Friday, March 23, 2012

പൊട്ടിച്ചിരിയ്ക്കുന്നവൾ - “ ജിന്ന “


കഴുത്തു നിറയെ മണിമുത്തുമാലകൾ അണിഞ്ഞവൾ - “ജിന്ന “
മണിമുത്തുമാലകൾ പൊട്ടിച്ചിതറിയ പോൽ ചിരിയ്ക്കുന്നവൾ…ജിന്ന..!
രാത്രികാലങ്ങളിൽ പോലും അവൾ ആ മണിമുത്തുമാലകൾ അഴിച്ചു വെയ്ക്കാറില്ലത്രെ…,
“നിന്റെ തന്നെ കൈകൾക്കുള്ളിൽ പെട്ട് അവ പൊട്ടിച്ചിതറി നിന്റെ ഉറക്കം അസ്വസ്ഥമാക്കുകയില്ലേ “..?

ജിന്ന പൊട്ടിച്ചിരിച്ചു,,

“ എന്റെ മണി മുത്തു മാലകൾ എന്റെ തന്നെ കരങ്ങൾക്കുള്ളിൽ കെട്ടു പിണഞ്ഞ് പൊട്ടി പോകാതിരിയ്ക്കാൻ എന്റെ കണ്ണുകൾ ഞാൻ രാത്രി കാലങ്ങളിൽ പോലും തുറന്നു വെയ്ക്കുന്നു..
കാക്കക്കൂട്ടത്തിൽ കല്ലെറിഞ്ഞപ്പോഴത്തെ പോലെ ചിതറി തെറിച്ചു പോയ എന്റെ സ്വപ്നങ്ങളെ നോക്കി രസിയ്ക്കുകയാണ് എല്ലാവരും,,
മങ്ങിയ വെട്ടത്തിൽ ഞാനവയെ മുത്തുകളാക്കി പെറുക്കിയെടുത്ത് കോർത്തണിയുന്ന മാലകളാണ് എന്റെ അലങ്കാരം...
എന്റെ മെത്തയെ പോലും നോവിപ്പിയ്ക്കുന്നത് പൊട്ടിച്ചിതറി പോയ വൈകാരിക ബന്ധങ്ങളാണ്..
മുത്തുമണി മാലകൾ അണിയുമ്പോൾ ഞാൻ തനിച്ചാണ്..
ജിന്ന പൊട്ടിച്ചിരിച്ചു…!

“ഇവളാണ് പൊട്ടിച്ചിരിയ്ക്കുന്നവൾ ജിന്ന…! “


ഒരിയ്ക്കൽ ജിന്ന വീട്ടു തടങ്കലിൽ പെട്ട് മരിയ്ക്കാറായപ്പോൾ ആരൊ വന്ന്
 “ദാ…ഇവിടെ ഞാനുണ്ട് “ എന്ന ആശ്വാസ വചനങ്ങൾ കൊണ്ട് അഴികൾ നീക്കി അകത്തു കയറി…!
കടുത്ത അന്ധകാരം നിമിത്തം ആ മുഖം അവ്യക്തമായിരുന്നു..
വിരൽത്തുമ്പുകളിൽ മഴത്തുള്ളി സ്പർശം..
കാതുകളിൽ തേങ്ങലുകളും, ഇരമ്പുലുകളും..
മണിമുത്തുകൾ ചിതറി കളിയ്ക്കുന്ന ഇക്കിളികളും ഒന്നിടവിട്ടങ്ങനെ..
അതെ, രാമഴയുടെ അരങ്ങേറ്റം തന്നെ..
എങ്കിലും സ്പർശനത്താൽ ആ നിഴൽ രൂപം വ്യക്തം..
"ഇരുട്ടറയിൽ വരയ്ക്കുന്ന ചിത്രങ്ങൾ വ്യക്തമാവില്ല..”
വ്യക്തമാക്കു എന്ന് ആവർത്തിച്ചവരോട് അവൾ ശഠിച്ചു..
“മാത്രമല്ല, മനുഷ്യ രൂപങ്ങൾ വരയ്ക്കുവാനും, വരയ്ക്കപ്പെടുവാനും ഉള്ളതല്ല..“
ജിന്ന പൊട്ടിച്ചിരിച്ചു…!


“ജിന്ന ഗർഭം ധരിച്ചിരിയ്ക്കുന്നു..“
പിന്നാമ്പുറ മുറ്റത്ത് ആരൊ പാത്രം മോറിയൊഴിച്ച വെള്ളം മണ്ണ് നനച്ചപ്പോൾ മുതൽക്ക് അവൾ പറയുന്നൂ,
“ഹായ്…പുതു മണ്ണിന്റെ മണം..
നിയ്ക്ക് ഉരുളയുരുട്ടി കഴിയ്ക്കാൻ തോന്നുന്നു..”
കൂട്ടാൻ തിളച്ച് വാങ്ങി വെച്ചപ്പോൾ അവൾ മൂക്ക് ചുളിച്ചു..
ഇച്ഛകളും, ഗൊഷ്ടികളും , വാക്കുകളാലും പ്രവൃത്തികളാലും അവൾ തിട്ടപ്പെടുത്തി.,
“അവൾക്ക് സന്താന സൌഭാഗ്യം തരമായിരിയ്ക്കുന്നു..”


ഒമ്പത് തികഞ്ഞു..
“ജിന്നാ.. നീ പ്രതിമ പോലെ നിൽക്കാതെ നിന്നെ കൂട്ടി കൊണ്ടു പോകാൻ വന്നവരുടെ  കൂടെ ഇറങ്ങി കൊള്ളു..
ഇനിയങ്ങോട്ട് ഭക്ഷണത്തിനോട് വല്ല്യേ മോഹവും, ആശയുമൊന്നും വേണ്ട..
കിടപ്പും, മയക്കവും മതിയാക്കൂ..”
“ഇന്നത്തെ പരിപ്പും കുമ്പളങ്ങയും കൂട്ടി വെച്ച കൂട്ടാനിൽ അരപ്പ് ശരിയായിട്ടില്ല..
തികട്ടി വരുന്നു,,
അതോണ്ടാണെന്ന് തോന്നുന്നു…മയക്കം തരായില്ല…”
ജിന്ന പൊട്ടിച്ചിരിച്ചു…!


പാതിരായ്ക്ക് ഉയിർത്തെഴുന്നേൽക്കും പോലെ വിയർപ്പിൽ കുളിച്ച് കട്ടിലിനു കീഴെ പായ വിരിച്ച് കിടക്കുന്നവരെ കൈ നീട്ടി തട്ടിയുണർത്തി..
നിഴലുകളും, കാൽപ്പെരുമാറ്റങ്ങളും ധൃതിയിൽ നീങ്ങുന്നു,
നെടുവീർപ്പുകളും…വെപ്രാളങ്ങളും..
ഞരക്കങ്ങളും, മൂളലുകളും…
പിന്നെ സാവകാശം മുഖം തിരിച്ച് സാവധാനം നിദ്രയെ എത്തിപ്പിടിയ്ക്കുമ്പോഴേയ്ക്കും,,
തുടുത്ത കനിയെ തുണിയിൽ തുടച്ചെടുത്തു,,
“ഇവന് മുല കൊടുക്കുന്നുണ്ടോ ജിന്നാ…
അരികിൽ കുത്തി തിരുകി സ്ഥലം ഉണ്ടാക്കി കിടത്തിയിര്യ്ക്കുന്നു അതിനെ,,
നിയ്ക്കൊന്ന് ഉറങ്ങണ്ടെ..???
ജിന്ന പൊട്ടിച്ചിരിച്ചു…!


“തൊണ്ണൂറ് തികയാൻ നിക്കണൊ..?
ഒരുക്കങ്ങൾ തുടങ്ങിക്കൊള്ളു…
അത്യാവശ്യം വരുന്ന പ്രത്യേക സാധനങ്ങളുടെ മാത്രം ലിസ്റ്റ് ഉണ്ടാക്കി കൊള്ളു..”
കുറച്ചു ദൂരയാണ്..
അറുപത്തൊന്നിൽ തന്നെ വണ്ടിപ്പിടിച്ച് കെട്ടുകൾ കെട്ടി പെട്ടിയൊരുക്കി യാത്രയായി..
വലതു വശത്തെ അങ്ങാടി പിന്നിട്ടാൽ പിന്നെ അവിടെ എത്തും വരെ പരന്നു കിടക്കുന്ന നെൽപ്പാടങ്ങളും പച്ച കുന്നുകളും മാത്രം..
ഇടതു വശത്ത് പെട്ടി കടകളും ആളനക്കമില്ലാത്ത കട തിണ്ണകളും, വെട്ടിയിട്ട മരത്തടി കൂട്ടങ്ങൾ നിറഞ്ഞ മരമില്ലും പരന്ന വൃക്ഷ കൂട്ടങ്ങളും,,പാമ്പിനേയും ചേമ്പിനേയും ഭയക്കുന്ന തൊടികളും…!
എവിടേയും നിർത്താതെയുള്ള യാത്ര..
എന്നാലെന്താ..അലച്ചലുകളൊന്നും ഇല്ലല്ലോ...!
ജിന്ന പൊട്ടിച്ചിരിച്ചു….!


കണ്ടതും ‘എത്തിയോ…’ എന്ന് അതിശയപ്പെട്ടു തുറന്നിട്ട ജനൽ വാതിലുകൾ..
“വാ മോളേ..അവനെ ഇങ്ങു തരൂ…”
ആശ്ചര്യ കണ്ണുകൾ കൊഞ്ചിച്ചും ലാളിച്ചും വിചിത്ര ശബ്ദങ്ങൾ പുറപ്പെടുവിച്ചും കുഞ്ഞി ചുണ്ടുകൾ പിളർപ്പിയ്ക്കുവാൻ ശ്രമിപ്പിച്ചു.
“ഭാരം കൂടുതലാ..
അവളുടെ പിരു പിരുത്ത മുടി..
അവളുടെ മെലിഞ്ഞ വിരലുകൾ..
അവളുടെ നീണ്ട മൂക്ക്..
അവളുടെ തുടുത്ത കവിളുകൾ..
അവളുടെ ചത്ത കണ്ണുകൾ..
ങാ…എല്ലാം അവൾ തന്നെ,
അവൾ വരയ്ക്കാത്ത ചിത്രത്തിന്റെ മുഖം ഇവിടെ എവിടേയോ കറങ്ങുന്നൂ..
ലോക ബന്ധങ്ങൾ..കുടുംബ കണ്ണികൾ.. അറ്റു പോവാതിരിയ്ക്കട്ടെ..”
ജിന്നയുടെ നിറം മങ്ങിയ സാരി ചുഴിഞ്ഞു നോക്കിയവർ പിറുപിറുത്തു..
“പുതിയതാ..ഒറ്റ ഉടുക്കലിൽ ഛായം പോയി..“
മുടി വാരിക്കെട്ടി കതകു തള്ളി കിടപ്പുമുറിയ്ക്ക് ചുറ്റും കണ്ണുകൾ പായിച്ചു,,
“അവന് തുറസ്സായി ഉറങ്ങണം..
ഇല്ലെങ്കിൽ ഉറക്കം കളയും,
പിന്നെ കുടിച്ചു കൊണ്ടേ കിടക്കണം..
ഭയങ്കര ശാഠ്യക്കാരനാ..”
ജിന്ന പൊട്ടിച്ചിരിച്ചു…

“നിനക്ക് എന്തു പ്രതിഫലമാണ്‍ ഞാൻ നൽകേണ്ടത്..?
എനിയ്ക്ക് ഒന്നും നിശ്ചയമില്ല…എങ്കിലും നിന്നെ വിമുക്തയാക്കുബാൻ എനിയ്ക്ക് താത്പര്യമില്ല..
നീ വരയ്ക്കാത്ത ചിത്രങ്ങൾക്ക് ഇരുളിലിരുന്ന് നിറം പിടിപ്പിയ്ക്കൂ നീ..“
കുപ്പായം തള്ളികയറ്റുന്നതിനിടെ പല്ലുകൾ കടിച്ച് വായ് തുറന്നപ്പൊ സിഗരറ്റിന്റെ മണം..
“അവന് ഈ മണങ്ങൾ നല്ലതല്ല..”
ജിന്ന പൊട്ടിച്ചിരിച്ചു..!


ജിന്ന വീണ്ടും തടങ്കലിലായി …!


നൃത്തവും, ഗാനവും അവന്റേയും താത്പര്യങ്ങളായിരിയ്ക്കുന്നു..
എവിടെയിരുന്നാലും ആ ദിക്കിലേയ്ക്ക് തല തിരിയ്ക്കും..
ജിന്ന കാതോര്ത്തു ,,
പിച്ച വെയ്ക്കുന്ന കുഞ്ഞു കാൽ പെരുമാറ്റങ്ങൾ..
അതാ….ഓടി കളിയ്ക്കുന്നു..
ജിന്നയ്ക്ക് ചിരി അടക്കാനായില്ല..മിടുക്കൻ..!
മണിമുത്തുകൾ ചിന്നി ചിതറുന്ന ചാറ്റൽ മഴകൾ…രാമഴകൾ
ഈറൻ മണക്കുന്ന,, അന്ധകാരം ഭയക്കാത്ത,, വരയ്ക്കാത്ത മുഖം…
തെളിയാത്ത നിഴൽ അപ്രത്യക്ഷമായിരിയ്ക്കുന്നു…!


രാപകലുകൾ എന്നില്ലാതെ ജിന്ന മണിമുത്തുകൾ പെറുക്കി കൂട്ടി കണ്ണുകൾ കൂർപ്പിച്ച് മാലകൾ കോർത്തു കൊണ്ടേയിരുന്നു..
“ഹൊ…എത്ര മണി മാലകൾ…
ഇനി ഞാൻ ഇവയെ എവിടെ അണിയും..?
എന്റെ മെലിഞ്ഞ കഴുത്തിൻ ഭാരം കൂടുന്നു..
ഹ ഹ…എനിയ്ക്കെന്റെ സ്വപ്നങ്ങളെ ചുമക്കാൻ വയ്യെന്നോ…??? “
ജിന്ന പൊട്ടിച്ചിരിച്ചു…!


ആ ഇടയ്ക്ക് ജിന്നയുടെ ആങ്ങള വിവാഹിതനായി…
അന്ധകാരത്തിൽ പിടഞ്ഞ് മരിയ്ക്കാറായ ജിന്നയ്ക്ക് താത്കാലിക മോചനം തരമായി..
“എന്തിനവളെ അഴിച്ചു വിട്ടു..”..?
ഏടത്തിയുടെ ഭർത്താവും, വല്ല്യമ്മാവനും, വേണ്ടപ്പെട്ടവരല്ലാത്ത കാർന്നവന്മാരും നെറ്റി ചുളിച്ചു..
“മുറിയ്ക്ക് ദീനങ്ങലുടെ മണം..
ഒരു പരീക്ഷണം..,
അവൾ നല്ല പോലെ ആടും…പാടും…പിന്നെ പൊട്ടിച്ചിരിയ്ക്കും..
നല്ല പോലെ കുളിച്ചാൽ സുന്ദരിയാണ് താനും..
കുട്ടികളുടെ കളികൾക്കും ചിരികൾക്കും അപ്പുറം ഒരു മംഗള കർമ്മം നടക്കാൻ പോണു എന്ന വിളംബരം ഇവൾക്ക് നൽകാനാവും..
ഒരു സർക്കസ് കൂടാരത്തിൽ ഒരു കോമാളി നിർബന്ധം..
ഒരു കൌതുക വസ്തു എന്നതിനപ്പുറം ഒരു കോമാളിയായി ഇവൾ തന്നെ സൽക്കാര കർമ്മങ്ങൾ നടത്തട്ടെ..”
“നോക്കൂ….ഞാൻ വെടുപ്പയി തേച്ചുരച്ച് കുളിച്ചു
എന്നെ കാണാൻ ഇപ്പോൾ ചന്തം വെച്ചുവോ..? “
എന്റെ മണിമുത്തുമാലകൾ എന്നെ സുന്ദരിയാക്കുന്നുവല്ലേ…?

ജിന്ന പൊട്ടിച്ചിരിച്ചു…!



 
ജിന്നയ്ക്ക്   ജീവൻ നൽകിയത് “കഥയാണ് “..
ജിന്നയെ പുറം ലോകം കാണിയ്ക്കൂ എന്ന് ആവശ്യപ്പെട്ട “ സിയാഫിന് “നന്ദി!
നിങ്ങൾ ജിന്നയെ ഉറ്റു നോക്കുമ്പോഴും ജിന്ന പൊട്ടിച്ചിരിയ്ക്കുകയാണ്
കണ്ടില്ലേ...ജിന്ന എത്രമാത്രം മണിമുത്തുമാലകൾ അണിഞ്ഞിരിയ്ക്കുന്നൂ..…!




51 comments:

  1. കഥയില്‍ വായിച്ചിരുന്നു ..

    നല്ല എഴുത്ത് ... നല്ല കഥ
    ഏറെ ഇഷ്ട്ടമായി ... ആശംസകള്‍

    ReplyDelete
  2. തളക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ ഭാവം വളരെ നിർമ്മലമായ രീതിയിൽ എന്തൊരു ഗംഭീരമായാണ് ടീച്ചർ വരച്ചു കാട്ടിയിരിക്കുന്നത്. ഞാനിന്ന് വായിക്കുന്ന ആദ്യ പോസ്റ്റാണിത്. ഇതിന്റെ ആ ഒരു മൂഡ് ഇന്ന് മുഴുവനും മനസ്സിൽ നിൽക്കും. ടീച്ചറുടെ എഴുത്ത് ഞങ്ങൾക്ക്
    മലയാളം ബി എടുത്തിരുന്ന ടീച്ചറിന്റെ ഭാഷയുടേത് പോലെ. നന്നായിരിക്കുന്നു.സിയാഫിന് നന്ദി,ടീച്ചർക്ക് ആശംസകൾ.

    ReplyDelete
  3. ജീവനുള്ള കഥ.പ്രിയ വര്‍ഷിണീ,മനസ്സില്‍ വല്ലാത്തൊരു നീറ്റല്‍.ഈ 'മാലപ്രേമി'യുടെ ഗര്‍ഭവും പ്രസവവും ആലസ്യങ്ങലുംമെല്ലാം സ്ത്രീയുടെ ജന്മനിയോഗ നൊമ്പരങ്ങള്‍ അല്ലേ?

    ReplyDelete
  4. ജീവനുള്ള കഥ.ഈ 'മാലപ്രേമി'യുടെ ഗര്‍ഭവും പ്രസവവും സ്ത്രീയുടെ നിയോഗധര്‍മത്തിന്റെ അനിവാര്യതകള്‍.ഗഹനമായ പ്രമേയം കൊണ്ട് കഥ വേറിട്ട ഒരനുഭവമായി.അഭിനന്ദനങ്ങള്‍ !

    ReplyDelete
  5. എവിടെയോ തളച്ചിടപ്പെട്ട സ്ത്രീയെ, അവരുടെ മോഹങ്ങളേ, വിചാരങ്ങളെ എല്ലാം ഒരു മനോഹര ചിത്രമായി വരച്ചിട്ടിട്ടുണ്ട് വരികളില്‍. അവളുടെ സ്വപ്നങ്ങളള്‍ക്കായിരിക്കും വരയ്ക്കുന്ന ചിത്രങ്ങളിലൂടെ ജീവന്‍ നല്‍കാന്‍ ശ്രമിക്കുന്നത് .
    വരികളിലെ നിഗൂഡ സൌന്ദര്യവുമായി വീണ്ടുമൊരു നല്ല വര്‍ഷിണി കഥ.
    അഭിനന്ദനങ്ങള്‍

    ReplyDelete
  6. വായിച്ചു ജിന്നയെ . അറിവുള്ളവര്‍ അഭിപ്രായം പറയട്ടെ . ഇഷ്ടമായതിനെ ഇഷ്ടം എന്ന് പറഞ്ഞു നിര്‍ത്തട്ടെ. ഒരിക്കല്‍ കൂടി വരാം .

    ReplyDelete
  7. നല്ല വിവരണം
    ആശംസകൾ
    കഥയിലെ രീതി വയിക്കാൻ രസമുണ്ടാകി

    ReplyDelete
  8. വായിച്ചു..നന്നായി...
    എന്നാലും മറ്റു വരിഷിണികഥകളുടെ അത്രയും വരുമോ എന്നു സംശയം..

    ReplyDelete
  9. ഒരു എഴുത്തുകാരന്‍ വളരുന്നത് തനിക്ക് താന്‍ തന്നെ അല്ലെങ്കില്‍ തന്‍റെ വായനക്കാര്‍ കല്‍പ്പിച്ചു നല്‍കുന്ന അറകളില്‍ നിന്ന് പുറത്തു കടക്കുമ്പോഴാണ് .ഇവിടെ വര്‍ഷിണി എഴുത്തുകാരി എന്നാ നിലയില്‍ കാതങ്ങള്‍ പിന്നിടുന്നു .പ്രണയം എന്നാ ഒരു വിഷയത്തിന്‍റെ ഏകാതനതയില്‍ നിന്ന് പലതലങ്ങളിലേക്ക് വളരുന്ന എഴുത്ത് .വിഷയവൈവിധ്യം ,ശൈലിയില്‍ പുലര്‍ത്തുന്ന തനിമ ,രൂപകങ്ങളുടെ സമര്‍ത്ഥമായ ഉപയോഗം എന്നിവ ഈ കഥയെ ആസ്വാദ്യമാക്കുന്നു .ഞങ്ങള്‍ വായനക്കാര്‍ കഥ(ഗ്രൂപ്പിനും എഴുത്തുകാരിക്കും തന്നെ നന്ദിയും അഭിനന്ദനങ്ങളും നേരുന്നു ..

    ReplyDelete
  10. തന്റെ സ്വപ്നങ്ങള്‍ക്കും, വികാരങ്ങള്‍ക്കും, വിചാരങ്ങള്‍ക്കും വിലകല്പിയ്ക്കാത്ത ലോകത്തോടുള്ള പുച്ഛം ആ പൊട്ടിച്ചിരിയില്‍ വ്യക്തമാണ്. ജിന്ന ഒരു പ്രതീകമാണ്, ഓരോ വ്യക്തിയിലും ഉറങ്ങിക്കിടക്കുന്ന തളച്ചിട്ടവികാരങ്ങളുടെ തനി പകര്‍പ്പ്!

    ആദ്യത്തെ പാരഗ്രാഫിനേയും, അവസാനത്തെ പാരഗ്രാഫിനേയും ബന്ധിപ്പിച്ചു നിര്‍ത്തുന്ന മറ്റുവരികള്‍ വിരസമായി തോന്നി. ആശയം പ്രകടമാക്കാന്‍ അധികം വാചാലമാകേണ്ടതില്ല എന്നഭിപ്രായമാണെനിയ്ക്കുള്ളത്!

    കഥ നന്നായിരിയ്ക്കുന്നു വര്‍ഷിണി
    ആശംസകള്‍!

    ReplyDelete
  11. ആദ്യായിട്ടാ ഈ വഴി.. വായിച്ചു, ഈ ശൈലിയിലുള്ള എഴുത്ത് പുതിയ അനുഭവം. ഇനിയും വരും!!...
    സ്നേഹത്തോടെ ,
    മനു

    ReplyDelete
  12. പലപ്പോഴായി ശേഖരിച്ചതുകൊണ്ടൊരു മാല കോര്‍ത്തു അല്ലേ..?
    നന്നായിട്ടുണ്ട്..

    ReplyDelete
  13. നിനക്ക് എന്തു പ്രതിഫലമാണ്‍ ഞാൻ നൽകേണ്ടത്..?
    എനിയ്ക്ക് ഒന്നും നിശ്ചയമില്ല…എങ്കിലും നിന്നെ വിമുക്തയാക്കുബാൻ എനിയ്ക്ക് താത്പര്യമില്ല..
    നീ വരയ്ക്കാത്ത ചിത്രങ്ങൾക്ക് ഇരുളിലിരുന്ന് നിറം പിടിപ്പിയ്ക്കൂ നീ..“
    കുപ്പായം തള്ളികയറ്റുന്നതിനിടെ പല്ലുകൾ കടിച്ച് വായ് തുറന്നപ്പൊ സിഗരറ്റിന്റെ മണം..
    “അവന് ഈ മണങ്ങൾ നല്ലതല്ല..”
    ജിന്ന പൊട്ടിച്ചിരിച്ചു..!

    കൊള്ളാം ... വീണ്ടും വരാം ..

    സ്നേഹാശംസകളോടെ...
    സസ്നേഹം ....

    ReplyDelete
  14. തളച്ചിടപ്പെട്ട സ്വാതന്ത്ര്യം അതിന്റെ തീഷ്ണതയോടെ അവതരിപ്പിച്ചു..

    ReplyDelete
  15. "ഒരിക്കല്‍ ജിന്ന വീട്ടുതടങ്കലില്‍പ്പെട്ടു മരിക്കാറായപ്പോള്‍ ആരോ വന്ന്
    "ദാ ഇവിടെ ഞാനുണ്ട്"എന്ന ആശ്വാസവചനങ്ങള്‍ കൊണ്ട് അഴികള്‍ നീക്കി
    അകത്തു കയറി.
    കടുത്ത അന്ധകാരം നിമിത്തം ആ മുഖം അവ്യക്തമായിരുന്നു.
    വിരല്‍ത്തുമ്പുകളില്‍ മഴത്തുള്ളി സ്പര്‍ശം.
    കാതുകളില്‍ തേങ്ങലുകളും,ഇരമ്പലുകളും.
    മണിമുത്തുകള്‍ ചിതറികളിക്കുന്ന ഇക്കിളികളും
    ഒന്നിടവിട്ടങ്ങനെ
    അതെ,രാമഴയുടെ അരങ്ങേറ്റം തന്നെ"
    പദസമൂഹങ്ങളില്‍ അര്‍ത്ഥബിംബങ്ങള്‍ കൊത്തിവെച്ചിരിക്കുന്ന രചന.
    ആശംസകള്‍

    ReplyDelete
  16. അടിച്ചമര്‍തപെടുന്ന സ്വാതന്ത്ര്യം.. ഈ വിഷയത്തില്‍ ഇന്ന് വായിക്കുന്ന രണ്ടാമത്തെ കഥയാണിത്.. ബോണ്‍സായി എന്നാ പേരില്‍ ഒന്ന് രാവിലെ വായിച്ചു.. ഇപ്പൊ ഇതും...

    സുഹൃത്തെ...
    കവിത പോലെ മനോഹരമായ കഥ....
    കഥയെക്കാള്‍ എന്നെ അത്ഭുതപെടുതുന്നത് ഈ ഭാഷയും ശൈലിയുമാണ്....
    എന്നും അങ്ങനെ തന്നെ... അവസാന വരി വരെ വായിച്ചാല്‍ മാത്രമേ വായനക്കാരന് കഥ വ്യക്തമാകൂ....

    നന്മകള്‍ നേരുന്നു...

    ReplyDelete
  17. കഥ ഇഷ്ടമായി. ആശംസകൾ.

    ReplyDelete
  18. മണിമുത്തുമാല പോലെ ഒരു കഥ. ഇഷ്ടമായി

    ReplyDelete
  19. കുറച്ചുകൂടി ലളിതമാക്കിയിരുന്നെങ്കില്‍ എളുപ്പത്തില്‍ കാര്യം പിടികിട്ടുമായിരുന്നു എന്ന് തോന്നി.
    രണ്ടു തവണ വായിച്ചു.
    ഇഷ്ടപ്പെട്ടു.

    ReplyDelete
  20. രണ്ട് വട്ടം വായിച്ചു..

    ജിന്ന , എനിക്കറിയാവുന്ന ആരോ ഒരാളെ പോലെ..!!

    ആശംസകൾ..!!

    ReplyDelete
  21. വിനോദിനി ചേച്ചി കഥകള്‍ വര്‍ഷിച്ച്‌ കൊണ്‌ടിരിക്കയാണല്ലോ? വ്യത്യസ്ഥമായ പ്രമേയം കൊണ്‌ട്‌ ശ്രദ്ധേയമായ ഒന്ന്.. വരികളില്‍ നിഗ്ഗൂഢതകള്‍ നിലനില്‍ക്കുന്നത്‌ കൊണ്‌ട്‌ വായനക്കാരന്‍ വളരെ ശ്രദ്ധിച്ച്‌ വായിച്ചിരിക്കണമെന്ന് തോന്നുന്നു. ആശംസകള്‍

    ReplyDelete
  22. വായിക്കാന്‍ താല്പര്യമുണ്ടാകും വിധത്തില്‍ വരികള്‍ ഒരു നല്ല മുത്തുമാല പോലെ കോര്‍ത്തിരിക്കുന്നു..ആദ്യഭാഗങ്ങളൊന്നും ആദ്യം മനസിലായേ ഇല്ല...അവസാനം വരെ വായിച്ചപ്പഴേ ഇത്തിരി മനസിലായുള്ളൂ..പിന്നെ ഒന്നൂടെ വായിച്ചു...ലാളിത്യമില്ലെങ്കിലും ഇഷ്ടപ്പെട്ടു...

    ReplyDelete
  23. നന്നായി പറഞ്ഞു ഇഷ്ടായിട്ടോ ആശംസകള്‍

    ReplyDelete
  24. ജിന്ന കൂടുതല്‍ സുന്ദരി ആയിരിക്കുന്നു ...

    അന്നും കഥ ഇഷ്ടപെട്ടിരുന്നു ഇപ്പോള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു ...

    ഒരല്‍പം നീളം കൂടി പോയോ എന്നൊരു സംശയം ഇല്ലാതെയും ഇല്ല

    "കഥ" ആണ് ഈ കഥയെ പുറത്തു കൊണ്ട് വരാന്‍ കാരണം എന്ന് അറിഞ്ഞതില്‍ സന്തോഷിക്കുന്നു ...

    ആശംസകള്‍ :)

    ReplyDelete
  25. അനുപമമായ ശൈലിയില്‍ ഇമേജെറിയും പദഘടനയും നിര്‍മിച്ചു വായിക്കുന്നവരെ അതിശയിപ്പിക്കുന്നു ഈ എഴുത്ത്. One can't afford a careless reading while here, lest he/she should sound shallow when writing a comment. This writing demands the soulful attention of the reader.

    ReplyDelete
  26. വര്‍ഷിണിയുടെ നിഗൂഡസ്പര്‍ശമുള്ള
    വരികളുമായ് , തളക്കപെട്ട മനസ്സിന്റെ
    വിഹ്വലതകളില്‍ ഒരിത്തിരിയുന്ന
    ചിന്തകളാണെന്ന് തൊന്നി ..
    പക്ഷേ ഇത്തിരി മയപ്പെടുത്തണം വര്‍ഷിണി ..
    നമ്മളെപൊലുള്ള പാവങ്ങള്‍ക്ക് വേണ്ടീ !
    വെള്ളം ശകലം ഒക്കെ ചേര്‍ക്കാം കേട്ടൊ
    ഇതു ഒരിത്തിരി പൊലും കലര്‍പ്പില്ലാത്ത ആശയമായി പൊയീ ..
    ഒന്നു ലയിപ്പിച്ചാല്‍ മനസ്സിലേക്ക് ഒന്നു കേറും ..
    മൂന്നോ നാലൊ വട്ടം വായിച്ചു , ഒരു ചിന്തയിലൂടെ
    സഞ്ചരിച്ച് പൊകുമ്പൊള്‍ മറ്റൊന്നു കേറി വരുന്നു
    അപ്പൊള്‍ വീണ്ടുമൊരു ചാഞ്ചാട്ടം വരുന്നു എനിക്ക് ..
    ഈ ശക്തമായ ഭാഷക്ക് മറുപറ്റി എഴുതുവാന്‍ എനിക്കാവില്ല .
    കാരണം പൂര്‍ണമായി എനിക്ക് അങ്ങട് മനസ്സിലായില്ല ..
    എന്റേ അറിവില്ലായ്മ ആകാം കേട്ടൊ ..
    ഒരു ബിന്ദുവില്‍ മനസ്സ് നില്‍ക്കുന്നില്ല ..
    അപ്പൊള്‍ പിന്നെ ഞാന്‍ എന്തില്‍ പിടിച്ചെഴുതും ..
    എങ്കിലും " ജിന്ന " പൊട്ടിച്ചിരിക്കുന്നുണ്ട്
    രാത്രികളില്‍ അതു വീണുറഞ്ഞു പൊകാതിരിക്കാം
    ഉറക്കമൊഴിച്ച് , ഇടക്ക് പൊട്ടി ചിരിക്കുന്നുണ്ട് ..
    സ്നേഹപൂര്‍വം ...

    ReplyDelete
  27. മനോഹരമായ ആശയവും ആഖ്യാനവും. നല്ല ഒഴുക്കുള്ള ഭാഷ. കഥയുടെ സാങ്കേതികത്തികവിനെക്കുറിച്ച്- കുറവ് തീരാനുണ്ട് എന്നു തോന്നുന്നു. എല്ലാവിധ ആശംസകളും

    ReplyDelete
  28. അഭിനന്ദനങ്ങള്‍..എഴുത്തിനും അതിന്റെ ഭാഷക്കും.
    പൊട്ടിച്ചിരിക്കട്ടെ...ഇനിയും പൊട്ടിച്ചിരിക്കട്ടെ, ജീവിതത്തിന്റെ....മരണത്തിന്റെ....യാത്രയുടെ...വിങ്ങലുകള്‍ പുറതെക്കൊഴുക്കാതെ പൊട്ടിച്ചിരിക്കട്ടെ.
    സ്വാതന്ത്ര്യത്തെ തടയുന്നവര്‍ ആ പൊട്ടിച്ചിരി കേട്ട് വിരങ്ങലിക്കട്ടെ.

    ReplyDelete
  29. രണ്ടു പ്രാവശ്യം വായിക്കേണ്ടി വന്നു പൂര്‍ണ്ണമായും അങ്ങ് മനസ്സിലാക്കാന്‍. വര്‍ഷിണിയുടെ കഥകള്‍ എന്നെപ്പോലുള്ള സാധാരണ വായനക്കാര്‍ക്ക് പെട്ടെന്നങ്ങ് വഴങ്ങുകയില്ല.

    ReplyDelete
  30. സ്നേഹം പ്രിയരേ…
    എന്റെ ജിന്നയുടെ പൊട്ടിച്ചിരികൾ ഏറെ പേരെ ആശയകുഴപ്പത്തിലാക്കി എന്ന് ഞാൻ അറിയുന്നു…
    എന്റെ എഴുത്തുകൽക്ക് ഞാൻ ഒരു പ്രത്യേക രീതി കൽപ്പിച്ചിട്ടില്ല…
    മനസ്സ് മന്ത്രിയ്ക്കുന്നു…നാവ് ഉരുവിടുന്നു…ഞാൻ എഴുതുന്നു…
    അപ്പോൾ ഞാൻ മനസ്സിലാക്കുന്നതും അറിയുന്നതും എന്നെ മാത്രമാണെന്ന് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളിലൂടെ അറിയുകയാണ് ഇപ്പോൾ…
    അതു പോരല്ലോ….എന്റെ സന്തോഷമല്ല്, നിങ്ങളുടെ സംതൃപ്തി തന്നെയാണ് ഞാൻ ആഗ്രഹിയ്ക്കുന്നതും ആവശ്യപ്പെടുന്നതും…ക്ഷമിയ്ക്കാ…!

    ജിന്ന ആരെന്ന് ഞാൻ ആദ്യ ഖണ്ടികയിൽ പരിചയപ്പെടുത്തിരിയ്ക്കുന്നു..
    പിന്നീടുള്ള ഓരോ പടികളും അവൾ കടന്നു പോയ ഏറ്റകുറച്ചിലുകൾ ആണ്…!
    ഓരോ പടികൾ ചവിട്ടി കയറുമ്പോഴും ഇറങ്ങുമ്പോഴും അവൾ ചിരിച്ചു കൊണ്ടേയിരുന്നു…
    പരാതികൾ ഇല്ലാതെ….പരിഭവങ്ങൾ ഇല്ലാതെ….!

    നന്ദി പ്രിയരേ….!

    ReplyDelete
  31. തളക്കപ്പെടുന്ന സ്ത്രീത്വം... നല്ല ഭാഷയെ കുറിച്ച് ഒന്നും പറയാനില്ല. എപ്പോഴത്തെയും പോലെ മനോഹരം.

    ReplyDelete
  32. തളക്കപ്പെടുന്ന സ്ത്രീത്വം... ഭാഷയെ കുറിച്ച് ഒന്നും പറയാനില്ല. എപ്പോഴത്തെയും പോലെ മനോഹരം.

    ReplyDelete
  33. എന്തോ ഒരു പ്രത്യേകത ഈ കഥയില്‍ കണ്ടു...

    ! വെറുമെഴുത്ത് !

    ReplyDelete
  34. നല്ല ഒരു പോസ്റ്റ് ....ചിലരുടെ സ്വത്തു ഇത്തരം ലോലമായ വസ്തു ആയിരിക്കും..അതായിരിക്കും അവരുടെ ജിവിതം നമ്മള്‍ വച്ചരിക്കും ഭ്രാന്തര്‍ക്ക് എന്ത് ചിന്തയെന്നു. അവരുടെ ചിന്തകള്‍ ആയിരിക്കും ഏറ്റവും തീക്ഷണം...ആ ലോകം വിശാലമയിരിക്കും... ഒരു നോവല്‍ ആക്കാമല്ലോ .ഇത്

    ReplyDelete
  35. നല്ല ഒരു പോസ്റ്റ് മണിമുത്തുമാല പോലെ ഒരു കഥ. ഇഷ്ടമായി

    ReplyDelete
  36. ബ്ലോഗ് നൽകുന്ന സ്വാതന്ത്ര്യത്തിന് ഉത്തമ ഉദാഹരണം..ഏതെങ്കിലും ഒരാനുകാലികത്തിൽ ഇതച്ചടിച്ചു വരുമെന്ന് പ്രതീക്ഷിക്കാൻ വയ്യ..അച്ചടി ലോകത്തിന് ജിന്നയും ഒരു ചൂണ്ടു പലകയാകട്ടെ..ഇതിന്റെ പല ഖണ്ഡങ്ങൾ കഥയിൽ വന്നപ്പോൾ വലിയ പിടി കിട്ടിയില്ല. മുത്തുകൾ ഒരുമിച്ച് ഒരു മാലയായി ചേർത്തപ്പോൾ, ചേതോഹരം ! ഒരു സംശയം : കാക്ക കൂട്ടത്തിൽ കല്ലെറിഞ്ഞപ്പോൾ..=> കാക്കക്കൂട്ടത്തിൽ കല്ലെറിഞ്ഞപ്പോൾ ..എന്നല്ലേ വേണ്ടത് ?

    ReplyDelete
    Replies
    1. @viddiman....സന്തോഷം ട്ടൊ...
      തീർച്ചയായും എഡിറ്റ് ചെയ്യാം...
      കാക്ക കൂട്ടിൽ എന്നായിരുന്നു ഞാൻ ആദ്യം കൊടുത്തിരുന്നത്....
      എന്നാൽ ആ വാക്ക് അർത്ഥം മാറ്റുന്നു എന്ന അഭിപ്രായം ഒരു സുഹൃത്ത് അറിയിച്ചപ്പോൾ സന്തോഷത്തോടെ മാറ്റുകയായിരുന്നു...
      പെട്ടെന്ന് എഡിറ്റ് ചെയ്തപ്പോൾ അശ്രദ്ധ പറ്റി...ക്ഷമിയ്ക്കാ..!


      ഏവർക്കും ന്റെ നന്ദി...സ്നേഹം...സന്തോഷം അറിയിയ്ക്കട്ടെ...
      അഭിപ്രായങ്ങൾ മാനിയ്ക്കുന്നു...പ്രൊത്സാഹനങ്ങൾ സ്വീകരിയ്ക്കുന്നു...നന്ദി പ്രിയരേ....ശുഭരാത്രി...!

      Delete
  37. ടീച്ചറുടെ എഴുത്തിനെ വ്യത്യസ്ഥമാക്കുന്നത് സവിശേഷമായ അക്ഷരക്കൂട്ടുകളാണ്.... മൌലികമായ പ്രതിഭാവിലാസം കൊണ്ട് അനായാസം അക്ഷരങ്ങളുടെ ചായക്കൂട്ടുകള് കൊണ്ട് മനസ്സിന്റെ സംത്രാസങ്ങളെ വാങ്മയങ്ങളാക്കി മാറ്റാന്‍ ടീച്ചര്ക്കു കഴിയുന്നു..... മറ്റെവിടെയും പരിചയമില്ലാത്ത ഈ പ്രത്യേകത ടീച്ചറുടെ എഴുത്തിന്റെ വായന അങ്ങേ അറ്റം ആസ്വാദ്യകരമാക്കുന്നു.

    - എന്റെ മെത്തയെ പോലും നോവിപ്പിയ്ക്കുന്നത് പൊട്ടിച്ചിതറി പോയ വൈകാരിക ബന്ധങ്ങളാണ്. കാക്ക കൂട്ടത്തില്‍ കല്ലെറിഞ്ഞപ്പോഴത്തെ പോലെ ചിതറി തെറിച്ചു പോയ എന്റെ സ്വപ്നങ്ങളെ - തുടങ്ങിയ പ്രയോഗങ്ങളിലെല്ലാം വായിച്ചെടുക്കാനാവുന്നത് ഏകാന്തതയുടെ വേദനയിലൂടെയും, കയ്പേറിയ അനുഭവങ്ങളിലൂടെയും കടന്നു പോവുന്ന സ്തീത്വമാണ് – കഥാപാത്രങ്ങളുടെ മനോനിലയിലേക്ക് ഇത്തരം പ്രയോഗങ്ങളിലുടെ വായനക്കരെ കൊണ്ടു ചെല്ലുന്ന വൈദഗ്ദ്യത്തെ അഭിനന്ദിക്കാതെ വയ്യ.

    ഇവിടെ കണ്ട ചെറിയ ന്യൂനത കൂടി പറഞ്ഞു കൊള്ളട്ടെ... – ഇത്രയും നല്ല ഭാഷയും ശൈലിയും വിഷയപരിസരവുമൊക്കെ സൃഷ്ടിച്ചപ്പോഴും എഴുത്തില്‍ ടീച്ചര്‍ ഏകാഗ്രത പുലര്ത്താത്തത് പോലെ തോന്നി. ചിന്തകള്‍ വല്ലാതെ ചിതറിത്തെറിച്ചു പോവുന്നു. അവ പെറുക്കിക്കൂട്ടി ഒരു സമഗ്രത രൂപപ്പെടുത്താനാവാതെ വായനക്കാരന്‍ ബുദ്ധിമുട്ടുന്നു ....

    ടീച്ചറെപ്പോലുള്ളവരുടെ എവുത്തിനെ വിമര്ശിച്ചതല്ല കേട്ടോ... എന്റെ വായനയില് തോന്നിയത് പറഞ്ഞു എന്നു മാത്രം....ഒരുപക്ഷേ എന്റെ വായനയുടെ കുഴപ്പവുമാകാം....

    ReplyDelete
  38. ജിന്ന....
    ആദ്യഭാഗം വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ ജിന്നയെ ഏറെ പരിചയം തോന്നി.... "കഥ"യില്‍ ഇട്ട കൊച്ചു കുറിപ്പില്‍ മനോഹരമായ കഥ ഒളിഞ്ഞിരിക്കുന്നുണ്ടെന്നു കണ്ടെത്തിയ സിയാഫിന്റെ പ്രോത്സാഹനങ്ങളെ പ്രത്യേകം അഭിനന്ദിക്കാതെ വയ്യ...
    ജിന്ന നോവുണര്‍ത്തുന്നു... സര്‍ക്കസ്സിലെ കോമാളിയെന്ന അവസാനഭാഗം വല്ലാതെ ഫീല്‍ ചെയ്യിക്കുന്നു വിനുവേച്ചി...
    അപ്പോഴും ജിന്ന പോട്ടിച്ചിരിക്കുകയാണ്....
    വായനക്കാരന്റെ നെഞ്ചില്‍ അകിലായി ആ ചിരി പുകയുന്നു...

    പ്രദീപ്‌ മാഷ്‌ പറഞ്ഞത് ശരി തന്നെ...
    പക്ഷെ ചിതറി തെറിച്ച ചിന്തകള്‍ തന്നെയാണ് ഈ കഥയുടെ ശക്തി...
    വായനക്കാരന്‍ ആ മുത്തുകള്‍ കണ്ണു കൂര്‍പ്പിച്ചു, മനസ്സു കൂര്‍പ്പിച്ചു കൊര്‍ത്തെടുത്താല്‍ മാത്രമേ കഥയുടെ മുഴുവന്‍ ആസ്വാദ്യതയും കിട്ടുകയുള്ളൂ....
    മുന്‍വിധികളോടെ വായിക്കപ്പെടേണ്ട ഒരു കഥയല്ല ഇത്...
    അത് പോലെ നിലവിലുള്ള എഴുത്ത് രീതികളില്‍ നിന്നും പുതുവഴികള്‍ തിരയുന്ന ഇത്തരം കഥകള്‍ ക്ഷമയോടെ വായിച്ചാല്‍ മാത്രമേ മനസ്സിലാവണമെന്നുള്ളൂ...
    ചിലപ്പോള്‍ പലകുറി വായിക്കേണ്ടി വരികയും ചെയ്യും....

    വിനുവേച്ചിയുടെ മുകളിലത്തെ കമന്റ്‌ കണ്ടു... ഒന്ന് പറയട്ടെ..
    എഴുത്തുകാര്‍ എഴുതുന്നത്‌ സ്വന്തം സംതൃപ്തിയ്ക്കു വേണ്ടിയാവണം.. അല്ലാതെ വായനക്കാരനെ മുന്നില്‍ കണ്ടു അവര്‍ക്ക് വേണ്ടി എഴുതണം എന്ന് കരുതിയാല്‍ കഥയുടെ സ്വാഭാവികമേന്മ നഷ്ടപ്പെട്ട് അത് ആര്‍ക്കാനും വേണ്ടിയുള്ള വെറും കഥപറച്ചില്‍ മാത്രമാകും...

    വായനക്കാരന്‍ ബൗദ്ധികമായി അദ്ധ്വാനിച്ചു തന്നെ കണ്ടെത്തേണ്ടതുണ്ട്, കഥയ്ക്കുള്ളിലെ കഥ... അതിനു ഇരട്ടി ആസ്വാദ്യതയുണ്ടാവും.. കരണ്ടിയില്‍ കൊരികൊടുക്കേണ്ട പ്രായമല്ലല്ലോ ഇവിടെ വായനക്കാരന്... അങ്ങനെയുള്ളവര്‍ കഥയ്ക്ക് പുറത്തുമാണ്...

    വിനുവേച്ചിയുടെ എല്ലാ കഥകളും അതിന്റെ ഗൂഡസൗന്ദര്യം തനിമയോടെ കാക്കുന്നുണ്ട്... മലയാളത്തില്‍ ആരും ഉപയോഗിക്കാത്ത ഈ ഒരു ശൈലിയില്‍ തന്നെ തുടരുക... അതില്‍ കാമ്പുണ്ടെന്നു തിരിച്ചറിയുന്നവര്‍ ഈ എഴുത്തില്‍ എന്നും വിസ്മയം കൊള്ളും....

    കഥയില്‍ നിന്നും....

    "പുതു മണ്ണിന്റെ മണം..
    നിയ്ക്ക് ഉരുളയുരുട്ടി കഴിയ്ക്കാൻ തോന്നുന്നു..” - ഹാ എനിക്കും കൊതിയാവുന്നു....

    കഥയില്‍ അവ്യക്തതയുണ്ട് എന്ന് തോന്നിയരോട് ഈ കഥയില്‍ ജിന്ന തന്നെ പറയുന്നുണ്ട്....

    "എങ്കിലും സ്പർശനത്താൽ ആ നിഴൽ രൂപം വ്യക്തം..
    "ഇരുട്ടറയിൽ വരയ്ക്കുന്ന ചിത്രങ്ങൾ വ്യക്തമാവില്ല..”
    വ്യക്തമാക്കു എന്ന് ആവർത്തിച്ചവരോട് അവൾ ശഠിച്ചു..

    “മാത്രമല്ല, മനുഷ്യ രൂപങ്ങൾ വരയ്ക്കുവാനും, വരയ്ക്കപ്പെടുവാനും ഉള്ളതല്ല..“

    ജിന്ന പൊട്ടിച്ചിരിച്ചു…!"

    അതെ.... ഇരുട്ടില്‍ വരയ്ക്കപ്പെടുന്ന ചില ചിത്രങ്ങള്‍ ഇങ്ങനെ അവ്യക്തമായിരിക്കും.. അദ്ദാണ് ഇതിലെ സൗന്ദര്യം... :-)

    ReplyDelete
  39. ജിന്നയെ ഇഷ്ട്ടായിട്ടോ. എന്തോരം നല്ല ശൈലിയാ ചേച്ചീ ഇത്!

    ReplyDelete
  40. അതെ അതെ ജിന്നയെ ഉറ്റു നോക്കുമ്പോഴും ജിന്ന പൊട്ടിച്ചിരിയ്ക്കുകയാണ്…കണ്ടു !
    ചിലര്‍ അങ്ങിനാണ് എത്ര ദുഃഖം മനസ്സില്‍ ഉണ്ടെലും ചിരിച്ചു കൊണ്ടേ ഇരിക്കും ജിന്നയെ പോലെ ....!!
    അടുത്തുള്ള ആരെയോ പോലൊക്കെ തോന്നണു വിനുവിന്റെ ജിന്നയും ..!!

    ReplyDelete
  41. കവിതയോ അതോ കഥയോ?
    അന്തിച്ചിരുന്നുപോയി ഈ എഴുത്തിന്റെ മാസ്മരികതയില്‍.,.

    90% ഭാര്യമാരില്‍ ഒരാള്‍ "ജിന്ന" യാണ്.

    ReplyDelete
  42. ഇഷ്ടമായി. ആശംസകൾ.

    ReplyDelete
  43. വര്‍ഷുവിന്‍റെ സാധാരണകഥകളില്‍ നിന്നും വ്യത്യസ്ഥമായ ഈ ശൈലി..അതാണെന്ന് തോന്നുന്നു മറ്റു കഥകളോളം എന്‍റെ മനസ്സിലെളുപ്പം കയറാതിരുന്നത്. എന്നാലും ജിന്നയെ എനിക്കേറെ പരിചിതമായി തോന്നുകയും ചെയ്യുന്നു. വിവിധ തലങ്ങളിലൂടെയുള്ള എഴുത്തുകാരിയുടെ സഞ്ചാരത്തെ അഭിനന്ദിക്കാതെ വയ്യ.

    ReplyDelete
  44. വിത്യസ്ഥമായ രചന ശൈലി, അക്ഷരങ്ങള്‍ മുത്തുമാല പോലെ ഭംഗിയില്‍ കോര്‍ത്തുവെച്ചിരിയ്ക്കുന്നു..! കഥാകാരി സംവേദിച്ച ഭാഷ അല്പം ബൌണ്‍സറായിപ്പോയി.. :) കമന്റ്സുകള്‍ വായിച്ച് ഒന്നുകൂടി വായിച്ചപ്പോഴാണ് കഥ ശരിയ്ക്കും മനസ്സിലായത്.

    “ജിന്ന” എന്ന കഥാപാത്രത്തെ കൂടുതല്‍ പഠിയ്ക്കേണ്ടതുണ്ട്! തനിയ്ക്കു നേരെ തിരിയുന്ന തുറിച്ചുനോട്ടങ്ങളോടുള്ള പുച്ഛമല്ലേ ഈ പൊട്ടിച്ചിരികള്‍..??

    ReplyDelete
  45. സുപ്രഭാതം പ്രിയരേ...
    ജിന്നയ്ക്ക് പ്രത്യേകതകൾ ഒന്നും തന്നെ ഇല്ല..
    .ശൂന്യതയിൽ കഴിഞ്ഞിരുന്ന ജിന്നയെ ഉണർത്തിയിരുന്നത് അവളുടെ തന്നെ പൊട്ടിച്ചിരികൾ ആയിരുന്നു...
    ആ പൊട്ടിച്ചിരികളാണ് അവളുടെ ശക്തി...അവളുടെ വിജയ രഹസ്യം...
    അവളുടെ ഹൃദയം നോവാതെ അവളെ സ്വയം രക്ഷപ്പെടുത്തിയിരുന്നത് അവളുടെ തന്നെ പൊട്ടിച്ചിരികൾ ആയിരുന്നു എന്ന് മനസ്സിലാക്കി എടുത്ത എന്റെ പ്രിയ വാനകാർക്ക്...നന്ദി, നല്ല വായനയ്ക്ക്..
    .എഴുത്തിലെ പോരായ്മകൾ ചൂണ്ടി കാണിച്ചു തന്ന പ്രിയരേ...ജിന്നയെ ചേർത്തു പിടിച്ച പ്രിയരേ...
    അഭിപ്രായങ്ങൾ മാനിയ്ക്കുന്നു..പ്രോത്സാഹനങ്ങൾക്കും അഭിനന്ദനങ്ങൾക്കും ഹൃദയം നിറഞ്ഞ സ്നേഹം അറിയിയ്ക്കട്ടെ...!

    ReplyDelete
  46. പതിവ് ശൈലിയില്‍ത്തന്നെ, എന്നാല്‍ വിവരണത്തിലെ മായികത കഥയെ തീര്‍ത്തും ഗ്രഹിക്കുന്നതിലേക്ക് അപ്രാപ്യത കല്‍പ്പിക്കുന്നു.. പക്ഷെ, പറയാതെ പറയുന്ന കഥകളാണെനിക്കുമിഷ്ടം ;)

    ആശംസകള്‍ ട്ടാ!

    ReplyDelete
  47. valare manoharamayi paranju........ aashamsakal....... blogil puthiya post..... NEW GENERATION CINEMA ENNAAL...... vayikkane.............

    ReplyDelete
  48. ചിരിക്കണതൊക്കെ നല്ലതാ. ഓവറാവല്ലെ ഓവറാവല്ലെ ;)
    അവളെ വായിച്ചിരിക്കാനൊരു സുഹോക്കീണ്ടാര്‍ന്നു.
    അവസാനം ആങളേടെ കല്യാണഭാഗത്ത് എന്തോ ഒരു ഒരു ഒരിത്
    വര്‍ഷിണികഥകളുടെ പതിവ്ശൈലിയില്‍ പിറന്ന ജിന്നക്കും കഥാകാരിക്കും ആശംസോള് :)

    ReplyDelete
  49. ഇപ്പോഴാണ് വായിച്ചത് ...
    ഒരാളുടെ ചിന്താ തലത്തിൽ ജീവിക്കുന്ന വേറൊരാൾ
    ഉടയാതെ സൂക്ഷിക്കുന്ന മുത്ത് മണി മാല
    ഇഷ്ടം ....

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...