“പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ രാത്രികാലങ്ങളില്‍ കവിത എഴുതിക്കൂട..
ചിത്തഭ്രമത്തിന്‍റെ ലക്ഷണങ്ങളാണത്രെ..
ദിക്കില്ലാതെ സഞ്ചരിച്ചാല്‍ ഗന്ധര്‍വ്വന്‍ പിടികൂടാനും മതി.
കവിതകളില്‍ ആസക്തിയുള്ള പെണ്‍കുട്ടികള്‍ക്ക് അത്തരം ബന്ധങ്ങളിലും താത്പര്യം കാണുമത്രെ..
ഒരു തരം ആരാധനാ മനോഭാവം.
അത്തരം വികാരങ്ങള്‍ക്ക് അമിതമായി അടിമപ്പെട്ടാലാണ്‍ പെണ്‍കുട്ടികളുടെ മുഖത്ത് മുഖകുരുക്കള്‍ പൊട്ടി മുളയ്ക്കാ..
മോഹകുരുക്കള്‍ എന്നാണത്രെ ശരിയ്ക്കും പറയേണ്ടത്..
അവരുടെ മോഹങ്ങള്‍ മുന്‍ കൂട്ടി അറിയിയ്ക്കുന്ന ഒരു ദൂരക്കാഴ്ച്ച.
ഈ സമയത്ത് അവര്‍ക്ക് എന്തിനോടും ഭ്രമം തോന്നാം..
ഭംഗിയുള്ള വസ്തുക്കളോടും,ഭംഗിയുള്ള വാക്കുകളോടും, ഒരു പോലെ ആസക്തി തോന്നാം.
സുഗന്ധദ്രവ്യങ്ങള്‍ പൂശി സ്വയം അലങ്കരിച്ച് നടക്കാനുമുള്ള ത്വര കൂടാം..
അനുരാഗ ചേഷ്ടകളും, നുണക്കുഴികളും പ്രദര്‍ശന വസ്തുക്കളാകാം.”
“ഇത്തരം കൊള്ളരുതായ്മകള്ക്കൊന്നും കൂട്ടു നില്‍ക്കാതെ തറവാട്ടില്‍ പിറന്ന പെണ്‍കുട്ടിയാണെന്ന് വിളിച്ചു പറയിയ്ക്കുന്ന രീതിയിലുള്ള അടക്കവും ഒതുക്കവും പെരുമാറ്റങ്ങളും ശീലമാക്കാതിരുന്നാല്‍ ഒരു മോഹക്കുരു മതി എല്ലാം കളഞ്ഞ് കുളിയ്ക്കാന്‍..
ഒരു കുരു പൊട്ടിയ്ക്കാനായി കാണിയ്ക്കുന്ന കോപ്രാട്ടി മതി കുടുംബത്തിന്‍റെ അടിത്തറ ഇളക്കാന്‍..”
“മനസ്സിലായോ നിനക്ക്..”
“ഇപ്പോള്‍ സത്യസന്ധതയോടെ എല്ലാം തലയാട്ടി കേള്‍ക്കും..
ഒന്നും മറച്ചു വെയ്ക്കില്ലാന്ന് ഭഗവതിയെ തൊട്ട് സത്യം ചെയ്യും..
എന്നാലും കാണാം പാതിരായ്ക്ക് ജനല്‍ത്തിണ്ണയിന്മേല്‍ താടിയ്ക്ക് കൈയ്യും കൊടുത്തിരിയ്ക്കണതും, മഷിപ്പേന തപ്പി പുസ്തകത്തിനിടയില്‍ തിരുകുന്നതും..
രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കകം നട്ടപ്പാതിരായ്ക്ക് വിടര്‍ന്ന കണ്ണുകളില്‍ നിന്നും നെഞ്ചില്‍ നിന്നും ചിറകടിച്ചിറങ്ങുന്നത്,
തലയില്‍ പൂ തിരുകി കൊടുത്തവനേയൊ, പുസ്തകത്താളുകള്‍ക്കുള്ളില്‍ മയിൽപ്പീലി തുണ്ട് ഒളിപ്പിച്ച് വെച്ചോടിയവനേയോ, അമ്പലമുറ്റത്ത് പ്രസാദം തട്ടിയെടുത്ത് കൊണ്ടോടിയവനേയൊ,ചാറ്റല്‍ മഴയില്‍ കൂടെ നനഞ്ഞവനേയൊ കുറിച്ചുള്ള ധീര പരാക്രമ ഓര്‍മ്മക്കുറിപ്പുകളായിരിയ്ക്കും.
നാല്‍ ചുവരുകള്‍ക്കുള്ളില്‍ നിന്ന് തലയിലൂടെ വെള്ളം പാര്‍ന്ന് ഒലിപ്പിയ്ക്കുമ്പോള്‍ അവളില്‍ നിന്ന് മൂളിപ്പാട്ടുകള്‍ ഉയര്‍ന്നാല്‍ നിശ്ചയം അവളില്‍ ഗന്ധര്‍വ്വന്‍ കേറിയിരിയ്ക്കുന്നു എന്ന്..
പിന്നെ ആ കണ്ണുകളില്‍ അദൃശ്യ നൃത്തങ്ങളും..അനുരാഗ പരവേശങ്ങളും..സാഹസ ഭാവങ്ങളും..അഭിനിവേശങ്ങളും.. അവനിലൂടെ അവളിലു കുടിയേറുകയായി..“
“പ്രേമത്തിന്‍റെ അപകട മേഖലയിലേയ്ക്ക് ഇറങ്ങി ചെല്ലരുത്..”..കര്‍ക്കശമായ സ്വരങ്ങളും താക്കീതുകളും..
നെഞ്ചിനകത്തെ പ്രേമ ഗീതങ്ങളെ നിശ്ശബ്ദമായി മൂളി തീര്‍ത്തു.
ബാലിശമെന്ന് പറഞ്ഞു പഠിപ്പിച്ചു തന്ന പ്രേമ വാക്യങ്ങള്‍ സ്വന്തം പേരില്‍ തപാലിലയച്ചു..
എന്‍റെ മോളെങ്കിലും അതിര്‍ വരമ്പുകള്‍ കടന്നില്ലല്ലോ..
മുതു മുത്തച്ഛന്‍ മുതല്‍ ഉണ്ണിയേട്ടന്‍ വരെ അഭിനന്ദിച്ചു..“
********************** *********************************** *************************
“രാവേറെ ആയിരിയ്ക്കുന്നു..
നിന്‍റെ ഭര്‍ത്താവ് കൂര്‍ക്കം വലിച്ചുറങ്ങുന്നു..ഈ അസമയത്ത് അടുക്കളയില്‍ എന്ത് ചെയ്യുകയാണ്‍ നീ..?
ഇരുട്ടിന്‍റെ മറയില്‍ നിന്ന് പുഞ്ചിരിയ്ക്കുന്ന ചെറുപ്പക്കാരന്‍ അരികിലേയ്ക്ക് വന്നു..
“നിനക്കിപ്പോള്‍ ഏഴ് തികഞ്ഞു കാണും അല്ലേ..?
സകല ഞാഡി ഞരമ്പുകള്‍ക്കും വിശ്രമം ആവശ്യപ്പെടുന്ന ഘട്ടം..
ഇങ്ങനെ ഉറക്കമുളയ്ക്കുന്നത് നിന്‍റെ ആരോഗ്യത്തെ ബാധിയ്ക്കും
ഈശ്വരനെ ധ്യാനിച്ച് കണ്ണും പൂട്ടി ഉറങ്ങിക്കോളൂ..
പറയുന്നത് അനുസരിയ്ക്കു കുട്ടീ..
ങാ..ഇപ്പോഴാണ്‍ എന്‍റെ ശ്രദ്ധയില്‍ പെട്ടത്,
നിന്‍റെ നനുത്ത രോമങ്ങളുള്ള കവിളില്‍ ഒരു മുഖക്കുരു ഉയര്‍ന്നിട്ടുണ്ട്..
അത് നിന്നെ കൂടുതല്‍ സുന്ദരിയാക്കും പോലെയുണ്ട്..
നിന്‍റെ കൈ ഇടയ്ക്കിടെ അതിനെ തൊട്ട് തലോടുന്നത് നീ അറിയുന്നുണ്ടോ..
നിന്‍റെ നീണ്ട വിരല്‍ത്തുമ്പുകളിലെ നഖങ്ങള്‍ കൊണ്ടതിനെ പൊട്ടിച്ച് കളയാന്‍ നോക്കല്ലേ..
മരുന്ന് കടയില്‍ ലഭ്യമാകുന്ന ഏതെങ്കിലും മരുന്ന് പുരട്ടി നിര്‍വീര്യമാക്കു അതിനെ..”
നേര്‍ത്തു വന്ന ചിരി ഒരു പൊട്ടിച്ചിരിയിലേയ്ക്ക് വഴിമാറി..
“ഉം…ഇല്ല ഞാന് അടിത്തറ ഇളക്കില്ല..
പിന്നെ ഒരു കാര്യം…നീ ഇത്രയും സ്നേഹം പുരട്ടിയ വാക്കുകളാല്‍ എന്നോട് സംസാരിയ്ക്കരുത്..
അത് എന്നെ നിന്നിലേയ്ക്ക് അടുപ്പിയ്ക്കുവാനും, അനുസരിപ്പിയ്ക്കുവാനും പ്രേരണയാകും..
നീ അറിയുന്നില്ലേ…പുലരാന്‍ ഇനി നേരമേറെയില്ല..
എനിയ്ക്കിനി ഉറങ്ങാന്‍ എന്‍റെ കണ്ണുകളില്‍ ഉറക്കമില്ല..
ഇനിയുള്ള ദിനങ്ങള്‍ക്കായി ഞാന്‍ കണ്‍പ്പാര്‍ത്തിരിയ്ക്കുന്നത് ഈ വയറും..നീ കാണുന്ന മുഖക്കുരുവും കൊണ്ടു മാത്രം.
അതു പോട്ടെ…നീ പറയൂ..
ഇത്രയും നാള്‍ എവിടെയായിരുന്നു നീ..?
പണ്ടൊരിയ്ക്കല്‍ നിന്നെ എവിടേയൊ കണ്ട ഓര്‍മ്മയില്‍ ഞെട്ടി ഉണര്‍ന്നതാണ്‍ ഞാന്‍..
ഓര്‍ക്കുന്നോ നീ..
രാത്രി കാലങ്ങളിലും ആഹാരമായി ഞാന്‍ നെയ്യും പഞ്ചാരയും പുരട്ടിയ ചുരുള്‍ ദോശ കഴിയ്ക്കുമെന്ന് പറഞ്ഞത്..
അന്നേരം നിന്‍റെ കണ്ണുകള്‍ ചുവക്കുന്നത് ഞാന്‍ കണ്ടിരുന്നു..
അതെന്തിനാണെന്ന് എത്ര തവണ ചോദിച്ചിട്ടും നീ പറഞ്ഞില്ല..
‘എന്നെ കൊണ്ട് ഒന്നും പറയിയ്ക്കല്ലേ കുട്ടീ..‘
ഇതായിരുന്നു നിന്‍റെ മറുപടി.
‘ഇയാള്‍ക്ക് ദോശയും വേദനിയ്ക്കുന്ന ചിന്തയോ..?‘
ഞാന്‍ ആദ്യം അത്ഭുതപ്പെട്ടു..,പിന്നെ മൌനം പൂണ്ടു.
അതിനു ശേഷം ദോശയെ കുറിച്ച് ഞാന്‍ ഒന്നും തന്നെ ചൊദിയ്ക്കുകയുണ്ടായിട്ടില്ല..ഇല്ലേ..?
പക്ഷേ…നീ അറിയാത്ത ഒന്നുണ്ട്,
ഉരുകിയൊലിയ്ക്കുന്ന നെയ്യിലും പഞ്ചാരയിലും നിന്‍റെ വേദനയും ഉരുകിയൊഴുകുന്നത് ഞാന്‍ രുചിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ആരുമറിയാതെ ഞാന്‍ ആ പലഹാരം നീക്കി വെച്ചു.
കാലം പിന്നെയും ചുരുള്‍ ദോശയില്‍ എത്തിച്ചു.
ഒരുപാട് ചുരുള് ദോശകള്‍ പാത്രങ്ങളില്‍ വിളമ്പി..
പക്ഷേ ഒന്നു പോലും വായില്‍ വെയ്ക്കാന്‍ തോന്നിപ്പിച്ചിട്ടില്ല..“
“എന്തെന്നറിയില്ല, ഈ രാത്രി മുഴുവന്‍ എന്‍റെ ഹൃദയം തകരുന്നതായി തോന്നി..
ആ ഉരുകുന്ന നെയ്യും പഞ്ചാരയും എന്നെ ഓര്‍മ്മിപ്പിച്ചു… എന്‍റെ ഉറക്കം ഇല്ലാതാക്കി.
ഇത്രയും നാള്‍ എനിയ്ക്ക് മനസ്സിലാക്കി തരാത്ത ആ പൊരുള്‍ ഈ അന്ധകാരം എനിയ്ക്ക് പറഞ്ഞു തരുമെന്ന് മനസ്സ് മന്ത്രിച്ചു..
ഗര്‍ഭിണികളുടെ ആശ ഈശ്വരന്‍ നടപ്പിലാക്കുമത്രെ..
എനിയ്ക്കാണെങ്കില്‍ നല്ല വിശപ്പുമുണ്ട്..
രണ്ട് ചുരുള്‍ ദോശ കഴിയ്ക്കുന്വാനുള്ള ആശയും പെരുത്തു വരുന്നു..
അതു പോട്ടെ…ഇനി നീ പറയൂ….നിനക്ക് സുഖമല്ലേ..?“
“ഉം…സുഖമാണ്..
എന്റെ മൂക്കിലും ഒരു മുഖക്കുരു മുളച്ചിരിയ്ക്കുന്നത് നീ കാണുന്നില്ലേ..
അന്നു മുതലുള്ള ആശയാണ്‍ നിന്നെയൊന്ന് കാണണമെന്ന്..
ഇനി ഞാന്‍ ഇറങ്ങട്ടെ,
ഞാന്‍ വന്നതിനെ കുറിച്ച് നീ ആരോടും പറയരുത്…പറയുമോ..?
അരുത് കേട്ടോ….നിന്‍റെ മുഖക്കുരു നീയായി പൊട്ടിയ്ക്കരുത്..
അത് തനിയെ ചുരുങ്ങി നിന്‍റെ മിനുത്ത കവിളില്‍ അലിഞ്ഞു ചേരട്ടെ..“
‘ഉം…ഇല്ല, ഞാന് ആരോടും പറയില്ല..
ഇനി എന്നാണ്‍ നമ്മള്‍ കാണുക..?‘
‘അറിഞ്ഞുകൂട…അതിന് വ്യക്തമായ ഉത്തരമില്ല..
ഒരു പക്ഷേ….നിനക്ക് ഇനിയും ചുരുള് ദോശ കഴിയ്ക്കാനുള്ള ആശ തോന്നുമ്പോഴായിരിയ്ക്കും..‘
‘വേണ്ട…ഞാനെന്റെ ആശ മാറ്റി വെച്ചു.
ഞാന്‍ ഉണര്‍ന്നപ്പോള്‍ എന്‍റെ ആശ വെറുമൊരു ദു:സ്വപ്നമായി മാറി കഴിഞ്ഞിരിയ്ക്കുന്നു..
നീ പോയി വരൂ…..ഞാന്‍ കാത്തിരിയ്ക്കാം…‘
ധൃതിയില്‍ ഉമ്മറവാതിലിന്‍റെ അഴികള്‍ നീക്കി കൊടുത്തു..
ആ പുഞ്ചിരിയ്ക്കുന്ന ചെറുപ്പക്കാരന്‍ നേര്‍ത്തു നേര്‍ത്ത് അവ്യക്തതയിലേയ്ക്ക് നീങ്ങി കൊണ്ടിരിയ്ക്കുന്നത് നോക്കി നിന്നു ഞാന്…!
ഒരു ‘ചുരുള് ദോശയിലും‘ ഒരു ‘മുഖക്കുരുവിലും’ പങ്കിടേണ്ടി വരുമെന്ന് ഒരിയ്ക്കലും നിനയ്ക്കാത്ത കൌമാരം വഴിതെറ്റാതെ വാതിൽപ്പടിയില് ഒരു നിഴലായ്..
ReplyDeleteഈ ദു;സ്വപ്നം ഞാന് ഓര്ക്കാന് ഇഷ്ടപ്പെടുന്ന സുന്ദര സ്വപ്നം…!
വരികളില്‍ നിന്ന് വരികളിലേയ്ക്കുള്ള പ്രയാണം..ഒരു കാലഘട്ടത്തില്‍ നിന്ന് മറ്റൌരു കാലഘട്ടത്തിലേയ്ക്കാനയിച്ചു.. സാഹചര്യങ്ങളും, സമ്മര്‍ദ്ധങ്ങളും അവിടെ നിന്നും വീണ്ടുമൊരു മടക്കയാത്രയാഗ്രഹിപ്പിയ്ക്കുന്നു.. നന്നായിട്ടുണ്ട് വര്‍ഷിണി ഈ എഴുത്ത്..
ReplyDeleteസ്വപ്‌നങ്ങള്‍ സുന്ദരങ്ങളാണ്. ചിലപ്പോള്‍ യാഥാര്‍ത്ഥ്യം ആകാതിരുന്നാല്‍ മതി.
ReplyDeleteവാക്കുകളിലൂടെ .......ഒരു ലോകം തീര്‍ത്തു .....നന്നായി കേട്ടോ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteഹോ വല്ലാത്തൊരു ഭാഷ തന്നെയിത്.
ReplyDeleteഈ ഭാഷ പോലും എന്നേ വിഭ്രമിപ്പിക്കുന്നു. ഇതിലെ പ്രണയം എന്നേയും ഭ്രാന്തനാക്കുന്നു. അല്ലേലും, എന്റെ പ്രണയത്തില്‍ ഞാന്‍ വ്യവസ്ഥയേതുമില്ലാത്ത വിധം ഒരു തോന്നിവാസിയല്ലോ..?
‘...ഒരു കുരു പൊട്ടിക്കാനായി കാണിക്കുന്ന കോപ്രാട്ടി മതി, കുടുംബത്തിന്റെ അടിത്തറയിളക്കാൻ...’ ‘...നെഞ്ചിനകത്തെ പ്രേമഗീതങ്ങളെ നിശ്ശബ്ദമായി മൂളിത്തീർത്തു..’ ‘....അയാൾ അവ്യക്തതയിലേയ്ക്ക് നീങ്ങുന്നത് ഞാൻ നോക്കിനിന്നു...’ നല്ലനല്ല ഭാവാത്മകമായ വരികൾ. ‘ഗദ്യകവിത’ വായിക്കുന്ന ലാളിത്യം. ‘വീണപൂവ്’ ഉൾപ്പെടെ ആശയം അവതരിപ്പിക്കുന്ന മികവും, പദങ്ങൾ പ്രയോഗിക്കുന്ന പ്രാഗൽഭ്യവും അഭിനന്ദനാർഹമാണ്. ആദ്യമായി ഇവിടെ വന്നപ്പോൾ, മൃഷ്ടാന്നഭോജനത്തിന്റെ സംതൃപ്തി.....ആശംസകൾ......
ReplyDeleteനല്ല ഒഴുക്കുള്ള എഴുത്ത്.
ReplyDeleteപ്രണയത്തിന്‍റെ തീവ്രത ആ വരികളില്‍ ശെരിക്കും കാണുന്നു .....
ReplyDeleteഎന്‍റെ മൂക്കിലും ഒരു മുഖക്കുരു മുളച്ചിരിയ്ക്കുന്നത് നീ കാണുന്നില്ലേ..
അന്നു മുതലുള്ള ആശയാണ്‍ നിന്നെയൊന്ന് കാണണമെന്ന്.....
എനിക്കും ഇപ്പോള്‍ ഒരു ആശ തോന്നണു വിനോദിനിയെ ഒന്ന് കാണണമെന്ന് .........
വളരെ നല്ല എഴുത്ത് ..ആശംസകള്‍ ..ഇനിയും പോരട്ടെ ...
ReplyDeleteഈ സ്വപ്നം മനോഹരം.
ReplyDeleteവാക്കുകളിലൂടെ വസന്തം വിരിയിക്കുന്ന ജാലവിദ്യ...
ReplyDeleteപലപ്പോഴും പറഞ്ഞതാണ് കഥ പറയുന്ന ശൈലിയുടെ സൌന്ദര്യം.
ReplyDeleteഞാനൊന്ന് തപ്പി നോക്കി, എനിക്ക് മുഖക്കുരു ഉണ്ടോ എന്ന് :-)
നല്ല ഭംഗിയുള്ള അവതരണം വര്‍ഷിണീ.
അഭിനന്ദനങ്ങള്‍
മോഹക്കുരു ..
ReplyDeleteചുരുള്‍ ദോശ ..
ദുസ്വപ്നങ്ങള്‍ ..
ഒരു അനുരാഗ വിലോചിനിയുടെ( :) ) മനസ്സിലൂടെയുള്ള യാത്ര അസ്സലായി ...
ഈ അക്ഷരങ്ങള്‍ വല്ലാതെ മോഹിപ്പിക്കുന്നുണ്ട് ..
തുടരട്ടെ ഈ പെയ്തൊഴിയല്‍ ...
വിഭ്രമമോ ഇത് സ്വപ്നമോ സഖീ.. ? :)
ReplyDeleteഇഷ്ടായി...ചിന്തകളുടെ ഒഴുക്ക് വ്യത്യസ്ത സാഹചര്യങ്ങളെ കൂട്ടി യോജിപ്പിച്ച രീതി...
ആശംസകൾ...
enthayith....mukhakkuruvinu pinnile rahasyamithaanalle
ReplyDeleteaasamsakal
വിനുചേച്ചി..
ReplyDeleteകൗമാരദശ ഒരു വല്ലാത്ത കാലം തന്നെ.. മനസ്സില്‍ പറയാത്ത ഒരു പ്രണയവുമായി, അപകര്‍ഷതാബോധം ഉള്ളിലൊരു നീറ്റായി കൊണ്ട് നടന്ന ഒരു കൗമാരകാലം എനിക്കുമുണ്ടായിരുന്നു.. ഇന്നോര്‍ക്കുമ്പോള്‍ എല്ലാം ഒരു രസം.. ചിന്തകള്‍ ശുഷ്ക്കമായ ഒരു കാലത്തിന്റെ ബാലിശമായ, വ്യര്‍ത്ഥമായ പ്രണയസൂനങ്ങള്‍ പൂത്തു നില്‍ക്കുന്നുണ്ട് മനസ്സിന്റെ മട്ടുപ്പാവില്‍ ..
ഇന്ന് പ്രണയമില്ല.. അതിന്റെ ഊഷരതയില്‍ ഒരു ഗതികിട്ടാ പ്രേതമായി അലയാനാവും വിധി.. അല്ല.. ഇത് സ്വയം വിധിച്ചത്..
ഹാ.. പിന്നെ ഈ വിഭ്രമ എഴുത്ത് ഇഷ്ടമായി.. ഗന്ധര്‍വനെ പ്രണയിക്കാത്ത പെണ്‍കുട്ടികള്‍ ഉണ്ടാവുമോ.. ഒരിക്കല്‍ ഒരു കൂട്ടുക്കാരി അവളുടെ കൗമാരത്തെ കുറിച്ച് പറഞ്ഞതോര്‍ക്കുന്നു.. ഗന്ധര്‍വനെ കാണുവാനായി അവള്‍ രാത്രിയില്‍ കുളിച്ചു ഈറനോടെ മുടി വിടര്‍ത്തിയിട്ടു മുല്ലപൂവും ചൂടി ഉറങ്ങാതെ കാത്തിരുന്നിട്ടുണ്ട് എന്ന്.. പക്ഷെ ഒരു ഗന്ധര്‍വനും അവളെ തേടി വന്നില്ല.. അവള്‍ക്കു അത്ര സൗന്ദര്യമില്ലായിരുന്നു.. അതാവും.. ഹ ഹ ഹ.. [പിന്നെ.. ഈ ഗന്ധര്‍വന്മാര്‍ ഫാഷന്‍ ഷോ നടത്താന്‍ പോവല്ലേ.. :) ]
പിന്നെയവള്‍ പറഞ്ഞു.. അവളുടെ നേര്‍ക്ക് നീളുന്ന കണ്ണുകളെ ആശയോടെ ഉറ്റു നോക്കിയിട്ടുണ്ട് എന്ന്.. പക്ഷെ അവളില്‍ ആരും പ്രണയം ചോരിഞ്ഞില്ല.. [പാവം എന്റെ ദ്രാവിഡസുന്ദരി.. ]
രാത്രിയില്‍ വിരിഞ്ഞൊരു നിശാഗന്ധിയുടെ നൈര്‍മല്യമുള്ള വാക്കുകള്‍ .. ഇഷ്ടമായി ചേച്ചി.. ഒരു കൈകുമ്പിള്‍ നിറയെ നല്ല ഓര്‍മ്മകള്‍ കൊണ്ട് വന്നു എന്റെ നെറുകില്‍ തളിച്ചതിന്.. നന്ദി.. [ഹല്ലാ.. ഇതും ഒരു സ്വപ്നമാണോ ഇനി.. :) ]
നല്ല എഴുത്ത്
ReplyDeleteകൊതിപ്പിക്കുന്ന വരികളും എഴുത്തും.വായിച്ചു തീര്‍ന്നിട്ടും എവിടെയോ അലഞ്ഞുതിരിയുകയാണെന്റെ മനസ്സ്...അഭിനന്ദനങ്ങള്‍..മനസ്സുനിറയ്ക്കുന്ന ഇതേപോലുള്ള ചിന്തകള്‍ വരട്ടെ....
ReplyDeleteനിങ്ങളെ വായിച്ചു തുടങ്ങുമ്പോഴേക്കും മനസ്സില്‍ വരും ഒരു ചിന്ത.. ഇത് പെട്ടെന്ന്‍ തീര്‍ന്നു പോകല്ലേ എന്ന്..
ReplyDeleteഅത്രക്കും ഇഷ്ടമാണ് ഈ എഴുത്ത്..
വായിച്ചിട്ടും വായിച്ചിട്ടും കൊതിതീരാത്ത,
സ്വപ്നത്തിന്റെയും പ്രണയത്തിന്റെയും
ഏഴാം പറുദീസയിലേക്ക്
വെറുതെ ഒരു യാത്ര പോയി ഞാനും..
വരികളില്‍ ഏതോ നഷ്ട പ്രണയത്തിന്റെ വ്യഥ നിഴലിടുന്നുണ്ട്.മുഖക്കുരു 'മോഹക്കുരു'വാകുന്നപോലെ...
ReplyDeleteതാങ്കളുടെ എഴുത്തിനു വല്ലാത്തൊരു ആഘര്‍ഷണീയതയുണ്ട് ... ഒരു വാചകത്തില്‍ നിന്നും അടുത്ത വച്ചകത്തിലേക്കുള്ള ദൂരം ഒരുപാട് കഥകള്‍ പറയുന്നത് പോലെ... ഈ ബ്ലോഗില്‍ വന്നാല്‍ വല്ലാത്തൊരു അനുഭൂതിയാണ് .വരികളെ ഭാവനയിലൂടെ പകര്‍ത്തുമ്പോള്‍ ആ അക്ഷരങ്ങള്‍ കൂട് വിട്ട് കൂട് മാറും പോലെ ഒത്തിരി ഇഷ്ട്ടമായി ഈ സ്വപ്നവും..ആശംസകള്‍..
ReplyDeleteഓരോ വരിയും എഷ്ടമായി
ReplyDeleteആശംസകള്‍
ഇതു ഗദ്യമോ പദ്യമോ.,
ReplyDeleteഞാനീ പുതുമയുള്ള കാവ്യാത്മക ഗദ്യം ആസ്വദിക്കുകയായിരുന്നു.എത്ര സുന്ദരമായി നിങ്ങള്‍ എഴുതുന്നു.,പുതിയൊരു ഭാഷയുണ്ടാക്കുന്നു.മനോഹരവും ചിന്തോദ്ദീപകവുമായ കല്‍പനകള്‍ അവിടെ അടുക്കി വെക്കുന്നു.
നന്മകള്‍ നേരുന്നു.
എഴുത്തിന്റെ മനോഹാരിത അവര്‍ണ്ണനിയം...വായനക്കാരനെ കഥാപാത്രങ്ങളോട് ലയിപ്പിക്കുന്നു...
ReplyDeleteസ്വപ്നത്തില്‍ തേടിവന്ന പ്രണയത്തിന്റെ ഓര്‍മ്മകള്‍ നന്നായി പറഞ്ഞു.ഇനിയും വരാം.
നെഞ്ചിനകത്തെ പ്രേമ ഗീതങ്ങളെ നിശ്ശബ്ദമായി മൂളി തീര്‍ത്തു.
ReplyDeleteബാലിശമെന്ന് പറഞ്ഞു പഠിപ്പിച്ചു തന്ന പ്രേമ വാക്യങ്ങള്‍ സ്വന്തം പേരില്‍ തപാലിലയച്ചു..
ഒരുപാട് ഇഷ്ട്ടപ്പെട്ടു ഈ എഴുത്ത് .................
പ്രണയത്തിന്‍റെ മായാവിഭ്രമത്തിന്‍ നാം ഓരോ തരത്തില്‍ അടിമപ്പെട്ടിരിയ്ക്കുന്നു അല്ലേ..?
ReplyDeleteകാലമെന്ന സത്യത്തിന്‍റേയും, പ്രായമെന്ന വിലക്കിന്റ്റേയും അതിരുകള്‍ കടന്ന് വിഭ്രാന്തികളുടെ ലോകം സൃഷ്ടിയ്ക്കുന്ന അവസ്ഥകള്‍..
അതെ...പ്രണയം ഒരു ഇന്ദ്രജാലക്കാരനായി മുന്നേറുന്നു..!
നന്ദി പ്രിയരേ..
എന്റ്റെ എഴുത്ത് എന്താണെന്ന് എന്നെ മനസ്സിലാക്കി തരുന്നത് നിങ്ങളുടെ ഈ വിലയേറിയ അഭിപ്രായങ്ങള് മാത്രമാണ്‍..മാനിയ്ക്കുന്നൂ...സ്വീകരിയ്ക്കുന്നൂ...
എന്‍റെ കയ്യില്‍ നല്‍കാനായി സ്നേഹമല്ലാതെ മറ്റൊന്നുമില്ലാ..!
വർഷിണീ, തകർത്തു...!
ReplyDeleteആദ്യത്തെ രണ്ട് പാരഗ്രാഫ് ഞാൻ രണ്ടു തവണ വായിച്ചു. അന്യായമായിട്ടുണ്ട്.
നന്നായി കഥകളെഴുതാനാവുന്നല്ലോ..
തുടരുക...
പഴയ കാലത്തിന്റെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ട് പോയി ചില വരികൾ..!!പദ്യത്തിന്റെ ഒഴുക്കുള്ള വരികൾ ഒരുപാടിഷ്ടമായി..!!
ReplyDeleteഒരു ഗന്ധർവ്വൻ ഇവിടെവിടെയോ കറങ്ങുന്നുണ്ട്.. സൂക്ഷിച്ചോണം !!
ആശംസകൾ..!!
മനോഹരമായിരിക്കുന്നു, ഈ ഭ്രമ കല്പനകള്‍ !
ReplyDelete(ഒരാഴ്ചയായി എന്റെ വലതുകവിളില്‍ നിറയെ കുരുക്കളാണ് !)
ഒരു ഗന്ധര്‍വന്റെ അദൃശ്യ സാന്നിദ്ധ്യം എഴുത്തിനെ പൊതിഞ്ഞു നില്‍ക്കുന്ന പോലെ........മനോഹരമായിരിക്കുന്നു.
ReplyDeleteനന്നായിട്ടുണ്ട്...
ReplyDeleteഎഴുത്തിന്റെ ശൈലി ഒരുപാടിഷ്ട്ടായി ..... :)
ഒരുപാടിഷ്ടായെന്ന പതിവ് പല്ലവി ആവര്‍ത്തിക്കേണ്ടല്ലൊ ല്ലേ.. ഞാന്‍ പരതുകയായിരുന്നു എന്‍റെ മുഖത്തെ കുരുക്കളുടെ എണ്ണം.. ഇക്കണക്കിന്‍ പോയാല്‍.. :)
ReplyDeleteവര്‍ഷിണി വിനോദിനി താങ്കള്‍ വീണ്ടും താങ്കളുടെ നോന്‍സ്റ്റൊപ്പ് ഗദ്യ കവിതപോലെ ഉള്ള ശൈലിയില്‍ പറഞ്ഞ പ്രണയം ഗംബീരമായി
ReplyDeleteഈ വായന എനിക്ക് ഉന്മാദം തരുന്നു. അദൃശ്യതയും, അരൂപിയും സൃഷ്ടിക്കുന്ന മുക്തമായ രസങ്ങളില്‍ ഞാന്‍ വിഹരിക്കട്ടെ .....!
ReplyDeleteഹൃദ്യം!
ReplyDeletenice.. എങ്കിലും അവ്യക്തത ചിലയിടങ്ങളില്‍ .
ReplyDeleteവളരെ നന്നായെഴുതി. ബോധധാരാപ്രവാഹം അങ്ങനെ തന്നെ വായനക്കാരനിലേക്ക് കടക്കുന്നുണ്ട്!
ReplyDeleteപ്രിയരേ..
ReplyDeleteഏവരും സ്വന്തം മുഖകുരുക്കളെ കുറിച്ച് വാചാലാരാകുന്നത് കണ്ട് പുഞ്ചിരിയ്ക്കാണ്‍ ഞാന്‍...സന്തോഷം തോന്നുന്നൂ..
എന്‍റെ വിഭ്രമം നിങ്ങളുടെയും വിഭ്രങ്ങളാണെന്ന് കൌതുകപൂര്‍വ്വം അറിയുന്നൂ ഞാന്‍ ..നന്ദി.
വര്‍ഷിണിയുടെ പോസ്റ്റുകള്‍ വായിക്കാന്‍
ReplyDeleteആവേശവും കമന്‍റ് എഴുതാന്‍ പേടിയുമാണ്.
എങ്ങിനെ എഴുതിയാലാണ് വായിച്ചതിന്റെ
impression സംവദിക്കപ്പെടുക എന്ന ചിന്താകുഴപ്പം.
മനസ്സിന്റെ പിടി തരാത്ത തീരങ്ങളിലൂടെ
സഞ്ചരിക്കുന്നു ഈ എഴുത്ത്, അതിന്‍റെ ലോല
തന്ത്രികളില്‍ തൊട്ട് അനുപമമായ ഒരു സംഗീതം
അതു സൃഷ്ടിക്കുന്നു. അതിലൂടെ ഒഴുകുമ്പോള്‍
വായനക്കാരന്‍ ഒരു അപ്പൂപന്‍താടിയാവുന്നു.
വര്‍ത്തമാനത്തിന്റെ വേദനകളില്‍ ഉറങ്ങുമ്പോള്‍
ഭൂതകാലത്തിന്റെ വസന്തങ്ങളും പൂക്കാലവും
ഉപബോധമനസ്സിന്റെ കിളിവാതിലിലൂടെ അനുവാദം
ചോദിയ്ക്കാതെ ഒരു തെന്നലായി അണയുന്നു.
മോഹക്കുരു മുളക്കുന്ന പ്രായഭേദങ്ങളില്‍ ഇത് പോല്ലുള്ള വശ്യ സ്വപ്നങ്ങള്‍ കൂട്ടാവാറുണ്ട്. ആണിനും പെണ്ണിനും .....
ReplyDeleteഎക്കാലവും പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന എന്നെ പോലുള്ള വായനക്കാര്‍ക്ക് വര്‍ഷിണിയുടെ വരികള്‍ നൊമ്പരം പൊതിഞ്ഞ ഒരു തലോടലാണ് .
ഒത്തിരി ഇഷ്ടമായി .... വശ്യതയുള്ള ഈ എഴുത്ത്
മുഖക്കുരുവിലൂടെയും ഗന്ധര്‍വനോ.. ഒരു എഴുത്ത് കാരിക്ക് സങ്കല്‍പ്പിക്കാന്‍ പറ്റാത്തതായി ഒന്നുമില്ല. വളരെ സുഖമുള്ള വായന.
ReplyDeleteപതിവുപോലെ തന്നെ വ്യത്യസ്ഥം. മനോഹരം!! അഭിനന്ദനങ്ങള്‍!!
ReplyDeleteആദ്യമായിട്ടാ വായിക്കുന്നത്
ReplyDeleteഉഗ്രന്‍ ഫ്ലോ. എല്ലാം ഒന്ന് വായിക്കട്ടെ.
അപ്പൊ മുഖക്കുരുവാ പ്രശ്നം. അല്ലെ?
ReplyDeleteഅതോ ദോശയോ?
രണ്ടായാലും ദോഷമൊന്നും വരുത്തല്ലേ എന്ന് പ്രാര്‍ഥിക്കുന്നു.
(കാരണം നിങ്ങക്കെന്തേലും പറ്റിയാല്‍ എനിക്കൊരു കമന്റ് നഷ്ട്ടപ്പെടില്ലേ! ഹഹഹാ..)
സ്നേഹം പ്രിയരേ...!
ReplyDeleteമോഹങ്ങളും മധുരങ്ങളും നൊമ്പരങ്ങളും ...ഓമനിയ്ക്കാനും ഓര്‍ക്കുവാനും ഇഷ്ടപ്പെടുന്ന വിചാര വികാരങ്ങല്ലോ...!
വര്‍ഷിണീ,
ReplyDeleteമിഥ്യാഭ്രമങ്ങളിലൂടെയുള്ള ഈ യാത്ര നന്നായി. വായിച്ചുകഴിയുമ്പോള്‍ മനസ്സിലെവിടെയോ എന്തൊക്കെയോ ബാക്കി...
നന്നായിട്ടുണ്ട്. ആശംസകള്‍
www.rcp12.blogspot.com
Rajesh C
nice one
ReplyDeleteരാജേഷ്..വളരെ നാളുകള്‍ക്കു ശേഷം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം, ഈ വായനയ്ക്കും..
ReplyDeleteമനോജ്..നന്ദി..സന്തോഷം..!
കഥയാണ്, പക്ഷെ വരികളില്‍ കവിതയുണ്ട് .
ReplyDeleteമുന്‍പെങ്ങും ഞാന്‍ വായിച്ചിട്ടില്ലാത്ത വരികള്‍.
കൌമാരത്തിന്റെ ഭാഗമാണ് ഈ പോസ്റ്റില്‍ അവസാനത്തേക്കാള്‍ ഇഷ്ടപെട്ടത്
വിഭ്രമത്തില്‍ നിന്നാണ് തുടങ്ങിയത് പക്ഷെ ഒടുങ്ങിയത് എവിടെയായിരുന്നു?
വളരെ നല്ല എഴുത്ത് ..ആശംസകള്‍
ReplyDelete