31 ഡിസംബർ 2012 : സമയം 11.15 PM
സണ്ണി : വയസ്സ് 36
മലയാളി പ്രവാസി.
“അഴിച്ചുപണി നടന്നുകൊണ്ടിരുന്ന പ്രമുഖ ഫാഷൻ കമ്പനിയുടെ മുഖച്ഛായ തീർത്തും മാറ്റിക്കൊടുക്കുവാനും തന്റെ മിടുക്ക് തെളിയിക്കുവാനുമായിരിക്കുന്നു..”
സ്വയം പുകഴ്ത്തിക്കൊണ്ട് സണ്ണി ആനന്ദിച്ചു..
മാസങ്ങളായുള്ള പ്രഫഷണൽ ടെൻഷനുകളിൽ നിന്നും പാടേ മോചനം….ആഹ്..
വഴിയോരത്തെ അപരിചിതർക്കുനേരെ കണ്ണുയർത്തിനോക്കുക പോയിട്ട്, തന്റെ അടച്ചിട്ട മുറിയിലെന്തു നടക്കുന്നു എന്ന വിചാരം പോലുമില്ലാതെ ജോലിഭാരം ജീവിതത്തെ ആക്രമിച്ചുകൊണ്ടിരുന്ന ദിനങ്ങൾ..
ഏതോ ഒരു അജ്ഞാതദേശത്തിൽ നിന്നിറങ്ങി വന്നപോലെ..
കയ്പ്പുകളില്ലാത്ത അദ്ധ്വാനഫലങ്ങൾ മാധുര്യമേറിയവ തന്നെ..എങ്കിലും ഇനി വയ്യ..
തിരക്കുകളില്ലാത്ത വരുംദിനങ്ങളിലേക്ക് ഊര്‍ന്നിറങ്ങുവാൻ സണ്ണി തയ്യാറായി.
പൂർവ്വകാലം തിരികെ ലഭിച്ച സണ്ണി കതക് തുറന്ന് ഇരുട്ടിനെ സ്നേഹിക്കുന്നവനെപ്പോലെ ഇരുന്നു..എപ്പോൾ വേണമെങ്കിലും താനുമായി സംവദിക്കാൻ പ്രിയം കാണിക്കുകയും തന്റെ ഏകാന്തതയെ തട്ടിയുണർത്തുകയും ചെയ്യുന്ന സംഗീതത്തേയും പുസ്തകങ്ങളേയും ഈയിടെയായി പൂർണ്ണമായല്ലെങ്കിലും അവഗണിച്ചുതുടങ്ങിയിരിക്കുന്നുവെന്ന് സണ്ണി ബോധവാനാണ്.
തനിക്കു ചുറ്റുമുള്ള ഈ ലോകം ഏറെ പ്രാധാന്യമർഹിക്കുന്നു എന്ന ചിന്തയിൽ സണ്ണി അവർക്കു നേരെ നിസ്സംഗതയോടെ പുഞ്ചിരിച്ചു.
നിശ്ചലരായിനിന്ന് തന്നെ വീക്ഷിക്കുന്ന വർണ്ണച്ചുവരുകൾക്കുള്ളിൽ പൊട്ടിച്ചിരികളും ബഹളങ്ങളും കൊണ്ട് വിരസതയേറിയ കഴിഞ്ഞ നാളുകളെ ജീവസ്സുറ്റതാക്കിയ ഐപാഡിലേക്ക് ‘ദാ വരുന്നൂ’ എന്ന് കൈവീശിക്കൊണ്ട് സണ്ണി കുളിമുറിയിലേക്ക് പ്രവേശിച്ചു.
തന്നേയും പ്രതീക്ഷിച്ച് കീപാഡിൽ മായാജാലങ്ങൾ കാണിച്ച് ആർച്ച ഇരിപ്പുണ്ടായിരിക്കുമെന്ന് സണ്ണിക്കറിയാം.
സ്വദേശത്തും വിദേശത്തുമുള്ള ബന്ധുമിത്രാദികൾക്കിടയിൽ അനേകം പെൺസൗഹൃദങ്ങളുള്ള വ്യക്തിത്വമാണ് സണ്ണിയുടേത്.
വെളുത്ത വസ്ത്രങ്ങൾ മാത്രം ധരിക്കുന്ന, ഭംഗിയായി സംസാരിക്കുകയും സംഭാഷണങ്ങൾക്കിടയിൽ അപ്രതീക്ഷിതഭാവങ്ങൾ കാഴ്ചവയ്ക്കുകയും ചെയ്യുന്ന ആർച്ച അയാളുടെ വരണ്ട രാപകലുകൾ പകുത്തെടുത്തിരിക്കുന്നു.
സ്കൈപ്പിലൂടൊഴുകുന്ന ദൃശ്യസംഭാഷണവേളകളിലൂടെ സണ്ണി അവൾക്കായി സ്നേഹം വിളമ്പിക്കൊണ്ടേയിരുന്നു.
മനസ്വാസ്ഥ്യവും ആനന്ദവും നൽകിയ സ്നേഹരാത്രികളായിരുന്നു അവർക്കിടയിൽ കൊഴിഞ്ഞുവീണുകൊണ്ടിരുന്നത്.
കുളിച്ച് ഫ്രഷായ സണ്ണിയിൽനിന്ന് ഉറക്കച്ചടവുകൾ തീർത്തും മാഞ്ഞു പോയി.
“പുതുവർഷ പിറവിക്ക് ഇനി ഏഴ് മിനിറ്റ് കൂടി..." സണ്ണി തന്റെ ഐപാഡുമായി ടെറസ്സിലേക്ക് ഓടിക്കയറി സ്കൈപ്പ് ലോഗ് ഇൻ ചെയ്തു.
നിലാവിനെ സ്നേഹിക്കുന്ന ആർച്ചയ്ക്ക് പുതുവർഷ പിറവിയിൽ താൻ നൽകുന്ന ദൃശ്യവിരുന്ന് ഇരുൾ നിറഞ്ഞ അന്തരീക്ഷത്തിലെ അമ്പിളിവെട്ടമായിരിക്കണമെന്ന് സണ്ണിക്ക് നിർബന്ധമുണ്ടായിരുന്നു.
ആ കൂടിച്ചേരലിന്റെ ലയം പുതിയ ആദർശങ്ങളുടെ കൈകൾ കോർത്ത് ബന്ധിച്ചതായിരുന്നു.
അവളുടെ മിനുമിനുത്ത കവിളുകളിലെ മുഖക്കുരുപാടുകളെ തന്റെ ചുണ്ടുകളുടെ വിരൽസ്പർശം അറിയിക്കുന്ന സണ്ണിയ്ക്കോ, അനുഗൃഹീത നിമിഷങ്ങളെ തടവിലാക്കാതെ പൂർണ്ണമായും സ്വീകരിക്കുന്ന ആർച്ചയ്ക്കോ തങ്ങൾക്കു നേരെയുള്ള ലോകനിയതി എന്തായിരിക്കുമെന്ന ചിന്തകൾ ഒരിക്കൽപ്പോലും തടസ്സമായില്ല.
പുതുവർഷസന്ദേശം കൈമാറി സ്കൈപ്പ് ലോഗ് ഓഫ് ചെയ്ത് അവർ ജനുവരി ഒന്നിന്റെ സ്നേഹരാത്രിക്കായി വിടപറഞ്ഞു.
ഡിസംബർ 31: സമയം : 9.10 PM
മിനി : 29 വയസ്സ്
സണ്ണിയുടെ ഭാര്യ
“മിനിയേച്ചീ.. പാതിരാ കുർബാനയ്ക്കു ശേഷം സണ്ണിച്ചായൻ വിളിക്കുമ്പൊ എനിക്ക് പ്രോമിസ് ചെയ്ത ‘Apple’ന്റെ കാര്യം പറയാൻ മറക്കല്ലേ..“
“ഇല്ല പെണ്ണേ.. ഞാൻ നിന്റെ ഇച്ചായനെ ഓർമ്മിപ്പിച്ചോളാം “ എന്ന മിനിയുടെ ഉറപ്പ് കിട്ടിയതും റീന കതകടച്ച് ജെയിംസിനു ടെക്സ്റ്റ് ചെയ്തു, “I expect your wake up call @ 12, Good night.”
“റിച്ചുമോൻ റീനയുടെ കൂടെ ഉറങ്ങിക്കോളും അമ്മച്ചീ.. അവനിഷ്ടമാണ് അവളുടെ മുറിയിലെ പാട്ട് കേട്ടുറങ്ങാൻ..
നമുക്കിറങ്ങാം, ഇനിയും വൈകിയാൽ പള്ളിയിൽനിന്നിവിടെ തിരിച്ചെത്തുംവരെ അപ്പച്ചന്റെ വായിലുള്ളത് കേൾക്കേണ്ടി വരും..”
വീട് സുരക്ഷയ്ക്കായി കതക് വെളിയിൽനിന്ന് പൂട്ടി ഡിസംബറിന്റെ മഞ്ഞുപാതയിലൂടെ മിനിയും അമ്മച്ചിയും പള്ളിയിലേക്ക് നീങ്ങി.
ജാനുവരി : 1 സമയം : 11 PM
ആർച്ച : വയസ്സ് : 24
മുംബൈയിൽ ഫാഷൻ ഡിസൈനർ
സണ്ണിക്കാവശ്യം വരുന്ന ഫാഷൻ ഡിസൈനിംഗ് അപ്ഡേറ്റുകൾ നൽകുന്ന ജോലിയിൽ നിയോഗിക്കപ്പെട്ടതോടെയാണ് അവർ തമ്മിൽ പരിചയമാകുന്നത്.
എപ്പോഴും ജോലിസന്നദ്ധയായി കാണുന്ന ആർച്ചയുടെ ആത്മാർത്ഥതയും ചുറുചുറുക്കും നിഷ്കളങ്കതയും സണ്ണി ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.
തന്റെ കഴിവുകൾ സ്വയമവൾ പ്രൊജക്റ്റ് ചെയ്ത് കാണിക്കുവാൻ ഉത്സാഹിക്കുന്നത് സണ്ണിക്ക് അറിയാമായിരുന്നിട്ടും അയാളവളെ സ്നേഹത്തോടെ ആദരിച്ചു.
“ആർച്ച ഈസ് സംതിംഗ് ഡിഫറന്റ് “ എന്ന മനോവിചാരം സണ്ണിയിൽ വളർന്നുകൊണ്ടേയിരുന്നു.
അവളുടെ വാർഡ്രോബിൽ തൂക്കിയിട്ടിരിക്കുന്ന വിവിധ പാറ്റേണിലുള്ള വെളുത്ത തുണിത്തരങ്ങൾ സ്കൈപ്പിലൂടെ കണ്ടാനന്ദിക്കുന്നതിൽ സണ്ണി താത്പര്യം കാണിച്ചു പോന്നു.
വളരെ സാവധാനത്തോടെയുള്ള ആർച്ചയുടെ ചലനങ്ങളും സംഭാഷണങ്ങൾക്കിടയിലെ കരുതലുകളും, ഇടക്കിടെയുള്ള കുഷ്യനിൽ തലചായ്ച്ച് മയങ്ങുന്ന ശീലവുമൊക്കെ തന്റെ കൈവെള്ളയിൽ കിടന്നാണവൾ ഉറങ്ങുന്നതെന്ന് സണ്ണിയെ തോന്നിപ്പിച്ചു.
അവളുടെ കൂമ്പുന്ന കണ്ണുകൾ മിഴിയുന്നുവെന്ന് കണ്ടാൽ തന്റെ കോസടിക്കുള്ളിൽ മുളഞ്ഞ് അവളെക്കൊണ്ട് തന്നെ തിരയിക്കുന്ന വിനോദം ബാല്യകാലരംഗങ്ങൾ കണ്ണുകളിൽ പെട്ട പോലെ സണ്ണി ആസ്വദിച്ചറിഞ്ഞു.
“നമ്മൾ കള്ളനും പോലീസും കളിക്കാണോ..?” രഹസ്യമെന്നോണം അവൾ നിഷ്കളങ്കതയോടെ ചോദിക്കുന്നത് കേൾക്കുവാനുള്ള അടവുകൂടിയായിരുന്നു സണ്ണിക്കാ വിനോദം.
അവളോടുള്ള ഇഷ്ടം മൂക്കുമ്പോഴെല്ലാം അവളുടെ കവിളുകളിൽ തന്റെ ചുണ്ടുകളുടെ വിരല്‍ സ്പർശം അറിയിച്ചുകൊണ്ടേയിരുന്നു.
“എന്റെയുള്ളിലെ തീയണയ്ക്കുവാനായി വീശുന്ന കാറ്റ് തണുപ്പിക്കുന്ന പോലെ അനുഭവപ്പെടുന്നു സണ്ണിയുടെ ഈ കുട്ടിത്തം.”
അവൾ കണ്ണുകൾ വിടർത്തി ചിരിച്ചു.
എന്നിട്ടവൾ അയഞ്ഞ പൈജാമയുടെ പോക്കറ്റിൽ നിന്ന് ച്യൂയിംഗം കവറഴിച്ച് വായിലേക്കിടുന്നതും അതിലെ മധുരം ഊറ്റിക്കുടിച്ച് നിമിഷങ്ങൾക്കകം തന്നെ തുപ്പികളയുന്നതുമായ കാഴ്ച സണ്ണിയെ എന്നത്തേയും പോലെ പൊട്ടിച്ചിരിപ്പിച്ചു.
പലപ്പോഴും മധുരം വലിച്ചെടുത്ത ചണ്ടി നാവിന്റ്റെ അറ്റത്തേക്ക് നീട്ടി “വേണോ സണ്ണീ” എന്ന് ചോദിക്കുന്നതും അവൾ ശീലമാക്കി കഴിഞ്ഞിരിക്കുന്നു.
അയാൾ പുഞ്ചിരിയോടെയത് നിഷേധിക്കുകയോ ടിഷ്യുവെടുത്ത് സ്ക്രീനിൽ തൊടുവിച്ച് അവളുടെ നാവിൽ നിന്നെടുക്കുന്നതായി ഭാവിച്ച് ഡസ്റ്റ് ബിന്നിൽ കളയുകയോ ചെയ്താൽ അവൾ കൊച്ചുകുഞ്ഞിനെപ്പോലെ സന്തോഷിച്ചു..
അപ്പോഴെല്ലാം കണ്ണുകൾ നിറഞ്ഞൊഴുകും വിധം പൊട്ടിച്ചിരിച്ചുകൊണ്ടവൾ സോഫയിൽ വീണുമറിഞ്ഞു.
ആർച്ച മനസ്സ് നിറയുംവിധം സംസാരിക്കുകയും ആഹ്ലാദിക്കുകയും ചെയ്തുവെന്ന് ബോധ്യമായാൽ ആ നെറുകയിൽ ചുംബിക്കാനെന്നോണം സ്ക്രീനിൽ ചുണ്ടുകൾ അമർത്തി നിദ്രയിലേക്കുള്ള അച്ചടക്കനീക്കങ്ങൾ സണ്ണി തുടങ്ങുകയായി.
തന്റെ നനുത്ത കോസടിയെടുത്ത് അവളെ പുതപ്പിക്കുകയാണെന്ന വ്യാജേന അവളുടെ കാല്‍പാദത്തിൽ നിന്നും മാറുവരെ പുതപ്പിക്കുകയും, മയക്കത്തിൽ വീണുകൊണ്ടിരിക്കുന്ന അവളുടെ അയഞ്ഞ വിരലുകളെ കോർത്തുപിടിച്ച് സാമിപ്യം അറിയിക്കുകയും ചെയ്ത് അവൾ ഉറങ്ങുന്നതിനായി കാത്തിരുന്നു.
“സണ്ണീ, നീ നിന്റെ വിരലുകൾ സ്ക്രീനിൽ തൊടുവിച്ച് എന്റെ വിരലുകളെ കോർക്കുകയാണെന്ന ധാരണ നൽകുമ്പോൾ വല്ലാത്തൊരു സുരക്ഷിതത്വബോധം ഞാൻ അനുഭവിക്കുന്നു..”
പാതിയടഞ്ഞ കണ്ണുകളിലൂടെ അയാളെ നോക്കി അവൾ പിറുപിറുത്തു.
“ഞാൻ നിന്നെ പ്രണയിക്കുകയാണെന്ന ഭയം നിനക്കുണ്ടായിരുന്നുവല്ലേ..?”
സണ്ണി അവളുടെ മയക്കത്തെ തടസ്സപ്പെടുത്തികൊണ്ട് പൊട്ടിച്ചിരിച്ചു..
കോസടിയിൽ നിന്ന് ദേഹം പുറത്തേടുക്കുകയാണെന്ന വ്യാജേന അവൾ സോഫയിൽ ചടഞ്ഞിരുന്ന് സണ്ണിയെ നിരീക്ഷിച്ചു.
“ആയിരുന്നു ആർച്ച…പറഞ്ഞറിയിക്കാനാവാത്ത രീതിയിലുള്ളൊരു വികാരം എനിക്ക് നിന്നോടുണ്ടായിരുന്നുവെന്നത് നേരാണ്..പക്ഷേ..നീ എന്ന മുയൽകുഞ്ഞിന്റെ ഓമനത്വം മനസ്സിലാക്കി ഞാനെന്റെ അവിവേകബുദ്ധിയെ കീഴ്പ്പെടുത്തി.“
അവളുടെ മുയൽക്കണ്ണുകളിൽ നിന്ന് നിശ്ശബ്ദമായി ഒഴുകിവരുന്ന കണ്ണീർ തുടക്കുവാനായി സ്ക്രീനിലേക്ക് ആഞ്ഞുവെങ്കിലും തുടച്ചുകൊടുക്കാവാനാവാതെ സണ്ണി പെട്ടെന്നു തന്നെ സ്കൈപ്പിൽ നിന്ന് ലോഗ് ഓഫ് ചെയ്തു..!
ഇല്ലെങ്കിലവൾ തങ്ങളുടെ സംഭാഷണങ്ങൾക്ക് തുടർച്ചയെന്നോണം ഇനിയും കുഷ്യനിൽ നെഞ്ചമർത്തി കിടന്ന് തോരാതെ സംസാരിച്ചുകൊണ്ടിരിക്കും..
മുഖത്തേക്ക് വീണുകൊണ്ടിരിക്കുന്ന അഴിഞ്ഞ മുടിയിഴകളെ ചുണ്ടുകൾകൊണ്ട് കടിച്ചുപിടിച്ച് വേഗം വേഗം ശ്വാസോച്ഛ്വാസം ചെയ്യാൻ തുടങ്ങും..
ഒരുതരം അസാധാരണത്വവും സംഭവിക്കാത്തപോലെ സണ്ണി ഉടനെതന്നെ ഇന്റർനെറ്റ് ബാങ്കിംഗ് വഴി മുംബൈ അപ്പോളൊ ഹോസ്പിറ്റലിലേക്ക് ആർച്ച എന്ന ഹൃദ്രോഗിക്ക് ആ മാസത്തിൽ ആവശ്യം വരുന്ന ചികിത്സാതുക ട്രാൻസ്ഫർ ചെയ്തു.
“എന്റെ മുയൽക്കുഞ്ഞിനെ എനിക്കു വേണം..”
അവളുടെ ജീവൻ നിലനിർത്തുവാന്‍ താന്‍ പണം അയയ്ക്കുന്നത് അവൾ അറിയരുതേയെന്ന് പ്രാർത്ഥന
.
നേർത്ത ചിരിയുടെ തുടർച്ചയായി സണ്ണി വീണ്ടും ചിരിക്കുവാൻ ശ്രമിച്ചു.
പകുതി കണ്ട മായാസ്വപ്നങ്ങളുടെ തുടർച്ചയെന്നോണം ആർച്ചയും പുഞ്ചിരിച്ചു. ഉറക്കത്തിനിടയിൽ ആർച്ച നീണ്ടുനിവർന്ന് തിരിഞ്ഞുകിടക്കുന്നതും പൈജാമ വലിച്ചിറക്കുന്നതും സ്കൈപ്പിൽ ലോഗ് ഇൻ ചെയ്യാതെ തന്നെ സണ്ണിക്ക് കാണാമായിരുന്നു..
അവളുടെ ഹൃദയഭാഗത്ത് പതറാതെ പതിഞ്ഞ് കിടക്കുന്ന ആത്മവിശ്വാസം എന്നും അയാൾക്ക് അത്ഭുതമായിരുന്നു…!
.............................
<<< സ്കൈപ്പ് >>> മെയ് ലക്കം “ മഴവില്ല് “ ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ന്യൂ ജനറേഷൻ ബ്ലോഗ് !
ReplyDeleteവായിച്ചിരുന്നു.പറഞ്ഞത് പോലെ ഒരു ന്യൂ ജനറേഷന്‍ കാര്യങ്ങള്‍.., അവതരണത്തില്‍ ഒരു കാഴ്ച്ചയുടെ സുഖമുണ്ട്. ഒരു പക്ഷേ പലതും അനുഭവമുള്ളതുകൊണ്ടാകാം .
ReplyDeleteഅവസാനത്തെ ജീവന്‍ നിലനിര്‍ത്താനുള്ള പണം അയക്കല്‍ ഇല്ലായിരുന്നു എങ്കില്‍ ഈ പറഞ്ഞതിലെ സണ്ണി ഞാന്‍ അല്ലെ എന്ന് പോലും സംശയിച്ചു ആശംസകള്‍
ReplyDeleteവിശ്വാസം അതല്ലേ എല്ലാം.
ReplyDeleteമഴവില്ല് മാഗസിനിൽ വായിച്ചിട്ടുണ്ട്. ആശംസകൾ
ReplyDeleteപുതുതലമുറയുടെ ജൈവസ്പന്ദനങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന ആശയവിനിമയ ഉപാധികള്‍ കഥയില്‍ സന്നിവേശിപ്പിച്ചത് പുതിയൊരു വായനാനുഭവമാണ്. പുതുവത്സരവും, ഡിസംബറിലെ മഞ്ഞുരാത്രികളും, വാര്‍ഡുറോബുമൊക്കെ ബിംബകല്‍പ്പനകളില്‍ നിറയുമ്പോള്‍ വായനക്കാര്‍ പ്രതീക്ഷിക്കുന്ന ഒരു കഥാഗതിയുണ്ട്. എന്നാല്‍ ആ ഒഴുക്കില്‍നിന്ന് കഥയെ വളരെപ്പെട്ടെന്ന് മറ്റൊരുദിശയിലേക്ക് തിരിച്ചുവിട്ടത് ശ്രദ്ധേയമായമാണ്.....
ReplyDeleteഅസാധാരണമെന്നു തോന്നിക്കുമെങ്കിലും തികച്ചും സാധാരണമായ ജീവിതാനുഭവങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന നല്ല കഥ.......
മഴവില്‍ മാഗസിനില്‍ വായിച്ചപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ ഒന്നുകൂടെ വായിച്ചു
ReplyDeleteനല്ല കഥ. ന്യൂ ജനറേഷന്‍ കഥ
ReplyDeleteകഥ അവതരിപ്പിച്ച രീതി തന്നെയാണ് . ഹൈലൈറ്റ് . അതിനു അഭിനന്ദനം . വളരെ സൂത്രത്തിൽ ഒരു പെണ്ണിന് സ്നേഹം മാത്രമല്ല ; ആദരവു കൂടി കൊടുത്ത് സ്നേഹിക്കണം എന്ന് ആരുമറിയാതെ വായനക്കാരന്റെ ( ആണിന്റെ ) തലയിലെക്കിട്ടത് ഇഷ്ടായി . ഒരു സാധാരണ കഥ എന്ന് ചിന്തിക്കുന്നിടത്തു നിന്ന് ആർച്ചയെ ശെരിയായി കാണിച്ചു കൊണ്ട് നടത്തിയ ട്വിസ്റ്റ് കൊള്ളാം .. അതിഭാവുകങ്ങളില്ലാത്ത , ഇങ്ങനെയും ഒരു ബന്ധം നിലനിർത്താമെന്നു ബോധ്യപ്പെടുത്തിയ കഥ . നല്ല കഥ . കെട്ടുപാടുകളില്ലാത്ത കഥ . ഇഷ്ടവും . :) പോരായ്മയായി ഒന്നും തോന്നിയില്ല . ഇത് അങ്ങനെ ഒരു തലത്തിലാനുള്ളത് . നന്ദി ടീച്ചറെ
ReplyDeleteഎന്തുമാത്രം ജീവസ്സോടെ എഴുതിയിരിക്കുന്നു വര്ഷിണീ മനോഹരീ..
ReplyDeleteഎനിക്കിഷ്ടായി
എന്നാണു ഇത്ര നല്ല പദങ്ങൾ കൊണ്ട് കഥ മെനയാൻ ആക്കുക.?
അഭിനന്ദനങ്ങൾ
എന്നാണു ഇത്തരമൊരു കഥ എന്റെ പേനയിൽ നിന്നും ജനിക്കുക?
ReplyDeleteഎന്നാണു ഞാൻ ഉദ്ദേശിച്ചത് കേട്ടോ.
എന്നത്തെയും പോലെ ഇവിടയും അവതരണം മികവുറ്റതായി
ReplyDeleteമഴവില്ലിൽ വായിച്ചിരുന്നെങ്കിലും ബ്ലോഗിലുള്ള വായന എന്തോ
കുറേക്കൂടി ആസ്വാദകരമായി അനുഭവപ്പെട്ടു
ആശംസകൾ
This comment has been removed by the author.
ReplyDeleteനല്ല കഥ ഇഷ്ടമായി
ReplyDeleteഎന്താ പറയ്വാ ...ഇക്ക് അറിയില്ല .. വായിക്കാൻ സുഖം ണ്ടായിരുന്നു ..പക്ഷെ കണ്ണിന്റെ ആപ്പീസ് പൂട്ടി .. പച്ചയിൽ വെള്ള നിറം ... ശ്ഹോ ...അത് വല്ലാത്തൊരു ചെയ്ത്തായി പോയി ട്ടാ ... പിന്നെ സംഭാഷണം കുറച്ചു കൂടിയോ എന്നും തോന്നാതില്ല .. ബാക്കിയൊക്കെ ഇഷ്ടായി . അതായത് കഥയെ visualize ചെയ്യിക്കാൻ പറ്റുന്ന തരത്തിലുള്ള അവതരണം , കഥയ്ക്ക് വേണ്ടി കണ്ടത്തിയ വിഷയം അതെല്ലാം നന്നായി .. കൂടുതൽ ആധികാരികമായി വിലയിരുത്താനുള്ള ഒരു ഇല്മ് എനിക്കില്ലാത്തതു കൊണ്ട് തല്ക്കാലം വിട ..
ReplyDeleteഇനി അടുത്ത പോസ്റ്റിനു കാണാം ടീച്ചറെ ... ആശംസകളോടെ
ലളിത മനോഹരമായ അവതരണരീതിയാണ് വര്‍ഷിണി ടീച്ചറുടെ എഴുത്തിനെ വ്യത്യസ്തമാക്കുന്നത്. വായന അനുഭവിക്കാനും ആസ്വദിക്കാനും കഴിയുമ്പോള്‍ വായനക്കാരനു ആത്മനിര്‍വൃതി ലഭിക്കുന്നു. അതില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു. മുകളില്‍ പ്രവി പറഞ്ഞ ഒരഭിപ്രായം എനിക്കുമുണ്ട്. ബ്ലോഗിന്റെ ബാക്ക് ഗ്രൗണ്ട്. ഇങ്ങനെ ലീഗായാല്‍ വല്യ ബുദ്ധിമുട്ടാ വായിക്കാന്‍. ബാക്ഗ്രൗണ്ട് വെള്ളയും എഴുത്ത് കറുപ്പുമാണെങ്കില്‍ വായനാസുഖംകൂടിയുണ്ടാകുമായിരുന്നു. അഭിനന്ദനങ്ങള്‍... ആശംസകള്‍ ....
ReplyDeleteഇത് അവിടിവിടൊക്കെ ചർച്ച ആയ കഥയാണല്ലോ.
ReplyDeleteഞാനിപ്പോഴാ വായിച്ചത് ട്ടോ .
ചർച്ചയും ശ്രദ്ധിച്ചിരുന്നു .
പക്ഷെ എനിക്ക് ഇഷ്ടായി കഥ .
ReplyDeleteപ്രദീപ് മാഷ് പറഞ്ഞറ്റ് പോലെ സാധാരണ ജീവിതവുമായി ചേർന്നിരിക്കുന്ന വസ്തുതകൾ..അവതരണത്തിന്റെ രീതികൊണ്ട് അസാധാരണമായി തോന്നും..പക്ഷേ ഇതൊക്കെ മലയാളി പ്രവാസികളുടെ ജീവിതത്തിൽ മാത്രമല്ലല്ലോ..
കഥ ഇഷ്ടമായി.. ആശംസകൾ..!!
This comment has been removed by the author.
ReplyDeleteഓണലൈന്‍ ബന്ധങ്ങളുടെ സാത്വികത നിറഞ്ഞ ഏഴുത്ത്..
ReplyDeleteമെച്ചപ്പെട്ട രീതിയില്‍ ഒഴുക്കോടെയുള്ള വായന നല്‍കുന്നു....
ആശംസകള്‍ ..
വായിച്ചു... പ്രദീപ് മാഷിന്‍റെ അഭിപ്രയമാണ് എനിക്കും.. അതുകൊണ്ട് അഭിനന്ദനങ്ങള്‍ മാത്രം..
ReplyDeleteനന്നായിട്ടുണ്ട് വര്‍ഷ്..
ReplyDeleteസണ്ണിയും , ആര്‍ച്ചയും ഒക്കെ ഈ വെര്‍ച്വല്‍ ലോകത്തെ പരിചിത കഥാപാത്രങ്ങള്‍ തന്നെ..
പക്ഷേ പറഞ്ഞവസാനിപ്പിച്ചതിലെ അസാധാരണത്തം “സ്കൈപ്പ്” നെ കൂടുതല്‍ മികവുള്ളതാക്കി...
എന്നത്തേയും പോലെ കൊതിപ്പിക്കുന്ന ഭാഷയില്‍ ഒരു മികച്ച കഥ കൂടി..
ആശംസകള്‍..!
വർഷിനി വിനോദിനി എന്ന എഴുത്തുകാരിയെ മലയാളം ബ്ലോഗിന്റെ പല സ്ഥലങ്ങളിലും കണ്ടിട്ടുണ്ട് - ടീച്ചർ എന്ന് ആരോ പറയുന്നതും കേട്ടു - ഇതൊക്കെ എന്തുകൊണ്ടാണ് എഴുതിയെന്നത് പറയാം - ടീച്ചർ ആണ് - ഒരു നാൽപ്പതിനു മുകളിലാണ് എഴുത്തുകാരിയുടെ പ്രായം എങ്കിൽ, നിങളുടെ ഭാവന അപാരം- എഴുതിയത് ഒരു ചെറുപ്പക്കാരി ആണെങ്കിൽ, നല്ല എഴുത്ത്, ട്രെണ്ടിനു അനുസരിച്ചെഴുതി- എന്തായാലും നന്നായിരിക്കുന്നു -
ReplyDeleteആശംസകൾ
മനോഹരമായ രചന ..ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നു കഥാ പാത്രങ്ങള്‍ ...തുറന്നു പറയാന്‍ മടിക്കുന്നവര്‍ക്കിടയില്‍ വര്‍ഷിണി വേറിട്ട് നില്‍ക്കുന്നു അഭിനന്ദനങള്‍ ...
ReplyDeleteഅവളുടെ മുയൽക്കണ്ണുകളിൽ നിന്ന് നിശ്ശബ്ദമായി ഒഴുകിവരുന്ന കണ്ണീർ തുടക്കുവാനായി സ്ക്രീനിലേക്ക് ആഞ്ഞുവെങ്കിലും തുടച്ചുകൊടുക്കാവാനാവാതെ സണ്ണി പെട്ടെന്നു തന്നെ സ്കൈപ്പിൽ നിന്ന് ലോഗ് ഓഫ് ചെയ്തു..!
ReplyDeleteസ്കൈപ്പ് കഥാപാത്രമായി വരുന്ന ആദ്യ കഥയെന്ന് ഞാനിതിനെ വിശേഷിപ്പിക്കട്ടേ..
വർഷിണി ആയതിവിടെ മനോഹരമായി പറയുകയും ചെയ്തു..കേട്ടൊ
മഴവില്ലില്‍ ഞാനും വായിച്ചിരുന്നു വിനു . രാവിലെ തന്നെ ഈ നല്ല കഥ ഒന്നൂടെ വായിക്കാന്‍ സാധിച്ചു .
ReplyDeleteഅഭിനന്ദനങ്ങള്‍ പ്രിയ കൂട്ടുകാരിക്ക് ..
കഥ ഒറ്റയിരുപ്പില്‍ വായിക്കാമെന്നതുതന്നെ ഒരു നേട്ടമാണ്.
ReplyDeleteകമന്റുകളും വായിച്ചു. വിരോധാഭാസന്റെ കമന്റാണ് നല്ലത് !
പുതിയ മേഖലകളിൽ നിന്നും കഥകൾ പിറവി കൊള്ളുമ്പോൾ വായന ഒരു വിസ്മയം തന്നെയാണ്. ഞാനറിയാതെ എനിക്ക് മുൻപിൽ ഇങ്ങനെ ഒരു കഥയുണ്ടായിരുന്നുവോ എന്ന ചിന്തയാണ് ഓരോ കഥയും കൂടുതൽ മനോഹരമാക്കുന്നത്. ജീവിത ഗന്ധമുണ്ട് ഓരോ കഥാപാത്രത്തിലും... ആശംസകള്
ReplyDeleteപുതുതലമുറ പ്രണയം വളരെ മനോഹരമായി വരച്ചുചേര്‍ത്തിരിക്കുന്നു....
ReplyDeleteഅഭിനന്ദനങ്ങള്‍ ....ആശംസകള്‍
മഴവില്ലില്‍ വായിച്ചിരുന്നു.... പുതു തലമുറ പ്രണയത്തിന് നേരെ പിടിച്ച ഒരു കണ്ണാടി.... എല്ലാത്തിനും ഉപരി ആരെയും ആകര്‍ഷിക്കുന്ന ഒരു തലക്കെട്ടും... വായനയില്‍ ഒരിടത്ത് പോലും ആലോസം ഉണ്ടാക്കിയില്ല എന്നതാണ് ഈ കഥയില്‍ കണ്ട ഏറ്റവും വലിയ മേന്മ.... ഭാവുകങ്ങള്‍....
ReplyDeleteവായിച്ചു, കഥ പറയുന്ന രീതി ഇഷ്ടമായെങ്കിലും,കഥയുടെ തീം ഇഷ്ടമായെങ്കിലും, കുറച്ചുകൂടി പറയാമായിരുന്നു എന്ന് തോന്നി.
ReplyDeleteആശംസകള്‍
വായനക്കാരനില്‍ സ്വാഭാവികമായി ഉയര്‍ന്നു വരുന്ന സംശയങ്ങളെ പരമാവധി ചൂഷണം ചെയ്ത് മുന്നോട്ടുപോയ കഥയ്ക്ക് ഒടുവില്‍ അപ്രതീക്ഷിതമായ ട്വിസ്റ്റ്. റീനയെയും മിനിയേയും ആ സംശയം ബലപ്പെടുത്തുവാന്‍ തന്ത്രപൂര്‍വ്വം ഉപയോഗിച്ചു. സണ്ണിയെന്ന നായക കഥാപാത്രത്തിന്റെ ഉള്ളിലെ നന്മയെക്കാള്‍ അയാളുടെ മറ്റൊരു മുഖമാണ് അവസാന വരി വരെ വായനക്കാരുടെ ഉള്ളില്‍ തങ്ങി നില്‍ക്കുക. ഇവിടെ ഒരു മാജിക് പോലെ എഴുത്തുകാരി ആസ്വാദകന്റെ കണ്ണഞ്ചിപ്പിക്കുകയാണ്.
ReplyDeleteവ്യത്യസ്തമായ ഒരു ഓണ്‍ലൈൻ കഥ. ഇഷ്ടമായി
ReplyDeleteകഥ വായിച്ചൂൂ. അപ്രതീക്ഷിതമായ ഒരു റ്റ്വിസ്റ്റ് കഥാന്ത്യത്തിൽ ഒരു നൊവായി അവശെഷിക്കുന്നു. പെട്ടന്ന് തീർന്നോന്ന് ഒരു സംശയം...
ReplyDeleteവായിച്ചിരുന്നു, കമന്റ് ഇടാന്‍ വിട്ടു പോയതാണ്.പ്രമേയവും, കഥയുടെ ഒഴുക്കും നന്നായി ഇഷ്ടപ്പെട്ടു.... :)
ReplyDeleteകഥക്ക് തിരഞ്ഞെടുത്ത വിഷയം ഇഷ്ടമായി .,,നമ്മളില്‍ പലരുടെയും അനുഭവം എന്ന് തോന്നിപ്പോയി .,.,.ആശംസകള്‍
ReplyDeleteനന്നായിട്ടുണ്ട് കഥ ,ഓണ്‍ലൈന്‍ പ്രണയം എന്ന് തോന്നിക്കുന്ന ഒരു ബന്ധം ദിവ്യമായി വളരുന്നത് ആദരവ് ഉണ്ടാക്കി ,ഓണ്‍ലൈന്‍ ബന്ധങ്ങളെ എങ്ങനെ പോസിറ്റീവ് ആയി സമീപിക്കാം എന്ന് എന്നെപ്പോലെയുള്ള തിരുമാലികള്‍ക്ക് ഒരു പാഠം നല്‍കുന്നു ഈ കഥ
ReplyDeleteThis comment has been removed by the author.
ReplyDeleteആനുകാലിക പ്രമേയത്തിലും ടീച്ചറുടെ പ്രാഗല്‍ഭ്യത്തിന് പത്തരമാറ്റ്.! ക്ലൈമാക്സില്‍ ഒരുവേള ‘പുലരി‘യിലെ "ടീനേജ് ഗയിംസ് "എന്ന പഴയ തട്ടിക്കൂട്ട് ഓര്‍ത്തുപോയി. കാലത്തിനൊപ്പം ചലിക്കുന്ന ഈ വിരല്‍ത്തുമ്പുകള്‍ക്ക് എന്റെ സ്നേഹ പ്രണാമം.
ReplyDeleteഉദ്വേഗഭരിതമായ നിമിഷങ്ങളോടെ യുള്ള വായന !
ReplyDeleteസ്കയിപ് എന്ന പുതുമയുള്ള വിഷയം .
നല്ല അവതരണം !
ആശംസകൾ ...
കഥയെന്നതിലുപരി ജീവിതവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന അവതരണം !
ReplyDeleteഒരു അനുഭവകുറിപ്പ് പോലെ ...!
അസ്രൂസാശംസകള്‍ ...ടീച്ചറെ :)
എങ്ങിനെയാ വര്‍ഷൂ ഇത്രയും വൈവിധ്യമാര്‍ന്ന ആശയങ്ങള്‍ തേടിപിടിച്ച് ഇങ്ങിനെ മനോഹരമായി ഒഴുക്കോടെ അവതരിപ്പിക്കുന്നത്? ഇതുവരെ പെയ്തൊഴിഞ്ഞവയില്‍ നിന്നും ഏറെ വ്യത്യസ്തം.
ReplyDeleteതുടക്കം മുതല്‍ ഒടുക്കം വരെ ഒരു വീര്‍പ്പുമുട്ടല്‍.. എഴുത്തിന്‍റെ ആവിഷ്ക്കാര സൗരഭ്യം ഓരോ വരിയിലും -പതിവുപോലെ!
ReplyDeleteഅഭിനന്ദനങ്ങള്‍ പ്രിയ വര്‍ഷിണി...
എത്ര സമ്പാദിച്ചാലും മതിവരാത്ത ആശകൾ..
ReplyDeleteപൊടുന്നനെ ദിവ്യമെന്നോണം തുറക്കുന്ന കണ്ണുകൾ..
ചിലപ്പോൾ ജിവിതം അങ്ങനെയുമായി പോവുന്നു..
സ്നേഹം പ്രിയരേ..
ഹൃദയപൂർവ്വം നന്ദി അറിയിക്കട്ടെ..
അഭിപ്രായങ്ങൾ മാനിക്കുന്നു.
ശുഭരാത്രി..!
അസ്വാഭാവികമായ പല രംഗങ്ങളും കൂട്ടിച്ചേര്‍ത്തതില്‍ കൃത്രിമത്വം നിഴലിക്കുന്ന കഥ എന്തോ ഇഷ്ടമായില്ല.
ReplyDeleteപുതുമകൾ തേടുന്ന ആ അനുഗ്രഹീത തൂലിക ഈ കഥയിലും പ്രകടമാണ്. ബാക്കി പ്രദീപ് മാഷ് പറഞ്ഞത് തന്നെ.
ReplyDeleteഞാൻ കുറെക്കാലം ഇവിടടെ നിന്ന് അപ്രത്യക്ഷയായിരുന്നപ്പോൾ എനിക്ക് മിസ്സായത് വർഷുവിനെപ്പോലുള്ളവരെയാണ്. അത്ഭുതങ്ങൾ വിരൽതുമ്പിനാൽ ഇറ്റിക്കുന്നവൾ. ആ സ്കൈപ്പ് ബന്ധം ഒരാദരവിലേക്ക് വഴിമാറിയപ്പോൾ എനിക്ക് വർഷുവിനോടാണാദരവ് തോന്നിയത്. കാലിക വിഷയങ്ങൾ ഇത്ര മനോഹരമായി ആവിഷ്ക്കരിക്കാനുള്ള കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിവരുന്നില്ല. റൈനി പറഞ്ഞത് പോലെ വർഷു ഓരോന്നെഴുതുമ്പോഴാണ് ഇങ്ങനേയും ഒരു കഥയ്ക്കുള്ള സ്ക്കോപ്പുണ്ടായിരുന്നു എന്ന് ചിന്തിച്ചുപോകുന്നത് തന്നെ.
ReplyDeleteOrupakshe...skypinte perilulla adya kadha ithayirikkum
ReplyDeletenannayitund
നന്നായി എഴുതി. വൈകിയെത്തിയതിനാല്‍ പറയാനുള്ളത് എല്ലാം മുകളില്‍ പലരും പറഞ്ഞു കഴിഞ്ഞു.
ReplyDeleteപെയ്തോഴിയാനില്‍ വായിച്ച ഒരു വ്യത്യസ്ത പ്രമേയം എന്ന് മാത്രം പറയട്ടെ
ഈ ഓണ്‍ലൈന്‍ കഥയ്ക്ക്
ReplyDeleteഎന്‍റെ അഭിവാദ്യങ്ങള്‍...