Tuesday, March 8, 2011

ഓര്‍മ്മകളിലെ പൊന്നോമന..

രാഘവേട്ടന്‍  കാഴ്ച്ച ഇല്ല ..
ഉഷ ചേച്ചീടെ തോളും രാകി മയപ്പെടുത്തിയ ഒരു നീളന്‍ ഊന്നു വടിയുമാണ്‍ പര്യടനങ്ങള്‍ക്കുള്ള ആശ്രയങ്ങള്‍.നല്ല ചുറു ചുറുക്കാണ്‍ നടത്തത്തിലും സംസാരത്തിലും..ഒറ്റ നോട്ടത്തില്‍ ആര്‍ക്കും മനസ്സിലാവില്ല രാഘവേട്ടന്‍ കാഴ്ച്ചയില്ലെന്ന്..
പക്ഷേ എന്തു വേല ചെയ്യാന്‍, അതോണ്ടായിരിയ്ക്കാം കൂട്ടിനകത്തെ തത്തയും ഒരു പിടി കാര്‍ഡുകളും പാരമ്പര്യമായി ലഭിച്ച കഴിവല്ലാതെ തന്നെ ഉപജീവനത്തിനുള്ള  തൊഴിലായി തിരഞ്ഞെടുത്തത്.
അമ്മ എപ്പഴും പറയും രാഘവേട്ടന്റ്റെ  വിരല്‍ തുമ്പുകളിലൂടെ കൈ രേഖകള്‍ മനകണ്ണില്‍ തെളിയുമെന്നും ,അത് നാക്കിന്‍ തുമ്പിലൂടെ ഭാവിയും ഭൂതവും, വര്‍ത്തമാനവുമായി പരിണമിച്ചു പോവുകയാണെന്ന്..
ഒരു ഉദ്യോഗസ്ഥന്‍റെ മട്ടാണ്‍ രാഘവേട്ടന്‍ എപ്പഴും..സ്യൂട്ട് കേസ് പോലെ തോന്നിയ്ക്കുന്ന ഒരു കറുത്ത ബാഗും, അലക്കി തേച്ച വെളുത്ത വസ്ത്രങ്ങളും, എണ്ണ തേച്ച് മിനുക്കിയ മുടിയും..എല്ലാം കൂടി പുള്ളിയെ കാണാന്‍ നല്ല ഗെറ്റപ്പാ..
ഉദ്യോഗസ്ഥന്‍റെ ഭാര്യയായ ഉഷ ചേച്ചിയും കുറ്റം പറയിയ്ക്കാത്ത രീതിയില്‍ തന്നെ ഒരുങ്ങിയാണ്‍ കൂട്ട് പോയിരുന്നത്.
തന്റ്റെ ഇടത് കൈ തത്ത കൂടിനും, വലതു തോള്‍ രാഘവേട്ടന്‍റെ കൈ താങ്ങിനുമുള്ള ഇടവുമായി എന്നെന്നേയ്ക്കുമായി തീറെഴുതി ഒപ്പിട്ട പോലെ പ്രവര്‍ത്തിയ്ക്കും, സംസാരിയ്ക്കും..
രാഘവേട്ടന്റ്റെ  കയ്യാളായി സ്യൂട്ട് കേസ് ബാഗിനകത്തെ സാധനങ്ങള്‍ നിരത്തുക ,ഭര്‍ത്താവിനെ നിശ്ചിത സ്ഥലങ്ങളില്‍ എത്തിയ്ക്കാ.. എന്നതിനപ്പുറം ഒരു പണിയും ചെയ്യാത്ത പാവം സ്ത്രീ.
ഈ വരുമാനമുണ്ടോ ഇവര്‍ക്ക് ജീവിയ്ക്കാന്‍ തികയുണൂ അമ്മിണീ അമ്മ എപ്പഴും അമ്മിണിയേടത്തിയോട് ചോദിയ്ക്കണത് കേള്‍ക്കാം.അമ്മിണിയേടത്തി ഉഷ ചേച്ചീടെ അമ്മയാ, ഞങ്ങടെ വീട്ടില്‍ വീട്ടു പണിയ്ക്ക് വരും. സ്ഥിരമായിട്ടൊന്നുമല്ലാ ഇടയ്ക്ക്..
അവര്‍ക്ക് പൈസയുടെ അത്യാവശ്യം വരുമ്പോള്‍ ഓടി വന്ന് രണ്ട് പാത്രം കഴുകാനും,തൊടിയില്‍ പയര്‍ നടാനും, പൂന്തോട്ടത്തില്‍ തല പൊക്കി നിക്കണ പുല്ലു പറിയ്ക്കാനും, പല ചരക്ക് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാനും അമ്മയെ സഹായിയ്ക്കും അത്രന്നെ...
ഹൈസ്കൂളില്‍ പഠിയ്ക്കണ ചേച്ചീടെ നിത്യ പണിയായിരുന്നു അകങ്ങള്‍ മുഴുവന്‍ അടിച്ചു തുടയ്ക്കണത് . നാല്  ക്ലാസ്സിന്‍ താഴെയുള്ള എന്‍റെ പണിയായിരുന്നു ഉമ്മറവും, വീടിന്‍ ചുറ്റും അടിച്ചു വാരാന്നുള്ളതും.അത് എന്നും ആവശ്യപ്പെടാതെ തന്നെ ചെയ്തിരിക്കണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു..
വീട്ടില്‍ വെറുതെ ഇരിയ്ക്കണ എനിയ്ക്കെന്തിനാ ഒരു വേലക്കാരി , ഞാനും ന്റ്റെ പെണ്മക്കളും മതീലോന്ന്  അമ്മ എപ്പഴും അവരോട് പറയണത് കേള്‍ക്കാം.
പറഞ്ഞു വന്നത് എന്തായ്ച്ചാല്‍, അമ്മ പറയണ അതേ രീതിയില്‍ തന്നെ അമ്മിണിയേടത്തിയും പറയും, ഞാന്‍ ആര്‍ക്കു വേണ്ടിയാ പണി എടുക്കണത് രമണീ, ന്റ്റെ മോള്‍ക്കും അവളുടെ കെട്ട്യോനും വേണ്ടീട്ടല്ലേന്ന്..
എന്തൊക്കെയായാലും ആ കുടുംബത്തെ സന്തോഷത്തോടെ മാത്രേ കണ്ടിട്ടുള്ളൂ..വീട് വീടാന്തരം കേറി ഇറങ്ങാതെ  മനസ്സിന്‍ പിടിയ്ക്കണ , അംഗീകാരം കിട്ടണ തിരഞ്ഞെടുത്ത  വീടുകളില്‍ മാത്രം പ്രവചനങ്ങള്‍ നടത്തി പോന്നു അവര്‍..
അന്നു രാഘവേട്ടന്‍  ഞങ്ങടെയെല്ലാം കൈരേഖകള്‍  നോക്കി പറഞ്ഞതു വെച്ച് നോക്കാണെങ്കില്‍ ,കുഞ്ഞു കുട്ട്യോളൊത്ത് കളിച്ചു നടക്കണ ഞാനൊരു വക്കീലും, ഊണു കഴിയ്ക്കാന്‍ പോലും നേരമില്ലാതെ ബിസിനസ്സ് എന്നും പറഞ്ഞ് ഓടി നടക്കണ ചേച്ചി ഒരു വീട്ടമ്മയും ആവണായിരുന്നൂ. രാഘവേട്ടനേം കുറ്റം പറയാന്‍ പറ്റില്ലാട്ടൊ,ഓരൊ കുനുഷ്ട് ചോദ്യങ്ങള്‍ ചോദിച്ച് അത്രയ്കിട്ട് വെള്ളം കുടിപ്പിച്ചിട്ടുണ്ട് അന്നു ഞാന്‍..
അന്നും ഇന്നും അമ്മയ്ക്ക് അതില്‍ തര്‍ക്കമില്ല, ഈ കുട്ടിയെ വാക്കേല്‍ തോൽപ്പിയ്ക്കാനാവില്ലെന്ന് എപ്പഴും പറയും.
അങ്ങനെ ഒരു അവധി ദിവസം , ഉച്ചയൂണും കഴിഞ്ഞ് ചുവന്ന കാവി വിരിച്ച നിലത്ത് അമ്മേടെ കുട്ടിക്കാല കഥകള്‍ കേട്ടു മടിയില്‍ കിടക്കായിരുന്ന ഒരു വെയില്‍ മങ്ങിയ വൈകുന്നേരത്ത് ആ കുടുംബം ഗെയിറ്റ് തുറന്ന് വരണത് കണ്ടതും,  രാഘവേട്ടന്റ്റെ കഥകളും പ്രവചനങ്ങളും കേള്‍ക്കാനുള്ള തയ്യാറെടുപ്പെന്നോണം, മുടി വാരി കെട്ടി താ അമ്മേന്നും പറഞ്ഞ് മുന്നില്‍ ചമ്രം പടിഞ്ഞ് ഇരുന്നു ഞാന്‍.
അവര്‍ അടുത്തെത്തിയപ്പോഴാണ്‍ ശ്രദ്ധിച്ചത് ഉഷ ചേച്ചീടെ കയ്യില്‍ തത്ത കൂടും, രാഘവേട്ടന്‍റെ കയ്യില്‍  സ്യൂട്ട് കേസ് ബാഗും ഇല്ലാന്ന്.. പകരം അമ്മിണിയേടത്തീടെ കയ്യില്‍ ഒരു തുണി കെട്ട് ഉള്ളതായും..
എന്താപ്പൊ ഇങ്ങനെ, തത്തമ്മ ഇല്ലായ്ച്ചാല്‍ ഇന്നു ഉഷ ചേച്ചി ആയിരിയ്ക്കൊ  കാര്‍ഡ് എടുക്കണത്..? സാധാരണ തത്ത എടുത്ത് ഏട്ടന്‍റെ കയ്യില്‍ കൊടുക്കാണ്‍ പതിവ്..അതു നിരത്താനായി വിരിയ്ക്കാറുള്ള തോര്‍ത്തുമുണ്ട് ഇന്ന് ഇവിടുന്ന് കൊടുക്കേണ്ടി വരോ..അങ്ങനെ ഒരു നൂറായിരം ചോദ്യങ്ങള്‍ മനസ്സില്‍ കേറി ഇറങ്ങി കൊണ്ടിരുന്നൂ..
ഉമ്മറ കോലായില്‍ അവര്‍ ഇരുത്തം ഉറപ്പിച്ചപ്പോഴാണ്‍  അത് ശ്രദ്ധിച്ചത്, അമ്മിണിയേടത്തീടെ കയ്യിലെ തുണികെട്ട് ഇളകുന്നൂ..
എന്തായിരിയ്ക്കുംചോദിയ്ക്കാനുള്ള ക്ഷമയൊന്നും ഉണ്ടായില്ലാ..
ആകാംക്ഷയോടെ ആ തുണി വകഞ്ഞു മാറ്റി നോക്കി, വിശ്വാസിയ്ക്കാനായില്ലാ, ഒരു കുഞ്ഞു മുഖം.
നെറ്റിയില്‍  വീണു കിടക്കണ മുടിയും, തുടുത്ത കവിളുകളുമുള്ള ഒരു സുന്ദരി കുട്ടി. നല്ല ഉറക്കത്തിലാണ്‍, ആ കൂമ്പിയ കണ് പോളകളുടെ അറ്റത്ത് നീട്ടി എഴുതിയ കണ്‍ മഷിയും, കറുപ്പിച്ച പുരികങ്ങളും, നെറ്റിയിലും താടിയിലും ചെറു വിരല്‍ കൊണ്ട് ചാര്‍ത്തിയ പൊട്ടും..
ആ കുഞ്ഞിന്‍റെ മുഖത്തീന്ന് കണ്ണെടുക്കാതെ  അപ്പഴും മനസ്സില്‍ പിന്നേയും നൂറായിരം സംശയങ്ങള്‍ നിരന്നൂ..
ഇതാരുടെ കുഞ്ഞായിരിയ്ക്കും, അമ്മിണിയേടത്തീടെഹേയ് വഴീല്ലാ..അപ്പൊ പിന്നെ ഉഷ ചേച്ചീടെ..? കുറച്ചു ദിവസം മുന്നെ കണ്ടപ്പൊഴും പറഞ്ഞില്ലല്ലോ, ഈ കുഞ്ഞൂട്ടീടെ കാര്യം..ആകെ പൊരുത്ത കേടുകള് ഒരു പിടീം കിട്ടണില്ലാ..
അപ്പഴേയ്ക്കും അമ്മ പോയി കുഞ്ഞിനെ കിടത്താനുള്ള വിരിപ്പും, പായുമെല്ലം കൊണ്ടുവന്ന് തളത്തില്‍ വിരിച്ചു.
ആരും ഒന്നും മിണ്ടണില്ലാ..രാഘവേട്ടന്‍  ഉഷ ചേച്ചീടെ തോളീന്ന് കൈയ്യെടുക്കാതെ വയര്‍ മുടഞ്ഞ സെറ്റിയില്‍ ചെവി വട്ടം പിടിച്ച് ചാരി ഇരിയ്ക്കുന്നൂ..ഉഷ ചേച്ചി, അമ്മിണിയേടത്തീടെ വായില്‍ നിന്ന് എന്താ വരണതെന്നു കാത്ത് ഇരിയ്ക്കുന്നൂ..
കുഞ്ഞിനെ കിടത്തി ഒന്നു കൂടെ തട്ടിയുറക്കി കുഞ്ഞുടുപ്പിന്റ്റെ ചുരുക്കുകള്‍ നിവര്‍ത്തി അമ്മ കൊടുത്ത ടവ്വലെടുത്ത് പുതപ്പിച്ചതിനു ശേഷം കഥ പറയാനെന്നോണം ചുവന്ന നിലത്ത് കാലു നീട്ടി ഇരുന്നു അമ്മിണിയേടത്തി...
ഞങ്ങടെ കണ്ണുകള്‍ അവരുടെ ചുണ്ടുകളില്‍ മാത്രം പതിഞ്ഞു, ഇനി എന്തായിരിയ്ക്കും പറയാന്‍ പോണത്
രാഘവേട്ടന്‍റെ കണ്‍ പോളകള്‍ ചിമ്മുന്നതിന്‍റെ എണ്ണം കൂടി, ആ വായ് പിളര്‍ന്ന് താടിയെല്ല് മുന്നോട്ടാഞ്ഞു..
രമണീ, എന്താ ഞാന്‍ പറയാ..ഈ കിടാവിനെ കണ്ടോരാഘവന്‍റെ പെങ്ങടെ കുട്ടിയാ, പെറ്റു രണ്ടാഴ്ച്ചയ്ക്കുള്ളില്‍ രക്തപോക്ക് കൂടി  ജ്വരം വന്ന് അവള്‍ ആസ്പത്രീന്നന്നെ അങ്ങട്ടു പോയി..
കുട്ടീടെ തന്തയാണേല്‍ എവിടാന്ന് ഒരു രൂപോം ഇല്ലാ..പണി തേടി പോയതാണത്രെ, എന്താ, ഏതാ, എവിടാന്നൊന്നും ഒരു നിശ്ചയോം ഇല്ലാ..
ഇപ്പൊ എന്തായ്ച്ചാല്‍ ഉഷയ്ക്കും കെട്ട്യോനും ഇതുള്ളതോണ്ട് പണിയ്ക്കു പോവാന്‍ തരം ഇല്ല്യ,..രാഘവന്‍റെ കാര്യം അറിയാലോ കുഞ്ഞു കുട്ടീനെ നോക്കണതിലും അപ്പറാ മേയ്ക്കാന്‍,,അതിന്‍റെ കൂടെ ഇപ്പൊ ഈ കുട്ടീം..
അതോണ്ടിപ്പൊ എന്തായി ഇതെന്‍റെ കൂടെ തന്നെയായി, മനുഷ്യന്‍റെ കാലു കെട്ടിയിട്ട പോലെയായി, കുഞ്ഞു പൈതലല്ലേ അതിന്‍ പെറ്റമ്മേടെ ചൂടും പാലും വേണ്ടെ..ഒന്നിനും നിവൃത്തിയില്ലാണ്ടായിരിയ്ക്കുണൂ രമണീ..
അമ്മിണിയേടത്തി ഒരറ്റത്തു നിന്ന് തുടങ്ങീട്ടേ ഉള്ളൂ, ഇപ്പഴൊന്നും തീരണ മട്ടില്ലാ..
കുഞ്ഞിനെ ഒരു അനാഥാലയത്തില്‍ ഏൽപ്പിയ്ക്കാനാണ് അവരുടെ തീരുമാനമെന്ന് മനസ്സിലായി..
അത്രേം നേരം ഒരു മുക്കില്‍ മാസികയ്ക്കുള്ളില്‍ മുഖം പൂഴ്ത്തി ഇരുന്നിരുന്ന ചേച്ചി പെട്ടെന്നൊരു ഉള്‍വിളി എന്നോണം ചാടി എണീറ്റ് കുഞ്ഞിന്‍റെ അരികില്‍ മുട്ടു കുത്തി ഇരുന്നു..പിന്നെ എടോം വലോം നോക്കാതെ ഒറ്റ ശ്വാസത്തില്‍ നയം വ്യക്തമാക്കി..’
അമ്മേ, ഈ കുഞ്ഞിനെ നമുക്ക് എടുക്കാം..
ഇവളെ കൊടക്കല്ലമ്മേ..
എല്ലാരും ഒന്നു ഞെട്ടി, പക്ഷേ ചേച്ചീടെ ദൃഢ പെരുമാറ്റവും, ഭാവവുമെല്ലം കണ്ടാപ്പോള്‍ അമ്മ അമ്മിണിയേടത്തിയോടായി പറഞ്ഞു, കുറച്ചീസം ഇവള്‍ ഞങ്ങടെ കൂടെ നിക്കട്ടെ അമ്മിണീ, എന്നിട്ട് നമുക്ക് എന്തായ്ച്ചാല്‍ തീരുമാനിയ്ക്കാം ..
അമ്മയുടെ ആ വാക്കുകള്‍  രാഘവേട്ടന്‍റെ കണ്ണുകളില്‍ കൂടി പ്രകാശം പരത്തുന്നത് അന്നാദ്യായിട്ട് കണ്ടൂ.അങ്ങനെ സന്തോഷത്തോടെ, സമാധാനത്തോടെ ആ കുടുംബം യാത്ര പറഞ്ഞു.
ഇനി ഞങ്ങടെ ഊഴായിരുന്നൂ..
കുഞ്ഞിനു വേണ്ട സാധനങ്ങളുടെ ലിസ്റ്റ് ചേച്ചി ഉണ്ടാക്കി. കണ്‍ മഷി , കരിവള മുതല്‍ സിറിലാക്ക് വരെ..കുഞ്ഞിനുള്ള തൊട്ടി എവിടെ കെട്ടണം ,എന്നായി അടുത്ത ചര്‍ച്ച.. 
അപ്പോഴേയ്ക്കും നാട്ടുകാരുടേയും വീട്ടുകാരുടേയും  നീണ്ട ക്യൂ,  വീടിന്‍ മുന്നില്‍..
ആര്‍ക്കും അംഗീകരിയ്ക്കാന്‍ വയ്യ, ചേച്ചീടെ തോന്നിവാസവും, അതിനു കൂട്ടു നിന്ന അമ്മയുടെ വാക്കുകളും..
രണ്ടു പെണ്‍കുട്ട്യോളുള്ള നിനക്ക്  ഇതിനേം വേണോ രമണീ എന്ന് പെണ്ണുങ്ങള്‍ പിറുപിറുത്തു..
എല്ലാറ്റിനും ഒരു പരിഹാരവും സമാധാനവുമായി അമ്മയ്ക്ക് ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളൂ..
വിദേശത്തുള്ള അച്ഛന്‍റെ സമ്മതം.. അത് കിട്ടി കഴിഞ്ഞപ്പോള്‍ ഈ പറഞ്ഞ ആളുകളെയൊന്നും പിന്നെ ആ വഴിയ്ക്കു കണ്ടതുമില്ലാ..
അങ്ങനെ അവള്‍ ഞങ്ങള്‍ക്ക് സ്വന്തമായി
ഞങ്ങടെ പേരിന്‍ സാമ്യമുള്ള ഒരു പേരും ഇട്ടു ഞങ്ങടെ അനിയത്തി കുട്ടിയ്ക്ക്..
അവളുടെ കൂടെയുള്ള ദിവസങ്ങള്‍ പോയതറിഞ്ഞില്ലാ..
വന്നതിനേക്കാള്‍ തക്കുടു  പ്രസരിപ്പുള്ള മിടുക്കിയായി..കളി ചിരികള്‍ തുടങ്ങി
ഞങ്ങടെഎല്ലാം ശ്രദ്ധ അവളില്‍ മാത്രമായി..
അങ്ങനെ മുപ്പത് നാളുകള്‍..
മുപ്പത്തി ഒന്നാം നാള്‍ ഞങ്ങളെ എല്ലാം ഞെട്ടിച്ചു കൊണ്ട് അമ്മിണിയേടത്തി പ്രത്യക്ഷപ്പെട്ടു..
എന്‍റെ ഭഗവതീഅവര്‍ ആശ്ചര്യപ്പെട്ടു പോയി
താടിയ്ക്ക് കയ്യും കൊടുത്ത്  കണ്ണും മിഴിച്ച് ഒരേ ഒരു നിൽപ്പ്..
അവരുടെ മുഖം സന്തോഷം കൊണ്ട് തുടുത്തു.എന്തിനാണെന്നോ..
ഞങ്ങടെ അനിയത്തി പെണ്ണിന്‍റെ ചന്തവും ചുറു ചുറുക്കും കണ്ടിട്ട്..
സ്നേഹലാളനകളും, ആര്‍ഭാടങ്ങളും ആ കണ്മണിയെ സുന്ദരികുട്ടിയാക്കിയിരിയ്ക്കുന്നുവത്രെ.
പക്ഷേ, അവരുടെ ആഗമനുദ്ദേശം അറിഞ്ഞപ്പോള്‍ ഞങ്ങള്‍ തരിച്ചു നിന്നു പോയി..
ഞങ്ങടെ പൊന്നിന്‍കുടത്തിനെ തിരിച്ചു വേണമെന്ന്,..
നാടു ചുറ്റാന്‍ പോയ അവളുടെ പിതാവ് തിരിച്ചു വന്നിരിയ്ക്കുന്നൂ..കുഞ്ഞിനെ ചോദിച്ച് ബഹളം വെയ്ക്കുന്നൂ..കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നൂഅങ്ങനെ നീണ്ടു പോയി അവരുടെ ആവലാതികള്‍.
അമ്മയ്ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ലാ..,കണ്ണ് നിറച്ച് നിന്നൂ..
ചേച്ചി മുറി വിട്ടു പോയി..
കുഞ്ഞോളേന്നും വിളിച്ചോണ്ട് കുഞ്ഞിന്‍റെ വിരലുകള്‍ കൈപ്പതിയ്ക്കുള്ളിലാക്കി ഇറുക്കി പിടിച്ചു നിന്നു ഞാന്‍..
എന്നത്തേയും പോലെ ഞങ്ങടെ കുഞ്ഞാങ്ങള കളിയ്ക്കാന്‍ അപ്പുറത്തെ വീട്ടിലും പോയി.
പിറ്റേന്ന് വരാന്‍ പറഞ്ഞ് അമ്മ എങ്ങനേയോ അമ്മിണീയേടത്തിയെ പറഞ്ഞു വിട്ടു..
അന്നു രാത്രി ആരും ഉറങ്ങീല്ലാ..
അവള്‍ ഉറക്കത്തില്‍ ഉണരുന്നുണ്ടോ, ചിരിയ്ക്കുന്നുണ്ടോ എന്ന് അറിയാനെന്നോണാം അവളുടെ തൊട്ടിയ്ക്കു താഴെ വിരിച്ച് കിടന്നുറങ്ങി അന്ന് ഞങ്ങള്‍..
പിറ്റേന്ന് പുലര്‍ന്നു.
എന്നത്തേയും പോലെ ഞങ്ങടെ കുഞ്ഞനിയത്തിയെ  കുളിപ്പിച്ചൊരുക്കി, കുറുക്ക് കൊടുത്ത്  ചേച്ചി സ്കൂളില്‍ പോയി..
അവള്‍ക്ക് പൊന്നുമ്മ കൊടുത്ത് കൂടെ ഞങ്ങളും ഇറങ്ങി..
തിരിച്ചെത്തിയ ഞങ്ങള്‍ക്ക് അമ്മ പറയാതെ തന്നെ എല്ലാം വ്യക്തമായിരുന്നൂ..
അകത്തളത്തിലെ തൊട്ടി കാണാനില്ലാ,ചാന്തും പൊട്ടും ചിതറി കിടന്നിരുന്ന മേശപ്പുറം കാലി..,കുഞ്ഞുടുപ്പുകള്‍ അടക്കി വെച്ചിരുന്ന കുഞ്ഞു അലമാരയും കാലിയായിരിയ്ക്കുന്നൂ..
ഊണും, ഉറക്കവും ഇല്ലാത്ത ഒരു പിടി നാളുകള്‍..
പിന്നെ പിന്നെ...അവളുടെ ഓര്‍മ്മകള്‍ ഞങ്ങള്‍ അയവിറക്കാന്‍ തുടങ്ങി..
അങ്ങനെ ഒരു നാള്‍ ഒരു കഥയെന്നോണം അമ്മ പറഞ്ഞു,,
നിങ്ങള്‍ സ്കൂളില്‍ പോയ നേരം അമ്മിണി വന്നു,
ചേച്ചി കുഞ്ഞു നാളില്‍ ഇട്ടിരുന്ന പൊന്നു മാലയും അവളുടെ കൊച്ചു കൊച്ച് സാധനങ്ങള്‍ നിറച്ച പെട്ടിയുമായി അവളെ അമ്മിണിയേടത്തീടെ കയ്യില്‍ ഏൽപ്പിച്ചു ..

ഇന്ന് അമ്മിണിയേടത്തിയും, രാഘവേട്ടനും ജീവിച്ചിരുപ്പില്ലാ..
ഉഷ ചേച്ചിയ്ക്ക് വയ്യാ..ഒരു അഗധി മന്ദിരത്തില്‍ കഴിയാന്നും അറിയാം..
എന്നാല്‍ ഞങ്ങടെ അനിയത്തി പ്രാവ്അവള്‍ എവിടെയാണെന്ന് ഒരു വിവരവും ഇല്ലാ..
എവിടെ ആണേലും അവള്‍ സന്തോഷത്തോടെ ഇരിയ്ക്കണേ എന്ന പ്രാര്‍ഥനകള്‍ മാത്രം.
ങാ,ഒരു കാര്യം പറയാന്‍ വിട്ടു പോയി..
ഞങ്ങടെ കുഞ്ഞനിയത്തീടെ പേര്‍ ഇന്നും അമ്മയുടെ നാവിലൂടെ അകത്തളങ്ങളില്‍ അലയടിയ്ക്കുന്നുണ്ട്..
 എങ്ങനെയെന്നോ
ഞങ്ങള്‍ അവള്‍ക്കിട്ട പേരോടു കൂടിയ ഒരു നാത്തൂനെ കിട്ടി ഞങ്ങള്ക്ക്..

ഒരു ഓര്‍മ്മ കുറിപ്പ്..

31 comments:

  1. ഓർമ്മക്കുറിപ്പ് കഥ പോലെ വായിക്കാനായി.

    ReplyDelete
  2. ഇതൊരു ഓര്‍മ്മകുറിപ്പാണെന്ന് അവസാനമേ മനസ്സിലായുള്ളൂ.
    അതുകൊണ്ട് തന്നെ കഥകളെ വിശേഷിപ്പിക്കുന്ന അലങ്കാര വാക്കുകള്‍ കൊണ്ട് ഈ കുറിപ്പിന് അഭിപ്രായമെഴുതാന്‍ മടി.
    മനസ്സിലെ സന്തോഷത്തില്‍ നിന്നും വിഷമത്തില്‍ നിന്നും നേരിട്ട് പകര്‍ത്തിയത് കൊണ്ടാവാം ഇത്രക്കും ഹൃദ്യമായത്‌.
    മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഓര്‍മ്മകുറിപ്പ് വര്‍ഷിണി.

    ReplyDelete
  3. ഹൃദ്യമായ ഓര്‍മക്കുറിപ്പ്‌... അവസാനം കണ്ണുകള്‍ നിറഞ്ഞത്‌ എന്തിനെന്നറിയില്ല വര്ഷിണീ...

    ReplyDelete
  4. എന്താ പറയ്യാ.. വളരെ നന്നായി ഒർത്തെടുത്ത് പറഞ്ഞു .ഓരോവരിയിലും ഒരായിരം കഥകൾ,ഉഷ ചേച്ചിയും രാഘവേട്ടനും ആവീടും അംഗങ്ങളും ആ അനിയത്തിപ്രാവും എല്ലാം എന്നിൽ പാറിപറന്നു. എഴുത്തിലൂടെ വായനക്കാരുടെ അനുഭവമാക്കി മാറ്റി അതുകൊണ്ടാകില്ലെ അവളേയും എടുത്ത് അമ്മിണിയേടത്തിപോയപ്പോൾ അറിയാതെ കൊണ്ടു പോവല്ലെ എന്നു പറഞ്ഞു പോയത്. ആരും കാണാതെ ഞാനും കണ്ണു തുടച്ചതും.. വളരെ നല്ല എഴുത്ത് അഭിനന്ദനങ്ങൾ..

    ReplyDelete
  5. വര്ഷി്ണീ.... ഓര്മ്മകള്‍ എഴുതിയ രീതി നന്നായിട്ടുണ്ട്... അമ്മിണിയേടത്തിയും ഉഷ ചേച്ചിയും രാഘവേട്ടനും അങ്ങിനെ എല്ലാവരും നമുക്കുചുറ്റും ഉണ്ട്. അതുപോലെ തന്നെ അനിയത്തിയോടുള്ള സ്നേഹവും. മനസ്സില്‍ തങ്ങിനില്ക്കുന്ന ഓര്മ്മകളെ ഒരു കഥയാക്കി മാറ്റിയതു വളരെ നന്നായിരിക്കുന്നു... ഇനിയും കൂടുതല്‍ എഴുതാന്‍ കഴിയട്ടെ... ആശംസകള്‍...

    ReplyDelete
  6. ഇത്രമേൽ സ്നേഹിച്ചിരുന്നതു കൊണ്ട് അനിയത്തിപ്രാവിനെ എന്നെങ്കിലും കണ്ടുകിട്ടും വർഷിണീ.ആ അമ്മയോടു പ്രത്യേക സ്നേഹം തോന്നുന്നു. കുട്ടികൾ പറഞ്ഞതു കേട്ട് ഇങ്ങനൊരു തീരുമാനമെടുത്തതിനു.സ്വന്തമല്ലാത്ത ഒന്നിനോടും സ്നേഹമില്ലാത്ത മനുഷ്യർക്കിടയിൽ ഇങ്ങനെ ഒരാൾ- ചുരുക്കമേ കാണാൻ കഴിയുള്ളു. മനോഹരമായി പറഞ്ഞു.

    ReplyDelete
  7. ഇതൊരു വെല്ലുവിളിയാണ്‌.... എന്തു കൊണ്ട്‌ ആ കുട്ടിയെ കണ്ടുപിടിച്ചുകൂടാ...... ഘട്ടം ഘട്ടമായ ഒരു അന്വേഷണം. ഒടുവില്‍ ആ കണ്ടുമുട്ടലിണ്റ്റെ സന്തേൊഷം.... ഹൃദയസ്പറ്‍ശിയായ വരികള്‍..

    ReplyDelete
  8. നന്നായി എഴുതി .
    ഓര്‍മകളുടെ നൊമ്പരപ്പാടുകള്‍ മായാതെ കിടക്കുന്ന കുറെ വരികള്‍ !
    ചിന്തകളില്‍ കനല് നിറച്ചും അറിയാതെ കണ്ണുനീര്‍ വാര്‍ത്തും വര്‍ഷിണി ഇങ്ങനെ എഴുതിയപ്പോള്‍ അനുവാചക ഹൃദയം കൂടെ വിതുമ്പി പോകുന്നു ...
    സ്നേഹം ചേര്‍ത്തു കൂടെ നിര്‍ത്താന്‍ നീ എവിടെ എന്ന് ഒരേ സ്വരത്തില്‍ ചോദിയ്ക്കാന്‍ ഞങ്ങളും കൂടുന്നു !
    അനുമോദനങ്ങള്‍..

    ReplyDelete
  9. മനസ്സില്‍ തൊടും വിധം എഴുതി ...എവിടെയായിരുന്നാലും അവള്‍ നന്നായിരിക്കട്ടെ എന്നാശിക്കാം നമുക്ക് ..

    ReplyDelete
  10. നന്ദി പ്രിയരേ..
    ഞങ്ങള്‍ ഒത്തു കൂടുമ്പോള്‍ വളരെ അപൂര്‍വ്വമായി മാത്രം ഓര്‍ത്തെടുക്കാന്‍ ശ്രമിയ്ക്കുന്ന ഒരു നൊമ്പരമാണ്‍‘അവള്‍'...
    ഞങ്ങളില്‍ ഒരാളായി എനിയ്ക്കൊപ്പം ചേര്‍ന്നു നിന്ന് ആശ്വാസ വാക്കുകളും നൊമ്പരങ്ങളും പങ്കുവെച്ച ന്റ്റെ പ്രിയര്‍ക്ക് വാക്കുകളില്ലാത്ത സ്നേഹവും സന്തോഷവും അറിയിയ്ക്കുന്നൂ...

    ഒറ്റയാന്‍(രാജേഷ് )..ഇന്നവള്‍ ഒരു കുഞ്ഞല്ലാ, കഴിഞ്ഞ കഥയെ കുറിച്ച് ഒരു ധാരണയുമില്ലാത്ത ഒരു യുവതിയായിരിയ്കില്ലേ..
    അവളേയുമായി അവളുടെ പിതാവ് ആ ദിവസങ്ങളില്‍ തന്നെ നാടു വിട്ടു എന്നാണ്‍ ഞങ്ങളുടെ അറിവ്,ബന്ധിപ്പിയ്ക്കുന്ന ഒരു കണ്ണി പോലുമില്ലാതെ ഇത്രയും വര്‍ഷങ്ങള്‍..ഏത് അവസ്ഥയിലാണെന്ന് ഒരു രൂപവുമില്ലാ,എവിടെ പോയി അന്വേഷിയ്ക്കാന്‍..എന്നാലും പ്രതീക്ഷകള്‍..അരുതാത്തതൊന്നും അവളിന്മേല്‍ സംഭവിച്ചിരിയ്ക്കില്ലാ എന്ന വിശ്വാസവും പ്രാര്‍ത്ഥനകളും.

    ReplyDelete
  11. വര്‍ഷിണീ,
    കണ്ടുപിടിക്കാന്‍ കഴിയില്ലെന്ന വിശ്വാസം എനിക്കില്ല. ഉഷച്ചേച്ചിയാകട്ടെ തുടക്കം.....
    ചില വേരുകള്‍ തേടി ഞാനും യാത്ര ചെയ്തിട്ടുണ്ട്‌....ഒരുപാടു കഷ്ടപ്പെട്ട്‌, ഒടുവില്‍ മഴ തേൊറ്‍ന്ന ഒരു സായാഹ്നത്തില്‍ അവിടെ എത്തിച്ചേരുമ്പേൊള്‍, തിരിച്ചറിഞ്ഞു, ഞാന്‍ വൈകിപ്പേൊയെന്ന്....

    ReplyDelete
  12. മധുരനോമ്പരമീ ഓര്‍മ്മകള്‍ .....!!!

    ReplyDelete
  13. നന്നായി എഴുതിരിക്കണൂ ട്വോ.ചിലത് നഷ്ടപ്പെട്ടാലും മറ്റ് ചിലത് നമ്മള്‍ നേടും,പകരം വെക്കാനാവാത്തതാണെങ്കിലും...
    ഇനിയും കൂടുതല്‍ എഴുതാന്‍ കഴിയട്ടെ... ആശംസകള്‍...

    ReplyDelete
  14. ഉം ...ഞാനെന്തു പറയും വര്‍ഷിണി.......ആദ്യം കഥ ആണെന്ന കരുതിയത്‌..
    കുഞ്ഞനിയത്തിയെ കണ്ടു കിട്ടട്ടെ.....അവള്‍ സന്തോഷത്തോടെ ഇരിക്കട്ടെ...അത്രമാത്രം

    ReplyDelete
  15. അയ്യോ... ഇതൊരോർമക്കുറിപ്പായിരുന്നൊ.. ഒരു കഥയായിട്ടാണ്‌ വായിച്ച് തുടങ്ങിയത്.... എന്നാലും ഒരന്യേഷണമാകാമായിരുന്നില്ലെ?

    ഹൃദ്യമായി എഴുതി....

    ReplyDelete
  16. നിങ്ങളുടെ കുഞ്ഞനിയത്തിക്ക് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർതിക്കുന്നു..

    ReplyDelete
  17. എഴുത്തില്‍ നന്മ നിറഞ്ഞിരിക്കുന്നു, വാക്കുകളില്‍ സംഗീതം തുളുമ്പിയുണരുന്നു. സ്നേഹം ആകെ പകര്‍ന്നൊഴുകുന്നു. നല്ല പോസ്റ്റ്‌

    ReplyDelete
  18. ഹൃദയത്തില്‍ തട്ടുന്ന മുഹൂര്‍ത്തങ്ങള്‍!.കഥ പോലെ വായിച്ചു അവസാനം മനസ്സ് വിങ്ങി.

    ReplyDelete
  19. മനോഹരം ഈ ഓര്‍മകുറിപ്പ് ,,,,,,,,,,,,,,,,,,,

    ReplyDelete
  20. നന്നായി എഴുതിയിരിക്കുന്നു.....!!
    ഇനിയുമിതുപോലെ തന്നെ കഴിയട്ടെയെന്ന് ആശംസിക്കുന്നു......!!
    അഭിനന്ദനങ്ങള്‍ .....!

    ReplyDelete
  21. ചില ഓര്‍മ്മകള്‍ ഏറെ നൊമ്പരപ്പെടുതും...പ്രത്യേകിച്ച് ജീവിതത്തില്‍ നിന്ന് പറിച്ചു നടപ്പെട്ടവരുടെ...നാതൂനോട് തോന്നുന്നു ഈ സ്നേഹം പോലും അതിന്റെ പ്രതിഫലനമാണ്..മനോഹരം ഈ ഓര്‍മകുറിപ്പ് .......
    --

    ReplyDelete
  22. അവള്‍ എവിടെയാണെങ്കിലും സുഖമായിരിക്കട്ടെ.. സുരക്ഷിതയായിരിക്കട്ടെ...

    ReplyDelete
  23. നന്ദി പ്രിയരേ...ഈ പ്രാര്‍ത്ഥനകള്‍ക്കും,സ്നേഹത്തിനും..
    തീര്‍ച്ചയായും അവളെ ഒരു നോക്കു കാണുവാനുള്ള ശ്രമം ഉണ്ടാവുന്നതായിരിയ്കൂം..

    ReplyDelete
  24. നന്നായിരിക്കുന്നു ഈ ഓര്‍മ്മ കുറിപ്പ്,നല്ല വായനാ സുഖം.വാക്കുകളിലെ ദ്ര്ശ്യത അപാരം തന്നെ.
    ആശംസകള്‍...

    ReplyDelete
  25. പാവം കൊച്ചുമുതലാളിയും ഇപ്പോള്‍ ആലോചിയ്ക്കുകയാണ് ആ അനിയത്തിപ്രാവെവിടെയെന്ന്... അവളിപ്പോള്‍ വലുതായിട്ടുണ്ടാകും, അവള്‍ക്കോര്‍മ്മയുണ്ടായിരിയ്ക്കുമോ ഈ ഏട്ടത്തിക്കിളികളേയും, ആ പാവം അമ്മക്കിളിയേയും.. എവിടെയാണെങ്കിലും സന്തോഷമായിരിയ്ക്കട്ടെ എന്നു നമുക്ക് പ്രാര്‍ത്ഥിയ്ക്കാം.. നമുക്കാ അനിയത്തിപ്രാവിനെ കാണണ്ടെ വര്‍ഷിണീ?

    ReplyDelete
  26. ഉം..വേദന ഉണര്‍ത്തുന്ന ചിന്തകള്‍...വേണം.

    ReplyDelete
  27. മനോഹരം .. കണ്ണു നിറഞ്ഞു പോയി.. അനിയത്തിക്കുട്ടിക്ക് നല്ലത് മാത്രം വരട്ടെ

    ReplyDelete
  28. നൊമ്പരപ്പെടുത്തുന്ന വാക്കുകളില്‍ ഇടറി പനിപിടിക്കുന്ന എഴുത്തുകാരിക്ക് ഈ വേദന എത്ര ആഴത്തില്‍ കിടക്കുന്നു എന്നത് വരികളില്‍ വായിക്കുവാന്‍ കഴിഞ്ഞു.മഴമേഘങ്ങളും മഴത്തുള്ളികളുമില്ലാത്ത ഈ പോസ്റ്റില്‍ പക്ഷെ, വരികളിലും വാക്കുകളിലും നിറഞ്ഞുതുളുമ്പുന്ന സ്നേഹതുള്ളികള്‍ കാണുവാന്‍ കഴിയുന്നു. വളരെ വ്യത്യസ്തമായ ആഖ്യാനം ടീച്ചര്‍. ആശംസകള്‍..!

    ReplyDelete
  29. ഈ പോസ്റ്റിൽഇന്നും ഞങ്ങൾ ഓർക്കാറുണ്ട്‌ ഞങ്ങളുടെ അനിയത്തി കുഞ്ഞ്‌ എവിടെയായിരിക്കുമെന്ന്.. എന്ന കമന്റ് വായിച്ചപ്പോൾ തോന്നിയ കൗതുകമാണ് ഇതു വായിക്കാനുള്ള പ്രേരണയായത്. മരണമില്ലാത്ത ഓർമ്മയായി നിറയുന്ന അനിയത്തിപ്രാവിന് സർവ്വശക്തൻ നല്ലതു വരുത്തട്ടെ...

    പ്രാർത്ഥനകളോടെ......

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...