Monday, July 2, 2012

പ്രണയം ഞാൻ ഭയക്കുന്നു..... - സ്വന്തം സരസ്വതി...!


ചാരുഹാസിനിയുടെ അമ്മ സരസ്വതി.
അവൾ വളരെ സുന്ദരിയായിരുന്നുവെന്ന് പറയപ്പെടുന്നു.
ഉൾഗ്രാമത്തിൽ ജനിച്ചു വളർന്ന നിഷ്കളങ്ക.
അന്നത്തെ കാലത്ത് എന്ത് പരിഷ്കാരം...!

ശൈശവത്തിൽ തന്നെ അച്ഛൻ ഇല്ലാതായതിനാൽ അമ്മയ്ക്ക്  സരസ്വതിയോടുള്ള സ്നേഹം സാധാരണ അമ്മമാരുടേതായിരുന്നില്ല....
ആ വയറ്റിനകത്ത് എന്ന പോലെതന്നെ അവളെ പരിപാലിച്ചു പോന്നു...!

സരസ്വതിയ്ക്ക് പന്ത്രണ്ട് തികഞ്ഞു....

ദോഷങ്ങൾ ഒന്നും തന്നെ ഇല്ലാത്ത., നിബന്ധനകളും, നിർബന്ധങ്ങളും ഇല്ലാത്ത., ഒരു മംഗള കർമ്മം ആർഭാടമോടെ നടപ്പിലാക്കി....

ഒട്ടും തന്നെ എതിർപ്പുകളില്ലാതെ  സരസ്വതി പാത്രക്കടക്കാരൻ മുതലാളി.,  സുകുമാരന്റെ വധുവായി....

സരസ്വതി തന്റെ ജന്മനാട്ടിൽ നിന്ന് വരന്റെ ഗൃഹത്തിലേയ്ക്ക് യാത്രയായി.
അവൾക്ക് അത്യപൂർവ്വമായി മാത്രം ലഭിയ്ക്കുന്ന യാത്രാനുഭൂതികൾ....
അവൾ കരഞ്ഞില്ല...,
എന്നാൽ അവളുടെ അമ്മ മുണ്ടിന്റെ തലപ്പെടുത്ത് കണ്ണുകൾ ഒപ്പി....

സന്ധ്യയാവാൻ അധികം നേരമില്ല....
പുഴ കടന്ന് അക്കരെയാണ്  അവളുടെ പതിയുടെ വസതി....
കടത്ത് തോണിയ്ക്കായി പുഴക്കരയിൽ എത്തിയതും അവൾ അതിവേഗം മുന്നോട്ട് പാഞ്ഞു.
തിരിഞ്ഞ് നോക്കി സുകുമാരനോടും, വീട്ടുകാരോടുമായി വർദ്ധിച്ച ആവേശത്തോടെ ആരാഞ്ഞു :

“പുഴയുടെ ഓളങ്ങൾ സംഗീതം ആലപിയ്ക്കുന്നത് നിങ്ങൾക്കും കേൾക്കാനാവുന്നുണ്ടോ...?”

“ശരിയാണ്... കേൾക്കാനാവുന്നു...” അവർ ഊറിച്ചിരിച്ചു.

“ഞാനീ മണൽത്തരികൾ വാരിക്കളിച്ച് മണ്ണപ്പം ചുട്ട് വരാം...”

സരസ്വതി തന്റെ വള്ളിപ്പാവാട മണലിൽ വിരിച്ച് മണൽ കോരിയിട്ട്  വിതറിക്കളിച്ചു.
കണ്ടു നിന്ന കൂടെയുള്ള കുട്ടികൾ കൂട്ടംകൂടി ശബ്ദം ഉയർത്തി അവളുടെ കളിയിൽ പങ്കുചേർന്നു.

സുകുമാരന്റെ ചെറിയമ്മ പതിയെ അവൾക്കരികിൽ മുട്ടുകുത്തിയിരുന്ന് ചെവിയിൽ ഉപദേശിച്ചു :

“മോളേ.., നിന്റെ കസവുപാവാടയിലെ കൈവേലകളാൽ നെയ്തെടുത്ത പൊന്നിന്റെ കരയ്ക്ക് അലങ്കാരമാക്കിയിട്ടുള്ള നൂലുകൾക്ക് രണ്ടര പവൻ മതിയ്ക്കും..., കുപ്പായത്തിലെ കൈയ്യിന്‍റെ കരയ്ക്ക് മുക്കാലും....., പുത്രവധുവായി വീട്ടില്‍ വലതുകാൽ പതിപ്പിയ്ക്കുമ്പോൾ നിന്റെ ഉടുപ്പിൽ അഴുക്ക് പുരണ്ടിരിക്കാൻ പാടുള്ളതല്ല...”

“അതേയോ... ഞാൻ ചെറിയമ്മ പറയുന്നത് അനുസരിയ്ക്കാം... മുതിർന്നവരെ അനുസരിച്ചില്ലേൽ ദോഷം വരുമെന്ന് ന്റെ അമ്മ പറഞ്ഞു തന്നിട്ടുണ്ട്...”

സരസ്വതി കഴുത്തിലൂടെ വള്ളിപ്പാവാട ഊരിയെടുത്ത് മൺത്തരികൾ തട്ടിക്കുടഞ്ഞ് വീണ്ടും ധരിച്ച് യാത്രയ്ക്കൊരുങ്ങി...!

"നീണ്ട ഷിമ്മിയിലും അവൾ കൊച്ചു കുഞ്ഞുതന്നെ..." അതിനിടയിൽ ചെറിയമ്മ അടുത്ത് നിൽക്കുന്നവരോടായി  അഭിപ്രായപ്പെട്ടു.


സുകുമാരൻ സരസ്വതിയെ പേരു പോലെ തന്നെ വളരെ അധികം ആദരവും ചേർത്തുവെച്ചാണ്  നിരീക്ഷിച്ചത്....

"അവൾ വീട്ട് കാര്യങ്ങളും ചുമതലകളും കുറെ പഠിയ്ക്കാനിരിയ്ക്കുന്നു..." എന്ന ചെറിയമ്മയുടെ വാക്കുകളും അനുസരിച്ച് പോന്നു.

സരസ്വതിയ്ക്ക് പ്രായം തികഞ്ഞിട്ടില്ല....
തലോടുവാനോ താരാട്ട് പാടുവാനോ സുകുമാരൻ മുതിർന്നില്ല.
തന്റെ സ്വന്തം സമ്പാദ്യം കൊണ്ട് വാങ്ങിവെച്ച പൂത്താലി അവളെ അണിയിക്കാനായി ആണ്ടുകൾ കാത്തിരിയ്ക്കുവാനും സുകുമാരൻ തയ്യാറായിരുന്നു...!


എങ്ങു നിന്നോ ഒരിളം കിളി ഇണങ്ങി പറന്നെത്തി....

സരസ്വതിയ്ക്ക് പതിനഞ്ച് തികഞ്ഞു .,
അവളുടെ വടിവൊത്ത മൂക്കിലെ വൈരക്കല്ല് മൂക്കുത്തിയുടെ ശോഭ അവളുടെ തുടുത്ത മുഖത്ത് പരന്നിരിയ്ക്കുന്നു..
അവളുടെ നാണം നിറഞ്ഞ വട്ട മുഖം സുകുമാരൻ ഒരിയ്ക്കൽ കണ്ടു.,
അവളുടെ പട്ടിന്റെ പുതു ധാവണിയിൽ നിന്ന് പരന്ന ഉന്മാദ വാസന  അവന്റെ മൂക്കിന് അതു വരെ ലഭിയ്ക്കാത്ത ആനന്ദമുണ്ടാക്കി..
അവളുടെ  അടക്കിയ ചിരിയും ആഭരണങ്ങളും  കിലുക്കങ്ങളും അകത്തളത്തിലേയ്ക്ക് ഒളിഞ്ഞു നോക്കാൻ സുകുമാരന് പ്രേരണയുണ്ടാക്കി.
അവളുടെ യൌവ്വനാരംഭദശ ദർശിയ്ക്കുവാൻ അവന്  തിടുക്കമായി.
നിലാവ്  പൊഴിച്ച് കൊണ്ടിരിയ്ക്കുന്ന ഒരു നിശ്ശബ്ദ യാമത്തിൽ തന്റെ മട്ടുപ്പവിൽ വെച്ച്  അവൻ അവളെ പൂത്താലി അണിയിയ്ക്കുവാനായി സ്പർശിച്ചതും അവൾ പുതപ്പിനുള്ളിൽ ഒളിച്ചു...
പിന്നെ നിലവിളിച്ച് കോവണിപ്പടികൾ ഇറങ്ങിയോടി സുകുമാരന്റെ ചെറിയമ്മയുടെ സാരിത്തലപ്പിൽ ഒളിച്ചു.

“സരസ്വതി ഇനി കുറച്ച് നാൾ അവളുടെ അമ്മ വീട്ടിൽ പാർക്കട്ടെ” അവർ നിർദ്ദേശിച്ചു.

“ഞാനെന്ത് തെറ്റ് ചെയ്തു... സുകുമാരൻ ചേട്ടനല്ലെ ശിക്ഷ നടപ്പിലാക്കേണ്ടത്..?” സരസ്വതി കണ്ണുകൾ നിറച്ചു...!


ജീവിത കർമ്മങ്ങൾ അവസാനിയ്ക്കുന്നില്ല....

സരസ്വതി അമ്മയായി....

ചാരുഹാസിനി പിറന്ന സന്തോഷാധിയ്ക്ക്യത്തിൽ സുകുമാരൻ  പണ്ട് ഭാഗ്യം കെട്ടവൻ എന്ന് സ്വയം പരിതപിച്ച് പട്ടു തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ച പൂത്താലി അവളെ അണിയിച്ചു.
വെറും തറയിൽ  പുല്ലുപായ വിരിച്ച് കിടന്നിരുന്ന സരസ്വതി നിറഞ്ഞ കണ്ണുകളോടെയത് സ്വീകരിച്ചു..!

“എനിയ്ക്കും കുപ്പി വളകൾ മതി....”
ചാരുഹാസിനിയെ അണിയിയ്ക്കാനായി കുപ്പിവളക്കാരൻ വരുമ്പോഴെല്ലാം  തന്റെ മിനുത്ത കൈത്തണ്ടകൾക്കായി  കറുപ്പും ചുവപ്പും വളകളിലേയ്ക്ക് അവൾ വിരൽ ചൂണ്ടി.

“അതെന്തിനാ സരസോ... പൊട്ടിപ്പോകുന്ന വളകൾ... തലയിണയിൽ കൈ വെച്ച്  അതിനു മുകളിൽ തല കയറ്റി വെച്ചുറങ്ങുമ്പോൾ  അവ പൊട്ടി പോവുകയില്ലേ...? നീയത് അറിയുക പോലുമില്ല... ചന്ദന നിറമുള്ള  സരസുവിന്റെ മുഖത്ത് പോറൽ വീണേയ്ക്കാം... കൈത്തണ്ടയിൽ മുറിവേൽക്കാം... അറിഞ്ഞു കൊണ്ട് ആ പൂ പോലെയുള്ള മുഖത്ത്  കലകൾ വരുത്തിവെയ്ക്കണൊ...?”

സുകുമാരന് സരസ്വതിയോടുള്ള പ്രണയം ആളിക്കത്തിക്കൊണ്ടേയിരുന്നു....

സരസുവിന്  സുകുമാരനോടുള്ള  പ്രണയം ദൃഢമാക്കാനാവാതെ മഞ്ഞ്കട്ടപോലെ   അലിഞ്ഞ് കൊണ്ടിരുന്നു....

പലപ്പോഴും പ്രണയം അടിച്ചേൽപ്പിയ്ക്കുവാൻ ശ്രമിയ്ക്കുന്നതായി അനുഭവപ്പെട്ട്  വെരുകിനെപ്പോലെ  സരസ്വതി ഓടിയൊളിച്ചു.

ഉപയോഗശൂന്യമായ പിച്ചളപ്പാത്രം കളയുന്നതിനു പകരം തേച്ച്മിനുക്കി തിളക്കം വർദ്ധിപ്പിയ്ക്കുന്നതെന്തിന്..? അവൾ സംശയിച്ചു..!
വീട്ടുപണികൾ ചെയ്യാനായി ദാസികൾ ആരും ഇല്ലെങ്കിലും വെള്ളിതിളങ്ങും പാത്രങ്ങളിൽ അന്നം,
പൊന്നിന്റെ കസവ് തൂങ്ങുന്ന ഘനം കൂടിയ ആടകൾ, ഭാരിയ്ക്കുന്ന ആഭരണങ്ങൾ...
സരസ്വതിയ്ക്ക് ശ്വാസം മുട്ടി...!

കച്ചവടം ഉഷാറല്ലാത്ത മാസങ്ങളിൽ സുകുമാരന്റെ ശ്രദ്ധ തന്റെ തങ്കക്കുടത്തെ അലങ്കരിപ്പിയ്ക്കുന്നതിൽ മാത്രമായി...!

അങ്ങനെ ഒരു വേനലിൽ സുകുമാരന് സരസ്വതിയെ ഇളക്കത്താലി അണിഞ്ഞ് കാണുവാൻ മോഹമുദിച്ചു..

ആഗ്രഹം അറിഞ്ഞയുടനെ സരസ്വതി ഒട്ടും മയമില്ലാതെ പരുക്കമായി മൊഴിഞ്ഞു :

"വേണ്ട... നിയ്ക്കിനി ആടയാഭരണങ്ങളല്ല ആവശ്യം...,
വജ്രങ്ങൾ പതിച്ച കിരീടവും പൊന്നിന്റെ കമ്പിയാൽ തീർത്ത അപശ്രുതികൾ  മീട്ടാത്ത വീണയുമാണ്  അത്യാവശ്യം... ഉടൻ നടപ്പിലാക്കുക...!"

സുകുമാരനിൽ സരസ്വതിയുടെ വാക്കുകൾ ആദ്യം അന്താളിപ്പ് ഉളവാക്കി...
പിന്നെ അജ്ഞാതമായൊരു ഉൾവിളിയിൽ ലയിച്ചെന്നപോലെ സരസ്വതിയുടെ പ്രതീക്ഷയ്ക്ക് അപ്പുറത്ത് നിന്നുകൊണ്ട് പറഞ്ഞു :

“ഈ തറവാട്ടിൽ ഇന്നേവരെ ആരും ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചിട്ടില്ല സരസോ...
പക്ഷേ, സരസോ... നീ അറിയണം...  നിന്നിൽ നിന്ന് ഈ മോഹം എപ്പോഴാണ്  വെറ്റിലയുടേയും കളിയടക്കയുടേയും ഗന്ധങ്ങളിലൂടെ വമിയ്ക്കുക എന്ന് കാത്തിരിയ്ക്കുകയായിരുന്നു ഞാൻ...,
നശിപ്പിച്ച് കളയാനുള്ളതിലധികം സമ്പാദ്യം  നിന്റെ കൂടെ കെട്ടിപ്പിടിച്ച് ഉറങ്ങാൻ നിന്റെ സുകുമാരൻ ചേട്ടന്റെ പക്കലുണ്ട്....
സ്വപ്നം കണ്ടതിലേക്കാളേറെ സ്വപ്നങ്ങൾ - നിന്നെയുൾപ്പടെ., ഞാൻ കീഴടക്കി കഴിഞ്ഞിരിയ്ക്കുന്നു...
ലക്ഷ്മിയും, സരസ്വതിയും എന്നെ സ്വാധീനിച്ച് കഴിഞ്ഞിരിയ്ക്കുന്നു സരസോ....
ഇനി നിന്റെ സ്വപ്നം സാക്ഷാൽക്കരിപ്പിച്ച് ഞാൻ നിന്നെയും നിന്റെ പ്രണയത്തേയും  ന്റെ അടിമകളാക്കും...
ആകാശവും കടലും അളക്കുവാനാകുമോ..? അതുപോലെയാണ്  എനിയ്ക്ക് നിന്നോടുള്ള  പ്രണയവും...!
വെള്ളി മേഘക്കെട്ടുകളായും പൊന്നിൻ മണൽത്തരികളായും എന്റെ പ്രണയം നിന്നെ വിഭ്രമലോകത്ത് എത്തിയ്ക്കും..”

സുകുമാരൻ പ്രണയപരവശനായി ആവേശം കൊണ്ടു.

സരസ്വതിയെ ഇടം കണ്ണിട്ട് തിരഞ്ഞപ്പോൾ നിശ്ചലനായി നിന്നു പോയി...!
പരിഭ്രമിച്ച്  ദേഹം വിറച്ചു...!!
കണ്ണുകളിൽ കൂരിരുട്ട് നിറച്ച് കറുത്ത ആകാശത്തെ കണ്ട്കൊണ്ട് സരസ്വതി വെട്ടിയിട്ട തണ്ട് കണക്കെ തറയിൽ കിടക്കുന്നു...!
സുകുമാരൻ അവൾക്കരികിൽ മുട്ടു കുത്തി വീണു...
ആ തലമുടിയിഴകളിൽ തലോടി...

തണുത്ത്  മരവിച്ച സരസ്വതിയുടെ ചെവിയിൽ നേർത്ത സ്വരത്തിൽ രഹസ്യം പറഞ്ഞു...

"ഈ വിട വാങ്ങലിന്റെ ആവശ്യം ഉണ്ടായിരുന്നോ സരസോ...?
നീ എന്റെ അടിമപ്പെണ്ണായിരുന്നുവെങ്കിലും നിനക്ക് സ്വാതന്ത്ര്യം നിഷിദ്ധമായിരുന്നില്ലല്ലൊ..
നിന്നെ അനുസരിച്ച് പ്രണയിക്കുക മാത്രമല്ലെ ഞാൻ ചെയ്തിട്ടുള്ളു...?
സങ്കടമുണ്ട്... എന്നാലും നീ ധൈര്യമായി പൊയ്ക്കൊള്ളു...
നീ ഒന്നു കൊണ്ടും ഭയപ്പെടേണ്ട...
ഒരിയ്ക്കൽ ഞാൻ പ്രണയപരവശനായി നിന്റെ അരികിൽ - വെള്ളി മേഘക്കെട്ടുകൾ പൊതിഞ്ഞ നിന്റെ മെത്തയിൽ., പ്രവേശിയ്ക്കുമ്പോൾ നീ അറിയും നവരത്നങ്ങളുടെ  മഹത്വം...!
അപ്പോൾ നീ പൊന്നിൻ കമ്പികൾ മീട്ടി എനിയ്ക്കായ് പാടിത്തരണം..!!"

സുകുമാരന്റെ സ്വരം നേർത്ത് നേർത്ത് ഇല്ലാതായി...!


****************************************************************************************


ചാരുഹാസിനി ചിരിയ്ക്കുകയാണ്.
പിന്നെ മിഴികൾ ഒപ്പി.

“അമ്മ ചിത്തഭ്രമത്തിന് അടിമയായിരുന്നു... ഒരു വിഷാദ രോഗി.
അച്ഛന്റെ പ്രേമഭാജനമായ അമ്മയ്ക്ക് ദു:ഖപരിവേഷങ്ങളോടെ മാത്രമേ അച്ഛന്റെ മുന്നിൽ പ്രത്യക്ഷപ്പെടുവാൻ സാധ്യമാകാറുണ്ടായിരുന്നുള്ളു.
കലർപ്പില്ലാത്ത പൌരുഷത്തോടെ തന്റെ പ്രണയസാമ്രാജ്യം കെട്ടിപ്പടുക്കുവാൻ ശ്രമിച്ച അദ്ദേഹത്തിന് അവിടെ വിജയം കൈവരിയ്ക്കുവാനായില്ല.
അദ്ദേഹത്തിന്റെ പ്രണയാദ്ധ്വാനങ്ങൾക്ക് സാഫല്ല്യം നൽകുവാൻ അമ്മയ്ക്കും ആയില്ല...!
അങ്ങനെ ഒരു ദിവസം....
ആർക്കും കാരണമറിയാത്ത കനത്ത മനക്ലേശത്താൽ അമ്മയുടെ ഹൃദയമിടിപ്പ് നിലച്ചു...
പാവം, അച്ഛന് അറിയുമോ എന്തോ..?!
അമ്മയുടെ വർണ്ന ചിത്രം ചുവരിൽ ചില്ലിട്ട് തൂക്കിയിട്ടുണ്ട് അച്ഛൻ,
പിന്നെ., ചന്ദനം മണക്കുന്ന ചെപ്പിൽ മറ്റെന്തെല്ലാമോ സൂക്ഷിയ്ക്കുന്നുണ്ട്., അമ്മയുടെ ഓർമ്മയിൽ അച്ഛൻ...
അമ്മയ്ക്കു നൽകാനായ് എന്ന വിശ്വസത്തിൽ...
ഞങ്ങളുടെ വീട്ടിലും മനസ്സിലും ഒരു വിഗ്രമായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു അച്ഛൻ അമ്മയെ...!

ചാരുഹാസിനി പറഞ്ഞു നിർത്തി...!





48 comments:

  1. ശൈശവവിവാഹം, ആർദ്രമാനസങ്ങളുടെ ജീവിതകാമനകൾ, തലമുറകളിലൂടെ വ്യതിയാനവിധേയമാവുന്ന ജീവിത സമീപനങ്ങൾ…. ഇങ്ങിനെ പല വിതാനങ്ങളിലൂടെ വളരുന്ന ഒരു കഥ ഇവിടെ വായിക്കാനാവുന്നു. പ്രണയം എന്ന സഹജമായ മാനുഷികഭാവത്തിന് ഇവിടെ സാമ്പ്രദായികമായ അർത്ഥതലങ്ങൾക്കും അപ്പുറത്തേക്കു സഞ്ചരിക്കാനാവുന്നുണ്ട്. ചില ഘട്ടങ്ങളിൽ ഫാന്റസിയുടേതായ ഒരു തലം കഥയിൽ രൂപപ്പെടുന്നത് ആസ്വാദ്യത വർദ്ധിപ്പിക്കുന്നു.

    ടീച്ചറുടേതുമാത്രമായ സവിശേഷമായ ആ ഗദ്യം ഒരു വരദാനമാണ്. ഈ പുതുഭാഷയിലൂടെ എഴുത്തിൽ കൃത്യമായ കൈയ്യൊപ്പു പതിപ്പിക്കാൻ ടീച്ചർക്കാവുന്നു. ഈ ഭാഷ ഇനിയും ഇനിയും തിളക്കമുള്ളതാക്കാൻ ടീച്ചർക്കു സാധ്യമാവും എന്ന് ഉറപ്പുണ്ട്.

    കഥയുടെ ശീർഷകം, എന്തുകൊണ്ടോ ആകർഷണീയമായി എനിക്കു തോന്നിയില്ല. ആസ്വാദനത്തിലുള്ള വ്യക്തിനിഷ്ടമായ എന്റെ പരിമിധിയാവാം കാരണം.

    ReplyDelete
  2. ബ്രാന്റഡ് കഥകള്‍ക്ക് മാത്രം താളുകള്‍ തീറെഴുതിക്കൊടുക്കുന്ന നമ്മുടെ കഥാമാസികകളൊന്നും തേടിയാല്‍ ഇതുപോലുള്ള സുന്ദരകഥകള്‍ കണ്ടെന്ന് വരികയില്ല. പൂക്കളെക്കാള്‍ മണമുള്ള ഇലകള്‍ എത്രയാണ് ഇതുപോലെ ബ്ലോഗുകളില്‍ നാനൂറോ അഞ്ഞൂറോ വായനയ്ക്ക് മാത്രമായി ഒതുങ്ങിപ്പോകുന്നത്. നല്ല ഒരു വായന വായിച്ച് നന്ദി പറയുന്നു.

    ReplyDelete
  3. സരസ്വതിയേയും, സുകുമാരനേയും ഇഷ്ടമായി!
    ചില വരികള്‍ അതിമനോഹരം!
    “മോളേ.., നിന്റെ കസവുപാവാടയിലെ കൈവേലകളാൽ നെയ്തെടുത്ത പൊന്നിന്റെ കരയ്ക്ക് അലങ്കാരമാക്കിയിട്ടുള്ള നൂലുകൾക്ക് രണ്ടര പവൻ മതിയ്ക്കും..., കുപ്പായത്തിലെ കൈയ്യിന്‍റെ കരയ്ക്ക് മുക്കാലും....., പുത്രവധുവായി വീട്ടില്‍ വലതുകാൽ പതിപ്പിയ്ക്കുമ്പോൾ നിന്റെ ഉടുപ്പിൽ അഴുക്ക് പുരണ്ടിരിക്കാൻ പാടുള്ളതല്ല...”

    ReplyDelete
  4. വര്‍ഷിണിയുടെ കയ്യൊപ്പ് പതിഞ്ഞ മനോഹരമായ കഥയ്ക്ക് എന്റെ ആശംസകള്‍ സഖീ...

    ReplyDelete
  5. “ഞാനീ മണല്‍ത്തരികള്‍ വാരിക്കളിച്ച് മണ്ണപ്പം ചുട്ട് വരാം...”

    ദൈവമേ! ആ ഒരു വാചകം വായിക്കുന്നവന്റെ ചങ്കിലേക്ക്‌ ഒരു ആയിരം ചോദ്യങ്ങളുടെ കൂരമ്പ്‌ തന്നെ തൊടുത്തുവിട്ടു! അത് കലക്കി ട്ടോ!

    ഒരു ശൈശവ വിവാഹിതയുടെ ജീവിതത്തിലെ ഏതാണ്ട് എല്ലാം (സങ്കടത്തോടെ) ഫീല്‍ ചെയ്യാന്‍ കഴിഞ്ഞു.

    ഇതുപോലുള്ള നല്ല കഥകള്‍ ബൂലോകത്ത് മാത്രമായി മുങ്ങിപ്പോകുന്നല്ലോ എന്നതാണ് വിഷമം. സാരമില്ല, ഈ മാണിക്യം ഒരുനാള്‍ തിരിച്ചറിയപ്പെടും!

    ReplyDelete
  6. തീര്‍ച്ചയായും ബ്ലോഗിന് പുറത്ത്‌ എത്തേണ്ട കഥ ... ആശംസകള്‍ ടീച്ചറെ ....

    ReplyDelete
  7. സുന്ദരമായ കവിതപോലെ മനോഹരമായ കഥ.
    പാട്ടുകെള്‍ക്കുന്നതു പോലെ വായിച്ചു.
    ഓരോ വരിയിലും വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്നു.
    സുന്ദരിക്കഥ.

    ReplyDelete
  8. "വെള്ളി മേഘക്കെട്ടുകളായും പൊന്നിൻ മണൽത്തരികളായും എന്റെ പ്രണയം നിന്നെ വിഭ്രമലോകത്ത് എത്തിയ്ക്കും..”.....
    ___________________ഇങ്ങിനെ ഓരോവരിയിലും കവിതയുടെ പ്രഫുല്ലസൗരഭം.കഥയെപ്പറ്റി സവിശദം പ്രദീപ്‌ മാഷ്‌ പറഞ്ഞിട്ടുണ്ട്.അതിലുപരി ഞാനെന്തു പറയണം.ഒന്നു പറയാതെ വയ്യ പതിവില്‍ നിന്നും വ്യത്യസ്തമായി എന്റെ മനസ്സിനെ വല്ലാതെ മദിപ്പിച്ച കഥ (കവിത ?).അതാണ്‌ സരസുവെന്ന കഥാപാത്രം ഉള്ളിലെ ആമന്ത്രണമയി ....

    ReplyDelete
  9. ടീച്ചെറിന്‍റെ മറ്റൊരു മനോഹര കഥ. ഞാന്‍ വിഷ്വലൈസ് ചെയ്യുകയായിരുന്നു. ഒരു ഗ്രാമവും അവിടെ ഈ കഥയും കഥാപാത്രങ്ങളും ഒക്കെയായി. ഇഷ്ടായി കേട്ടോ..

    സ്നേഹത്തോടെ മനു.

    ReplyDelete
  10. തലക്കെട്ട് കണ്ടപ്പോള്‍ കവിത എന്നാണെന്നാ കരുതിയത്....!! ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല!!

    ReplyDelete
  11. ഭാഷയുടെ സൗകുമാര്യം വേണ്ടുവോളം ഉപയോഗപ്പെടുത്താൻ റ്റീച്ചർക്കുള്ള കഴിവ് അഭിനന്ദനീയം.. സുകുമാരനും സരസ്വതിയുമൊക്കെ അഭ്രപാളിയിലെന്നപൊലെ ചുറ്റുവട്ടത്ത് കറങ്ങുന്നു.. അഭിനന്ദനങ്ങൾ..!!

    ReplyDelete
  12. വളരെ നന്നായി
    അഭിനന്ദനങ്ങള്‍

    എന്റെ ചില കുറിപ്പുകള്‍
    http://admadalangal.blogspot.com/

    ReplyDelete
  13. ഈ കഥക്കും ആശംസകള്‍..:)നന്നായി

    ReplyDelete
  14. over possessiveness , അതു പ്രണയത്തിലാനെങ്കിലും വിപരീത ഫലമുണ്ടാക്കുന്നു. അതു കൊണ്ടാണ് ഖലീല്‍ ജിബ്രാന്‍ പറഞ്ഞത്. "...... Love possesses not nor would it be possessed; For love is sufficient unto love. When you love you should not say, "God is in my heart," but rather, I am in the heart of God......"
    അതി തീവ്രമായി തന്നെ എഴുതി പതിവുപോലെ.

    ReplyDelete
  15. സുന്ദരമായ ആഖ്യാനങ്ങള്‍ എഴുത്തിന്റെ മനോഹാരിത വെളിവാക്കുന്നു. വീണ്ടും വായിക്കുവാന്‍ തോന്നുന്ന പോസ്റ്റ്‌. അഭിനന്ദനങ്ങള്‍..

    ReplyDelete
  16. നല്ല കഥ. ആസ്വദിച്ചു വായിച്ചു. ഉള്‍ക്കൊള്ളാനാവാത്ത ബിംബങ്ങളുടെ ലാഞ്ചന പോലുമില്ലെന്നത് ഒഴുക്കോടെ വായിക്കാന്‍ സഹായിക്കുന്നു. നന്ദി!

    ReplyDelete
  17. കലർപ്പില്ലാത്ത പൌരുഷത്തോടെ തന്റെ പ്രണയസാമ്രാജ്യം കെട്ടിപ്പടുക്കുവാൻ ശ്രമിച്ച അദ്ദേഹത്തിന് അവിടെ വിജയം കൈവരിയ്ക്കുവാനായില്ല.
    അദ്ദേഹത്തിന്റെ പ്രണയാദ്ധ്വാനങ്ങൾക്ക് സാഫല്ല്യം നൽകുവാൻ അമ്മയ്ക്കും ആയില്ല...!
    അങ്ങനെ ഒരു ദിവസം....

    പ്രണയം എന്നാൽ മറ്റുള്ളവരുടെ മേൽ കൈക്കരുത്ത് കൊണ്ട് അടിച്ചേൽപ്പിക്കാവുന്ന ഒന്നായി എനിക്ക് തോന്നിയിട്ടില്ല. ഒരു പുരുഷനും തന്റെ പൗരുഷ്വം കൊണ്ട് തന്റെ പ്രണയിനിയിൽ പ്രണയം നിറയ്ക്കാൻ കഴിയില്ല.

    ഈ പോസ്റ്റിന് അനുയോജ്യമായ കമന്റാണ് പ്രദീപ് മാഷ് ഇട്ടിരിക്കുന്നത്.
    അതവിടെ ഉണ്ടാവുമ്പോൾ വേറെയൊന്നും പറയാൻ കിട്ടുന്നില്ല.


    ഞാൻ സ്വതസിദ്ധമായ ഒരു കോമഡി പറയാം,അല്ല എനിക്ക് പറ്റിയ അബദ്ധം.!,

    'സുകുമാരന്റെ ചെറിയമ്മ പതിയെ അവൾക്കരികിൽ മുട്ടുകുത്തിയിരുന്ന് ചെവിയിൽ ഉപദേശിച്ചു.'

    ഇങ്ങനേയൊരു വരിയില്ലേ ഇതിൽ.ന്മുൻപുള്ള ഏതോ വരിയിൽ ഭർത്താവിന്റെ എന്നത് ടീച്ചർ, പതിയുടെ എന്ന് പറഞ്ഞതായി തോന്നുന്നു.
    ആ ഓർമ്മയിൽ ഞാനീ വരിയും വായിച്ചു,ചെറിയമ്മയെന്തിനാ പതിയോട് സംസാരിക്കുന്നേ ന്ന് വിചാരിച്ചു.

    നന്നായിട്ടുണ്ട് ട്ടോ ടീച്ചറേ. ആശംസകൾ.

    ReplyDelete
  18. ഇന്നത്തേ ചാരുഹാസിനിയിലൂടെ ...
    അവളുടെ കണ്ണുകളിലൂടെയോ .. അതൊ ചിന്തകളിലൂടെയോ ..
    തലകെട്ടില്‍ പതിയുന്ന " പ്രണയം "..സരസ്വതിക്ക് ഭയമായിരുന്നോ ?
    കളിചിരികളിലും , മണ്ണപ്പം ചുടുന്നതിലും ,അമ്മയുടെ ചൂടിലും
    മാത്രമൊതുങ്ങി ആകുലതകളൊന്നും തീണ്ടാത്ത ബാല്യകാലം ...
    അവിടന്ന് ഒരു കുഞ്ഞു ചെടിയേ ,കൊടുംകാറ്റ് പൂക്കുന്ന
    താഴ്വാരത്തേക്ക്, ശിഖരങ്ങള്‍ ഉറപ്പാക്കുന്നതിന് മുന്നേ
    പറിച്ച് നടുമ്പൊള്‍ ആ അമ്മ നെടുവീര്‍ പെട്ടത്
    ഒരു തുള്ളി മിഴിപ്പൂക്കള്‍ പൊടിഞ്ഞത്..
    എന്റെ മുത്തശ്ശി പറഞ്ഞ ആ കാര്യം ഇന്നും കാതിലുണ്ട്
    അതു പറയുമ്പൊള്‍ ഒരു ചെറു നാണത്തിനപ്പുറം
    എന്റെ സ്നേഹമായ അമ്മുമ്മക്ക് നഷ്ടപെട്ട് പൊയ
    ബാല്യകാലത്തിന്റെ നൊമ്പരം ഉണ്ടായിരുന്നു ..
    വര്‍ഷിണിയേ ഇവിടെ വായിക്കുമ്പൊഴും ,സരസ്വതിയിലൂടെ
    എനിക്കാ നോവ് പകര്‍ന്ന് കിട്ടുന്നുണ്ട് ..അങ്ങനെ അനേകായിരം
    ബാല്യകാലങ്ങളുടെ നോവ് ,വിധി ..പ്രണയം ആധിയായിരുന്ന കാലം
    ആശ്വസ്സിക്കാം , ഈ കാലം അതിനേ വകഞ്ഞു മാറ്റിയതില്‍ ചാരുഹാസിനിക്കും
    പക്ഷേ .. ഇന്ന് കൊല്ലാതെ കൊല്ലുന്ന കാമ കണ്ണുകള്‍ നിറഞ്ഞിരിപ്പുണ്ട് ..
    കാഴ്ചകള്‍ നിറയുന്ന വരികള്‍ ,പുഴയിലേ മണല്‍ തരികള്‍
    മുന്നിലേക്ക് വന്നു ..നന്നായി പറഞ്ഞു ഈ കഥ പ്രീയ കൂട്ടുകാരീ ..
    സ്നേഹപൂര്‍വം.. റിനീ ..

    ReplyDelete
  19. ലളിതമാക്കി അവതരിപ്പിച്ചിരിക്കുന കഥ ശൈശവവിവാഹം തീവ്രപ്രണയത്തില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ എന്ന രീതിയില്‍ നോക്കിക്കാണാനാണ് ഞാന്‍ ശ്രമിച്ചത്‌.
    സുന്ദരമായിരിക്കുന്നു.

    ReplyDelete
  20. വളരെ ഹൃദ്യമായ രചനാ ശൈലി. ലാളിക്കപ്പെടെണ്ട പ്രായത്തില്‍ അടിച്ചേല്പിക്കപ്പെട്ട പ്രണയത്തെയും തുടര്‍ന്ന് കിട്ടിയ മാതൃത്വത്തെയും ഉള്‍ക്കൊള്ളാനാവാതെ അകാലത്തില്‍ ആയുസ്സിനു വിരാമമിട്ട സരസുവിനെ വളരെ ഭംഗിയായി അവതരിപ്പിച്ചു.

    ReplyDelete
  21. ചില കഥകളിൽ കാവ്യം വരും, അത ഒരു തരം കാവ്യ ഭംഗി, വരികൾ താളത്തോടെ ഒരു വാക്കിൽ നിന്നും മറ്റൊരു വാക്കിലേക്ക് ഒഴി പോയി, ശെരിക്കും ഈ വരികൾ ഓളങ്ങളിൽ പെട്ട പൊങ്ങ് പോലെ നാവ് വായിച്ചുകൊണ്ടേയിരുന്നു, നിർതാതെ , മനോഹരം

    ആശംസകൾ

    ReplyDelete
  22. കാവ്യഭംഗി നിറഞ്ഞ വരികള്‍, ഒഴുക്കോടെയുള്ള അവതരണശൈലി ഇവയെല്ലാം മനോഹരമാക്കി ഈ എഴുത്തിനെ ആശംസകള്‍ നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  23. നല്ലൊരു കഥ...

    ഇങ്ങനെ ജനിച്ചതെന്തിനെന്നറിയാതെ വിഗ്രഹപ്രതിഷ്ഠയായ എത്രയോ സരസ്വതിമാർ ഉണ്ടായിരുന്നു അല്ലേ ?


    താഴെ ഉള്ള ഭഗവാന്റെ പടം ഞാനെടുക്കുന്നേ...

    ReplyDelete
  24. വര്‍ഷിണി യുടെ തൂലികയില്‍ അടര്‍ന്നു വീണ മറ്റൊരു മരതകം വീണ കമ്പിയിലൂടെ ഊര്‍ന്നു വരുന്ന നേര്‍ത്ത പ്രണയ നാദം ഉണ്ട് നൊമ്പരങ്ങളുന്ദ് അതിനക്കോ അപ്പുറത്താണ് ഈ പ്രണയം തോന്നിക്കുന്ന എഴുത്ത് ആശംസകള്‍

    ReplyDelete
  25. ആഹാ മനോഹരം ഒരു പ്രത്യേക മൂഡ്‌ ഫീല്‍ ചെയ്യിപ്പിക്കുന്ന കഥ...

    പതിവ് പോലെ തന്നെ സ്നേഹാശംസകളോടെ സ്വന്തം പുണ്യവാളന്‍

    ReplyDelete
  26. നന്നായിരിക്കുന്നു,ടീച്ചര്‍.പിന്നെ, കഥയില്‍ ഈ ലിങ്ക് കണ്ടില്ല.അതിനാല്‍ താമസിച്ചു ഇവിടെ എത്തുവാന്‍.

    ReplyDelete
  27. മനോഹരമായ ഒരു കഥ രാവിലെ എനിക്ക് വായിക്കാന്‍ തന്ന എന്റെ പ്രിയകൂട്ടുകാരിക്ക് സ്നേഹ പുലരി മഴ ...!!!

    ReplyDelete
  28. എല്ലായ്പ്പോഴും വര്‍ഷിണിയുടെ വേറിട്ട രചനാ ശൈലി എന്ന് ഞാന്‍ അഭിപ്രായം കുറിച്ച് കുറിച്ച് അതൊരു പതിവ് പല്ലവിയായി തോന്നാം. എങ്കിലും പറയട്ടെ കാവ്യ ഭംഗി തുളുമ്പുന്ന ആ ശൈലി തന്നെയാണ് ഈ കഥയും മികവുറ്റതാക്കിയത്.

    പന്ത്രണ്ടാം വയസ്സില്‍ പാത്രകടക്കാരന്‍ സുകുമാരനോട് കൂടി ജീവിതത്തിന്‍ കളിയരങ്ങില്‍ സരസു ആടി തീര്‍ത്ത വിവിധ വേഷങ്ങള്‍ വ്യത്യസ്ത ഭാവങ്ങളില്‍ എഴുത്തുകാരി പകര്‍ത്തി വെച്ചത് വേറിട്ടൊരു അനുഭവമായി. കഥയുടെ സാങ്കേതിക വശങ്ങള്‍ അതറിയാവുന്നവര്‍ പറയട്ടെ. നല്ല ഒരു വായന സമ്മാനിച്ചതിനു ടീച്ചര്‍ക്ക് ആശംസകള്‍.

    അന്താളിപ്പ്‌ എന്നെഴുതിയത് അന്ധാളിപ്പ് എന്നല്ലേ എഴുതേണ്ടത് എന്നൊരു സംശയം ഉണ്ട് ടീച്ചറെ. അത് ഒന്ന് നോക്കൂ ...

    ReplyDelete
  29. അര്‍ത്ഥമില്ലാത്ത കമ്മന്റുകള്‍ എഴുതി ഈ നല്ല രചനക്ക് മാറ്റു കുറക്കാന്‍ ഞാന്‍ തയ്യാറല്ല. അതിനപ്പുറം അര്‍ഹിക്കുന്ന വായനയാണ് ഈ കഥ തന്നത്. അതുകൊണ്ടാണ് അക്ഷരങ്ങള്‍കൊണ്ടൊരു ഇഷ്ടം എഴുതാന്‍ ഞാന്‍ പരാജയപ്പെടുന്നത്. ഖമിക്കുക.
    നന്ദി അറിയിക്കുന്നു വര്‍ഷിണീ ..ഈ നല്ല വായനക്ക്

    ReplyDelete
  30. കഥപറഞ്ഞ രീതിയും ഭാഷയും പ്രമേയവും എല്ലാമെല്ലാം ഒന്നിനോന്നിനു മികച്ചു നിന്നു.
    ആശംസകള്‍.,!!

    ReplyDelete
  31. നന്ദി വർഷിണീ....കവിത പോലെ സുന്ദരമായ ഈ കഥക്ക്

    ReplyDelete
  32. നല്ല വായന.... ഡയലോകുകളിൽ സാഹിത്യം മുഴച്ച് നിൽക്കുന്നതൊഴിച്ചാൽ മനോഹരമായ ഒരു കഥ... എല്ലാ ഭാവുകങ്ങളും

    ReplyDelete
  33. കഥ നന്നായി,വര്‍ഷിണി. അഭിനന്ദനങ്ങള്‍.

    ReplyDelete
  34. എത്ര കിട്ടിയാലും മതി വരാത്ത സ്നേഹം..
    എത്ര കൊടുത്താലും മതി വരാത്ത സ്നേഹം..
    സ്നേഹം പ്രിയരേ....നന്ദി..!

    അഭിപ്രായങ്ങള്‍...പ്രോത്സാഹനങ്ങള്‍...അഭിനന്ദനങ്ങള്‍...എല്ലാം നിറഞ്ഞ മനസ്സോടെ സന്തോഷത്തോടെ സ്വീകരിയ്ക്കുന്നു..മാനിയ്ക്കുന്നു...!

    ReplyDelete
  35. വര്‍ഷിണി വിനോദിനി ...അങ്ങിനെയാണ് താങ്കളുടെ പേര് എന്ന് കരുതുന്നു. ബ്ലോഗ്‌ കൊള്ളാം..കൊള്ളാം എന്നല്ല വളരെ നന്നായിരിക്കുന്നു.പക്ഷെ വിവരണങ്ങള്‍ അല്‍പ്പം കൂടി ലളിതമാക്കിയാല്‍ കൂടുതല്‍ ആസ്വാദ്യകരമായിരിക്കും എന്ന് ഞാന്‍ കരുതുന്നു....
    സ്നേഹപൂര്‍വ്വം .....ഗഫൂര്‍ കാ ദോസ്ത് (ലോഗിന്‍ ചെയ്യുവാന്‍ കഴിയുന്നില്ല..അതാണ്‌ അനോണിമസായി കമെന്റ് നല്‍കിയത് )

    ReplyDelete
    Replies
    1. തീര്‍ച്ചയായും അഭിപ്രായങ്ങള്‍ മാനിയ്ക്കുന്നു...നന്ദി സുഹൃത്തേ...!

      Delete
  36. മനോഹരമായ കഥ. ഏറെ ഇഷ്ടമായി.

    ReplyDelete
  37. നഷ്ടപ്പെട്ട ബാല്യവും തിരിച്ചറിയാത്ത പ്രണയവും മനസ്സില്‍ ഒത്തിരി നൊമ്പരം ഉണ്ടാക്കി. വളരെ നല്ല കഥ. ആശംസകള്‍.

    ReplyDelete
  38. കഥ ഇഷ്ടപ്പെട്ടു..
    എന്നാലും ചുരുക്കാരുന്നില്ലേയെന്നൊരു തോന്നല്‍..
    എന്റെ മാത്രം തോന്നലാണൂട്ടോ..
    സരസ്വതിയും സുധാകരനും നന്നായി..

    ReplyDelete
  39. രോഗ ബാധിതനായതിനാൽ ഈ കഥ വായിക്കാൻ അല്പം താമസിച്ചു...

    സരസ്വതിയുടേയും സുകുമാരന്റേയും പ്രണയത്തിനിടയിൽ വിലങ്ങു തടീയായതെന്തേ.... ടീച്ചറുടെ മനോഹരമായി തൂലികയിൽ നിന്നുള്ള മനോഹരമായ വിവരണങ്ങളോട് കൂടിയ ഒരു കഥ, കവിതയൂറും വരികളിലൂടെ കഥ പറഞ്ഞ് വായനക്കാരനെ ആസ്വദിപ്പിച്ച ശൈലിക്ക് ഭാവുകങ്ങൾ

    ReplyDelete
  40. നല്ല വായനാ സുഖം തരുന്ന എഴുത്ത്....
    നല്ല വിഷയം
    ആശംസകൾ

    ReplyDelete
  41. നന്ദി...സ്നേഹം പ്രിയരേ...!

    ReplyDelete
  42. കഥാ വായനക്കിടയിൽ മറ്റൊരു ലോകത്ത് എത്തിപ്പെട്ട പോലെ ,
    ആദ്യ ഭാഗം വായിച്ചപ്പോൾ
    ശൈശവ വിവാഹത്തിന്റെ ആദ്യ നാളുകൾ വീട്ടിനടുത്തുള്ള അമ്മമ്മ പറഞ്ഞു തന്നത് ഓർമ്മയിൽ വന്നു .
    "മൂന്നാമത്തെ ഓണം കഴിഞ്ഞാ ഞാൻ പെണ്ണായത്,
    പിന്നെയും നാല് കൊല്ലം കഴിഞ്ഞാ ശേഖരനെ പെറ്റത്", എന്നൊക്കെ
    പിന്നെ പിന്നെ പുരാണ കഥ വായിക്കുന്ന പോലെ അതിൽ ലയിച്ചു ലയിച്ചു ............

    ReplyDelete
  43. വര്‍ഷിണിയുടെ ബ് ളോഗില്‍ വരുമ്പോള്‍ മാത്രം എനിക്കനുഭവപ്പെടുന്ന ഫീലിങ്ങാണ്, ഒരു പച്ചപ്പുല്‍മൈതാനത്ത് ഇളം കാറ്റേറ്റ് കവിതകേട്ട് ഇരിക്കുന്ന പ്രതീതി. വലിയ വിശദീകരണങ്ങളില്ലാതെ വിവാഹം, (സരസ്വതിയ്ക്ക് പന്ത്രണ്ട് തികഞ്ഞു....

    ദോഷങ്ങൾ ഒന്നും തന്നെ ഇല്ലാത്ത., നിബന്ധനകളും, നിർബന്ധങ്ങളും ഇല്ലാത്ത., ഒരു മംഗള കർമ്മം ആർഭാടമോടെ നടപ്പിലാക്കി....) ബാലലീലകളോടുള്ള അഭിനിവേശം,( (“ഞാനീ മണൽത്തരികൾ വാരിക്കളിച്ച് മണ്ണപ്പം ചുട്ട് വരാം...”)
    പ്രസവം, (“ഞാനെന്ത് തെറ്റ് ചെയ്തു... സുകുമാരൻ ചേട്ടനല്ലെ ശിക്ഷ നടപ്പിലാക്കേണ്ടത്..?” സരസ്വതി കണ്ണുകൾ നിറച്ചു...!)
    വാര്‍ദ്ധക്യം, (നിന്നിൽ നിന്ന് ഈ മോഹം എപ്പോഴാണ് വെറ്റിലയുടേയും കളിയടക്കയുടേയും ഗന്ധങ്ങളിലൂടെ വമിയ്ക്കുക എന്ന് കാത്തിരിയ്ക്കുകയായിരുന്നു ഞാൻ...), എന്നീ കാലഗമനം വരച്ചിട്ടത് ശ്രദ്ധേയമായി. വളരെ ഇഷ്ടം വര്‍ഷിണി. ഓര്‍മ്മകളുടെ പെരുമഴ വായിച്ചു. പക്ഷെ അഭിപ്രായം പറയാന്‍ ഒരിടം കണാതെ വിഷമിച്ചു.

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...