എടീ ശോഭേ…വാതില്‍ തുറക്കടീ..
തുറക്കാനാ പറഞ്ഞത്,
അതോ ഞാന്‍ ചവിട്ടി തുറക്കണൊ..
ആഗതന്‍റെ അട്ടഹാസം കേട്ട് ഞെട്ടി പോയി
എന്‍റെ കൃഷ്ണാ..നേരം ഒന്ന് പുലര്‍ന്നുവെങ്കില്‍..
എങ്ങും സൂര്യ വെളിച്ചം ഒന്ന് പരന്നെങ്കില്‍..
എന്‍റെ മകളേ..നീ ആ കതകൊന്ന് തുറന്ന് കൊടുക്കൂ..
കളികൂട്ടുകാരനെ തേടി അലഞ്ഞു നടന്ന നിന്നെ ഈശ്വരന്‍ തുണച്ചതാണ്‍..
പുറകില്‍ നിന്ന് മറ്റൊരു ശബ്ദം..
എല്ലാവരും കൂടി എന്നെ ഭ്രാന്ത് പിടിപ്പിയ്ക്കുകയാണൊ..?
എന്തായാലും, ഇന്നില്ലാ..നാളെയാകട്ടെ ,ഇരു കൈകളേയും സ്വയം തടഞ്ഞു വെച്ച് നെടുവീര്‍പ്പിട്ടു..
പാതിയില്‍ വെച്ച് വിട്ടു പോകുന്ന സൌഹൃദങ്ങളുടേയും ബന്ധങ്ങളുടെയും വേര്‍പ്പാട്..അത് ജീവിത മോടികളെ നശിപ്പിയ്ക്കുന്നൂ..ശൂന്യമാക്കി തീര്‍ക്കുന്നൂ..
നിസ്സഹായ അവസ്ഥകളേക്കാള്‍ എത്രയോ സ്വസ്ഥമല്ലേ സ്വന്തം നിഴലിനോട് കഥ പറഞ്ഞിരിയ്ക്കല്‍..
സ്വന്തം മുറിയില്‍ മൌനത്തെ വാചാലമക്കി, നിരാകരിയ്ക്കപ്പെടുന്നുവോ എന്ന ആശങ്കകളെ തട്ടിത്തെറിപ്പിയ്ക്കല്‍..
ആ കളിയില്‍ ഞാന്‍ എപ്പോഴും വിജയിയായി..
പകല്‍ മുഴുവന്‍ പുറം പൊട്ടിപ്പൊളിയ്ക്കുന്ന പൊള്ളുന്ന ചൂട്..
നടന്നു നടന്ന് രാത്രിയായപ്പോള്‍ ശൈത്യം ചുറ്റിനും പടര്‍ന്നിരുന്നിരിയ്ക്കുന്നു..
വിജന മനസ്സിന്‍റെ സ്ഥിരം ഉല്ലാസ യാത്രയ്ക്കിടയില്‍ വീണ്ടും കതക് മുട്ടുന്നൂ..
അല്പ സമയത്തിനുള്ളില്‍ എനിയ്ക്ക് ധ്യാനത്തില്‍ ഏര്‍പ്പെടേണ്ടതാണ്‍..
ഇപ്പോള്‍ അന്യന്‍റെ കടന്ന് കയറ്റം എന്‍റെ സ്വകാര്യതയ്ക്ക് തടസ്സം സൃഷ്ടിയ്ക്കില്ലേ..
ചിന്തിച്ചു നില്‍ക്കാന്‍ സമയം കിട്ടിയില്ലാ..പുറകില്‍ നിന്ന് ആരോ തള്ളി വിട്ട പോലെ വാതില്‍ പാളികള്‍ മലര്‍ക്കെ തുറന്നു.
കൈവിട്ടു പോയ പ്രിയരുടെ മുഖങ്ങള്‍ ഛായാ ചിത്രങ്ങളായി കണ്ണുകളില്‍ വീണു..
ഇല്ലാ ഈ നയകനെ എവിടേയും കണ്ടിട്ടില്ലാ..പക്ഷേ ഈ രൂപം വ്യക്തമാണ്‍, അതെ ഇതവനാണ്‍…
വെട്ടിയിട്ട കവുങ്ങിന്‍ പാലത്തിനക്കരെ ഞാന്‍ എന്നും ദര്‍ശ്ശിയ്ക്കുന്ന രൂപം..
എന്‍റെ കളിത്തോഴന്‍..എന്‍റെ ബാല്യ ദശ മുതല്‍ എന്നോടൊത്ത് വളര്‍ന്ന് എനിയ്ക്കായി അക്കരെ കാത്തു നില്‍ക്കുന്നവന്‍..
രാത്രിയുടെ മൂളിപ്പാട്ടുകള്‍ അലസോലപ്പെടുത്തി തുടങ്ങി.. മോചനത്തിനായി അവനോടൊത്ത് കുറേ നേരം സംസരിച്ചിരുന്നു..
വിഷയ ദാരിദ്ര്യം അനുഭവിച്ചറിഞ്ഞിട്ടും മിണ്ടികൊണ്ടേ ഇരിയ്ക്കാന്‍ എന്തോ ഒന്ന് പ്രേരിപ്പിച്ചു..
പിന്നെ അന്തമില്ലാത്ത നിശ്ശബ്ദതയില്‍ ചൂഴ്ന്നിറങ്ങിയെങ്കിലും ആഹ്ലാദകരമായ ആ ഒത്തു ചേരല്‍ വീണ്ടും വീണ്ടും കഥകള്‍ കേള്‍ക്കാനും പറയാനും പ്രേരിപ്പിച്ചു..
കഥകളും, കവിതകളും സംഗീതവും പുലര്‍ക്കാലങ്ങളെ വിരിയിച്ചു തന്നു..
അദ്ഭുതമായിരിയ്ക്കുന്നൂ..മൂന്നാം നാള്‍ ഞാന്‍ അവനോടൊത്തുള്ള യാത്രയ്ക്ക് തയ്യാറെടുത്ത് കഴിഞ്ഞിരുന്നൂ..
എടീ മണിക്കുട്ടീ..നീ ഈ കാണുന്നതൊന്നുമല്ല ലോകം..ഈ പച്ചപ്പുകള്‍ക്കും മാമലകള്‍ക്കുമപ്പുറത്തുള്ള പറുദീസ നിന്നെ ഞാന്‍ കാണിയ്ക്കാം..
നെഞ്ചുഴിഞ്ഞ് തല വെട്ടിച്ച് അവന്‍ അഹങ്കാരം പറഞ്ഞു..
നേരായ വഴിയില്‍ ലോകം എന്നെ തേടി വരുമെന്ന പ്രതീക്ഷകളെ രാത്രിയുടെ ഇരുട്ടറയില്‍ ബന്ധിപ്പിച്ച് ആ കൈകള്‍ കോര്‍ത്ത് പിടിച്ച് നടത്തം തുടര്ന്നു..
മാനത്തു ഞങ്ങള്‍ക്കായി പടുത്തുയര്‍ത്തിയ പാത എന്ന് തോന്നിച്ചു ആ നഗര പാതയിലെ പാതകള്‍…പിന്നെ കണ്ണും പൂട്ടി ഒരു ഓട്ടമായിരുന്നൂ..
മഞ്ഞ വെളിച്ചത്തില്‍ അഭയം പ്രാപിച്ചിരിയ്ക്കുന്ന തെരുവുകള്‍ തീര്‍ത്തും ശൂന്യമായിരുന്നില്ലാ..
കൂടെ ഓടി എത്താന്‍ ശ്രമിച്ച അമ്പിളി മാമന് ഞങ്ങള്‍ കൂട്ടു നിന്നൂ..പൂത്തുലഞ്ഞ് നില്‍ക്കുന്ന നക്ഷത്ര കൂട്ടങ്ങളെ നോക്കി മന്ദഹസിച്ചു..
അവനൊരിയ്ക്കല്‍ അവയെ എണ്ണാനിരുന്നപ്പോള്‍ അരുതെന്ന് ഞാന്‍ വിലക്കി..
പൂത്തുലഞ്ഞു നില്‍ക്കും പൂക്കളെ നാം എണ്ണാറില്ലല്ലോ..തുള്ളി വീഴും മഴത്തുള്ളികളെ എണ്ണി തിട്ടപ്പെടുത്താറില്ലല്ലോ..അവയുടെ സൌന്ദര്യം ആസ്വാദിയ്ക്കൂ..
എണ്ണിത്തിട്ടപ്പെടുത്തി സമയം കളയല്ലേ..നമുക്ക് ഒരുപാട് സഞ്ചരിയ്ക്കാനുള്ളതല്ലേ…
വിരലുകളില്‍ എണ്ണാനുള്ള ദിവസങ്ങള്‍ മാത്രം ബാക്കി.
സര്‍പ്പങ്ങള്‍ ചുറ്റി പുണര്‍ന്ന് കിടക്കും പോലുള്ള വള്ളികള്‍ കെട്ടു പിണഞ്ഞ ആല്‍മരങ്ങള്‍..വള്ളികളില്‍ ഊഞ്ഞാലാടി കളിയ്ക്കാന്‍ എന്തു രസം..
മഞ്ഞ വെട്ടത്തില്‍ കൂടുതല്‍ ശോഭിച്ച് സുന്ദരിയായ കുടമുല്ല പൂക്കളും, മണ്ണിന്‍റെ മടിത്തട്ടില്‍ വീണുറങ്ങുന്ന ഗുല് മോഹര്‍പൂക്കളും, ഞാവല്‍ പഴങ്ങളും..
വിടര്‍ന്ന് നില്‍ക്കും അരളിപ്പൂക്കളും…
എല്ലാം നിശയുടെ യാത്രയിലെ വഴിയോര കാഴ്ച്ചകള്‍..
തീര്‍ത്തും വ്യത്യസ്ത രീതിയില്‍ രൂപ കല്പന ചെയ്തു പണി തീര്‍ത്ത ക്ഷേത്രങ്ങള്‍..
കെട്ടിടങ്ങള്‍, ചുവരെഴുത്തുകള്‍..ചാണക കുഴി….ചിന്തിച്ചും ചിരിപ്പിചും കൊണ്ടുള്ള യാത്രകള്‍..
തീവണ്ടിയുടെ കട കട ശബ്ദമില്ലാത്ത യാത്രകളും, ഞാന്‍ പോലുമറിയാതെ ചാടികേറി ഇറങ്ങിയ ബസ്സ് യാത്രകളും..
എണ്ണ തേച്ച് കെട്ടിയിട്ട മുടിയിഴകളിലെ മുല്ലപ്പൂ ഗന്ധം ഞങ്ങള്‍ നടന്ന വഴികള്‍ പിന്നീട് വന്നവര്‍ക്ക് കാണിച്ച് കൊടുത്തു..
ചില ദിവസങ്ങളില്‍ അര്‍ദ്ധ രാത്രികളിലെ ഓട്ടം പുലര്‍ക്കാലങ്ങളില്‍ കഠിനമായ പരവേശം അനുഭവിപ്പിച്ചു..
ഒന്ന് തളര്ന്നുറങ്ങി വീഴാന്‍ വെമ്പല്‍ കൊണ്ടു..നിദ്രാ ദേവി അവളുടെ ബലിഷ്ഠ കരങ്ങള്‍ കൊണ്ട് എന്നെ ഇറുക്കും പോലെ അനുഭവപ്പെട്ടു.
എന്താ കുട്ടീ ഇത്, നേരം പരപരാന്ന് വെളുത്തത് കണ്ടില്ലേ..എണീയ്ക്കാറായില്ലേ..
പടികള്‍ കയറി ശകാരം തട്ടിന്‍ മുറിയില്‍ എത്താതിരിയ്ക്കാന്‍ സൂര്യവെട്ടം കാണും മുന്നെ കുളിച്ച് കുറി തൊട്ടു..
എന്‍റെ കള്ളത്തരങ്ങളില്‍ നിന്നും എന്നെ രക്ഷിയ്ക്കണേ കൃഷ്ണാന്ന് പ്രാര്ത്ഥിച്ചു.
കണ് പ്പോളകള്‍ അടഞ്ഞ് പോകാതിരിയ്ക്കാന്‍ കണ്ണുകള്‍ ഉയര്‍ത്തി സംസാരിച്ചു,
വാക്കുകള്‍ ആസ്ഥാനത്ത് വീഴാതിരിയ്ക്കാന്‍ നാവിനും ചുണ്ടുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി, പകലുകളില്‍ ഒന്നുറങ്ങാന്‍ കൊതിച്ച് മുറിയുടെമൂലകളെ പ്രാപിച്ചു,
കണ്ണാരം പൊത്തും പോലെ കണ്ണടച്ച് ഇരുന്നാല്‍ ഞാന്‍ ഉറങ്ങുകയാണെന്ന് ആരും അറിയില്ലല്ലോ..
കുളിമുറിയില്‍ വെള്ളം തുറന്നു വിട്ട് നനഞ്ഞ തറയിലേയ്ക്ക് ചുവരിലൂടെ ഊര്‍ന്നിറങ്ങി ഉറങ്ങി പോയി..
ടാങ്കിലെ വെള്ളം തീര്‍ന്നാലെങ്കിലും ഒന്നു പുറത്തു വന്നു കൂടെ കുട്ടീ…വാക്കുകളെ ശകാരങ്ങളായി ഭയക്കാന്‍ തുടങ്ങി..
എന്‍റെ ദിനചര്യകള്‍ക്ക് ഞാന്‍ പൊലുമറിയാത്ത മാറ്റങ്ങള്‍ വന്നു തുടങ്ങി.
സന്ധ്യയ്ക്ക് നിറം മങ്ങുമ്പോള്‍ മനം തുടിയ്ക്കും..നിഴലും നിലാവും പരക്കുന്ന രാവിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി..
ഒരു കെട്ട് പുസ്തകങ്ങള്‍ മെത്ത മേല്‍ നിരത്തി, അതിലെ ഒന്നു പോലും ഈ രാത്രികളില്‍ വായിച്ച് തീര്‍ത്തില്ലല്ലോ എന്ന് ദു:ഖിച്ചില്ലാ.. കുറ്റബോധം
തോന്നിപ്പിച്ചില്ലാ..
എന്‍റെ നിദ്ര അവനെ ഒറ്റപ്പെടുത്തില്ലേ..ഏതാനും ദിനങ്ങള്‍ മാത്രമുള്ള ഈ സന്തോഷം നഷ്ടപ്പെടുത്താന്‍ വയ്യാത്ത പോലെ..
ഒരിയ്ക്കലും കാണാന്‍ സാധിയ്ക്കും എന്ന് നിനയ്ക്കാത്ത വഴികളിലൂടെ അവനെന്നെ കൈപ്പിടിച്ച് നടത്തി..ഒരു കൊച്ചു കുഞ്ഞിനെ പോലെ നടപാതകളിലൂടെ എന്‍റെ കൈ പിടിച്ചോടി..
എത്രയെത്ര കഥകള്‍ പറഞ്ഞ് തന്നൂ..
ഒരിയ്ക്കല്‍ അവനെനിയ്ക്കൊരു വേനല്‍ക്കാല പ്രണയ കഥ പറഞ്ഞു തന്നു,
നായകനും നായികയും വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടുകയും അവര്‍ തങ്ങളുടെ നല്ല നാളുകളില്‍ പറഞ്ഞതു പോലെ ഒരുപാട് അരയന്നങ്ങളുള്ള തടാകത്തില്‍,
കൊച്ച് വള്ളത്തില്‍ യാത്ര ചെയ്യുകയും ചെയ്തു…
അവര്‍ ഒന്നും ഉരിയിടാതെ പരസ്പരം കണ്ണുകളില്‍ നോക്കി ഇരുന്നു..
അവരുടെ മൌനത്തെ മുറിച്ച് കൊണ്ട് ആകാശത്തില്‍ നിന്ന് മഴത്തുള്ളികള്‍ ഭൂമിയിലേയ്ക്ക് പതിച്ചു..അതവരുടെ മനസ്സുകളിലേയ്ക്കാണ്‍ പൊഴിഞ്ഞ് വീണത്..
ആ രാത്രിയില്‍ ഞാന്‍ നിലാവില്‍ വീണു മയങ്ങിയുറങ്ങി..
അങ്ങനെ പതിമൂന്ന് സുന്ദര രാത്രികള്‍..
യഥാര്‍ത്ഥ ജീവിത പട്ടികള്‍ക്കിടയില്‍ വാര്‍ത്തെടുത്ത ഒരു സങ്കല്പ ജീവിത കഥ..
പതിന്നാലാം നാള്‍ പെട്ടികളെടുത്ത് മുറി വിടുമ്പോള്‍ അറിയാതെ തേങ്ങിപ്പോയി..
ഞാന്‍ ഇങ്ങ് എത്തിയില്ലാ..
എന്‍റെ തപാൽപ്പെട്ടിയില്‍ ഒരു കത്ത് വന്നു വീണു,
പേടിയ്ക്കണ്ടാ..വ്യസനിയ്ക്കണ്ടാ..ഞാനിവിടേയും ഉണ്ട് നിന്‍റെ കൂടെ..
ഞാന്‍ പുഞ്ചിരി തൂകി..
വെറുതെയല്ലാ അമ്മ പറയുന്നത്,
അവന്‍ കള്ളകൃഷ്ണനാണ്,
അവനുമായുള്ള സമ്പര്‍ക്കം പെണ്‍ക്കുട്ടികള്‍ക്ക് നൊമ്പരങ്ങളും നിരാശകളും സമ്മാനിയ്ക്കും..
പ്രണയവശരായി അവര്‍ അലഞ്ഞ് കൊണ്ടേയിരിയ്ക്കും..
കണ്ണാ..നിന്‍റെ ഈ വിനോദം ക്രൂരമായിപ്പോയി..
എന്‍റെ കളിത്തോഴനെ, എന്‍റെ ആദര്‍ശ കാമുകനെ നിന്നില്‍ കണ്ടതിനാണോ ദു:ഖത്തിന്‍റെ ആയങ്ങളില്‍ നീ എന്നെ ആഴ്ത്തിയത്..
ഈ ചോദ്യത്തിന്‍റെ ഉത്തരം നിനക്ക് മാത്രം അറിയാം കണ്ണാ..