Tuesday, May 22, 2012

നിമിഷങ്ങൾ....!


നാലുമണി ബെല്ലടിച്ചു..
കുട്ടികൾ പരന്നൊഴുകി ഓടുന്നു..
അദ്ധ്യാപകർ കൂട്ടമായും അല്ലാതേയും പടികളിറങ്ങുന്നു..
തനിയ്ക്ക് കൂട്ടില്ലാത്തതു കൊണ്ടും ആർക്കും കാത്തു നിൽക്കണ്ടാത്തതു കൊണ്ടും സാവകാശം പുസ്തകങ്ങളൊതുക്കി  സ്റ്റാഫ് റൂമിൽ നിന്ന്  ഇറങ്ങുവാൻ  ഒരുങ്ങുമ്പോഴായിരുന്നു ഒരു കൊടുങ്കാറ്റ്  കണക്കെ ചന്തു പ്രവേശിച്ചത്..
തന്റെ കൈത്തണ്ടയിലെ  ഇറുകി കിടക്കുന്ന ഒറ്റ വള ഒന്നു കൂടി ഇറുക്കി കൈ വലിച്ചു കൊണ്ട് അവൻ ധൃതിയിൽ ആഞ്ഞ് നടക്കുകയാണ്..
കാര്യം മനസ്സിലാവാതെയുള്ള പരിഭ്രമവും അസഹ്യ വേദനയും ചന്തുവിനോട് സ്വരം ഉയർത്തുവാൻ  കാരണമാക്കി.
ചന്തൂനീ എന്താണ് ഈ കാണിയ്ക്കുന്നത്..?                        
എന്റെ കൈ മുറുക്കി പിടിയ്ക്കാതിരിയ്ക്കൂ..എല്ലുകൾ നുറുങ്ങി പോകും പോലെ..
വേദനയാണെങ്കിൽ പറയും വേണ്ടഎനിയ്ക്ക് സഹിയ്ക്കാനാവുന്നില്ല..
എന്നെയൊന്ന് വിടുന്നുണ്ടൊ നീ ചന്തു..?
ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്തിരിയ്ക്കുന്നു..?
നിന്നെ എനിയ്ക്ക് മനസ്സിലാക്കുവാൻ കഴിയുന്നില്ല..
എനിയ്ക്ക് ദേഷ്യം വരുന്നുണ്ട് കേട്ടൊ..
നീ ഒന്ന് നിൽക്കൂഎന്നിട്ടെന്റെ കൈത്തണ്ടയിലൊന്ന് കണ്ണോടിച്ച് നോക്കൂ..
നിന്റെ വിരൽപ്പാടുകൾ പതിഞ്ഞ് കാണും..
അതും സാരല്ല്യാ..എന്റെ കണ്ണുകളിൽ നിന്ന് ഇറ്റി വീഴും വെള്ളത്തുള്ളികൾ തുടയ്ക്കുവാനെങ്കിലും നീ എന്നെയൊന്ന് അനുവദിയ്ക്കു ചന്തൂ!”

കൊടുങ്കാറ്റിന്   ശാന്തത കൈവന്നിരിയ്ക്കുന്നു..
പാച്ചൽ നിന്നത് എവിടെയാണെന്ന്  ചുറ്റിനും കണ്ണോടിച്ചപ്പോൾ വീണ്ടും ആശങ്ക..
ഒരൊറ്റ മേശയോ, കസാലയോ, ബെഞ്ചോ, ഡസ്ക്കോ ഇല്ലാത്ത പൊടിപിടിച്ച് മാറാല തൂങ്ങുന്ന പൂട്ടിയിട്ടിരിയ്ക്കുന്ന ഈ ക്ലാസ്സ് മുറിയിലേയ്ക്ക് എന്തിനാണ്  ചന്തു തന്നെ വലിച്ച് കൊണ്ടുവന്നിരിയ്ക്കുന്നത്..????
നീ എന്നെ  എന്ത് ചെയ്യാൻ പോകുന്നു ചന്തു..?“
ചോദ്യം അറിയാതെ രോദനമായി മാറി പോയി..
അഴുക്ക് പുരണ്ട ചുവരിനടുത്ത് ചാരി വെച്ചിരിയ്ക്കുന്ന പഴയ നിറം മങ്ങിയ മരബോർഡ് അപ്പോഴാണ്  കണ്ണിൽപ്പെട്ടത്..
സ്വരം ഒന്ന് താണു..പരിഭ്രാന്തിയ്ക്ക്  ലേശം അറുതി കിട്ടി..
ഇതെന്താണ് ചന്തു നീ ബോർഡിൽ എഴുതി വെച്ചിരിയ്ക്കുന്നത്..?”
തിരിഞ്ഞു നോക്കിയപ്പോൾ  ചന്തു ഇല്ല..
ഈ കുട്ടി ഇതെവിടെ പോയി..
ആഞ്ഞ് വീശിയടിച്ചിരുന്ന കൊടുങ്കാറ്റ്  ഇങ്ങനേയും ശാന്തമാകുമോ..?“
ഒന്ന് പരിഭ്രമിച്ചുപിന്നെ ബോർഡിലേയ്ക്ക്  ഓടി വേഗം അക്ഷരങ്ങളെ  കൂട്ടിയെടുത്ത് വായിയ്ക്കുവാൻ  തുടങ്ങി..
എന്തേവായിയ്ക്കാൻ ആവുന്നില്ല..കണ്ണുകൾക്ക് മങ്ങൽ തോന്നുന്നു..പൊടി പടലങ്ങളൊ അതൊ പുക മറയൊ..എന്താണ്   വടിവൊത്ത  തെളിഞ്ഞ അക്ഷരങ്ങളെ മങ്ങലേൽപ്പിയ്ക്കുന്നത്..?

അവന്‍റെ വരികൾ പറഞ്ഞു..
ടീച്ചർ.. ബോർഡിന്  പിറകിലുള്ള ജനലഴികൾക്കിടയിൽ ഒരു പുസ്തകം വെച്ചിട്ടുണ്ട്..
അതിന്റെ ഏടുകൾക്കിടയിൽ ഒരു കുറിപ്പുണ്ട്..
അത് ടീച്ചർക്കുള്ളതാണ്
ടീച്ചർ എന്നോട് ക്ഷമിയ്ക്കണം..!

ഒരു കിതപ്പോടെ  ബോർഡിന്റെ പിൻ വശത്തേയ്ക്ക് നീങ്ങി..
ജനലഴികൽക്കിടയിൽ ഭദ്രമായി തിരുകി വെച്ചിരിയ്ക്കുന്ന  പുസ്തകം ധൃതിയിൽ  കൈക്കലാക്കിയപ്പോൾ നെഞ്ചിടിപ്പ് ഏറി..
അതിനിടയിൽ നിന്നും പെട്ടെന്ന് തിരഞ്ഞെടുത്ത കുറിപ്പ് കയ്യിലിരുന്ന് വിറയ്ക്കുന്നു..
അറിയാതെ ഉള്ളം പിടയ്ക്കുന്നു..
വിയർക്കുന്ന മുഖം..
വിറയ്ക്കുന്ന കൈകൾ..
പിന്നേയും തെളിവാർന്ന ആ വടിവൊത്ത അക്ഷരങ്ങൾ മങ്ങുന്നു..

എന്‍റെ പ്രിയപ്പെട്ട  ടീച്ചര്‍.. 
നിങ്ങൾ എനിയ്ക്ക്  എത്രമാത്രം പ്രിയപ്പെട്ടിരിയ്ക്കുന്നു എന്ന് നിങ്ങൾക്ക് അറിയുമോ..?
ഇല്ല.നിങ്ങൾക്ക് ഊഹിയ്ക്കാവുന്നതിലോ മനസ്സിലാകാവുന്നതിനോ അപ്പുറത്താണത്..
വീട്ടിൽ പഠിയ്ക്കാൻ ഇരിയ്ക്കുമ്പോഴും.. ഞാൻ വായിച്ചു കൊണ്ടിരിയ്ക്കുന്നതും കേട്ട് കൊണ്ടിരിയ്ക്കുന്നതും ടീച്ചറുടെ സ്വരം മാത്രമാണ്..
പദ്യം മനപാഠമാക്കുക എന്നാൽ എനിയ്ക്ക് കഷായം കുടിയ്ക്കുന്നത് പോലെയായിരുന്നു..
ആ ഞാനിന്ന് കവിതകൾ അമൃത് പോലെ മോന്തുകയാണ്..
ആ ആസ്വാദന ലഹരി എന്നിൽ ജനിപ്പിച്ചത് ടീച്ചറാണ്..
നിലാവിനെ കൂട്ടുകാരനാക്കി ജനലരികിലിരുന്ന് വായനാശീലം വർദ്ധിപ്പിയ്ക്കുവാൻ നിങ്ങൾ എനിയ്ക്കു തന്ന ഉപദേശങ്ങൾ ഞാൻ പാലിച്ചു പോന്നു..
എന്നാൽ ഞാൻ കഥയേക്കാളേറെ കവിതകളെ സ്വയത്തമാക്കി മൂളി ഉറങ്ങി..
കവിതകൾ എന്നിൽ ഉണര്ത്തും നിറങ്ങളെ  ഞാൻ ടീച്ചർക്കുള്ള സ്നേഹ പൂക്കളുടെ നിറങ്ങളാക്കി..
ആ വർണ്ണ പൂക്കളെ ജീവന്റെ ജീവനാക്കി ഞാൻ പാടി നടന്നു..
അത്രയ്കും പ്രിയപ്പെട്ട എന്റെ ടീച്ചറോട് ഞാൻ ഇന്നൊരു സ്വകാര്യം പങ്കു വെയ്ക്കാൻ താത്പര്യപ്പെടുന്നു..
അവിവേകമെങ്കിൽ പൊറുക്കുക..
എന്നെ തെറ്റുകാരനായി ചൂണ്ടി കാണിയ്ക്കരുതെന്ന് അപേക്ഷ..!


ഈശ്വരാ.ന്റെ വിരലുകൾക്ക് ആ കടലാസ്സ് കഷ്ണം താങ്ങാനാവാത്ത പോലെഭാരം ഏറുന്നു.കൈകൾ വിറയ്ക്കുന്നു.നെഞ്ച് പട പടാന്ന് മിടിയ്ക്കുന്നു..”

അവൻ തുടർന്നു..
കഴിഞ്ഞ മാസം രണ്ടാം തീയ്യതി ഭക്ഷണം കഴിയ്ക്കുവാനുള്ള ബെല്ല് അടിച്ചിട്ടും ഭക്ഷണ പാത്രം മുന്നിൽ വെച്ച് തല കുമ്പിട്ടിരിയ്ക്കുന്ന എന്നോട് ,,
ഭക്ഷണം നിന്ദിയ്ക്കുന്ന ഈ രീതി നീ മാറ്റണം എന്ന്  ടീച്ചർ എന്നെ ശാസിച്ചു..
മൂന്നാം തീയ്യതി,അതിന്റെ പിറ്റേന്ന്...ടീച്ചറുടെ നോട്ടം എന്റെ മുഖത്ത് തറയ്ക്കാതിരിയ്ക്കുവാനായി ഞാൻ പിൻ ബെഞ്ചിൽ സ്ഥാനം പിടിച്ചപ്പോൾ ,,
ഇത്തരം പ്രവൃത്തികൾ ഇനി മേലാൽ നീ ആവർത്തിച്ചു പോകരുത് ..” എന്ന് കൽപ്പിച്ചു..
ആ ദിവസങ്ങളിൽ വീട്ടിൽ എത്തിയാലും ഞാൻ വല്ലാത്ത അവസ്ഥയിലായിരുന്നു..
അച്ഛൻ കണ്ണുകൾ  തുറിപ്പിച്ചു
അമ്മ അടിയ്ക്കുവാൻ ഒങ്ങി..
ചേച്ചി കളിയാക്കി..
അനുജൻ കൊഞ്ഞനം കുത്തി..
കൂട്ടുകാർ കളിയ്ക്കാൻ കൂട്ടാതെയായി..
കളി സ്ഥലങ്ങളിൽ പോയി ഞാൻ വെറുതെ മൌനം പൂണ്ടിരുന്നു..അങ്ങനെ ആരും എന്നോട് മിണ്ടാതെയായി..ചിരിയ്ക്കാതെയായികൂട്ടുകൂടാതെയായി..
പരിഹാസം മുറ്റുന്ന നോട്ടങ്ങളും ചിരികളും മാത്രമായി..
എന്റെ ജീവിതത്തിൽ ഈ സംഭവങ്ങൾ അരങ്ങേറാൻ തുടങ്ങിയിട്ട് ഇന്നലത്തേയ്ക്ക് കൃത്യം ഒരു മാസം തികഞ്ഞിരിയ്ക്കുന്നു..
എനിക്ക് ഇനിയും ഒളിച്ചു വെയ്ക്കാനാവില്ല..
ഞാൻ സങ്കടത്തിൽ മുങ്ങി മരിച്ചു പോകും പോലെയായിരിയ്ക്കുന്നു..
എന്നാൽ ഇന്നലെ ഞാൻ എന്റെ നോട്ട് പുസ്തകം മാറോട് ചേർത്ത് ആരെങ്കിലും കാണുന്നുണ്ടോ എന്ന് ചുറ്റിനും നോക്കി പുഞ്ചിരിച്ചപ്പോൾ  ടീച്ചർ എന്നോട് ചോദിച്ചില്ലേ..
വായിയ്ക്കുന്നതിനിടയിൽ ഉണ്ട കണ്ണുകൾ അപ്പുറവും ഇപ്പുറവും പായിച്ചിട്ടുള്ള ഇത്രയും വലിയ ആനന്ദം എന്തിനാണ് ചന്തു”..എന്ന്..
ആ രഹസ്യമാണ് ഞാനിപ്പോൾ വെളിവാക്കാൻ പോകുന്നത്..
എങ്ങനെ തുടങ്ങും എന്ന് അറിയില്ലെങ്കിലും ഞാൻ പറയുകയാണ്..

“ആവശ്യമോഅനാവശ്യമോസങ്കോചം പിന്നേയും പിടി കൂടുന്നു
ഈ കുട്ടി എന്തിനുള്ള പുറപ്പാടാണ്…?’

ദിവസങ്ങളും മാസങ്ങളുമായി എനിയ്ക്ക് കവിതകൾ കുറിയ്ക്കുന്ന ശീലം ടീച്ചർ മൂലം ഉണ്ടായിരിയ്ക്കുന്നു..
അവയെല്ലാം ഞാൻ മയിൽപ്പീലികൾ കണക്കെ ഓരോ താളുകളിലായി ഒളിപ്പിച്ച് വെച്ചു..
എന്നാൽ കഴിഞ്ഞ മാസം രണ്ടാം തീയ്യതി ഞാൻ ടീച്ചറെ കുറിച്ചുള്ള ഒരു കവിത എഴുതുക എന്ന ആഗ്രഹത്തിന് അന്ത്യം ഇട്ടു കൊണ്ട് പത്ത് വരികൾ എഴുതി..
അത് ടീച്ചറെ എങ്ങിനെ കേൾപ്പിയ്ക്കും..സമ്മാനിയ്ക്കും എന്ന ആശങ്കയിലായിരുന്നു ഞാന്‍..
ചുവടെ  ആ വരികൾ കുറിയ്ക്കുന്നുസ്വീകരിച്ചാലും..

നൊമ്പരങ്ങൾ പൂ പുഞ്ചിരികളാക്കുവാനും
ആനന്ദ നിമിഷങ്ങൾ ആഴികളാക്കുവാനും
എന്നിലെ കവിതകൾക്ക് പിറവി നൽകുവാനും
സ്വപ്നങ്ങളെ ചിറകിലേറ്റി കടലാസ്സിൽ ഒതുക്കുവാനും
വാക്കുകൾ ജ്വാലയായ് പടർത്തുവാനും
ഒരു തണലായ്..
അരികിൽ ഒരിളം തെന്നലായ് വീശി
സ്വച്ഛമാം നിലാവിൻ  ശോഭകൾ പരത്തി
മണ്ണിലിറ്റ് വീഴും രാമഴ കുളിർമകൾ പൊഴിച്ച്
മാതൃസ്പർശമായ് തലോടും ഗുരുവേ.പ്രണാമം..“

സ്നേഹത്തോടെ ചന്തു..!

കണ്ണുകൾ നിറഞ്ഞൊഴുകി..
ചന്തുവിനെ അൽപ്പ നിമിഷങ്ങൾക്കെങ്കിലും സംശയിച്ചുവല്ലോ..
ദൈവമേ.നിനക്ക് എന്നോട് എങ്ങിനെ പൊറുക്കാനാകും..?”
മാറാല മണക്കുന്ന മുറിയിൽ പൊടി പിടിച്ച തറയിൽ തളർന്നിരുന്നു പോയി..
ഒരു ആശ്വാസം ലഭിയ്ക്കണമെങ്കിൽ എനിയ്ക്കവനെ, എന്റെ ചന്തുവിനെ ഇപ്പോൾ കാണണം..
ചുറ്റിനും നോക്കിതിരിഞ്ഞു നോക്കി..അതാ.
മുറിയുടെ കതകിൽ അവൻ മറഞ്ഞ് നിൽക്കുന്നു..
ചുണ്ടുകളിൽ മനസ്സ് നിറയ്ക്കുന്ന പുഞ്ചിരി..
അവനെ കൈകൾ നീട്ടി അരികിലേയ്ക്ക്  വിളിച്ചു..
എന്റെ ചന്തൂ.എനിയ്ക്കറിയാം നിന്നെ..
പക്ഷേ…എന്നിട്ടും നീ എന്നെ പേടിപ്പിച്ചുവല്ലോ ന്റ്റെ കുട്ടീ..

അപ്പോഴും അവൻ പുഞ്ചിരിച്ചു..!

58 comments:

  1. ഉം......നന്നായി മനസ്സിലിറങ്ങിയ കഥ.....

    ചന്തുനെ പോലെ എന്നോടൊപ്പവും കുട്ടികള്‍ ഉണ്ട്..അതൊരു മഹാഭാഗ്യമായാ ഞാന്‍ കാണുന്നത്...വീട്ടിലെ സാഹചര്യങ്ങളില്‍ അവരുടെ കുഞ്ഞുമനസ്സ് വീര്‍പ്പുമുട്ടുമ്പോള്‍ ആ മനസ്സില്‍ ഇടം നേടുക...അവിടെ ഒരു സ്നേഹപുഴയായി അലിവിന്റെ കാരുണ്യത്തിന്റെ പുഞ്ചിരിയുമായി തെളിഞ്ഞു നില്‍ക്കുക..ഈ ഭാഗ്യം കിട്ടിയ ചിലരില്‍ നമ്മളും ല്ലേ ന്റെ വര്‍ഷൂസേ..ശരിയ്ക്കും നമ്മള്‍ ഭാഗ്യമുള്ളവര്‍ തന്നെയാ...

    ന്റെ വര്‍ഷൂസിനു ഈ രചനയ്ക്ക് മിനൂസിന്റെ പ്രത്യേക ആശംസകള്‍......

    ReplyDelete
    Replies
    1. സുപ്രഭാതം സഖീ..
      പറഞ്ഞറിയിയ്ക്കാനാവാത്തെ ഈ അനുഭൂതി നമുക്ക് സ്വന്തം..!

      Delete
  2. നന്നായിട്ടുണ്ട് വര്‍ഷ്..
    ലോകത്തിലെ സകലമാന അദ്ധ്യാപകരോടും മുഴുത്ത അസൂയ..
    ഭാഗ്യം ചെയ്തവരാ അവരൊക്കെ..

    ആശംസകള്‍..

    ReplyDelete
  3. അധ്യാപന വഴികളില്‍ കുളിര്‍ പൊലെ
    പൂക്കുന്ന മഴപൂക്കളില്‍ ചിലത് ..
    ഇന്ന് അധ്യാപനം നാമമാത്രമാകുമ്പൊള്‍
    വിദ്യാഭ്യാസം കച്ചവടമാകുമ്പൊള്‍
    ഗുരുവിനേ നിന്ദിക്കുകയും , ഇല്ലാതാക്കുകയും
    ചെയ്യുന്ന ഈ കലിയുഗത്തിലും ഇതുപൊലെയുള്ള
    ചിത്രങ്ങളും അനുഭവങ്ങളും നല്ലൊരു പ്രതീഷ പങ്ക് വയ്ക്കുന്നു ..
    മനസ്സില്‍ കവിതയുടെ നാമ്പ് വിരിയിച്ച പ്രീയ ടീച്ചര്‍ക്കല്ലാതെ
    ആര്‍ക്കാണ് ചന്തു ഇതില്‍ കൂടുതല്‍ മനോഹരമായീ
    ഒരു വെളുത്ത പ്രതലത്തില്‍ മഷി നിറക്കുവാനാകുക !
    നീഗൂഡമായ ചിലതില്‍ നിന്നും കുളിരിന്റെ ജീവിത
    വഴിയിലേക്കിറങ്ങി വന്ന പ്രീയ കൂട്ടുകാരീ ..
    സംശയം ഒട്ടും വേണ്ട കേട്ടൊ .. പുണ്യം പേറുന്നുണ്ട് ..
    സ്നേഹപൂര്‍വം.........

    ReplyDelete
  4. “എന്‍റെ പ്രിയപ്പെട്ട ടീച്ചര്‍..
    നിങ്ങൾ എനിയ്ക്ക് എത്രമാത്രം പ്രിയപ്പെട്ടിരിയ്ക്കുന്നു എന്ന് നിങ്ങൾക്ക് അറിയുമോ..?
    ഇല്ല….നിങ്ങൾക്ക് ഊഹിയ്ക്കാവുന്നതിലോ മനസ്സിലാകാവുന്നതിനോ അപ്പുറത്താണത്..

    അരികിൽ ഒരിളം തെന്നലായ് വീശി
    സ്വച്ഛമാം നിലാവിൻ ശോഭകൾ പരത്തി
    മണ്ണിലിറ്റ് വീഴും രാമഴ കുളിർമകൾ പൊഴിച്ച്
    മാതൃസ്പർശമായ് തലോടും ഗുരുവേ….പ്രണാമം..

    അദ്ധ്യാപന വഴിയിലെ നല്ലയാത്രക്കാർക്ക് മാത്രം സ്വന്തമായുള്ള സൗഭാഗ്യം.! അതാണിത്. ടീച്ചറെ അഭിനന്ദനങ്ങൾ, എത്ര തന്നാലും മതിയാവില്ല ഇങ്ങനൊരു സംഭവം കുറിച്ചതിന്. അദ്ധ്യാപകർക്ക് മാത്രമായുള്ള ഈ സൗഭാഗ്യം സ്വന്തമായിക്കിട്ടിയ ടീച്ചർക്ക്, ആശംസകൾ.

    ReplyDelete
  5. വായനയിളുടെനീളം ഒരു വല്ലാത്ത അവസ്ഥയിലെത്തിച്ചു. ക്ലൈമാക്സ്നെഗറ്റീവ്/പോസിറ്റീവ് ആണോ എന്ന ആധി. കുട്ടിയുടെ മനോഗതം, പ്രായം ഒക്കെ മറച്ചു പിടിച്ച് ആകാംഷ ജനിപ്പിചെങ്കിലും അവസാനം " ചന്തുവിനെ അല്‍പ്പ നിമിഷങ്ങൾക്കെങ്കിലും സംശയിച്ചുവല്ലോ.." എന്നാ ഒറ്റവാക്കില്‍ എല്ലാം തീര്‍ത്തു!

    കഥ/അനുഭവം എന്നൊരു ലേബല്‍ വേണമെന്ന് തോന്നി. കഥയെങ്കില്‍ കൊള്ളാം...അനുഭവമാനെന്കില്‍ വിവരിച്ച രീതി എനിക്കിഷ്ടമായില്ല!

    ReplyDelete
  6. theerchayayum kuttikalumothulla naalukal oru bhagyamanu....... aashamsakal...... blogil puthiya post....... PRIYAPPETTA ANJALI MENONU........ vaayikkane..........

    ReplyDelete
  7. അധ്യാപകര്‍ക്ക് മാത്രം കിട്ടുന്ന സൌഭാഗ്യങ്ങള്‍ ,പെട്ടെന്ന് കുട്ടിത്തരങ്ങളില്‍ ആണോ ഞാന്‍ എന്ന് നിനച്ചു ..പിന്നെ സ്ഥലജല ഭ്രമം എന്നറിഞ്ഞു പുഞ്ചിരിച്ചു ..

    ReplyDelete
  8. ശ്വാസം പിടിച്ച്‌ വയിച്ചു നിർത്തി.
    ഹാവൂ...
    കൊള്ളാമല്ലോ എഴുത്ത്‌
    ആശംസകൾ

    ReplyDelete
  9. പ്രിയ വര്‍ഷിണി ,

    നന്നായിട്ടുണ്ട് ..മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ

    ആശംസകള്‍ ...!

    ReplyDelete
  10. ഈ സ്ഥാനത്തെ ഞാന്‍ യെന്നും ഇഷ്ട്ടപെടുന്നത് കൊണ്ടാവണം
    ഇതെനിക്കൊത്തിരി ഇഷ്ട്ടമായി ..
    ആശംസകള്‍

    ReplyDelete
  11. സുപ്രഭാതം…
    ഇതൊരു അനുഭവകഥ അല്ല…
    ഒരു കഥ മാത്രം..!
    ചന്തുവിനെ പെയ്തൊഴിയാനിൽ ഞാൻ ഹാജരാക്കാൻ ഒരു കാരണമുണ്ട്..
    ഹൈസ്ക്കൂൾ ലവൽ എത്തുമ്പോഴേയ്ക്കും നമ്മുടെ കുഞ്ഞുങ്ങളിൽ വളർന്നു വരുന്ന മാനസിക ശാരീരിക ഭാവങ്ങൾ, ചേഷ്ടകൾ, അഭിപ്രായ സ്വാതന്ത്ര്യങ്ങൾ എന്നുവേണ്ട പലതിനോടും പലപ്പോഴും അംഗീകരിയ്ക്കുവാനൊ ഉൾക്കൊള്ളുവാനൊ ആവാത്ത ഭയമായി തീർന്നിരിയ്ക്കുന്നു മുതിർന്നവർക്ക്..
    എടുത്തു ചൂണ്ടി കാണിയ്ക്കാനാവാത്ത വിധം സങ്കീര്ണ്ണവും വൈവിധ്യവുമായി തീർന്നിരിയ്ക്കുന്നു അവരുടെ പെരുമാറ്റ ചിട്ടകളും ചട്ടങ്ങളും എന്നതു തന്നെ വാസ്തവം..
    ഒരു ചെറിയ സംഭവം പറയാം..
    അദ്ധ്യാപകരെ നിർബന്ധമായും വിഷ് ചെയ്തിരിയ്ക്കണം എന്ന സ്ക്കൂൾ ചിട്ടയെ മറികടന്നു കൊണ്ട്,
    സുന്ദരിയായ ഒരു അദ്ധ്യാപികയെ ഉറ്റു നോക്കി കൊണ്ട് ഒരു പതിനൊന്നാം ക്ലാസ്സുകാരന്റെ കമന്റ്,
    മലയാളി കണ്ണുകളും ചിരിയും എന്നെ വീഴ്ത്തുന്നു..
    ആ അഭിപ്രായത്തോട് യോജിയ്ക്കുന്നു എന്ന പത്താംക്ലാസ്സുകാരന്റെ തലയാട്ടൽ..
    അവരെ ആരാധനയോടെ അനുകരിയ്ക്കാൻ ശ്രമിയ്ക്കുന്ന എട്ടാം ക്ലാസ്സുകാരൻ..
    ഈ പ്രായം എത്രമാത്രം കരുതലോടെ ശ്രദ്ധിയ്ക്കേണ്ടിരിയ്ക്കുന്നു എന്ന് സാരം..
    ഈ പ്രായക്കാരെ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ തീർച്ചയായും ജാഗ്രതയുടെ അങ്ങേയറ്റത്ത് ഉള്ളവരെന്നത് സത്യം..!

    മൂന്നു മുതൽ ആറ് വയസ്സുള്ള നിഷ്കളങ്ക മനസ്സുകളെ ചേർത്തുപിടിച്ചു നടക്കുന്ന ഒരു അദ്ധ്യാപിക ആയതിനാലാവാം എനിയ്ക്കിത് ഉൾക്കൊള്ളാനാവാഞ്ഞത്..
    ഇന്നെന്റെ കുഞ്ഞുങ്ങൾ മൂന്നും നാലും ക്ലാസ്സുകളിൽ എത്തി ടീച്ചർ എന്നു വിളിച്ച് ധരിച്ചിരിയ്ക്കുന്ന വസ്ത്രതലപ്പ് പിടിച്ചു വലിയ്ക്കുമ്പോളുണ്ടാകുന്ന സന്തോഷം..ആ നിർവൃതി പറഞ്ഞറിയിയ്ക്കാനാവില്ല..
    ആ അനുഭൂതി അവരിൽ നിന്നും എന്നും അതുപോലെ തന്നെ തിരിച്ചു കിട്ടണേ എന്ന പ്രാർത്ഥന മാത്രം..!
    അന്നവന്റെ കവിളിൽ തലോടി ‘ന്റെ അമൂൽബേബി കുട്ടിയ്ക്ക് സുഖല്ലേ എന്ന് നുള്ളുമ്പോൾ കിട്ടുന്ന മാതൃസ്നേഹം..ഹൊ…പറഞ്ഞറിയിയ്ക്കാനാവുമോ..??

    ReplyDelete
    Replies
    1. എനിക്കറിയാം ടീച്ചറെ.......

      എന്നാലും ഈ സ്ഥാനത്തോട് എന്നെപ്പോലുള്ള കഴിഞ്ഞ തലമുറയ്ക്ക് ഉള്ളിലുള്ള സ്നേഹബഹുമാനം മറ്റൊരു വിധത്തില്‍ കേള്‍ക്കാനുള്ള സഹിഷ്ണതക്കുറവാകാം ഇതു വായിച്ചപ്പോള്‍ ആകമാനം നെഞ്ച് എരിഞ്ഞുകൊണ്ടിരുന്നത്.

      മാതാ-പിതാ-ഗുരു ദൈവം. അതെപ്പോഴും അങ്ങനെ തന്നെ വേണം. അല്ലെങ്കില്‍ ലോകം ആഗോളതാപനത്തെക്കാള്‍ ഭീതിതമാണ്.

      കഥയെന്നറിഞ്ഞതില്‍ സന്തോഷം.
      ആശംസകളോടെ,
      ജോസെലെറ്റ്‌

      Delete
  12. നിങ്ങള്‍ക്കു മാത്രം അവകാശപെടാനുള്ളത്... നിങ്ങളെത്ര ഭാഗ്യം ചെയ്തവര്‍...
    (ഒരിക്കല്‍ വേണ്ടെന്നു വച്ച പ്രൊഫഷന്‍ .. ഇത് വായിച്ചപ്പോള്‍ സങ്കടം തോന്നുന്നു....)

    പതിവ് നിലവാരത്തിലെത്തിയില്ലെങ്കിലും രചന നന്നായി തോന്നുന്നു......

    ReplyDelete
  13. അലപം ടെന്‍ഷന്‍ അടിപ്പിച്ചു കൊച്ചു പയ്യന്‍ ..എന്നാലും പ്രതീക്ഷിച്ചിരുന്നു ഇത് പോലെ ഒരു ക്ലൈമാക്സ് ...നല്ല കഥ ടീച്ചര്‍

    ReplyDelete
  14. മാതൃസ്പർശമായ് തലോടും ഗുരുവേ….പ്രണാമം..“

    ഇതിനു വിപരീതമായ പല ‌മോശപ്പെട്ട വാർത്തകളും നമ്മൾ കേട്ടിരിക്കുന്നത് കൊണ്ട് കഥ പോവുന്നത് നെഗറ്റീവായാണോന്ന് ചിന്തിച്ചു പോയി.
    എനിക്കൊക്കെ എന്നെ പഠിപ്പിച്ച ടിച്ചർമ്മരോടും മാത്യതുല്യമായ സ്നേഹം തന്നെയാണു.... അവർക്കു തിരിച്ചും....
    വളരെ ഇഷ്ടപ്പെട്ടു ടീച്ചറേ...

    ReplyDelete
  15. വായിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും തിരുവനന്തപുരം മോഡല്‍ സ്കൂളിലെ പത്താം ക്ലാസ്സുകാരനായി ആ ബാക്ക് ബെഞ്ചില്‍ മനസ്സ് പോയി ഇരുന്നു.

    രാജലക്ഷ്മി ടീച്ചര്‍ രസതന്ത്ര രാസപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു കറുത്ത ബോര്‍ഡില്‍ ചിത്രം വരച്ചു വിശദീകരിക്കുമ്പോള്‍ ഞാന്‍ ടീച്ചറിന്റെ ചിത്രം കടലാസ്സില്‍ പകര്‍ത്തുകയായിരുന്നു. കുഞ്ഞു മനസ്സിന്റെ കുസൃതി എന്നല്ലാതെ മറ്റൊന്നും ആ പ്രവൃത്തിയുടെ പിന്നില്‍ ഇല്ലാരുന്നു എന്ന് ഇപ്പോഴും നെഞ്ചില്‍ തൊട്ട് എനിക്ക് പറയാം. വരച്ച ചിത്രം ഒറ്റുകാരന്‍ സുഭാഷിന്റെ രാസപ്രവര്‍ത്തനത്തിലൂടെ ടീച്ചറിന്‍റെ കൈകളില്‍ എത്തിയപ്പോള്‍ ഞാന്‍ ക്ലാസിനു പുറത്ത്. അമ്മയും അതേ സ്കൂളിലെ അധ്യാപിക ആയതുകൊണ്ട് മറ്റു അധ്യാപകര്‍ക്കും എന്നെ അറിയാം. പഠിപ്പിച്ച അധ്യാപികയുടെ അംഗലാവണ്യം അതിസൂക്ഷ്മായി (നുണക്കുഴി സഹിതം) വരച്ചുവച്ചത് പതിനഞ്ചു വയസ്സിലെ ഹോര്‍മോണല്‍ രാസമാറ്റങ്ങളുടെ അതിപ്രസരണം കൊണ്ട് സംഭവിച്ച കാര്യമാണെന്ന് അധ്യാപക കോടതി വിധി എഴുതി. സമശീര്‍ഷര്‍ക്കൊപ്പം, അല്ലെങ്കില്‍ ക്ലാസ്സില്‍ മറ്റുള്ളവര്‍ക്കൊപ്പം അല്പം കേമനായി പാട്ടും കവിത ചൊല്ലലുമായി തിളങ്ങി നിന്നിരുന്ന ഒരു പതിനഞ്ചു വയസ്സുകാരന്‍ ഒരു ദശാംശ ബിന്ദുവിനേക്കാള്‍ ചെറുതായ സന്ദര്‍ഭമായിരുന്നു അത്. മൈക്രോസ്കോപ്പ് പോലും കാണാത്ത കീടാണുവായി ഞാന്‍ ചെറുതായത് കൂട്ടുകാര്‍ ആഘോഷിച്ചു!! ഒരു കയ്യില്‍ പുസ്തകം പിടിച്ചു കൊണ്ട് ഒരു കൂട്ടം കുട്ടികളെ നോക്കി നില്‍ക്കുന്ന രാജലക്ഷി ടീച്ചറിന്‍റെ ചിത്രം!!! അതില്‍ എന്ത് അസാധാരണത്വം ആണുള്ളതെന്ന് കൌമാരം കഴിഞ്ഞും എനിക്ക് മനസ്സിലായില്ല. അന്ന് കോടതി വിധിച്ച രാസമാറ്റങ്ങള്‍ ഒന്നും ആ ചിത്രം വരയുടെ പിന്നില്‍ ഇല്ലായിരുന്നു എന്ന് ഞാന്‍ പിന്നീട് അമ്മയോട് തന്നെ കുംബസാരിച്ചിട്ടുണ്ട്.

    ഈ എഴുത്ത് എനിക്കിഷ്ടമായി ടീച്ചര്‍....എനിക്ക് കുറെ ഓര്‍മ്മകള്‍ തന്നതിന് നന്ദി.....

    സ്നേഹത്തോടെ മനു..

    ReplyDelete
  16. നല്ലൊരു കഥ? ..അധ്യാപകര്‍ പുണ്യം ചെയ്തവര്‍ ...മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ...

    ReplyDelete
  17. പതിവ് പോലെ തന്നെ അക്ഷരങ്ങള്‍ അഴകോടെ അണി നിരന്നു
    സംശുദ്ധമായ ഗുരു സ്നേഹത്തിന്‍റെ അടയാളമായി ചന്തു മാറി
    തുടക്കം മുതല്‍ അവസാനം വരെ സസ്പെന്‍സ് നില നിറുത്തി

    ReplyDelete
  18. ബാലമനസ്സുകളിലെ നിഷ്കളങ്കഭാവവും,ഭയബഹുമാനസങ്കോചാദി വികാരങ്ങളും
    പ്രകടമാകുന്ന കഥ നന്നായിരിക്കുന്നു.
    ആശംസകളോടെ

    ReplyDelete
  19. ദീര്‍ഘകാലമം അധ്യാപകനായിരുന്നിട്ടും ഒരു ക്ലാസ്‌ റൂം അനുഭവം പോലും എഴുതാന്‍ എനിക്ക് തോന്നാതിരുന്നതെന്തേ എന്ന് ഇപ്പോള്‍ ഞാന്‍ ആലോചിക്കുന്നു. അധ്യാപകനാകുന്നതിലെ സുഖം ഇത്തരം സന്ദര്‍ഭങ്ങളില്‍ ശരിക്കും കുളിര്‍കാറ്റായി അനുഭവിക്കും. സസ്പെന്‍സ് നിലനിര്‍ത്തിക്കൊണ്ട് തന്നെ ഭംഗിയായി എഴുതിയല്ലോ ടീച്ചര്‍

    ReplyDelete
  20. കവിത പെയ്തൊഴിയും വരെ സസ്പെന്‍സ് നിലനിര്‍ത്തി,..നല്ല കഥ. ടീച്ചര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

    ReplyDelete
  21. എത്ര നന്നായാണ് കഥ അവതരിപ്പിച്ചത്. അവസാനം വരെ സസ്പന്‍സ് നില നിര്‍ത്തി. മനസ്സില്‍ തട്ടുന്ന രംഗങ്ങള്‍ , അതിനൊത്ത വാക്കുകള്‍.. അഭിനന്ദനങ്ങള്‍..

    ReplyDelete
  22. വളരെ മനോഹരമായ കഥ.നല്ല ഭാഷയും പരിണാമഗുപ്തിയും ........ഭാവുകങ്ങള്‍....

    ReplyDelete
  23. ടീച്ചറുടെ കഥ എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല...കഥ എഴുതിയും വായിച്ചും എനിക്ക് വലിയ പരിചയമില്ല.എന്നാലും ഇത് കഥ എന്ന ഗണത്തില്‍ പെടുത്താന്‍ പെരുത്ത് പണിയുണ്ട്.ഇതൊരു മാതിരി എണ്‍പതുകളിലെ ഐ വി ശശിയുടെ സിനിമയിലെ തുടക്കം പോലെയായി ഒടുക്കം ബാലരമയിലെ മായാവി കുപ്പിയില്‍ നിന്നും പുറത്തായത് പോലേയും...സ്നേഹത്തൊടെ ...വെറുക്കില്ല എന്ന വിശ്വാസത്തില്‍....

    ReplyDelete
  24. നെഗറ്റീവ് ക്ലൈമാക്സ് ആകുമോയെന്നു സംശയിച്ചു. കഥയാണെന്ന് പിന്നെയാണ് കണ്ടതും. എല്ലാത്തരം അനുഭവങ്ങളും കൊണ്ട് സമ്പന്നമാണല്ലോ അധ്യാപക ജീവിതം. ഇതേ കഥകള്‍ക്കുള്ള ആന്റി ക്ലൈമാക്സ് ചുറ്റും കണ്ടിട്ടുമുണ്ട്. ഇത് മനോഹരമായി.

    ReplyDelete
  25. സംശയം ഉണ്ടാകാതെ വായിക്കാവുന്ന അവതരണം ആക്കിയല്ലോ ഇത്തവണ. വളരെ ലളിതമാക്കി. ഇത്തരം ബന്ധങ്ങള്‍ കുറഞ്ഞു വരികയാണോ എന്ന് ഞാന്‍ സംശയിക്കുന്നുണ്ടായിരുന്നു. ആകാംക്ഷ നിലനിര്‍ത്തിയ എഴുത്ത്‌.

    ReplyDelete
  26. സംഭവ്യമായ ഒരു കഥ.

    ReplyDelete
  27. നല്ല ഒഴുക്കോടെ വയിച്ചു തീർത്തു
    നന്നായി എഴുതി
    നല്ല കഥയുണ്ടിതിൽ

    ആശംസകൾ

    ReplyDelete
  28. സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിക്കുന്നതുകൊണ്ട് ട്രാന്‍സ്ഫെര്‍ മുഖേന മിക്സഡും, ആണ്‍കുട്ടികള്‍ക്ക് മാത്രവും,പെണ്‍കുട്ടികള്‍ക്ക് മാത്രവും ആയ സ്കൂളുകളിലും, ടെക്നിക്കല്‍ ഹൈസ്കൂളിലും പഠിപ്പിക്കേണ്ടി വന്നിട്ടുണ്ട്. സ്കൂളും സാഹചര്യവും എന്തൊക്കെയായാലും കൌമാരക്കാരായ കുട്ടികളില്‍ പൊതുവായി കണ്ടു വരുന്ന ചില സ്വഭാവരീതികളില്‍ വലിയ മാറ്റമൊന്നുമില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അദ്ധ്യാപകര്‍ അവരുടേതായ ചില സ്റ്റാന്‍ഡേഡുകള്‍ സെറ്റ്‌ ചെയ്തു വെച്ചു വിദ്യാര്‍ഥികളുടെ സ്വഭാവത്തെ അതിലൂടെ അളക്കാന്‍ ശ്രമിക്കുന്നിടത്താണ് കുഴപ്പം എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.....

    ടീച്ചര്‍ പതിവില്‍ നിന്ന് വ്യത്യസ്ഥമായി., ഏകാഗ്രമായി പറഞ്ഞ ഈ കഥ നന്നായി ഉള്‍ക്കൊള്ളാനാവുന്നു..... ഭാഷയുടെ നേര്‍രേഖയിലുള്ള സഞ്ചാരപഥം പറഞ്ഞുവന്ന വിഷയത്തിനു അനുഗുണമായി....

    അദ്ധ്യാപകജീവിതത്തിലെ തികച്ചും സാധാരണമായ ദിവ്യമുഹൂര്‍ത്തങ്ങളിലൊന്നു ടീച്ചറുടെ ഭാവന മികച്ചൊരു കഥാതന്തുവാക്കി.....

    ആശംസകള്‍.....

    ReplyDelete
  29. പ്രിയപ്പെട്ട വര്‍ഷിണീ....മനോഹരം...! നിങ്ങള്‍ എനിയ്ക്കു എത്രമാത്രം പ്രിയപ്പെട്ടിരിക്കുന്നു എന്ന്‍ അറിയുമോ..!!

    ReplyDelete
  30. നിങ്ങള്‍ എനിയ്ക്കു എത്രമാത്രം പ്രിയപ്പെട്ടിരിക്കുന്നു എന്ന്‍ അറിയുമോ..!!

    ReplyDelete
  31. ഹോ, വായനക്കാരനെ ത്രില്ലടിപ്പിക്കുന്ന വിധം എഴുതി... ചന്തുവിന്‌റെ കവിത ഹൃദയത്തില്‍ നിന്നും ടീച്ചര്‍ക്ക്‌ / ഗുരുനാഥക്ക്‌ സമര്‍പ്പിച്ച നല്ല ഒരു ഉപഹാരമാണ്‌. കുട്ടിയെ തെറ്റിദ്ധരിക്കും വിധം എഴുത്ത്‌ പോയത്‌ വായനക്കാരെ മുള്‍ മുനയില്‍ നിര്‍ത്താനാണല്ലേ... :) എന്തായാലും ഇഷ്ടപ്പെട്ടു. പുതിയ അധ്യയന വര്‍ഷം തുടങ്ങാന്‍ ഇനി കുറച്ച്‌ ദിവസമല്ലേയുള്ളൂ.... ആശംസകള്‍

    ReplyDelete
  32. അധ്യാപക ജീവിതത്തില്‍ ഇതുപോലെ നൂറു അനുഭവങ്ങള്‍ കാണും. അത് കഥാ രൂപത്തില്‍ വായനക്കാരിലേക്ക് എത്തിക്കുമ്പോള്‍ യഥാതഥമായി സമയവും സന്ദര്‍ഭങ്ങളും കഥാ പരിസരവും വായനക്കാരന്റെ മനസ്സില്‍ പുന സൃഷ്ട്ടിക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് ഈ കൊച്ചു കഥയുടെ വിജയം. കൂടെ ചന്തുവിന്റെയും ടീച്ചറുടെയും മാനസിക തലങ്ങള്‍ നല്ല തെളിമയോടെ വരച്ചു കാട്ടാന്‍ ടീച്ചര്‍ക്കായി.

    കഥ എന്നതിലുപരി ഒരു അനുഭവത്തിന്റെ വഴിയിലൂടെയാണ് ഇവിടെ വായന സഞ്ചരിക്കുന്നത്. ആയതിനാല്‍ തന്നെയാകാം വര്‍ഷിണിയുടെ മറ്റു രചനകളില്‍ കാണാറുള്ള ആ വേറിട്ട ഭാഷാ ശൈലി ഇവിടെ കാണാനായില്ല. പോരായ്മകള്‍ ഉണ്ടെങ്കിലും ഒരു വിദ്യാലയ അനുഭവം അതീവ ലളിതമായി പറഞ്ഞത് ഒരു ശരാശരി വായനക്കാരന്‍ എന്ന നിലയില്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ആശംസകള്‍

    ReplyDelete
  33. “നൊമ്പരങ്ങൾ പൂ പുഞ്ചിരികളാക്കുവാനും
    ആനന്ദ നിമിഷങ്ങൾ ആഴികളാക്കുവാനും
    എന്നിലെ കവിതകൾക്ക് പിറവി നൽകുവാനും
    സ്വപ്നങ്ങളെ ചിറകിലേറ്റി കടലാസ്സിൽ ഒതുക്കുവാനും
    വാക്കുകൾ ജ്വാലയായ് പടർത്തുവാനും
    ഒരു തണലായ്..


    ഒരിക്കല്‍ കൂടെ ഓര്‍മ്മകളിലേക്ക് തിരിച്ചു നടത്തി ടീച്ചര്‍....
    ആശസകള്‍.....

    ReplyDelete
  34. അദ്ധ്യാപകര്‍ക്ക് മാത്രം കൈവരുന്ന സൗഭാഗ്യം.
    വായിച്ചുവന്നപ്പോള്‍ ഞാനും ഭയന്നു, എങ്ങോട്ടാണ് ഈ പോക്കെന്ന്.
    നന്നായി അവസാനിപ്പിച്ചു.

    ReplyDelete
  35. അവതരണം നന്നായിട്ടുണ്ട്. വായിച്ചു വരുമ്പോള്‍ ഉണ്ടായിരുന്ന കണ്‍ഫ്യൂഷന്‍ അവസാനമായപ്പോള്‍ മാറി.

    ReplyDelete
  36. ആർജ്ജിതപുണ്യകളദ്ധ്യാപികമാർ അരിയ പിതാക്കളുമതു പോലെ...

    ആശംസകൾ...

    ReplyDelete
  37. ഒരു ചെറിയ ഇടവേളക്ക് ശേഷമാണു വർഷിണിയുടെ ബ്ലോഗിൽ ഞാനെത്തുന്നത്.
    വായിച്ചു.ഒത്തിരി ഇഷ്ടമായി.

    ReplyDelete
  38. കുറേ നാളുകള്‍ക്ക് ശേഷമാണ് ഇവിടെ വീണ്ടുമെത്തുന്നത്. വര്‍ഷിണിയുടെ പഴയ പോസ്റ്റുകളിലെ ടച്ച് ഇല്ലെങ്കിലും വശ്യവും ആകര്‍ഷണീയവും തന്നെ ഈ കഥയും. കഥക്ക് വല്ലാത്ത സസ്പെന്‍സ് കൊടുക്കുവാന്‍ ശ്രമിച്ചത് കൊണ്ടാവാം,പക്ഷെ കഥക്കിടയില്‍ തന്നെ ഒട്ടേറെ ഇതുപോലെ അവസാനം ഇത്തരത്തില്‍ തന്നെ (കവിത എന്നതല്ലെങ്കില്‍ പോലും) ക്ലൈമാക്സ് വായനക്കാരന്‍ തീര്‍ച്ചയായും പ്രതീക്ഷിച്ചുപോയി. അത് ഒരു പോരായ്മയാണെന്നല്ല. പക്ഷെ അതിലേക്കെത്തിക്കുവാന്‍ കൊടുത്ത സസ്പെന്‍സിന്റെ ക്രിയേറ്റിവിറ്റിയെ അതുകൊണ്ട് ചോദ്യം ചെയ്ത് പോകുന്നു :)
    ഓഫ് : എന്നെ തല്ലണ്ട.. കുരുട്ടുബുദ്ധിയോടെയും നെഗറ്റീവ് മനസ്സോടെയുമേ എതൊരു പോസ്റ്റും വായിക്കു എന്ന് വന്നാല്‍ എന്താ ചെയ്യ്യാ അല്ലേ വര്‍ഷിണി :)

    ReplyDelete
  39. സുപ്രഭാതം..
    ചന്തുവിനെ സ്വീകരിച്ച പ്രിയര്‍ക്ക് ന്റ്റെ സ്നേഹം അറിയിയ്ക്കട്ടെ..അതു പോലെ തന്നെ നിര്‍ദ്ദേശങ്ങളും അഭിപ്രായ വിത്യാസങ്ങളും സ്വീകരിയ്ക്കുന്നു..
    വായനയിലൂടെ ലഭിച്ചതെന്തോ അത് ഉള്ളറിഞ്ഞ് നല്‍കുക എന്നതാണ്‍ വായനക്കാരന്‍റെ കടമ എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു..
    അതിനാല്‍ ഇവിടെ കുറിച്ചിരിയ്ക്കുന്ന ഓരോ വാക്കുകളും എനിയ്ക്ക് വളരെയേറെ പ്രിയപ്പെട്ടതാണ്‍..
    ഒരു അദ്ധ്യാപികയ്ക്കും കൌമാരക്കാരനുമിടയിലുള്ള ബന്ധവും ഒരു അമ്മയ്ക്കും പുത്രനും തമ്മിലുള്ള ആത്മ ബന്ധമായിരിയ്ക്കും നിലനില്‍ക്കുന്നത്, അല്ലേ..?
    അവരുടെ സം‌വേദം തീര്‍ച്ചയായും ലളിതവും കറയറ്റതുമായിരിയ്ക്കുമല്ലൊ..
    കടുത്ത പദങ്ങളൊ മറ്റു അലങ്കാരങ്ങളൊ ഇവിടെ യോജിയ്ക്കുമെന്ന് തോന്നിയില്ല..അതിനാലായിരിയ്ക്കാം ഒരു വിത്യസ്ഥത ഏവര്‍ക്കും അനുഭവപ്പെട്ടത്..!

    ന്റ്റെ ഹൃദയം നിറഞ്ഞ സ്നേഹം...നന്ദി.

    ReplyDelete
  40. വളരെ ഇഷ്ടപ്പെട്ടു. ആശംസകൾ...

    ReplyDelete
  41. "കൂടെവിടെ" ഓര്മ വന്നു. ധാര്‍മിക അധാര്‍മികതകള്‍ ഭൂതക്കണ്ണാടി വെച്ച് നോക്കാനും വിധി പസ്സാക്കാനും മലയാളിക്ക് വലിയ തിരക്കാണ്.
    കഥ എങ്ങിനെ അവതരിപ്പിച്ചു എന്ന് അവര്‍ അധികം നോക്കാറില്ല.
    ഈ കഥയുടെ അവതരണ മികവിനെയാണ് ഞാന്‍ കാണുന്നത്.
    അതി ഭംഗിയായി അവതരിപ്പിച്ചു.

    ReplyDelete
  42. സസ്പെന്‍സ് നിലനിര്‍ത്തിക്കൊണ്ട് വളരെ നന്നായി പറഞ്ഞു ട്ടോ... ഒരധ്യാപികയും ആയിരുന്നതിനാല്‍ ധാരാളം ചന്തുമാര്‍ ഇപ്പോഴും ചുറ്റും ഉണ്ടെന്നത് , അവരെയൊക്കെ ഓര്‍ക്കാന്‍ ഇടയാക്കി എന്നത് വളരെ സന്തോഷം തരുന്നു സഖീ..

    ReplyDelete
  43. “അമ്മിഞ്ഞപ്പാലിന്റെ മാധുര്യത്തോട് ചേര്‍ത്തുവെയ്ക്കാവുന്ന മുഗ്ദമായ സങ്കല്പം!”
    നല്ല അവതരണം.. എല്ലാവിധ ആശംസകളും കൂടെ നല്ലൊരു അദ്ധ്യയനം വര്‍ഷവും ആശംസിയ്ക്കുന്നു!

    ReplyDelete
  44. ഇതാണ് നമ്മള്‍ അധ്യാപകര്‍ പഠിക്കേണ്ട പാഠം.കുട്ടികളെ കണ്ടെത്തുക ,അഥവാ കുട്ടികളെ ഗുരുവാക്കുക...നല്ല നിലവാരമുള്ള എഴുത്ത്.അഭിനന്ദനങ്ങള്‍ക്കുമപ്പുറം.
    _________________
    വൈകിയെത്തിയതില്‍ ക്ഷമാപണം.

    ReplyDelete
  45. ഇഷ്ടപ്പെട്ടു..

    ReplyDelete
  46. സ്നേഹം പ്രിയരേ..
    എപ്പോള്‍ വന്നു...എത്ര പറഞ്ഞു എന്നതിനേക്കാള്‍ ന്റ്റെ സന്തോഷം മനസ്സു തുറന്ന ഈ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മാത്രമാണ്‍...
    ഏവര്‍ക്കും ന്റ്റെ ഹൃദയം നിറഞ്ഞ നന്ദി...!

    ReplyDelete
  47. ആ സസ്പെന്‍സ് നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് ഞാനീ കഥയില്‍ കാണുന്ന വര്‍ഷുവിന്‍റെ കഴിവ്.. കഥ ഇതിലും നന്നായി പറയാനുള്ള കഴിവ് വര്‍ഷുവിനുണ്ട്.. എന്തോ ഒരു ധൃതി ഫീല്‍ ചെയ്തു, എന്‍റെ തോന്നല്‍ മാത്രം കേട്ടൊ.. വായനയുടെ കുഴപ്പവുമാവാം.

    ReplyDelete
  48. ചിത്രശലഭങ്ങളെപോലെ മനോഹരമായ...
    കുട്ടികളെപോലെ..നിഷ്ക്കളങ്കമായ ഒരു പോസ്റ്റ്‌!!
    ആശംസകള്‍!!

    അക്ഷരത്തെറ്റുകള്‍ ശ്രദ്ധിയ്ക്കുമല്ലൊ.

    ReplyDelete
  49. "മാതാ പിതാ ഗുരു ദൈവം"
    വിനുവിന്റെ അദ്ധ്യാപിക ഇനിയും മുന്നേറികൊണ്ടിരിക്കട്ടെ ...!

    നിങ്ങള്‍ എനിയ്ക്കു എത്രമാത്രം പ്രിയപ്പെട്ടിരിക്കുന്നു എന്ന്‍ അറിയുമോ..!!

    ReplyDelete
  50. കുട്ടികളുടെ മനസ് കണ്ടറിയുന്ന അധ്യാപകർ ഒരു പുണ്യമാണ്..!! മനോഹരമായി പറഞ്ഞു..!!

    ReplyDelete
  51. നന്നായി എഴുതി. അഭിനന്ദനങ്ങള്‍ .
    ചന്തുവിന്റെ കഥ പല കാര്യങ്ങള്‍ ഓര്‍മിപ്പിച്ചു.
    അവന്റെ പുഞ്ചിരി പഴയ കാലതിന്റെതാണ് .
    ഇത്തരം കൊടുംകാറ്റുകള്‍ (ചായക്കോപ്പയിലെ ) സ്കൂള്‍ ജീവിതത്തിന്റെ ഓര്‍മകളിലെ
    മാണിക്യങ്ങള്‍ ആണ്.

    ReplyDelete
  52. ഒരുപാടു നാളുകൾക്കു ശേഷമാണിവിടെ.

    ടീച്ചർ നന്നായെഴുതി.

    ചെറിയൊരു പ്രോത്സാഹനം മതി, ഒരു കവിയേയും കഥാകൃത്തിനേയും സൃഷ്ടിക്കാൻ.

    ഈ പ്രോത്സാഹനങ്ങൾ തുടരട്ടെ...

    ആശംസകൾ.

    ReplyDelete
  53. എന്‍റെ പ്രിയപ്പെട്ട വിനുവേച്ചി..
    നിങ്ങൾ എനിയ്ക്ക് എത്രമാത്രം പ്രിയപ്പെട്ടിരിയ്ക്കുന്നു എന്ന് നിങ്ങൾക്ക് അറിയുമോ..?

    വിന്യേച്ചി പേടിച്ചോ... ഹി ഹി ഹി...

    കഥ എന്ന നിലയില്‍ ഇത് നല്ലതാവും... പറഞ്ഞ വിഷയവും പ്രസക്തമാണ്...
    എങ്കിലും വിനുവേച്ചിയുടെ സ്വന്തം ശൈലിയില്‍ നിന്നും ഏറെ വിട്ടു പോയത് കൊണ്ടാവും ഇത് ചേച്ചി എഴുതിയതാണോ എന്ന് പോലും സംശയം തോന്നും.. ഇതിന്റെ നിലവാരത്തെ അളക്കാന്‍ ഞാന്‍ മുതിരുന്നില്ല.. പക്ഷെ ഈയൊരു കഥ എഴുതാന്‍ വിനുവേച്ചിയുടെ ആവശ്യമില്ല... ചേച്ചിയുടെ വാക്കുകളുടെ ആ ലാസ്യഭംഗി ഈ കഥയില്‍ തീരെ വന്നില്ല എന്നതാ കാര്യം... വിനുവേച്ചിയില്‍ നിന്നും ഇതിലും കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്..

    സ്നേഹപൂര്‍വ്വം
    അനിയന്‍കുട്ടന്‍

    ReplyDelete
  54. ആത്മാര്‍ത്ഥവരികളിലെ സ്നേഹം ഞാന്‍ അറിയുന്നു പ്രിയരേ...
    നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും മാനിയ്ക്കുന്നു..
    വാക്കുകളാല്‍ പ്രകടമാക്കാനാവാത്ത ഒരുപാടൊരുപാട് സ്നേഹം അറിയിയ്ക്കട്ടെ...
    നന്ദി....!

    ReplyDelete
  55. ഞാനുമൊരു അദ്ധ്യാപകന്‍...
    അനുഭവത്തിന്റെ സുഖമുണ്ട്..
    എങ്കിലും സന്ദീപ് പറഞ്ഞപോലെ വര്‍ഷിണിയുടെ മഴയുടെ നനവ് ഈ പോസ്റ്റിനില്ലാതെ പോയി..
    ആശംസകള്‍..

    ReplyDelete
  56. നിങ്ങള്‍ അദ്ധ്യാപകര്‍ക്ക് മാത്രം ലഭിക്കുന്ന സൌഭാഗ്യം ആണിത് !!
    അസൂയയോടെ വായിച്ചു തീര്‍ത്തപ്പോള്‍ ടീച്ചറോട് ആദരവ് തോന്നുന്നു !!

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...