Monday, October 7, 2013

മൈലാഞ്ചിക്കൈകളാല്‍ മുഖം മറച്ച്...



നിന്റെ നാടും വീടും എത്ര അകലയാണെന്ന് ആരെന്നോട്‌ ചോദിച്ചാലും ഞാൻ പറയും,
"ഏയ്‌..അത്രക്ക്‌ ദൂരമൊന്നുമില്ല..ദാ ഈ കടലാസ്സും തൂലികയും തമ്മിൽ കൂട്ടിമുട്ടുന്ന ദൂരമത്രക്കും "
എന്റെ എഴുത്തുകളുടെ ഉത്ഭവങ്ങളും അനുഭൂതികളും കാഴ്ച്ചവെക്കുവാൻ എന്റെ നാടിനായിട്ടുണ്ടെന്നാണ് ന്റെ വിശ്വാസം.
ഈ ഉദ്യാന നഗരമെനിക്ക്‌ അന്നത്തേതായ സന്തോഷങ്ങൾ മാത്രം നൽകുമ്പോൾ എന്നത്തേക്കുമായി ഞാൻ ചേർത്തുവെക്കുവാൻ വെമ്പുന്ന ആനന്ദം ന്റെ നാടിന്റെ കുളിർമ്മ തന്നെ. ഇവിടുത്തെ തിരക്കുകൾക്കും ഒച്ചപ്പാടുകൾക്കുമിടയിലും ആരൊ എന്നെ തട്ടിയുണർത്തുന്നുണ്ട്‌.
എനിക്കൊന്നും നഷ്ടമായിട്ടില്ലെന്ന് ആശ്വസിപ്പിക്കുന്നുണ്ട്‌.
നാടിന്റെയും വീടിന്റെയും ചിന്തകളുടെയും ഓർമ്മകളുടെയും കടന്നുകയറ്റത്തിന്മേലാണു എന്റെ നാടെന്നെ പുണരുന്നതെന്ന ബോധ്യമോടെ ഞാനെന്റെ ബാല്യകാല സ്മരണകളിലേക്ക്‌ ഊളിയിടുകയാണ്...
ഒരു വള്ളുവനാടൻ കൊച്ചുഗ്രാമം...
അല്ല, പടർന്നു കിടക്കുന്ന ദേശം തന്നെ, ചേലക്കര ..!
പണ്ടിവിടെ ധാരാളം ചേലവൃക്ഷങ്ങൾ തിങ്ങി വളർന്നിരുന്നുവത്രെ..
ചേലമരങ്ങളുടെ കര എന്ന പ്രയോഗത്തിൽനിന്നാണത്രെ ചേലക്കര എന്ന സ്ഥലനാമം ഉണ്ടായത്‌.
മലകളും, നദീപ്രവാഹങ്ങളും, രാക്ഷസ പാറകളും, കാവുകളും, കുളങ്ങളും, വിശാലമായ കൃഷിയിടങ്ങളും, അധികം അകലെയല്ലാതെ അസുരന്‍ കുണ്ട് റിസര്‍വ്വോയറും,
നിർത്താതെ ആർത്തലയ്ക്കുന്ന പെരുമഴയിൽ നിറഞ്ഞു കവിഞ്ഞ്‌ റോഡും തോടും ഒന്നാകുന്ന പൊതുപ്പാലവുമെല്ലാം...ചേർന്ന്
പ്രകൃതിരമണീയമായ ഭൂപ്രകൃതി സ്വായത്തമാക്കിയ ചേലക്കരക്ക്‌ തൃശ്ശൂർ ജില്ലയുടെ നെല്ലറ എന്ന വിശേഷണം തീർത്തും അർഹിക്കുന്നുണ്ട്. കാളിയ റോഡ് , മേപ്പാടം, കുറുമല, തോന്നൂർക്കര,കിള്ളിമംഗലം,വെങ്ങനല്ലൂർ...ഏത്‌ ദേശക്കാരുമാവട്ടെ അഭിമാനത്തോടെ സ്വയം പരിചയപ്പെടുത്തും
" അതേല്ലോ..ഞാൻ ചേലക്കരക്കാരനാ.."

ചേലക്കര സെന്റർ...അധികം ഒച്ചപ്പാടുകളും അനക്കങ്ങളുമില്ലാത്ത ചേലക്കര ഉണർന്നു വരുന്നു..


ചേലക്കരയുടെ മാറിൽനിന്ന് അഞ്ചുമിനിറ്റ്‌ നടക്കാവുന്ന ദൂരം..
അത്രേയുള്ളു ചെട്ടിത്തെരുവിലേക്ക്‌.
തമിഴും തെലുങ്കും കലർന്ന നാടൻഭാഷ സംസാരിക്കുന്ന ഇടകലർന്ന സംസ്ക്കാരങ്ങൾ ശീലിക്കുന്ന ഈ വിഭാഗക്കാർ കച്ചവടാവശ്യങ്ങൾക്കായി ചേലക്കരയിൽ എത്തിപ്പെടുകയും വളരെ പെട്ടെന്നു തന്നെ ചേലക്കരദേശക്കാരായി ആ നാടിന്റെ സ്വന്തക്കാരയി മാറുകയുമായായിരുന്നു.
മുടി നിറയെ മുല്ലപ്പൂവും പട്ടുപാവാടയും തട്ടവുമണിഞ്ഞ്‌ ചുവന്ന മൈലാഞ്ചിക്കൈകളിൽ നിറയെ കുപ്പിവളകളുമണിഞ്ഞ്‌ ചെട്ടിത്തെരുവിലൂടെ ഖിസ്സ പറഞ്ഞ്‌ ഓത്തുപള്ളിയിൽ പോയിരുന്ന ബാല്യം എത്ര നന്മ നിറഞ്ഞതും നിറമുള്ളതുമായിരുന്നുവെന്ന് ദാ ഈ നിമിഷവും ഞാൻ നിറമനസ്സോടെ അയവിറക്കുകയാണ്.



 എടുത്താൽ പൊങ്ങാത്ത തുണിക്കെട്ടുകളും അട്ടപ്പെട്ടികളിൽ അടുക്കിവെച്ച കുപ്പിവളക്കെട്ടുകളും, തോളിലെ സഞ്ചിയിൽ പപ്പടക്കെട്ടുകളുമായി മുറുക്കി ചുവപ്പിച്ച ചുണ്ടുകളും നീലയും ചോപ്പും കലർന്ന മൂക്കുത്തിയുമണിഞ്ഞ ഏറെയും മഞ്ഞ കരയുള്ള ചേലയുമുടുത്ത്‌ ഊരു ചുറ്റുന്ന അയൽപ്പക്കത്തിലെ അക്കകൾ പല ദേശക്കാരെയും കുറിച്ചുള്ള യാത്രാവിശേഷങ്ങൾ പങ്കുവെക്കുമ്പോൾ, "ഇനീം പറയ്‌.. ഇനീം പറയ്‌ " എന്നവരെ പ്രോത്സാഹിപ്പിച്ചിരുന്ന കുട്ടിപ്പടകളുടെ കൂട്ടത്തിൽ ഈ ഒരു മൊഞ്ചത്തിയും മുൻപന്തിയിലുണ്ടായിരുന്നു.
പൊടിപ്പും തൊങ്ങലുകളും ചാർത്തിയ ആ തീരപ്രദേശ കഥകൾ എത്രകേട്ടാലാണ് മതിയാവുക?
അവരുടെ സമുദായത്തിൽപ്പെട്ട നാനാവതി ദേശക്കാർ ഒത്തൊരുമിച്ച്‌ കൊണ്ടാടുന്ന മാരിയമ്മൻ പൂജ എന്ന മഹോത്സവം ഇന്നുമെന്റെ വീട്ടുമുറ്റത്തു നിന്ന് ആസ്വാദിക്കുമ്പോൾ പൊടിപ്പും തൊങ്ങലുകളും കൂട്ടാതെയുള്ള അവരുടെ പരമ്പരാഗത കഥകൾക്ക്‌ ഒരേ നിറച്ചാർത്തു തന്നെയാണു കാലങ്ങൾക്ക്‌ ശേഷവും..


"ഇനി മാരിയമ്മൻ പൂജ കഴിഞ്ഞിട്ട്‌ മതീട്ടൊ മടക്കയാത്ര " എന്ന സ്നേഹസ്വരങ്ങളെയും മാനിച്ച്‌, നാടൻ കലകളും വേഷങ്ങളും, ആരവങ്ങളും വീട്ടുമുറ്റത്തു നിന്നുകൊണ്ട്‌ ആസ്വദിച്ച ഉത്സവപിറ്റേന്നായിരിക്കും ചുമലിൽ ബാഗും കയ്യിൽ പെട്ടിയുമായി നാടിനോടും വീടിനോടും ആ വേനലവധിക്കും യാത്ര പറയുന്നത്‌,

നേരം പുലരുന്നുവെന്ന അറിയിപ്പോടെ മാരിയമ്മൻ കോവിലിൽ സുപ്രഭാതം മുഴങ്ങുന്നു..
ഹൊ..ഉറക്കം മതിയായില്ലാന്ന് ഉറക്കപ്പിച്ച്‌ പറഞ്ഞ്‌ തലവഴി പുതച്ച്‌ മൂടികിടന്ന് പുലർക്കാല സ്വപ്നങ്ങൾക്ക്‌ വട്ടം കൂട്ടുമ്പോഴായിരിക്കും അങ്ങേത്തല അങ്ങാടി പള്ളിയിൽനിന്ന് സുബഹി ബാങ്ക്‌ ബോധമുണർത്തുന്നത്‌.
സ്വന്തം വീട്ടിലെ പ്രാതൽ വിഭവങ്ങൾ ആർക്കാണിടക്ക്‌ ബോറഡിക്കാതിരിക്കുക.. അങ്ങനെയുള്ള കൊതിയൻ പ്രഭാതങ്ങളിൽ ആമിനത്താത്തയുടെയും ഉമ്മുത്താത്തയുടെയും നൂൽപ്പുട്ടും , വെള്ളയപ്പവും , മുട്ടക്കറിയും ഞങ്ങളുടെ തീന്മേശയിൽ സ്പെഷൽ വിഭവങ്ങളായിരുന്നു.
മഴമണക്കുന്ന പാതിരാക്കാറ്റിനെയറിഞ്ഞ്‌ കിടപ്പറയിൽ കൂടപ്പിറപ്പുകളുമായി കഥകൾ മെനഞ്ഞ്‌ കിടക്കുമ്പോൾ തട്ടിൻപ്പുറത്തെ ജനലിലൂടെ കാണാവുന്ന ചെട്ടിയാന്മാരുടെ ചുടല എപ്പോഴും പേടിപ്പിക്കുന്ന വിഷയമായി കടന്ന് വരുമായിരുന്നു.എങ്കിലും എന്തുകൊണ്ടോ എനിക്കാ ചുടലപ്രദേശം കൗതുകമായിരുന്നു.
പറഞ്ഞു കേൾക്കുന്ന പേടികഥകൾ അവിടെ അരങ്ങേറുന്നുണ്ടായിരിക്കുമൊ എന്നറിയുവാനുള്ള ജിഞ്ജാസയിന്മേൽ ഒരു മഴദിവസം ചെളി നിറഞ്ഞ വരമ്പിലൂടെ ചുടല ലാക്കാക്കി നടന്നുവെങ്കിലും പ്രദേശക്കാരാരോ തിരിച്ചോടിച്ചത്‌ വളരെ രസകരമായി ഓർക്കുകയാണിപ്പോൾ.
മരണശേഷം എന്ത്‌ സംഭവിക്കും..?
ഈ ചോദ്യത്തിനും അതിനുചുറ്റിപ്പറ്റിയുള്ള കഥകൾക്കും ജീവൻ നല്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു മിക്കപ്പോഴും തോന്നൂർക്കര പള്ളിയിലെ ഖബറുകളില്‍ ‘ദുആ‘ ചെയ്യുവാൻ പോയിരുന്നത്‌.
ഞാനിന്നേവരെ കാണാത്ത ന്റെ ഉമ്മൂമ്മയും, ഉപ്പൂപ്പയുമെല്ലാം എന്നെ കാണുന്നുണ്ടായിരിക്കുമല്ലൊ എന്ന വിശ്വാസത്തിന്മേൽ അവരെ നോക്കി പുഞ്ചിരിച്ചു.. അവരുടെ സ്നേഹവും കടാക്ഷവും എപ്പഴും കിട്ടണേ എന്ന് അവർക്കരികിൽ നിന്നുകൊണ്ട്‌ തേടി. പള്ളിക്കരികിലായി താമസിക്കുന്ന തങ്ങന്മാരുടെ ബീവികളിൽനിന്ന് ശേഖരിക്കുന്ന പള്ളിക്കാടിനെ കേന്ദ്രീകരിച്ചുള്ള കഥകളായിരിക്കും പിന്നീടുള്ള നാളുകളിലെ ചിന്തകൾ.
ബീവികളുടെ മുറുക്കി ചോപ്പിച്ച ചുണ്ടുകളും മൈലാഞ്ചി ചോപ്പിലെ നഖങ്ങളും കരിമണിമാലകളും അവരുടെ കഥകളുമെല്ലാം ആകർഷകമായിരുന്നു..

കൊച്ചു തലക്കുള്ളിൽ ശേഖരിച്ച വിവരങ്ങളത്രയും നിക്ഷേപിക്കാനുള്ള ഒരിടം..
അതായിരുന്നു ന്റെ സ്കൂൾ ദിനങ്ങളിലെ ഓർമ്മകൾ മായ്ക്കാത്ത ക്ലാസ്സ്‌ റൂം ഇടങ്ങൾ.
വീട്ടുവളപ്പിനു അതിർ തീർക്കുന്ന തോടിനങ്ങേപ്പുറത്തുള്ള സ്കൂൾ ചേലക്കരയിലേയും ചുറ്റു പ്രദേശങ്ങളിലെയും ആദ്യത്തെ സി ബി എസ്‌ ഇ സ്കൂൾ എന്ന ബഹുമതിയിൽ ഉയർന്ന് വന്നു. ചെട്ടിത്തെരുവിലുള്ള വീടിന്ന് ഒരു പാലത്തിനപ്പുറമായതിനാൽ സ്കൂൾ വെങ്ങാനല്ലൂരിലുമായി.
പാതയുടെ ഇരുവശങ്ങളിലായി വെള്ളം നിറഞ്ഞ പാടങ്ങളും ചെളിയും ചേറും നിറഞ്ഞ വരമ്പുകളും കന്നുപൂട്ടൽ ആരവങ്ങളും ചേർപ്പേട്ടന്റെ കടയുമെല്ലാം വെങ്ങാനല്ലൂരിന്റെ മനോഹാരിതക്ക്‌ മാറ്റുകൂട്ടി. 


മഴ തോർന്നിട്ട്‌ സ്കൂളിൽ പോയാൽ മതി..അല്ലെങ്കിൽ, കുടയെടുത്ത്‌ സ്കൂളിൽ പോകൂ എന്ന സ്നേഹ ശാസനകൾ കേൾക്കാൻ തുടങ്ങുമ്പോഴേക്കും ക്ലാസ്സിലിരുന്ന് തലതുവർത്തുന്നുണ്ടാകും.. ബാല്യമേറെയും ചിലവഴിച്ചത്‌ ഈ മുറ്റത്തു തന്നെ..
 രാത്രികാലങ്ങളിലെ തവളുകളുടെ പേക്രോയും ചീവീടുകളുടെ കാതടക്കുന്ന രാഗവുമെല്ലാം വെങ്ങാനല്ലൂർ ദേശക്കാരുടെ കൂടെ ഞങ്ങളും ആസ്വദിച്ചു.
വെങ്ങാനല്ലൂർ ശിവക്ഷേത്രത്തിൽനിന്നുയരുന്ന ചാക്ക്യാർക്കൂത്ത്‌ ഓട്ടന്തുള്ളൽ പദങ്ങളും രാമായണ പാരായണവും അതാതു മലയാളമാസ പിറവികളെ അറിയിച്ചുക്കൊണ്ടിരുന്നു.
പച്ചപ്പിണ്ടികൾ നിറഞ്ഞ തളിക്കുളത്തിലെ വേനൽ നീരാട്ട്‌ വേനൽ കെടുതികളിലും ഞങ്ങളൊരു ഉത്സവമാക്കി.

ഈ വഴിയാത്രയിൽ പഴയ പരിചയക്കാരാരേയും കണ്ടുമുട്ടാനായീല്ലല്ലോ എന്ന് വിചാരിക്കുമ്പോഴായിരിക്കും " കുട്ടി നാട്‌ കാണാനിറങ്ങിയതായിരിക്കുമല്ലേ..എപ്പഴാ വന്നേ " എന്ന പിൻവിളി..!
വെങ്ങാനെല്ലൂര്‍ നാട്ടുവഴി.......


ശാപം പേറുന്ന മഠങ്ങളും ഭൂതക്കോട്ട്‌ കുളവും മുസ്ലിം സമുദായക്കാരിൽപ്പെട്ട തമിഴ്‌ കലർന്ന നാടൻഭാഷ സംസാരിക്കുന്ന റാവുത്തന്മാരും ചേലക്കരയിൽനിന്ന് അധികം വിട്ടുമാറാത്ത 'പത്തുകുടി 'യെ വാചാലമാക്കി. പത്ത്‌ വീടുകൾ വെക്കുവാനുള്ള ഭൂമി ഈ കൂട്ടർക്ക്‌ ലഭിച്ചതിന്റെ സൂചകമായാണു ‘പത്തുകുടി‘ എന്ന സ്ഥലനാമം ലഭിച്ചതെന്ന് പറയപ്പെടുന്നു.
ഒരു വ്യത്യസ്ത വിഭാഗക്കാരെ സന്ദർശിക്കുന്ന കൗതുകത്തോടെയും ഉത്സാഹത്തോടെയും പത്തുകുടിയിലെ വീടുകൾ സന്ദർശിക്കുന്നതും താല്പര്യമുള്ള വിഷയങ്ങളിൽ സ്ഥാനം പിടിച്ചു.
ഓലമെടഞ്ഞ ജാനകിറാം ടാക്കീസ്സും മണ്ണിടിഞ്ഞ്‌ വീഴാറായ ഭിത്തികളുള്ള വായനശാലയും,
ഇരുളിന്റെ തിക്കുമുട്ടലുകളിൽ നിഗൂഡകഥകൾകൊണ്ട്‌ വീർപ്പുമുട്ടുന്ന ' ഗുഹ' കൊണ്ടുകൂടി വളരെ പ്രസിദ്ധിയാർജ്ജിച്ച ചേലക്കരയുടെ ഹൃദയഭാഗത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീ മൂലം തിരുനാൾ ഗവണ്മന്റ്‌ ഹയർ സെക്കന്ററി സ്കൂളും കന്യാസ്ത്രീകളുടെ സ്കൂളെന്ന് ഞങ്ങൾ വിളിച്ചുപോന്ന കോൺവന്റ്‌ സ്കൂളും ...അങ്ങനെയങ്ങനെ...ഹൊ...ഒത്തിരിയൊത്തിരിയുണ്ട്‌ പറഞ്ഞുതീരുവാനിനിയും.


എസ്‌.എം.ടി സ്കൂളിലെ ഗുഹ എന്ന് കേൾക്കുമ്പൊ അന്നും ഇന്നും ഉള്ളിലൊരു ആന്തലാണു..ഗുഹയെ ചുറ്റിപ്പറ്റിയുള്ള കഥകളറിയുവാനുള്ള ജിഞ്ജാസയും..
നൊസ്സുകളുടെ നാടെന്ന വിശേഷണംകൂടി സ്വയത്തമാക്കിയ ചേലക്കരയുടെ ഓർമ്മകളിൽ മായാതെ തെളിയുന്ന രൂപങ്ങളായി ഭ്രാന്തൻ ബാബുവും പരക്കാട്‌ പൊട്ടനും, കോണാകുന്തനും, സോളമക്കയും,ആണ്ടീപോണ്ടിയും തുളസിയുമൊക്കെ ഓരോരൊ പ്രാകൃത രൂപങ്ങളും ഭാവങ്ങളും ചലനങ്ങളും സംഭാഷണങ്ങളുംകൊണ്ട്‌ മനസ്സിന്റെ ഓർമ്മച്ചെപ്പിൽ സ്ഥാനം പിടിച്ച്‌ കഴിഞ്ഞിരിക്കുന്നു..

കുഞ്ഞുകുഞ്ഞ്‌ കുന്നായ്മകളും പരദൂഷണങ്ങളും അതിലേറെ നിഷ്കളങ്കതകളും കൊണ്ടു നിറഞ്ഞ ന്റെ ഗ്രാമമിപ്പോൾ പുരോഗതിയുടെ പാതയിലൂടെ ഉയർന്നുക്കൊണ്ടേയിരിക്കുന്നുവെങ്കിലും ഞാനിതുവരെ ശീലിച്ചു പോന്ന ന്റെ നാടിന്റെ സംസ്ക്കാരവും രീതികളും ചിട്ടകളുമൊക്കെ അതേപടി സൂക്ഷിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു..ഇഷ്ടപ്പെടുന്നു...
നിയ്ക്കെന്റെ ബാല്യം ഏറെ പ്രിയമാക്കിയ നാടിനോടുള്ള സ്നേഹവും നന്ദിയും വാക്കുകളാൽ പ്രകടിപ്പിക്കുവാനാവുമോ..?
ഊഹും.. ന്റെ എഴുത്തുകളിലൂടെ നിയ്ക്കെന്റെ ബാല്യം തിരികെ നൽകിയ ചേലക്കരക്ക്‌ പ്രണാമം ..!

ആദ്യം ചെറുമഴ...പിന്നെ പേമാരി.. ഭൂതകാല ഓർമ്മകളിലേക്ക്‌ ഞാൻ വീണ്ടും...

20 comments:

  1. ആഹാ! യാത്രേലു വായിച്ചതാണല്ലോ.. എന്നാലും പിന്നേം വായിച്ചു.. സന്തോഷം..

    ReplyDelete
  2. ഗൃഹാതുരത....ഹാാാ...മനഃസ്സുഖം പകർന്ന വായന

    ReplyDelete
  3. NANMAKALUDE POOKKAALAM NERUNNU... EZHUTHUKAARIKKUM EZHUTHINNUM....AASHAMSAKAL

    ReplyDelete
  4. മനോഹരമായിരിക്കുന്നു..

    അഭിവാദ്യങ്ങള്‍ ..!

    ReplyDelete
  5. പൂര്‍വോപരി വ്യതിരിക്തമായ ഈ നാട്ടു വിശേഷങ്ങള്‍ മനസ്സില്‍ എവിടെയൊക്കെയോ പോറലുകള്‍ വീഴ്ത്തുന്നുവോ ?വല്ലാത്ത നൊസ്റ്റാള്‍ജിയ ...വിവരരണ വശ്യത ഹൃദ്യം !

    ReplyDelete
  6. ഒരു നാടിനെക്കുറിച്ചുൽ എല്ലാം.
    ഇത് വായിക്കുമ്പോൾ അതെത്രത്തോളം നിങ്ങളിൽ അമര്ന്നു കിടക്കുന്നു എന്ന് ബോധ്യപ്പെടുന്നു.
    നന്ദി. അറിയാത്ത കാര്യങ്ങൾ പറാഞ്ഞു തന്നതിന്
    നല്ല വായന.
    ഒഴുക്കുള്ള എഴുത്താണ് - വലിച്ചു നീട്ടാതെ .
    ഇനിയുമിനിയും പറയുക.

    ReplyDelete
  7. യാത്രയില്‍ വായിച്ചതാണേലും, ഒന്നൂടെ വായിച്ചൂ... വീണ്ടും ചേലക്കരയില്‍ പോയി വന്നൂലോ ഞാന്‍... :)

    ReplyDelete
  8. ചേലക്കരയുടെ അതീതസ്വപ്നങ്ങൾ .....

    ReplyDelete
  9. ബാല്യകാല സ്മരണകള്‍ ഒന്നാന്തരമായി. ചെറിയ ക്ലാസ്സില്‍ പഠിച്ചിരുന്ന ഞാന്‍ കൂടെ സ്കൂളില്‍ വന്നിരുന്ന ഉയര്‍ന്ന ക്ലാസ്സിലെ എന്റെ അമ്മായി ഞാന്‍ മഴ നനഞ്ഞപ്പോള്‍ തട്ടം കൊണ്ട് എന്റെ തല തോര്‍ത്തി പിന്നെ അതെന്നെ ഉടുപ്പിച്ച് എന്റെ തുണിയും കുപ്പായവും പിഴിഞ്ഞ് എന്നെ സഹായിച്ചതൊക്കെ ഇപ്പോഴും ഓര്‍മ്മയില്‍ വരുന്നു...

    ReplyDelete
  10. സ്മരണകള്‍ വളര്‍ത്തുന്ന രസകരമായ കുറിപ്പ്.. വളരെക്കാലം മുമ്പ് നിത്യേനയെന്നവണ്ണം ചേലക്കരയിലൂടെ യാത്രചെയ്തിട്ടുണ്ട്. മാരിയമ്മൻ മഹോത്സവത്തിലെ വാദ്യമേളങ്ങള്‍ വീണ്ടും കേട്ടു. കുംഭക്കളിയും കാവടിയാട്ടവും കണ്ടു.. ചേലക്കര അങ്ങാടിയിലൂടെ കാളിയറോഡും ആലത്തൂരും നെന്മാറയും കൊല്ലങ്കോടും ഒക്കെ വീണ്ടും സന്ദര്‍ശിച്ചു.സന്തോഷം..

    ReplyDelete
  11. ചേലക്കരയുടെ സംഗീതം കാതുകളിൽ മുഴങ്ങിയ ഒരു വായന....ബാല്യങ്ങൾ തിരികെ വരാൻ കൊതിക്കാത്തവർ ഉണ്ടോ? ഓരോ മനസിലും
    ഉണ്ടാവില്ലേ ഇങ്ങനെ ഓരോ കഥകൾ ?

    ഒരു മറവിയിൽ നിന്നും എന്നെ തട്ടി ഉണർത്തി ഈ പോസ്റ്റ്‌ വർഷിണി...ഏതാണ്ട് ഇരുപതു വർഷങ്ങൾക്കു മുമ്പ് ഞാൻ നിങ്ങളുടെ ഈ ഗ്രാമത്തില ഒരു ദിവസം
    അന്തി ഉറങ്ങിയിട്ടുണ്ട് ..രണ്ടു വശത്തും ശീമക്കൊന്നകൾ കൊണ്ട് വേലികൾ കെട്ടി അതിര് തിരിച്ച വീടുകളുടെ ഇടയിൽ
    ഉള്ള ചെറു പാതകൾ താണ്ടി ഞാൻ ഒരു സുഹൃത്തിനെ കാണാൻ
    ഈ വഴി വന്നു ..എന്തൊരു പൊരുത്തം..അന്ന് ഞാൻ വന്നത്
    വര്ഷിനിയുടെ ഈ ഉദ്യാന നഗരത്തില നിന്ന് ...പോയത് വര്ഷിനിയുടെ ചേലക്കര എന്ന ഗ്രാമത്തിലേക്കും.. ഓർമകൾക്ക് ജീവൻ ഏകിയ ഈ പോസ്റ്റിനു നന്ദി ....

    ReplyDelete
  12. ഹൃദ്യമായ എഴുത്ത്.
    നല്ല ഒഴുക്കോടെ വായിച്ചു.
    മനോഹരമായ വിവരണം.
    ആശംസകൾ !

    ReplyDelete
  13. ടീച്ചർ,
    പതിവുപോലെ വീണ്ടും വൈകി.
    ടീച്ചർക്ക് മാത്രം വശമായ ശൈലിയിൽ
    വീണ്ടും ഒരു വിശേഷം. അതെ "ചാലക്കര
    വിശേഷം" വളരെ ഭംഗിയായി ഇവിടെ
    വരച്ചു ചേർത്തു.
    ഒരു ചെറിയ നിർദ്ദേശം ഉണ്ട്:
    ചിത്രങ്ങൾ മനോഹരം, അതിന്റ വലുപ്പം
    അൽപ്പം കൂടി കൂട്ടി ഓരോ വശങ്ങളിലേക്ക്
    ഒന്ന് മാറ്റിക്കൊടുത്തു നോക്കൂ, കാണാൻ
    കുറേക്കൂടി ചേലുണ്ടാകും.
    വീണ്ടും കാണാം
    ഫിലിപ്പ് ഏരിയൽ

    ReplyDelete
  14. ഒരു നാടിനെ മൊത്തം വരച്ചു വച്ചല്ലോ.. നന്നായി.. എഴുത്തിന്‍റെ സൌന്ദര്യം ഒന്ന് വേറെ...

    ReplyDelete
  15. ചേലക്കര മഴവില്ലഴകുള്ള ചേലചുറ്റി.............!

    ReplyDelete
  16. ഒരു NRK ആയതോടുകൂടി സ്വനാടിനെ ഒരുപാട് 'മിസ്സ്‌' ചെയ്യുന്നുണ്ട് അല്ലെ ടീച്ചര്‍ !!
    അല്ലെങ്കിലും നാടിന്റെ വിശേഷങ്ങള്‍ എത്ര എഴിതിയാലാണ് മതിയാവുക !!

    ചേലക്കരയെ പരിചപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം !! ആശംസകള്‍

    ReplyDelete
  17. അറിയാലോ ചേലക്കര.
    നന്നായി എഴുതിയിരിക്കുന്നു ടീച്ചര്‍.
    ആശംസകള്‍

    ReplyDelete
  18. ചേലക്കരയുടെ ചേല്, ചേലായി വർണ്ണിച്ചിരിക്കുന്നൂ

    ReplyDelete
  19. പ്രകൃതി രമണീയതയാണ് ചെലക്കരയുടെ സൌഭാഗ്യം. തൊട്ടടുത്ത പൈങ്കുളത്തും തോന്നൂര്‍ക്കരയിലുമൊക്കെ ബന്ധുഗൃഹങ്ങള്‍ ഉള്ളതിനാല്‍ കോളേജ് നാളുകളില്‍ ഇവിടെക്കൊക്കെ ഒരു സഞ്ചാരം പതിവായിരുന്നു. ടീച്ചര്‍ പങ്കു വെച്ച ഗ്രാമചിന്തകള്‍ ഹൃദ്യമായി.

    ReplyDelete
  20. കവിത പോലെ വായിച്ചു പോയ ഒരു ഓര്‍മ്മക്കുറിപ്പ്‌ ...

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...