Saturday, October 23, 2010

വെറുപ്പ്.......






അറിയുമോ വെറുപ്പെന്ന വികാരത്തെ
മനോവേദനയും മനസ്സംഘർഷവുമൊന്നുമല്ലിത്
നവരസങ്ങളിലെ ഭാവമെന്നു ഉറപ്പിയ്ക്കാനും വയ്യ
ബീഭത്സത്തിലെ ഒരു വിഭാഗമത്രെ വെറുപ്പ്
ഇതിന്‍റെ നിറം നീലയും ,ദേവൻ മഹാകാലനുമത്രെ.
പെയ്തിറങ്ങും മഴയിലുമുണ്ട് നവരസങ്ങൾ
ചാറ്റലിൽ നിന്നും ദുരിത പ്രളയംവരേയ്ക്കും
മിന്നൽ  പിണരുകൾ ഉള്ളു കാളിയ്ക്കുമെങ്കിലും
പുതുമഴ നനവ്  ഉള്ളു കുളിരണിയിക്കാറുണ്ട്.

ഇടിനാദമെന്നാൽ  ദാ  ദാ  ദാ  ശബ്ദമാണ്
ദാമ്യത  ദത്ത  ദയത്വം എന്നര്‍ത്ഥമാക്കുന്നത്
ഈ മേഘ ഗര്‍ജ്ജന സം‌വേദം
ശാസ്ത്ര നിഷ്ഠമെന്നു ഉപനിഷത്ത് പറയുന്നു.
ഇവിടെവിടെങ്ങും വിചിത്ര വെറുപ്പില്ല
മര്‍ത്ത്യ സൃഷ്ടി വഴിവിട്ടു മാറി നില്‍ക്കുമെന്നു സ്പഷ്ടം.

പുകയുന്ന സത്യത്തിലേയ്ക്കൊന്നു ഉറ്റു നോക്കിയാൽ
അമ്പരപ്പിയ്ക്കും സത്യങ്ങൾ തൊട്ടറിയാം
അകത്തേയ്ക്കു  വലിയുന്ന കൃഷ്ണമണികളും,ജ്വലിയ്ക്കുന്ന തീ കണ്ണുകളും
താഴ്മ ഭവിയ്ക്കും കവിൾത്തടങ്ങളും, വീർത്ത മൂക്കു പുടവും..
ഈ ഭാവം ഭയാനകം, നാവിന്‍റെ ക്രൂര വിനോദം
കഴുമരത്തിലേറും പിടയും ജീവൻ പോലെ.

പ്രാണനെടുക്കും പ്രപഞ്ച നിഗൂഡ്ഡ നിന്ദയാണൊ വെറുപ്പ്
ഓരൊ നിശ്വാസത്തിലും വിഷം കലർന്ന പ്രാണവായുവാണൊ വെറുപ്പ്..?

Sunday, October 17, 2010

രാത്രി മഴയില്......



രാത്രി മുഴുവന്‍ ഉറക്കല്ല്യാ..
മഴ പെയ്യുന്നൂ..ചാറി കൊണ്ടേ ഇരിക്കുന്നൂ
കാറ്റും വീശുന്നുണ്ട്..ഈര്പ്പമുള്ള കാറ്റ്.
നരച്ച ഇരുട്ടിന്‍റേയും
തിളങ്ങുന്ന രാത്രിയുടേയും
നനഞ്ഞ മണ്ണിന്‍റേയും
ഈറന്‍ വായുവിന്‍റേയും ഗന്ധങ്ങള്‍..
സന്ധ്യക്കു വിരിഞ്ഞ അരിമുല്ലയുടേയും
പാതിരായ്ക്കു വിരിഞ്ഞ നിശാഗന്ധിയുടേയും ഗന്ധങ്ങള്‍..
നിറഞ്ഞൊലിയ്ക്കുന്നൂ.
പിന്നെ പറയണ്ടാ..
കശയ്ക്കുന്ന കഷായത്തിന്‍റേയും
ചവര്‍പ്പുള്ള അരിഷ്ടത്തിന്‍റേയും
ഇളം ചൂടു തൈലത്തിന്‍റേയും
മൂപ്പിച്ച എണ്ണയുടേയും ഗന്ധങ്ങള്‍..
ഗന്ധങ്ങളുടെ ഒരു ഘോഷയാത്ര..
ഈ മഴ തുടങ്ങുമ്പോള്‍ പ്രകൃതിയുടെ മണവും മരുന്നിന്‍റെ മണവും ഒറ്റയായും കൂട്ടായും മൂക്കില്‍ തുളച്ചു കയറുന്നു
ഇങ്ങനെ നിരവധി ഗന്ധങ്ങളില്‍ മുങ്ങിത്താണ് കൊണ്ടിരിയ്ക്കാന്‍ വയ്യാ..
ദൈവമേ..ഗന്ധങ്ങള്‍ ആവിയായി പൊങ്ങുന്നൂ..
ഈ രാത്രി മഴയിലും ആവിയായി തീരുന്നതു പോലെ.
ഉറങ്ങാന്‍ തോന്നുന്നു.
ന്നാലും മിഴിച്ചു പിടിയ്ക്കാണു കണ്ണുകള്‍
തുരുമ്പിച്ച കട്ടില്‍ ഞരങ്ങുന്നൂ
അത് ഉള്ളില്‍ നടുക്കം ഉണ്ടാക്കുന്നു ഇടയ്ക്ക്..
ഒന്നു നീണ്ടു നിവര്‍ന്നു കിടക്കാനും ഈ നാല്‍ക്കാലി സമ്മതിക്കില്ല്യാന്നു വെച്ചാ..
മഴക്കാലമാണത്രെ
പ്രകൃതിയുടെ ഓരോ വിളയാട്ടങ്ങള്‍, അവന്‍റെ ഓരോ ലീലകള്‍
കാണാച്ചരട്  കൊണ്ട് ബന്ധിപ്പിച്ചിരിയ്ക്കല്ലേ ഈ ജന്നലഴികളില്‍..
ഏകാന്തത എന്ന ദിവാസ്വപ്നം, അതിമോഹം ..എല്ലാം അവസാനിപ്പിച്ചിരിയ്ക്കല്ലെ..
ഈ തലയില്‍, ഓരൊ മുടിയിഴയിലൂടെയും ഇറ്റിറ്റു വീഴാണ് ഓരോ തുള്ളികളും
ധാന്യാമ്ലം ധാരയായി ഒഴുകയാണ്‍ ഈ ദേഹത്തില്‍
ന്നാലും മനസ്സിന്‍റെ കാര്യാണ് കഷ്ടം
മൂടി കെട്ടിയ മാനം എത്ര പെയ്തു തോര്‍ന്നാലും,
തളം കെട്ടി നില്‍ക്കണ കലക്ക വെള്ളം മാതിരിയാ
ഒന്നു കണ്ണടഞ്ഞു മനസ്സടഞ്ഞു ഉറങ്ങാന്‍ സാധിയ്ക്കണില്ല്യാ.
ഉറങ്ങിയ്ക്കോ ന്റ്റെ മോളേ..ഈ ഭ്രാന്തന്‍ കാറ്റിലും കണ്ണു തിരുമ്മി വരണ അമ്മയെ കേള്‍ക്കാം.
കരിയിലകളെ പറത്തിച്ച്
അട്ടഹസിച്ച് കുലുങ്ങി 
പുളച്ചുപായുന്ന ഇവന്‍ സത്യത്തില്‍ മഴയുടെ ആരാണു..?
അവനെത്ര പേടിപ്പിച്ചാലും ആ ഭ്രാന്തില്‍ ഉലയുന്ന പൂത്ത മാവിന്‍ തലപ്പുകളുടേയും,
ഉണങ്ങിയ മരക്കൊമ്പുകളുടേയും ശീല്കാരം കേട്ടു മതിവരാത്ത പോലെ..
തോട്ടത്തില്‍ ചരല്‍ വഴി അവസാനിയ്ക്കുന്നിടത്ത് എന്‍റെ തോഴന്‍ ഒരു ചെമ്പക ചെടി നട്ടിട്ടുണ്ട്..
അത് ഒരു നാള്‍ പൂക്കും..
അന്നും ഇവന് ഈ കളി തുടര്‍ന്നാല്‍..
ചെമ്പകപ്പൂക്കള്‍ ഉതിര്‍ത്ത് ആനന്ദിച്ചാല്‍..
പിന്നെ എനിയ്ക്കു ഈ ഇഷ്ടം ഉണ്ടാവോന്നു തോന്നണില്ല്യാ.
ഇനി എത്ര നാള്‍..ഞങ്ങടെ സ്നേഹപ്പൂക്കളൊന്നു പൂക്കാന്‍..
അന്നു ഞാന്‍ ഓരോ രാത്രി മഴയിലും,..
ചെമ്പക മരത്തിലൂടെ ഊര്‍ന്നിറങ്ങുന്ന തുള്ളികളോടു കിന്നാരം പറയും
ഓരോ പൂവിലും ഇറ്റിറ്റു നില്‍ക്കുന്ന ഓരോ തുള്ളികളെയും ചുമ്പിച്ചുണര്‍ത്തും.
..ഓരോ സ്വപ്നങ്ങള്‍ ...... അല്ലാതെന്താ പറയാ...

നിയ്ക്കു വയ്യാ..എത്ര നേരായി ഞാനിങ്ങനെ പിറുപിറുക്കാന്‍ തുടങ്ങീട്ട്
മനസ്സു ഇങ്ങനേയാ..പിടിച്ച് നിര്‍ത്താന്‍ ആവണില്ല്യാ.
ആലോചനകളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിയ്ക്കണില്ല്യാ..
മഴ മേഘങ്ങള്‍  തിങ്ങി പാര്‍ക്കും പോലെ..
നിഴലുകള്‍ കനത്തു കിടക്കും പോലെ..
അതിനു എങ്ങനെയാ ഇച്ചിരി സൂര്യ വെട്ടം കിട്ടാ,
ഈ ശീതക്കാറ്റ് ശരീരത്തില്‍ എത്ര നുഴഞ്ഞു കയറിയാലും
ഞരമ്പുകളില്‍ എത്ര തുളഞ്ഞു കയറിയാലും
തലച്ചോറില്‍ എത്ര കടന്നു കയറിയാലും..
ഈ കോരിച്ചൊരിയുന്ന മഴ 
അതെനിയ്ക്കു അനുഭവിയ്ക്കാനിഷ്ടാ..
ഈ തോന്ന്യവാസി മഴയെ 
താളം തെറ്റിയ മഴയെ 
തോരത്ത മഴയെ
ഇരുട്ടിന്‍റെ മഴയെ..
എത്ര കണ്ടാലും മതിവെരാത്ത പോലെ..!

Saturday, October 2, 2010

വറ്റാത്ത ഉറവകള്‍

കനിവിന്‍റെ നീരുറവകള്‍ വറ്റാതിരുന്നാല്‍
ആര്‍ദ്രതന്‍ ഓര്‍മ്മകള്‍ ചാവാതിരുന്നാല്‍

വിശ്വാസത്തിന്‍ ആവലാതികള്‍ പൊങ്ങാതിരുന്നാല്‍
വിഷാദത്തിന്‍ കണ്ണുനീര്‍ പൊഴിയാതിരുന്നാല്‍

ഭ്രാന്തമാം ചിന്തകള്‍ ചുമക്കാതിരുന്നാല്‍
നിശ്ശബ്ദമാം മനസ്സുകള്‍ പുലമ്പതിരുന്നാല്‍....

മഴ ആര്‍ത്തു പെയ്ത് പുല്‍നാമ്പുകള്‍ കിളിര്‍ക്കും
വെയില്‍ മൂത്ത് വന്ന് പൂമരങ്ങള്‍ പൂക്കും

ഞെട്ടറ്റ ദളങ്ങളില്‍ പുതു ജീവന്‍ തുടിക്കും
ഈ വരണ്ട ഭൂമിയെല്ലാം പച്ച പുതക്കും.

ഇക്കഥ പഴയതു തന്നെ, തേഞ്ഞതും മാഞ്ഞതും
ഈ നാളയെപ്പറ്റി പറഞ്ഞതാരായാലും

ഞാന്‍ ചെവി പൊത്തുന്നൂ..കണ്ണടക്കുന്നൂ..
ഈ ദേശത്ത് ലഹള നടന്നാലും, ഇല്ലേലും.

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...