Friday, December 10, 2010

ന്റ്റെ ഗ്രാമം ...



മനോരാജ്യം കാണാന്‍ എന്ത് രസാല്ലേ..?
അല്ലേല്ലേ..ന്ന്..?
ആ..ന്ന് പറയും വരെ ഞാന്‍ ചോയിച്ചോണ്ടേ ഇരിയ്ക്കും, അതെന്‍റെ ദുര്‍വാശ്ശികളില്‍ ഒന്നാന്ന് അറിഞ്ഞൂടെ..?
അതോണ്ട് സമ്മയിയ്ക്കേ തരള്ളൂ..
ഇതിപ്പൊ എന്താന്നോ പറയാന്‍,
ഇപ്പഴും, എപ്പഴും കാണുണൂ ഞാന്, അതെന്നെന്നേ..മനോരാജ്യം.
അതൊരു രോഗാ..?
ആണെന്നാ കൂട്ടുകാര്യേള്‍ പറയണത്,
നെനക്കെന്നെ ഇങ്ങനെ ഓരോന്ന് കടന്ന് ചിന്തിയ്ക്കാനും കാണാനും പറ്റൂ..
ഞങ്ങളൊക്കെ നെന്‍റെ തരക്കാരല്ലേ..
ഞങ്ങക്ക് കാണാത്തതും കേക്കാത്തതും ന്താ നെനക്ക് മാത്രം..?
എല്ലാം ഒരു വകയാ..കളിയാക്കി കൊല്ലും
അതു പോലെന്നെ ട്ടൊ, സ്നേഹിച്ചും കൊല്ലും.

അപ്പഴ്  ഞാനെന്താ പറഞ്ഞോണ്ടിര്‍ന്നത്..?
ങാ..മനോരാജ്യം ല്ലേ..?
അതെന്താ പറയാനെയ്ച്ചാല്‍..
ഇന്നലെല്ലേ, ഒര്‍ മനോരാജ്യ കോട്ടേല്‍ ചെന്ന് കേറി ഞാന്‍.
പെയ്തൊഴിഞ്ഞ് കിട്ടാന്‍ നേരം ഇല്ലാത്ത ഒര്‍ ഗ്രാമത്തില്‍..
മഴയില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചെടുത്തോരു ഗ്രാമത്തില്‍..
വര്‍ണ്ണങ്ങളെന്ന് പറയുമ്പോ മാരിവില്ല് നിറങ്ങള്‍..
അതില്‍ ഏഴ് നിറങ്ങള്ള്ള കറുപ്പും പെടും ട്ടൊന്റ്റെ നിറം.

കണ്ണടച്ച് കിടന്ന് ആ പെരുമഴ നനയാന്‍ ഒര്‍ രസോം തോന്നീല്ലാ..
മെല്ലെ കണ്ണ് തുറന്നൂ..
അപ്പഴതാ മുന്നില്‍ ന്റ്റെ സാധനങ്ങള്‍ കുത്തി നെറച്ച മര അല്‍മാര.
അതൊര്‍ ആല്‍മരമായിരുന്നെങ്കില്‍..
ന്റ്റെ ഈ മുറി ആ ഗ്രാമം ആയിരുന്നെങ്കില്‍..
ഇപ്പഴ് ന്റ്റെ മുന്നില്‍ പടര്‍ന്ന് പന്തലിച്ചങ്ങനേ നിക്കാണ്‍  ആല്‍മരം
അടുക്കോം ചിട്ടേം ഇല്ലാതെ ചിതറി കിടക്കണ പുസ്തകങ്ങളൂം മറ്റും , ഇലകളും തൂങ്ങി കിടക്കണ വള്ളികളൂം.
ന്താ പെണ്ണേത്..ന്ന്..
ന്നെ ഇങ്ങനെ കണ്ണ് തുറിച്ച് നോക്കണ്ടാ..
ഇതെല്ലാം ന്റ്റെ അവകാശങ്ങളാ പറയുണൂ ഞാന്‍..ഹ്മ്.

ഓരോ  ഇലകളീന്നും ഞാന്നു കിടക്കാണ്‍  മണിമുത്ത് മാലകള്‍.
എന്ത് രസാന്നൊ ആ പളുങ്കു മണികള്‍ കാണാന്‍..
ഓരോ പളുങ്കിലും ഓരോ മുഖങ്ങള്‍.
ഓരോ മഴതുള്ളിയിലും ഓരോ മുഖങ്ങള്‍..
ഒന്ന് സൂക്ഷിച്ച് നോക്കിയ്ക്കേആ മുഖങ്ങള്‍ ന്റ്റെ കൂട്ടുകാരുടേതല്ലേന്ന്..ന്റ്റെ പ്രിയരുടെ..
ആത്മാവുള്ള തുള്ളികള്‍..
പ്രാണനുള്ള തുള്ളികള്‍..
ആ ആല്‍മരത്തിന്‍ ചുറ്റും കൈകള്‍ കോര്‍ത്ത്  കളിയ്ക്കാണ്‍ ചിലര്‍..
കണ്ണാരം പൊത്തി കളിയ്ക്കുണൂ മറ്റ് ചിലര്‍..
പിന്നെയതാ പളുങ്ക്മാലകള്‍ക്കിടയില്‍ ഊഞ്ഞാല്‍ ആടി രസിയ്ക്കുണൂ..
കടംകഥ പറഞ്ഞും പാട്ട് പാടീം രസിയ്ക്കുന്നവരതാ ആല്‍ത്തരയില്‍  വട്ടമിട്ട് ഇരിയ്ക്കുണൂ..
പിന്നെ, ദേ..അപ്രത്ത് ചിലര്‍ പ്രണയ മഴ പൊഴിയ്ക്കുണൂ.
ആരും കാണണില്ലാന്നാ അവരുടെ വിചാരം.,
ഉവ്വ്..പൂച്ച പാല്‍ കുടിയ്ക്കും പോലെ.

ഇനി നീയൊന്ന് കണ്ണടച്ച് ന്റ്റെ ഗ്രാമം കാണാന്‍ ശ്രമിച്ചേ..
മനസ്സിനെ പിടിച്ചാ കിട്ടുവേങ്കില്‍ കണ്ണ് തുറന്നെന്നെ കണ്ടോ ട്ടൊ..
പണ്ട് നമ്മള്‍ ആത്മാവിനെ കാണാന്‍ ഇരുട്ടിലെ വെട്ടത്തിന്‍ മുന്നില്‍ ഇരുന്നേര്‍ന്ന പൊലെ..
കാണുണുണ്ടൊ..?
ഉണ്ടോന്ന്..?
ഇല്ലാല്ലേ..?
ഇതെന്നെ ഞാന്‍ ചോയിച്ചത്
ന്തേ ഇതെല്ലാം ഞാന്‍ മാത്രം കാണുണൂന്ന്..
അപ്പൊ ഇതൊരു അസുഖാ..?
മനോരാജ്യം കാണലേയ്..
ഊഹും..ഞാന്‍ സമ്മയിയ്ക്കില്ലാ..
രോഗല്ലാത്നൊസ്സല്ലാന്ന്
നല്ല മനസ്സുള്ളോര്‍ക്ക്, നിഷ്കളങ്ക മനസ്സുള്ളോര്‍ക്ക് , എന്നു വെച്ചാല്‍ കുട്ട്യോളുടെ മനുസ്സുള്ളോര്‍ക്ക്  മാത്രം കിട്ടണ കഴിവാത്രെ,ത്..
എവിടേം ചോയ്ക്കാതേം പറയാതേം കേറി ചെല്ലാനുള്ള  സ്വാതന്ത്ര്യം, തന്‍റേടം ,അവകാശംഅതാത്രെ ത്..
ഹ്മ്..ചിരിയ്കെണ്ടാ..ഇത് പറയണത് ഞാനല്ലാ..
ന്റ്റെ വിനോദിനി ടീച്ചറാ...
ഫാന്‍റസി കഥകള്ടെ ലോകത്തേയ്ക്ക് ഞങ്ങളെ കൊണ്ടുപോയിരുന്നപ്പഴ്.
കഥകളില്‍ കൌതുകം തേടി അലഞ്ഞിരുന്നപ്പോഴ്.
ഇപ്പൊ നിയ്ക്ക് എന്ത് സന്തോഷാന്നറിയോ..
എന്തൊര്‍ ആത്മസംതൃപ്ത്യാന്ന് അറിയ്യോ..,
എന്തിനാന്നോ..
അത് പോലെ നിയ്ക്കും കഴിയുന്നുണ്ടല്ലോന്ന്..
പിഞ്ചോമനകളെ ആ ലോകത്തേയ്ക്ക് കൊണ്ട് പോകുമ്പഴ് ,
ആ കുഞ്ഞു മുഖങ്ങള്‍ കഥകള്‍ കേട്ട് വായ് തുറന്നിരിയ്ക്കമ്പഴ് ..
ഞാനും അവരോട് പറഞ്ഞ് പോവാണ്‍,
നമുക്കിങ്ങനെ ലോകം ചുറ്റാം..ആരേം പേടിയ്ക്കാതെ എല്ലായിടും ചുറ്റി കറങ്ങാം ,
എത്തിപ്പെടാന്‍ സാധിയ്കില്ലാന്ന് തോന്നിടത്തൊക്കെ കേറി കളിച്ച് രസിച്ച് ഇറങ്ങി വരാംന്ന്..
അങ്ങനെ ഞാനും ന്റ്റെ കുട്ട്യോളും ഇന്ന് മഴത്തുള്ളി ഗ്രാമത്തില്‍ ഒര്‍ മണിക്കൂറ് ചെലവഴിച്ചൂ..
ആ നാല്‍ ചുവരുകള്‍ക്കുള്ളില്‍ ഗ്രാമം കെട്ടിപൊക്കി,
ഞങ്ങടെ കൊച്ച് മരഅല്‍മാരയെ ഉന്തി തള്ളി നടുക്കിട്ട്  ആല്‍മരമാക്കി..
പിന്നെ അങ്ക്ട് ഞങ്ങടെ പാട്ടും, കൂത്തും കളീം ആയിരുന്നൂ
എന്ത് രസായിരുന്നീച്ചിട്ടാ..
മിഴിനീര്‍ തുള്ളികളെ പോലെ പരിശുദ്ദരായിട്ട്ള്ള ആ പിഞ്ചോമനകളില് ഓരോ മഴത്തുള്ളിയേം കണ്ടു ഞാന്‍..
ഞങ്ങടെ കളികള്‍ ആഘോഷായി കണ്ട് രസിയ്ക്കണ ന്റ്റെ വിനോദിന്യേം കണ്ടു ഞാന്‍..
ഇനി പറയ്..
പറയാന്‍
മനോരാജ്യം കാണല്‍ അസുഖാ..?

Wednesday, December 8, 2010

വിഗ്രഹം..


വഴിയൊട്ടേറെ നടന്നാല്‍  ന്റ്റെ വീട്ടില്‍ എത്താം
വലിയതല്ലാത്തൊരു മാളിക മുറ്റത്ത്
താളമൊപ്പിച്ച് പടികള്‍ കയറിയാല്‍
കമനീയമായ് അലങ്കരിച്ച മുറികള്‍ കാണാം .
ഉമ്മറത്തീന്നു വടക്കായൊരു പൂജാ മുറിയാണ്‍
പട്ടു വിരിയില്‍ പൂമാലകള്‍ കോര്‍ത്തൊരു  സന്നിധി.
ഇതെന്‍റെ മതമല്ലാ മഹാക്ഷേത്രമാണ്‍
നിയ്ക്കിന്നും തുണ നില്‍ക്കുമെന്‍ മഹാ തണല്‍.
ഇതെന്‍റെ വിശ്വാസമല്ലാ ജീവിത ശൈലിയാണ്‍
വിവാദ കാലത്തെ നേരിടാനുള്ള ശക്തി.
അവസാന അലയും അകന്നു പോയിരിയ്ക്കുമ്പോള്‍
ഗാഡമായൊരു ആശ്ലേഷത്തില്‍  പുണര്‍ന്ന് ഞാനിറുക്കും
ശബ്ദമില്ലാ രൂപമില്ലാ പടനായകനെ
ജീവിതാഭിലാഷങ്ങളോടുള്ള മോചനമില്ലാ പ്രണയമാണെനിയ്ക്ക്.

Wednesday, December 1, 2010

ന്റ്റെ വിനോദിനി..


അറിയില്ലേ..ന്റ്റെ വിനോദിനിയേ..?

കഷ്ടാണ്‍ ട്ടൊ..എത്ര തവണ പറഞ്ഞിരിയ്ക്കുണൂ ഞാന്‍..
ഇപ്പൊ, പിന്നേം ചോദിയ്ക്കാന്‍ മാത്രം ന്താ ഉണ്ടായേ..?
അവളെ ന്റ്റെ കൂടെ കൂട്ടിയതാണോ..?
ന്താന്നറിയില്ലാ, ഈ അടുത്ത നാളുകളിലായിട്ട് അവളാണെന്റ്റെ ശ്വാസത്തില്‍ , ഊണില്‍ , ഉറക്കില്‍ , എഴുത്തില്‍,
‘ന്നെ മറക്കരുത് ട്ടൊ ‘ന്ന്  പറയും പോലെ ..
നിനക്ക് കൂട്ട് ഞാനുണ്ട് ന്ന് പറയും പൊലെ..
ഓരോ നിമിഷോം ആ സാമിപ്യം അറിഞ്ഞോണ്ടിരിയ്ക്കാണ്‍ ഞാന്‍..
ഇനി അവളെ മാറ്റി നിര്‍ത്താന്‍ നിയ്ക്ക് വയ്യാ,
ന്റ്റെ പ്രാണനല്ലേ അവള്‍..

ന്റ്റെ കുട്ടിക്കാലം മുതല്‍ക്ക് ‘അവരു‘ണ്ട് കൂടെ..മൂന്നു വയസ്സു മുതല്‍..
കളിക്കൂട്ടുകാരിയോ, കൂടപ്പിറപ്പോ ആയിട്ടല്ലാ ട്ടൊ,
ന്റ്റെ ഗുരുനാഥയായിട്ട്..
അവര്‍ക്ക് ന്നെ നല്ല ഇഷ്ടായിരുന്നൂ..നിയ്ക്കും..
അതോണ്ടല്ലേ അമ്മ എപ്പഴും പറയാറ് , ‘അവള്‍ക്ക്  ആ വിനോദിനീടെ മട്ടും ഭാവോം അങ്ങനേ കിട്ടീട്ട്ണ്ട് ന്ന്..
ഒരിയ്ക്കല്‍ അമ്മ അതവരോട് പറയേം ചെയ്തു..
അപ്പഴത്തെ ആ മുഖം ഓര്‍മ്മ വരുണൂ..എന്തു പ്രാസാദായിരുന്നീച്ചിട്ടാ
വാത്സല്ല്യത്തോടെ ന്നെ കൂട്ടി പിടിയ്ക്കേം ചെയ്തൂ.
അപ്പഴവര്‍ക്ക് ഞാനൊരു സൂത്രം കാണിച്ച് കൊടുത്തൂ, ഒരു രഹസ്യം..ന്താന്നറിയോ..?
ന്റ്റെ വലത്തേ കയ്യിലെ ഇച്ചിരി പോന്ന കറുത്ത പൊട്ട് , കുഞ്ഞു കാക്കാപുള്ളി,
അങ്ങനെ ഒരെണ്ണം അവിടായിട്ട് അവര്‍ക്കും ഉണ്ടല്ലോ...
അവിടെ മാത്രല്ലാ, കഴുത്തിന്‍ താഴേം ഉണ്ട് അതു പോലൊരെണ്ണം ഞങ്ങക്ക്.
ഒരിയ്ക്കല്‍ ആ സാരി ഇച്ചിരി താഴെ ഇറങ്ങി പോയപ്പഴാ കണ്ടത് ഞാന്‍,
അത് ഞങ്ങടെ സ്വകാരായിട്ട് മനസില്‍ സൂക്ഷിച്ചൂ ഞാന്‍..

പൊന്നിന്‍റെ രണ്ട് വളകളും ഒരീള്‍ മാലേം, ആലില ക്ര്ഷ്ണന്‍റെ ലോക്കറ്റാണ്‍ ട്ടൊ..
അതാണവരുടെ ആഭരണങ്ങള്‍..
പിന്നെ ഇടത്തേ കയ്യില്‍ കറുത്ത സ്ടാപ്പ് വാച്ചും ..ഇത്രയൊക്കെ ഉള്ളൂ അവരുടെ ആഭരണങ്ങള്‍..
ഒരാഴ്ചയില്‍  വീണ്ടും മാറ്റി ഉടുക്കേണ്ടി വരുന്നത്രേം സാരികളും..
എങ്ങനത്തെ ചെരിപ്പായിരുന്നൂന്ന് ഓര്‍മ്മ വരണില്ലാ..
നനഞ്ഞ് കുതിരന്ന പാടത്തൂടെ നടക്കുമ്പോ കറുത്ത വാറുകള്‍ വഴുക്കുണൂന്ന് പറഞ്ഞത് ഓര്‍മ്മയ്ണ്ട്..
പിന്നെ ഒരു കറുത്ത ബാഗും, കുടേം..ഇതൊക്കെയല്ലാണ്ട് അവര്‍ക്ക് സ്വന്തായി വേറെന്തെങ്കിലും ഉണ്ടായിരുന്നൊന്ന് അറിഞ്ഞൂടാ.

നിയ്ക്ക് പ്രായം തികയണ വരെ അവരെന്‍റെ കൂടെ ഉണ്ടായിരുന്നൂ,
ഒരു വെളുത്ത പൂവിന്‍റെ ഇതളിനോട് തോന്നുന്ന ഇഷ്ടം,സ്നേഹം, കൌതുകം നിയ്ക്ക് എപ്പഴും അവരോട് തോന്നീരുന്നൂ..
ഒരു ചെമ്പകപ്പൂ കിട്ടിയാല്‍ തൊട്ടു തൊട്ട് അത് പെട്ടെന്ന് വാടാതിരിയ്ക്കാന്‍ കയ്യില്‍ പിടിയ്ക്കാതെ ഒരിടത്ത് വെച്ച് അതിന്‍റെ മണവും ഭംഗിയും ആസ്വാദിയ്ക്കുണ പോലെയായിരുന്നൂ അവരോടും, എത്ര അടുപ്പമാണേലും ഒരിഞ്ച് അകലം, എപ്പഴും സൂക്ഷിച്ച്
ആ വിരലുകളിലൂടെ ചോക്കുകള്‍ ചെമ്പരത്തിപ്പൂവിനേം, പച്ചകുതിരനേം, മനുഷ്യായവങ്ങളേം വരഞ്ഞപ്പൊ ,ഞാനും ന്റ്റെ ഭാവി അവിടെ ഇരുന്ന് വരച്ചൂ..
ഒരു അദ്ധ്യാപികയാവാന്‍..
കൂട്ടുകാരനൊത്തുള്ള അവരുടെ പൊട്ടിച്ചിരികള്‍ , തമാശകള്‍, ..അതില്‍ ഞങ്ങള്‍ കുട്ട്യോളെം ഉള്‍പ്പെടുത്താന്‍ അവര്‍ ശ്രമിച്ചിരുന്നൂ..
പിന്നെ പിന്നെ ആ ചിരികള്‍ കണ്ണീരില്‍ കുതിരണത് കണ്ടൂ..
അതെന്തിനായിരുന്നൂന്ന് ഞങ്ങക്ക് ഒരു പിടീം കിട്ടീല്ലാ..
അതേയ് സാറ് വേറെ ജാതിയാ, അതോണ്ടാ..
ന്റ്റെ അടുത്തൊരു കൂട്ടുകാരി സ്വകാര്യം പറഞ്ഞൂ..
അതായിരിയ്ക്കോ..നിയ്ക്കു ഒരു നിശ്ച്യോം ഇല്ലായിരുന്നൂ..
കൂടെ കൂടെ അവരെ കാണാതായപ്പഴ്  ആശങ്കകള്‍ കൂടി..
അടുത്ത വീട്ടിലെ അമ്മാളുവമ്മയോട് അമ്മ എന്തെല്ലാമോ പറയണത് കേട്ടൂ,
ഒന്നും നിയ്ക്കു തിരിഞ്ഞില്ല്യാഅതിന്‍ ശ്രമിച്ചൂം ഇല്ല്യ്യാ..
ഒരു പുലര്‍ച്ചെ അമ്മ പറഞ്ഞൂ, ഇന്ന് സ്കൂളില്‍ പോണ്ടാ, നമ്മടെ വിനോദിനി ടീച്ചര്‍
ഒന്നും മിണ്ടീല്ല്യാ ഞാന്‍.. ശരി അമ്മേന്നും പറഞ്ഞോണ്ട് നടന്നൂ ആ മരണ വീട്ടിലിയ്ക്ക്.
അതെന്താ നിയ്ക്ക് ഒരു വികാരോം വരാഞ്ഞതെന്ന് ഇപ്പഴും അറിയണില്ലാ..
ആ വേര്പ്പാട് ഞാന്‍  പ്രതീക്ഷിച്ചിരുന്നോന്ന് അറിയില്ലാ
മണ്ണിനും മണ്ണിരയ്ക്കും തന്നെ വിട്ടു കൊടുക്കരുതെന്ന അവരുടെ നിര്‍ബന്ധം,
ആ ദേഹം ബസ്മായി തീരും വരെ നോക്കി നിന്നു ഞാനാ മുറ്റത്ത്..


ഒരു രാമഴയില്‍ പുതപ്പിന്നടിയില്‍ സാമ്രാജ്യം കെട്ടിപ്പടുത്തു കൊണ്ട് കിടക്കായിരുന്ന ന്നെ പെട്ടെന്നാരൊ തട്ടി ണീപ്പിച്ചൂ,
അതവളായിരുന്നൂ..
നേര്‍ത്ത ശബ്ദത്തില്‍ ന്നോട് ചോയിച്ചൂ,
നീ എന്താ ന്റ്റെ കൂട്ടുകാരനെ പണ്ടത്തെ പോലെ സ്നേഹിയ്ക്കാത്തത്..,ആദരിയ്കാത്തത്..?
മറുപടിയ്ക്കായി നിയ്ക്ക് ചിന്തിയ്ക്കണ്ട ആവശ്യംന്നെ ഇല്ലായിരുന്നൂ,
കിടന്ന കിടപ്പില്‍ കണ്ണിറുക്ക അടച്ചു കൊണ്ടെന്നെ ഈര്‍ഷ്യത്തോടെ പറഞ്ഞൂ,
നിയ്ക്കിപ്പൊ അയാളെ ഇഷ്ടല്ല്യാ..
നിനക്കറിയോ, അയാളിപ്പൊ രണ്ട് കുട്ട്യോള്‍ടെ അച്ഛനാ,
അയാള്ടെ അന്നത്തെ കണ്ണീര്‍ മുതല കണ്ണീരായിരുന്നൂ,
നീയൊരു പൊട്ടി, നിന്‍റെ മാറാദീനത്തിന്‍റെ കഥയും കേപ്പിച്ച്  നിന്നു മോങ്ങാന്‍,
ആ കണ്ണീരിന്‍ ആറു മാസത്തെ ചൂടു പോലും കൊടുത്തില്ലാ ആ ദുഷ്ടന്‍, സ്നേഹം ഇല്ലാത്തോന്‍..
വേണ്ട കുട്ട്യ്യേ,,അങ്ങനെ പറയാതേ..
സാഹചര്യങ്ങള്‍ , സമൂഹം, കുടുംബം..ഇതെല്ലാം നോക്കണ്ടെ, കണ്ടറിയണ്ടേ അദ്ദേഹത്തിന്‍?
അവള്‍ടെ ഇത്തരം വര്‍ത്താനങ്ങള്‍ കേട്ടാല്‍ അപ്പൊ നിയ്ക്ക് ദേഷ്യം വരും..
ഒരു പുണ്ണ്യാളത്തി വന്നിരിയ്ക്കുണൂ..
ഒരു ഉന്ത് കൊടുത്തു ഞാനവള്‍ക്ക്..
കെട്ടി മറിഞ്ഞ്  വീഴണ അവളെ നോക്കിട്ട്  ബഹളം കൂട്ടി..
ഇനീം നീ പറയണ്ടാ അയാളെ കുറിച്ച്,
ഇതന്നെയാണെയ്ച്ചാല്‍ പൊയ്ക്കോ നീ.,
നിയ്ക്ക് കേക്കണ്ടാ..

അന്നു പോയതാ അവള്‍..
പിന്നെ , ദാഇപ്പള്‍,
 ന്നെ ചുറ്റിപറ്റി നടക്കാന്‍ തുടങ്ങീരിയ്ക്കുണൂ..
ന്നെ കാക്കാന്‍ പോലെ..
എവിടെയ്ക്കോ നയിയ്ക്കും പോലെ
ന്റ്റെ വിനോദിനി.

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...