്ന ഇടകലർന്ന സംസ്ക്കാരങ്ങൾ ശീലിക്കുന്ന ഈ വിഭാഗക്കാർ കച്ചവടാവശ്യങ്ങൾക്കായി ചേലക്കരയിൽ എത്തിപ്പെടുകയും വളരെ പെട്ടെന്നു തന്നെ ചേലക്കരദേശക്കാരായി ആ നാടിന്റെ സ്വന്തക്കാരയി മാറുകയുമായായിരുന്നു. മുടി നിറയെ മുല്ലപ്പൂവും പട്ടുപാവാടയും തട്ടവുമണിഞ്ഞ്‌ ചുവന്ന മൈലാഞ്ചിക്കൈകളിൽ നിറയെ കുപ്പിവളകളുമണിഞ്ഞ്‌ ചെട്ടിത്തെരുവിലൂടെ ഖിസ്സ പറഞ്ഞ്‌ ഓത്തുപള്ളിയിൽ പോയിരുന്ന ബാല്യം എത്ര നന്മ നിറഞ്ഞതും നിറമുള്ളതുമായിരുന്നുവെന്ന് ദാ ഈ നിമിഷവും ഞാൻ നിറമനസ്സോടെ അയവിറക്കുകയാണ്.

എടുത്താൽ പൊങ്ങാത്ത തുണിക്കെട്ടുകളും അട്ടപ്പെട്ടികളിൽ അടുക്കിവെച്ച കുപ്പിവളക്കെട്ടുകളും, തോളിലെ സഞ്ചിയിൽ പപ്പടക്കെട്ടുകളുമായി മുറുക്കി ചുവപ്പിച്ച ചുണ്ടുകളും നീലയും ചോപ്പും കലർന്ന മൂക്കുത്തിയുമണിഞ്ഞ ഏറെയും മഞ്ഞ കരയുള്ള ചേലയുമുടുത്ത്‌ ഊരു ചുറ്റുന്ന അയൽപ്പക്കത്തിലെ അക്കകൾ പല ദേശക്കാരെയും കുറിച്ചുള്ള യാത്രാവിശേഷങ്ങൾ പങ്കുവെക്കുമ്പോൾ, "ഇനീം പറയ്‌.. ഇനീം പറയ്‌ " എന്നവരെ പ്രോത്സാഹിപ്പിച്ചിരുന്ന കുട്ടിപ്പടകളുടെ കൂട്ടത്തിൽ ഈ ഒരു മൊഞ്ചത്തിയും മുൻപന്തിയിലുണ്ടായിരുന്നു. പൊടിപ്പും തൊങ്ങലുകളും ചാർത്തിയ ആ തീരപ്രദേശ കഥകൾ എത്രകേട്ടാലാണ് മതിയാവുക?

അവരുടെ സമുദായത്തിൽപ്പെട്ട നാനാവതി ദേശക്കാർ ഒത്തൊരുമിച്ച്‌ കൊണ്ടാടുന്ന മാരിയമ്മൻ പൂജ എന്ന മഹോത്സവം ഇന്നുമെന്റെ വീട്ടുമുറ്റത്തു നിന്ന് ആസ്വാദിക്കുമ്പോൾ പൊടിപ്പും തൊങ്ങലുകളും കൂട്ടാതെയുള്ള അവരുടെ പരമ്പരാഗത കഥകൾക്ക്‌ ഒരേ നിറച്ചാർത്തു തന്നെയാണു കാലങ്ങൾക്ക്‌ ശേഷവും..

നേരം പുലരുന്നുവെന്ന അറിയിപ്പോടെ മാരിയമ്മൻ കോവിലിൽ സുപ്രഭാതം മുഴങ്ങുന്നു.. ഹൊ..ഉറക്കം മതിയായില്ലാന്ന് ഉറക്കപ്പിച്ച്‌ പറഞ്ഞ്‌ തലവഴി പുതച്ച്‌ മൂടികിടന്ന് പുലർക്കാല സ്വപ്നങ്ങൾക്ക്‌ വട്ടം കൂട്ടുമ്പോഴായിരിക്കും അങ്ങേത്തല അങ്ങാടി പള്ളിയിൽനിന്ന് സുബഹി ബാങ്ക്‌ ബോധമുണർത്തുന്നത്‌. സ്വന്തം വീട്ടിലെ പ്രാതൽ വിഭവങ്ങൾ ആർക്കാണിടക്ക്‌ ബോറഡിക്കാതിരിക്കുക.. അങ്ങനെയുള്ള കൊതിയൻ പ്രഭാതങ്ങളിൽ ആമിനത്താത്തയുടെയും ഉമ്മുത്താത്തയുടെയും നൂൽപ്പുട്ടും , വെള്ളപ്പവും , മുട്ടക്കറിയും ഞങ്ങളുടെ തീന്മേശയിൽ സ്പെഷൽ വിഭവങ്ങളായിരുന്നു.

മഴമണക്കുന്ന പാതിരാക്കാറ്റിനെയറിഞ്ഞ്‌ കിടപ്പറയിൽ കൂടപ്പിറപ്പുകളുമായി കഥകൾ മെനഞ്ഞ്‌ കിടക്കുമ്പോൾ തട്ടിൻപ്പുറത്തെ ജനലിലൂടെ കാണാവുന്ന ചെട്ടിയാന്മാരുടെ ചുടല എപ്പോഴും പേടിപ്പിക്കുന്ന വിഷയമായി കടന്ന് വരുമായിരുന്നു.എങ്കിലും എന്തുകൊണ്ടോ എനിക്കാ ചുടലപ്രദേശം കൗതുകമായിരുന്നു. പറഞ്ഞു കേൾക്കുന്ന പേടികഥകൾ അവിടെ അരങ്ങേറുന്നുണ്ടായിരിക്കുമൊ എന്നറിയുവാനുള്ള ജിഞ്ജാസയിന്മേൽ ഒരു മഴദിവസം ചെളി നിറഞ്ഞ വരമ്പിലൂടെ ചുടല ലാക്കാക്കി നടന്നുവെങ്കിലും പ്രദേശക്കാരാരോ തിരിച്ചോടിച്ചത്‌ വളരെ രസകരമായി ഓർക്കുകയാണിപ്പോൾ.

മരണശേഷം എന്ത്‌ സംഭവിക്കും..? ഈ ചോദ്യത്തിനും അതിനുചുറ്റിപ്പറ്റിയുള്ള കഥകൾക്കും ജീവൻ നല്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു മിക്കപ്പോഴും ഉദടി പള്ളിയിലെ ഖബറുകളില്‍ ‘ദുആ‘ ചെയ്യുവാൻ പോയിരുന്നത്‌. ഞാനിന്നേവരെ കാണാത്ത ന്റെ ഉമ്മൂമ്മയും, ഉപ്പൂപ്പയുമെല്ലാം എന്നെ കാണുന്നുണ്ടായിരിക്കുമല്ലൊ എന്ന വിശ്വാസത്തിന്മേൽ അവരെ നോക്കി പുഞ്ചിരിച്ചു.. അവരുടെ സ്നേഹവും കടാക്ഷവും എപ്പഴും കിട്ടണേ എന്ന് അവർക്കരികിൽ നിന്നുകൊണ്ട്‌ തേടി. പള്ളിക്കരികിലായി താമസിക്കുന്ന തങ്ങന്മാരുടെ ബീവികളിൽനിന്ന് ശേഖരിക്കുന്ന പള്ളിക്കാടിനെ കേന്ദ്രീകരിച്ചുള്ള കഥകളായിരിക്കും പിന്നീടുള്ള നാളുകളിലെ ചിന്തകൾ. ബീവികളുടെ മുറുക്കി ചോപ്പിച്ച ചുണ്ടുകളും മൈലാഞ്ചി ചോപ്പിലെ നഖങ്ങളും കരിമണിമാലകളും അവരുടെ കഥകളുമെല്ലാം ആകർഷകമായിരുന്നു..

കൊച്ചു തലക്കുള്ളിൽ ശേഖരിച്ച വിവരങ്ങളത്രയും നിക്ഷേപിക്കാനുള്ള ഒരിടം.. അതായിരുന്നു ന്റെ സ്കൂൾ ദിനങ്ങളിലെ ഓർമ്മകൾ മായ്ക്കാത്ത ക്ലാസ്സ്‌ റൂം ഇടങ്ങൾ. വീട്ടുവളപ്പിനു അതിർ തീർക്കുന്ന തോടിനങ്ങേപ്പുറത്തുള്ള സ്കൂൾ ചേലക്കരയിലേയും ചുറ്റു പ്രദേശങ്ങളിലെയും ആദ്യത്തെ സി ബി എസ്‌ ഇ സ്കൂൾ എന്ന ബഹുമതിയിൽ ഉയർന്ന് വന്നു. ചെട്ടിത്തെരുവിലുള്ള വീടിന്ന് ഒരു പാലത്തിനപ്പുറമായതിനാൽ സ്കൂൾ വെങ്ങാനല്ലൂരിലുമായി. പാതയുടെ ഇരുവശങ്ങളിലായി വെള്ളം നിറഞ്ഞ പാടങ്ങളും ചെളിയും ചേറും നിറഞ്ഞ വരമ്പുകളും കന്നുപൂട്ടൽ ആരവങ്ങളും ചേർപ്പേട്ടന്റെ കടയുമെല്ലാം വെങ്ങാനല്ലൂരിന്റെ മനോഹാരിതക്ക്‌ മാറ്റുകൂട്ടി.
രാത്രികാലങ്ങളിലെ തവളുകളുടെ പേക്രോയും ചീവീടുകളുടെ കാതടക്കുന്ന രാഗവുമെല്ലാം വെങ്ങാനല്ലൂർ ദേശക്കാരുടെ കൂടെ ഞങ്ങളും ആസ്വദിച്ചു.
വെങ്ങാനല്ലൂർ ശിവക്ഷേത്രത്തിൽനിന്നുയരുന്ന ചാക്ക്യാർക്കൂത്ത്‌ ഓട്ടന്തുള്ളൽ പദങ്ങളും രാമായണ പാരായണവും അതാതു മലയാളമാസ പിറവികളെ അറിയിച്ചുക്കൊണ്ടിരുന്നു.
പച്ചപ്പിണ്ടികൾ നിറഞ്ഞ തളിക്കുളത്തിലെ വേനൽ നീരാട്ട്‌ വേനൽ കെടുതികളിലും ഞങ്ങളൊരു ഉത്സവമാക്കി.

ശാപം പേറുന്ന മഠങ്ങളും ഭൂതക്കോട്ട്‌ കുളവും മുസ്ലിം സമുദായക്കാരിൽപ്പെട്ട തമിഴ്‌ കലർന്ന നാടൻഭാഷ സംസാരിക്കുന്ന റാവുത്തന്മാരും ചേലക്കരയിൽനിന്ന് അധികം വിട്ടുമാറാത്ത 'പത്തുകുടി 'യെ വാചാലമാക്കി. പത്ത്‌ വീടുകൾ വെക്കുവാനുള്ള ഭൂമി ഈ കൂട്ടർക്ക്‌ ലഭിച്ചതിന്റെ സൂചകമായാണു ‘പത്തുകുടി‘ എന്ന സ്ഥലനാമം ലഭിച്ചതെന്ന് പറയപ്പെടുന്നു.
ഒരു വ്യത്യസ്ത വിഭാഗക്കാരെ സന്ദർശിക്കുന്ന കൗതുകത്തോടെയും ഉത്സാഹത്തോടെയും പത്തുകുടിയിലെ വീടുകൾ സന്ദർശിക്കുന്നതും താല്പര്യമുള്ള വിഷയങ്ങളിൽ സ്ഥാനം പിടിച്ചു.

ഓലമെടഞ്ഞ ജാനകിറാം ടാക്കീസ്സും മണ്ണിടിഞ്ഞ്‌ വീഴാറായ ഭിത്തികളുള്ള വായനശാലയും,
ഇരുളിന്റെ തിക്കുമുട്ടലുകളിൽ നിഗൂഡകഥകൾകൊണ്ട്‌ വീർപ്പുമുട്ടുന്ന ' ഗുഹ' കൊണ്ടുകൂടി വളരെ പ്രസിദ്ധിയാർജ്ജിച്ച
ചേലക്കരയുടെ ഹൃദയഭാഗത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീ മൂലം തിരുനാൾ ഗവണ്മന്റ്‌ ഹയർ സെക്കന്ററി സ്കൂളും കന്യാസ്ത്രീകളുടെ സ്കൂളെന്ന് ഞങ്ങൾ വിളിച്ചുപോന്ന കോൺവന്റ്‌ സ്കൂളും ...അങ്ങനെയങ്ങനെ...ഹൊ...ഒത്തിരിയൊത്തിരിയുണ്ട്‌ പറഞ്ഞുതീരുവാനിനിയും.

നൊസ്സുകളുടെ നാടെന്ന വിശേഷണംകൂടി സ്വയത്തമാക്കിയ ചേലക്കരയുടെ ഓർമ്മകളിൽ മായാതെ തെളിയുന്ന രൂപങ്ങളായി ഭ്രാന്തൻ ബാബുവും പരക്കാട്‌ പൊട്ടനും, കോണാകുന്തനും, സോളമക്കയും,ആണ്ടീപോണ്ടിയും തുളസിയുമൊക്കെ ഓരോരൊ പ്രാകൃത രൂപങ്ങളും ഭാവങ്ങളും ചലനങ്ങളും സംഭാഷണങ്ങളുംകൊണ്ട്‌ മനസ്സിന്റെ ഓർമ്മച്ചെപ്പിൽ സ്ഥാനം പിടിച്ച്‌ കഴിഞ്ഞിരിക്കുന്നു..
കുഞ്ഞുകുഞ്ഞ്‌ കുന്നായ്മകളും പരദൂഷണങ്ങളും അതിലേറെ നിഷ്കളങ്കതകളും കൊണ്ടു നിറഞ്ഞ ന്റെ ഗ്രാമമിപ്പോൾ പുരോഗതിയുടെ പാതയിലൂടെ ഉയർന്നുക്കൊണ്ടേയിരിക്കുന്നുവെങ്കിലും ഞാനിതുവരെ ശീലിച്ചു പോന്ന ന്റെ നാടിന്റെ സംസ്ക്കാരവും രീതികളും ചിട്ടകളുമൊക്കെ അതേപടി സൂക്ഷിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു..ഇഷ്ടപ്പെടുന്നു...

നിയ്ക്കെന്റെ ബാല്യം ഏറെ പ്രിയമാക്കിയ നാടിനോടുള്ള സ്നേഹവും നന്ദിയും വാക്കുകളാൽ പ്രകടിപ്പിക്കുവാനാവുമോ..?
ഊഹും.. ന്റെ എഴുത്തുകളിലൂടെ നിയ്ക്കെന്റെ ബാല്യം തിരികെ നൽകിയ ചേലക്കരക്ക്‌ പ്രണാമം ..!

#ന്റെ #പ്രിയപ്പെട്ട #നാട്‌  #പെൺകുട്ടികാലം

Saturday, October 3, 2020

പട്ടിന്റെ ഉലച്ചിൽ

" പ്രേമത്തിന്റെ വിലാപ കാവ്യം "..

അസംതൃപ്തമായ കവി മനസ്സ്‌ വർത്തമാനങ്ങളിലൂടെ വീണ്ടും വീണ്ടും സഞ്ചരിയ്ക്കുന്നു.
സ്നേഹത്തിന്റെ തീവ്രതയിൽ സർവ്വവും കീഴടക്കുവാനുള്ള  ആധിപത്യ വാസന അതിനുണ്ടെന്നും മനസ്സ്‌ എപ്പോഴും അശാന്തമാണെന്നും വായനയുടെ അന്വേഷണങ്ങളിൽ കൊണ്ടെത്തിച്ചത്‌ ഓരൊ കല്ലിനേയും കഥയാക്കിയ കഥാകാരിയുടെ ലോകത്തേയ്ക്കാണ്.
ശിൽപദാർഢ്യമുള്ള കഥകൾ വിചിത്രമായൊരു ലോകത്തേയ്ക്ക്‌ തുറന്നിടുമ്പോൾ, പാതി ചാരിവെച്ച ന്റെ വായനാ കവാടവും തുറക്കപ്പെടുകയായിരുന്നു.

ഒരു ചുവന്ന സന്ധ്യയിൽ ഞാനറിഞ്ഞു, തനിച്ചാവുമ്പോൾ എന്റെ കണ്ണുകൾ ഈറനാവുന്നുണ്ടെന്ന്.
അതെന്തിനാണെന്ന് കടന്നുപോയ ഓരൊ നിമിഷങ്ങളെയും പിന്നെയും മുന്നിലേയ്ക്ക്‌ വലിച്ചിട്ട്‌ ആരാഞ്ഞുവെങ്കിലും പ്രയോജനമൊന്നും തന്നെ ഉണ്ടായില്ല.
ഒരു തരി ഇരുൾ പോലും മൂടികെട്ടാത്ത ബാല്യവും കൗമാരവും ..
യൗവനത്തിലേയ്ക്ക്‌ നീട്ടിപിടിച്ചിരുന്ന ചായം പുരളാത്ത കൈവരലുകൾക്ക്‌ അത്ഭുതവും സങ്കോചവും നിറഞ്ഞ മൗനം മാത്രം.
ഇടെയ്ക്കെപ്പോഴൊക്കെയായ്‌  പൊട്ടിപുറപ്പെടുവാനായ്‌ വെമ്പി നിൽക്കുന്ന കണ്ണീർകുടങ്ങൾക്കും ലജ്ജയോ എന്ന് ആലോചനാനിമിഷങ്ങളിൽ ഞാൻ അതിശയിച്ചു..
പിന്നെ പൊട്ടിചിരിച്ചു.

പഴമയുടെ ഗന്ധം തങ്ങി നിൽക്കുന്ന കോണിപ്പടികൾ ഒഴിഞ്ഞ കാൽതണ്ട കാൺകെ ഓടി കയറുമ്പോൾ എന്നത്തെയും പോലെ അന്നും കേട്ടു..

" അഴിഞ്ഞ്‌ വീഴാറായ ആ സാരി ശരിയ്ക്കങ്കിട്‌ ഉടുത്തിട്ട്‌ ഞൊറികൾ കയറ്റിപിടിച്ച്‌ കോണി കയറേ ചാടേ എന്തായ്ച്ചാൽ ചെയ്യ്‌, ഇനിയിപ്പൊ തട്ടി തടഞ്ഞ്‌ വീഴേം കൂട്യേ വേണ്ടൂ.. അല്ലെങ്കിലെ മാനം നോക്കി നടപ്പാ.."

ഇങ്ങക്ക്‌ എപ്പഴും ഇതെന്നെ പറയാനുള്ളൂന്നും, 
പറഞ്ഞ്‌ മുഖം കോട്ടി തട്ടിൻപുറത്തെ മുറിയിൽ കിതപ്പോടെ മേപ്പട്ട്‌ നോക്കി കിടക്കുമ്പോഴതാ..എട്ടുകാലൻ സർക്കസ്‌ കാണിച്ചുകൊണ്ട്‌ എന്നേം നോക്കികൊണ്ട്‌ മരമച്ചിൽ ഞാന്നു കളിക്കുന്നു.

" നെന്റെ നെഗളിപ്പിനു ഈ കിതപ്പൊന്നും പോരാ.. അവിടെ കിടന്ന് കിതയ്ക്കെടീ " അവൻ പറയുന്നത്‌  നിയ്ക്ക്‌ കേൾക്കുന്നുണ്ട്‌.

"ഹും.. എത്ര കാലത്തേയ്ക്കാ  നിന്റെ ഇവിടത്തെ വാസമെന്ന് കാണാലോ എട്ടുകാലൻ മാക്രീ..അടുത്തെന്നെ കുമാരൻ വരണണ്ടത്രെ, തൂത്തു വാരി നിന്നെ കുപ്പയിലാക്കാൻ..
ആർടെ നെഗളിപ്പാണു നിക്കാൻ പോണതെന്ന് കാണാലോ..ഹും "

എന്തും സഹിക്കാം..പക്ഷേ പരിഹാസം..ഊഹും..!

"ഞാനവരെ ഭയപ്പെടുത്തിയോ..?
ആക്ഷേപിച്ചുവോ..?"

മറ്റൊന്നും ആലോചിയ്ക്കാനില്ലാത്തതുകൊണ്ട്‌ അവനെയും ഓക്കികൊണ്ട്‌ അങ്ങനേ കിടന്നു.

"ഇത്‌ കുടിയ്ക്കൂ.. അൽപം ഉന്മേഷം ഉണ്ടാകട്ടെ "

ചായകോപ്പിൽ ഇത്രേം ആവിയോ..? 
ആവിമറയിൽ നിന്ന് തെളിഞ്ഞു വന്ന ആ മുഖം കണ്ട്‌ ഞാൻ അതിശയിച്ചു.

കമല നിർബന്ധിച്ചപ്പോൾ നിരസിയ്ക്കാനായീല്ലാ..
അവർ പകർന്നു തന്ന തേയില വെള്ളം അവർക്കരികിൽ ഒട്ടിയിരുന്ന് ഊതിയൂതി കുടിച്ചു.

" നിങ്ങൾ രണ്ടുപേരും ഭാഗ്യവതികളാണ്.. "

മൗനികളായി നിമിഷങ്ങളോളം ജനലഴികളിലൂടെ  നിശ്ചലരായി തെരുവിനെ നോക്കിയിരിക്കുന്ന ഞങ്ങളോടാണതെന്ന് അറിഞ്ഞതും സ്ഥലകാല നിശ്ചയം വന്നവരെ പോലെ ഞങ്ങൾ രണ്ടുപേരും ആരാണതെന്ന് അറിയാൻ  ശബ്ദം വന്നിടത്തേയ്ക്ക്‌ കണ്ണുകൾ നീക്കി.

തെരുവിന്റെ അറ്റത്തായി പൂർണ്ണ ഗർഭിണിയെ പോലെ പൂക്കാൻ വെമ്പി നിൽക്കുന്ന ചെമ്പകമരമാണു മിണ്ടീം പറഞ്ഞും ആ അറ്റത്തീന്ന് ഈ അറ്റത്തേയ്ക്കെത്തിയിരിക്കുന്നത്‌.

" മിണ്ടാതിരിയ്ക്ക്‌ ചെമ്പകേ.. ഇത്രേം വയസ്സായ ന്നേം വെച്ചാണൊ ഒരു വാല്യേക്കാരി പെണ്ണിനെയായിട്ട്‌ ഉപമിയ്ക്കണത്‌..??"

ശാസനയുടെ രൂപം കമലയിൽ പ്രകടമാകുന്നതു കണ്ട ചെമ്പകമരം  യാത്രാമൊഴികളൊന്നും തന്നെ ഇല്ലാതെ നിറ ചില്ലകളും താങ്ങിപിടിച്ച്‌ തെരുവിനറ്റത്തെ സ്വന്തം മണ്ണിലേയ്ക്ക്‌ നീങ്ങി.

ഞങ്ങൾ പിന്നീടൊന്നും സംസാരിച്ചില്ല..
അൽപ നേരത്തെ നിശബ്ദതയ്ക്കു ശേഷം  ചുവന്ന പട്ടിൽ മഞ്ഞ ബോർഡറുള്ള ഞൊറികൾ കയറ്റിപിടിച്ച്‌ എനിയ്ക്കു പിന്നാലെയായി മരക്കോണിയുടെ മരത്തണ്ടു പിടിച്ചുകൊണ്ട്‌ സാവകാശം പടികളിറങ്ങി.

ഞങ്ങളെ കണ്ടതും കോലായിലിരുന്ന് മാസിക വായിച്ചിരുന്ന ഏടത്തി ഓടിവന്ന് നല്ല വലിപ്പമുള്ള പല്ലുകൾ കാൺകെ കമലയേയും നോക്കികൊണ്ട്‌ വായ്‌ പിളർന്ന് നിന്നു.
തെക്കുവശത്തെ പറമ്പിൽ നിന്ന് അപ്പൊ  അറുത്തെടുത്ത്‌ വാഴനാരുകൊണ്ട്‌ കെട്ടിയ  ഒരു പിടി നാടൻപയർ ഒതുക്കിപിടിച്ചിരുന്ന മണ്ണു പുരണ്ട കൈത്തലംഉടുതുണിയിൽ  തുടച്ച്‌,
ചെരിപ്പിടാത്ത കാലടികളെ നനഞ്ഞ മണ്ണിൽ പൂഴ്‌ന്നുപോകാൻ വിട്ടുകൊടുക്കാതെ അമ്മയും ഞങ്ങളിലേയ്ക്ക്‌ നടന്നടുത്തു.

"വരേ കുട്ടികളേ , കപ്പ പുഴുങ്ങീത്‌ ചൂടാറാൻ വെച്ചിട്ടുണ്ട്‌, ഉള്ളിചമ്മന്തീം അരച്ച്‌ വെച്ചിരിക്കുണൂ.. അധികം ആറ്യാലു നന്നാവില്ല.. 
അവരേം കൂട്ടിക്കോളൂ.. "
 
കമലയെയാണ് ഉദ്ദേശിച്ചതെന്ന് ജാനുവമ്മയുടെ മുന്നോട്ടാഞ്ഞ താടിയെല്ല് വ്യക്തമാക്കി.

കമല ഒന്നും മിണ്ടിയില്ല.. ജാനുവമ്മയെ നോക്കി പുഞ്ചിരിയ്ക്ക മാത്രം ചെയ്തുകൊണ്ട്‌ എന്നെ സമീപിച്ചു.

ന്റെ മേൽചുണ്ടിലും നെറ്റിയിലും പൊടിഞ്ഞ ഇത്തിരിപോന്ന വിയർപ്പുതുള്ളികളെ ആ പട്ടു സാരിയുടെ തലപ്പുകൊണ്ട്‌ ഒപ്പിയെടുത്ത്‌   മൂർദ്ധാവിലൊരു സ്നേഹചുംബനം നൽകി മഴവഴുക്കും ഉമ്മറപ്പടികൾ ഇറങ്ങി ചെളിപുരണ്ട മണ്ണ് വഴിയിലേയ്ക്ക്‌ നടന്നു തുടങ്ങി.

 "മഴക്കാലല്ലേ ..അവരുടെ പക്കൽ ഒരു കുട പോലും ഇല്ലാ ട്ടൊ.."
അമ്മ കഷ്ടം വെച്ചു.

"ന്നാലും മൂപ്പത്ത്യേർക്ക്‌ കപ്പ കഴിയ്ക്കാർന്നു, അത്‌ ഉണ്ടാകുംവെച്ചല്ലേ ഞാൻ വെക്കം വെളമ്പി ചൂടാറാൻ വെച്ചത്‌.."
 ജാനുവമ്മയുടെ പരാതി.

"ന്നാലും ഒരു ഒപ്പെങ്കിലും തരാക്കാൻ പറ്റീലല്ലോ.."
പാഴായിപോയ നിമിഷത്തെ  പഴിയ്ക്കുന്ന ഏടത്തി.

 നിയ്ക്കു മാത്രം ഒന്നും പറയാനുണ്ടാർന്നില്ലാ..

തിരിച്ച്‌ മുറിയിലെത്തിയപ്പൊ എട്ടുകാലൻ പുഞ്ചിരിയ്ക്കുന്നു..

" നിന്റെ  മൂർദ്ധാവിലെങ്ങനെ വന്നൂ ഈ കുങ്കുമചാർത്ത്‌.."??

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...