Sunday, March 9, 2014

മഹർ..

സോഹ അറബി ഭാഷയൽനിന്ന് കടംകൊണ്ട നാമമാണ്  - 'ഒറ്റയ്ക്ക്‌ കത്തിക്കൊണ്ടിരിക്കുന്ന വെളിച്ചം'

എത്രയൊ നാളുകളായി അക്ഷരങ്ങളിലൂടെ തന്റെ ജീവിതത്തിൽ വെളിച്ചം വിതറുന്ന പെൺകുട്ടി. അവളുടെ സൃഷ്ടികൾ എങ്ങനെയോ തനിക്കു ചുറ്റും വലയംചെയ്ത്‌ വശീകരിപ്പിച്ചിരിപരിമളംടെയെങ്കിലും അൽപം അന്ധകാരം അനുഭവപ്പെട്ടാൽ ഉടനെയവിടെ വാക്കുകൾകൊണ്ട്‌  വെട്ടം തീർക്കുന്നവൾ തനിയ്ക്കുമേൽ ഊർജ്ജം നൽകുന്നതായി അനുഭവിപ്പിക്കാറുണ്ട്‌. ചിലപ്പോൾ വരികൾക്കിടയിൽ ഒളിഞ്ഞു നിന്ന് 
പരിമളംവീശുന്ന കൊച്ചു പെണ്ണ് പക്വതയുടെ മൂടുപടമണിഞ്ഞ്‌ അതിശയിപ്പിക്കാറുമുണ്ട്‌.

സദ്ദാം കുവൈറ്റിലേയ്ക്ക്‌ പട്ടാളത്തെ വിട്ടപ്പൊ സോഹ അവിടെയായിരുന്നത്രെ. ഉമ്മായും ബാപ്പയും അഭയാർത്ഥി ക്യാമ്പിലെ തീപ്പിടുത്തത്തിൽ ഇല്ലാതായപ്പോൾ പടച്ചോൻ കനിഞ്ഞ ആയുസ്സിന്മേൽ അവിടന്ന് സോഹ ഉമ്മൂമ്മാന്റേടുത്ത്‌ എത്തിപ്പെടുകയിരുന്നു.

 ആൾക്കാർ ഒന്നിച്ച്‌ കൂടുന്നിടത്ത്‌ സോഹ എന്ന നാമം ഒരു കഥാപാത്രമാകുന്നത്‌ ഇത്തരം  വർത്തമാനങ്ങളിലൂടെയാണ്. തോളിലൊരു  മാറാപ്പും തൂക്കി ഉമ്മൂമ്മയുടെ വീട്ടുപടിക്കൽ അഭയാർത്ഥിയായി നിൽക്കുന്ന പത്തു വയസ്സുകാരി ഓരോ വായനയിലൂടെയും തന്റെ മനസ്സിൽ  വളരുകയായിരുന്നു.

ആ സ്വപ്നമാണിപ്പോൾ തനിക്കു മുന്നിൽ  സഖിയായി വന്നിരിക്കുന്നത്‌.

വെളുത്ത പൂക്കളുള്ള സാരിത്തലപ്പുകൊണ്ട്‌ മറച്ചുവെച്ച അവളുടെ ചെമ്പൻ ചപ്രത്തലമുടിയിൽനിന്ന് അനുസരണയില്ലാത്തവർ  നീണ്ട മൂക്കുപാലത്തിന്മേൽ വീഴുന്നുണ്ടായിരുന്നു. അശ്രദ്ധയായ്‌ ഉടുത്ത സാരിയുടെ അറ്റം പൊന്നിട്ട കൈകൊണ്ട്‌ ഇടക്കിടെ തലയിലേക്ക്‌ വലിച്ചിടുമ്പോൾ വിരൽത്തുമ്പുകളിൽനിന്ന് മയിലാഞ്ചി മണം മൂക്കിലേക്ക്‌ ഓടിക്കേറി വല്ലാതെ ഭ്രമിപ്പിച്ചു. കഴുത്തിലും കാതിലും പൊന്നുണ്ടൊ എന്നറിയിക്കാത്ത വിധം വലിച്ചുടുത്ത്‌ മൂടിപ്പുതച്ചിരിക്കുന്ന സാരിത്തുമ്പ്‌ ‌ യാദൃശ്ചികമെന്നോണം ഊർന്ന് വീണുകൊണ്ടേയിരിക്കുന്നത്‌ അല്പം രസത്തോടേ നോക്കിയിരുന്നു. ഒരു പ്രത്യേക തരം സ്നേഹംകൊണ്ട്‌ സോഹയെ പൊതിഞ്ഞുവെക്കുകയായിരുന്നു അപ്പോൾ.

അതീവ രഹസ്യമായി മനസ്സിൽ വരച്ചിട്ട സോഹയുടെ തലമുടിയ്ക്ക്‌ അനുസരണയുണ്ടായിരുന്നു. അവൾ അഴിച്ചിടുന്ന തലമുടിയിൽനിന്ന് തലയണമേൽ മയിലാഞ്ചിമണം  പടർന്നിരുന്നു.

ലോകത്തിൽ വെച്ച്‌ ഏറ്റവും വലിയ സന്തോഷമായി കണക്കുകൂട്ടിയ ആ അനുഭവസുഖത്തെ മറികടക്കുന്നതാണീ പാറുന്ന തലമുടിയും പിടിതരാത്ത മിഴികളുമെന്ന് ബോധ്യപ്പെടുകയാണിപ്പോൾ.

അക്ഷരങ്ങളിലൂടെ  കൂടുതൽ കൂടുതൽ സ്നേഹിച്ചുപോന്ന സോഹയെ മനച്ചെപ്പിൽ വരച്ച്‌ വരച്ച്‌ പൂർണ്ണരൂപം നൽകിക്കൊണ്ടിരുന്നു.അവളുടെ പേരെഴുതിയ താളുകളെ താലോലിച്ച് നിർവൃതിയടഞ്ഞു.

ആ നാളുകളിൽ വിരിഞ്ഞ മുറ്റത്തെ അസർമുല്ലയ്ക്ക്‌ അവളുടെ മണമാണെന്ന് ഒരു കിനാവിൽ അറിഞ്ഞ നാൾ ആ പൂക്കൾ കൊണ്ട്‌ കോർത്ത വാക്കുകൾ പോലെ സോഹയ്ക്ക്‌ കത്തെഴുതുകയായിരുന്നു.

" ഇക്കാക്കാക്ക്‌ മുഹബത്ത്‌ കേറിയിരിക്ക്ണുമ്മാ " എന്നും പറഞ്ഞ്‌ എന്തിനോ വേണ്ടി സൈറ തന്നെ കളിയാക്കിയതും അന്നു തന്നെയായിരുന്നു. എവിടെ പോയാലും പിൻതുടരുന്ന ആ ദൃഷ്ടികളിൽനിന്ന് ഒളിച്ചോടുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

" ഈ കത്തയച്ചാൽ സോഹ മറുപടി നൽകുമൊ "? - സംശയം മദിച്ചുയരുന്നുണ്ടായിരുന്നുവെങ്കിലും ഒരു പ്രത്യേക ജീവിത സ്പന്ദനം അനുഭവപ്പെട്ടു.പിന്നീടുള്ള സോഹയുമായുള്ള അടുപ്പം കത്തുകളിലൂടെ ജീവൻ വെച്ചുവെന്ന് പറയാൻ വയ്യ.

ആരും വീട്ടിലില്ലാത്തപ്പോൾ ഫോണിലൂടെ പതുക്കെ മാത്രം സംസാരിച്ചൊ ഉറക്കം കളഞ്ഞൊ ഇഷ്ടങ്ങൾ പൂത്തുലയാൻ വിടാതെ മുറ്റത്തെ മുല്ലവള്ളിയ്ക്ക്‌ വെള്ളം കോരിയൊഴിച്ച്‌ ആശകൾ കിളിർപ്പിച്ചു.

എന്തുചെയ്യണമെന്നറിയാതെ മച്ചിലേക്ക്‌ കണ്മിഴിച്ച്‌ കിടക്കുന്ന രാത്രികളിൽ സൈറ നുള്ളി നോവിച്ചു.

" മനുഷ്യന്മാരുടെ മനഃശാസ്ത്രം പഠിക്കണ ഇക്കാക്കാക്ക്‌ കയ്പിൻ വേപ്പ്‌ മധരിക്കണുണ്ട്മ്മാ..പഞ്ചാരയ്ക്ക്‌ കശപ്പാണു പോലും "

അതെല്ലാമിപ്പോൾ സോഹയോട്‌ പറയാനൊക്കുമൊ..?അവളിലെ എഴുത്തുകാരിയ്ക്ക്‌  എന്റെ വാക്കുകളിലെ നർമ്മം വേർത്തിരിച്ചെടുക്കാനാവുമൊ..അതോ, സാഹിത്യം വിളമ്പാനറിയാത്ത നാടൻ സംഭാഷണരീതിയോട്‌ പരിഹാസം കാണിക്കുമൊ?

പ്രത്യേക ഒരുക്കങ്ങളൊന്നുമില്ലാതെ സോഹയെ കാണാൻ ഇറങ്ങിത്തിരിച്ചു.സ്ത്രീ സഹജമായ ഒരുക്കങ്ങളൊന്നും തന്നെ അവളിലും കാണുന്നില്ല. വലതു കയ്യിൽ കുടുങ്ങികിടക്കുന്ന വളകളിലും വിരലുകളിലെ മയിലാഞ്ചിചോപ്പിലും പുതുമോടിയുടെ ലക്ഷണങ്ങളൊന്നുമില്ല.

പിന്നെയൊന്നും ആലോചിച്ചില്ല.. ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു,

"ഉമ്മ പറഞ്ഞിരിക്കുന്നു, അല്ലാഹു എല്ലാം എഴുതിവെച്ചിരിക്കുന്നുവെന്ന്. അദ്ദേഹത്തിന്റെ ആദേശമില്ലാതെ ഒരിലപോലും അനങ്ങുകയില്ല. അദ്ദേഹത്തിന്റെ ആജ്ഞ്നയനുസരിച്ച്‌ സ്വർഗ്ഗത്തിൽനിന്നും ആദമും ഹവ്വയും ഭൂമിയിൽ എത്തിപ്പെട്ടിരിക്കുന്ന പോലെ എന്നെയും നിന്നെയും അദ്ദേഹം പടച്ചുവിട്ടിരിക്കുന്നു. സോഹയെ കാണാൻ ഉമ്മയും സൈറയും ഉത്സാഹം പ്രകടിപ്പിക്കുണ്ട്‌. എന്നിട്ടു വേണംത്രെ അവർക്ക്‌ ബാപ്പയെ വിവരമറിയിക്കാൻ. "

എത്ര എളുപ്പത്തിൽ മനസ്സ്‌ തുറന്നു വെക്കുവാനായി. സ്നേഹവിചാരങ്ങളിൽ നിന്നുണർന്ന വാക്കുകൾ എങ്ങനെയൊക്കെയൊ ചിട്ടപ്പെടുത്തി അവതരിപ്പിക്കുകയായിരുന്നു, സ്വയം പ്രശംസ തോന്നി.

നിറഞ്ഞ നാരങ്ങവെള്ളം ഗ്ലാസ്സിൽ സോഹയുടെ കണ്ണുകൾ പ്രതിഫലിക്കുന്നതു പോലെ തോന്നിപ്പിച്ചു. രാത്രിയുടെ അന്ധകാരത്തിൽ ആ കൃഷ്ണമണികൾ പലപ്പോഴും കണ്ടിട്ടുണ്ട്‌. അവയിൽനിന്നുയർന്ന തിരിനാളം കൂടിയാണു തനിയ്ക്ക്‌ സോഹ.

ശിലയിൽനിന്ന് പെട്ടെന്നു ജീവൻ ലഭിച്ച സുൽത്താനയെ പോലവൾ ശരീരത്തോട്‌ ചേർന്നിരുന്നു. അസർമുല്ല മണമാണൊ മയിലാഞ്ചി മണമാണൊ സോഹയുടേതെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം ആ മണം ശരീരത്തിലേക്ക്‌ വ്യാപിക്കുന്നതറിഞ്ഞു.അപ്പോഴും അവളുടെ ചപ്രത്തലമുടി അനുസരണക്കേട്‌ കാട്ടുകയായിരുന്നു. 

സാരിത്തലപ്പെടുത്ത്‌ തലയിലൂടെ വലിച്ചിടുന്നതിനിടയിൽ  സോഹ  പറഞ്ഞു തുടങ്ങി,

" വായ്‌ നിറയെ മുറുക്കാൻ നിറച്ച്‌  ചുണ്ടുകൾ ചോപ്പിച്ച്‌ എപ്പോഴും  പഴംപുരാണങ്ങൾ പറഞ്ഞു തരുന്ന ഉമ്മൂമ്മാന്റെ ചെവിയിൽ സ്വകാര്യം പോലെ ഞാനെന്റെ കഥകൾ മെനയുമ്പോൾ മഞ്ഞപുരണ്ട പല്ലുകൾക്കിടയിലൂടെ തെറിച്ചു വീഴുന്ന സന്തോഷങ്ങൾ ഒരിക്കലുമെന്റെ വിചാരവികാരങ്ങൾക്ക്‌ തടയിട്ടിട്ടില്ല. പഠിപ്പും പുറംലോക സമ്പർക്കങ്ങളും ഇല്ലാത്ത അവരെന്റെ എഴുത്തിനെ അംഗീകരിക്കുന്നുവെങ്കിലും ഒരപ്പൂപ്പൻ താടിപോലെ പാറികളിക്കുന്ന ഈ നൊസ്സത്തിയെ പിടിച്ചുകെട്ടാനുള്ള പ്രാപ്തി അവർക്കുണ്ട്‌."

സോഹ ഊറിച്ചിരിച്ചു.

" നിങ്ങളെല്ലാവരും കൃത്യമായി പ്രാർത്ഥനകളിൽ ഏർപ്പെടുന്നവരാണെങ്കിൽ ഞാൻ വരാം. പക്ഷേ എന്റെ കൈകളിൽ ചങ്ങല വീഴരുത്‌ "

ആഹ്ളാദം അലതല്ലുന്നതുകൊണ്ടാവാം- ശരീരമാകെ വിറയൽ അനുഭവപ്പെട്ടു.

ഒരു വലിയ സൂട്ട്കേസ്‌ നിറയെ സാധനങ്ങളുമായാണ് സോഹ സൈറയുടെ വിരലുകളിൽ വിരലുകൾ കോർത്ത്‌ ഉമ്മറപ്പടി കയറിയത്‌. ആ സൂട്ട്കേസിൽ പൊന്നാടകളായിരിക്കുമെന്ന് വിചാരിച്ച സൈറയെ പറ്റിച്ചുകൊണ്ട്‌ സോഹ ഒരു കെട്ട്‌ പുസ്തകങ്ങളും അതിലേറെ കുനുകുനാന്ന് എഴുതി നിറച്ച കടലാസ്‌കെട്ടുകളും ഓരോന്നായെടുത്ത്‌ അലമാരയിൽ അടച്ചുപൂട്ടി.

" ഇതെല്ലാം ഇത്താത്ത എഴുത്യാണത്രുമ്മാ "

കടലാസ്‌കെട്ടുകളിലേക്ക്‌ സൈറ വിരൽചൂണ്ടുമ്പോൾ  ' സോഹ ' എന്നുമാത്രം എഴുതിയ നിറയെ ഏടുകളുള്ള ഒരു പുസ്തകം അവർ സോഹക്കു നേരെ നീട്ടി.

" ഇന്റെ ഇമാൻ എഴുതിയതാണ്, ഇപ്പോഴിത്‌ വായ്ക്കാൻ പെൺകുട്ട്യോൾക്ക്‌ വല്യേ ഇഷ്ടായിരിക്കോലൊ "

അന്നു അർദ്ധരാത്രിയോടെയാണറിഞ്ഞത്‌ സോഹയുടെ കാതുകളിൽ ലോലാക്കുകളില്ലെന്ന്.ഒറ്റകൈയ്യിലെ പൊന്നിന്റെ കുടുസ്സ്‌ വളകളും മഹർ ആയി അണിയിച്ച പിരിയൻ മാലയും മാത്രം. സോഹയുടെ കണ്ണുകളിൽ നാണം പുരളുന്നുണ്ട്‌.ഒരിയ്ക്കൽ ചിത്രങ്ങൾ വരച്ചാസ്വദിച്ചിരുന്ന  ആനന്ദസുഖത്തേക്കാൾ സൗരഭ്യമുള്ള അസർമുല്ല..!

കാതിൽ ലോലാക്കുകളില്ലെന്നറിഞ്ഞ്‌ ഉമ്മ തന്നെ സോഹയുടെ കാത്‌ കുത്താനുള്ള ഏർപ്പാടുകളുണ്ടാക്കി.തലനാരിഴ മുതൽ കാൽവിരൽത്തുമ്പു വരെ വേദന തിന്നുന്ന സോഹയെ സൈറ കളി പറയുമ്പോൾ അവൾ കറുത്ത മഷിയിൽ കുതിർന്ന അക്ഷരങ്ങൾക്ക്‌ മിഴിവേകുകയായിരുന്നു.

ഫാനിനു കീഴെ പാറിക്കളിക്കുന്ന ചപ്രത്തലമുടി മാടിയൊതുക്കി ഇമാൻ അഭിമാനിച്ചു,

" നിനക്കറിയുമൊ സോഹാ, എന്റെ കണ്മുന്നിലെ ഈ ദൃശ്യം പലപ്പോഴായി ഞാൻ സ്വപ്നം കണ്ടിരുന്നു..... ഈ മഹറും,.."

പിൻകഴുത്തിൽ വീണു കിടക്കുന്ന പിരിയൻ മാലയെ മെസപ്പൊട്ടാമിയയുടെ സാന്ദ്രമായ ലാവണ്യം തുടുത്ത ഞരമ്പുകളായി എഴുന്നുനിന്ന കഴുത്തിലേക്ക്‌ ഇമാൻ വലിച്ചിട്ടു.

"ഇനിയങ്ങോട്ട്‌ നിന്റെ വായനയുടെയൊ എഴുത്തിന്റെയൊ കാലം അവസാനിക്കുന്നില്ല. ചില്ലലമാരയിൽ അടുക്കിവെച്ചിരിക്കുന്ന കടലാസ്കെട്ടുകൾക്ക്‌ ഇമാൻ ജീവൻ നൽകും" " സോഹയുടെ മഹർ - അതായിരിക്കും നമ്മുടെ ജീവിത ഗ്രന്ഥം."

ഒരു തുണ്ട്‌ പേപ്പറും ഒരു കഷ്ണം പെൻസിലും മതി ഇമാനു സോഹയ്ക്കുമേൽ പ്രിയമേറാൻ.

പേമാരിയിലെന്ന പോലെ സുഖദുഃഖങ്ങൾ ഒഴുകിയൊലിച്ച്‌ പെയ്തുകൊണ്ടിരിക്കുന്ന കാലം..

നിലത്ത്‌ വിരിച്ച കനം കുറഞ്ഞ കിടക്കയിൽ വിശ്രമിക്കുന്ന ഇമാനു നേരെ ഉമ്മയുടെ കനത്ത ശബ്ദമുയർന്നു..

" എന്തൊക്കെയാണു ഞാനീ കാണണത്‌,എനിക്കൊന്നും മനസ്സിലാവണില്ല..എന്റെ മകന്റെ പഠിത്തം തന്നെയാണെനിക്ക്‌ മുഖ്യം. ആയതിനാൽ പഠിത്തം മുടക്കിയുള്ള ഈ പണികൾക്ക്‌ അധികം സമയം ചിലവഴിക്കേണ്ടതില്ല"

ആ സ്വരത്തിൽ നിറഞ്ഞ വ്യാകുലത മാത്രം.. !

സോഹ പിണങ്ങിയില്ല. ക്ഷീണം തീർന്ന കുഞ്ഞിനെപ്പോലെ വീട്ടുപണികൾ ചെയ്തും കടലാസ്സുകളിൽ അക്ഷരമാലകൾ കോർത്തും ഉണ്ടുറങ്ങി.

ഇമാൻ  പഠിച്ചുകൊണ്ടിരുന്നു - ഉമ്മയുടെ മനഃശാസ്ത്രം, സൈറയുടെ മനഃശാസ്ത്രം, സോഹയുടെ മനഃശാസ്ത്രം. പിന്നെ ലോകരുടെ മനഃശാസ്ത്രം......

മൗനം പെറ്റുപെരുക്കിയ കുഞ്ഞുങ്ങളെ പരിലാളിച്ചുകൊണ്ട്‌ സോഹ ഇമാനു നേർക്ക്‌ മിഴികളുയർത്തി പരുങ്ങി നിൽക്കുന്നത്‌ സമയത്തിനു ഉറങ്ങുന്നുണ്ടൊ ഉണരുന്നുണ്ടൊ ഭക്ഷിക്കുന്നുണ്ടൊ വായിക്കുന്നുണ്ടൊ  എന്നറിയുവാൻ മാത്രമായി. നിശ്ശബ്ദമായ അവരുടെ കണ്ടുമുട്ടലുകളിലെ പ്രേമരസങ്ങൾ മ്ളാനമാവാൻ തുടങ്ങി.രണ്ടുപേരും ഒരേ ജലധാരയിലിറങ്ങി ചോദ്യോത്തരങ്ങളില്ലാത്ത ഒരേ ഒഴുക്കിൽ നീന്തിത്തുടിച്ചു.

" മനുഷ്യരെ പടച്ചിരിക്കുന്നത്‌ ഇങ്ങനെയാണ്. നാൽപ്പതു നാൾ തികയും മുന്നെ എല്ലാവരും അവരവരുടെ ചുമതലകളിലേക്ക്‌ എത്തിപ്പെടുന്നു. "

നിശ്ശബ്ദതയിൽ സ്വരം ഉയർത്തുന്നവൾ അന്ധകാരത്തിൽ ഒളിച്ചിരുന്ന് ഇത്തിരി വെട്ടത്തിനു കീഴെ  'സോഹയുടെ മഹർ' എഴുതി തീർത്തു.

ഡോ.ഇമാൻ എന്നെഴുതിവെച്ച മുറിയുടെ മുന്നിൽ രോഗികളുടെ തിരക്ക്‌.

ഇത്രയേറെ ചിത്ത രോഗികളൊ..? - ഉണങ്ങിവരുന്ന മുറിവുകളിൽ വീണ്ടും തുള്ളിമരുന്ന് ഒറ്റിയ്ക്കാനായിരിക്കുമൊ ഇവർ പിന്നെയും പിന്നെയും വരുന്നത്‌..?

'സോഹയുടെ മഹർ' നെഞ്ചോട്‌ ചേർത്തുവെച്ച്‌ അവസാനത്തെ ടോക്കൺ കൈപ്പറ്റി സോഹ കാത്തിരുന്നു....

ഓഗസ്റ്റ്‌ രണ്ടിനു കുവൈറ്റ്‌ ഇറാഖ്‌ അധിനിവേശത്തിനു ഇരുപത്തിനാലു വയസ്സ്‌ തികയുമ്പോൾ സോഹയ്ക്കു മുപ്പത്തിനാലു വയസ്സ്‌ തികയുന്നു. ഇരുളിൽ തൊട്ടുണരുന്ന ഭയങ്ങളെ അതിജീവിച്ച്‌ ധൈര്യത്തെ കീഴടുക്കുകയാണീ ഒറ്റയ്ക്ക്‌ കത്തുന്ന വെളിച്ചം.

സോഹയുടെ നെഞ്ചിൽ ചേർന്നിരിക്കുന്ന അക്ഷരങ്ങങ്ങൾ ഇങ്ങനെ പറഞ്ഞു തുടങ്ങുമ്പോൾ മനഃശാസ്ത്രത്തിൽ ഗവേഷണ ബിരുദം നേടിയ ഡോ.ഇമാൻ  എക്സിസ്റ്റെൻഷ്യൽ ആൻസൈറ്റിയെക്കുറിച്ച്‌ ക്ലാസ്സെടുത്തുകൊണ്ടിരിക്കുകയായിരുന്നു..

" ജീവിതത്തെ കുറിച്ച്‌ ഉത്കണ്ഠ നിറഞ്ഞ വചനങ്ങളെഴുതുന്ന സാഹിത്യകാരന്മാരിൽ  ഈ രോഗലക്ഷണങ്ങൾ കണ്ടുവരുന്നു.. തലച്ചോറിലെ രാസപ്രവർത്തനങ്ങളുടെ വ്യതിയാനങ്ങൾ മനസ്സിന്റെ ആകുലതയെ രൂപപ്പെടുത്തുന്നു.. ഈ അവസ്ഥ എഴുത്തുകാരിൽ ഒരു രോഗമായി വളരുകയും പടരുകയും ചെയ്യുമ്പോൾ അത് ഒരു സമൂഹത്തെത്തന്നെ നാശത്തിലേക്ക്‌ നയിക്കുന്നു.."

എങ്ങും നിറഞ്ഞു നിൽക്കുന്ന അന്ധകാരത്തെ ചികഞ്ഞുമാറ്റി ഒറ്റയ്ക്ക്‌ കത്തിക്കൊണ്ടിരിക്കുന്ന വെളിച്ചം മുറിക്കുമുന്നിൽ ഉലാത്തുകയായിരുന്നു..

'ജീവിതത്തിലെ കർത്തവ്യ പരിപാലനം എത്ര സഹജവും സുഖകരവുമാണെന്ന് ഇമാൻ ആശ്ചര്യപ്പെടണം..' - അവൾ മനസ്സിൽ പറഞ്ഞുകൊണ്ടേയിരുന്നു..!

Friday, January 17, 2014

അരിമ്പാറകൾ പൂക്കുന്ന മുഖം..!



ഇരുട്ടിനെ നോക്കി ഇരിക്കുകയായിരുന്നു സ്വര.

എവിടെ നിന്നോ ചിതറി വീണ ഇത്തിരി വെട്ടത്തിൽ തന്റെ നിഴലിനെ കാണാം.
കുഞ്ഞായിരിക്കുമ്പോൾ കാലിടറിവീണു കിട്ടിയ ഒരു  ചന്ദ്രക്കലച്ചാർത്ത്  വീതിയുള്ള നെറ്റിത്തടത്തിൽ  അന്നും ഇന്നും ഒരുപോലെ തെളിഞ്ഞ് കിടപ്പുണ്ട്.
കട്ടപ്പുരികങ്ങളുടെ ഇഴുകിയ കറുപ്പും, മൂക്കിനു കീഴിലായി കാക്കാപ്പുള്ളികളെന്നു തോന്നിപ്പിക്കുന്ന  അരിമ്പാറകളും, മേൽച്ചുണ്ടിനു മുകളിലെ നനുത്ത രോമങ്ങളും

ഹൊ! എത്ര അവർണ്ണനീയമായ സൌന്ദര്യസൂത്രങ്ങളാണു തനിക്കു മേൽ ഈശ്വരൻ പതിച്ചു വെച്ചിരിക്കുന്നത്..

'പാതിരായ്ക്ക് ഉദിച്ച പൌർണ്ണമി പോലെ..'
 
ഉവ്വോ..?” എന്ന് സ്വയം ചോദിച്ചത്  അതേലോഎന്ന തന്റെതന്നെ മറുപടിക്കായിരുന്നു.

സ്വരാനീ മനോരാജ്യപേടകത്തിൽ യാത്ര പുറപ്പെട്ടിരിക്കുന്നുവോ?“ - പൊട്ടിച്ചിരി കൊണ്ടൊരു പിൻവിളി.. 

മൈഥിലിയാണ്....

മൈഥിലി വിരലുകൾകൊണ്ട്  സ്വരയുടെ  മുടിയിഴകളെ തഴുകി നെറ്റിത്തടത്തിലൂടിറങ്ങി മൂക്കിൻത്തുമ്പിനെ താലോലിച്ച്കൊണ്ട് എന്നത്തേയും പോലെ അന്നും കൂട്ടുകാരിയെ ഓർമ്മിപ്പിച്ചു,

നിന്റെ നിറം തന്നെയാണ്  നിന്റെ മുടിയഴകും സ്വരാ... ഇപ്പോഴതിന്റെ മാറ്റ് കുറക്കാനെന്നോണം വെള്ളിക്കമ്പികൾ പാറിക്കളിക്കുവാനും തുടങ്ങിയിരിക്കുന്നു.
മാത്രമല്ല ധീരമായ് ചിരിക്കുന്ന നിന്റെ ചുണ്ടുകൾ വിറക്കുന്നുണ്ടിപ്പോൾ ഓരോ പുഞ്ചിരിയിലും.“

മൈഥിലി നടന്നകന്നപ്പോൾ  അവളെ  തന്നിലേക്ക് അടുപ്പിക്കുവാൻ പ്രേരണയാക്കുന്ന ഒരാകർഷണം  ആ വിരലുകൾക്കുണ്ടെന്ന് സ്വര മനസ്സിലാക്കി.

എന്തേ കുട്ടീ നീ മാത്രം ഇങ്ങനെ ഒരു കണ്ണിനും പിടിക്കാത്തവളായിപ്പോയത്..?” - അമ്മയാണ്.. പെറ്റ നെഞ്ചിന്റെ വിതുമ്പലുകൾ എപ്പോഴും  പിന്തുടരുന്നുണ്ട്..

എല്ലായ്പ്പോഴും  ഇരുട്ട് മാത്രമാണ് തന്നെ ആവരണം ചെയ്യുന്നത്പലപ്പോഴും ഒരാശ്വാസമായി തീരുന്നതും ഈ ഇരുട്ട് തന്നെ. കറുപ്പ് തന്നെ വിഴുങ്ങിയിരിക്കുകയാണ്..ഒരിക്കലും പുറത്തു കടക്കാനാവാത്ത വിധം..!

വളരെയധികം നാളുകൾ പിന്നിടേണ്ടി വന്നില്ല..

സ്വര സുമംഗലിയായി..

ഒരു സാധാരണക്കാരിപ്പെണ്ണിന്റെ മട്ടും ഭാവവും കാണിക്കുന്ന അധികം ഒഴുക്കില്ലാത്ത രേണിപ്പുഴ..

കിതപ്പറിയാതെ പാഞ്ഞുവരുന്ന നീർപ്പാച്ചിലിന്റെ മൺതട്ടിലൊരു  കൂരവാർത്ത കേശു ആ ചുമരുകൾക്കുള്ളിൽ സ്വർഗ്ഗം തീർക്കുവാൻ സ്വരയെത്തന്നെ വേണമെന്ന് നിർബന്ധം പിടിച്ചത്  എന്തിനായിരിക്കുമെന്ന് സ്വരയുടെ അമ്മ പോലും  അതിശയിച്ചു..
മറുകരയിൽ തന്റെ കൺവെട്ടത്ത് തന്നെ മകളുണ്ടല്ലൊ എന്ന സമാധാനം ആ മാതാവിന്റെ വേദനയും സംശയവും മാറ്റി നിർത്തി.

സുമംഗലിയായതോടെ സ്വര രാപ്പകലുകളെന്നില്ലാത്ത പൌർണ്ണമിയെ പോലെ ശോഭിച്ചുകൊണ്ടിരുന്നു.

 നിന്റെ അരിമ്പാറകളിപ്പോൾ  വിടരുവാൻ വെമ്പി നിൽക്കുന്ന പൂമൊട്ടുകൾ  പോലെയുണ്ട്..“

പകലിന്റെ പൌർണ്ണമിയെന്ന് മൈഥിലി കളിപറയാറുണ്ടല്ലൊ എന്നോർത്തപ്പോൾ സ്വര ലജ്ജിച്ചുപോയി.

താൻ ആകാശവും ഭൂമിയും മറന്ന് രേണിയുടെ തീരത്ത് അഴുക്ക് തുണികൾ അലക്കുകയാണെന്ന ബോധം തിരിച്ചു നൽകിയത് മൈഥിലിയായിരുന്നു.

തീർന്നില്ലേ മോളെ നിന്റെ വിഴുപ്പലക്കൽ..? എത്രയോ നേരമായി നീ ഇവിടെ ചിലവഴിക്കുന്നത് കുന്നിൻ മുകളിൽ നിന്നുകൊണ്ട് ഞാൻ കാണുന്നുണ്ടായിരുന്നു..  നിന്റെ മുഖശോഭ അത്ര ദൂരേയ്ക്കും  എന്തു വ്യക്തമാണെന്നൊ..?”

മൈഥിലിയുടെ സ്പർശനമേറ്റപ്പോൾ  കേശുവിന്റെ സ്പർശമേറ്റപ്രതീതി..

സ്വര പെട്ടെന്നവളുടെ മിനുമിനുത്ത കൈവിരലുകൾ  കവിളിൽ നിന്ന് തട്ടിമാറ്റി പുഴയുടെ തെളിനീരിലേക്ക്  തന്റെ മുഖം കാണുവാനായി ആഞ്ഞു..

അരിമ്പാറകൾ വ്യക്തമാക്കിയില്ലെങ്കിലും തെളിമയോടെ പുഞ്ചിരി കാണിപ്പിച്ചുകൊണ്ട്  അനുസരണയുള്ള കണ്ണാടി പോലെ രേണി അവൾക്കു വേണ്ടി നിശ്ചലയായി നിന്നു കൊടുത്തു.

ദിക്കും ലോകവും അറിയാതെയുള്ള ഇരിപ്പാണല്ലൊ മുത്തേ..” - കേശുവിന്റെ തഴമ്പിച്ച  കൈകൾ അവളുടെ അരക്കെട്ടിൽ വരിഞ്ഞ് മുറുകിയത് ഓർക്കാപ്പുറത്തായിരുന്നു.

ഹൊ..കേശുവേട്ടാനിയ്ക്ക് വേദനിക്കുന്നുണ്ട് ട്ടൊ..ചിലപ്പോൾ ഈ മൈഥുവും ഇങ്ങനെയാവേദനിപ്പിച്ചുകൊണ്ടേയിരിക്കും” - ലജ്ജ കലർന്ന പരിഭവം കേശുവിനെ അറിയിച്ച്  സ്വര മൈഥിലിയിലേക്ക്  തിരിഞ്ഞപ്പോഴേക്കും അവൾ മുഖം തിരിച്ച്  നടന്നകന്നിരുന്നു.

അവളുടെയുള്ളിൽ തങ്ങളോട് അരിശം തോന്നിയിരിക്കുമോ എന്ന്  സ്വര സംശയിച്ചു.
ബാല്യം മുതൽക്കുള്ള തന്റെ സ്വന്തക്കാരി  അവൾ മാത്രമാണ്.. കുന്നിൻ ചെരുവിനു മുകളിലുള്ള വലിയ ഓടിട്ട വീടാണവളുടേത്.. തനിക്ക്  സ്വന്തമെന്ന് പറയുവാൻ അമ്മ മാത്രമുള്ളിടത്ത് മൈഥിലിക്ക് എല്ലാവരുമുണ്ട്. ആ ഗ്രാമം മുഴുവൻ അവൾക്ക് ബന്ധുജനങ്ങളുണ്ട്  .
അവളുടെ തിരണ്ട് കല്ല്യാണത്തിന്റെ ഒന്നാം വാർഷികത്തിനുതന്നെ മധുരാമന്റെ കൈപിടിച്ച് അവൾ അയാളുടെ ജീവിതപങ്കാളിയായി. എങ്കിലും  തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ടെന്ന് ന്യായം പറഞ്ഞുകൊണ്ടവൾ  ആ വർഷം തികയുംമുന്നെ  സ്വന്തം വീട്ടിൽ  ഉല്ലാസവതിയായി കഴിഞ്ഞു പോന്നു.

പലവഴിക്കായി  അവൾക്കു വേണ്ടിയുള്ള  ആലോചനകൾ വീണ്ടും നടക്കുന്നതിനിടയിലാണ് തറവാട്ടിലെ കാർണവരുടെ  ഭാര്യയെന്ന ബഹുമാനപദം അലങ്കരിക്കുന്ന സുഭദ്രച്ചിറ്റ ഒരു സംഗതി വെളിപ്പെടുത്തിയത്..

അവൾക്ക് മധുരാമനെന്നല്ല ഭൂലോകത്തെ ഒരു ആണൊരുത്തനുമായും ഇണചേരാനാവുകയില്ല.. അയാളെക്കൊണ്ടവൾ അവളുടെ കുപ്പായമൂരുവാനോ തൊലിയിൽ സ്പർശിക്കുവാനോ അനുവദിച്ചിരുന്നില്ലഅതിനൊരുമ്പെട്ടാൽ അവൾ ചത്തപോലെ കിടന്ന് അയാളെ ഭയപ്പെടുത്തുമായിരുന്നുവത്രെ..!“

ഈ കഥകൾ അറിഞ്ഞിരുന്നിട്ടും അതിലെ സത്യവും പൊള്ളയും അറിയുവാൻ താൻ ഒരിക്കൽപ്പോലും ഒരുമ്പെട്ടില്ല.... എന്നുമാത്രമല്ല പണ്ടത്തെപ്പോലെ തങ്ങളുടെ സ്വകാര്യങ്ങളിൽ ആണുങ്ങളുടെ കട്ടിമീശയും, വിരിഞ്ഞമാറും, നീണ്ട കാല്പാദങ്ങളും കളിവർത്തമാനമായി  തുടർന്നുകൊണ്ടേയിരുന്നു.

പൌർണ്ണമിയുദിച്ചത് പോലെയാണ് തന്റെ മുഖമെന്ന് സ്വയം പ്രശംസിച്ചുകൊണ്ടിരുന്നത് മൈഥിലിയോടുള്ള അസൂയ മൂക്കുന്ന വേളകളിലായിരുന്നുവെന്ന്  തനിക്ക് ബോധ്യമാണ്
അത്രയ്ക്ക് സുന്ദരിയാണവൾ.

നടപ്പാതയിലൂടെയുള്ള അവളുടെ ചലനങ്ങളും സൌന്ദര്യവും ആണുങ്ങൾ ആർത്തിയോടെ വിഴുങ്ങുന്നത് കൌതുകത്തോടെയും അസൂയയോടെയും ഇപ്പോഴും വീക്ഷിക്കാറുണ്ട്

എന്നാലിന്ന് തങ്ങൾക്കിടയിൽ കേശുവേട്ടനുണ്ട്..

മൈഥിലിക്കും തനിക്കുമിടയിലെ  സ്നേഹപ്പരപ്പിന്റെ ആഴം തിട്ടപ്പെടുത്താനാവാതെ കേശുവേട്ടൻ കുഴങ്ങുന്നുണ്ടോയെന്ന് പലപ്പോഴും തോന്നിത്തുടങ്ങിയിരിക്കുന്നു.

അദ്ദേഹം പലപ്പോഴും ഒളിഞ്ഞു നിന്ന് അവളെ വൈരാഗ്യക്കണ്ണുകളോടെ നോക്കുന്നത് കണ്ടിട്ടുണ്ട്. അവളുടെ സൌന്ദര്യത്തിൽ കേശുവേട്ടൻ ഭ്രമിക്കുമോ എന്ന തന്റെ ഭയപ്പാടുകളെ വെട്ടിമാറ്റിയാണ് ഈ നിഗമനത്തിൽ എത്തിപ്പെട്ടിരിക്കുന്നത്.
തങ്ങൾക്കിടയിലെ ആത്മബന്ധത്തിനിടയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം മൈഥിലി ഒരു തരിപോലും ആഗ്രഹിച്ചിരുന്നില്ല എന്ന് അവളുടെ ഇടപഴകലുകളും വ്യക്തമാക്കികൊണ്ടിരുന്നു

മണല്പരപ്പിൽ വിരിച്ചിട്ട കനം കുറഞ്ഞ തുണികൾ അപ്പോഴേക്കും ഉണങ്ങിയിട്ടുണ്ട്. കനംകൂടിയ വിരിപ്പും രണ്ടുമൂന്ന് ഉടുപ്പുകളും മാത്രമേ ഇനി ഉണങ്ങാത്തതായുള്ളു.അത് പിന്നാമ്പുറത്തെ അയയിൽ കിടന്ന് ഉണങ്ങിക്കോളും.‘

തങ്ങളുടെ പ്രണയചേഷ്ഠകൾ ചുറ്റുമുള്ളവർക്ക് നേരമ്പോക്ക് ഉണ്ടാക്കിക്കൊടുക്കേണ്ടെന്ന് കരുതി സ്വര തുണികൾ വേഗം ബക്കറ്റിൽ കുത്തിനിറച്ചു.

അല്ലെങ്കിലേ പുഴക്കരയിലുള്ളവർക്ക് കേശുവിന്റെ കറുത്ത മുത്തിനെ കാണുവാൻ ഉത്സാഹമാണ്..പരിഹാസം മാത്രമാണ് ആ കണ്ണൂകളുടേ ലക്ഷ്യമെന്ന് ആർക്കാണ് അറിയാത്തത്..?‘

കേശുവേട്ടന്റെ കൈയ്യിൽ തുണികൾ നിറച്ച ബക്കറ്റ് കണ്ടിട്ടാവാം അങ്ങേ പറമ്പീന്ന് ആരോ വിളിച്ചു കൂവി - “എടാ കേശോ..പുഴക്കരയിൽ പോയാൽ തിരിച്ചു വരാൻ എന്താടാ ഇത്ര താമസം..?”

പോടാ...., പോടാ.... നീയ്യ് പോയകാലം മറക്കുമല്ലേടാ കൊശവാ..നിന്റെ ഭാര്യ രണ്ട്  പെറ്റൂന്നും കരുതി ശീലങ്ങൾ നിർത്തണ്ട ആവശ്യൊന്നും ഇല്ലായിരുന്നില്ലല്ലൊ.?”

ആ മറുപടി സ്വരക്ക് നന്നേ പിടിച്ചു..അവൾ പൊട്ടിച്ചിരിച്ചു പോയി.

വേറേയും പരിഹാസക്കണ്ണുകളെ കേശു മനസ്സിലാക്കിയെങ്കിലും അവരെ ശ്രദ്ധിക്കുവാൻ കേശുവും സ്വരയും ശ്രമിച്ചില്ല.

ഞാനില്ലാത്ത സമയത്ത് നീരാട്ടിനും നേരമ്പോക്കുകൾക്കുമായി അവൾ നിന്റെകൂടെ നേരം കൊല്ലുന്നത് നിയ്ക്ക് തീരെ പിടിക്കുന്നില്ലകേശു പൊടുന്നനെ പറഞ്ഞു നിർത്തി.

സ്വര അമ്പരന്നു പോയിഒരപരിചിത സ്വരം കേൾക്കുന്ന പോലെ!

എന്തേ കേശുവേട്ടാ..ഇങ്ങനെയൊക്കെ പറയണത്..? നിങ്ങൾക്കറിഞ്ഞു കൂടെ ഈ അരിമ്പാറകൾ പൂക്കുന്ന പെണ്ണിന്റെ മുഖത്ത് നേരാംവണ്ണമൊന്ന് നോക്കി സംസാരിക്കാൻ കൂടി ആരും ഇഷ്ടപ്പെടുന്നില്ലാന്ന് - കൂട്ടിരിക്കാനും കളി പറയാനും അവളല്ലാതെ വേറെ ആരാണെനിക്കുള്ളത്..?”

സ്വരയുടെ കണ്ണുകൾ നിറഞ്ഞു.. ചുണ്ടുകൾ കൂർത്തു.

" ഉം.." കേശു അമർത്തി മൂളി.. “നീ വേഗം തുണി വിരിച്ചുവന്ന് ചോറ് വിളമ്പ്..”

കേശു അകത്തേക്ക് കയറുന്നതും നോക്കി പൊരിവെയിലത്തവൾ തരിച്ച് നിന്നു.

ഈറൻ വിരിപ്പ് അയയിൽ വിരിക്കുമ്പോൾ ഓർത്തു - 'ആരാലും ശ്രദ്ധിക്കപ്പെടാത്ത തന്നെ സ്നേഹം കൊണ്ട് മൂടിയിട്ടുള്ളത്  അവൾ മാത്രമാണ്..കാണാൻ ചന്തമില്ല എന്ന കാരണത്താൽ ആർക്കും വേണ്ടാത്തവളായിപ്പോയ തന്നെയോർത്ത് വ്യസനിച്ചിരിക്കുവാൻ മാത്രമേ അമ്മക്കായിട്ടുള്ളു. കേശുവേട്ടന്റെ കയ്യിൽ താൻ ഭദ്രമാണെന്ന് തീർച്ചപ്പെട്ടതിനു ശേഷമാണ് ആ മുഖത്ത് തെളിച്ചം വീണിരിക്കുന്നത്. മൈഥുവിനൊരു പകരക്കാരനല്ല തന്റെ കേശുവേട്ടൻ.- പ്രാണനാണ്. ആ സ്നേഹം വീർപ്പുമുട്ടിക്കുന്നതല്ല..- അനുഭവ സുഖമാണ്. എന്നാൽ മൈഥുവും കേശുവേട്ടനും തമ്മിൽ മത്സരമാണോ എന്ന്പോലും തോന്നിപ്പിക്കുന്നു ചിലപ്പോഴത്തെ അവരുടെ പ്രകടനങ്ങൾ..!'

പൊരിവെയിലത്ത് നിന്ന് കയറി നടുനിവർത്താനായി ചുവരു ചാരിയിരുന്ന്  ആലോചനകളുടെ  ആധിയിൽ വെന്തുനീറി...

കേശുവേട്ടൻ  അരികിലിരുന്നത് അറിഞ്ഞത് ആ സ്വരം ചെവിയിൽ പതിഞ്ഞപ്പോഴാണ്.

അവളുടെ ലക്ഷ്യം നമ്മുടെ സന്തുഷ്ട ജീവിതം തകർക്കണമെന്ന് മാത്രമാണ്.. നമ്മുടെ കൊച്ചു സന്തോഷങ്ങൾ ആസ്വാദിക്കാനെന്ന വ്യാജേന അവൾ നിന്നെ തടവിലാക്കിക്കൊണ്ടിരിക്കുകയാണ്..! നിന്റെ  ഇഴുകിയ കറുപ്പും,അരിമ്പാറകളും , കൂട്ടു പുരികവും ഒരു ആണൊരുത്തന്റെ കൂടേയും വാഴുവാൻ അനുവദിക്കുകയില്ല എന്ന അവളുടെ ധാരണയെ തകർത്താണ്  ഞാൻ നിന്നെ സ്വന്തമാക്കിയത്.. ചുവരുകൾക്കും പൊന്തകൾക്കും മറവിൽ നിന്നുകൊണ്ടവൾ സർവകളികളും മെനയുന്നത് അവളുടെ തോന്ന്യാസങ്ങൾ തുടരുവാനും എന്നെ മറ്റൊരു മധുരാമനാക്കി തീർക്കുവവനുമാണ്... നമ്മുടെ സംസ്ക്കാരത്തിന് യോജിക്കാത്ത സ്വഭാവവൈകല്യം അവളിൽ വളർന്നു കൊണ്ടേയിരിക്കുകയാണ്.. ഒരു പെണ്ണിന്  ഇണയോട് തോന്നുന്ന അഭിനിവേശം അവൾ നിന്നിലൂടെ സാധിച്ചെടുക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.. ബാല്യം മുതൽക്ക് നീയവളുടെ സൌന്ദര്യത്തിനു അടിപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിൽ മനസ്സിലാക്കാത്ത സത്യങ്ങൾ മാത്രമാണിത്...."

സ്വരയുടെ കണ്ണുകളിൽ ഇരുട്ട് കയറുന്നതുപോലെ അനുഭവപ്പെട്ടുആ അന്ധകാരത്തിൽ മൈഥിലിയുമായി ഇടപഴകിയിരുന്ന ഓരോ  സന്ദർഭങ്ങളും മിന്നായങ്ങളായി തെളിഞ്ഞു വന്നു..
ശരിയാണ്താൻ മൈഥുവിന്റെ മായാവലയത്തിൽ അടിമപ്പെട്ടുകിടക്കുകയാണ്..
സൌന്ദര്യംകൊണ്ടുണ്ടാക്കിവെച്ച സ്വഭാവ വൈകൃതത്തിന്റെ മുഖഛായയിരുന്നു അവൾക്ക്.
വൈകൃതങ്ങൾകൊണ്ടും വിരോധാഭാസങ്ങൾകൊണ്ടും നിറഞ്ഞ പ്രവണതകളിൽക്കൂടി സഞ്ചരിക്കുവാനോ  വളരുവാനോ താനിനി അവൾക്ക് നിന്നു കൊടുക്കരുത്.. ഒരു വശീകരണ ശക്തിക്കും കീഴ്പ്പെടു പോകരുത്..  ഇത്തരം വികൃതികളെ വളരുവാൻ അനുവദിച്ചു കൂടാ..“

താൻ സ്വതന്ത്രയായിക്കൊണ്ടിരിക്കുന്നത് സ്വര അനുഭവിച്ചു തുടങ്ങി..!

മൈഥിലി നയിച്ചുകൊണ്ടിരുന്ന ചതുരംഗക്കളിയിൽ തങ്ങൾ., രാജാവും, രാജ്ഞിയുമായിരിക്കുന്നു - സ്വര ആശ്വാസത്തോടെ കേശുവിലേക്ക് ചാഞ്ഞു.

ഹൊ..നീയൊരു വഞ്ചകിയാണെന്ന് തെളിയിച്ചിരിക്കുന്നു.“

പൊള്ളുന്ന വാക്കുകൾ കേട്ട് കേശുവിന്റെ തോളിൽ നിന്ന് തലയുയർത്തി തിരിഞ്ഞുനോക്കിയ സ്വര കണ്ടത് കതകിനു മറവിൽ  തങ്ങളെ നിരീക്ഷിച്ചുകൊണ്ട്  വികൃതമുഖവുമായി നിൽക്കുന്ന മൈഥിലിയെയായിരുന്നു!



Sunday, October 13, 2013

അതിജീവനം


"താമരകണ്ണുകൾ പൂട്ടിയുറങ്ങ് പൈതലേ..
പുലർക്കാലസ്വപ്നം കണ്ടുണരെൻ കുഞ്ഞേ."
അമ്മതൻ മാറിൽ ചാഞ്ഞുറങ്ങവേ..
അമ്മതൻ ചുണ്ടുകൾ താരാട്ട്‌ മൂളവേ..
പുലർക്കാലസ്വപ്നം ഫലിക്കുമെന്നറിഞ്ഞ്
‌എണ്ണിയാൽ തീരാത്തത്രയും പടുത്തുയർത്തി.

 ക്ഷണിക്കാത്ത ഓർമ്മകൾ ഹൃദയമുടയ്ക്കുമ്പോൾ
ആദ്യ സ്വപ്നമിന്നും പൊട്ടിത്തരിപ്പിക്കാറുണ്ട്,
'കണ്ണാടി ചിറകിൽ മാരിവില്ലഴകായ്‌
കരളെന്ന ഒലീവിലയെ തലോടും ശലഭമാകാൻ.'
കാറുകൾ മേൽക്കൂര പണിയുമൊരു പുലരിയിൽ
തിടുക്കത്തിൽ ഇരമ്പിയ ആകാശഗംഗയിൽ
പിടയുന്ന ചിറകുകൾ മൃദുവായ് തലോടി
കരളിലെ മുറിവിനു മറുമരുന്നായതമ്മ.
“നീറ്റലുകൾ മൂടിപ്പുതച്ചുറങ്ങട്ടെ കണ്മണിയേ..
കണ്ണാടിച്ചിറകുള്ള ശലഭം നീ തന്നെയല്ലയോ."
സൗമ്യ സ്വാന്തനങ്ങൾ ആശ്വാസമേകി
സ്വപ്നജാലക കാഴ്ച്ചകൾ തുറന്നു കാട്ടി.

 തനിച്ചല്ലാതിരുന്നൊരു കൗമാരസ്വപ്നം ഓർക്കുന്നു..
പുത്തനുടുപ്പും തങ്കകൊലുസ്സുമണിഞ്ഞ സഖിയുമായ്
തളംകെട്ടി നിന്ന മഴയിൽ കളിച്ച നാൾ,
"നീ എൻ കൊലുസ്സിൽ ചെളി പുരളിച്ചില്ലേ..?"
ഇത്രയും പറഞ്ഞവൾ പിണങ്ങിയോടിയപ്പോൾ
സങ്കട ചുമടെടുക്കുമൊരു തൊട്ടാവാടി പെണ്ണായ്‌
അമ്മതൻ മടിയിൽ മുഖം പൂഴ്ത്തി വിങ്ങി.
 "കരയല്ലെൻ കിലുക്കാംപെട്ടി പൊടിമകളേ..
നീ തന്നെയല്ലയോ പൊട്ടിച്ചിരിക്കും തങ്കകൊലുസ്സ്‌"
സ്വരം താഴ്ത്തി ചെവിയിൽ മുത്തമിട്ട്‌
പുതു കാഴ്ച്ചകളിലേക്കന്ന് വീണ്ടും നയിച്ചു
കിനാവിന്റെ കിതപ്പറിയാ പാതകളിലേയ്ക്കമ്മ.

 കറ കളഞ്ഞു കിട്ടാത്തൊരു യൗവ്വന സ്വപ്നം കൂടി..
മഴ നനഞ്ഞ അൽപജ്ഞാന പൂമരച്ചോട്ടിൽ
അധരത്തിൽ വിരിഞ്ഞ മുല്ലമൊട്ടുകൾ കോർത്ത്‌
അന്ധമായ്‌ തീർത്ത വിശ്വാസ മാലകൾ ചേർത്ത്‌
ജീവിതരക്തത്തിൽ കുറിച്ച നാലുവരി കവിത,
കൂട്ടിവായിക്കാനാവാത്ത ജ്വരബാധിതനെ പോലവൻ
 വലംകൈ കൊണ്ടെന്റെ ചിറകുകൾ  ഞെരിച്ചമർത്തി.
അന്നേരം ജീവൻ വെടിയുമൊരു പ്രാവിനെ പോലെ
നേരിന്റെ ഉദയത്തിനായ്‌ കാത്തു കിടക്കുന്നവളെ പോലെ
അമ്മതൻ മാറിടത്തിൽ മരവിച്ചു കിടന്നു.

 "ഒറ്റയ്ക്കേറ്റു വാങ്ങാൻ ഭയക്കും സ്വപ്നങ്ങൾ
ഇനിയും തടവിലാക്കല്ലെൻ വെള്ളരിപ്രാവേ..
വേഷപ്രച്ഛന്നരായ്‌ പടികയറി വരുന്നവരുണ്ട്‌
നേരിന്റെ വാക്കും ഹൃദയ നന്മയും തച്ചുടക്കുന്നവരുണ്ട്‌
കലിബാധയാളി മദിച്ച്‌ വാഴുന്നവരുണ്ട്‌
പുഞ്ചിരി തൂകി നെറുകമേൽ തഴുകുന്നവരുണ്ട്‌.മകളേ.. 
ഗതികേടുകൾ മുൾമുനമേൽ വാഴുമ്പോഴും
പൊള്ളുന്ന വേദനകൾ കനലായെരിയുമ്പോഴും
ആത്മാവിനെ മണ്ണിട്ട്‌ മൂടാനനുവദിക്കല്ലേ..
പെണ്ണിന്റെ വീര്യവും ആണിന്റെ ശൗര്യവുമായ്
കർമ്മകാണ്ഡങ്ങൾ താണ്ടി മുന്നേറുക നീ..

 ”മിഴികളുണരുമ്പോഴും ഇമകൾ നനയുന്നില്ല.
കാരണം ഞാൻ തനിച്ചല്ല..
വിരൽത്തുമ്പിൽ വിരിയും അക്ഷരപ്രപഞ്ചമുണ്ട് കൂട്ട്..!  ‌

'അതിജീവനം' മഴവില്ല് ഓണ്‍ലൈന്‍ മാസികയുടെ വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുണ്ട്.

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...