Friday, January 17, 2014

അരിമ്പാറകൾ പൂക്കുന്ന മുഖം..!



ഇരുട്ടിനെ നോക്കി ഇരിക്കുകയായിരുന്നു സ്വര.

എവിടെ നിന്നോ ചിതറി വീണ ഇത്തിരി വെട്ടത്തിൽ തന്റെ നിഴലിനെ കാണാം.
കുഞ്ഞായിരിക്കുമ്പോൾ കാലിടറിവീണു കിട്ടിയ ഒരു  ചന്ദ്രക്കലച്ചാർത്ത്  വീതിയുള്ള നെറ്റിത്തടത്തിൽ  അന്നും ഇന്നും ഒരുപോലെ തെളിഞ്ഞ് കിടപ്പുണ്ട്.
കട്ടപ്പുരികങ്ങളുടെ ഇഴുകിയ കറുപ്പും, മൂക്കിനു കീഴിലായി കാക്കാപ്പുള്ളികളെന്നു തോന്നിപ്പിക്കുന്ന  അരിമ്പാറകളും, മേൽച്ചുണ്ടിനു മുകളിലെ നനുത്ത രോമങ്ങളും

ഹൊ! എത്ര അവർണ്ണനീയമായ സൌന്ദര്യസൂത്രങ്ങളാണു തനിക്കു മേൽ ഈശ്വരൻ പതിച്ചു വെച്ചിരിക്കുന്നത്..

'പാതിരായ്ക്ക് ഉദിച്ച പൌർണ്ണമി പോലെ..'
 
ഉവ്വോ..?” എന്ന് സ്വയം ചോദിച്ചത്  അതേലോഎന്ന തന്റെതന്നെ മറുപടിക്കായിരുന്നു.

സ്വരാനീ മനോരാജ്യപേടകത്തിൽ യാത്ര പുറപ്പെട്ടിരിക്കുന്നുവോ?“ - പൊട്ടിച്ചിരി കൊണ്ടൊരു പിൻവിളി.. 

മൈഥിലിയാണ്....

മൈഥിലി വിരലുകൾകൊണ്ട്  സ്വരയുടെ  മുടിയിഴകളെ തഴുകി നെറ്റിത്തടത്തിലൂടിറങ്ങി മൂക്കിൻത്തുമ്പിനെ താലോലിച്ച്കൊണ്ട് എന്നത്തേയും പോലെ അന്നും കൂട്ടുകാരിയെ ഓർമ്മിപ്പിച്ചു,

നിന്റെ നിറം തന്നെയാണ്  നിന്റെ മുടിയഴകും സ്വരാ... ഇപ്പോഴതിന്റെ മാറ്റ് കുറക്കാനെന്നോണം വെള്ളിക്കമ്പികൾ പാറിക്കളിക്കുവാനും തുടങ്ങിയിരിക്കുന്നു.
മാത്രമല്ല ധീരമായ് ചിരിക്കുന്ന നിന്റെ ചുണ്ടുകൾ വിറക്കുന്നുണ്ടിപ്പോൾ ഓരോ പുഞ്ചിരിയിലും.“

മൈഥിലി നടന്നകന്നപ്പോൾ  അവളെ  തന്നിലേക്ക് അടുപ്പിക്കുവാൻ പ്രേരണയാക്കുന്ന ഒരാകർഷണം  ആ വിരലുകൾക്കുണ്ടെന്ന് സ്വര മനസ്സിലാക്കി.

എന്തേ കുട്ടീ നീ മാത്രം ഇങ്ങനെ ഒരു കണ്ണിനും പിടിക്കാത്തവളായിപ്പോയത്..?” - അമ്മയാണ്.. പെറ്റ നെഞ്ചിന്റെ വിതുമ്പലുകൾ എപ്പോഴും  പിന്തുടരുന്നുണ്ട്..

എല്ലായ്പ്പോഴും  ഇരുട്ട് മാത്രമാണ് തന്നെ ആവരണം ചെയ്യുന്നത്പലപ്പോഴും ഒരാശ്വാസമായി തീരുന്നതും ഈ ഇരുട്ട് തന്നെ. കറുപ്പ് തന്നെ വിഴുങ്ങിയിരിക്കുകയാണ്..ഒരിക്കലും പുറത്തു കടക്കാനാവാത്ത വിധം..!

വളരെയധികം നാളുകൾ പിന്നിടേണ്ടി വന്നില്ല..

സ്വര സുമംഗലിയായി..

ഒരു സാധാരണക്കാരിപ്പെണ്ണിന്റെ മട്ടും ഭാവവും കാണിക്കുന്ന അധികം ഒഴുക്കില്ലാത്ത രേണിപ്പുഴ..

കിതപ്പറിയാതെ പാഞ്ഞുവരുന്ന നീർപ്പാച്ചിലിന്റെ മൺതട്ടിലൊരു  കൂരവാർത്ത കേശു ആ ചുമരുകൾക്കുള്ളിൽ സ്വർഗ്ഗം തീർക്കുവാൻ സ്വരയെത്തന്നെ വേണമെന്ന് നിർബന്ധം പിടിച്ചത്  എന്തിനായിരിക്കുമെന്ന് സ്വരയുടെ അമ്മ പോലും  അതിശയിച്ചു..
മറുകരയിൽ തന്റെ കൺവെട്ടത്ത് തന്നെ മകളുണ്ടല്ലൊ എന്ന സമാധാനം ആ മാതാവിന്റെ വേദനയും സംശയവും മാറ്റി നിർത്തി.

സുമംഗലിയായതോടെ സ്വര രാപ്പകലുകളെന്നില്ലാത്ത പൌർണ്ണമിയെ പോലെ ശോഭിച്ചുകൊണ്ടിരുന്നു.

 നിന്റെ അരിമ്പാറകളിപ്പോൾ  വിടരുവാൻ വെമ്പി നിൽക്കുന്ന പൂമൊട്ടുകൾ  പോലെയുണ്ട്..“

പകലിന്റെ പൌർണ്ണമിയെന്ന് മൈഥിലി കളിപറയാറുണ്ടല്ലൊ എന്നോർത്തപ്പോൾ സ്വര ലജ്ജിച്ചുപോയി.

താൻ ആകാശവും ഭൂമിയും മറന്ന് രേണിയുടെ തീരത്ത് അഴുക്ക് തുണികൾ അലക്കുകയാണെന്ന ബോധം തിരിച്ചു നൽകിയത് മൈഥിലിയായിരുന്നു.

തീർന്നില്ലേ മോളെ നിന്റെ വിഴുപ്പലക്കൽ..? എത്രയോ നേരമായി നീ ഇവിടെ ചിലവഴിക്കുന്നത് കുന്നിൻ മുകളിൽ നിന്നുകൊണ്ട് ഞാൻ കാണുന്നുണ്ടായിരുന്നു..  നിന്റെ മുഖശോഭ അത്ര ദൂരേയ്ക്കും  എന്തു വ്യക്തമാണെന്നൊ..?”

മൈഥിലിയുടെ സ്പർശനമേറ്റപ്പോൾ  കേശുവിന്റെ സ്പർശമേറ്റപ്രതീതി..

സ്വര പെട്ടെന്നവളുടെ മിനുമിനുത്ത കൈവിരലുകൾ  കവിളിൽ നിന്ന് തട്ടിമാറ്റി പുഴയുടെ തെളിനീരിലേക്ക്  തന്റെ മുഖം കാണുവാനായി ആഞ്ഞു..

അരിമ്പാറകൾ വ്യക്തമാക്കിയില്ലെങ്കിലും തെളിമയോടെ പുഞ്ചിരി കാണിപ്പിച്ചുകൊണ്ട്  അനുസരണയുള്ള കണ്ണാടി പോലെ രേണി അവൾക്കു വേണ്ടി നിശ്ചലയായി നിന്നു കൊടുത്തു.

ദിക്കും ലോകവും അറിയാതെയുള്ള ഇരിപ്പാണല്ലൊ മുത്തേ..” - കേശുവിന്റെ തഴമ്പിച്ച  കൈകൾ അവളുടെ അരക്കെട്ടിൽ വരിഞ്ഞ് മുറുകിയത് ഓർക്കാപ്പുറത്തായിരുന്നു.

ഹൊ..കേശുവേട്ടാനിയ്ക്ക് വേദനിക്കുന്നുണ്ട് ട്ടൊ..ചിലപ്പോൾ ഈ മൈഥുവും ഇങ്ങനെയാവേദനിപ്പിച്ചുകൊണ്ടേയിരിക്കും” - ലജ്ജ കലർന്ന പരിഭവം കേശുവിനെ അറിയിച്ച്  സ്വര മൈഥിലിയിലേക്ക്  തിരിഞ്ഞപ്പോഴേക്കും അവൾ മുഖം തിരിച്ച്  നടന്നകന്നിരുന്നു.

അവളുടെയുള്ളിൽ തങ്ങളോട് അരിശം തോന്നിയിരിക്കുമോ എന്ന്  സ്വര സംശയിച്ചു.
ബാല്യം മുതൽക്കുള്ള തന്റെ സ്വന്തക്കാരി  അവൾ മാത്രമാണ്.. കുന്നിൻ ചെരുവിനു മുകളിലുള്ള വലിയ ഓടിട്ട വീടാണവളുടേത്.. തനിക്ക്  സ്വന്തമെന്ന് പറയുവാൻ അമ്മ മാത്രമുള്ളിടത്ത് മൈഥിലിക്ക് എല്ലാവരുമുണ്ട്. ആ ഗ്രാമം മുഴുവൻ അവൾക്ക് ബന്ധുജനങ്ങളുണ്ട്  .
അവളുടെ തിരണ്ട് കല്ല്യാണത്തിന്റെ ഒന്നാം വാർഷികത്തിനുതന്നെ മധുരാമന്റെ കൈപിടിച്ച് അവൾ അയാളുടെ ജീവിതപങ്കാളിയായി. എങ്കിലും  തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ടെന്ന് ന്യായം പറഞ്ഞുകൊണ്ടവൾ  ആ വർഷം തികയുംമുന്നെ  സ്വന്തം വീട്ടിൽ  ഉല്ലാസവതിയായി കഴിഞ്ഞു പോന്നു.

പലവഴിക്കായി  അവൾക്കു വേണ്ടിയുള്ള  ആലോചനകൾ വീണ്ടും നടക്കുന്നതിനിടയിലാണ് തറവാട്ടിലെ കാർണവരുടെ  ഭാര്യയെന്ന ബഹുമാനപദം അലങ്കരിക്കുന്ന സുഭദ്രച്ചിറ്റ ഒരു സംഗതി വെളിപ്പെടുത്തിയത്..

അവൾക്ക് മധുരാമനെന്നല്ല ഭൂലോകത്തെ ഒരു ആണൊരുത്തനുമായും ഇണചേരാനാവുകയില്ല.. അയാളെക്കൊണ്ടവൾ അവളുടെ കുപ്പായമൂരുവാനോ തൊലിയിൽ സ്പർശിക്കുവാനോ അനുവദിച്ചിരുന്നില്ലഅതിനൊരുമ്പെട്ടാൽ അവൾ ചത്തപോലെ കിടന്ന് അയാളെ ഭയപ്പെടുത്തുമായിരുന്നുവത്രെ..!“

ഈ കഥകൾ അറിഞ്ഞിരുന്നിട്ടും അതിലെ സത്യവും പൊള്ളയും അറിയുവാൻ താൻ ഒരിക്കൽപ്പോലും ഒരുമ്പെട്ടില്ല.... എന്നുമാത്രമല്ല പണ്ടത്തെപ്പോലെ തങ്ങളുടെ സ്വകാര്യങ്ങളിൽ ആണുങ്ങളുടെ കട്ടിമീശയും, വിരിഞ്ഞമാറും, നീണ്ട കാല്പാദങ്ങളും കളിവർത്തമാനമായി  തുടർന്നുകൊണ്ടേയിരുന്നു.

പൌർണ്ണമിയുദിച്ചത് പോലെയാണ് തന്റെ മുഖമെന്ന് സ്വയം പ്രശംസിച്ചുകൊണ്ടിരുന്നത് മൈഥിലിയോടുള്ള അസൂയ മൂക്കുന്ന വേളകളിലായിരുന്നുവെന്ന്  തനിക്ക് ബോധ്യമാണ്
അത്രയ്ക്ക് സുന്ദരിയാണവൾ.

നടപ്പാതയിലൂടെയുള്ള അവളുടെ ചലനങ്ങളും സൌന്ദര്യവും ആണുങ്ങൾ ആർത്തിയോടെ വിഴുങ്ങുന്നത് കൌതുകത്തോടെയും അസൂയയോടെയും ഇപ്പോഴും വീക്ഷിക്കാറുണ്ട്

എന്നാലിന്ന് തങ്ങൾക്കിടയിൽ കേശുവേട്ടനുണ്ട്..

മൈഥിലിക്കും തനിക്കുമിടയിലെ  സ്നേഹപ്പരപ്പിന്റെ ആഴം തിട്ടപ്പെടുത്താനാവാതെ കേശുവേട്ടൻ കുഴങ്ങുന്നുണ്ടോയെന്ന് പലപ്പോഴും തോന്നിത്തുടങ്ങിയിരിക്കുന്നു.

അദ്ദേഹം പലപ്പോഴും ഒളിഞ്ഞു നിന്ന് അവളെ വൈരാഗ്യക്കണ്ണുകളോടെ നോക്കുന്നത് കണ്ടിട്ടുണ്ട്. അവളുടെ സൌന്ദര്യത്തിൽ കേശുവേട്ടൻ ഭ്രമിക്കുമോ എന്ന തന്റെ ഭയപ്പാടുകളെ വെട്ടിമാറ്റിയാണ് ഈ നിഗമനത്തിൽ എത്തിപ്പെട്ടിരിക്കുന്നത്.
തങ്ങൾക്കിടയിലെ ആത്മബന്ധത്തിനിടയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം മൈഥിലി ഒരു തരിപോലും ആഗ്രഹിച്ചിരുന്നില്ല എന്ന് അവളുടെ ഇടപഴകലുകളും വ്യക്തമാക്കികൊണ്ടിരുന്നു

മണല്പരപ്പിൽ വിരിച്ചിട്ട കനം കുറഞ്ഞ തുണികൾ അപ്പോഴേക്കും ഉണങ്ങിയിട്ടുണ്ട്. കനംകൂടിയ വിരിപ്പും രണ്ടുമൂന്ന് ഉടുപ്പുകളും മാത്രമേ ഇനി ഉണങ്ങാത്തതായുള്ളു.അത് പിന്നാമ്പുറത്തെ അയയിൽ കിടന്ന് ഉണങ്ങിക്കോളും.‘

തങ്ങളുടെ പ്രണയചേഷ്ഠകൾ ചുറ്റുമുള്ളവർക്ക് നേരമ്പോക്ക് ഉണ്ടാക്കിക്കൊടുക്കേണ്ടെന്ന് കരുതി സ്വര തുണികൾ വേഗം ബക്കറ്റിൽ കുത്തിനിറച്ചു.

അല്ലെങ്കിലേ പുഴക്കരയിലുള്ളവർക്ക് കേശുവിന്റെ കറുത്ത മുത്തിനെ കാണുവാൻ ഉത്സാഹമാണ്..പരിഹാസം മാത്രമാണ് ആ കണ്ണൂകളുടേ ലക്ഷ്യമെന്ന് ആർക്കാണ് അറിയാത്തത്..?‘

കേശുവേട്ടന്റെ കൈയ്യിൽ തുണികൾ നിറച്ച ബക്കറ്റ് കണ്ടിട്ടാവാം അങ്ങേ പറമ്പീന്ന് ആരോ വിളിച്ചു കൂവി - “എടാ കേശോ..പുഴക്കരയിൽ പോയാൽ തിരിച്ചു വരാൻ എന്താടാ ഇത്ര താമസം..?”

പോടാ...., പോടാ.... നീയ്യ് പോയകാലം മറക്കുമല്ലേടാ കൊശവാ..നിന്റെ ഭാര്യ രണ്ട്  പെറ്റൂന്നും കരുതി ശീലങ്ങൾ നിർത്തണ്ട ആവശ്യൊന്നും ഇല്ലായിരുന്നില്ലല്ലൊ.?”

ആ മറുപടി സ്വരക്ക് നന്നേ പിടിച്ചു..അവൾ പൊട്ടിച്ചിരിച്ചു പോയി.

വേറേയും പരിഹാസക്കണ്ണുകളെ കേശു മനസ്സിലാക്കിയെങ്കിലും അവരെ ശ്രദ്ധിക്കുവാൻ കേശുവും സ്വരയും ശ്രമിച്ചില്ല.

ഞാനില്ലാത്ത സമയത്ത് നീരാട്ടിനും നേരമ്പോക്കുകൾക്കുമായി അവൾ നിന്റെകൂടെ നേരം കൊല്ലുന്നത് നിയ്ക്ക് തീരെ പിടിക്കുന്നില്ലകേശു പൊടുന്നനെ പറഞ്ഞു നിർത്തി.

സ്വര അമ്പരന്നു പോയിഒരപരിചിത സ്വരം കേൾക്കുന്ന പോലെ!

എന്തേ കേശുവേട്ടാ..ഇങ്ങനെയൊക്കെ പറയണത്..? നിങ്ങൾക്കറിഞ്ഞു കൂടെ ഈ അരിമ്പാറകൾ പൂക്കുന്ന പെണ്ണിന്റെ മുഖത്ത് നേരാംവണ്ണമൊന്ന് നോക്കി സംസാരിക്കാൻ കൂടി ആരും ഇഷ്ടപ്പെടുന്നില്ലാന്ന് - കൂട്ടിരിക്കാനും കളി പറയാനും അവളല്ലാതെ വേറെ ആരാണെനിക്കുള്ളത്..?”

സ്വരയുടെ കണ്ണുകൾ നിറഞ്ഞു.. ചുണ്ടുകൾ കൂർത്തു.

" ഉം.." കേശു അമർത്തി മൂളി.. “നീ വേഗം തുണി വിരിച്ചുവന്ന് ചോറ് വിളമ്പ്..”

കേശു അകത്തേക്ക് കയറുന്നതും നോക്കി പൊരിവെയിലത്തവൾ തരിച്ച് നിന്നു.

ഈറൻ വിരിപ്പ് അയയിൽ വിരിക്കുമ്പോൾ ഓർത്തു - 'ആരാലും ശ്രദ്ധിക്കപ്പെടാത്ത തന്നെ സ്നേഹം കൊണ്ട് മൂടിയിട്ടുള്ളത്  അവൾ മാത്രമാണ്..കാണാൻ ചന്തമില്ല എന്ന കാരണത്താൽ ആർക്കും വേണ്ടാത്തവളായിപ്പോയ തന്നെയോർത്ത് വ്യസനിച്ചിരിക്കുവാൻ മാത്രമേ അമ്മക്കായിട്ടുള്ളു. കേശുവേട്ടന്റെ കയ്യിൽ താൻ ഭദ്രമാണെന്ന് തീർച്ചപ്പെട്ടതിനു ശേഷമാണ് ആ മുഖത്ത് തെളിച്ചം വീണിരിക്കുന്നത്. മൈഥുവിനൊരു പകരക്കാരനല്ല തന്റെ കേശുവേട്ടൻ.- പ്രാണനാണ്. ആ സ്നേഹം വീർപ്പുമുട്ടിക്കുന്നതല്ല..- അനുഭവ സുഖമാണ്. എന്നാൽ മൈഥുവും കേശുവേട്ടനും തമ്മിൽ മത്സരമാണോ എന്ന്പോലും തോന്നിപ്പിക്കുന്നു ചിലപ്പോഴത്തെ അവരുടെ പ്രകടനങ്ങൾ..!'

പൊരിവെയിലത്ത് നിന്ന് കയറി നടുനിവർത്താനായി ചുവരു ചാരിയിരുന്ന്  ആലോചനകളുടെ  ആധിയിൽ വെന്തുനീറി...

കേശുവേട്ടൻ  അരികിലിരുന്നത് അറിഞ്ഞത് ആ സ്വരം ചെവിയിൽ പതിഞ്ഞപ്പോഴാണ്.

അവളുടെ ലക്ഷ്യം നമ്മുടെ സന്തുഷ്ട ജീവിതം തകർക്കണമെന്ന് മാത്രമാണ്.. നമ്മുടെ കൊച്ചു സന്തോഷങ്ങൾ ആസ്വാദിക്കാനെന്ന വ്യാജേന അവൾ നിന്നെ തടവിലാക്കിക്കൊണ്ടിരിക്കുകയാണ്..! നിന്റെ  ഇഴുകിയ കറുപ്പും,അരിമ്പാറകളും , കൂട്ടു പുരികവും ഒരു ആണൊരുത്തന്റെ കൂടേയും വാഴുവാൻ അനുവദിക്കുകയില്ല എന്ന അവളുടെ ധാരണയെ തകർത്താണ്  ഞാൻ നിന്നെ സ്വന്തമാക്കിയത്.. ചുവരുകൾക്കും പൊന്തകൾക്കും മറവിൽ നിന്നുകൊണ്ടവൾ സർവകളികളും മെനയുന്നത് അവളുടെ തോന്ന്യാസങ്ങൾ തുടരുവാനും എന്നെ മറ്റൊരു മധുരാമനാക്കി തീർക്കുവവനുമാണ്... നമ്മുടെ സംസ്ക്കാരത്തിന് യോജിക്കാത്ത സ്വഭാവവൈകല്യം അവളിൽ വളർന്നു കൊണ്ടേയിരിക്കുകയാണ്.. ഒരു പെണ്ണിന്  ഇണയോട് തോന്നുന്ന അഭിനിവേശം അവൾ നിന്നിലൂടെ സാധിച്ചെടുക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.. ബാല്യം മുതൽക്ക് നീയവളുടെ സൌന്ദര്യത്തിനു അടിപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിൽ മനസ്സിലാക്കാത്ത സത്യങ്ങൾ മാത്രമാണിത്...."

സ്വരയുടെ കണ്ണുകളിൽ ഇരുട്ട് കയറുന്നതുപോലെ അനുഭവപ്പെട്ടുആ അന്ധകാരത്തിൽ മൈഥിലിയുമായി ഇടപഴകിയിരുന്ന ഓരോ  സന്ദർഭങ്ങളും മിന്നായങ്ങളായി തെളിഞ്ഞു വന്നു..
ശരിയാണ്താൻ മൈഥുവിന്റെ മായാവലയത്തിൽ അടിമപ്പെട്ടുകിടക്കുകയാണ്..
സൌന്ദര്യംകൊണ്ടുണ്ടാക്കിവെച്ച സ്വഭാവ വൈകൃതത്തിന്റെ മുഖഛായയിരുന്നു അവൾക്ക്.
വൈകൃതങ്ങൾകൊണ്ടും വിരോധാഭാസങ്ങൾകൊണ്ടും നിറഞ്ഞ പ്രവണതകളിൽക്കൂടി സഞ്ചരിക്കുവാനോ  വളരുവാനോ താനിനി അവൾക്ക് നിന്നു കൊടുക്കരുത്.. ഒരു വശീകരണ ശക്തിക്കും കീഴ്പ്പെടു പോകരുത്..  ഇത്തരം വികൃതികളെ വളരുവാൻ അനുവദിച്ചു കൂടാ..“

താൻ സ്വതന്ത്രയായിക്കൊണ്ടിരിക്കുന്നത് സ്വര അനുഭവിച്ചു തുടങ്ങി..!

മൈഥിലി നയിച്ചുകൊണ്ടിരുന്ന ചതുരംഗക്കളിയിൽ തങ്ങൾ., രാജാവും, രാജ്ഞിയുമായിരിക്കുന്നു - സ്വര ആശ്വാസത്തോടെ കേശുവിലേക്ക് ചാഞ്ഞു.

ഹൊ..നീയൊരു വഞ്ചകിയാണെന്ന് തെളിയിച്ചിരിക്കുന്നു.“

പൊള്ളുന്ന വാക്കുകൾ കേട്ട് കേശുവിന്റെ തോളിൽ നിന്ന് തലയുയർത്തി തിരിഞ്ഞുനോക്കിയ സ്വര കണ്ടത് കതകിനു മറവിൽ  തങ്ങളെ നിരീക്ഷിച്ചുകൊണ്ട്  വികൃതമുഖവുമായി നിൽക്കുന്ന മൈഥിലിയെയായിരുന്നു!



Sunday, October 13, 2013

അതിജീവനം


"താമരകണ്ണുകൾ പൂട്ടിയുറങ്ങ് പൈതലേ..
പുലർക്കാലസ്വപ്നം കണ്ടുണരെൻ കുഞ്ഞേ."
അമ്മതൻ മാറിൽ ചാഞ്ഞുറങ്ങവേ..
അമ്മതൻ ചുണ്ടുകൾ താരാട്ട്‌ മൂളവേ..
പുലർക്കാലസ്വപ്നം ഫലിക്കുമെന്നറിഞ്ഞ്
‌എണ്ണിയാൽ തീരാത്തത്രയും പടുത്തുയർത്തി.

 ക്ഷണിക്കാത്ത ഓർമ്മകൾ ഹൃദയമുടയ്ക്കുമ്പോൾ
ആദ്യ സ്വപ്നമിന്നും പൊട്ടിത്തരിപ്പിക്കാറുണ്ട്,
'കണ്ണാടി ചിറകിൽ മാരിവില്ലഴകായ്‌
കരളെന്ന ഒലീവിലയെ തലോടും ശലഭമാകാൻ.'
കാറുകൾ മേൽക്കൂര പണിയുമൊരു പുലരിയിൽ
തിടുക്കത്തിൽ ഇരമ്പിയ ആകാശഗംഗയിൽ
പിടയുന്ന ചിറകുകൾ മൃദുവായ് തലോടി
കരളിലെ മുറിവിനു മറുമരുന്നായതമ്മ.
“നീറ്റലുകൾ മൂടിപ്പുതച്ചുറങ്ങട്ടെ കണ്മണിയേ..
കണ്ണാടിച്ചിറകുള്ള ശലഭം നീ തന്നെയല്ലയോ."
സൗമ്യ സ്വാന്തനങ്ങൾ ആശ്വാസമേകി
സ്വപ്നജാലക കാഴ്ച്ചകൾ തുറന്നു കാട്ടി.

 തനിച്ചല്ലാതിരുന്നൊരു കൗമാരസ്വപ്നം ഓർക്കുന്നു..
പുത്തനുടുപ്പും തങ്കകൊലുസ്സുമണിഞ്ഞ സഖിയുമായ്
തളംകെട്ടി നിന്ന മഴയിൽ കളിച്ച നാൾ,
"നീ എൻ കൊലുസ്സിൽ ചെളി പുരളിച്ചില്ലേ..?"
ഇത്രയും പറഞ്ഞവൾ പിണങ്ങിയോടിയപ്പോൾ
സങ്കട ചുമടെടുക്കുമൊരു തൊട്ടാവാടി പെണ്ണായ്‌
അമ്മതൻ മടിയിൽ മുഖം പൂഴ്ത്തി വിങ്ങി.
 "കരയല്ലെൻ കിലുക്കാംപെട്ടി പൊടിമകളേ..
നീ തന്നെയല്ലയോ പൊട്ടിച്ചിരിക്കും തങ്കകൊലുസ്സ്‌"
സ്വരം താഴ്ത്തി ചെവിയിൽ മുത്തമിട്ട്‌
പുതു കാഴ്ച്ചകളിലേക്കന്ന് വീണ്ടും നയിച്ചു
കിനാവിന്റെ കിതപ്പറിയാ പാതകളിലേയ്ക്കമ്മ.

 കറ കളഞ്ഞു കിട്ടാത്തൊരു യൗവ്വന സ്വപ്നം കൂടി..
മഴ നനഞ്ഞ അൽപജ്ഞാന പൂമരച്ചോട്ടിൽ
അധരത്തിൽ വിരിഞ്ഞ മുല്ലമൊട്ടുകൾ കോർത്ത്‌
അന്ധമായ്‌ തീർത്ത വിശ്വാസ മാലകൾ ചേർത്ത്‌
ജീവിതരക്തത്തിൽ കുറിച്ച നാലുവരി കവിത,
കൂട്ടിവായിക്കാനാവാത്ത ജ്വരബാധിതനെ പോലവൻ
 വലംകൈ കൊണ്ടെന്റെ ചിറകുകൾ  ഞെരിച്ചമർത്തി.
അന്നേരം ജീവൻ വെടിയുമൊരു പ്രാവിനെ പോലെ
നേരിന്റെ ഉദയത്തിനായ്‌ കാത്തു കിടക്കുന്നവളെ പോലെ
അമ്മതൻ മാറിടത്തിൽ മരവിച്ചു കിടന്നു.

 "ഒറ്റയ്ക്കേറ്റു വാങ്ങാൻ ഭയക്കും സ്വപ്നങ്ങൾ
ഇനിയും തടവിലാക്കല്ലെൻ വെള്ളരിപ്രാവേ..
വേഷപ്രച്ഛന്നരായ്‌ പടികയറി വരുന്നവരുണ്ട്‌
നേരിന്റെ വാക്കും ഹൃദയ നന്മയും തച്ചുടക്കുന്നവരുണ്ട്‌
കലിബാധയാളി മദിച്ച്‌ വാഴുന്നവരുണ്ട്‌
പുഞ്ചിരി തൂകി നെറുകമേൽ തഴുകുന്നവരുണ്ട്‌.മകളേ.. 
ഗതികേടുകൾ മുൾമുനമേൽ വാഴുമ്പോഴും
പൊള്ളുന്ന വേദനകൾ കനലായെരിയുമ്പോഴും
ആത്മാവിനെ മണ്ണിട്ട്‌ മൂടാനനുവദിക്കല്ലേ..
പെണ്ണിന്റെ വീര്യവും ആണിന്റെ ശൗര്യവുമായ്
കർമ്മകാണ്ഡങ്ങൾ താണ്ടി മുന്നേറുക നീ..

 ”മിഴികളുണരുമ്പോഴും ഇമകൾ നനയുന്നില്ല.
കാരണം ഞാൻ തനിച്ചല്ല..
വിരൽത്തുമ്പിൽ വിരിയും അക്ഷരപ്രപഞ്ചമുണ്ട് കൂട്ട്..!  ‌

'അതിജീവനം' മഴവില്ല് ഓണ്‍ലൈന്‍ മാസികയുടെ വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുണ്ട്.

Monday, October 7, 2013

മൈലാഞ്ചിക്കൈകളാല്‍ മുഖം മറച്ച്...



നിന്റെ നാടും വീടും എത്ര അകലയാണെന്ന് ആരെന്നോട്‌ ചോദിച്ചാലും ഞാൻ പറയും,
"ഏയ്‌..അത്രക്ക്‌ ദൂരമൊന്നുമില്ല..ദാ ഈ കടലാസ്സും തൂലികയും തമ്മിൽ കൂട്ടിമുട്ടുന്ന ദൂരമത്രക്കും "
എന്റെ എഴുത്തുകളുടെ ഉത്ഭവങ്ങളും അനുഭൂതികളും കാഴ്ച്ചവെക്കുവാൻ എന്റെ നാടിനായിട്ടുണ്ടെന്നാണ് ന്റെ വിശ്വാസം.
ഈ ഉദ്യാന നഗരമെനിക്ക്‌ അന്നത്തേതായ സന്തോഷങ്ങൾ മാത്രം നൽകുമ്പോൾ എന്നത്തേക്കുമായി ഞാൻ ചേർത്തുവെക്കുവാൻ വെമ്പുന്ന ആനന്ദം ന്റെ നാടിന്റെ കുളിർമ്മ തന്നെ. ഇവിടുത്തെ തിരക്കുകൾക്കും ഒച്ചപ്പാടുകൾക്കുമിടയിലും ആരൊ എന്നെ തട്ടിയുണർത്തുന്നുണ്ട്‌.
എനിക്കൊന്നും നഷ്ടമായിട്ടില്ലെന്ന് ആശ്വസിപ്പിക്കുന്നുണ്ട്‌.
നാടിന്റെയും വീടിന്റെയും ചിന്തകളുടെയും ഓർമ്മകളുടെയും കടന്നുകയറ്റത്തിന്മേലാണു എന്റെ നാടെന്നെ പുണരുന്നതെന്ന ബോധ്യമോടെ ഞാനെന്റെ ബാല്യകാല സ്മരണകളിലേക്ക്‌ ഊളിയിടുകയാണ്...
ഒരു വള്ളുവനാടൻ കൊച്ചുഗ്രാമം...
അല്ല, പടർന്നു കിടക്കുന്ന ദേശം തന്നെ, ചേലക്കര ..!
പണ്ടിവിടെ ധാരാളം ചേലവൃക്ഷങ്ങൾ തിങ്ങി വളർന്നിരുന്നുവത്രെ..
ചേലമരങ്ങളുടെ കര എന്ന പ്രയോഗത്തിൽനിന്നാണത്രെ ചേലക്കര എന്ന സ്ഥലനാമം ഉണ്ടായത്‌.
മലകളും, നദീപ്രവാഹങ്ങളും, രാക്ഷസ പാറകളും, കാവുകളും, കുളങ്ങളും, വിശാലമായ കൃഷിയിടങ്ങളും, അധികം അകലെയല്ലാതെ അസുരന്‍ കുണ്ട് റിസര്‍വ്വോയറും,
നിർത്താതെ ആർത്തലയ്ക്കുന്ന പെരുമഴയിൽ നിറഞ്ഞു കവിഞ്ഞ്‌ റോഡും തോടും ഒന്നാകുന്ന പൊതുപ്പാലവുമെല്ലാം...ചേർന്ന്
പ്രകൃതിരമണീയമായ ഭൂപ്രകൃതി സ്വായത്തമാക്കിയ ചേലക്കരക്ക്‌ തൃശ്ശൂർ ജില്ലയുടെ നെല്ലറ എന്ന വിശേഷണം തീർത്തും അർഹിക്കുന്നുണ്ട്. കാളിയ റോഡ് , മേപ്പാടം, കുറുമല, തോന്നൂർക്കര,കിള്ളിമംഗലം,വെങ്ങനല്ലൂർ...ഏത്‌ ദേശക്കാരുമാവട്ടെ അഭിമാനത്തോടെ സ്വയം പരിചയപ്പെടുത്തും
" അതേല്ലോ..ഞാൻ ചേലക്കരക്കാരനാ.."

ചേലക്കര സെന്റർ...അധികം ഒച്ചപ്പാടുകളും അനക്കങ്ങളുമില്ലാത്ത ചേലക്കര ഉണർന്നു വരുന്നു..


ചേലക്കരയുടെ മാറിൽനിന്ന് അഞ്ചുമിനിറ്റ്‌ നടക്കാവുന്ന ദൂരം..
അത്രേയുള്ളു ചെട്ടിത്തെരുവിലേക്ക്‌.
തമിഴും തെലുങ്കും കലർന്ന നാടൻഭാഷ സംസാരിക്കുന്ന ഇടകലർന്ന സംസ്ക്കാരങ്ങൾ ശീലിക്കുന്ന ഈ വിഭാഗക്കാർ കച്ചവടാവശ്യങ്ങൾക്കായി ചേലക്കരയിൽ എത്തിപ്പെടുകയും വളരെ പെട്ടെന്നു തന്നെ ചേലക്കരദേശക്കാരായി ആ നാടിന്റെ സ്വന്തക്കാരയി മാറുകയുമായായിരുന്നു.
മുടി നിറയെ മുല്ലപ്പൂവും പട്ടുപാവാടയും തട്ടവുമണിഞ്ഞ്‌ ചുവന്ന മൈലാഞ്ചിക്കൈകളിൽ നിറയെ കുപ്പിവളകളുമണിഞ്ഞ്‌ ചെട്ടിത്തെരുവിലൂടെ ഖിസ്സ പറഞ്ഞ്‌ ഓത്തുപള്ളിയിൽ പോയിരുന്ന ബാല്യം എത്ര നന്മ നിറഞ്ഞതും നിറമുള്ളതുമായിരുന്നുവെന്ന് ദാ ഈ നിമിഷവും ഞാൻ നിറമനസ്സോടെ അയവിറക്കുകയാണ്.



 എടുത്താൽ പൊങ്ങാത്ത തുണിക്കെട്ടുകളും അട്ടപ്പെട്ടികളിൽ അടുക്കിവെച്ച കുപ്പിവളക്കെട്ടുകളും, തോളിലെ സഞ്ചിയിൽ പപ്പടക്കെട്ടുകളുമായി മുറുക്കി ചുവപ്പിച്ച ചുണ്ടുകളും നീലയും ചോപ്പും കലർന്ന മൂക്കുത്തിയുമണിഞ്ഞ ഏറെയും മഞ്ഞ കരയുള്ള ചേലയുമുടുത്ത്‌ ഊരു ചുറ്റുന്ന അയൽപ്പക്കത്തിലെ അക്കകൾ പല ദേശക്കാരെയും കുറിച്ചുള്ള യാത്രാവിശേഷങ്ങൾ പങ്കുവെക്കുമ്പോൾ, "ഇനീം പറയ്‌.. ഇനീം പറയ്‌ " എന്നവരെ പ്രോത്സാഹിപ്പിച്ചിരുന്ന കുട്ടിപ്പടകളുടെ കൂട്ടത്തിൽ ഈ ഒരു മൊഞ്ചത്തിയും മുൻപന്തിയിലുണ്ടായിരുന്നു.
പൊടിപ്പും തൊങ്ങലുകളും ചാർത്തിയ ആ തീരപ്രദേശ കഥകൾ എത്രകേട്ടാലാണ് മതിയാവുക?
അവരുടെ സമുദായത്തിൽപ്പെട്ട നാനാവതി ദേശക്കാർ ഒത്തൊരുമിച്ച്‌ കൊണ്ടാടുന്ന മാരിയമ്മൻ പൂജ എന്ന മഹോത്സവം ഇന്നുമെന്റെ വീട്ടുമുറ്റത്തു നിന്ന് ആസ്വാദിക്കുമ്പോൾ പൊടിപ്പും തൊങ്ങലുകളും കൂട്ടാതെയുള്ള അവരുടെ പരമ്പരാഗത കഥകൾക്ക്‌ ഒരേ നിറച്ചാർത്തു തന്നെയാണു കാലങ്ങൾക്ക്‌ ശേഷവും..


"ഇനി മാരിയമ്മൻ പൂജ കഴിഞ്ഞിട്ട്‌ മതീട്ടൊ മടക്കയാത്ര " എന്ന സ്നേഹസ്വരങ്ങളെയും മാനിച്ച്‌, നാടൻ കലകളും വേഷങ്ങളും, ആരവങ്ങളും വീട്ടുമുറ്റത്തു നിന്നുകൊണ്ട്‌ ആസ്വദിച്ച ഉത്സവപിറ്റേന്നായിരിക്കും ചുമലിൽ ബാഗും കയ്യിൽ പെട്ടിയുമായി നാടിനോടും വീടിനോടും ആ വേനലവധിക്കും യാത്ര പറയുന്നത്‌,

നേരം പുലരുന്നുവെന്ന അറിയിപ്പോടെ മാരിയമ്മൻ കോവിലിൽ സുപ്രഭാതം മുഴങ്ങുന്നു..
ഹൊ..ഉറക്കം മതിയായില്ലാന്ന് ഉറക്കപ്പിച്ച്‌ പറഞ്ഞ്‌ തലവഴി പുതച്ച്‌ മൂടികിടന്ന് പുലർക്കാല സ്വപ്നങ്ങൾക്ക്‌ വട്ടം കൂട്ടുമ്പോഴായിരിക്കും അങ്ങേത്തല അങ്ങാടി പള്ളിയിൽനിന്ന് സുബഹി ബാങ്ക്‌ ബോധമുണർത്തുന്നത്‌.
സ്വന്തം വീട്ടിലെ പ്രാതൽ വിഭവങ്ങൾ ആർക്കാണിടക്ക്‌ ബോറഡിക്കാതിരിക്കുക.. അങ്ങനെയുള്ള കൊതിയൻ പ്രഭാതങ്ങളിൽ ആമിനത്താത്തയുടെയും ഉമ്മുത്താത്തയുടെയും നൂൽപ്പുട്ടും , വെള്ളയപ്പവും , മുട്ടക്കറിയും ഞങ്ങളുടെ തീന്മേശയിൽ സ്പെഷൽ വിഭവങ്ങളായിരുന്നു.
മഴമണക്കുന്ന പാതിരാക്കാറ്റിനെയറിഞ്ഞ്‌ കിടപ്പറയിൽ കൂടപ്പിറപ്പുകളുമായി കഥകൾ മെനഞ്ഞ്‌ കിടക്കുമ്പോൾ തട്ടിൻപ്പുറത്തെ ജനലിലൂടെ കാണാവുന്ന ചെട്ടിയാന്മാരുടെ ചുടല എപ്പോഴും പേടിപ്പിക്കുന്ന വിഷയമായി കടന്ന് വരുമായിരുന്നു.എങ്കിലും എന്തുകൊണ്ടോ എനിക്കാ ചുടലപ്രദേശം കൗതുകമായിരുന്നു.
പറഞ്ഞു കേൾക്കുന്ന പേടികഥകൾ അവിടെ അരങ്ങേറുന്നുണ്ടായിരിക്കുമൊ എന്നറിയുവാനുള്ള ജിഞ്ജാസയിന്മേൽ ഒരു മഴദിവസം ചെളി നിറഞ്ഞ വരമ്പിലൂടെ ചുടല ലാക്കാക്കി നടന്നുവെങ്കിലും പ്രദേശക്കാരാരോ തിരിച്ചോടിച്ചത്‌ വളരെ രസകരമായി ഓർക്കുകയാണിപ്പോൾ.
മരണശേഷം എന്ത്‌ സംഭവിക്കും..?
ഈ ചോദ്യത്തിനും അതിനുചുറ്റിപ്പറ്റിയുള്ള കഥകൾക്കും ജീവൻ നല്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു മിക്കപ്പോഴും തോന്നൂർക്കര പള്ളിയിലെ ഖബറുകളില്‍ ‘ദുആ‘ ചെയ്യുവാൻ പോയിരുന്നത്‌.
ഞാനിന്നേവരെ കാണാത്ത ന്റെ ഉമ്മൂമ്മയും, ഉപ്പൂപ്പയുമെല്ലാം എന്നെ കാണുന്നുണ്ടായിരിക്കുമല്ലൊ എന്ന വിശ്വാസത്തിന്മേൽ അവരെ നോക്കി പുഞ്ചിരിച്ചു.. അവരുടെ സ്നേഹവും കടാക്ഷവും എപ്പഴും കിട്ടണേ എന്ന് അവർക്കരികിൽ നിന്നുകൊണ്ട്‌ തേടി. പള്ളിക്കരികിലായി താമസിക്കുന്ന തങ്ങന്മാരുടെ ബീവികളിൽനിന്ന് ശേഖരിക്കുന്ന പള്ളിക്കാടിനെ കേന്ദ്രീകരിച്ചുള്ള കഥകളായിരിക്കും പിന്നീടുള്ള നാളുകളിലെ ചിന്തകൾ.
ബീവികളുടെ മുറുക്കി ചോപ്പിച്ച ചുണ്ടുകളും മൈലാഞ്ചി ചോപ്പിലെ നഖങ്ങളും കരിമണിമാലകളും അവരുടെ കഥകളുമെല്ലാം ആകർഷകമായിരുന്നു..

കൊച്ചു തലക്കുള്ളിൽ ശേഖരിച്ച വിവരങ്ങളത്രയും നിക്ഷേപിക്കാനുള്ള ഒരിടം..
അതായിരുന്നു ന്റെ സ്കൂൾ ദിനങ്ങളിലെ ഓർമ്മകൾ മായ്ക്കാത്ത ക്ലാസ്സ്‌ റൂം ഇടങ്ങൾ.
വീട്ടുവളപ്പിനു അതിർ തീർക്കുന്ന തോടിനങ്ങേപ്പുറത്തുള്ള സ്കൂൾ ചേലക്കരയിലേയും ചുറ്റു പ്രദേശങ്ങളിലെയും ആദ്യത്തെ സി ബി എസ്‌ ഇ സ്കൂൾ എന്ന ബഹുമതിയിൽ ഉയർന്ന് വന്നു. ചെട്ടിത്തെരുവിലുള്ള വീടിന്ന് ഒരു പാലത്തിനപ്പുറമായതിനാൽ സ്കൂൾ വെങ്ങാനല്ലൂരിലുമായി.
പാതയുടെ ഇരുവശങ്ങളിലായി വെള്ളം നിറഞ്ഞ പാടങ്ങളും ചെളിയും ചേറും നിറഞ്ഞ വരമ്പുകളും കന്നുപൂട്ടൽ ആരവങ്ങളും ചേർപ്പേട്ടന്റെ കടയുമെല്ലാം വെങ്ങാനല്ലൂരിന്റെ മനോഹാരിതക്ക്‌ മാറ്റുകൂട്ടി. 


മഴ തോർന്നിട്ട്‌ സ്കൂളിൽ പോയാൽ മതി..അല്ലെങ്കിൽ, കുടയെടുത്ത്‌ സ്കൂളിൽ പോകൂ എന്ന സ്നേഹ ശാസനകൾ കേൾക്കാൻ തുടങ്ങുമ്പോഴേക്കും ക്ലാസ്സിലിരുന്ന് തലതുവർത്തുന്നുണ്ടാകും.. ബാല്യമേറെയും ചിലവഴിച്ചത്‌ ഈ മുറ്റത്തു തന്നെ..
 രാത്രികാലങ്ങളിലെ തവളുകളുടെ പേക്രോയും ചീവീടുകളുടെ കാതടക്കുന്ന രാഗവുമെല്ലാം വെങ്ങാനല്ലൂർ ദേശക്കാരുടെ കൂടെ ഞങ്ങളും ആസ്വദിച്ചു.
വെങ്ങാനല്ലൂർ ശിവക്ഷേത്രത്തിൽനിന്നുയരുന്ന ചാക്ക്യാർക്കൂത്ത്‌ ഓട്ടന്തുള്ളൽ പദങ്ങളും രാമായണ പാരായണവും അതാതു മലയാളമാസ പിറവികളെ അറിയിച്ചുക്കൊണ്ടിരുന്നു.
പച്ചപ്പിണ്ടികൾ നിറഞ്ഞ തളിക്കുളത്തിലെ വേനൽ നീരാട്ട്‌ വേനൽ കെടുതികളിലും ഞങ്ങളൊരു ഉത്സവമാക്കി.

ഈ വഴിയാത്രയിൽ പഴയ പരിചയക്കാരാരേയും കണ്ടുമുട്ടാനായീല്ലല്ലോ എന്ന് വിചാരിക്കുമ്പോഴായിരിക്കും " കുട്ടി നാട്‌ കാണാനിറങ്ങിയതായിരിക്കുമല്ലേ..എപ്പഴാ വന്നേ " എന്ന പിൻവിളി..!
വെങ്ങാനെല്ലൂര്‍ നാട്ടുവഴി.......


ശാപം പേറുന്ന മഠങ്ങളും ഭൂതക്കോട്ട്‌ കുളവും മുസ്ലിം സമുദായക്കാരിൽപ്പെട്ട തമിഴ്‌ കലർന്ന നാടൻഭാഷ സംസാരിക്കുന്ന റാവുത്തന്മാരും ചേലക്കരയിൽനിന്ന് അധികം വിട്ടുമാറാത്ത 'പത്തുകുടി 'യെ വാചാലമാക്കി. പത്ത്‌ വീടുകൾ വെക്കുവാനുള്ള ഭൂമി ഈ കൂട്ടർക്ക്‌ ലഭിച്ചതിന്റെ സൂചകമായാണു ‘പത്തുകുടി‘ എന്ന സ്ഥലനാമം ലഭിച്ചതെന്ന് പറയപ്പെടുന്നു.
ഒരു വ്യത്യസ്ത വിഭാഗക്കാരെ സന്ദർശിക്കുന്ന കൗതുകത്തോടെയും ഉത്സാഹത്തോടെയും പത്തുകുടിയിലെ വീടുകൾ സന്ദർശിക്കുന്നതും താല്പര്യമുള്ള വിഷയങ്ങളിൽ സ്ഥാനം പിടിച്ചു.
ഓലമെടഞ്ഞ ജാനകിറാം ടാക്കീസ്സും മണ്ണിടിഞ്ഞ്‌ വീഴാറായ ഭിത്തികളുള്ള വായനശാലയും,
ഇരുളിന്റെ തിക്കുമുട്ടലുകളിൽ നിഗൂഡകഥകൾകൊണ്ട്‌ വീർപ്പുമുട്ടുന്ന ' ഗുഹ' കൊണ്ടുകൂടി വളരെ പ്രസിദ്ധിയാർജ്ജിച്ച ചേലക്കരയുടെ ഹൃദയഭാഗത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീ മൂലം തിരുനാൾ ഗവണ്മന്റ്‌ ഹയർ സെക്കന്ററി സ്കൂളും കന്യാസ്ത്രീകളുടെ സ്കൂളെന്ന് ഞങ്ങൾ വിളിച്ചുപോന്ന കോൺവന്റ്‌ സ്കൂളും ...അങ്ങനെയങ്ങനെ...ഹൊ...ഒത്തിരിയൊത്തിരിയുണ്ട്‌ പറഞ്ഞുതീരുവാനിനിയും.


എസ്‌.എം.ടി സ്കൂളിലെ ഗുഹ എന്ന് കേൾക്കുമ്പൊ അന്നും ഇന്നും ഉള്ളിലൊരു ആന്തലാണു..ഗുഹയെ ചുറ്റിപ്പറ്റിയുള്ള കഥകളറിയുവാനുള്ള ജിഞ്ജാസയും..
നൊസ്സുകളുടെ നാടെന്ന വിശേഷണംകൂടി സ്വയത്തമാക്കിയ ചേലക്കരയുടെ ഓർമ്മകളിൽ മായാതെ തെളിയുന്ന രൂപങ്ങളായി ഭ്രാന്തൻ ബാബുവും പരക്കാട്‌ പൊട്ടനും, കോണാകുന്തനും, സോളമക്കയും,ആണ്ടീപോണ്ടിയും തുളസിയുമൊക്കെ ഓരോരൊ പ്രാകൃത രൂപങ്ങളും ഭാവങ്ങളും ചലനങ്ങളും സംഭാഷണങ്ങളുംകൊണ്ട്‌ മനസ്സിന്റെ ഓർമ്മച്ചെപ്പിൽ സ്ഥാനം പിടിച്ച്‌ കഴിഞ്ഞിരിക്കുന്നു..

കുഞ്ഞുകുഞ്ഞ്‌ കുന്നായ്മകളും പരദൂഷണങ്ങളും അതിലേറെ നിഷ്കളങ്കതകളും കൊണ്ടു നിറഞ്ഞ ന്റെ ഗ്രാമമിപ്പോൾ പുരോഗതിയുടെ പാതയിലൂടെ ഉയർന്നുക്കൊണ്ടേയിരിക്കുന്നുവെങ്കിലും ഞാനിതുവരെ ശീലിച്ചു പോന്ന ന്റെ നാടിന്റെ സംസ്ക്കാരവും രീതികളും ചിട്ടകളുമൊക്കെ അതേപടി സൂക്ഷിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു..ഇഷ്ടപ്പെടുന്നു...
നിയ്ക്കെന്റെ ബാല്യം ഏറെ പ്രിയമാക്കിയ നാടിനോടുള്ള സ്നേഹവും നന്ദിയും വാക്കുകളാൽ പ്രകടിപ്പിക്കുവാനാവുമോ..?
ഊഹും.. ന്റെ എഴുത്തുകളിലൂടെ നിയ്ക്കെന്റെ ബാല്യം തിരികെ നൽകിയ ചേലക്കരക്ക്‌ പ്രണാമം ..!

ആദ്യം ചെറുമഴ...പിന്നെ പേമാരി.. ഭൂതകാല ഓർമ്മകളിലേക്ക്‌ ഞാൻ വീണ്ടും...

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...