Sunday, October 13, 2013

അതിജീവനം


"താമരകണ്ണുകൾ പൂട്ടിയുറങ്ങ് പൈതലേ..
പുലർക്കാലസ്വപ്നം കണ്ടുണരെൻ കുഞ്ഞേ."
അമ്മതൻ മാറിൽ ചാഞ്ഞുറങ്ങവേ..
അമ്മതൻ ചുണ്ടുകൾ താരാട്ട്‌ മൂളവേ..
പുലർക്കാലസ്വപ്നം ഫലിക്കുമെന്നറിഞ്ഞ്
‌എണ്ണിയാൽ തീരാത്തത്രയും പടുത്തുയർത്തി.

 ക്ഷണിക്കാത്ത ഓർമ്മകൾ ഹൃദയമുടയ്ക്കുമ്പോൾ
ആദ്യ സ്വപ്നമിന്നും പൊട്ടിത്തരിപ്പിക്കാറുണ്ട്,
'കണ്ണാടി ചിറകിൽ മാരിവില്ലഴകായ്‌
കരളെന്ന ഒലീവിലയെ തലോടും ശലഭമാകാൻ.'
കാറുകൾ മേൽക്കൂര പണിയുമൊരു പുലരിയിൽ
തിടുക്കത്തിൽ ഇരമ്പിയ ആകാശഗംഗയിൽ
പിടയുന്ന ചിറകുകൾ മൃദുവായ് തലോടി
കരളിലെ മുറിവിനു മറുമരുന്നായതമ്മ.
“നീറ്റലുകൾ മൂടിപ്പുതച്ചുറങ്ങട്ടെ കണ്മണിയേ..
കണ്ണാടിച്ചിറകുള്ള ശലഭം നീ തന്നെയല്ലയോ."
സൗമ്യ സ്വാന്തനങ്ങൾ ആശ്വാസമേകി
സ്വപ്നജാലക കാഴ്ച്ചകൾ തുറന്നു കാട്ടി.

 തനിച്ചല്ലാതിരുന്നൊരു കൗമാരസ്വപ്നം ഓർക്കുന്നു..
പുത്തനുടുപ്പും തങ്കകൊലുസ്സുമണിഞ്ഞ സഖിയുമായ്
തളംകെട്ടി നിന്ന മഴയിൽ കളിച്ച നാൾ,
"നീ എൻ കൊലുസ്സിൽ ചെളി പുരളിച്ചില്ലേ..?"
ഇത്രയും പറഞ്ഞവൾ പിണങ്ങിയോടിയപ്പോൾ
സങ്കട ചുമടെടുക്കുമൊരു തൊട്ടാവാടി പെണ്ണായ്‌
അമ്മതൻ മടിയിൽ മുഖം പൂഴ്ത്തി വിങ്ങി.
 "കരയല്ലെൻ കിലുക്കാംപെട്ടി പൊടിമകളേ..
നീ തന്നെയല്ലയോ പൊട്ടിച്ചിരിക്കും തങ്കകൊലുസ്സ്‌"
സ്വരം താഴ്ത്തി ചെവിയിൽ മുത്തമിട്ട്‌
പുതു കാഴ്ച്ചകളിലേക്കന്ന് വീണ്ടും നയിച്ചു
കിനാവിന്റെ കിതപ്പറിയാ പാതകളിലേയ്ക്കമ്മ.

 കറ കളഞ്ഞു കിട്ടാത്തൊരു യൗവ്വന സ്വപ്നം കൂടി..
മഴ നനഞ്ഞ അൽപജ്ഞാന പൂമരച്ചോട്ടിൽ
അധരത്തിൽ വിരിഞ്ഞ മുല്ലമൊട്ടുകൾ കോർത്ത്‌
അന്ധമായ്‌ തീർത്ത വിശ്വാസ മാലകൾ ചേർത്ത്‌
ജീവിതരക്തത്തിൽ കുറിച്ച നാലുവരി കവിത,
കൂട്ടിവായിക്കാനാവാത്ത ജ്വരബാധിതനെ പോലവൻ
 വലംകൈ കൊണ്ടെന്റെ ചിറകുകൾ  ഞെരിച്ചമർത്തി.
അന്നേരം ജീവൻ വെടിയുമൊരു പ്രാവിനെ പോലെ
നേരിന്റെ ഉദയത്തിനായ്‌ കാത്തു കിടക്കുന്നവളെ പോലെ
അമ്മതൻ മാറിടത്തിൽ മരവിച്ചു കിടന്നു.

 "ഒറ്റയ്ക്കേറ്റു വാങ്ങാൻ ഭയക്കും സ്വപ്നങ്ങൾ
ഇനിയും തടവിലാക്കല്ലെൻ വെള്ളരിപ്രാവേ..
വേഷപ്രച്ഛന്നരായ്‌ പടികയറി വരുന്നവരുണ്ട്‌
നേരിന്റെ വാക്കും ഹൃദയ നന്മയും തച്ചുടക്കുന്നവരുണ്ട്‌
കലിബാധയാളി മദിച്ച്‌ വാഴുന്നവരുണ്ട്‌
പുഞ്ചിരി തൂകി നെറുകമേൽ തഴുകുന്നവരുണ്ട്‌.മകളേ.. 
ഗതികേടുകൾ മുൾമുനമേൽ വാഴുമ്പോഴും
പൊള്ളുന്ന വേദനകൾ കനലായെരിയുമ്പോഴും
ആത്മാവിനെ മണ്ണിട്ട്‌ മൂടാനനുവദിക്കല്ലേ..
പെണ്ണിന്റെ വീര്യവും ആണിന്റെ ശൗര്യവുമായ്
കർമ്മകാണ്ഡങ്ങൾ താണ്ടി മുന്നേറുക നീ..

 ”മിഴികളുണരുമ്പോഴും ഇമകൾ നനയുന്നില്ല.
കാരണം ഞാൻ തനിച്ചല്ല..
വിരൽത്തുമ്പിൽ വിരിയും അക്ഷരപ്രപഞ്ചമുണ്ട് കൂട്ട്..!  ‌

'അതിജീവനം' മഴവില്ല് ഓണ്‍ലൈന്‍ മാസികയുടെ വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുണ്ട്.

16 comments:

  1. ഉത്സാഹിപ്പിക്കുന്ന വാക്കുകള്‍
    പ്രചോദിപ്പിക്കുന്ന വരികള്‍

    അക്ഷരപ്രപഞ്ചമുണ്ടല്ലോ കൂട്ടിന്.
    നന്നായി

    ReplyDelete
  2. “നീറ്റലുകൾ മൂടിപ്പുതച്ചുറങ്ങട്ടെ കണ്മണിയേ..
    കണ്ണാടിച്ചിറകുള്ള ശലഭം നീ തന്നെയല്ലയോ."
    കർമ്മകാണ്ഡങ്ങൾ താണ്ടി മുന്നേറുക നീ.........


    മനോഹരമായ വരികള്‍............
    .ആശംസകൾ .........
    .

    ReplyDelete
  3. അക്ഷരം അഗ്നിനാളങ്ങളായി മാറുകതന്നെ ചെയ്യും..... നാവില്ലാത്തവന്റെ വാക്കായും, ഏകാകിയുടെ യാത്രകളിൽ കൂട്ടാളിയായും,പൊള്ളുന്ന വേദനകൾക്കുമേൽ തണുത്ത ജലസ്പർശമായും അത് രൂപാന്തരം പ്രാപിക്കും......

    കവിത പുതിയ ചിന്തകളിലേക്ക് നയിക്കുന്നു.....

    ReplyDelete
  4. നല്ല വരികള്‍ ആശംസകള്‍

    ReplyDelete
  5. മഴവില്ലില്‍ വായിച്ചിരുന്നു.
    ടീച്ചറുടെ കയ്യില്‍ കഥയാണ് കൂടുതല്‍ ഭദ്രം.

    ReplyDelete
  6. അതിജീവനത്തിന്‍റെ വഴികള്‍ കഠിനംതന്നെയാണല്ലോ ഇന്നത്തെ ലോകത്ത്.
    ജീവന്‍റെ മേലുള്ള ദൈവത്തിന്‍റെ കയ്യൊപ്പ് !!

    ആശംസകള്‍ ഈ നല്ല രചനയ്ക്ക് !!

    ReplyDelete
  7. ”മിഴികളുണരുമ്പോഴും ഇമകൾ നനയുന്നില്ല.
    കാരണം ഞാൻ തനിച്ചല്ല..
    വിരൽത്തുമ്പിൽ വിരിയും അക്ഷരപ്രപഞ്ചമുണ്ട് കൂട്ട്..! ‌

    ഇനിയും വിരിയട്ടെ..

    നല്ല കവിതയാണ്. ആശംസകൾ ടീച്ചർ.

    ReplyDelete
  8. നല്ല വരികള്‍
    ആശംസകള്‍ ടീച്ചര്‍

    ReplyDelete
  9. പൊള്ളുന്ന വേദനകൾ കനലായെരിയുമ്പോഴും
    ആത്മാവിനെ മണ്ണിട്ട്‌ മൂടാനനുവദിക്കല്ലേ..
    പെണ്ണിന്റെ വീര്യവും ആണിന്റെ ശൗര്യവുമായ്
    കർമ്മകാണ്ഡങ്ങൾ താണ്ടി മുന്നേറുക നീ..

    ReplyDelete
  10. കാലാകാലങ്ങളിലെ സ്വപ്നയാത്രകളില്‍ കൂട്ടായും തിരുത്തായും ശക്തിയായും ആ അമ്മ തന്നെ.നന്നായി സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഇഴചേര്‍ന്ന കവിത.

    ReplyDelete
  11. മാഗസിനില്‍ വായിച്ചിരുന്നു, നന്നായിട്ടുണ്ട്, നീളം കുറെ കൂടിയ പോലെ. ആശംസകള്‍ !

    ReplyDelete
  12. നല്ല വരികള്‍. ഇഷ്ടമായി.

    ReplyDelete
  13. :) ......... ആശംസകള്‍

    ReplyDelete
  14. പ്രസിദ്ധീകരിച്ചുണ്ട്.(ഇതെന്താ അക്ഷരത്തെറ്റ് കണ്ടില്ലേ?)
    അക്ഷരക്കൂട്ടങ്ങളെ സ്നേഹിക്കുന്ന കൂട്ടുകാരീ.
    നല്ല ആശംസകള്‍ നേരുന്നു

    ReplyDelete
  15. വായിച്ചു ടീച്ചറെ ..

    നല്ല വരികള്‍ ... കൊള്ളാം

    ReplyDelete
  16. നല്ല ചിന്ത,പ്രചോദിപ്പിക്കുന്ന വരികള്‍

    ആശംസകള്‍

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...