Saturday, March 30, 2013

മരിയ...!




“My Mamma is a loving and caring pain in the abdomen,


And at the same time a powerful healing energy that emanates from love.." 

മരിയ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.
അവളുടെ ചാരനിറമുള്ള കണ്ണുകളിൽ അപ്പോഴും ചന്തമുള്ളൊരു വെയില്‍പക്ഷി ചിറക് തുവർത്തുന്നു.
അനക്കമറ്റ ഏതാനും നിമിഷങ്ങളുടെ ശമനതാളത്തിനൊടുവിൽ മമ്മയുടെ മാറിൽ നിന്നടർന്നുമാറിയെന്ന പോലെ പൊടുന്നനെ അവൾ ഫെർണോയിലേക്ക് തിരിഞ്ഞു.

"ഡൊണേറ്റ് മി യുവർ ഐസ് ഫെർണോ..."

മരിയക്ക് കാണാവുന്നത്രയും ശബ്ദത്തിൽ ഫെർണോ ചിരിച്ചു.
അന്ന് ആശുപത്രിക്കിടക്കയിൽ വെച്ച്  'ദാ എടുത്തോളൂ' എന്ന് പറഞ്ഞ് മമ്മ വെച്ചുനീട്ടിയ വെളിച്ചം പൂത്തുനിന്നിരുന്ന  അവരുടെ കൺമിഴിവിന് പോലും മകൾക്കൊരിറ്റ്   വെളിച്ചമേകാനായിട്ടില്ല.
കുഞ്ഞോളങ്ങൾ വെട്ടുന്ന  കിണർജലം  കണക്കെ  മനോഹരമായ  കണ്ണുകള്‍ ഇപ്പോഴും  തുറക്കുന്നത്  ഇരുട്ടിന്റെആഴങ്ങളിലേക്ക് തന്നെ....

"നോൺസെൻസ്... "
ഫെർണൊ സ്വയം മെരുങ്ങി അവളുടെ ഇടതുനെഞ്ചിൽ തന്റെ പരുപരുത്ത കൈവെള്ള പതിച്ചുവെച്ചു. 
മരിയാ..,  "
വാക്കുകൾ തുടരാൻ മരിയയുടെ മൂളലിനായി  ഫെർണൊ ഒരു വേള കാത്തു.

"നിന്റെ മമ്മയുടെ സാമീപ്യമാണ് ഈ വിരൽസ്പർശത്തിലൂടെ നീയിപ്പോൾ അറിഞ്ഞുകൊണ്ടിരിക്കുന്നത്. കാര്യമൊന്നുമില്ലാതെ  നെഞ്ചിനകത്ത് ഒരുക്കൂട്ടി വെച്ചിരിക്കുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചൂടേറ്റ് എന്റെ കൈവെള്ള എന്തുമാത്രം പൊള്ളുന്നുവെന്നോ.. "

അലസതയുടെ കൂട്ടിലേക്ക് അവൾ ഒന്നുകൂടി ചുരുണ്ട് കയറുന്നത് പോലെ തോന്നി.

"എന്തിനാണ് നീയിങ്ങനെ സ്വയം ഉരുകുന്നത് ?
ദൈവത്തിന് നിന്റെ കാര്യത്തില്‍ ഒരു കൈപ്പിഴസംഭവിച്ചിരിക്കുന്നു എന്നത് നേരുതന്നെ, പക്ഷെ നിനക്കത് ക്ഷമിക്കാനാവും.
ദൈവത്തിന് മാപ്പ് കൊടുത്ത ഭാഗ്യശാലികളുടെ പട്ടികയിൽ മരിയയുടെ നാമം കൂടി ചേര്‍ക്കപ്പെടട്ടെ..."

കൂടുതൽ ഗൗരവമായതെന്തോ പറയാനുള്ള ഒരുക്കത്തില്‍ ഫെർണൊ ഒന്നുകൂടി അവൾക്കരികിലേക്ക് നീങ്ങിയിരുന്നു.
  
"അറിയുമോ മരിയാ, നിന്നോട് എന്നും സ്നേഹമുള്ള മമ്മയുടെ ആത്മശാന്തിയുടെ താരാട്ട് കൂടിയാണ് നമ്മുടെ ഈ സംഭാഷണമൊക്കെയുംമമ്മ ആഗ്രഹിച്ച പോലെ ആത്മധൈര്യവും ധർമ്മവിചാരവും സ്വായത്തമാക്കി നല്ലൊരു ജീവിതനിഷ്ഠ നീ സാധിച്ചെടുക്കണം..."
    
ഫെർണോയുടെ കൈത്തലം അറിയാതെ മരിയയുടെ മടിത്തട്ടിലേക്ക്  ഊർന്നുവീണു. 
യാതൊരു പ്രതികരണവുമറിയിക്കാതെ തീന്മേശയിലെ ചില്ലുപാത്രത്തിലേക്ക് കണ്ണുനട്ട് മരിയ അപ്പോഴും അതേ ഇരിപ്പ് തുടർന്നു.
അവൾ സ്വയം വൃത്തിയായി വിരിച്ചിട്ട  നാപ്കിനിൽ ഇത്തിരി ഭക്ഷണശകലം പോലും തെറിച്ചുവീണിട്ടില്ല.
മണിക്കൂറൊന്നാകുന്നു തീന്‍മേശയോളം എത്തിയ ഈ വർത്തമാനം തുടങ്ങിയിട്ട്. 
അവളെ ജീവിതം ഒന്നൊന്നായി ബോധ്യപ്പെടുത്താൻ ഉറപ്പായും തനിക്കാവണം.
 ഫെർണൊ നിശ്ചയിച്ചു.

പപ്പയ്ക്ക് മുഴുനേരം കുടിക്കാനുള്ള ഏറ്റവും ഒടുവിലത്തെ കാരണമായിരുന്നു മമ്മയുടെ മരണം.
അന്ധയും വാശിക്കാരിയുമായ മരിയ എന്ന പെൺകുട്ടിയെ ലോകത്തിന്റെ നിറങ്ങളിലേക്ക് കൈപിടിച്ച് നടത്താന്‍ അവളുടെ പപ്പയാണ് ഫെർണോ എന്ന ഡയറക്ടറെ നിയോഗിച്ചത്. 
പിന്നെയിതുവരെ അവളുടെ മമ്മയും പപ്പയും എല്ലാം ഫെർണോ ആണ്. 
കുട്ടികളുടെ കാര്യത്തിൽ പിതാക്കന്മാര്‍ക്ക് അത്രയൊക്കെയേ ആവൂ. നഷ്ടപ്പെടുന്നവരുടെ വിധിയാണത്. 
മിക്കപ്പോഴും കുട്ടികളുടെ മാതാപിതാക്കളിൽ ഒരാളുടെ മാത്രം ഉത്കണ്ഠയാണ്  അവരുടെ പഠനവും പരിപാലനവും. മറ്റേയാൾ 'ഞാനുമുണ്ട്എന്ന് സദാ ഭാവിക്കുന്ന വെറും അഭിനേതാവ് മാത്രം...!
എത്ര വിചിത്രവും കാപട്യവും നിറഞ്ഞതാണ് ബന്ധങ്ങൾ...! 

ഫിംഗർ ബൌളിൽ വിരലുകൾ നനച്ച് അവൾ ഭക്ഷണം മതിയാക്കിയെന്നറിയിച്ചു.
 "മരിയാ.... "
ഹെലൻ കെല്ലെറെ അറിയില്ലേ നീ , എനിക്കും ഒരു പക്ഷേ നിന്റെ മമ്മയ്ക്കും അറിയാവുന്നതിനാക്കാൾ ആഴത്തില്‍ അവരെയറിയാൻ നിനക്ക് തന്നെയാണാവുക. സ്വയം പ്രകാശിക്കാൻ, ലോകത്തിന് തന്നെ വെളിച്ചമാവാൻ സ്വന്തം കണ്ണിലെ ഒരു രൂപവട്ടത്തിലുള്ള ഇരുട്ട് ആ മഹതിക്ക് ഒരു പ്രശ്നമേ ആയില്ല.
നിന്റെ കണ്ണുകൾക്ക് തെളിച്ചമായി മമ്മ മന:പാഠമാക്കി തന്നിട്ടുള്ള  വരികൾ ഈ സമയം നമുക്കൊന്ന്‍ പാടിയാലോ ..."

അനുമതിക്ക് സമയമനുവദിക്കാതെ ഫെർണൊ മൂളിത്തുടങ്ങിയപ്പോൾ വാഴയിലയിലൂടെ മഴജലമെന്ന പോലെ  നൻമയുടെ ഈരടികൾ മരിയയുടെ നെഞ്ചിൽ ഒഴുകിപ്പരന്നു.
മായികലോകത്തുനിന്ന് തന്നെ നോക്കി പുഞ്ചിരിക്കുന്ന ഹെലനെ മരിയ കൌതുകത്തോടെ നോക്കിയിരുന്നു.
'ശരിയാണ്, മമ്മയുടെ കുറവ് ഒരളവോളം നികത്തപ്പെടുകയാണ്...'

മരിയയുടെ ഹൃയം തുറന്നുവായിച്ചവനെപ്പോലെ ഫെർണൊ തുടർന്നു.

മരിയ..ആത്മശിക്ഷണം ഒട്ടും സ്വായത്തമാക്കാത്ത ഹെലനെ അഭ്യസിപ്പിക്കുവാനെത്തിയ ഒരു ട്യൂട്ടറുടെ വേഷമല്ല എനിക്കിവിടെ... 
നീ അത്തരം നിഷ്ഫലചിന്തകളെ അകറ്റി നിർത്തണം.
സ്നേഹമയിയായ ഒരമ്മയുടെ മകളായി ജീവിതത്തിന്റെ ഈ പടവു വരെ നടന്നുകയറിയവളാണ് നീ. 
നിന്റെ ഹൃദയഭിത്തികളിൽ വീണ്ടും വീണ്ടും കേൾക്കുവാനായി രേഖപ്പെടുത്തി വെച്ചിരിക്കുന്ന മമ്മയുടെ സ്വരവും നിന്റെ ഉൾക്കാഴ്ച്ചയും എന്റെ സാന്ത്വനസ്പർശനങ്ങളിലൂടെ ഇനിയുള്ള പടവുകൾ താണ്ടാൻ നിനക്കൊപ്പമുണ്ടാവും. ഇതൊരു തീരുമാനമാണ്.
ദൈവം നിനക്ക് മേൽ വീണ്ടുമൊരു പരീക്ഷണത്തിന് മുതിരില്ല എന്നെനിക്കുറപ്പുണ്ട്.
കാരണം നീ ദൈവത്തിന് മാപ്പ് നല്‍കിയവരുടെ കൂട്ടത്തിലാണ്..."

അവളുടെ നിസ്സംഗഭാവം ഇനിയൊരു  ഉണർവ്വ് സാധ്യമല്ലെന്ന് സ്ഥിതീകരിച്ചുകൊണ്ടിരിക്കെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു പിന്നീടുള്ള ഭാവമാറ്റങ്ങൾ. 
പാതിയടച്ച കൺപോളകൾക്കിടയിലൂടെ കൃഷ്ണമണികളെ മൂടി ഒരു നീർക്കണം പൊടിഞ്ഞിറങ്ങുന്നു.... 
നെറ്റിത്തടം ചുളിയുന്നുണ്ട്,  ചുണ്ടുകളെ വിതുമ്പാൻ വിടില്ലെന്ന് ശഠിക്കുന്ന തരത്തിൽ മുറുകെപ്പിടിച്ചിരിക്കുന്നു.....
കൈകൾ നാപ്കിനിൽ തുടച്ച് ചുണ്ടുകൾ ഒപ്പി മരിയ പെട്ടെന്നുയർന്നു. 
ആർക്കോ നേരെ നടന്നടുക്കുന്ന പോലെ ആ കാലടികക്ക് വേഗത കാണപ്പെട്ടു.

ഫെർണോഎനിക്കെന്റെ മമ്മയുടെ സാമീപ്യം അറിയണം, ഇത്രയും നാൾ അനുഭവപ്പെടാത്ത ഏതോ ഒരു അസ്വസ്ഥത പെട്ടെന്നെന്നെ പിടികൂടിയിരിക്കുന്ന പോലെഞാനൊന്ന് വിശ്രമിക്കട്ടെ, നിക്ക് കണ്ണുകടച്ച് മമ്മയെ കണ്ടുകൊണ്ട് മയങ്ങണം ..”

ഉറക്കമുറിയുടെ കതകിനെ അഭിമുഖീകരിച്ച് ഒരുനിമിഷം നിന്ന് മരിയ മന്ത്രിച്ചു.

'ശരി'യെന്ന് സമ്മതം മൂളി മറിയയുടെ കാല്പാദങ്ങളെ പിന്തുടർന്ന ഫെർണോയുടെ കണ്ണുകൾ പെട്ടെന്ന്‍ നിശ്ചലമായി.
അവളുടെ കാലുകൾക്കിടയിലൂടെ പൊഴിയുന്ന ചുവപ്പുതുള്ളികൾ മാർബിൾതറയിൽനിരയൊപ്പിച്ച് മഞ്ചാടിമണികള്‍ തീര്‍ക്കുന്നു.

"ഓഹ്ജീസസ്.......!!! 
'മരിയ വലിയ കുട്ടിയായിരിക്കുന്നു...!!!

പക്ഷേഅവൾഇങ്ങനെ, ഈബോധമറ്റ അവസ്ഥയിൽ... 
ഷി ഈസ് ഫിഫ്റ്റീൻ...,
ഇതിനകം അവൾ വയസ്സറിയിച്ചിട്ടില്ലെന്നാണൊ..? ഇക്കാര്യം അവളെ അറിയിക്കാതെയെങ്ങനെ... ?
മയങ്ങിക്കിടക്കുന്ന സൂര്യശോഭയെ അധികസമയം ഉണർത്താതിരിക്കാനാവില്ല.
എനിക്ക് വേണ്ടി കാത്തിരിക്കുന്ന നിയോഗം ഇതായിരിക്കാം.
ഉള്ളിലെ ശക്തിമത്തായ വികാരത്തെ അലഞ്ഞുതിരിയുവാന്‍ അനുവദിച്ചുകൂടാ....'

ചുവപ്പ് പടർന്ന് കയറുന്ന കിടക്കവിരിയിലേക്ക് കണ്ണയച്ച്  നിശ്ശബ്ദതയിൽ നിന്നുണർന്ന ഫെർണൊ മയക്കത്തിലേക്ക് വഴുതുന്ന മരിയയുടെ കരങ്ങൾതന്നിലേക്കൊതുക്കി അവളെയുണർത്തി..

മരിയാകുറച്ച് നിമിഷങ്ങൾ ഞാൻ നിന്നെ അപഹരിക്കുകയാണ്.
നിന്നെ ഉപദ്രവിക്കണമെന്നോ അവഹേളിക്കണമെന്നൊ ഇല്ലാത്ത എന്‍റെ മന:ശുദ്ധിയെ നീ കളങ്കമായി കാണരുത്.
നീയെന്ന പെൺകുട്ടി ഒരു മമ്മയാകുന്ന ദിനങ്ങളെക്കുറിച്ച് ഒരിക്കലെങ്കിലും മമ്മ വിസ്തരിച്ച് കേൾപ്പിച്ചിട്ടുണ്ടാകാം.
 കാലത്തിലേക്കുള്ള ആദ്യനടക്കല്ലാണ് കഴിഞ്ഞ ഏതാനും നിമിഷങ്ങൾതൊട്ട്  നീ അനുഭവിച്ചറിയുന്ന ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങൾ. അത് സന്തോഷപൂർവ്വം സ്വീകരിക്കുക തന്നെ വേണം..

പുതിയ അറിവിന്റെ ഉണര്‍ച്ചയിൽ ആലസ്യം വിട്ട് മരിയ വാചാലയായി..... 

"അതെ ഫെർണോഞാനോർക്കുന്നു. ഒരു കഥാരൂപത്തിൽ മമ്മ ഒരിക്കൽ വിവരിച്ചു തന്നതെല്ലാം...
അടിവയറ്റിലെ സഹിക്കാനാവാത്ത വേദനയുടെ തുടക്കത്തെക്കുറിച്ച് , പിന്നീടുള്ള ഓരോ മാസവും ആ വേദനയുടെ തുടർച്ചകളുണ്ടായത്..,
എന്റെ പിറവിയിലൂടെ ആ വേദനക്ക് വിടുതൽ കിട്ടുമെന്ന പ്രതീക്ഷ വെറുതെയായത്....
എനിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നപെൺവളർച്ചയെക്കുറിച്ചുള്ള ചർച്ചകൾ..!

"മരിയ ഓർമ്മയിൽ ഒന്നുകൂടി മുങ്ങിനിവർന്നു. "

അന്നൊരിക്കല്‍ ട്യൂട്ടർ മിസ്സ് ജാനറ്റ്,  ബ്രെയിലി ടെക്സ്റ്റിലൂടെ ആർത്തവത്തെക്കുറിച്ചുള്ള പാഠത്തിൽ എത്തിയെങ്കിലും  അപ്പോഴത്തെ എന്റെ അശാന്തത കണ്ട് മമ്മയ്ക്ക് പേടിയായി.
മിസ്സ്‌ ജാനറ്റ് പിന്നെ അത് പഠിപ്പിച്ചതേയില്ല.അടിവയറ്റിലെ അത്തരമൊരു വേദന എനിക്ക് നേരിടാൻ ഇടവരരുതേയെന്ന് അന്നുമുതൽ ഞാൻ മുട്ടിന്മേൽപ്രാർത്ഥിച്ചുകൊണ്ടേയിരിക്കുന്നു...,എന്നിട്ടും..? "

"എന്നെ പിടികൂടിയിരിക്കുന്ന ഈ വേദനയും മമ്മയുടേത് തന്നെയാണെന്ന് ഞാനിപ്പോള്‍ അനുമാനിക്കുന്നുതിനർത്ഥം എന്നെയും സർവ്വേശ്വരൻ വിളിക്കാനൊരുങ്ങുന്നു എന്നാണോ..?
മമ്മയുടെ അടുത്തേക്ക്...വേണ്ടഫെർണൊ...,
എനിക്കിപ്പോൾ ഭയം തോന്നുന്നു,   വേദനയും കൊണ്ട് ഞാൻ ചെന്നാൽ മമ്മയ്ക്കത് സങ്കടമാവുംഅറിയാലോ,
മമ്മയെന്നാൽ എനിക്ക് പുഞ്ചിരിക്കുന്ന മാലാഖയെന്ന പോലെ തന്നെ വിതുമ്പുന്ന അടിവയറ്റിലെ വേദന കൂടിയാണ്..“

വിഷയഗൌരവത്തിന്റെ അറിഞ്ഞ പാതിഭാഗം അവളെ വല്ലാതെ ഭയപ്പെടുത്തിയിട്ടുണ്ട് എന്ന് തീര്‍ച്ച.

മരിയാ നീ കരുതുന്നത് പോലെ മരണത്തിന്റെ വരവറിയിക്കുന്ന വേദനയല്ല ഇത്. ജീവന്റെ തുടിപ്പാണത്. 
പ്രായം കൊണ്ടും പക്വത കൊണ്ടും പൂർണ്ണവളർച്ച എത്തിയെന്നതിന്റെ അറിയിപ്പും അടയാളവുമാണീ അവസ്ഥ..
ഒരു മമ്മയാകാൻ പ്രാപ്തയാവുന്നതിന് മുന്നോടിയായി കാണുന്ന ഇത്തരം സൂചനകൾ തീർച്ചയായും സ്വീകരിക്കുക തന്നെ വേണം.
ഇതുമൊരു പ്രപഞ്ചനിയമമാണ്.
നിന്നെയിപ്പോൾ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈർപ്പത്തെ തടയുവാനുള്ള പ്രവൃത്തികളാണ് ഞാനിപ്പോൾ ചെയ്തുക്കൊണ്ടിരിക്കുന്നത്.
മമ്മയുടെ സ്നേഹമുള്ള കണ്ണും കൈകളുമാണ് അതെന്ന് കരുതുക..”

ഡ്രോവർ തുറന്നെടുത്ത നനുത്ത തൂവാല മടക്കുകളായി അടുക്കുന്നതിനിടയിലും ഫെർണൊ സംസാരിച്ചുകൊണ്ടേയിരുന്നു..!

മരിയയുടെ കണ്ണുകൾ കൂമ്പി ..... ചാരത്തുടിപ്പാര്‍ന്ന കൺമണികൾക്കിടയിലൂടെ ഒരു മിന്നാമിന്നി വെട്ടം..
ആ വെട്ടത്തിൽ തെളിഞ്ഞുവരുന്നു, നിറങ്ങളുടേയും ചിത്രങ്ങളുടേയും മായകാഴ്ച്ചകൾ....
വിതുമ്പലുകളില്ലാതെ മമ്മ പുഞ്ചിരിക്കുന്നുണ്ട്..
ചുണ്ടിലും നഖങ്ങളിലും മമ്മ എനിക്ക് പൂശിത്തരുന്ന ചായങ്ങൾ പൂന്തോപ്പിലെ നിറങ്ങൾ  നൽകുന്നുണ്ടെങ്കിലും അതെനിക്ക് മമ്മ ബേയ്ക്ക് ചെയ്തു തരുന്ന പ്ലം കേക്കിന്റെ രുചിയും ഗന്ധവുമാണ്. 
പുഞ്ചിരിക്കുന്ന വെട്ടിത്തിളങ്ങുന്ന നക്ഷത്രക്കുഞ്ഞുങ്ങൾ മമ്മയുടെ കഴുത്തിലെ പപ്പ സമ്മാനിച്ച കല്ലുമാല ഓർമ്മിപ്പിക്കുന്നു..
'മമ്മാ….ഓ…മമ്മാ….
എനിക്കിപ്പോൾ മമ്മയെ കാണാനാവുന്നു..
ഹെലന്റെ സാമിപ്യം അറിയുന്നു ഞാൻ…'

 മരിയ മമ്മയുടെ മടിയിൽ, ഹെലന്റെ താരാട്ട് കേട്ട് മയങ്ങുകയാണ്…!


അടിവയറ്റിലെ വിങ്ങലുകള്‍ ഇതിനകം ഫെർണൊ ആവി പിടിപ്പിച്ച് അകറ്റിയിരിക്കുന്നു. 

അലോസരപ്പെടുത്തിക്കൊണ്ടിരുന്നിരുന്ന ഈർപ്പത്തെ വെടിപ്പാക്കിയിരിക്കുന്നു. കണ്ണ് പായാത്ത ഇടങ്ങളിലൂടെ നനുത്ത തൂവാല മൃദുവായി ഒഴുകവെ മരിയ ഫെർണോയുടെ മേനിയിൽ വിരൽ കൊരുത്തു.
അയാള്‍ അവളെ ഹൃദയത്തിലേക്ക് വലിച്ചടുപ്പിച്ച് കാതിൽ മൊഴിഞ്ഞു.

"ഞാൻ പറഞ്ഞില്ലേ മരിയാ, ദൈവത്തിന് ഇനിയും നിന്നെ പരീക്ഷിക്കാനാവില്ലെന്ന്....

നിനക്കായ് അവൻ രണ്ട് കണ്ണുകൾ കരുതിവെച്ചിരിക്കുന്നു...!"

ഫെർണോയുടെ കണ്ണുകളിലെ പ്രകാശം ഒരു മാരിവില്ലായി അവളുടെ കൃഷ്ണമണികളിൽ പ്രതിഫലിച്ചു. 

അന്നാദ്യമായി അവൾ തോട്ടത്തിലെ വർണ്ണപ്പൂക്കളെയും ചിലച്ചുപാറുന്ന കിളികളെയും കൺകുളിർക്കെ കണ്ടു. …! 



55 comments:

  1. വർഷിണിയുടെ സ്വന്തം ഭാഷ, ശൈലി. രണ്ടും ഹൃദയാവർജകമാണ്. നിന്നിൽ പ്രതിഭയുണ്ട് കൂട്ടുകാരീ!

    ReplyDelete
  2. കാണുന്നതല്ല കാഴ്ചകൾ... സ്നേഹത്തെ കാണുവാനുള്ള കണ്ണുകൾ ഇനിയും തേടേണ്ടിയിരിക്കുന്നു .....

    ReplyDelete
  3. നന്നായി ടീച്ചറെ, മനോഹരമായ ഭാഷയിൽ സുന്ദരമായ അവതരണം.
    ഫെർനോയുടെ കണ്ണുകളിലെ പ്രകാശം മറിയയുടെ കണ്ണുകളിലേക്ക് പടർന്നപ്പോൾ അവാച്യമായൊരു സുഖം.

    സന്തോഷം നന്ദി, ഒരു നല്ല വായന

    ReplyDelete
  4. വളരെ നന്നായി വര്‍ഷിണി... അഭിനന്ദനങ്ങള്‍. ജയന്‍ ഡോക്ടര്‍ എഴുതിയത് എന്‍റെയും അഭിപ്രായമാണ്.

    ReplyDelete
  5. മനോഹരമായ ഭാഷയിൽ അതിസുന്ദരമായ ആവിഷ്കാരം....
    ജയൻ സാർ പറഞ്ഞതുപോലെ ടീച്ചറിൽ പ്രതിഭയുണ്ട്. ആ പ്രതിഭയെ സഹൃദയലോകം തിരിച്ചറിഞ്ഞ് ആദരിക്കുന്ന കാലം വിദൂരമല്ല....

    പ്രണാമം.....

    ReplyDelete
  6. അതെ പ്രതിഭയ്ക്ക് പ്രണാമം

    ReplyDelete
  7. ടീച്ചറെ, ക്ഷമിക്കണം ... ഈ കഥയുടെ തുടക്കത്തിൽ ഞാൻ രണ്ടു കാര്യങ്ങൾ ചിന്തിച്ചു . ഒന്ന് - ഒരു ശാരീരികാക്രമണം അല്ലെങ്കിൽ ഒരു പ്രണയ കൈത്താങ്ങ് ... ആ അറിവ് ഒരു പോരായ്മയായി എനിക്ക് തോന്നി ... കഥയിൽ നിന്നും എന്റെ ശ്രദ്ധ പാളുകയും ചെയ്തു .. കാരണം ഇത് വായിക്കുമ്പോൾ എന്റെ മനസ്സില് ഓ.വി . വിജയൻറെ രേണുക എന്ന കഥയായിരുന്നു . അന്റെ വായയുടെ കുഴപ്പം കൊണ്ടാണോ എന്നറിയില്ല ... കുഴപ്പമില്ല എന്നെ പറയാനാവുന്നുള്ളൂ ....പ്രയോഗിച്ച വാക്കുകൾ കൊണ്ട് ആ പരിമിതി പിടി കിട്ടാതെ കിടക്കുന്നു .... ആശംസകൾ ... നന്ദി .
    സുന്ദരമായ അവതരണം.

    ReplyDelete
  8. ഒരുകഥ എങ്ങനെ മനോഹരമായി എഴുതാം എന്ന് മനസിലായി.അഭിനന്ദനങള്‍ .പെയ്തൊഴിയാതെ ഈ മഴ അനസൂത്യം തുടരട്ടെ ...ആശംസകള്‍ വര്‍ഷിണി

    ReplyDelete
  9. എത്ര സ്നേഹത്തോടെയാണ് അവർ സംസാരിക്കുന്നത്..? സ്നേഹം ചാലകമായി വർത്തിക്കുന്നത് കൊണ്ടാവണം ഭാഷക്കിത്രയും വശ്യതയും അതുപോൽ ഔന്നത്യവും പ്രകടമാകുന്നത്.

    'അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വാദ്യകരമാകുന്ന ഒരു നാൾ' എത്രായിരങ്ങളുടെ സ്വപനമാണ്. കാലമിന്നോളം അനേകപദ്ധതികൾ ആലോചനാവിഷയമായിട്ടും വിപ്ലവം മാത്രം സാധ്യമായില്ല. പക്ഷെ, ഇവിടെ ഈ എഴുത്തിൽ ഈ സംഗീതവും അതിന്റെ 'ദൃശ്യാ'നുഭവവും സാധ്യമായിരിക്കുന്നു. അത് ഇതിലുപയോഗിക്കപ്പെട്ടിട്ടുള്ള ഭാഷയുടെ പ്രത്യേകതയാണ്. ഭാഷക്കിതുപോലെ അനേക സാധ്യതകളുണ്ട്.

    ഭാഷ ശരിയാം വിധം കൈകാര്യം ചെയ്യുകിൽ കൂട്ടുകാർ അഭിപ്രായപ്പെട്ടതുപോലെ അവർക്കനുഭവമാകുന്ന ഈ പ്രതിഭ കൂടുതൽ കൂടുതൽ തെളിമയോടെ പ്രകടമാകും. എന്തായാലും ഉള്ള 'ഭ' കളയാതെ സൂക്ഷിക്കുക. ഭാവുകങ്ങൾ.!

    ReplyDelete
  10. അന്ധയായ രജസ്വലയായ മരിയ അനുവാചകന്റെ ആസ്വാദനതന്ത്രികളെ വല്ലാതെ വരിഞ്ഞുകെട്ടി...പിന്നെ അവിടെ മുഴങ്ങിയ സ്വരങ്ങള്‍ക്ക് ഒരു സ്ത്രീ ജന്മത്തിന്റെ അര്‍ത്ഥതലങ്ങള്...‍ വര്‍ഷിണിയുടെ വിസ്മയ ഭാവങ്ങളില്‍ തളിര്‍ത്ത കഥ സുമോഹനം എന്ന് പറയട്ടെ !

    ReplyDelete

  11. ഫെർണോയുടെ കണ്ണുകളിലെ പ്രകാശം ഒരു മാരിവില്ലായി അവളുടെ കൃഷ്ണമണികളിൽ പ്രതിഫലിച്ചു.
    അന്നാദ്യമായി അവൾ തോട്ടത്തിലെ വർണ്ണപ്പൂക്കളെയും ചിലച്ചുപാറുന്ന കിളികളെയും കൺകുളിർക്കെ കണ്ടു. …!

    മനോഹരമായി എഴുതിയിരിക്കുന്നു .......

    "ഞാൻ പറഞ്ഞില്ലേ മരിയാ, ദൈവത്തിന് ഇനിയും നിന്നെ പരീക്ഷിക്കാവാവില്ലെന്ന്....
    നാ ചേർക്കുമല്ലോ

    ReplyDelete
  12. വളച്ചു കെട്ടലിന്റെ അതിപ്രസരം ഇല്ലാതായപ്പോൾ തന്നെ കഥപറയുന്നത് എളുപ്പം മനസ്സിലേക്ക് ഇറങ്ങുന്നു. വ്യത്യസ്തത അനുഭവപ്പെട്ട ഒരു ആശയം. അഭിനന്ദനങ്ങൾ..

    ReplyDelete
  13. ഈ കഥ ഞാന്‍ ഇത് വരെ കണ്ടില്ലല്ലോ :(
    ഇന്ന് ഗ്രൂപ്പില്‍ കണ്ടത് വഴിയാണ് ഇവിടെ വന്നത്.

    ഒരു എഴുത്തുകാരന്‍ അല്ലെങ്കില്‍ എഴുത്തുകാരിയുടെ വിജയം ആശയങ്ങള്‍ എങ്ങിനെ അനുവാചകനുമായി കൃത്യതയോടെ പങ്കിടാം എന്നതിലാണ്. ഇവിടെ ചെറിയൊരു കഥാ തന്തുവിനെ മനസ്സിന്‍ ഉലയില്‍ ഊതിക്കാച്ചി അതിനെ പൊന്നാക്കി വായനക്കാരന് സമ്മാനിക്കുന്നു എഴുത്തുകാരി.

    ഈ ബ്ലോഗ്ഗില്‍ ഞാന്‍ വായിച്ച നിരവധി രചനകളില്‍ മികച്ച ഒരെണ്ണം എന്നിതിനെ വിളിക്കട്ടെ. പതിവ് പോലെ വശ്യമായ എഴുത്തിലൂടെ വായനക്കാരനെ വഴി നടത്തുന്ന ആ കഴിവ് ഒരിക്കല്‍ കൂടി ഇവിടെ തെളിഞ്ഞു കണ്ടു. ആശംസകള്‍

    ReplyDelete
  14. നല്ല പ്രമേയം, ഭാഷാപ്രയോഗം, അവതരണം.
    ഭാവുകങ്ങൾ.

    ReplyDelete
  15. ഭാഷയുടെ മനോഹാരിത കൊണ്ട് ഹൃദ്യമായ കഥ....

    ReplyDelete
  16. നല്ല എഴുത്ത്‌, വളരെ ഇഷ്ടമായി, ആശംസകള്‍...:)

    ReplyDelete
  17. വര്ഷൂ ഈ സ്റ്റൈല്‍ എഴുത്താണ് ആണ് എനിക്കിഷ്ടം.മനോഹരമായി വായിച്ചു നീങ്ങി.നല്ല കഥ.

    ReplyDelete
  18. “ മനോഹരന്മായ വാക്കുകളുടെ വശ്യമായ മിശ്രണത്തിന്റെ മികവില്‍ മനസ്സിലേയ്ക്കു പടര്‍ന്നുകയറുന്ന ഈ വായന നല്‍കുന്ന അനുഭവം ശരിക്കും വേറിട്ടുനില്‍ക്കുന്നു എന്നു പറയാതെ വയ്യ.

    “ദൈവത്തിന് മാപ്പ് കൊടുത്ത ഭാഗ്യശാലികളുടെ പട്ടികയിൽ മരിയയുടെ നാമം കൂടി ചേര്‍ക്കപ്പെട്ടതുപോലെ, ഈ എഴുത്തിലെ മാജിക്ക് കണ്ട് അന്തം വിടുന്ന വായനക്കാരന്റെ പട്ടികയില്‍ എന്റെ പേരുകൂടി ഞാന്‍തന്നെ ചേര്‍ക്കുന്നു - ഹൊ.!എന്നെ സമ്മതിക്കണം..!"
    ആശംസകളോടെ..പുലരി

    ReplyDelete
  19. മനോഹരമായ എഴുത്ത് ഒപ്പം തന്നെ എഴുത്ത്ക്കാരിയുടെ ഒരു നിരീക്ഷണത്തോട് ഒട്ടും യോജിപ്പില്ല
    ആശംസകള്‍

    ReplyDelete
  20. മനോഹരമായ മറ്റൊരു കഥ കൂടി
    വായനക്കാർക്ക് ലഭിച്ചിരിക്കുന്നു.
    ടീച്ചർ തന്റെ തനതായ ഭാഷയിൽ
    പറഞ്ഞിരിക്കുന്നു ഇവിടെ.
    പുതിയ പ്രമേയങ്ങളുമായി വീണ്ടും വരിക,
    പിന്നെ തുടക്കത്തിൽ കൊടുത്തിരിക്കുന്ന ചിത്രം
    എഴുത്തുകൾക്കിടയിലേക്ക് മാറ്റിക്കൊടുത്താൽ
    കുറേക്കൂടി കാണാൻ ചന്തം ഉണ്ടാകും എന്ന് തോന്നുന്നു.
    പിന്നെ ഇവിടെ FOLLOWERS ബട്ടണ്‍ തുടങ്ങി
    പലതും കാണാനില്ലല്ലോ ടീച്ചറെ! എന്തു പറ്റി?

    ReplyDelete
  21. അയ്യോ ടീച്ചറെ കമന്റു പോസ്റ്റായി വന്നപ്പോൾ പേജു refresh
    ആയി അതാ എല്ലാം പഴയപടി അവിടെത്തന്നെ വന്നല്ലോ
    ഇതെന്തൊരു മറിമായം ! അതോ എന്റെ കമ്പ്യൂട്ടറിന്റെ മായാജാലം
    വല്ലതുമാണോ! കൊള്ളാം പഴയ പേജു തന്നെ വീണ്ടും വന്നു
    അതുകൊണ്ട് മുകളിൽ പറഞ്ഞ ഒടുവിലത്തെ രണ്ടു വരികൾ വെറുതെ വിടുക LOL

    ReplyDelete
  22. മനോഹരം ആയ അവതരണം..


    മനസിന്റെ അടുപ്പം മറ ഇല്ലാതെ വാചാലം ആവുമ്പോൾ തുടിക്കുന്ന ഹൃദയം.

    ഹെലൻ കെല്ലെറിന്റെ ജീവിതം പശ്ചാത്തലത്തിൽ കഥയ്ക്ക് ഒരു പ്രത്യേക മാനം നല്കുന്നു..


    എങ്കിലും ഫെര്നോയുടെ ഉത്തരവാദിത്വം മരിയയുടെ
    ചോദ്യങ്ങൾക്ക് ഉത്തരം ആവുന്ന ഭാഗം തുറന്ന മനസ്സോടെ സമ്മതിക്കാൻ എന്റെ വായന മടിക്കുന്നു.

    എന്റെ വായനയുടെ കുറ്റമോ ഫെര്നോയുടെ കുറ്റമോ
    രണ്ടിൽ ഒന്ന് ഉറപ്പ്..


    ആശംസകൾ വർഷിണി.വളരെ നല്ല കഥ.

    ReplyDelete
  23. കുറെ ദിവസങ്ങൾക്ക് ശേഷമാണ് ബ്ലോഗ് വായനക്ക് വീണ്ടുമെത്തുന്നത്. ഇടവേളക്ക് ശേഷം ആദ്യ വായന തന്നെ ടീച്ചറുടെ മനോഹരമായ ശൈലി കൂടുതൽ വായനക്ക് പ്രേരിപ്പിക്കുന്നു. ആശംസകള്

    ReplyDelete
  24. നല്ല കഥ
    മനോഹരമായി അവതരിപ്പിച്ചു

    ReplyDelete
  25. പ്രശംസയാണെന്ന് കരുതണ്ട.. ഭാഷാ വൈദഗ്‌ധ്യം, അവതരണ ശെയിലിയുടെ മനോഹാരിത, എല്ലാം ചേർത്ത്‌ വായിക്കുംമ്പോൾ പ്രതിഭ തന്നെ..!!

    ആശംസകൾ..!!

    ReplyDelete
  26. കണ്ണും കാതും ഇല്ലാത്ത ഒരു സ്വാർത്ഥക ജന്മം..അതായിരുന്നു ഹെലൻ കെല്ലർ..
    തനിക്ക്‌ ദൃശ്യമല്ലാത്തവരുടെ സംഭാഷണങ്ങൾ അവരുടെ ചുണ്ടുകളിലും തൊണ്ടയിലും തൊട്ട്‌ മനസ്സിലാക്കുവാൻ സാധിച്ചിരുന്ന ഹെലൻ കെല്ലർ അവരുടെ ട്യൂട്ടർ ആനി സള്ളിവനുമായുള്ള സമ്പർക്കങ്ങളിലൂടെയാണു വാക്കുകളുടെ അർത്ഥങ്ങൾ ഗ്രഹിച്ചു തുടങ്ങിയത്‌..

    എന്റെ " മരിയ " അവരോടുള്ള ആദരവാർന്ന സമർപ്പണം കൂടിയാണെന്ന് അറിയിക്കട്ടെ..

    സ്നേഹം പ്രിയരേ..നന്ദി..നിങ്ങൾ മരിയയെ അറിഞ്ഞതിലൂടെ എനിയ്ക്ക്‌ നൽകിയ ഉയർന്ന പ്രോത്സാഹനങ്ങളും അഭിനന്ദനങ്ങളും ഹൃദയപൂർവ്വം സ്വീകരിക്കുന്നു..!

    ReplyDelete
  27. നല്ല കഥ. കവിത തുളുമ്പുന്ന കഥനം. അതിമനോഹരം. 

    ReplyDelete
  28. ഒരു ക്ലാസ്സിക് റ്റച്ചുള്ള കഥ.അനുസ്യൂതമായ വരികളുടെ പ്രവാഹം കഥാതന്തുവിന്റെ നിമ്നോന്നതികളില്‍ മാരിവില്ലിലെ വര്‍ണ്ണങ്ങളെ ഒളിപ്പിച്ചിരിക്കുന്നു ..പേരുകളും അവതരണ രീതിയും അന്തരാഷ്ട്ര തലത്തിലെ വായനക്ക് സമമായി തോന്നിച്ചു..മനോഹരമായ എഴുത്ത് തുടരുക അനിയത്തി എല്ലാ ഭാവുകങ്ങളും !!!

    ReplyDelete
  29. വിശുദ്ധബന്ധങ്ങള്‍...
    മുന്‍വിധികളില്‍ നിന്ന് വായനക്കാരെ വളരെ ദൂരെ മാറ്റിനിര്‍ത്തുന്ന ആഖ്യാനം.
    നല്ല ശൈലി, വ്യത്യസ്തമായ പ്രമേയം.
    മനുഷ്യബന്ധങ്ങളെ ഇഴകീറി അകക്കാമ്പ്‌ കണ്ടെത്താനുള്ള കഴിവിനൊരു ഹാറ്റ്‌സ് ഓഫ് !

    ReplyDelete
  30. വളരെ മനോഹരമായ കഥയും ഭാഷയും അവതരണവും.ആശംസകള്‍

    ReplyDelete
  31. പ്രീയ കൂട്ടുകാരി , അമ്മ മണമുള്ള വരികള്‍ ..
    ദൈവത്തിനു മാപ്പ് കൊടുത്തവരേത്ര പേര്‍ കാണും ..?
    നല്ലൊരു ചിന്തയാണത് , കണ്ണേ .. നിന്നേ രൂപപെടുത്തിയപ്പൊള്‍
    എന്റെ കൈകള്‍ ഇടറി പൊയതാകാം ,
    ക്ഷമിക്കൂ എന്ന് ദൈവത്തിങ്കല്‍ നിന്നുള്ള ക്ഷമാപണം ..
    പൂര്‍ണബോധ്യമോടെ ദൈവത്തിന് മാപ്പ് കൊടുക്കുമ്പൊള്‍
    അവന്‍ കരുതി വയ്ക്കുന്നത് അവന്റെ തന്നെ
    മിഴികളാകും , അവനിലൂടെ കാണാനാകും .
    ശരിയാണ് , അമ്മക്ക് മാത്രമേ അവളേ അറിയുവനാകൂ
    അച്ഛന്‍ ഒരു ദ്വീപാണ് , കണ്ണടച്ച് തിരക്കുള്ള നഗരങ്ങളില്‍ നിന്നും
    വിടുതല്‍ ഉള്‍കൊണ്ട് , മാറി സ്ഥിതി ചെയ്യുന്നൊരു ദ്വീപ് .
    മാതൃസാന്നിധ്യമില്ലെങ്കില്‍ മക്കളുടെ നില പരുങ്ങലില്‍ തന്നെ
    എത്ര ഊട്ടി ഉറപ്പിച്ചാലും ആ കരതലത്തിന്റെ മിഴിവുണ്ടാകില്ല തന്നെ ..
    പൂര്‍ണമായും സമ്മതിക്കുന്നു , ഈ വരികള്‍ അതു സംവേദിപ്പിക്കുന്നു .
    പിറവികൊണ്ടല്ല ചിലപ്പൊള്‍ അമ്മയാകുക , കരുതല്‍ കൊണ്ടാകാം
    അമ്മയുടെ അരികിലേക്ക് ചെല്ലുവാന്‍ ചിലപ്പൊള്‍ മറ്റു പല മനസ്സിലൂടെയും
    കഴിഞ്ഞെക്കാം , ആ മനസ്സ് ആത്മാര്‍ത്ഥമായി അതര്‍ഹിക്കുന്നുണ്ടെങ്കില്‍ .
    ഈ ശൈലി ഒരുപാട് ഇഷ്ടം , അതു വര്‍ഷിണിക്ക് മാത്രം സ്വന്തം ...
    പ്യൂപ്പ പൊലെയാണ് വര്‍ഷിണിയുടെ കഥകള്‍ , ആദ്യമാദ്യം ഭംഗിയായ് കണ്ട്
    എന്നാല്‍ എന്തൊക്കെയൊ മറച്ച് വച്ച് , പിന്നെ നേരുകളുടെ പച്ചയായ്
    കാഴ്ചകളില്‍ തളച്ച് പിന്നീട് വര്‍ണ്ണാഭമായ ലോകത്തേക്ക് കടത്തി വിടും ..
    ഒരു കുഞ്ഞു മഴ സമ്മാനം ഈ കഥക്ക് പ്രീയ സഖീ ..
    {കാണാന്‍ എന്ത എവൈകിയെന്നറിവില്ല ക്ഷമിക്കുക ഡാഷ് ബോര്‍ഡില്‍ വരുന്നില്ല }

    ReplyDelete
  32. മരിയ അറിയാതിരുന്നത് പലതും കാലം ഓർമ്മപ്പെടുത്തുന്നു . ചിലതൊക്കെ ഫെർണ്ണോ ക്കും ...!

    ReplyDelete
  33. ഓരോ വാചകവും രണ്ടു ആവർത്തി വായിച്ചു മനസ്സിലാക്കേണ്ട 'കേസ് കെട്ടുകൾ', എന്റെ അലസത കൊണ്ട് ഒഴിവാക്കുകയാണ് പതിവ് - ആവിഷ്ക്കര ശൈലിയുടെ പ്രത്യേകത കൊണ്ട് മുഴുവൻ
    വായിച്ചു- ബുദ്ധിമുട്ടിയതിൽ നിരാശ തോന്നുന്നില്ല - ആശംസകൾ

    ReplyDelete
  34. നല്ല കഥ. ആശംസകൾ

    ReplyDelete
  35. പ്രിയ സഖീ, നിന്റെ കൈവിരൽപ്പാടുകൾ പതിഞ്ഞ അക്ഷരക്കൂട്ടുകളിൽ നിന്നുതിർന്ന മനോഹരമായൊരു കഥ വായിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ...

    ReplyDelete
  36. കഥ തന്നെ എല്ലാ കഥയും പറഞ്ഞു തന്നൂ,
    നല്ല എഴുത്ത്
    ആശംസകൾ

    ReplyDelete
  37. അടുത്ത കാലത്ത് ചില വിമർശനങ്ങളിലൂടെ നീങ്ങിയ കഥാകാരിയാണ് വർഷിണി . ഞാനടക്കം ഇവിടെ വിമർശിച്ചിട്ടുണ്ട് .
    പക്ഷെ മറിയയിലേക്ക് എത്തുമ്പോൾ പൂർണ്ണമായ ഒരു വായന ലഭിക്കുന്നുണ്ട് .
    വരികൾക്കിടയിൽ കന്നിലുടക്കിയ ഈ വരികൾ കഥയ്ക്കും ആപ്പുറത്ത് എന്നെയൊക്കെ തുറിച്ചു നോക്കുന്നുണ്ട് .

    "മിക്കപ്പോഴും കുട്ടികളുടെ മാതാപിതാക്കളിൽ ഒരാളുടെ മാത്രം ഉത്കണ്ഠയാണ് അവരുടെ പഠനവും പരിപാലനവും. മറ്റേയാൾ 'ഞാനുമുണ്ട്' എന്ന് സദാ ഭാവിക്കുന്ന വെറും അഭിനേതാവ് മാത്രം...!
    എത്ര വിചിത്രവും കാപട്യവും നിറഞ്ഞതാണ് ബന്ധങ്ങൾ...! "

    പതിവില്ലാതെ ഞാനിവിടെ വൈകി . നല്ല ഒരു കഥ എന്നിലേക്കെത്താൻ വൈകി എന്നും പറയാം .

    അഭിനന്ദനങ്ങൾ

    ReplyDelete
  38. നേരത്തെ വായിച്ചിരുന്നു ,ഇന്ന് വീണ്ടും വായിച്ചു .ഏത് മരുഭൂമിയിലും പ്രണയം പ്രകാശരാജികള്‍ വിടര്‍ത്തും .ഹെലെന്‍ കെല്ലെര്‍ എന്ന അനുഗൃഹീത പ്രതിഭയെ കഥയിലൂടെ ഞങ്ങളിലേക്ക് എത്തിച്ചതിനും നന്ദി ..

    ReplyDelete
  39. മനോഹരകഥ
    തികച്ചും മനോഹരം

    ReplyDelete
  40. ഭംഗിയായി അവതരിപ്പിച്ചു..............ആശംസകള്‍

    ReplyDelete
  41. പുതുമയുള്ള പ്രമേയം. ഹൃദ്യമായ ഭാഷ. നല്ല അവതരണം. അഭിനന്ദനങ്ങൾ.

    ReplyDelete
  42. അന്ധതയുടെ വീർപ്പുമുട്ടൽ അനാവരണം ചെയ്യുന്ന ഈ കഥ ഒരു കവിതപോലെ ഞാൻ ആസ്വദിച്ചു. 2013 ൽ വായിച്ച ഒരു നല്ല കഥ.

    ReplyDelete
  43. നാം എഴുതുന്നത് മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെട്ടില്ലെങ്കില്‍ പിന്നെ നാം വിഷമത്തില്‍ ആകും കൂടാതെ അത് വായിക്കാനുള്ള ത്രാണി വായനക്കാരില്‍ ഉണ്ടാവണമെങ്കില്‍ അതിനും ഒരു ശൈലി വേണം. അതും ഒരു ഭാഗ്യമാണ് ..ആ ഭാഗ്യം കിട്ടിയ ഈ ബ്ലോഗറെ ഞാന്‍ അഭിനദ്ധിക്കുന്നു

    ReplyDelete
  44. പറയാനുള്ളത് ഒക്കെ എല്ലാരും പറഞ്ഞു കഴിഞ്ഞൂ..
    ഇഷ്ടം വിനുവിനോടും മരിയയോടും ..

    >>'ശരി'യെന്ന് സമ്മതം മൂളി മറിയയുടെ കാല്പാദങ്ങളെ പിന്തുടർന്ന ഫെർണോയുടെ കണ്ണുകൾ പെട്ടെന്ന്‍ നിശ്ചലമായി..<<
    മരിയ മറിയയായി മാറിയത് മാറ്റിയേക്കൂ

    ReplyDelete
  45. ഒരു സ്ത്രീക്ക് മാത്രം കണ്ടെത്താൻ കഴിയുന്ന പ്രമേയമാണിത്.

    അന്ധയായ മകൾ രജസ്വലയാവുന്നത് വേവലാതിയോടെ ഓർക്കുന്ന ഒരമ്മയുടെ നോവ്. അതൊരമ്മയ്ക്ക് മാത്രം അനുഭവപ്പെടുന്ന നോവാണ്.

    'ഫെർണൊ' അത്തരത്തിലുള്ള ഒരമ്മ കാണുന്ന നല്ല സ്വപ്നവും.

    നല്ല സ്വപ്നങ്ങളുണ്ടാകട്ടെ..

    ReplyDelete
  46. എന്നിലെ എന്നെ നോക്കി നീ -

    യാരെന്നാലറിയ ലോകമേ

    നിന്നിലെ നിന്നെ നീ

    എന്നെങ്കിലും അറിഞ്ഞുവോ..?

    എന്റെ സ്വപ്നവും നീ കവർന്നു

    എന്റെ വസന്തവും നീ നുകർന്നു

    ഒരുപിടി ഇരുളെങ്കിലും എനിക്കു -

    മാത്രമായി മാറ്റിവെച്ചു കൂടെ..?

    ശുഭരാത്രി പ്രിയരേ...നല്ല സ്വപ്നങ്ങൾ..!

    ഏവർക്കും ന്റെ നന്ദി അറിയിക്കട്ടെ..പ്രോത്സാഹനങ്ങളും അഭിപ്രായങ്ങളും ഹൃദയപൂർവ്വം സ്വീകരിക്കുന്നു..!

    ReplyDelete
  47. അസൂയ ജനിപ്പിക്കുന്ന ഭാഷ.., നന്നായിരിക്കുന്നു..

    ReplyDelete
  48. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  49. 'ഫെർണോയുടെ കണ്ണുകളിലെ പ്രകാശം ഒരു മാരിവില്ലായി അവളുടെ കൃഷ്ണമണികളിൽ പ്രതിഫലിച്ചു.'
    വായിച്ച് വായിച്ച് ഈ വരികളിലേക്ക് എത്തിയപ്പോഴേക്കും എന്തോ വല്ലാത്തരു ഉണർവ്വിന്റെ ഊർജ്ജം ശരീരത്തിലൂടെ പായുന്ന പോലെ, സുന്ദരമായ അവതരണം ടീച്ചറേ.

    എല്ലാവർക്കും കുറ്റപ്പെടുത്താനും, തന്റെ സഹനശക്തിയുടെ ആഴവും, മനസ്സിന്റെ ഉറപ്പും, ക്ഷമാശക്തിയും കാണിച്ച് പരയാനുള്ള ഒന്നാണോ 'ദൈവം' ? അറിഞ്ഞൂട ടീച്ചറേ ആലോചിക്കൂ.......

    ReplyDelete
  50. ഇത്രയും നല്ലൊരു കഥ വായിക്കാന്‍ ഒരുപാട് വൈകിയതില്‍ വിഷമമുണ്ട് വര്‍ഷൂ. കുറേ നാളായി എന്‍റെ കൂട്ടുകാരിയെ ഇത്രയും ഇഷ്ടത്തോടെ ഞാന്‍ വായിച്ചിട്ട്. കൊതിപ്പിക്കുന്ന ശൈലിയും അതിനോട് കിടപിടിക്കുന്ന ആശയവും കഥയെ ഒന്നാംതരമാക്കി. ആശംസകള്‍.

    ReplyDelete
  51. അഴിഞ്ഞും മുറുകിയും മോക്ഷലക്ഷ്യവുമായി ഉഴറുന്ന മനസ്സിന്റെ നിഗൂഡപദസഞ്ചയങ്ങളെ അസാമാന്യമിഴിവോടെ 'മരിയ' പരിഭാഷപ്പെടുത്തിയിരിക്കുന്നു. വായന ഏകാകിയുടെ തീര്‍ത്ഥയാത്രയാവുന്ന അപൂര്‍വ്വതയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഓരോ വായനയിലും കൂടുതല്‍ തെളിമയാര്‍ന്നതും വ്യത്യസ്തവുമായ ഭാവതലങ്ങള്‍....
    മനോഹരം !

    ReplyDelete
  52. അനേകം തലങ്ങളിൽ കൂടി സഞ്ചരിച്ച് ഒരു സ്ത്രീയുടെ കാഴ്ച്ചപ്പാടിൽ നിന്നും കാച്ചി കുറുക്കിയെടുത്ത വരികളാണല്ലോ വർഷിണി ഈ കഥയിലൂടെ വർഷിച്ചിരിക്കുന്നത്..
    ഈ നല്ല കഥക്ക് അഭിനന്ദനങ്ങൾ കേട്ടൊ

    ReplyDelete
  53. തികഞ്ഞ ഒരു സ്ത്രീക്ക് മാത്രം എഴുതി ഫലിപ്പിക്കുവാന്‍ കഴിയുന്ന വിഷയത്തിനെ ആസ്പദമാക്കിയുള്ള കഥ മനോഹര ഭാഷയില്‍ ഭംഗിയുള്ളതാക്കി ..! ആശംസകള്‍.

    ReplyDelete
  54. മനസ്സില്‍ തട്ടുന്നു....

    ReplyDelete
    Replies
    1. അന്നാദ്യമായി അവൾ തോട്ടത്തിലെ വർണ്ണപ്പൂക്കളെയും ചിലച്ചുപാറുന്ന കിളികളെയും കൺകുളിർക്കെ കണ്ടു
      മനോഹരം

      Delete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...