Sunday, March 9, 2014

മഹർ..

സോഹ അറബി ഭാഷയൽനിന്ന് കടംകൊണ്ട നാമമാണ്  - 'ഒറ്റയ്ക്ക്‌ കത്തിക്കൊണ്ടിരിക്കുന്ന വെളിച്ചം'

എത്രയൊ നാളുകളായി അക്ഷരങ്ങളിലൂടെ തന്റെ ജീവിതത്തിൽ വെളിച്ചം വിതറുന്ന പെൺകുട്ടി. അവളുടെ സൃഷ്ടികൾ എങ്ങനെയോ തനിക്കു ചുറ്റും വലയംചെയ്ത്‌ വശീകരിപ്പിച്ചിരിപരിമളംടെയെങ്കിലും അൽപം അന്ധകാരം അനുഭവപ്പെട്ടാൽ ഉടനെയവിടെ വാക്കുകൾകൊണ്ട്‌  വെട്ടം തീർക്കുന്നവൾ തനിയ്ക്കുമേൽ ഊർജ്ജം നൽകുന്നതായി അനുഭവിപ്പിക്കാറുണ്ട്‌. ചിലപ്പോൾ വരികൾക്കിടയിൽ ഒളിഞ്ഞു നിന്ന് 
പരിമളംവീശുന്ന കൊച്ചു പെണ്ണ് പക്വതയുടെ മൂടുപടമണിഞ്ഞ്‌ അതിശയിപ്പിക്കാറുമുണ്ട്‌.

സദ്ദാം കുവൈറ്റിലേയ്ക്ക്‌ പട്ടാളത്തെ വിട്ടപ്പൊ സോഹ അവിടെയായിരുന്നത്രെ. ഉമ്മായും ബാപ്പയും അഭയാർത്ഥി ക്യാമ്പിലെ തീപ്പിടുത്തത്തിൽ ഇല്ലാതായപ്പോൾ പടച്ചോൻ കനിഞ്ഞ ആയുസ്സിന്മേൽ അവിടന്ന് സോഹ ഉമ്മൂമ്മാന്റേടുത്ത്‌ എത്തിപ്പെടുകയിരുന്നു.

 ആൾക്കാർ ഒന്നിച്ച്‌ കൂടുന്നിടത്ത്‌ സോഹ എന്ന നാമം ഒരു കഥാപാത്രമാകുന്നത്‌ ഇത്തരം  വർത്തമാനങ്ങളിലൂടെയാണ്. തോളിലൊരു  മാറാപ്പും തൂക്കി ഉമ്മൂമ്മയുടെ വീട്ടുപടിക്കൽ അഭയാർത്ഥിയായി നിൽക്കുന്ന പത്തു വയസ്സുകാരി ഓരോ വായനയിലൂടെയും തന്റെ മനസ്സിൽ  വളരുകയായിരുന്നു.

ആ സ്വപ്നമാണിപ്പോൾ തനിക്കു മുന്നിൽ  സഖിയായി വന്നിരിക്കുന്നത്‌.

വെളുത്ത പൂക്കളുള്ള സാരിത്തലപ്പുകൊണ്ട്‌ മറച്ചുവെച്ച അവളുടെ ചെമ്പൻ ചപ്രത്തലമുടിയിൽനിന്ന് അനുസരണയില്ലാത്തവർ  നീണ്ട മൂക്കുപാലത്തിന്മേൽ വീഴുന്നുണ്ടായിരുന്നു. അശ്രദ്ധയായ്‌ ഉടുത്ത സാരിയുടെ അറ്റം പൊന്നിട്ട കൈകൊണ്ട്‌ ഇടക്കിടെ തലയിലേക്ക്‌ വലിച്ചിടുമ്പോൾ വിരൽത്തുമ്പുകളിൽനിന്ന് മയിലാഞ്ചി മണം മൂക്കിലേക്ക്‌ ഓടിക്കേറി വല്ലാതെ ഭ്രമിപ്പിച്ചു. കഴുത്തിലും കാതിലും പൊന്നുണ്ടൊ എന്നറിയിക്കാത്ത വിധം വലിച്ചുടുത്ത്‌ മൂടിപ്പുതച്ചിരിക്കുന്ന സാരിത്തുമ്പ്‌ ‌ യാദൃശ്ചികമെന്നോണം ഊർന്ന് വീണുകൊണ്ടേയിരിക്കുന്നത്‌ അല്പം രസത്തോടേ നോക്കിയിരുന്നു. ഒരു പ്രത്യേക തരം സ്നേഹംകൊണ്ട്‌ സോഹയെ പൊതിഞ്ഞുവെക്കുകയായിരുന്നു അപ്പോൾ.

അതീവ രഹസ്യമായി മനസ്സിൽ വരച്ചിട്ട സോഹയുടെ തലമുടിയ്ക്ക്‌ അനുസരണയുണ്ടായിരുന്നു. അവൾ അഴിച്ചിടുന്ന തലമുടിയിൽനിന്ന് തലയണമേൽ മയിലാഞ്ചിമണം  പടർന്നിരുന്നു.

ലോകത്തിൽ വെച്ച്‌ ഏറ്റവും വലിയ സന്തോഷമായി കണക്കുകൂട്ടിയ ആ അനുഭവസുഖത്തെ മറികടക്കുന്നതാണീ പാറുന്ന തലമുടിയും പിടിതരാത്ത മിഴികളുമെന്ന് ബോധ്യപ്പെടുകയാണിപ്പോൾ.

അക്ഷരങ്ങളിലൂടെ  കൂടുതൽ കൂടുതൽ സ്നേഹിച്ചുപോന്ന സോഹയെ മനച്ചെപ്പിൽ വരച്ച്‌ വരച്ച്‌ പൂർണ്ണരൂപം നൽകിക്കൊണ്ടിരുന്നു.അവളുടെ പേരെഴുതിയ താളുകളെ താലോലിച്ച് നിർവൃതിയടഞ്ഞു.

ആ നാളുകളിൽ വിരിഞ്ഞ മുറ്റത്തെ അസർമുല്ലയ്ക്ക്‌ അവളുടെ മണമാണെന്ന് ഒരു കിനാവിൽ അറിഞ്ഞ നാൾ ആ പൂക്കൾ കൊണ്ട്‌ കോർത്ത വാക്കുകൾ പോലെ സോഹയ്ക്ക്‌ കത്തെഴുതുകയായിരുന്നു.

" ഇക്കാക്കാക്ക്‌ മുഹബത്ത്‌ കേറിയിരിക്ക്ണുമ്മാ " എന്നും പറഞ്ഞ്‌ എന്തിനോ വേണ്ടി സൈറ തന്നെ കളിയാക്കിയതും അന്നു തന്നെയായിരുന്നു. എവിടെ പോയാലും പിൻതുടരുന്ന ആ ദൃഷ്ടികളിൽനിന്ന് ഒളിച്ചോടുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

" ഈ കത്തയച്ചാൽ സോഹ മറുപടി നൽകുമൊ "? - സംശയം മദിച്ചുയരുന്നുണ്ടായിരുന്നുവെങ്കിലും ഒരു പ്രത്യേക ജീവിത സ്പന്ദനം അനുഭവപ്പെട്ടു.പിന്നീടുള്ള സോഹയുമായുള്ള അടുപ്പം കത്തുകളിലൂടെ ജീവൻ വെച്ചുവെന്ന് പറയാൻ വയ്യ.

ആരും വീട്ടിലില്ലാത്തപ്പോൾ ഫോണിലൂടെ പതുക്കെ മാത്രം സംസാരിച്ചൊ ഉറക്കം കളഞ്ഞൊ ഇഷ്ടങ്ങൾ പൂത്തുലയാൻ വിടാതെ മുറ്റത്തെ മുല്ലവള്ളിയ്ക്ക്‌ വെള്ളം കോരിയൊഴിച്ച്‌ ആശകൾ കിളിർപ്പിച്ചു.

എന്തുചെയ്യണമെന്നറിയാതെ മച്ചിലേക്ക്‌ കണ്മിഴിച്ച്‌ കിടക്കുന്ന രാത്രികളിൽ സൈറ നുള്ളി നോവിച്ചു.

" മനുഷ്യന്മാരുടെ മനഃശാസ്ത്രം പഠിക്കണ ഇക്കാക്കാക്ക്‌ കയ്പിൻ വേപ്പ്‌ മധരിക്കണുണ്ട്മ്മാ..പഞ്ചാരയ്ക്ക്‌ കശപ്പാണു പോലും "

അതെല്ലാമിപ്പോൾ സോഹയോട്‌ പറയാനൊക്കുമൊ..?അവളിലെ എഴുത്തുകാരിയ്ക്ക്‌  എന്റെ വാക്കുകളിലെ നർമ്മം വേർത്തിരിച്ചെടുക്കാനാവുമൊ..അതോ, സാഹിത്യം വിളമ്പാനറിയാത്ത നാടൻ സംഭാഷണരീതിയോട്‌ പരിഹാസം കാണിക്കുമൊ?

പ്രത്യേക ഒരുക്കങ്ങളൊന്നുമില്ലാതെ സോഹയെ കാണാൻ ഇറങ്ങിത്തിരിച്ചു.സ്ത്രീ സഹജമായ ഒരുക്കങ്ങളൊന്നും തന്നെ അവളിലും കാണുന്നില്ല. വലതു കയ്യിൽ കുടുങ്ങികിടക്കുന്ന വളകളിലും വിരലുകളിലെ മയിലാഞ്ചിചോപ്പിലും പുതുമോടിയുടെ ലക്ഷണങ്ങളൊന്നുമില്ല.

പിന്നെയൊന്നും ആലോചിച്ചില്ല.. ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു,

"ഉമ്മ പറഞ്ഞിരിക്കുന്നു, അല്ലാഹു എല്ലാം എഴുതിവെച്ചിരിക്കുന്നുവെന്ന്. അദ്ദേഹത്തിന്റെ ആദേശമില്ലാതെ ഒരിലപോലും അനങ്ങുകയില്ല. അദ്ദേഹത്തിന്റെ ആജ്ഞ്നയനുസരിച്ച്‌ സ്വർഗ്ഗത്തിൽനിന്നും ആദമും ഹവ്വയും ഭൂമിയിൽ എത്തിപ്പെട്ടിരിക്കുന്ന പോലെ എന്നെയും നിന്നെയും അദ്ദേഹം പടച്ചുവിട്ടിരിക്കുന്നു. സോഹയെ കാണാൻ ഉമ്മയും സൈറയും ഉത്സാഹം പ്രകടിപ്പിക്കുണ്ട്‌. എന്നിട്ടു വേണംത്രെ അവർക്ക്‌ ബാപ്പയെ വിവരമറിയിക്കാൻ. "

എത്ര എളുപ്പത്തിൽ മനസ്സ്‌ തുറന്നു വെക്കുവാനായി. സ്നേഹവിചാരങ്ങളിൽ നിന്നുണർന്ന വാക്കുകൾ എങ്ങനെയൊക്കെയൊ ചിട്ടപ്പെടുത്തി അവതരിപ്പിക്കുകയായിരുന്നു, സ്വയം പ്രശംസ തോന്നി.

നിറഞ്ഞ നാരങ്ങവെള്ളം ഗ്ലാസ്സിൽ സോഹയുടെ കണ്ണുകൾ പ്രതിഫലിക്കുന്നതു പോലെ തോന്നിപ്പിച്ചു. രാത്രിയുടെ അന്ധകാരത്തിൽ ആ കൃഷ്ണമണികൾ പലപ്പോഴും കണ്ടിട്ടുണ്ട്‌. അവയിൽനിന്നുയർന്ന തിരിനാളം കൂടിയാണു തനിയ്ക്ക്‌ സോഹ.

ശിലയിൽനിന്ന് പെട്ടെന്നു ജീവൻ ലഭിച്ച സുൽത്താനയെ പോലവൾ ശരീരത്തോട്‌ ചേർന്നിരുന്നു. അസർമുല്ല മണമാണൊ മയിലാഞ്ചി മണമാണൊ സോഹയുടേതെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം ആ മണം ശരീരത്തിലേക്ക്‌ വ്യാപിക്കുന്നതറിഞ്ഞു.അപ്പോഴും അവളുടെ ചപ്രത്തലമുടി അനുസരണക്കേട്‌ കാട്ടുകയായിരുന്നു. 

സാരിത്തലപ്പെടുത്ത്‌ തലയിലൂടെ വലിച്ചിടുന്നതിനിടയിൽ  സോഹ  പറഞ്ഞു തുടങ്ങി,

" വായ്‌ നിറയെ മുറുക്കാൻ നിറച്ച്‌  ചുണ്ടുകൾ ചോപ്പിച്ച്‌ എപ്പോഴും  പഴംപുരാണങ്ങൾ പറഞ്ഞു തരുന്ന ഉമ്മൂമ്മാന്റെ ചെവിയിൽ സ്വകാര്യം പോലെ ഞാനെന്റെ കഥകൾ മെനയുമ്പോൾ മഞ്ഞപുരണ്ട പല്ലുകൾക്കിടയിലൂടെ തെറിച്ചു വീഴുന്ന സന്തോഷങ്ങൾ ഒരിക്കലുമെന്റെ വിചാരവികാരങ്ങൾക്ക്‌ തടയിട്ടിട്ടില്ല. പഠിപ്പും പുറംലോക സമ്പർക്കങ്ങളും ഇല്ലാത്ത അവരെന്റെ എഴുത്തിനെ അംഗീകരിക്കുന്നുവെങ്കിലും ഒരപ്പൂപ്പൻ താടിപോലെ പാറികളിക്കുന്ന ഈ നൊസ്സത്തിയെ പിടിച്ചുകെട്ടാനുള്ള പ്രാപ്തി അവർക്കുണ്ട്‌."

സോഹ ഊറിച്ചിരിച്ചു.

" നിങ്ങളെല്ലാവരും കൃത്യമായി പ്രാർത്ഥനകളിൽ ഏർപ്പെടുന്നവരാണെങ്കിൽ ഞാൻ വരാം. പക്ഷേ എന്റെ കൈകളിൽ ചങ്ങല വീഴരുത്‌ "

ആഹ്ളാദം അലതല്ലുന്നതുകൊണ്ടാവാം- ശരീരമാകെ വിറയൽ അനുഭവപ്പെട്ടു.

ഒരു വലിയ സൂട്ട്കേസ്‌ നിറയെ സാധനങ്ങളുമായാണ് സോഹ സൈറയുടെ വിരലുകളിൽ വിരലുകൾ കോർത്ത്‌ ഉമ്മറപ്പടി കയറിയത്‌. ആ സൂട്ട്കേസിൽ പൊന്നാടകളായിരിക്കുമെന്ന് വിചാരിച്ച സൈറയെ പറ്റിച്ചുകൊണ്ട്‌ സോഹ ഒരു കെട്ട്‌ പുസ്തകങ്ങളും അതിലേറെ കുനുകുനാന്ന് എഴുതി നിറച്ച കടലാസ്‌കെട്ടുകളും ഓരോന്നായെടുത്ത്‌ അലമാരയിൽ അടച്ചുപൂട്ടി.

" ഇതെല്ലാം ഇത്താത്ത എഴുത്യാണത്രുമ്മാ "

കടലാസ്‌കെട്ടുകളിലേക്ക്‌ സൈറ വിരൽചൂണ്ടുമ്പോൾ  ' സോഹ ' എന്നുമാത്രം എഴുതിയ നിറയെ ഏടുകളുള്ള ഒരു പുസ്തകം അവർ സോഹക്കു നേരെ നീട്ടി.

" ഇന്റെ ഇമാൻ എഴുതിയതാണ്, ഇപ്പോഴിത്‌ വായ്ക്കാൻ പെൺകുട്ട്യോൾക്ക്‌ വല്യേ ഇഷ്ടായിരിക്കോലൊ "

അന്നു അർദ്ധരാത്രിയോടെയാണറിഞ്ഞത്‌ സോഹയുടെ കാതുകളിൽ ലോലാക്കുകളില്ലെന്ന്.ഒറ്റകൈയ്യിലെ പൊന്നിന്റെ കുടുസ്സ്‌ വളകളും മഹർ ആയി അണിയിച്ച പിരിയൻ മാലയും മാത്രം. സോഹയുടെ കണ്ണുകളിൽ നാണം പുരളുന്നുണ്ട്‌.ഒരിയ്ക്കൽ ചിത്രങ്ങൾ വരച്ചാസ്വദിച്ചിരുന്ന  ആനന്ദസുഖത്തേക്കാൾ സൗരഭ്യമുള്ള അസർമുല്ല..!

കാതിൽ ലോലാക്കുകളില്ലെന്നറിഞ്ഞ്‌ ഉമ്മ തന്നെ സോഹയുടെ കാത്‌ കുത്താനുള്ള ഏർപ്പാടുകളുണ്ടാക്കി.തലനാരിഴ മുതൽ കാൽവിരൽത്തുമ്പു വരെ വേദന തിന്നുന്ന സോഹയെ സൈറ കളി പറയുമ്പോൾ അവൾ കറുത്ത മഷിയിൽ കുതിർന്ന അക്ഷരങ്ങൾക്ക്‌ മിഴിവേകുകയായിരുന്നു.

ഫാനിനു കീഴെ പാറിക്കളിക്കുന്ന ചപ്രത്തലമുടി മാടിയൊതുക്കി ഇമാൻ അഭിമാനിച്ചു,

" നിനക്കറിയുമൊ സോഹാ, എന്റെ കണ്മുന്നിലെ ഈ ദൃശ്യം പലപ്പോഴായി ഞാൻ സ്വപ്നം കണ്ടിരുന്നു..... ഈ മഹറും,.."

പിൻകഴുത്തിൽ വീണു കിടക്കുന്ന പിരിയൻ മാലയെ മെസപ്പൊട്ടാമിയയുടെ സാന്ദ്രമായ ലാവണ്യം തുടുത്ത ഞരമ്പുകളായി എഴുന്നുനിന്ന കഴുത്തിലേക്ക്‌ ഇമാൻ വലിച്ചിട്ടു.

"ഇനിയങ്ങോട്ട്‌ നിന്റെ വായനയുടെയൊ എഴുത്തിന്റെയൊ കാലം അവസാനിക്കുന്നില്ല. ചില്ലലമാരയിൽ അടുക്കിവെച്ചിരിക്കുന്ന കടലാസ്കെട്ടുകൾക്ക്‌ ഇമാൻ ജീവൻ നൽകും" " സോഹയുടെ മഹർ - അതായിരിക്കും നമ്മുടെ ജീവിത ഗ്രന്ഥം."

ഒരു തുണ്ട്‌ പേപ്പറും ഒരു കഷ്ണം പെൻസിലും മതി ഇമാനു സോഹയ്ക്കുമേൽ പ്രിയമേറാൻ.

പേമാരിയിലെന്ന പോലെ സുഖദുഃഖങ്ങൾ ഒഴുകിയൊലിച്ച്‌ പെയ്തുകൊണ്ടിരിക്കുന്ന കാലം..

നിലത്ത്‌ വിരിച്ച കനം കുറഞ്ഞ കിടക്കയിൽ വിശ്രമിക്കുന്ന ഇമാനു നേരെ ഉമ്മയുടെ കനത്ത ശബ്ദമുയർന്നു..

" എന്തൊക്കെയാണു ഞാനീ കാണണത്‌,എനിക്കൊന്നും മനസ്സിലാവണില്ല..എന്റെ മകന്റെ പഠിത്തം തന്നെയാണെനിക്ക്‌ മുഖ്യം. ആയതിനാൽ പഠിത്തം മുടക്കിയുള്ള ഈ പണികൾക്ക്‌ അധികം സമയം ചിലവഴിക്കേണ്ടതില്ല"

ആ സ്വരത്തിൽ നിറഞ്ഞ വ്യാകുലത മാത്രം.. !

സോഹ പിണങ്ങിയില്ല. ക്ഷീണം തീർന്ന കുഞ്ഞിനെപ്പോലെ വീട്ടുപണികൾ ചെയ്തും കടലാസ്സുകളിൽ അക്ഷരമാലകൾ കോർത്തും ഉണ്ടുറങ്ങി.

ഇമാൻ  പഠിച്ചുകൊണ്ടിരുന്നു - ഉമ്മയുടെ മനഃശാസ്ത്രം, സൈറയുടെ മനഃശാസ്ത്രം, സോഹയുടെ മനഃശാസ്ത്രം. പിന്നെ ലോകരുടെ മനഃശാസ്ത്രം......

മൗനം പെറ്റുപെരുക്കിയ കുഞ്ഞുങ്ങളെ പരിലാളിച്ചുകൊണ്ട്‌ സോഹ ഇമാനു നേർക്ക്‌ മിഴികളുയർത്തി പരുങ്ങി നിൽക്കുന്നത്‌ സമയത്തിനു ഉറങ്ങുന്നുണ്ടൊ ഉണരുന്നുണ്ടൊ ഭക്ഷിക്കുന്നുണ്ടൊ വായിക്കുന്നുണ്ടൊ  എന്നറിയുവാൻ മാത്രമായി. നിശ്ശബ്ദമായ അവരുടെ കണ്ടുമുട്ടലുകളിലെ പ്രേമരസങ്ങൾ മ്ളാനമാവാൻ തുടങ്ങി.രണ്ടുപേരും ഒരേ ജലധാരയിലിറങ്ങി ചോദ്യോത്തരങ്ങളില്ലാത്ത ഒരേ ഒഴുക്കിൽ നീന്തിത്തുടിച്ചു.

" മനുഷ്യരെ പടച്ചിരിക്കുന്നത്‌ ഇങ്ങനെയാണ്. നാൽപ്പതു നാൾ തികയും മുന്നെ എല്ലാവരും അവരവരുടെ ചുമതലകളിലേക്ക്‌ എത്തിപ്പെടുന്നു. "

നിശ്ശബ്ദതയിൽ സ്വരം ഉയർത്തുന്നവൾ അന്ധകാരത്തിൽ ഒളിച്ചിരുന്ന് ഇത്തിരി വെട്ടത്തിനു കീഴെ  'സോഹയുടെ മഹർ' എഴുതി തീർത്തു.

ഡോ.ഇമാൻ എന്നെഴുതിവെച്ച മുറിയുടെ മുന്നിൽ രോഗികളുടെ തിരക്ക്‌.

ഇത്രയേറെ ചിത്ത രോഗികളൊ..? - ഉണങ്ങിവരുന്ന മുറിവുകളിൽ വീണ്ടും തുള്ളിമരുന്ന് ഒറ്റിയ്ക്കാനായിരിക്കുമൊ ഇവർ പിന്നെയും പിന്നെയും വരുന്നത്‌..?

'സോഹയുടെ മഹർ' നെഞ്ചോട്‌ ചേർത്തുവെച്ച്‌ അവസാനത്തെ ടോക്കൺ കൈപ്പറ്റി സോഹ കാത്തിരുന്നു....

ഓഗസ്റ്റ്‌ രണ്ടിനു കുവൈറ്റ്‌ ഇറാഖ്‌ അധിനിവേശത്തിനു ഇരുപത്തിനാലു വയസ്സ്‌ തികയുമ്പോൾ സോഹയ്ക്കു മുപ്പത്തിനാലു വയസ്സ്‌ തികയുന്നു. ഇരുളിൽ തൊട്ടുണരുന്ന ഭയങ്ങളെ അതിജീവിച്ച്‌ ധൈര്യത്തെ കീഴടുക്കുകയാണീ ഒറ്റയ്ക്ക്‌ കത്തുന്ന വെളിച്ചം.

സോഹയുടെ നെഞ്ചിൽ ചേർന്നിരിക്കുന്ന അക്ഷരങ്ങങ്ങൾ ഇങ്ങനെ പറഞ്ഞു തുടങ്ങുമ്പോൾ മനഃശാസ്ത്രത്തിൽ ഗവേഷണ ബിരുദം നേടിയ ഡോ.ഇമാൻ  എക്സിസ്റ്റെൻഷ്യൽ ആൻസൈറ്റിയെക്കുറിച്ച്‌ ക്ലാസ്സെടുത്തുകൊണ്ടിരിക്കുകയായിരുന്നു..

" ജീവിതത്തെ കുറിച്ച്‌ ഉത്കണ്ഠ നിറഞ്ഞ വചനങ്ങളെഴുതുന്ന സാഹിത്യകാരന്മാരിൽ  ഈ രോഗലക്ഷണങ്ങൾ കണ്ടുവരുന്നു.. തലച്ചോറിലെ രാസപ്രവർത്തനങ്ങളുടെ വ്യതിയാനങ്ങൾ മനസ്സിന്റെ ആകുലതയെ രൂപപ്പെടുത്തുന്നു.. ഈ അവസ്ഥ എഴുത്തുകാരിൽ ഒരു രോഗമായി വളരുകയും പടരുകയും ചെയ്യുമ്പോൾ അത് ഒരു സമൂഹത്തെത്തന്നെ നാശത്തിലേക്ക്‌ നയിക്കുന്നു.."

എങ്ങും നിറഞ്ഞു നിൽക്കുന്ന അന്ധകാരത്തെ ചികഞ്ഞുമാറ്റി ഒറ്റയ്ക്ക്‌ കത്തിക്കൊണ്ടിരിക്കുന്ന വെളിച്ചം മുറിക്കുമുന്നിൽ ഉലാത്തുകയായിരുന്നു..

'ജീവിതത്തിലെ കർത്തവ്യ പരിപാലനം എത്ര സഹജവും സുഖകരവുമാണെന്ന് ഇമാൻ ആശ്ചര്യപ്പെടണം..' - അവൾ മനസ്സിൽ പറഞ്ഞുകൊണ്ടേയിരുന്നു..!

38 comments:

  1. nalla ezhuthu.. kooduthal kooduthal ezhuthoo.. vaayichu valare santhosham thonni.

    ReplyDelete
  2. കുട്ടി കഥയില്‍ നിന്നും വലിയ കഥയിലേക്ക്‌ പരകായപ്രവേശം.ഒരുപാടു ഇനിയും പറയാമായിരുന്നു.

    ReplyDelete
  3. ഇഷ്ടപ്പെട്ടു.
    നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete
  4. അക്ഷര മഹിമ ...അക്ഷയ മംഗല്യം....പുതിയ കഥ പുത്തന്‍ അനുഭവം !

    ReplyDelete
  5. വർഷിണിയുടെ ഒരു വെത്യസ്ഥമായ കഥ തുടക്കം പതിവ് ശൈലിയിൽ നിന്ന് വ്യതിചലിച്ചു വന്നെങ്കിലും അവസാനം ആയപ്പോഴേക്കും ആ പഴയ രീതിയിലേക്ക് തന്നെ പോയി എന്നാലും നല്ല വായന ക്ഷമത നല്കി പ്രമേയവും കൊള്ളാം ആശംസകൾ

    ReplyDelete
  6. വ്യത്യസ്ത രീതിയില്‍ വിവരിക്കുന്ന അനുഭവമാണ് എന്നൊരു തോന്നാല്‍ എന്തോ ആദ്യം ഉണ്ടായി. പിന്നെയാണ് എന്‍റെ വായനയില്‍ അതിന് കഥയുടെ രൂപം കൈവന്നത്.
    ഒരാവര്‍ത്തി കൂടി വായിക്കണം.

    ReplyDelete
  7. പതിവു ശൈലിയില്‍ നിന്നും വ്യത്യസ്തമായ രചന....ഹൃദ്യമായെഴുതി....
    ഇനിയുമിനിയും എഴുതാന്‍ ആശംസകള്‍...

    ReplyDelete
  8. മെസപ്പൊട്ടാമിയയുടെ പുരാതന സംസ്കാരത്തിലേക്ക് നടന്ന അധിനിവേശത്തിന്റെ ഇരകളായ ഒരുപാട് സോഹമാരുണ്ടാവാം . എന്നാൽ ഈ രീതിയിൽ എഴുത്തുകാരിയുടെ ഭാവന വിരിയിച്ചെടുത്ത ഒരു സോഹ മാത്രമെ ഉണ്ടാവുകയുള്ളു - മുത്തശ്ശിയുടെ ശിക്ഷണത്തിൽ വളർന്ന അവൾ സ്വതന്ത്രമായി ചിന്തിക്കുന്നവളും, എഴുത്തിനെ സ്നേഹിക്കുന്നവളുമായി. മനഃശ്ശാസ്ത്രഗവേഷണം നടത്തുന്ന ഇമന്റയും, സഹോദരനോട് ജോക്കിംഗ് റിലേഷൻഷിപ്പുള്ള സൈറയുടേയും, മകന്റെ പഠനത്തിൽ ആകാംക്ഷയുള്ള ഉമ്മയുടേയും വീട്ടിലേക്ക് പുത്രവധുവായി വന്നണയുന്നു . പ്രണയത്തിന്റെ ആദ്യനാളുകൾ പിന്നിട്ടപ്പോൾ സ്വാഭാവികമായ പരിണതിപോലെ ഇമാം ഗവേഷണത്തിലേക്കും, തന്റെ താൽപ്പര്യങ്ങളിലേക്കും തിരിയുന്നു. സോഹയും എഴുത്തിലേക്ക് തിരിയുന്നു . ഇതിനിടയിൽ നഷ്ടപ്പെടുന്ന ജീവിതാഭിനിവേശങ്ങളെ ഓർമ്മപ്പെടുത്താൻ ഇമാന്റെ മുന്നിൽ മനോരാഗിയായി സോഹ വന്നണയുന്നു

    ഇവിടെനിന്നും ഇറാഖ് അധിനിവേശത്തിന്റെ ഓർമ്മപ്പെടുത്തലിലേക്ക് കഥ തിരിയുന്നിടത്ത് കഥ അതിന്റെ ലക്ഷ്യം കൈവരിക്കുന്നു - എന്നാൽ വലിയ തോതിലുള്ള സാമൂഹിക ഉൽക്കണ്ടകൾ പങ്കുവെക്കാതെ എഴുത്തുകാരി സോഹ എന്ന വ്യക്തിയിലേക്കു തന്നെ തിരിയുന്നതും, എല്ലാ ശാസ്ത്രങ്ങൾക്കും അപ്പുറമുള്ള പ്രായോഗികജീവിതത്തിന്റെ അന്തഃസത്തയിലേക്ക് വായനക്കാരെ ക്ഷണിക്കുന്നതും ഈ കഥയെ വ്യത്യസ്ഥമാക്കുന്നു

    ടീച്ചറുടെ കഥയെഴുത്തിൽ സ്വീകരിക്കുന്ന ആശയതലം പരിണാമങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന് അടുത്തകാലത്തെ കഥകൾ സൂചിപ്പിക്കുന്നു

    ReplyDelete
  9. "നിശ്ശബ്ദമായ അവരുടെ കണ്ടുമുട്ടലുകളിലെ പ്രേമരസങ്ങൾ മ്ളാനമാവാൻ തുടങ്ങി.രണ്ടുപേരും ഒരേ ജലധാരയിലിറങ്ങി ചോദ്യോത്തരങ്ങളില്ലാത്ത ഒരേ ഒഴുക്കിൽ നീന്തിത്തുടിച്ചു."

    ഒരുപക്ഷെ ഉമ്മൂമ്മയുടെ ജീവിതസാഹചര്യങ്ങള്‍ വളരെ കടുത്തതായിരിക്കാം. അതുകൊണ്ടായിരിക്കാമല്ലോ സോഹ ഇത്രയും നല്ല എഴുത്തുകള്‍ നല്‍കിയിരിക്കുക... അനുഭവങ്ങളും. സ്വന്തം ജീവിതം മറന്ന് എഴുത്തിനെ പുല്‍കിയപ്പോഴും ആശയങ്ങള്‍ ഒത്തുചേര്‍ന്നപ്പോള്‍ സ്തായിയായി ഒതുങ്ങിക്കിടന്ന മനുഷ്യമോഹങ്ങള്‍ പുന്ര്‍ജ്ജനിക്കുന്ന സോഹയില്‍ വ്യക്തിപരമായ കൊതികള്‍ക്ക് മുന്‍‌തൂക്കം ലഭിച്ചു. തിരക്ക് കൂട്ടുന്ന പരിണാമത്തിനു സമയമായില്ലെന്ന വിശ്വാസവും അത്തരം ഒരു ജീവിതത്തിലേക്ക് നയിച്ചിരിക്കാം. സ്വാഭാവികമായ ജീവിതവിരസത വീണ്ടും പഴയ എഴുത്തിലേക്കും ചിന്തയിലേക്കും രണ്ടുപേരേയും നയിക്കുന്നു.
    'സോഹയുടെ മഹർ' ഇവിടെ എഴുതി പൂര്ത്തികരിക്കുന്നു.

    പിന്നീടാണ് സോഹയുടെ ജിവിതം തുടരുരുന്നത്, ജീവിതത്തിലെ കർത്തവ്യ പരിപാലനം തന്നെ മുഖ്യമെന്ന ചിന്തകളിലൂടെ ഇമ്രാന്റെ ക്ലാസ്സുകള്‍ ശ്രവിച്ചുകൊണ്ട്‌.....

    ജീവിതത്തിലെ നിര്‍ണ്ണായകമായ ചില ആശയസംഘട്ടനങ്ങളെക്കുറിച്ച ചിന്തകളാണ് കഥയെന്നു വായിച്ചു. വാക്കുകളിലൂടെ വാചകങ്ങളിലൂടെ കവിതപോലെ കഥ പറയുന്ന വര്ഷിണിയെക്കാള്‍ എനിക്കിഷ്ടമായത് ഇത്തരം രചനാശൈലിയിലെ വര്‍ഷിണിയെയാണ്.
    ആശംസകള്‍ സുഹൃത്തെ.

    ReplyDelete
  10. പറഞ്ഞു വന്ന ടീച്ചറുടെ രീതിയൊക്കെ കൊള്ളാം - ഒറ്റ വായനയിൽ പിടി തരാത്ത ശങ്കകൾ ഉണ്ടായി. തീയില മുളച്ചത് വെയിലത്ത് വാടിയ പോലെ ആയി അവസാനം - എന്ത് സാധൂകരനത്തിനു ശ്രമിക്കുമ്പോഴും അതങ്ങോട്ട് സമരസപ്പെടാത്ത പോലെ - സ്ത്രീ എന്നും ഒതുങ്ങാനുല്ലവൽ മാത്രമാണ് - പ്രത്യേകിച്ച് മുസ്ലിം സ്ത്രീ എന്നാണോ പറഞ്ഞു വന്നത്....
    അതോ ;
    സോഹ യിൽ ഒരു പരകായ പ്രവേശം ഉണ്ടോ ?
    വിശദ ചര്ച്ചക്കു കഥാ കാരൻമാര് തന്നെ മറുപടി പറയട്ടെ - ഞാൻ വായിച്ചു - എന്റേതായ എലിമയിൽ അനുഭവിച്ചു -
    താരതമ്യപ്പെടുത്തി നോക്കി .. ഉഗ്രൻഎന്ന് പറയില്ല - നിങ്ങളുടെ ഗ്രാഫ് ഇതിനു മോളിലാണ്

    ReplyDelete
  11. കാത്തു വെക്കാന്‍ പറ്റുമൊരു
    സ്വര്‍ണപണ്ടം മാത്രമാണോ സ്ത്രീ?? rr

    ReplyDelete
  12. പതിവുപോലെ വ്യത്യസ്തമായ ഭാഷയും അവതരണവും. കഥാന്ത്യം ആശയക്കുഴപ്പം ഉണ്ടാക്കുന്നു. മഹർ തിരിച്ചേല്പിച്ച് ജീവിതത്തിലെ കർത്തവ്യപരിപാലനത്തിലേക്ക് ഒറ്റയ്ക്ക് കത്തുന്ന വെളിച്ചമായി ഇറങ്ങിപ്പോകുന്ന സോഹയെയാണോ എഴുത്തുകാരി ചിത്രീകരിക്കുന്നത് എന്ന് സംശയിക്കുന്നു.
    "ഇരുളിൽ തൊട്ടുണരുന്ന ഭയങ്ങളെ അതിജീവിച്ച്‌ ധൈര്യത്തെ കീഴടുക്കുകയാണീ ഒറ്റയ്ക്ക്‌ കത്തുന്ന വെളിച്ചം." ഈ വാചകം കൊണ്ടുദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായില്ല.

    ReplyDelete
  13. പുതുമയുള്ള ആഖ്യാനം.. അപരിചിതമായ സംസ്കാരങ്ങളും കഥാസന്ദര്‍ഭങ്ങളും അനുഭവഭേദ്യമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. ചില വാക്കുകളിലൂടെ , ചില സൂചനകളിലൂടെ ചില ആശയങ്ങള്‍ പങ്കുവയ്ക്കാനും ശ്രമിച്ചു. ഹൃദ്യമായ രചന..

    ReplyDelete
  14. കഥക്ക് അനുയോജ്യമായ രീത്യിൽ ഉള്ള പശ്ചാത്തലം ഉണ്ടാക്കിയെടുക്കുന്നതിൽ എഴുത്തുകാരിക്ക് ആദ്യമേ പിഴവ് പറ്റിയിരിക്കുന്നു. സന്കീർണ്ണതകളിൽ നിന്നും വായനയെ വേര്തിരിച്ച് എടുക്കേണ്ടി വരുന്നത് കൊണ്ട് തന്നെ കഥയിലെ ആശയം വായനയിലേക്ക് എത്തുന്നില്ല. മാത്രവുമല്ല ചേര്ത്ത് വെച്ച വാക്കുകൾ പലതിലും അർത്ഥ വ്യത്യാസം മുഴച്ചു നില്ക്കുന്നു. എങ്കിലും പരിചിതമല്ലാത്ത ഒരു ചുറ്റുപാടിലേക്ക് ഈ കഥയെ ചേർത്ത് വെച്ച് എഴുതാനുള്ള ശ്രമത്തിന് ആശംസകൾ. എഴുതിയുള്ള പരിചയം കൊണ്ട് ഈ പോസ്റ്റും രക്ഷപ്പെട്ടു എന്ന് പറയാം.

    ReplyDelete
  15. മഹത്തായ രണ്ട് രാഷ്ട്രങ്ങളുടെ അധിനിവേശത്തിന്‍റെ ഇടവേളകളില്‍ രൂപംകൊണ്ട ഒരു പ്രണയസാഫല്യം.
    വായനക്കാരന്‍റെ മനസ്സില്‍ മൈലാഞ്ചിയുടെ ഗന്ധവും, മനശ്ശാസ്ത്രത്തിന്‍റെ നിഗൂഡതലങ്ങളും സമന്വയിപ്പിച്ച്
    ആസ്വാദനത്തിന്‍റെ മാസ്മരികതലങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു നല്ല കഥ വായിച്ച സംതൃപ്തി.

    അഭിനന്ദനങ്ങള്‍,,,!!

    ReplyDelete
  16. മെസപ്പൊട്ടോമിയൻ സംസ്കാരത്തിനു മേലുള്ള അധിനിവേശം എത്ര സോഹമാരെ മനോരോഗി ആക്കിയിട്ടുണ്ടാവും? അല്ലെ.

    ReplyDelete
  17. കഥ നന്നായി അവതരിപ്പിച്ചു

    ReplyDelete
  18. ഹൃദ്യമായ എഴുത്ത്.. അസര്‍മുല്ല സൌരഭ്യം വിതറുന്ന പ്രണയ സാഫല്യം..
    എങ്കിലും എന്‍റെ മനസ്സില്‍ പതിഞ്ഞ രൂപം തോളിലൊരു മാറാപ്പും തൂക്കി ഉമ്മൂമ്മയുടെ വീട്ടുപടിക്കൽ അഭയാർത്ഥിയായി നിൽക്കുന്ന പത്തു വയസ്സുകാരി സോഹ..
    അഭിനന്ദനങ്ങള്‍ വര്‍ഷിണി വിനോദിനി.. !!!

    ReplyDelete
  19. ഞാനൊരു പാവമാണ്. അതോണ്ട് ഇക്കഥ അത്രയ്ക്കങ്ങ മനസ്സിലായീംല്ലാ, അതോണ്ട് തന്നെ ഇഷ്ടായീന്ന് പറയണൂംല്ലാ.

    ReplyDelete
  20. എങ്ങും നിറഞ്ഞു നിൽക്കുന്ന അന്ധകാരത്തെ ചികഞ്ഞുമാറ്റി ഒറ്റയ്ക്ക്‌ കത്തിക്കൊണ്ടിരിക്കുന്ന വെളിച്ചം മുറിക്കുമുന്നിൽ ഉലാത്തുകയായിരുന്നു..കഥ നന്നായി അവതരിപ്പിച്ചു
    അഭിനന്ദനങ്ങള്‍,,,

    ReplyDelete
  21. evideyo arivillaymayude oru janalppaali thurannu pokunnu....avasanam.....enikku thirichariyan pattatha oru ankalappu....vayanayil ente thirichariv nashtappedukayaano....?

    ReplyDelete
  22. ഒന്നുകൂടി വരാം. ഇപ്പോള്‍ ഒരടയാളം.മുഴുവന്‍ വായിച്ചില്ല.

    ReplyDelete
  23. പ്രദീപമാഷ് പറഞ്ഞ അഭിപ്രായം തന്നെ.വര്‍ഷു എന്നും പുതുമയുടെ ആളാണല്ലോ. എത്ര വലിയ അഭിനിവേശങ്ങളും കാലപ്പഴക്കത്തില്‍ വ്യതിചലിക്കും. സോഹ എഴുത്തിലും, ഇമാന്‍ ഗവേഷണത്തിലും മുഴുകി മുഴുകി സോഹക്ക് കൂട്ടായി ഏകാന്തത മാത്രം. ഗവേഷണാന്ത്യത്തില്‍ സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന ഒരു രോഗത്തിനടിമയാണ് സോഹയെന്ന് ഇമാന്റെ കണ്ടെത്തല്‍.

    ReplyDelete
  24. എന്തോ ... ഈ രചനാശൈലി സുഖ വായനയെ ഹനിക്കുന്നതായി തോന്നി. ഒരുപക്ഷെ എന്‍റെ വായനയുടെ കുഴപ്പം കൊണ്ടാകാം, ആശംസകള്‍

    ReplyDelete
  25. അന്യനാട്ടിലെ സോഹയിലൂടെ ആശയപ്പെരുമയുമായി
    വീണ്ടും വർഷിണി ടീച്ചർ കഥാലോകത്തെ തമ്പുരാട്ടിയായി മാറുകയാണ്

    ReplyDelete
  26. വായനകൾ മാനിയ്ക്കുന്നു..
    അപ്രിയ വായനകൾ സാധ്യമായവർ ക്ഷമിയ്ക്കാ..
    നല്ല സൃഷ്ടികൾ ന്റേം സ്വപ്നമാണ്..
    ഏവർക്കും ന്റെ ഹൃദയം നിറഞ്ഞ നന്ദി..സ്നേഹം..!

    ReplyDelete
  27. വേറിട്ടൊരു ശൈലി... ഇഷ്ടായിട്ടോ :)

    ReplyDelete
  28. സംസ്കാരങ്ങൾ താരതമ്യം ചെയ്യ്മ്ബോളും
    വ്യക്തികളുടെ മാനസിക വ്യാപാരങ്ങളെ
    അവരുടെ വഴിക്ക് വിടാൻ ഒരു സമൂഹവും
    സമ്മതിക്കുന്നില്ല..

    സ്വാതന്ത്ര്യം പുരുഷന്‌ മാത്രം സ്വതന്ത്രം ആയി
    വിനിയോഗിക്കാൻ ഉള്ള സാധ്യതകൾ ആണു
    ഞാൻ കൂടുതൽ കഥകളിലും കാണുന്നത് ..കഥകൾ
    സാമൂഹ്യ ജീവിതത്തിന്റെ പ്രതിഭലനം ആണെന്നു
    സമ്മതിച്ചാൽ കഥയുടെ ആശയത്തോട് ദേഷ്യം
    തോന്നുന്നു...

    നന്നായി എഴുതി.ആശംസകൾ

    ReplyDelete
  29. ആശയം വ്യത്യസ്തമെങ്കിലും ആഖ്യാനം അവസാന ഭാഗത്ത്‌ അല്‍പ്പം ദുര്ഗ്രഹമാക്കി എന്ന് പറയാതെ വയ്യ. അധിനിവേശത്തിന്റെ കറുത്ത മുഖങ്ങള്‍ വിതക്കുന്ന ഭയം മറന്നു ധൈര്യത്തെ ആവാഹിക്കാന്‍ ശ്രമിക്കുന്ന സോഹയെ ഒറ്റയ്ക്ക് കത്തുന്ന പ്രകാശമായി കഥാകാരി വിവക്ഷിക്കുന്നു. 'ജീവിതത്തിലെ കർത്തവ്യ പരിപാലനം എത്ര സഹജവും സുഖകരവുമാണെന്ന് ഇമാൻ ആശ്ചര്യപ്പെടണം..'എന്ന് സോഹയെന്ന ഒറ്റയ്ക്ക് കത്തുന്ന വെളിച്ചം മനസ്സില്‍ പറയുന്നിടത്ത് കഥ അവസാനിക്കുമ്പോള്‍ ശിഷ്ടജീവിതം സോഹ ഏകാകിയായി തുടരാനുള്ള ഒരു തീരുമാനമെടുക്കലാണോ എന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാതെ എന്നിലെ വായനക്കാരന്‍ മടങ്ങുന്നു.

    ആശംസകള്‍ ടീച്ചറെ

    ReplyDelete
  30. വ്യത്യസ്തതയുള്ള പ്രമേയം. വിനു നന്നായി കഥ പറഞ്ഞു. ബ്ലോഗ്‌ കഥകളില്‍ കുറച്ചുകൂടി ലളിത ഭാഷയാണ് യോജിക്കുക എന്നും തോന്നി,കേട്ടോ.

    ReplyDelete
  31. ചെറിയ ഒരു ഇടവേളക്കു ശേഷം ചേച്ചിയുടെ ഈ എഴുത്തും കൂടുതല്‍ ആകര്‍ഷിക്കുന്നുണ്ട് ....
    എന്റെ പോരായ്മകള്‍ കൊണ്ടാണോ എന്നറിയില്ല എവിടെക്കെയോ എനിക്ക് പിടിതരാതെ പോയി ഈ വായന ........

    ReplyDelete
  32. എന്തോ പറയാന്‍ വന്നു പെട്ടന്നു തീര്‍ന്നപോലെ തോന്നി , ടീച്ചറുടെ കഥകള്‍ വായിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണം എന്നുള്ളത് കൊണ്ട് മനസ്സിരുത്തിയുള്ള വായനക്കായി മാറ്റിവെച്ചതായിരുന്നു , അത് കൊണ്ട് തന്നെ കഥ പെട്ടന്നു മനസ്സിലായി. എഴുത്തില്‍ കൂടുതല്‍ പുതുമകള്‍ കാണുന്നു.

    ജന്നത്ത്‌ വീശുന്ന -- എന്ന് പറഞ്ഞാല്‍ എന്താണ് എന്ന് മനസ്സിലായില്ല കേട്ടോ :)

    ReplyDelete
  33. എഴുത്തിലിനിയും നിയ്ക്ക്‌ വളരേണ്ടിയിരിക്കുന്നുവെന്ന് മനസ്സിലാക്കുനു ഞാൻ...
    അഭിപ്രായങ്ങൾ അതെന്തായാലും നിയ്ക്ക്‌ പ്രിയപ്പെട്ടവ തന്നെ..
    നന്ദി പ്രിയരേ...സ്നേഹം

    ReplyDelete
  34. >>>" മനുഷ്യരെ പടച്ചിരിക്കുന്നത്‌ ഇങ്ങനെയാണ്. നാൽപ്പതു നാൾ തികയും മുന്നെ എല്ലാവരും അവരവരുടെ ചുമതലകളിലേക്ക്‌ എത്തിപ്പെടുന്നു<<< ...(Y)
    നന്നായി അവതരിപ്പിച്ചു ..!
    അഭിനന്ദനങ്ങള്‍ വിനൂ ..

    ReplyDelete
  35. സത്യം പറഞ്ഞാൽ എനിക്കൊരു ചുക്കും മൻസിയായില്ല... എന്താ സംഭവിച്ചേ..??

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...