Sunday, January 8, 2012

ആനക്കാരന്...


“ആനയോട് സ്വകാര്യം പറഞ്ഞാല്‍ കേള്‍ക്കുമോ..?
ഉണക്കപ്പുല്ലും വൈക്കോലും എന്തേ ആന കഴിയ്ക്കുന്നില്ല..?
ആനയ്ക്ക്  സ്വയം ചോറുരുട്ടി കഴിച്ചാല്‍ എന്താ..?
ആനയ്ക്ക്  ഉപ്പില്ലാത്ത ഭക്ഷണമാണൊ കൊടുക്കുക..?
മഞ്ഞള്‍ ചേര്‍ത്താല്‍ ആനയ്ക്ക് നിറം പിടിയ്ക്കാതിരിയ്ക്കുമോ?
ചോറുണ്ട് കഴിഞ്ഞാല്‍  ആനയ്ക്ക് പായസം കുടിയ്ക്കാനുള്ള വയറുണ്ടാകുമോ..?
ആന പാവമാണൊപണക്കാരനാണൊ..?
ആന പാവങ്ങളുടെ വീട്ടില്‍ താമസിച്ചാല്‍ ആനയും ദരിദ്രനാകുമോ..?
അതൊ ദരിദ്രന്‍ പണക്കാരനാകുമോ..?“
അര്‍ദ്ധരാത്രി ആയി ഉറങ്ങാന്‍..
ഉറക്കം പിടിച്ചത് മുതല്‍  സ്വപ്നം കണ്ടത്  കുഞ്ഞു നാളില്‍ അമ്മ കാണിച്ച് കൊതിപ്പിച്ചിരുന്ന  അമ്മയുടെ തറവാട്ട് മുറ്റത്തെ ആന ചിത്രം..

ഉണര്ന്നപ്പോള്‍  ആന ഗ്രാമത്തിലൂടെ  മതിച്ച് നടക്കുന്നു..
അതിന്‍റെ മണം അടുക്കുന്തോറും മനുഷ്യര്‍ ഓടി അകലുന്നു..
ആകസ്മികമായി ആന വീട്ടു മുറ്റത്ത് വന്നു നിന്നപ്പോള്‍ ഒന്നും മനസ്സിലായില്ല..
ആനയുടെ നിഴലില്‍ നിന്ന് അവന്‍ മാറി നിന്നു..
ആനത്തോട്ടി ഒരു രാജഭടന്‍റെ കുന്തം കണക്കെ ഉയര്‍ത്തി പിടിച്ച്.. ഉശിരു കാട്ടി നെഞ്ച് വിരിച്ച്നില്‍ക്കുന്നു..
അവന്‍ അടുക്കുന്നു..
അവന്‍റെ മൂക്കിന്മേല്‍ ഒരു കുരുഅത് പൊട്ടുമോ?


“നാട്ടാരെല്ലാം നാട്  വിട്ടു..നാട് കാലിയായി..
എല്ലാം ഇവന്‍റെ മിടുക്ക് ,
ഇനി ഈ കൊടുങ്കാറ്റ്  ശമിയ്ക്കണമെങ്കില്‍ മട്ടുപ്പാവില്‍ നിന്ന് നീ ഇറങ്ങി വരിക..
കാറ്റും മഴയും കൊള്ളിയ്ക്കാതെ ഇവന്‍റെ തണലില്‍ നിന്നെ ഞാന്‍ പുലര്‍ത്തും..
അടുക്കള ചൂട് നീ തട്ടില്ല,
പുളിങ്കറിയ്ക്കുള്ള പുളി നീ തൊടില്ല,
ബക്കറ്റിലെ നനഞ്ഞ തുണികള്‍ നീ തോരാനിടില്ല,
എനിക്ക് കുളിയ്ക്കാന്‍ നീ വെള്ളം കോരില്ല..
നിന്‍റെ ഒരു കയ്യില്‍  വെള്ളിപാത്രം തരും ഞാന്‍,
മറു കൈ കൊണ്ട്  നീ ഇവനെ..നമ്മുടെ പുത്രനെ മാമൂട്ടി വളര്‍ത്തും..കൊഞ്ചിയ്ക്കും..ലാളിയ്ക്കും..
ഇതു മാത്രമെന്‍റെ വ്യവസ്ത്ഥ..
എന്‍റെ ഉള്ളം മിടിയ്ക്കുന്നുതിടുക്കം കൂട്ടുന്നു..
ഇവന്‍റെ ചങ്ങലയിലൂടെ എനിയ്ക്ക് കേള്‍ക്കാന്‍  കഴിയുന്ന ഒരു സംഗീതമുണ്ട്..
നമ്മുടെ  ഹൃദയ സംഗീതം..
നമ്മുടെ പ്രണയ മിടിപ്പുകള്‍..
നിനക്ക് കേള്‍ക്കാന്‍ ആവുന്നുണ്ടോ ഞാന്‍ കേള്‍ക്കുന്നത്..?
ജിത്സും.. ജിത്സും..ജിത്സും


“മനുഷ്യരെ നാട്ടില്‍  നിന്ന് ഓടിച്ച ഈ ഗജവീരന്‍ ഇത്ര നിഷ്ഠൂരനോ..
നോക്കൂഇവന്‍റെ കൃഷ്നമണികള്‍ ചലിയ്ക്കുന്നില്ല..
കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നില്ല..
ചേമ്പിന്‍ ചെവികള്‍ ആട്ടുന്നില്ല..
ഇരു വശങ്ങളിലേയ്ക്കും തല്‍ തിരിയ്ക്കുന്നില്ല..
നിനക്ക് കാണാന്‍ ആവുന്നുണ്ടോ ഞാന്‍ കാണുന്നത്.?.
ഇവന്‍ എന്നേയും ചവിട്ടി അരയ്ക്കുകയില്ല എന്ന് എന്തു ഉറപ്പാണ്‍ നിനക്ക് തരാനുള്ളത്..?
കള്ളത്തരത്തിന്‍ ഒരു വലിയ രൂപം കൊടുത്തിരിയ്ക്കുന്ന സാധനം
കൂട്ടിന്‍ നീയുംഹ്മ്മ്മ്.ഒരു ആനക്കാരന്‍ വന്നിരിയ്ക്കുന്നു..
പാപ മരണം  അതി സാധാരണം.
എന്നു വെച്ച് ഈ ഇളം പ്രായത്തില്‍ ഇവന്‍റെ കനത്ത കാലുകള്‍ക്കടിയില്‍ കിടന്ന് അമരാന്‍
ഹൊ.ന്റ്റെ ഈശ്വരാ.
പ്രസവ മുറിയില്‍ എത്തി നോക്കരുത് എന്ന് അമ്മമ്മ പറയുന്നതും ഇതിനു തുല്ല്യ വേദനയെ ഉദ്ദേശിച്ചായിരിയ്ക്കില്ലേ..
ശബ്ദമുണ്ടാക്കാതെ ഈശ്വര നാമം ജപിച്ച് മരിച്ചാല്‍ ആത്മാവിന്‍ ശാന്തി കിട്ടും..
അറിയോ നിനക്ക് ഇത് വല്ലതുംങെ..?”


“തല തിരിഞ്ഞവളേതലയില്‍ ഓളമില്ലാത്തവളേ..
ഇന്നലെ പെയ്ത പേമാരിയില്‍ മുയല്‍ കരഞ്ഞത് നീയും കേട്ടുവോ..?
കാരണം അതിന്‍റെ തലയില്‍ ചക്ക വീണ്‍ തലയില്‍ കൊമ്പ് മുളച്ചു..
ആമയുടെ ദു:ഖം എന്താണെന്ന്  നീയും അറിഞ്ഞുവോ..?
കാരണം ആമയ്ക്ക് മുയല്‍ എത്തും മുന്നെ ഓടി ആസ്പത്രിയില്‍ എത്തണം..
അങ്ങേതിലെ കുട്ടികൊമ്പന്‍  മുറ്റത്ത്  ഉലാത്തുന്നതിന്‍റെ സങ്കടം നീയും കണ്ടുവോ..?
കാരണം അടിച്ചു തെളിക്കാരി ഉറുമ്പിന്‍ ഗര്‍ഭം..
ഉറുമ്പ് താടിയ്ക്ക്  കൈയ്യും കൊടുത്തിരിയ്ക്കുന്നതിനു കാരണം,
അവള്‍ക്ക് നടു നിവര്‍ത്തി പണി എടുക്കാന്‍ വയ്യ
ഈ മഴക്കോള്‍ ദിനത്തിലും കൊടും ചൂട് സഹിയ്ക്കാനാവാത്തവനെ  പോലെ പരവശനായി ഞാന്‍ നില്‍ക്കുന്നതെന്തിന്‍ എന്ന് നിനക്ക് അറിയണോ..?
ഇവനിലൂടെ ഞാന്‍ കേള്‍ക്കുന്ന എന്‍റെ പ്രണയ സംഗീതം തന്നെ..
ജിത്സും.. ജിത്സും..ജിത്സും
നിനക്കും കേള്‍ക്കാമോ?
ഇല്ല.. നീ കേള്‍ക്കില്ലനീ കാണില്ല..
നീ സതീ രത്നമല്ലേ
അല്ലെങ്കിലും അറിയാം വിശ്വാസിയ്ക്കാന്‍ കൊള്ളാവുന്ന ജാതിയോ ഇനമോ അല്ല ഇവറ്റകളെന്ന്..
കരഞ്ഞ് കരഞ്ഞ് തലയണ നനച്ച് കുതിര്‍ക്കുന്ന വര്‍ഗ്ഗങ്ങള്‍..
നീ എന്തെല്ലാം കളികള്‍ എന്നെ വെച്ച് കളിച്ചു..
എത്ര തവണ എന്‍റെ പുറം നിനക്ക് ഇടിയ്ക്കാന്‍ ഞാന്‍ തന്നു ..
എന്‍റെ പുറം പള്ളിപ്പുറം ആയത് മിച്ചം..
നീ എന്തിന്‍ എന്നെ തള്ളി പറഞ്ഞ്  അമ്മയുടെ സാരിത്തലപ്പില്‍ തൂങ്ങി നിന്നെന്നെ കൊഞ്ഞനം കാണിച്ചു..?
മണ്ടൂസ്സ്..
നിന്നെ കെട്ടുന്നവന്‍ ഒരു മതപുരോഹിതനായിരിയ്ക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിയ്ക്കുന്നൂ..
അമ്പടാഎന്നോടാ കളി..?“


നനഞ്ഞ മണ്ണില്‍ നാല്‍ കനത്ത കാലുകളും രണ്ട് പതറുന്ന കാലുകളും ഒരു ആനത്തോട്ടിയും അമര്‍ന്ന് പതിഞ്ഞ്  അകലുന്നു..
ആനമണി കിലുങ്ങുന്നു..
മനുഷ്യ വിയര്‍പ്പിന്‍റെ ഗന്ധം അകലുന്നു..
ആന മണം മാത്രം മൂക്കിന്‍ തുമ്പിന്മേല്‍ കെട്ടടങ്ങാതെ തട്ടി മുട്ടി നില്‍ക്കുന്നു..
അവന്‍റെ മൂക്കിന്‍  തുമ്പിന്മേലുള്ള കുരു..
അതാ…………അത് പൊട്ടുന്നു..
ഇപ്പോള്‍ കേട്ട നാദം അതാണൊ..?
അതൊ.. ജിത്സും.. ജിത്സും..ജിത്സും?

*********************************************

എത്ര വരെ പഠിച്ച് ജോലി തരായി..?
ഗ്രാമത്തില്‍ എത്ര പറ കൃഷി വില്യ്ക്കു വാങ്ങി..?
ഉപ്പും മുളകും വാങ്ങാന്‍ കയ്യില്‍ പൈസ തികഞ്ഞോ?
പുലര്‍ച്ചെ വെള്ളച്ചോറ് വയറു നിറയെ കഴിച്ചോ?
പൊതു ജനങ്ങളുടെ മൌലീക അവകാശങ്ങള്‍ വീര്യം കെടുത്തിയില്ല..
റാന്തലിന്‍റെ ഇത്തിരി വെട്ടത്തില്‍ പുല്ലുപായ വിരിച്ച്  തണുത്ത തറയില്‍ മലര്‍ന്നു കിടക്കെ,
നെഞ്ചിലെ രോമങ്ങളിലൂടെ വിരലോടിച്ച്  ഗജന്‍റെ വരവ് ചെലവുകള്‍  കാണാപാഠം പഠിച്ചു..
മുറ്റത്തെ ആന മണം മൂക്കില്‍ തുളച്ചു കയറിയപ്പോള്‍ ആനകമ്പം ഉണര്‍ന്നു..അഭിമാനം നുര പൊന്തി..
ഒരു പണക്കാരന്‍റെ ഗര്‍വ്വോടെ ചുറ്റിനും നോക്കി..
വാടക മുറിയില്‍ വെളിച്ചം കൊണ്ട് അലങ്കാരങ്ങള്‍..
ബന്ധുക്കളുടെ ആരവങ്ങള്‍..
കുട്ടികളുടെ കളിച്ചിരികള്‍ ..
പാശ്ച്ചാത്തലത്തില്‍ .. ജിത്സും.. ജിത്സും..ജിത്സും

നൊമ്പരങ്ങളില്‍ ഊളിയിട്ട്  ഒരു സുഖ നിദ്ര..
കൂട്ടിന്‍ ഏങ്ങി കരച്ചിലിന്‍റെ വിമ്മിട്ടം.
“ഞാന്‍ എന്ന  സുന്ദരി.. നീളന്‍ മൂക്കുകാരി കൂട്ടിനില്ലാതെ
കൊമ്പനേയും കൊണ്ട് നീ എവിടെ പോയി ഒളിച്ചു?”

47 comments:

  1. അല്ല വര്ഷിണീ നിങ്ങള്‍ക്ക് പ്രേമം ആന ക്കാരനോട് ആയിരുന്നു അല്ലെ
    ആനക്കാരനെ പ്രേമിക്കാന്‍ പാടില്ല കേട്ടോ കേട്ടിട്ടില്ലേ മഹാ കവി കലാഭവന്‍ മണിയുടെ വചനങ്ങള്‍
    ആനയെ കെട്ടിയാലും പാപ്പാനേ കെട്ടെ രുത് എന്ന്

    ReplyDelete
  2. ബൈ ദ ബൈ.. ഇത് കവിതയാണോ? ലാബെല്‍ ഒന്നും കൊടുത്തിട്ടില്ലല്ലോ.. പക്ഷെ എന്തായാലും എഴുത്ത് മനോഹരമാണ്. ആനയുടെ പിറകെ കുറെ നടത്തിച്ചു. വളരെ നന്നായിട്ടുണ്ട്. ഈ ബ്ലോഗ്‌ മൊത്തത്തില്‍ പ്രകൃതി രമണീയമായ ഒരു കാടിന്‍റെ ഫീല്‍ തരുന്നുണ്ട്. ഹരിതാഭമായ ലേ ഔട്ട്‌.
    ആശംസകള്‍.

    ReplyDelete
  3. എല്ലാം സ്വപ്നം ആവും അല്ലെ?

    ReplyDelete
  4. കുട്ടി മദം പൊട്ടി നില്‍ക്കുന്ന ഗുരുവായൂര്‍ കേശവനെ കണ്ടിട്ടുണ്ടോ? മദം പൊട്ടി ചിന്നം വിളിച്ചും നില്‍ക്കുമ്പോഴും ഒറ്റ നോട്ടത്താല്‍ തളയ്ക്കുന്ന കുട്ടിക്കൊമ്പന്റെ പാപ്പനെ കണ്ടിട്ടുണ്ടോ?

    ക്രൂരരായ ചിലപാപ്പാന്മാരെ കണ്ടിട്ടുണ്ട്, യാതൊരു ദാക്ഷീണ്യവുമില്ലാതെ ആ മിണ്ടാപ്രാണിയെ പ്രഹരിച്ച് ഹരം കൊള്ളുന്ന പാപ്പാന്മാര്‍. ഓരോ പ്രഹരങ്ങളേറ്റുവാങ്ങുമ്പോഴും യാതൊരു ഭാവദേദവുമില്ലാതെ കണ്ണുനീര്‍വാര്‍ത്തുനില്‍ക്കുന്ന ആനകള്‍ വികാരം നഷ്ടപ്പെട്ട മനുഷ്യന് തുല്ല്യമല്ലേ.. ഉള്ളിലെ നോവ് ബാഹ്യപ്രഹരത്തിലെ നോവിനേക്കാള്‍ ഭീകരമായിരിയ്ക്കും.

    ആനയെ ഇവിടെ കണ്ടപ്പോള്‍ കുറെ കാര്യങ്ങള്‍ ഓര്‍മ്മ വന്നു.. :-)
    ആശംസകള്‍ വര്‍ഷിണി!

    ReplyDelete
  5. “അമ്പടി കള്ളീ.... നീളൻ മൂക്കുകാരീ!
    എല്ലാം നിക്ക് മനസ്സിലായീട്ടോ!”

    ചുമ്മാ പറഞ്ഞതാ.
    തനിമയുള്ള എഴുത്ത്.
    ഇത് മറ്റാരുടെയും സ്വന്തമല്ല.
    അഭിനന്ദനങ്ങൾ!

    ReplyDelete
  6. കടല്‍ത്തീരം.കടല്‍ത്തീരത്ത് വന്നുനില്‍ക്കുമ്പോള്‍ കാണുന്നതിരമാലകള്‍..,.ശാന്തമായി,പുഞ്ചിരിപൊഴിച്ച്,
    പൊട്ടിച്ചിരിച്ചു്,പൊട്ടിക്കരഞ്ഞു്,അലറിവിളിച്ച്,
    ആര്‍ത്തട്ടഹസിച്ചു്,സംഹാരതാണ്ഡവമാടി വന്നു്
    ഒടുവില്‍ നിരാശയോടെ ദുഃഖാകുലയായി പിന്‍വാങ്ങുന്ന തിരമാലകളെ ഓര്‍മ്മിപ്പിക്കും
    വിധത്തിലാണ് ഇതിലെ രചനാരീതി ടീച്ചര്‍
    ആവിഷ്കരിച്ചിരിക്കുന്നത്.
    നന്നായിരിക്കുന്നു.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  7. വായിക്കാന്‍ കൌതുകമുള്ള എഴുത്ത്.....
    നന്നായിട്ടുണ്ട് ട്ടാ..

    ReplyDelete
  8. ആനച്ചൂര് . ആനപ്പേടി , ആനയൂട്ട്‌ , ആനകമ്പം .
    ആനയോളം വലിപ്പമുള്ള സ്വപ്‌നങ്ങള്‍ .
    എവിടന്നു വരുന്നു ഇത്തരം വ്യത്യസ്തത ..?
    എനിക്കിഷ്ടായി ഇത് പറഞ്ഞ രീതി.
    ശരിക്കും നല്ലൊരു ആസ്വാദനം .
    അഭിനന്ദനങ്ങള്‍

    ReplyDelete
  9. ആകെ ഒരു ആനമയം ... വ്യത്യസ്തമായ രീതി എഴുത്തുകാരിയുടെ പല പോസ്റ്റുകള്‍ പോലെ ...വചാലാമായ ഒരു പോസ്ടായിട്ടു തോന്നി എനിക്ക് ആശംസകള്‍........

    ReplyDelete
  10. ഞങ്ങള്‍ക്കും സ്നേഹിക്കാന്‍ ചെറുപ്പത്തില്‍ ഒരാനയുണ്ടായിരുന്നു. ഞങ്ങളുടെ അടുത്ത പൂമുള്ളി മനയിലെ ഗണേശന്‍ .. ഒരു ജീവിയെ പോലും ഉപദ്രവിക്കാത്ത പരമ സാധു . വീടിനു മുന്നിലെത്തിയാല്‍ അവന്‍ ബ്രേക്ക്‌ ഇടും . പാപ്പാന്മാര്‍ എന്ത് ചെയ്താലും അനങ്ങില്ല . അവന്റെ വിഹിതം പട്ടയായാലും ചക്കയായാലും കൊടുത്താലേ മുന്നോട്ടു നീങ്ങൂ ,,,,

    ഈ ആന കഥ വായിച്ചു ഒരു വേല ഞാന്‍ അവന്റെ ഓര്‍മകളില്‍ എത്തി ... വേറിട്ടൊരു ശൈലിയില്‍ നന്നായി പറഞ്ഞു വിനോദിനി

    ReplyDelete
  11. ഹഹ .. വര്‍ഷിണീ ഞാന്‍ ചിരിച്ചേട്ടൊ ..
    എനിക്കാണേല്‍ കൊച്ചിലേ തൊട്ട്
    ഈ ആനയെന്ന് പറഞ്ഞാല്‍ ഭ്രാന്താ ..
    ആനക്കാരി ആയിട്ട് ആരെലും ഉണ്ടായിരുന്നേല്‍
    ഞാന്‍ കെട്ടിയേനേ സത്യം :)
    ഒരു പാട് തല്ല് കൊണ്ടിട്ടുണ്ട് ഈ ഭ്രാന്ത് കൊണ്ട് ..
    ആനയേ കണ്ടാല്‍ കൂടെ പോകും
    അതിനേ കുളിപ്പിക്കാനും , അവരൊടൊപ്പൊം കൂടും ..
    ഞാന്‍ എത്തും മുന്നേ തറവാട്ടില്‍ വിവരം എത്തും ..
    ആനചൂര്‍ ഇന്നുമെന്റെ അരികിലുണ്ട്
    ഒരു നല്ല ശ്വാസത്തില്‍ അതു നിറയും ..
    അന്നും ഇന്നും ഈ കുറുമ്പനേ വല്ലാണ്ട് ഇഷ്ടമാ ..
    മാമനും , തറവാട്ടിലും ഉണ്ടായിരുന്ന ആനകളേക്കാള്‍
    ഞാന്‍ സ്നേഹിച്ചതും മനസ്സില്‍ വച്ചതും വേറെ കറുമ്പനമാരെ ആണ് ..
    " ശിവസുന്ദര്‍ " എന്റേ ഇഷ്ട നായകനുമാണ് ..
    എത്രനേരം നോക്കി നിന്നാലും മടുക്കാത്തവന്‍ ..
    ഒരു മരണം ഉണ്ടേല്‍ അതു മഴ പെയ്യുന്ന രാവില്‍
    എതെലുമൊരു സഹ്യന്റേ മകന്റേ ചാരത്താവണം ..
    " ആഗ്രഹം കേട്ടൊ "..
    അല്ല വര്‍ഷിണീ .. എന്തായീ ചിതറിയ ചിന്തകള്‍ .. ?
    ഇന്നലേ ആനക്കാരന്‍ വേലായുധനേ കണ്ടുവോ ..
    അതോ സ്വപ്നത്തില്‍ ആന കുത്താന്‍ ഓടിച്ചുവോ ?
    അതോ ഇനി ഏതേലും ആന കുറുമ്പ് കാണിച്ചോ ..
    പക്ഷേ അവസ്സാനം മുയലും ചക്കയുമൊക്കെ ഉണ്ടല്ലൊ :)
    ഒന്നില്‍ തുടങ്ങീ പലതില്‍ എത്തീ ഒഴുകുന്നുന്റ് ചിന്തകള്‍
    ഇഷ്ടങ്ങള്‍ .. പ്രീയ മഴ മാത്രം .. മറക്കല്ലേ പാവത്തിനേ ..

    ReplyDelete
  12. വിനുവേച്ചിയെ....

    ആനക്കമ്പക്കാരനായ ഒരു കുട്ടിയുണ്ടായിരുന്നു എന്നില്‍ .... ഉത്സവക്കാലമായാല്‍ അടുത്തുള്ള അമ്പലങ്ങളില്‍ എഴുന്നള്ളത്തിനായി ഒരുക്കുന്ന ആനയെ ചുറ്റി പറ്റി നടന്നതും, സ്കൂള്‍ ഇടവേള സമയങ്ങളില്‍ ആനയെ കാണാന്‍ കിലോമീറ്റര്‍ അകലെയുള്ള അമ്പലത്തിലേക്ക് പൊരിവെയിലത്ത് നടന്നു പോയതും,
    ബെല്ലടിക്കാന്‍ നേരാവുമ്പോ ക്ലാസ്സില്‍ കിതച്ചത്തിയതും,
    ആനയെ കുളിപ്പിക്കാന്‍ കൂടിയതും,
    ആനവാല്‍ ചോദിച്ചപ്പോ പാപ്പാന്‍ തോട്ടി കൊണ്ടു തല്ലാന്‍ ആഞ്ഞപ്പോ ഓടിയൊഴിഞ്ഞതും എല്ലാം ഓര്‍ക്കാന്‍ തരായി ഈ പോസ്റ്റ്‌ വായിച്ചപ്പോ...

    എന്റോരു ചങ്ങായി ഉണ്ടാര്‍ന്നു... അവനോട് സ്കൂളില്‍ വെച്ച് ടീച്ചര്‍ ചോദിച്ചു... "മോന് വലുതാവുമ്പോ ആരാവാനാണ് ആഗ്രഹം എന്ന്. " അന്നവന്‍ പറഞ്ഞത് അവനു ഒരു ആനപ്പാപ്പാന്‍ ആയാല്‍ മതിയെന്നായിരുന്നു. ക്ലാസ്സില്‍ ഉയര്‍ന്ന കൂട്ടച്ചിരിയടക്കാന്‍ ടീച്ചര്‍ ചൂരല്‍ ഡസ്ക്കിലടിച്ചു പൊട്ടിക്കേണ്ടി വന്നു... അതൊക്കെ ചുമ്മാ ഓര്‍ത്തു പോയി... :)

    വിനുവേച്ചിയുടെ എഴുത്തിനെ കുറിച്ച് എന്തായിപ്പ പറയാ.. ഗദ്യരൂപത്തിലെങ്കിലും കവിതയുടെ ചായ്‌വാണ് കൂടുതല്‍ .... നല്ലത്.. ഇനീം ഇനീം എഴുതൂ... പുലരിമഴ പോലെ കലര്‍പ്പില്ലാത്ത, നേര്‍ത്തതും തെളിച്ചമുള്ളതുമായ സ്നേഹം പകരുന്നു....

    സ്നേഹപൂര്‍വ്വം
    അനിയന്‍

    ReplyDelete
  13. .പല കവിതകളില്‍ വേറിട്ടൊരു കവിത വളരെ ഇഷ്ടമായി... ആശംസകള്‍ ...

    ReplyDelete
  14. ഒരു കുളിര്‍നിലാകവിതപോലെ വരികള്‍ ...ആന -അതൊരു അത്ഭുതം തന്നെ.കടല്‍ പോലെ.കരിമേഘങ്ങള്‍ പോലെ. ദൈവത്തിന്റെ സൃഷ്ടിമഹിമകളില്‍ ഓരോ ചരാചരങ്ങളും വളരെ വളരെ ചിന്തനീയം.അതിലൊരു ഉറുമ്പിനെപ്പോലും സൃഷ്ടിക്കുവാനാവാത്ത നമ്മള്‍ മനുഷ്യര്‍ അവയുടെ ഉടമകളും.അങ്ങിനെ കവികള്‍ ,ശില്‍പികള്‍,ചിത്രകാരന്മാര്‍ ....എല്ലാവരുടെയും ആശയങ്ങള്‍ അവയായി.ഈ ദൃശ്യപ്രപഞ്ചം എത്ര അതിശയകരമല്ലേ ?അപ്പോള്‍ കാണാ പ്രപഞ്ചമോ?
    ഇങ്ങിനെയൊരു ചിന്തയും ഇതു വായിച്ചപ്പോള്‍ മനസ്സിലൂടെ മിന്നിമറഞ്ഞു.നന്ദി,പ്രിയ വര്‍ഷിണി....

    ReplyDelete
  15. വ്യത്യസ്തമായ ശൈലി....
    നന്നായിട്ടുണ്ട് !
    :)

    ReplyDelete
  16. അവതരിപ്പിച്ച രീതിയില്‍ ഒരു വ്യതസ്തത കാണുന്നു. അത് പോസ്റ്റിന്റെ പ്രതെകത തന്നെ. അഭിനന്ദനങ്ങള്‍...
    ഇതിലെ ആനയെ വേറെ എന്തെങ്കിലും ഒരു പ്രതീകമായി കണ്ടിട്ടുണ്ടോ.

    ReplyDelete
  17. ആനയെ ഒരു പ്രതീകമാക്കുകയാണു കഥാകാരീ..പക്ഷേ അത്രകണ്ട് വിജ്ജയിച്ചോ എന്നൊരു സംശയം...ഈ സംശയം എഴുത്തിലുടനീളമുണ്ട്..അതോ ഇനി എനിക്ക് മനസ്സിലാകാത്തതാണോ....ഒന്ന് കൂടെ വായിച്ച് നോക്കാം...

    ReplyDelete
  18. ആന മഴ പെയ്താല്‍ കുട പിടിക്കുമോ ?
    ആനയും ഉറുമ്പും മത്സരിച്ചാല്‍ ആര് ജയിക്കും ?
    ആന എന്താ തല തിരിഞ്ഞു നോക്കാത്തത് ?
    ആനയുടെ കണ്ണ് എന്താ ചെറുതായത് ?
    ആനക്ക് എന്താ ഇത്ര വലുപ്പം .. ഹഹഹ ..ഞാന്‍ നിര്‍ത്തി

    വിനൂ കോന്നി ആനകൂട്ടില്‍ പോയകാര്യം ഓര്‍ത്തുപോയി ഞാന്‍ ..ആനയുടെ മുകളില്‍ കയറാന്‍ കരഞ്ഞ ന്റെ ആങ്ങളയെ ഒരു പാപ്പാന്‍ ശാന്തനായി നില്‍ക്കുന്ന ഒരാനയുടെ മുകളില്‍ കയറ്റി ..വലിയ സ്റ്റൈലില്‍ എല്ലാരെയും നോക്കി അങ്ങനെ ഇരുന്ന സഹോദരനെ കണ്ടു നിക്ക് സഹിച്ചില്ല ..ഞാന്‍ വലിയ ബഹളമായി ..ആരും എന്നെ അതിന്റെ മുകളില്‍ കയറ്റിയില്ല മാത്രമല്ല എന്നെ അവിടെ നിന്നും ഓടിച്ചു ആ പാപ്പാന്‍ ...കുറെ കഴിഞ്ഞു പാപ്പാന്‍ കാശും വാങ്ങി പോയി ..പിന്നീടാണ് അറിയുന്നത് മതം പൊട്ടിയ ആന ആയിരുന്നു അതെന്നു ...അതിനാണ് അടുത്ത് നിന്ന് കാറിയ എന്നെ അവിടെ നിന്നും ഓടിച്ചത് ..പിന്നെ ആനപ്പുറത്ത് കയറണമെന്ന് ഞാനും പറഞ്ഞിട്ടില്ല ആങ്ങള വെറുതെ കയറ്റാം എന്നുപറഞ്ഞാലും കയറൂല്ല..വിനുവിന്റെ ആന എന്നെ കുട്ടികാലം ഓര്‍മ്മപ്പെടുത്തി ട്ടോ !!

    ReplyDelete
  19. എത്രയെത്ര കണ്ടാലും മതിവരാത്ത ഒരത്ഭുത വസ്തുവെപ്പോലെ കൗതുകമുണർത്തുന്നു, ആന. ആ ജീവിയോടുള്ള കൗതുകവും പ്രണയവും ഇഴപിരിഞ്ഞു കിടക്കുന്ന അവസ്ഥ നല്ല വായനാനുഭവം നൽകുന്നു.

    ReplyDelete
  20. ടീച്ചറെ...

    ഞാന്‍ ഇന്നലെയും വായിച്ചു . ഇന്നും വായിച്ചു. മറ്റുള്ളവരുടെ കമന്റുകളും വായിച്ചു... ഞങ്ങളുടെ പ്രദേശത്ത് ഉല്‍സവങ്ങളും മറ്റും കുറവായതിനാല്‍ ആനകള്‍ കൗതുകമായി നിറഞ്ഞ ബാല്യകാല അനുഭവങ്ങള്‍ കുറവാണ്... തിടമ്പേറ്റിയ ആനക്കഴ്ചകളും അധികം കണ്ടിട്ടില്ല.ആനക്കൗതുകം വരുന്നത് മൈസൂരില്‍ കഴിഞ്ഞ കാലത്താണ്. മുത്തങ്ങ കാട്ടില്‍ വെച്ച് ആനകളെ കാണാന്‍ ബസ്സിന്റെ സൈഡ് സീറ്റ് പിടിക്കും... ഭാഗ്യമുണ്ടെങ്കില്‍ സംഘം ചേര്‍ന്ന ആനക്കൂട്ടത്തെ കാണാം.- ഇതാണ് എന്റെ ആന അനുഭവം..

    അതുകൊണ്ട് ടീച്ചറെ എനിക്ക് വിഷയത്തെക്കുറിച്ച് ഒന്നും പറയാനില്ല... പിന്നെ വാനോളം പറയാനുള്ളത് ടീച്ചര്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന പുതിയ ഭാഷയെക്കുറിച്ചാണ്... ചര്‍ച്ച ചെയ്യുന്ന വിഷയത്തിനനുസരിച്ച് ആ ഭാഷയ്കും ചില മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.... തുടരുക... ഈ നല്ല ശൈലി.

    ReplyDelete
  21. ഞാനിതു അദ്യം വായിച്ച് എന്റെ മനസ്സ് വെറുതെ പള്ളിപ്പുറമാക്കിയത് മിച്ചം, പിന്നീട് ഒരിക്കൽ കൂടി വായിച്ചു ഒന്നു മനസ്സിലാക്കി എടുക്കാൻ...!!

    ((((ദെന്ത് ബാസ...)))

    എഴുത്തിന്റെ പുതിയ ഒരു ശൈലിയിലേക്ക് വായനയുടെ സൗന്ദര്യം എത്തിക്കുന്ന "റ്റീച്ചർക്ക്" ആശംസകൾ...!!

    ReplyDelete
  22. സാഹിത്യം ചിലപ്പോള് തെളിയാത്ത മാനം പോലെയാണ്..
    അവയെ അനശ്വരമാക്കുന്ന വികാരങ്ങള് മഴത്തുള്ളികള് പോലെയും..
    അവ ഭൂമിയില് പതിയ്ക്കുമ്പോള് കിട്ടുന്ന അംഗീകാരം ന്റ്റെ പ്രിയരുടെ സ്നേഹമാണ്..
    സ്നേഹമില്ലാത്ത എന്നില് കഥയില്ല..കവിതയില്ല..!

    നന്ദി പ്രിയരേ..പ്രോത്സാഹനങ്ങള് ഹൃദയപൂര്വ്വം സ്വീകരിയ്ക്കുന്നു..
    വാക്കുകളാല് ഒതുങ്ങാത്ത സ്നേഹം മാത്രം..!

    ‘’ആന“യെ ഞാന് അനശ്വര പ്രണയമാക്കി കണ്ടു
    അവള് ഇറക്കി വിട്ട ആനയും, അവന് നെഞ്ചിലേറ്റിയ ആനയും പ്രണയം തന്നെ..!

    ഇപ്പോള് എന്നില് നിറഞ്ഞു കവിയുന്ന വികാരം ആഹ്ലാദം മാത്രം..
    അതിന്റെ കാരണം ഈ പങ്കുവെയ്ക്കലുകള് തന്നെ..
    എന്റെ “ആന” എന്നെ എവിടെയെല്ലാം എത്തിച്ചു,
    എത്ര മനസ്സുകളെ വാചാലമാക്കി..
    ഹൊ…നന്ദി പ്രിയരേ…!

    ReplyDelete
  23. ആനചിന്ത നന്നായി കേട്ടോ ....ആനയുടെ നടനം പോലെ തന്നെ വിത്യസ്തമായ അവതരണം ഒരു മഴ പെയ്യുന്ന പോലെ ഇനിയും എഴുതുക എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  24. വായിക്കാന്‍ നല്ല സുഖമുള്ള എഴുത്ത്

    ReplyDelete
  25. “ഞാന്‍ എന്ന സുന്ദരി.. നീളന്‍ മൂക്കുകാരി കൂട്ടിനില്ലാതെ
    കൊമ്പനേയും കൊണ്ട് നീ എവിടെ പോയി ഒളിച്ചു…?”..............വീരപ്പനാണോ കൊണ്ടു പോയത് ...നന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete
  26. “ഞാന്‍ എന്ന സുന്ദരി.. നീളന്‍ മൂക്കുകാരി കൂട്ടിനില്ലാതെ
    കൊമ്പനേയും കൊണ്ട് നീ എവിടെ പോയി ഒളിച്ചു…?”..............വീരപ്പനാണോ കൊണ്ടു പോയത് ...നന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete
  27. നീളന്മൂക്കുകാരീ,, ആനക്കൂട്ടുകാരീ.... ഇഷ്ടായിട്ടൊ വ്യത്യസ്തമായൊരീ എഴുത്ത്... ഇനിയും എന്തൊക്കെയൊ ഇതിലെന്‍റെ കൂട്ടുകാരിക്ക് എഴുതാനുണ്ടായിരുന്നെന്ന് തോന്നി വായിച്ചു കഴിഞ്ഞപ്പോള്‍....,, ഇത്രവേഗം കഴിയേണ്ടിയിരുന്നില്ല എന്നും..

    ReplyDelete
  28. ആദ്യം വായിച്ചപ്പോള്‍ വലിയ പിടി കിട്ടിയില്ല.. എങ്കിലും ആന എന്നത് വെറും ആനയല്ലെന്നു മനസ്സിലായി... കമ്മന്റ്സ് വായിച്ചപ്പോള്‍ എല്ലാവരും കമ്മന്റിയിരിക്കുന്നത് ആനയെ കുറിച്ച്... എനിക്ക് തെറ്റിയെന്നു വിചാരിക്കുംബോഴാനു താങ്കളുടെ തന്നെ കമ്മന്റ് കണ്ടത്.... പിന്നെ വീണ്ടും പോസ്റ്റ്‌ വായിച്ചു ഇപ്പൊ സംഗതി ഓകെ....

    വായിക്കുന്നവനെ വട്ടം കറക്കുന്ന ഈ എഴുത്തിനും ഒരു വശ്യതയുണ്ട്... ഈ ശൈലിയും പിന്നെ മറ്റാരും പറയാത്ത തരത്തിലുള്ള ചില പ്രയോഗങ്ങളും തീര്‍ത്തും അഭിനന്ദനീയം...

    സ്നേഹാശംസകളോടെ...... ഖാദു......

    ReplyDelete
  29. ചന്തു നായർ പറഞ്ഞ അഭിപ്രായം ശ്രദ്ധിക്കുമല്ലോ... ആ ഒരു പോരായ്മയായിരിക്കണം വായനക്കാരെ കൊണ്ട് ഇത്രയും ആനക്കാര്യം പറയിപ്പിച്ചത്...

    ReplyDelete
    Replies
    1. തീര്‍ച്ചയായും....എന്‍റെ പോരായ്മകള്‍ ഞാന്‍ അറിയുന്നൂ...

      ഒരുപാട് നന്ദി...

      Delete
  30. .നന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete
  31. നാവ്,
    പിണങ്ങിപ്പോവയാണോ ..?
    അല്ല,
    തോന്നിയതാണ്.
    കക്ഷത്തിലേക്ക്
    ആഞ്ഞതാണത്രേ.
    വിയര്‍പ്പു നക്കുവാന്‍. !

    ReplyDelete
  32. കൊതിപ്പിക്കുന്ന എഴുത്തിന്റെ വശ്യതയുമായി വര്‍ഷിണി വീണ്ടും...

    ReplyDelete
  33. ഹാവൂ, ഒരാനക്കാര്യം!.ജിത്സും...ജിത്സും..!.എന്നിട്ടെവിടെ ആനപ്പിണ്ടം കണ്ടില്ലല്ലോ!. ആനക്ക് ദഹനക്കേടായിരിക്കും. ആ ജയന്‍ വൈദ്യരോടെന്തെങ്കിലും മരുന്നു വാങ്ങിക്കൊടുക്ക്.
    സാഹിത്യം ചിലപ്പോള് തെളിയാത്ത മാനം പോലെയാണ്..
    അവയെ അനശ്വരമാക്കുന്ന വികാരങ്ങള് മഴത്തുള്ളികള് പോലെയും..
    അവ ഭൂമിയില് പതിയ്ക്കുമ്പോള് കിട്ടുന്ന അംഗീകാരം ന്റ്റെ പ്രിയരുടെ സ്നേഹമാണ്..
    സ്നേഹമില്ലാത്ത എന്നില് കഥയില്ല..കവിതയില്ല..!

    ഇപ്പോ മഴയെ വിട്ടു ആനയുടെ കൂടെ കൂടിയോ “മഴ” ടീച്ചറെ?

    ReplyDelete
    Replies
    1. ഇക്കാ..ആനക്കാരന്‍റെ കാര്യം വീട്ടില്‍ പറയും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിരിയ്ക്കാ വൈദ്യര്‍ ..അതോണ്ട് ഞാനില്ലാ അങ്ങോട്ട്.. :)
      ആരെയും വിട്ടിട്ടില്ലാ ട്ടൊ, ഇക്കയുടെ സ്നേഹം അടക്കം എല്ലാം നെഞ്ചോട് ചേര്‍ത്തുപ്പിടിച്ചിട്ടുണ്ട് ഞാന്‍..
      സന്തോഷം ഇക്കാ...നന്ദി ട്ടൊ..!

      Delete
  34. ആകെയൊരാനച്ചന്തമുള്ള സ്വപ്നങ്ങള്‍.....

    ReplyDelete
  35. എഴുത്ത് നിങ്ങളെ നിലത്തു നിന്നും ഒരു പാട് മുകളിലേക്ക് ഉയര്‍ത്തും;പ്രണയവും ,മേഘങ്ങള്‍ക്കിടയിലൂടെ ,നക്ഷത്രങ്ങള്‍ക്കിടയിലൂടെ ഒരാന സവാരി ,അതീവ ഹൃദ്യമായ തനിമയുള്ള ശൈലി ,ഉവ്വ് ,വിനോദിനി എഴുത്തിന്റെ ഭൂമികയില്‍ തന്റെ ഇടം കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു ,,,,,,,,,

    ReplyDelete
  36. എനിക്ക് പറയാനുള്ളത് ആനയെപറ്റിയോ
    അനശ്വര പ്രണയത്തെ പറ്റിയോ അല്ല .
    ഈ എഴുത്തിനെ പറ്റിയാണ് ..ഗംഭീരം .

    ReplyDelete
  37. ഉഗ്രന്‍ എഴുത്താണ് ട്ടോ...മനോഹരമായിരിക്കുന്നു...

    ReplyDelete
  38. സ്നേഹം പ്രിയരേ....ഈ പ്രോത്സാഹനങ്ങള്‍ ഹൃദയപൂര്‍വ്വം സ്വീകരിയ്ക്കുന്നു..!

    ReplyDelete
  39. പ്രിയപ്പെട്ട വര്‍ഷിണി,
    ഹൃദ്യമായ നവവത്സരാശംസകള്‍!
    ആനപ്രേമിയായ ഞാന്‍ അറിഞ്ഞില്ലല്ലോ, ഇവിടെ ഒരു ആനക്കഥ ഉണ്ടെന്നു..!ആനയും അമ്പാരിയും ഉത്സവവും ചെറുപ്പം മുതലേ ഇഷ്ടമുള്ള എനിക്ക്, അയല്കൂട്ടമായി അറുപത്തിയഞ്ചു ആനകള്‍!
    ഇപ്പോള്‍ ഇഷ്ടം തിരുവമ്പാടി കണ്ണന്റെ ലക്ഷ്മികുട്ടിയോടു.
    ഇവിടെ ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ ഉത്സവം നടന്നു കൊണ്ടിരിക്കുന്നു. ആനയുടെ വലിപ്പത്തില്‍ രണ്ടു കൊമ്പന്മാരുടെ കട്ട്‌ ഔട്ട്‌ കൊച്ചിയില്‍ നിന്നും തയ്യാറാക്കി കൊണ്ടു വന്നത്,അമ്പലത്തിന്റെ മുന്‍പില്‍ തന്നെ വെച്ചിട്ടുണ്ട്. അനു,ആനകള്‍ക്ക് പേരിട്ടത്,'കണ്ണന്‍'' ''ചന്ദ്രശേഖരന്‍'' എന്ന് !
    ആനയോളം തന്നെ ഈ പോസ്റ്റ്‌ ഇഷ്ടമായി!
    അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    ReplyDelete
  40. ആനപ്രേമം മുറ്റി നില്‍ക്കുന്ന മനോഹരമായ വരികള്‍..ആശംസകള്‍ ...

    ReplyDelete
  41. നന്നായിരിക്കുന്നു സഖീ ഈ വ്യത്യസ്തത..ആനയെന്ന പ്രതീകാത്മകതയിലൂടെ കൈ പിടിച്ചെങ്ങോട്ടാണു കൊണ്ടെത്തിക്കുന്നത്...ചിന്തകളുടെ ലോകത്തോ?

    ReplyDelete
  42. ന്റ്റെ ആനാക്കാരനെ സ്വീകരിച്ച പ്രിയരേ...നന്ദി...സ്നേഹം ...!

    ReplyDelete
  43. തുലാവര്‍ഷ മഴപോലെ വാക്കുകള്‍. ഇഴടുപ്പത്തോടെ അവ വാക്കുകള്‍ക്കപ്പുറം സംവദിക്കുന്നു. ആദി മധ്യാന്ത ശൈലിയും അര്‍ത്ഥവും തേടുന്നവര്‍ വലഞ്ഞു പോവും. വര്‍ഷിണിയുടെ ഈ ശൈലി അനുപമം.

    ReplyDelete
  44. ഈ രാത്രി ഒരിക്കല്‍ കൂടി ഈ ആനയേയും ആനക്കാരനേം തേടി ഞാനിവിടെ വന്നു വിനുവേച്ചി... :)
    ഇതിന്റെ രണ്ടാം ഭാഗം പൂര്‍ണ്ണമായി ആസ്വദിക്കാന്‍ ആദ്യഭാഗം ഒന്നൂടെ വായിക്കണം എന്ന് തോന്നി....

    ReplyDelete
  45. ജിത്സും.. ജിത്സും..ജിത്സും
    നല്ല വായന
    ജിത്സും.. ജിത്സും..ജിത്സും

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...